പിറവത്ത് വനിതാ പൊലീസിന് നേരെ യുവാവിന്റെ ആക്രമണം. മദ്യലഹരിയിലായിരുന്ന എല്‍ദോ എന്ന യുവാവാണ് പൊലീസിനെ ആക്രമിച്ചത്. എല്‍ദോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിറവം തിരുമാറാടിയില്‍ ഇന്ന് വൈകീട്ടാണ് സംഭവം നടക്കുന്നത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തെയാണ് ആക്രമിച്ചത്.
അതിനിടെയാണ് സംഘാംഗമായ എല്‍ദോ വനിതാ എസ്‌ഐയുടെ മുഖത്തടിക്കുകയും പൊലീസ് ജീപ്പിന്റെ താക്കോല്‍ ഊരി കടന്നു കളയുകയും ചെയ്തത്.
തുടര്‍ന്ന് കൂത്താട്ടുകുളം സിഐയും സംഘവുമാണ് എല്‍ദോയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് എല്‍ദോയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഉത്തർപ്രദേശിൽ ഒരു മാസം മുൻപു കാണാതായ മകളെത്തേടി അലയുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീ പൊലീസിനെതിരെ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. ഗുഡിയ എന്നാണു സ്ത്രീയുടെ പേര്. മകളെ കണ്ടെത്തിത്തരാം എന്ന ഉറപ്പിൽ ചക്കേറി സ്റ്റേഷനിലെ പൊലീസുകാർ തന്നെക്കൊണ്ട് പൊലീസ് ജീപ്പിൽ ഇന്ധനം നിറപ്പിച്ചുവെന്നും സ്ത്രീ ആരോപിക്കുന്നു. ഒരു മാസം മുൻപാണ് പ്രായപൂർത്തിയാകാത്ത 15 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ കാണാതാകുന്നത്.
മകളെ ഒരാൾ തട്ടിയെടുത്തതാണെന്നാണ് അമ്മ ആരോപിക്കുന്നത്. സംശയമുള്ള വ്യക്തിയുടെ പേരും അവർ പൊലീസിനെ അറിയിച്ചിരുന്നു. പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തന്റെ മകളെ കണ്ടെത്താൻ പൊലീസ് ഇതുവരെ ശ്രമിച്ചില്ലെന്നാണ് അമ്മ പറയുന്നത്.
മകൾക്കു വേണ്ടി തിരച്ചിൽ നടത്തുന്ന അമ്മ അവസാന ആശ്രയം എന്ന നിലയിൽ കാൺപുർ എസ്പിയെ കണ്ടു പരാതി സമർപ്പിച്ചു. പൊലീസുകാർ ഇപ്പോൾ തന്റെ ചിലവിലാണ് ജീപ്പിൽ ഇന്ധനം നിറയ്ക്കുന്നതെന്നും അവർ ഉന്നത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മകളെ കണ്ടെത്താൻ പണം മുടക്കണമെന്നാണ് പൊലീസുകാർ പറയുന്നന്. ഇതുവരെ ഡീസലിനത്തിൽ മാത്രം 15,000 രൂപ തന്റെ കയ്യിൽ നിന്ന് ചിലവായെന്നാണ് അവർ പറയുന്നത്. ഇപ്പോൾ സ്റ്റേഷനിലേക്കു ചെല്ലുമ്പോൾ തന്നെ സ്ത്രീയെ ഉദ്യോഗസ്ഥർ വിരട്ടിയോടിക്കുകയാണത്രേ.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി എസ്പി ബ്രജേഷ് കുമാർ ശ്രീവാസ്തവ അറിയിച്ചു. സ്റ്റേഷനു മുന്നിൽ കരഞ്ഞുകൊണ്ടുനിന്ന യുവതിയുടെ ദയനീയാവസ്ഥ കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് അവർ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയിലേക്കു വിരൽ ചൂണ്ടുന്നതാണു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപ്പോലും തട്ടിയെടുക്കുന്നു. പരാതി നൽകിയാലും ഉദ്യോഗസ്ഥർ ഒരു താൽപര്യവും കാണിക്കുന്നില്ല. സമാന സംഭവങ്ങൾ നിരന്തരമായി ആവർത്തിച്ചിട്ടും പൊലീസ് സംവിധാനത്തിലെ അഴിമതി കുറയുന്നില്ല. അമ്മമാരുടെ കണ്ണീര് തോരുന്നുമില്ല. ഭിന്നശേഷിക്കാരിയായ അമ്മ കരച്ചിലോടെ തന്റെ അന്വേഷണം കാൺപൂർ വരെ എത്തിച്ചതുകൊണ്ടാണ് ഇപ്പോഴത്തെ സംഭവം ശ്രദ്ധിക്കപ്പെട്ടതുതന്നെ. പൊതുവെ ഇത്തരം സംഭവങ്ങൾ പുറംലോകം അറിയാതെ ഗ്രാമങ്ങളിൽ തന്നെ ഒതുക്കപ്പെടുന്നു.
പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് സാനിറ്റൈസര്‍. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെ തുടര്‍ന്ന്, അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
’12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ വാക്‌സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്’ യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
മൂത്ത സഹോദരി അലേഖ്യയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വളരെ യുക്തിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയുമാണ് അലേഖ്യയെന്ന് മൃണാള്‍ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.
പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ചാണ് അധ്യാപകരായ മാതാപിതാക്കള്‍ ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കൊലപാതകവാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.
കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.
തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഇടം നേടിയിരുന്നെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ താന്‍ തയ്യാറായില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. പത്മപുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ വെളിപ്പെടുത്തി.
എന്നാല്‍ പുരസ്‌കാരത്തിനായി 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അത്രയും ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറാവാത്തത് കൊണ്ടാണ് പത്മശ്രീ പുരസ്‌കാരം കൈവിട്ടു പോയതെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു ബോബിയുടെ മറുപടി.
ബോബിയുടെ വാക്കുകള്‍:
”പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു.
പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത് ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി ഇതോടെ അവരുടെ മറുപടി. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.”
തന്റെ ജീവിതം സിനിമയാക്കാന്‍ ഒരു പ്രവാസി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ബോബി അഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനിലെ ബിസിനസുകാരനാണ്. ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്ക് ബോബി ഫാന്‍സ് ക്ലബിലൂടെ നല്‍കാനാണ് തീരുമാനം.
15-20 വര്‍ഷം മുന്‍പുള്ള ബോബി എങ്ങനെയാണ്, ആ ജീവിതം എങ്ങനെയായിരുന്നു, അതെല്ലാമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ആര് നായകനായി എത്തുമെന്ന് നിര്‍മാതാവും ഡയറക്ടറും തീരുമാനിക്കട്ടെയെന്നും ബോബി പറഞ്ഞു.
സംവിധായകന്‍ അലി അക്ബറിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയാല്‍ ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ സിനിമ തിയറ്റര്‍ കാണില്ലെന്ന് വെല്ലുവിളിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.
അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് വെച്ചാണ് പൂജ ചടങ്ങ് നടന്നത്. മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ.
ആഷിഖ് അബുവും സംഘവും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബര്‍ നടത്തിയ സിനിമ പ്രഖ്യാപനം യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് പ്രേരണയാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
സ്വാമി ചിദാനന്തപുരി ആണ് സിനിമയുടെ പൂജ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മലയാള സിനിമ മേഖലയില്‍ നിന്നും കോഴിക്കോട് നാരായണന്‍ നായര്‍ പരിപാടിയില്‍ പങ്കെടുത്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി.
ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. ഹരി വേണുഗോപാലാണ് സംഗീത സംവിധാനം ഒരുക്കുന്നത്. അലി അക്ബര്‍ ആണ് വരികള്‍ എഴുതുന്നത്.
മലയാളത്തിലെ പ്രമുഖര്‍ സിനിമയില്‍ ഭാഗമാകുമെന്നും അവര്‍ക്ക് അഡ്വാന്‍സ് കൊടുത്തതായും അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് നിര്‍മാണത്തിനായി ലഭിച്ചത്. ഏകദേശം 151 സീനുകള്‍ ആണ് ചിത്രത്തിനുള്ളതെന്നും വലിയ സിനിമയായതിനാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയുടെ ഭാഗമാണെന്നും അലി അക്ബര്‍ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മദ്യലഹരിയില്‍ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചും അമിത വേഗതയിലും പാഞ്ഞ് എടുത്തത് 22കാരന്റെ ജീവന്‍. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ചെര്‍പ്പുളശ്ശേരി നെല്ലായ മാരായമംഗലം കീഴ്‌ശ്ശേരിയില്‍ റയാനെ(45) പോലീസ് അറസ്റ്റ് ചെയ്തു.
കൊഴിഞ്ഞാമ്പാറയ്ക്കടുത്ത് നെയ്തലയില്‍ ബൈക്ക് യാത്രക്കാരന്‍ നാട്ടുകല്‍ പണിക്കര്‍ക്കളം രതീഷ് (പാപ്പു-22)ആണ് റയാന്റെ പരാക്രമത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍, ഇയാള്‍ക്കെതിരേ മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കസബ ഇന്‍സ്‌പെക്ടര്‍ പറയുന്നു.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. നാട്ടുകല്‍ പണിക്കര്‍ക്കളം അപ്പുക്കുട്ടന്റെയും പഞ്ചവര്‍ണത്തിന്റെയും മകനായ രതീഷ് മീനാക്ഷിപുരം ഐടിഐയില്‍ പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം. കൃഷിക്കാരനായ റയാന്‍ കൊഴിഞ്ഞാമ്പാറയില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചത്.
അമിതവേഗത്തിലായിരുന്ന കാര്‍ കൊഴിഞ്ഞാമ്പാറ സൂര്യപ്പാറയില്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചു. തുടര്‍ന്ന് എലപ്പുള്ളി ഭാഗത്തേക്ക് സഞ്ചരിച്ച കാര്‍ നോമ്പിക്കോട്ട് മറ്റൊരു ബൈക്കിലിടിച്ചു. തുടര്‍ന്ന് നെയ്തലയില്‍വെച്ച് മൂന്ന് വാഹനങ്ങളിലിടിക്കുകയും ചെയ്തു. പിക്കപ്പ് വാനിലും കാറിലുമിടിച്ചെങ്കിലും യാത്രികര്‍ സാരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് കസബ പോലീസ് പറയുന്നു.
എന്നാല്‍, നെയ്തലയില്‍വെച്ചുതന്നെ കാറിടിച്ച ബൈക്ക് യാത്രികന്‍ മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ എതിരേവന്ന മറ്റൊരു കാറിലും പിക്കപ്പ് വാനിലും ഇടിച്ചശേഷം തിരിയുന്നതിനിടെയാണ് രതീഷ് സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അതിദാരുണമായ അപകടമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പാലക്കാട് കോടതിയില്‍ ഹാജരാക്കിയ റയാനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് സിബിഐ. കേസില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ ശരിവെക്കുന്നതാണ് സിബിഐ കുറ്റപത്രം. 132 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. നൂറിലധികം രേഖകള്‍ പരിശോധിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നും ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശാസ്ത്രീയ തെളിവുകളടക്കം പരിശോധിച്ചാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനും കലാഭവന്‍ സോബിക്കെതിരെയും കേസെടുക്കും.മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തുമായി മരണത്തിനു ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന നിഗമനത്തില്‍ സിബിഐ എത്തിയത്.
സംഭവം കൊലപാതകമാണെന്ന് പറഞ്ഞ സാക്ഷികളിലൊരാളായ കലാഭവന്‍ സോബിക്കെതിരെ കേസെടുക്കാനും സിബിഐ നടപടി തുടങ്ങി. തെറ്റായ വിവരങ്ങള്‍ സിബിഐക്ക് നല്‍കിയതിനും തെളിവുകള്‍ കെട്ടിച്ചമച്ചതിനുമാണ് കേസെടുക്കുക. അപകടം നടന്ന സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ കണ്ടെന്നും റൂബന്‍ തോമസിനെ തിരിച്ചറിഞ്ഞെന്നും സോബി മൊഴി നല്‍കിയിരുന്നു.കുറ്റപത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി പ്രതികരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ ബിജെപി അഞ്ച് മെഗാ രഥയാത്ര സംഘടിപ്പിക്കുന്നു. ആദ്യ രഥയാത്ര ഫെബ്രുവരി ആറിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഉദ്ഘാടനം ചെയ്യും. പരിവര്‍ത്തനയാത്ര എന്ന പേരിലാണ് സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കുന്നത്.
294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് രഥയാത്രകള്‍ നടത്തുക. ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന് രീതിയിലാവും യാത്രകള്‍ സംഘടിപ്പിക്കുക.
ദേശീയപാതയില്‍ പന്തിനു പിന്നാലെ ഓടിയെത്തിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ഡ്രൈവര്‍ക്ക് ആദരം. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വീസ് നടത്തിയ ഡ്രൈവര്‍ കെ രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.
തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
മികച്ച പ്രവര്‍ത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവര്‍ കെ രാജേന്ദ്രന് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. തുടര്‍ന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തു. ദൂരെ നിന്ന് തന്നെ കുട്ടി റോഡിലേക്ക് ഓടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അതിനാലാണ് ബസ് നിര്‍ത്താനായതെന്ന് ഡ്രൈവര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര സ്വദേശികളുടെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിന് സൈക്കിള്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍. രക്ഷിതാക്കള്‍ കടയുടെ അകത്ത് കയറിയപ്പോള്‍ കുട്ടികള്‍ കടയ്ക്കു മുന്നില്‍ പന്തുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് റോഡിലേക്ക് പോയതോടെ ആറ് വയസ്സുകാരനായ മൂത്ത കുട്ടി റോഡിലേക്ക് ഓടി. എന്നാല്‍ വാഹനം വരുന്നത് കണ്ട് ഒതുങ്ങി നിന്നെങ്കിലും പിന്നാലെ എത്തിയ രണ്ട് വയസ്സുകാരനായ സഹോദരന്‍ പന്തിന് പിറകെ റോഡിലേക്ക് ഓടുകയായിരുന്നു.
കുഞ്ഞ് റോഡിന് നടുവില്‍ എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതിനിടയില്‍ കുട്ടിക്ക് സമീപമെത്തിയ ബസ് ബ്രേക്കിട്ട് നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.
തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്തായിരുന്നു ഇത്. എന്നാല്‍ വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ രണ്ടുവയസുകാരന്‍ റോഡിലേക്കു ഓടി. ഇതുകണ്ടു മാതാപിതാക്കള്‍ക്ക് നിലവിളിക്കാനെ സാധിച്ചിരുന്നുള്ളു. വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശക്തമായി ബ്രേക്കിട്ടതിനാലാണ് കുട്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത്.
കുട്ടി നിന്നിരുന്നതിന്റെ രണ്ടു മീറ്റര്‍ മാത്രം അകലെയാണ് വന്‍ ശബ്ദത്തോടെ ബസ് നിന്നത്. റോഡിന് നടുവിലേക്ക് ഓടുന്നതു കണ്ട് ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ബഹളമുണ്ടാക്കിയിരുന്നു.
ബസിന് മുന്നില്‍നിന്ന് മാത്രമല്ല, എതിര്‍ദിശയില്‍ അമിതവേഗത്തില്‍ വന്ന ബൈക്കും കുട്ടിയെ ഇടിച്ചുവീഴ്ത്താതെ നേരിയ വ്യത്യാസത്തില്‍ കടന്നുപോയി. ഏറെ തിരക്കേറിയ സമയത്തായിരുന്നു ഈ സംഭവം.
അവിടെ കൂടിയവരെല്ലാം കുട്ടിയെ ശ്രദ്ധിക്കാത്തതിന് മാതാപിതാക്കളെ ശാസിച്ചു. ഏതായാലും പന്തെടുക്കാന്‍ നടുറോഡിലേക്ക് ഓടി ബസിന് മുന്നില്‍ അകപ്പെട്ടിട്ടും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെടുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.