ന്യൂഡൽഹി: സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയില്‍ എംപിമാരുമായി ചര്‍ച്ച നടത്തുകയാണ്. ഗ്രൂപ്പ് വീതംവെപ്പില്‍ പ്രതിഷേധിച്ച് കെ.സുധാകരനും കെ.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. നിലവിലെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ഗ്രൂപ്പ് വീതം വെപ്പായി മാറുന്നു എന്നാണ് ഇരുവരുടേയും ആരോപണം. പല മുതിര്‍ന്ന നേതാക്കള്‍ പോലും ഇഷ്ടക്കാരെ സ്ഥാനാര്‍ഥികള്‍ ആക്കാനുളള തിരക്കിലാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സ്‌ക്രീനിങ് കമ്മിറ്റി മുമ്പാകെ ഓരോ എംപിമാരും തങ്ങളുടെ നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും കെ.മുരളീധരന്‍ ആ ഘട്ടത്തിലും വന്നിരുന്നില്ല.

ഇതിനിടയിലാണ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം താരിഖ് അന്‍വര്‍ നടത്തിയത്. നാളെത്തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

സിറ്റിങ് എംഎല്‍എമാരുടെ പട്ടികയാണ് ആദ്യം ഇറങ്ങുക. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതില്‍ ആശയക്കുഴപ്പം ഉണ്ട്. നേമത്ത് പി.സി.വിഷ്ണുനാഥും വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറുമാണ് പരിഗണനയിൽ ഉളളത്.

ടി.സിദ്ദിഖിനെ കല്പറ്റയില്‍ മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. കെ.സി.ജോസഫിന്റെ സാധ്യത മങ്ങിയിട്ടുണ്ട്, കെ.സി.ജോസഫിനെതിരേ എംപിമാരും രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി കെ.സി.ജോസഫിന് വേണ്ടി ശക്തമായി തന്നെ രംഗത്തുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ പേര് വെട്ടാനാണ് സാധ്യത. എതിര്‍പ്പുകള്‍ കണ്ടില്ലെന്ന് നടിക്കനാവില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.

തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് വേണ്ടിയും ഉമ്മന്‍ചാണ്ടി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ബാബുവിനെതിരേയും എം.പിമാരുടെ പരാതിയുണ്ട്. എം.എം.ഹസനും ഇത്തവണ മത്സരിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണ, ആറന്മുളയില്‍ ശിവദാസന്‍ നായര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്. കഴക്കൂട്ടത്ത് എസ്.എസ്.ലാല്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്, കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാർഥിത്വം ഉറപ്പിച്ചു.