പുൽപള്ളി ∙ ദാസനക്കര വനത്തിൽ പുള്ളിമാനിനെ വേട്ടയാടിയ കേസിൽ സ്വകാര്യ ഫാംഹൗസ് ഉടമയും സഹായികളുമടക്കം 3 പേരെ വനപാലകർ അറസ്റ്റ് ചെയ്തു. വനമധ്യത്തിലെ വിക്കലത്ത് ഫാംഹൗസ് നടത്തുന്ന കുന്നമംഗലം താമരക്കുളം സ്വദേശി ടി.കെ.രാജേഷ്, ജോലിക്കാരായ കുന്നമംഗലം എഴുത്തോലത്ത് ഇ.എൽ.ശ്രീകുമാർ, കുന്നമംഗലം കണിയാത്ത് കെ.എം.രതീഷ് എന്നിവരെയാണു തോക്കും തിരയും സഹിതം പിടികൂടിയത്.
പാതിരി റിസർവിലെ ഫോറസ്റ്റ് വയൽ ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ പുള്ളിമാനിനെ വേട്ടയാടി ഉന്തുവണ്ടിയിൽ കൊണ്ടുവരുമ്പോഴാണ് പ്രതികള്‍ പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. മാനിറച്ചി കാറില്‍ കടത്താനായിരുന്നു ഇവരുടെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫാംഹൗസില്‍ നടത്തിയ പരിശോധനയില്‍ നാടന്‍തോക്ക്, വെടിയുണ്ടകള്‍, സ്ഫോടക വസ്തുക്കള്‍, കാര്‍, കത്തി എന്നിവ കണ്ടെടുത്തു. 2 വര്‍ഷം മുമ്പാണ് രാജേഷ് വനമധ്യത്തിലെ വിക്കലത്ത് ഭൂമിവാങ്ങിയത്.
ചെതലയം റേഞ്ച് ഓഫിസര്‍ കെ.ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ ബി.പി.സുനില്‍കുമാര്‍, കെ.വി.ആനന്ദന്‍, സെക്‌ഷൻ ഫോറസ്റ്റര്‍ കെ.യു.മണികണ്ഠന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.രാജ് മോഹന്‍, എം.മനുപ്രസാദ്, സി.എ.അശ്വിന്‍കുമാര്‍, പി.എസ്.ചിപ്പി, വാച്ചര്‍മാരായ രാജേഷ്, എം.രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സഹായിച്ചര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്നു സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാര്‍ അറിയിച്ചു.
നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ ഉണ്ടാക്കുക എന്നതാണ് അമിത് ഷായുടെ പദ്ധതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആ മോഹം ഇവിടെ നടക്കില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്ക. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുന്‍ചിഹെവയാണ് ഇതു സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ നിയമം അത് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘ശ്രീലങ്കയിലെ ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകൾക്കോ വിദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുമതി നൽകുന്നില്ല.’ അദ്ദേഹം വ്യക്തമാക്കി.
രാജ്യമെങ്ങും മാത്രമല്ല, അയൽരാജ്യങ്ങളിൽക്കൂടി പാർട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ പറഞ്ഞത്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാനമായ അഗർത്തലയിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാന ഗസ്റ്റ് ഹൗസിൽ പാർട്ടിയുടെ നോർത്ത് ഈസ്റ്റ് സോണൽ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചുവെന്ന് ജാംവൽ പറഞ്ഞു. അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാർട്ടിയെ വളർത്തണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു’ – ബിപ്ലബ് വ്യക്തമാക്കിരുന്നു.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്… എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്..’ ആവേശത്തോടെ രമേഷ് പിഷാരടിയുടെ പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും പ്രവർത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയിൽ അവതരിപ്പിച്ചു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമാലോകത്തെ പലരും കോൺഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അവരും ഉടൻ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുമെത്തുന്നത്. കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണു തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ ചലച്ചിത്രതാരങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.
ചലച്ചിത്ര താരം ധര്‍മ്മജന്റെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും നടന്‍ ധര്‍മ്മജന്‍ പ്രതികരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലാണ് സംഭവം. മധുവിധുകാലം പിന്നിടും മുമ്പേയാണ് യുവതിയെ ഭര്‍ത്താവ് കഴുത്തറത്തു കൊലപ്പെടുത്തിയത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ട്യാലിയുടെ മകന്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്സിലയെ (20) കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ഭാര്യ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഷഹീറിന്റെ സംശയ രോഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന.
ദമ്പതികളുടെ മുറിയില്‍നിന്നു വലിയ ബഹളം കേട്ടാണ് ബന്ധുക്കള്‍ ഉണര്‍ന്നത്. അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ കൂട്ടാക്കിയില്ല. ഇതോടെ എന്തോ അപാകത തോന്നിയ വീട്ടുകാര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തി. ഇവരും കര്‍ശനമായി ആവശ്യപ്പെട്ടതോടെ ഷഹീര്‍ വാതില്‍ തുറന്നു പുറത്തേക്ക് ഓടുകയായിരുന്നു.
തുടര്‍ന്നു ബന്ധുക്കള്‍ മുറിയുടെ അകത്തേക്കു കയറി നോക്കുമ്പോഴാണ് മുഹ്സിലയെ രക്തത്തില്‍ കുളിച്ചു കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ തന്നെ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞ ദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്നു പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. വിവാഹത്തിനു ശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
54 യാത്രക്കാരുമായി പുറപ്പെട്ട ബസ് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. മധ്യപ്രദേശിലെ സീധി ജില്ലയിലാണ് അപകടം നടന്നത്. 32 പേരാണ് ബസ് അപകടത്തില്‍ മരണപ്പെട്ടത്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
ബസ് പൂര്‍ണമായും കനാലില്‍ മുങ്ങുകയും ചെയ്തു. ഏഴുപേര്‍ കനാല്‍ തീരത്തേയ്ക്ക് നീന്തിക്കയറിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ സേനയും നീന്തല്‍ വിദഗ്ധരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്.
ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്കാണ് ബസ് പോയത്. ഇതാണ് അപകടത്തിലേയ്ക്കും വഴിവെച്ചത്. ഇതേതുടര്‍ന്ന് ബാണ്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവല്‍ കനാലിലെ വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം കൈമാറുകയും ചെയ്തു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും രക്ഷപ്പെടുത്തി. കൊല്ലത്താണ് സംഭവം. കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുണ്ടറ സ്വദേശിയായ യുവതിയേയും രണ്ട് മക്കളെയുമാണ് രക്ഷപ്പെടുത്തിയത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. കുടുംബ പ്രശ്നമാണ് കുട്ടികളെയും കൂട്ടി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കുണ്ടറ സ്വദേശിയായ യുവതി പറയുകയുണ്ടായി. കുട്ടികളെ തിരയില്‍ തള്ളുന്നത് കണ്ട് ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ ഓടിയെത്തുകയായിരുന്നു.
തുടര്‍ന്ന് യുവതിയേയും രണ്ട് കുട്ടികളേയും രക്ഷപ്പെടുത്തുകയായിരുന്നു. മൂവരേയും ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇളയ കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലയാള സിനിമയിലെ താരരാജാക്കന്മാരിൽ ഒരാൾ ആണ് മമ്മൂട്ടി. അഭിനയ ജീവിതത്തിൽ നാന്നൂറോളം സിനിമകക്ക് മുകളിൽ അഭിനയിച്ചു തീർത്ത മമ്മൂട്ടി ഇപ്പോളും തന്റെ അഭിനയം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ ഓരോ സിനിമക്കും കിട്ടുന്ന സപ്പോർട്ട് വളരെ വലുതാണ്.
ഇപ്പോൾ ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്ന പുതിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ പുതിയ വിവാദം പറത്തി വിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ചിത്രങ്ങൾ തുടരെ പരാജയപ്പെടുന്നത് എന്തു കാരണം കൊണ്ടാണ് എന്ന് ശാന്തിവിള ദിനേശ് പറഞ്ഞിരിക്കുന്നത്. പണ്ട് സിനിമയിൽ സജീവമായിരുന്നപ്പോൾ മമ്മൂട്ടിയുടെ ഒരു അഭിമുഖം എടുക്കുവാൻ അവസരം കിട്ടിയപ്പോൾ വന്ന ചോദ്യവും അവിടെ വന്ന തർക്കവുമായിരുന്നു, ശാന്തിവിള ദിനേശ് പ്രമുഖ ചാനലിന് നടത്തിയ അഭിമുഖത്തിൽ തിരിച്ച് പറഞ്ഞത്.
അന്ന് മമ്മൂട്ടിയുടെ അഭിമുഖം എടുക്കുവാൻ അവസരം ലഭിച്ചപ്പോൾ എന്തും തുറന്നു സംസാരിക്കുവാൻ ധൈര്യപ്പെടുന്ന ശാന്തിവിള ദിനേശ് മമ്മൂട്ടിയോട് താങ്കളുടെ ചിത്രങ്ങൾ അടുപ്പിച്ച് തകരുന്നത് എന്തു കാരണം കൊണ്ടാണ് എന്ന് ചോദിച്ചു. എന്നാൽ മമ്മൂട്ടി അതിനു ഉത്തരം പറയാൻ വിസമ്മതിച്ചു. നിങ്ങൾക്ക് അതിന്റെ കാരണം അറിയുമോ എന്ന് തിരിച്ചു ചോദിക്കുകയായിരുന്നു എന്നാണ് ശാന്തിവിള ദിനേഷ് ഇപ്പോള് പറഞ്ഞിരിക്കുന്നത്. ഞാൻ മറുപടിയായി, മകളുടെ പ്രായമുള്ള സ്ത്രീകളെ നായികയാക്കി സിനിമ ചെയ്യുന്നതാണ് അതിന്റെ കാരണം എന്ന് പറഞ്ഞു. അതിഷ്ടപെടഞ്ഞ മമ്മൂട്ടി തിരികെ ദേഷ്യപ്പെടുകയും അവിടെ വെച്ച് അഭിമുഖം നിർത്തി വയ്ക്കുകയും, എന്നിട്ടു ശാന്തിവിള ദിനേശ് സ്വയം പിന്മാറി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ മനസ് കുഞ്ഞു കുട്ടികളുടെ പോലെയാണ് എന്നും അതിനാലാണ് അദ്ദേഹം അന്ന് പെട്ടന്ന് ദേഷ്യപ്പെടുന്നതെന്നും ഞങ്ങൾ ഇന്നും നല്ല സുഹൃത്തുക്കൾ ആണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ന്യൂഡൽഹി∙ ഇന്ത്യയിൽ കൊറോണ വൈറസിന്റെ മൂന്നു വകഭേദം ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെ കൂടാതെ ദക്ഷിണാഫ്രിക്ക, ബ്രസീൽ വകഭേദങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. യുകെയിൽനിന്നു വന്ന 187 പേർക്കും, ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന നാല് പേർക്കും ബ്രസീലിൽനിന്നു വന്ന ഒരാൾക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇവരുമായി സമ്പർക്കം വന്ന എല്ലാവർക്കും പരിശോധന നടത്തുകയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് രോഗത്തിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ഇതുവരെ യുഎസ് ഉൾപ്പെടെ 41 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. യുകെ വകഭേദം 82 രാജ്യങ്ങളിലും ബ്രസീൽ വകഭേദം 9 രാജ്യങ്ങളിലും സ്ഥിരീകരിച്ചു.
ലോകാരോഗ്യ സംഘടന പറയുന്നതുപ്രകാരം, പുതിയ വകഭേദങ്ങൾ വൈറസ് പടർത്തുന്നതു വേഗത്തിലാക്കുന്നതും വാക്സീനുകൾ ഫലപ്രദമാകാനുള്ള സാധ്യത കുറവുള്ളതുമാണ്. ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.
20ഐ/501വൈ.വി2 (ബി.1.351) എന്നറിയപ്പെടുന്നതാണ് ദക്ഷിണാഫ്രിക്കൻ വേരിയന്റ്. 20ഐ/501വൈ.വി1 (ബി.1.17) എന്നറിയപ്പെടുന്നതാണ് യുകെയിൽ കണ്ടെത്തിയ കെന്റ് വേരിയന്റ്. ബ്രസീലിയൻ വൈറസ് വേരിയന്റ് അറിയപ്പെടുന്നത് പി.1 എന്നാണ്. ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്ന് അടുത്തിടെ യുകെ ജനറ്റിക് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരൺ പീകോക്ക് വ്യക്തമാക്കിയിരുന്നു.
തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിലാണ് ആദ്യമായി ജനിതക പരിവർത്തനം വന്ന യുകെ വൈറസിനെ കണ്ടെത്തിയത്. ‘ആശങ്കപ്പെടേണ്ട വേരിയന്റ്’ എന്നാണ് അതിനെ രാജ്യത്തെ ന്യൂ ആൻഡ് എമേർജിങ് റെസ്പിരേറ്ററി വൈറസ് ത്രെറ്റ്സ് അഡ്വൈസറി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ആ വൈറസുകളിലെ സ്പൈക്ക് പ്രോട്ടിനുകളിൽ വീണ്ടും ജനിതകമാറ്റം സംഭവിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇ484കെ എന്ന മ്യൂട്ടേഷൻ സംഭവിച്ച അത്തരം ഇരുപതിലേറെ കേസുകൾ ഇതിനോടകം യുകെയിൽ മാത്രം കണ്ടെത്തി. ഇതേമാറ്റം ദക്ഷിണാഫ്രിക്കയിലെയും ബ്രസീലിലെയും വേരിയന്റുകളിലും കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗമായി അവ വളരുകയാണ്, അതിവേഗത്തിൽ. ഇതു വർധിച്ചുകൊണ്ടിരിക്കുമെന്നും ഷാരൺ വ്യക്തമാക്കുന്നു.
കൂടുതൽ പേരിലേക്ക് പെട്ടെന്നു പടരും എന്നതാണ് പുതിയ വേരിയന്റുകളുടെ പ്രത്യേകത. എന്നാൽ മരണത്തിന് കാരണമാകും വിധം പ്രശ്നക്കാരല്ല ഇവ. പക്ഷേ ഒട്ടേറെ പേരിലേക്ക് ഒരേസമയം രോഗം പടരുന്നതോടെ ആരോഗ്യ സംവിധാനങ്ങൾ തികയാതെ വരികയും മരണത്തിനു കാരണമാകുകയും ചെയ്യുമെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.
കല്‍പറ്റ ∙ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തു വീണ് രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ ആണു മരിച്ചത്. കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫ്നിതയുടെയും മകനാണ്.
എരുമേലി∙ മാല പൊട്ടിക്കാനെത്തിയ കള്ളന്റെ ധൈര്യം ആരോഗ്യപ്രവർത്തകയുടെ മനോബലത്തിനു മുൻപിൽ ചെലവായില്ല! മാല പൊട്ടിച്ചെടുക്കൽ പരാജയപ്പെട്ടതോടെ ഓടിയ കള്ളൻ പിന്നീടു വേഷം മാറി വന്നു സ്വന്തം ബൈക്കുമായി കടന്നെങ്കിലും പൊലീസിന്റെ വലയിലായി. കള്ളനെ കുതറിത്തെറിപ്പിച്ച ആരോഗ്യ പ്രവർത്തകയ്ക്കു ജില്ലാ പൊലീസ് മേധാവിയുടെ പ്രശംസ. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.എരുമേലിയിൽ കോവിഡ് ഡ്യൂട്ടിക്ക് എത്തിയ നഴ്സ് പാലാ സ്വദേശിനി അനുജ സലിമിന്റെ(22) മാല പൊട്ടിക്കാനെത്തിയ കുറുവാമൂഴി പീടികച്ചാൽ ഷിനു(42)ആണ് അറസ്റ്റിലായത്.
എരുമേലി ദേവസ്വം ബോർഡ് സ്കൂൾ പരിസരം വഴി സർക്കാർ ആശുപത്രിയിലേക്കുള്ള കുറുക്കുവഴിയിലാണു മോഷണശ്രമം. മാല പൊട്ടിച്ചെടുത്തെങ്കിലും കള്ളനെ അനുജ സധൈര്യം നേരിട്ടു. പിടിവലിയിൽ പരാജയപ്പെട്ട കള്ളൻ ശ്രമം ഉപേക്ഷിച്ച് ഓടി.സ്കൂൾ പരിസരത്തു പാർക്ക് ചെയ്ത ബൈക്ക് എടുക്കാതെ സ്ഥലം വിട്ട കള്ളൻ പിന്നീടു വേഷം മാറി ഓട്ടോയിലെത്തി ബൈക്കുമായി കടന്നു. കള്ളൻ ഓടിമറയുന്നതും വേഷം മാറിയെത്തുന്നതുമെല്ലാം പൊലീസിന്റെയും പഞ്ചായത്തിന്റെയും ക്യാമറയിൽ പതിഞ്ഞിരുന്നു. എരുമേലി പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ കെ.എൻ.അനീഷ്, കെ.എസ്.സുമേഷ് എന്നിവർ ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഒരേ ആൾ തന്നെയാണു വേഷം മാറി വന്നതെന്നു വ്യക്തമായി.
കള്ളൻ ബൈക്ക് തിരികെ എടുക്കാൻ എത്തിയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി. ഡ്രൈവറുടെ സഹായത്തോടെ എസ്ഐ സി.എച്ച്. സതീഷിന്റെ നേതൃത്വത്തിൽ കുറുവാമൂഴി നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോടതി ഇയാളെ റിമാൻഡ് ചെയ്തു. അനുജയെ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
എരുമേലി പൊലീസ് സ്റ്റേഷനിലെ സിസിടിവി കൺട്രോൾ റൂമിലെ ക്യാമറകൾ ഇറക്കുമതി ചെയ്തത് യുഎസിൽ നിന്നാണ്. ശബരിമല തീർഥാടന പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ മികച്ച സംവിധാനമുള്ള കൺട്രോൾ റൂം സ്ഥാപിച്ചത്. സൂം ചെയ്താൽ തെളിമ നഷ്ടപ്പെടില്ലെന്നതാണു പ്രത്യേകത. ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. കൺട്രോൾ റൂമിൽ 34 സിസിടിവികളാണുള്ളത് . സ്റ്റേഷനിലെ ഹൈടെക് സെല്ലിന്റെ പ്രവർത്തനവും മികച്ചതാണ്.