മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക പകുതി കെട്ടിവയ്ച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്ന് ജസ്റ്റിസ് നവീന് സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ വാദം കോടതി ഇന്ന് കേള്‍ക്കും.

ഫ്ലാറ്റ് ഉടമകള്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്നാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. തീരദേശ ചട്ടവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഉടമകള്‍ ഫ്ലാറ്റുകള്‍ വാങ്ങിയത്. നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു.