റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. ഇപ്പോൾ ബിഗ്‌ബോസിലെ അനുഭവങ്ങൾ തുറന്നു പറയുകയാണ് മഞ്ജു. ബിഗ്‌ബോസിൽ കരയുന്ന കണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന്ആ ഒരു സ്ഥലം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടമാണെന്നാണ്’മഞ്ജു വ്യക്തമാക്കിയത്. നമ്മുടെ വികാരങ്ങള്‍ കളയാന്‍ ഒരു വഴിയും അവിടെയില്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കാനോ ആരോടെങ്കിലും രഹസ്യം പറയാനോ ഒന്നിനും പറ്റില്ലായിരുന്നു.
ബാത്ത്‌റൂമില്‍ പോലും പ്രൈവസി ഇല്ലായിരുന്നു. അവിടെയും മൈക്ക് വച്ചിരിക്കുകയാണ്. ക്യാമറ ഇല്ലാത്തിടത്തെല്ലാം മൈക്ക് ഉണ്ടാവും. അതില്ലാത്ത സ്ഥലമില്ല. രഹസ്യമായി ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ദൈവമേ ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും താരം വ്യക്തമാക്കി. ചില സമയങ്ങളില്‍ വരണ്ടായിരുന്നു, വീട്ടില്‍ നിന്നാല്‍ മതിയായിരുന്നു എന്നിങ്ങനെ തോന്നി കൊണ്ടേ ഇരിക്കും. പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോള്‍ കിട്ടുന്നൊരു അനുഭവം ഉണ്ടല്ലോ.
അതുകൊണ്ട് ഇനി വിളിച്ചാലും ഞാന്‍ പോവും എന്നായി, ബിഗ്‌ബോസിൽ പോയത് കൊണ്ട് എനിക്ക് ഗുണങ്ങൾ മാത്രമാണ് ലഭിച്ചത് എന്ന് മഞ്ജു പറയുന്നു. എന്നെ കുറേനാളായി അലട്ടികൊണ്ടിരുന്ന കടങ്ങൾ എല്ലാം തീർക്കാൻ ബിഗ്‌ബോസിൽ കൂടി എനിക്ക് സാധിച്ചു, ഇപ്പോൾ ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിലാണ്, ഉടൻ തന്നെ അതും പൂർത്തിയാകും എന്ന് മഞ്ജു പറയുന്നു.
അഭയ കേസ് പ്രതികളെ ന്യായീകരിച്ച് മുൻ എസ്പി ജോർജ്ജ് ജോസഫ്. സിസ്റ്റർ അഭയയെ കാണാനില്ലെന്ന് മഠത്തിൽ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാ തോമസ് കോട്ടൂർ, ഫാ ജോസഫ് പൂതൃക്കയിൽ എന്നിവർ മഠത്തിലെത്തിയതെന്ന് തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ
ജോർജ്ജ് ജോസഫ് പറയുന്നു. പതിനൊന്ന് വർഷം വൈദിക പഠനം നടത്തിയ ഒരാൾക്ക് കൊലപാതകം നടത്താൻ സാധിക്കില്ലെന്നാണ് മുൻ എസ്പിയുടെ അവകാശവാദം.
“ക്രിസ്ത്യൻ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം പതിനൊന്ന് വർഷത്തെ ശിക്ഷണത്തിനു ശേഷമാണ് അവർ വൈദികരാകുന്നത്. എല്ലാ പള്ളികൾക്കു കീഴിലും ഒരു മഠം ഉണ്ടാകും. ഈ മഠങ്ങളിൽ നിന്നും ഒരു കന്യാസ്ത്രിയെ കാണാതായാൽ, അല്ലെങ്കിൽ അപകടം ഉണ്ടായാൽ അത് കാണുന്ന കന്യാസ്ത്രീ അവിടുത്തെ മദർ സുപ്പീരിയറെ വിവരം അറിയിക്കും. മദർ സുപ്പീരിയർ അവരുടെ സഭയുടെ മദർ ജനറാളിനെ അറിയിക്കുകയും അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യും. അതാണ് അവരുടെ ചിട്ട. തുടർന്ന് കന്യാസ്ത്രീമാർ അവരുടെ മഠം ഇരിക്കുന്ന സ്ഥലത്തെ വികാരിയച്ചനെ വിവരം അറിയിക്കും. ഈ കേസിൽ കോട്ടൂരച്ചനും പൂതൃക്കയച്ചനും സ്കൂട്ടറിൽ അവിടെ വന്നത് അങ്ങനെയാണ്.”
“സാധാരണഗതിയിൽ ഇത്തരമൊരു കേസ് വന്നാൽ മഠത്തിൽ നിന്നും അടുത്തുള്ള പള്ളിയിലെ വൈദികരെ വിവരം അറിയിക്കും. വൈദികർ പള്ളിയിലെ കൈക്കാരന്മാരെ അറിയിക്കും അവരുമായി ആലോചിച്ചതിനു ശേഷം സഭയ്ക്ക് വിശ്വാസമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കും. എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലൊരു ഉദ്യോഗസ്ഥനുണ്ട്. ഉദ്യോഗസ്ഥൻ എത്തിയതിനു ശേഷം എന്താണ് പ്രശ്നം എന്ന് പരിശോധിക്കും. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് അതിന്റെ ചിട്ട. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെടി മൈക്കിൾ അവിടെ ചെന്നത്. ആ മഠക്കാർക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം,” ജോർജ്ജ് ജോസഫ് പറയുന്നു.
താൻ പറയുന്നത് യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും ജോർജ്ജ് ജോസഫ് പറയുന്നു. സഭയെ ന്യായീകരിച്ചുകൊണ്ടുള്ള ജോർജ്ജ് ജോസഫിന്റെ വീഡിയോയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിശ്വാസികൾ പ്രതികരിച്ചിരിക്കുന്നത്. കുറ്റവാളികളെ ന്യായീകരിക്കുന്നതിനായുള്ള ശ്രമം മാത്രമാണിതെന്നാണ് ടിബിൻ ബേബി എന്നയാൾ കമന്റ് ചെയ്തിരിക്കുന്നത്.
വീടിനുള്ളിൽ നിന്നും വൻതോതിൽ കഞ്ചാവും ചാരായവും പിടിച്ച കേസിൽ യുവതി അറസ്റ്റിൽ. മാവേലിക്കര തഴക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന നിമ്മിയാണ് അറസ്റ്റിലായത്. മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടിൽനിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാൻസും പൊലീസ് പിടിച്ചെടുത്തത്.
മാവേലിക്കരയില്‍ വാടകവീട്ടില്‍ നിന്ന് കഞ്ചാവുമായി പിടിയിലായ നിമ്മിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നത് പോനകം എബനേസർ പുത്തൻ വീട്ടിൽ ലിജു ഉമ്മൻ. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ലിജു ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചിരുന്നത് നിമ്മിയേയും കുട്ടികളെയും മുൻനിർത്തിയാണ്. വീടിന്റെ താഴത്തെ നില വാടകയ്ക്കെടുത്തു നിമ്മിയും 2 കുട്ടികളുമാണു താമസിച്ചിരുന്നത്.
ലിജു സ്ഥിരമായെത്തി ഇവിടെ താമസിച്ചിരുന്നത് അയൽവാസികൾ ശ്രദ്ധിച്ചിരുന്നെങ്കിലും ഭാര്യാ ഭർത്താക്കന്മാർ ആണെന്നാണ് കരുതിയിരുന്നത്. ആഡംബരക്കാറിൽ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ പൊലീസ് ചെക്കിങ്ങിൽ നിന്ന് ഒഴിവാകുമായിരുന്നു. ഈ അവസരം മുതലെടുത്ത് ലഹരി കടത്തുന്നതായിരുന്നു ഇയാളുടെ പതിവ്. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ആവശ്യക്കാരെ കണ്ടെത്തുന്നത് ലിജുവായിരുന്നു. സാധനങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചിരുന്നത് നിമ്മിയും. സ്ത്രീ ഓടിക്കുന്ന കാർ എന്ന നിലയിൽ പരിശോധനയിൽ നിന്നൊഴിവാകാനാണു കാരിയറായി നിമ്മിയെ ഉപയോഗിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
നിമ്മിയുടെ ഭർത്താവ് കായംകുളം സ്വദേശിയായ യുവാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇദ്ദേഹവുമായി അകൽച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്നതെന്നാണു വിവരം.
രഹസ്യ വിവരത്തെത്തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ആണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായാണ് 29 കിലോ കഞ്ചാവ്, നാലര ലീറ്റർ ചാരായം, 30 ലീറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ, വീടിന്റെ അടുക്കളയിൽ നിന്നു വാറ്റുപകരണങ്ങൾ എന്നിവയാണു പിടിച്ചെടുത്തത്.
കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടക്കും. നാല് അജന്‍ഡകളില്‍ രണ്ടെണ്ണത്തില്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതിഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ധാരണയായി. വയല്‍ അവശിഷ്ടം കത്തിക്കുന്നതിനുളള പിഴ ഒഴിവാക്കണമെന്ന ആവശ്യത്തിലും ധാരണ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം, താങ്ങുവിലയ്ക്ക് നിയമനിര്‍മാണം എന്നീ ആവശ്യങ്ങളിലാണ് ഇനി ചര്‍ച്ച. മന്ത്രിമാരായ നരേന്ദ്ര സിങ്ങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
കോവിഡിനെ പ്രതിസന്ധിയിലായ സിനിമാമേഖല പുനരുജ്ജീവിപ്പിക്കണമെന്ന് ഉണ്ണി മുകുന്ദന്‍. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിക്കണമെന്നും തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും താരം ഫെയ്സ്ബുക്കില്‍ പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
”സിനിമയും ഒരു തൊഴിലാണ്
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.
എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സാധിക്കാനാത്തതിനാല്‍ കൊറോണയ്ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച് തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു”.
കൂട്ട മതപരിവർത്തനം നടത്തുന്നത് അവസാനിപ്പിക്കണമെന്നും വിവാഹത്തിനുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മധ്യപ്രദേശ് സർക്കാർ നിർബന്ധിത മതപരിവർത്തനത്തിനെതിരായ ഓർഡിനൻസിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.
“എന്തിനാണ് മതപരിവർത്തനം നടത്തുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കൂട്ട പരിവർത്തനങ്ങൾ അവസാനിപ്പിക്കണം. എനിക്കറിയാവുന്നിടത്തോളം, മുസ്‌ലിം മതത്തിൽ ഒരാൾക്ക് മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹത്തിനുള്ള പരിവർത്തനത്തെ ഞാൻ വ്യക്തിപരമായി അംഗീകരിക്കുന്നില്ല,” വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“മതപരിവർത്തനം ബലമായി നടക്കുന്നുണ്ടെന്ന് പല കേസുകളിലും കണ്ടു. സ്വാഭാവിക വിവാഹവും വിവാഹത്തിനുള്ള നിർബന്ധിത പരിവർത്തനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ നിയമങ്ങൾ ഉണ്ടാക്കിയ സർക്കാരുകൾ ഇതെല്ലാം പരിഗണിച്ചതായി ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രണരേഖയിലെ സ്ഥിതി, പുതിയ കാർഷിക നിയമങ്ങൾ, അതിനെതിരായ പ്രതിഷേധം എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിരോധമന്ത്രി അഭിമുഖത്തിൽ ചർച്ച ചെയ്തു.
കർഷകരെ “അന്നദാതാക്കൾ” എന്നും “സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്” എന്നും വിശേഷിപ്പിച്ച സിങ് “നക്സലുകൾ” അല്ലെങ്കിൽ “ഖാലിസ്ഥാനികൾ” തുടങ്ങിയ പരാമർശങ്ങളെ ശക്തമായി എതിർത്തു. കർഷകർക്കെതിരെ ആരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
“നമ്മുടെ കർഷകരോട് നാം അഗാധമായ ആദരവ് പ്രകടിപ്പിക്കുന്നു. കർഷകരോടുള്ള ആദരവോടും ബഹുമാനത്തോടും തല കുനിക്കുന്നു. അവരാണ് നമ്മുടെ ‘അന്നദാതാക്കൾ’. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതിൽ കർഷകർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അവരാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്.”
കൃഷിക്കാരുടെ താൽപ്പര്യത്തിനുവേണ്ടിയാണ് കാർഷിക നിയമങ്ങൾ ഉണ്ടാക്കിയതെന്നും പ്രതിഷേധിച്ച കർഷകർ രണ്ടുവർഷത്തേക്ക് അവ നടപ്പാക്കുന്നത് അംഗീകരിക്കണമെന്നും സർക്കാരുമായി യുക്തിസഹമായ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്ന് സിംഗ് പറഞ്ഞു.
“ചില ശക്തികൾ കർഷകർക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ ശ്രമിച്ചു. നിരവധി കർഷകരുമായി ഞങ്ങൾ സംസാരിച്ചു. കൃഷിക്കാരോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന യുക്തിക്ക് നിരക്കുന്ന നിബന്ധനകൾ മുന്നോട്ട് വച്ച് ചർച്ച നടത്തണം. മാത്രമല്ല, യെസ് അല്ലെങ്കിൽ നോ എന്ന ഉത്തരം മാത്രം പ്രതീക്ഷിച്ചാവരുത് ചർച്ച. പ്രശ്നത്തിന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തും. ഞാൻ നിയമവ്യവസ്ഥകൾ കണ്ടിരുന്നു. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് എനിക്കറിയാം. കർഷകർ കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഈ നിയമങ്ങൾ നടപ്പാക്കുന്നത് ഒരു പരീക്ഷണമായി കാണണം. ആവശ്യമുണ്ടെങ്കിൽ ഭേദഗതികൾ വരുത്താൻ ഞങ്ങൾ തയ്യാറാകും. ചില ഉപവാക്യങ്ങളിൽ ഭേദഗതി വരുത്താൻ വിദഗ്ധരുമായും സർക്കാരുമായും സംസാരിക്കണമെന്ന് കർഷകർ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ പൂർണ്ണമായും വഴങ്ങും,” രാജ്നാഥ് സിങ് പറഞ്ഞു.
സയദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്.ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. സഞ്ജു സാംസൺ ടീമിനെ നയിക്കും. ജനുവരി 11 ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നാല് പുതുമുഖങ്ങളാണ് ഇത്തവണ കേരള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
മത്സരങ്ങൾ
ജനുവരി 13 ന് മുംബൈക്കെതിരെ
ജനുവരി 15 ന് ഡൽഹിക്കെതിരെ
ജനുവരി 17 ന് ആന്ധ്രക്കെതിരെ
ജനുവരി 19 ന് ഹരിയാനക്കെതിരെ
കേരള ടീം: സഞ്ജു സാംസൺ ( ക്യാപ്‌റ്റൻ ), സച്ചിൻ ബേബി, ജലജ് സക്‌സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്.ശ്രീശാന്ത്, നിതീഷ് എം.ഡി., ആസിഫ് കെ.എം., അക്ഷയ് ചന്ദ്രൻ, മിഥുൻ പി.കെ., അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, മൊഹമ്മദ് അസറുദ്ദീൻ, റോഹൻ കുന്നുമ്മേൽ, മിഥുൻ എസ്., വത്സാൽ ഗോവിന്ദ് ശർമ, റോജിത് കെ.ജി., ശ്രീരൂപ് എം.പി.
വാതുവയ്‌പ്പ് വിവാദത്തിൽ ഏഴ് വർഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ് സ്വന്തമാക്കി മലയാളി ശാസ്ത്രജ്ഞന്‍ പ്രൊഫ. അജിത്ത് പരമേശ്വരന്‍. ഇറ്റലിയിലെ വേള്‍ഡ് അക്കാദമി ഓഫ് സയന്‍സും ചൈനീസ് അക്കാദമി ഓഫ് സയന്‍സും ചേര്‍ന്ന് നല്‍കുന്ന യുവ ശാസ്ത്ര പുരസ്‌കാരമാണ് മലപ്പുറം മേലാറ്റൂര്‍ സ്വദേശി അജിത് പരമേശ്വരന്‍ സ്വന്തമാക്കിയത്.
രണ്ട് തമോദ്വാരങ്ങള്‍ വന്‍ സ്ഫോടനത്തിലൂടെ ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങളുടെ പ്രത്യേകതകള്‍ പ്രവചിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതാണ് അജിത്തിന് നേട്ടമായത്. ഗുരുത്വ തരംഗങ്ങളെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ലിഗോ ഗവേഷക സംഘത്തില്‍ 2004 മുതല്‍ അംഗമാണ് അജിത്.
അജിത് അംഗമായ ശാസ്ത്രസംഘത്തിന് നേതൃത്വം കൊടുത്തവര്‍ക്കാണ് 2017 ലെ ഫിസിക്സ് നൊബല്‍ പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനാണ് അജിത്. സ്ട്രോ ഫിസിക്സാണ് അജിത്തിന്റെ ഗവേഷണ മേഖല.
പുരസ്‌കാരത്തിന് ഗുരുനാഥന്മാര്‍ക്കും തന്റെ വിദ്യാര്‍ഥികള്‍ക്കും നന്ദി പറയുന്നുവെന്ന് അജിത് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. വികസ്വര രാജ്യങ്ങളിലെ മികച്ച ഗവേഷകര്‍ക്ക് നല്‍കുന്നതാണ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡ്. 45 വയസില്‍ താഴെ പ്രായമുള്ള ഗവേഷകരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.
പാലക്കാട് തന്നെ നടന്ന ദുരഭിമാന കൊലപാതകത്തിന് ശേഷവും സമാനമായ അവസ്ഥ നേരിടുന്ന യുവാവിന്റെ ജീവന് സംരക്ഷണം നൽകാൻ പോലീസ് തയ്യാറാവുന്നില്ലെന്ന് പരാതി. പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെയാണ് ഭാര്യവീട്ടുകാരുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് മൂന്ന് തവണ ആക്രമണം നടത്തിയിരിക്കുന്നത്.
പോലീസിൽ പരാതി നൽകിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു പോലീസ്. മങ്കര സ്വദേശി അക്ഷയ് ആണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്‌യുടെയും സുറുമിയുടെയും വിവാഹം.
വിവാഹത്തിന് പിന്നാലെ പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബൈക്കിൽ പോകുമ്പോൾ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവൻന്മാർ ഉൾപ്പെടെ ആറിലധികംപേർ ചേർന്നാണ് അക്ഷയ്‌യെ ആക്രമിച്ചത്.
മുഖത്തിനും കാലിനും പരുക്കേറ്റെങ്കിലും കൊല്ലാനെത്തിയവരിൽ നിന്ന് അൽഭുതകരമായി അക്ഷയ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മങ്കര പോലീസിൽ പരാതി നൽകിയെങ്കിലും രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസ് കേസ് അവസാനിപ്പിച്ചു.
മൂന്നാമത്തെ ആക്രമണമായിട്ടും വധശ്രമത്തിന് പോലും പോലീസ് കേസെടുത്തില്ലെന്നാണ് അക്ഷയ് പരാതിപ്പെടുന്നത്. കൈയ്യോ കാലോ ജീവൻ തന്നെയോ നഷ്ടപ്പെട്ടിട്ട് കേസെടുക്കാനല്ല തനിക്ക് സുരക്ഷയാണ് പോലീസിൽ നിന്നും വേണ്ടതെന്ന് അക്ഷയ് ആവർത്തിക്കുകയാണ്. പോലീസ് ഒത്തുതീർപ്പിനാണ് ശ്രമിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടെന്ന് സുറുമിയും പറയുന്നു. അതേസമയം, പാലക്കാട് തേങ്കുറുശ്ശിയിൽ അനീഷെന്ന യുവാവിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ ശേഷവും പോലീസ് തുടരുന്ന നിഷ്‌ക്രിയ ഭാവം വലിയ വിമർശനത്തിനാണ് കാരണമാകുന്നത്. ഇതൊക്കെ വെറും അടിപിടി കേസാണെന്നാണ് പോലീസ് വാദമെന്ന് കുടുംബം ആരോപിക്കുന്നു.
വര്‍ക്കല: വര്‍ക്കല അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടില്‍ റസാഖിനെയാണ് അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ഈ മാസം പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മര്‍ദ്ദനം സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
പോലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും മകനെതിരേ പരാതിയില്ലെന്നാണ് അമ്മ പോലീസിനോടും പറഞ്ഞത്. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.