ഭോപ്പാൽ∙ നാലു മാസങ്ങൾക്ക് മുൻപ് മിന്നലേറ്റ് മരണമെന്ന് കരുതിയ കേസിൽ വഴിത്തിരിവ്. ഇരുപത്തിയാറുകാരനായ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാമുകിയുടെ പിതാവിനെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 29നാണ് ധർമേന്ദ്രയെ ഗുണ മേഖലയിൽ ബൈക്കിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിന്നലേറ്റു മരണമെന്ന് തോന്നുന്നതുപോലെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോസ്റ്റ്മോർട്ടത്തിലും വൈദ്യുതാഘാതമെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ നാലു മാസങ്ങൾ കഴിഞ്ഞതോടെ ധർമേന്ദ്രയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് റയീസ് ഖാൻ എന്നയാളെ അറസ്റ്റു ചെയ്തു.
റയീസ് ഖാന്റെ മകളുമായി ധർമേന്ദ്ര സ്നേഹത്തിലായിരുന്നു. ഓഗസ്റ്റ് 29ന് യുവതിയെ കണ്ടശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ, ഖാൻ വഴിതടയുകയും കല്ലുപയോഗിച്ച് തലയടിച്ചു പൊട്ടിക്കുകയുമായിരുന്നു. പിന്നാലെ സമീപത്തുകൂടെ പോകുന്ന ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതി വലിച്ച് ധർമേന്ദ്രയുടെ ശരീരത്തിലൂടെ കടത്തിവിടുകയും ചെയ്തു. മരണം ഉറപ്പിച്ചതോടെ റയീസ് ഖാൻ ധർമേന്ദ്രയുടെ മൃതദേഹം വലിച്ചിഴച്ച് പ്രധാന റോഡിൽ ബൈക്കിനു സമീപത്ത് ഇടുകയായിരുന്നു. അപകടമെന്ന് തോന്നിക്കുന്നതിനായിരുന്നു ഇതെന്നും പൊലീസ് പറയുന്നു.
ആദ്യം മിന്നലേറ്റാണ് ധർമേന്ദ്രയുടെ മരണമെന്ന് കരുതിയെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരാതെയിരുന്നതോടെ പൊലീസ് തുടരന്വേഷണം നടത്തുകയായിരുന്നു. ഷാപുര മേഖലയിലെ ഷോപ്പിങ് മാളിൽ ജോലി ചെയ്തിരുന്ന ധർമേന്ദ്ര എന്തുകൊണ്ടാണ് ഗുണയിൽ എത്തിയതെന്നായിരുന്നു അന്വേഷണസംഘം ആദ്യം തിരക്കിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ധർമേന്ദ്രയ്ക്ക് യുവതിയുമായി ബന്ധമുണ്ടെന്ന കാര്യം പൊലീസിനോടു പറയുന്നത്. അതോടെ റയീസ് ഖാൻ പൊലീസിന്റെ അന്വേഷണ പരിധിയിൽ വരുന്നത്.
അന്വേഷണത്തിൽ റയീസ് ഖാൻ ഹൈടെന്‍ഷൻ ലൈനിൽനിന്ന് വൈദ്യുതി എടുക്കാൻ ഉപയോഗിച്ച വയർ കണ്ടെത്തി. യുവതിയും ധർമേന്ദ്രയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്ന സ്ഥലത്തെക്കുറിച്ച് അറിയാവുന്ന റയീസ് ഖാൻ മഴയുള്ള ഒരു ദിവസം കൊലയ്ക്കായി തിരഞ്ഞെടുക്കുകയും മിന്നലേറ്റ് മരണമെന്ന് സ്ഥിരീകരിക്കാനാവശ്യമായവ തയാറാക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം∙ ചലച്ചിത്ര നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് എത്തിയതെന്ന്, വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവാവ്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിൽ ഉൾ അക്ബറാണ് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. സംഭവസമയത്ത് അഹാന വീട്ടിലുണ്ടായിരുന്നില്ല.
കൃഷ്ണകുമാറിന്റെ തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള വീട്ടില്‍ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. രാത്രി ഒമ്പതരയോടെ ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെയായിരുന്നു അതിക്രമം.
പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നാണ് പൊലീസ് പറയുന്നത്. മാനസിക അസ്വാസ്ഥ്യമോ ലഹരിക്കടിമയോ ആണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തദേശ തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പൊലീസ് പറയുന്നു.
സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തിയ പന്താവൂർ സ്വദേശി ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്തത് 16 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ. കൊലപ്പെടുത്തിയശേഷം മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയെ തുടർന്നു ശനിയാഴ്ച രാവിലെ മുതൽ ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ മാലിന്യം തള്ളുന്ന കിണറ്റിൽ തിരച്ചിൽ ദുഷ്കരമായി. തിരച്ചിലിന്റെ ഭാഗമായി കിണറ്റിൽനിന്നു രണ്ടുദിവസത്തിനിടെ ടൺ കണക്കിനു മാലിന്യം പുറത്തേക്കെത്തിക്കേണ്ടിവന്നു. തൊഴിലാളികളുടെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെയാണ് പൊലീസ് സംഘം പൂക്കരത്തറയിലെ തിരച്ചിൽ നടത്തിയത്.
തൊഴിലാളികൾ അവശരായതോടെ താഴ്ചയിൽനിന്ന് കല്ലും മണ്ണും വലിച്ച് പുറത്തെടുക്കുന്ന യന്ത്രം എത്തിച്ചു തിരച്ചിൽ തുടർന്നു. വൈകിട്ട് തിരച്ചിൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണു ചാക്കുകെട്ട് കണ്ടെത്തുന്നത്. തുടർന്നു മൃതദേഹം ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.
6 മാസം മുൻപ് കാണാതായ ഇർഷാദിനെ സുഹൃത്തുക്കളായ 2 പേർ ചേർന്നു കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയ ചങ്ങരംകുളം പൊലീസ്, വട്ടംകുളം സ്വദേശികളായ അധികാരത്തുപടി സുഭാഷ് (35), മേനോൻപറമ്പിൽ എബിൻ (28) എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പഞ്ചലോഹ വിഗ്രഹം നൽകാനെന്ന വ്യാജേന ഇർഷാദിനെ വട്ടംകുളത്തെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തിയശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രതികൾ പൊലീസിനു നൽകിയ മൊഴി.
മൃതദേഹം പൂക്കരത്തറയിലെ കിണറ്റിൽ തള്ളിയെന്ന വെളിപ്പെടുത്തലിനെത്തുടർന്നു പൊലീസ് സംഘം 2 ദിവസമായി കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. ചാക്കിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം പുറത്തെത്തിച്ചശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. മൃതദേഹം ഇർഷാദിന്റേതാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 11ന് വൈകിട്ടാണ് കൊലപാതകം നടന്നത്. പിറ്റേന്നു പുലർച്ചെ മൃതദേഹം കിണറ്റിൽ തള്ളി. ഇർഷാദിനെ കാണാനില്ലെന്നു മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം നാളെ കസ്റ്റഡിയിൽ വാങ്ങും.
കോൺഗ്രസ് എസിലേക്ക് സ്വാഗതം ചെയ്യാൻ കടന്നപ്പള്ളി രാമചന്ദ്രന് അവകാശമുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രൻ. പരുഷമായ ഭാഷയിൽ മറുപടി പറയുന്നില്ല. സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണ്. എൻസിപിയുടെ മുന്നണി മാറ്റവുമായി ഉയർന്നുവന്ന വാർത്തകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം. ഇടതുമുന്നണിയിലും പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമമെന്നും എ കെ ശശീന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.
പാര്‍ട്ടിയുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന നേതൃയോഗം വിളിക്കണമന്ന് കടുത്തനിലപാടിലാണ് മന്ത്രി. ഭാവി രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ കാണും. നാളെ ഡല്‍ഹിയില്‍ പ്രഫുല്‍ പട്ടേലിനെ കാണുന്ന ശശീന്ദ്രന്‍ മറ്റന്നാള്‍ മുബൈയില്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും
എന്‍സിപി ഇടതുമുന്നണി വിടാനുള്ള നേതൃത്വത്തിന്റെ നീക്കത്തിലുള്ള വിയോജിപ്പ് കേന്ദ്രനേതൃത്വത്തെ നേരിട്ടറിയിക്കാനാണ് ശശീന്ദ്രന്‍ ഡല്‍ഹിക്കും അവിടെ നിന്ന് മുബൈക്കും പോകുന്നത്. താന്‍ എല്‍ഡിഎഫ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ നിലപാടുകള്‍ക്ക് കേന്ദ്രനേതൃത്വത്തിന്റെ പിന്‍തുണയുമാണ് ശശീന്ദ്രന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒന്നിലേറെ തവണ പവാറിനെ കണ്ട മാണി സി കാപ്പന്‍ സംസ്ഥാന രാഷ്ട്രീയത്തിലെ സാഹചര്യം കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
മാണി സി കാപ്പന്‍ ആശയകുഴപ്പമുണ്ടാക്കുന്നത് മന്ത്രിയെന്ന നിലയില്‍ തനിക്ക് ബുദ്ധിമുണ്ട് ഉണ്ടാക്കുന്നുവെന്ന് ശശീന്ദ്രന്റെ പരാതി. സംസ്ഥാന നേതൃയോഗം വിളിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് എസുമായി ശശീന്ദ്രന്‍ ആശയവിനിയമം നടത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷമുണ്ട്. രഹസ്യചര്‍ച്ച നിഷേധിക്കാന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി തയാറാതാകിരുന്നതും ശശീന്ദ്രനെ വെട്ടിലാക്കി. എന്നാല്‍ കോണ്‍ഗ്രസ്.എസ് മാതൃസംഘടനയാണെന്നും തന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നില്ലെങ്കില്‍ മറ്റുവഴിയില്ലെന്നുമാണ് ശശീന്ദ്രന്റെ നിലപാട്.
ആലപ്പുഴ ഉള്‍പ്പടെ പതിനൊന്ന് ജില്ലാ കമ്മിറ്റികള്‍ തനിക്കൊപ്പമെന്ന് ശശീന്ദ്രന്‍ അവകാശപ്പെടുന്നു. കഷ്ടപ്പെട്ട ജയിച്ച് പാലാ സീറ്റ് തോല്‍പ്പിച്ചവര്‍ക്ക് കൊടുക്കാന്‍ പറയുന്നത് ധാര്‍മികതയല്ലെന്ന് ഇടതുമുന്നണി നേതൃത്വത്തെ മാണി സി കാപ്പനും അറിയിച്ചിട്ടുണ്ട്. സീറ്റു ചര്‍ച്ചകള്‍ ആയിട്ടില്ലെന്ന് പറയുന്ന സിപിഎം പക്ഷേ എന്‍സിപി ഉയര്‍ത്തുന്ന ആശങ്ക പരിഹരിക്കാനും തയാറാവുന്നില്ല. എന്‍ സിപിപോയാല്‍ പോകട്ടേ എന്ന സമീപനത്തിലാണ് സിപിഎമ്മിന്റെ കോട്ടയം ജില്ലാകമ്മിറ്റിയും. ശശീന്ദ്രന്റെ മുബൈ സന്ദര്‍ശനത്തോടെ എന്‍സിപിയുടെ രാഷ്ട്രീയ നീക്കത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.
അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. കായംകുളം പോലീസ് സ്‌റ്റേഷനിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി എത്തിയത്.
കായംകുളം പോലീസ് തിരുവനന്തപുരത്തേക്കു പുറപ്പെടും. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയില്‍ അനില്‍ പനച്ചൂരാന്റെ അന്ത്യം. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം എന്തിന് ചെയ്യണമെന്ന കാര്യത്തില്‍ ബന്ധുക്കള്‍ പ്രതികരിച്ചിട്ടില്ല. അനില്‍ പനച്ചൂരാന്റെ സംസ്‌കാരസമയം ഇന്ന് തീരുമാനിക്കും. മൃതദേഹം തിരുവനന്തപുരത്ത് നിന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകുന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കും. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മരണപ്പെട്ടത്. കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവാവുകയും ചെയ്തിരുന്നു. തുടര്‍
തിരുവനന്തപുരം∙ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (55) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് രോഗബാധിതനായിരുന്നു.
കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായി 1965 നവംബർ 20നാണ് അനിൽ ജനിച്ചത്. ബാല്യകാലം മുംബൈയിലായിരുന്നു. ടികെഎംഎം കോളജ് നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം.
എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എല്‍എല്‍ബി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കുറെക്കാലത്തെ അലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്’ എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്നീ ഗാനങ്ങളാണ് അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയത്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും അനിൽ പനച്ചൂരാനാണ്.
വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം,ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.
അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, ഭഗവാൻ, പരുന്ത്, ബോഡിഗാർഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു.
ഭാര്യ: മായ. മക്കൾ: മൈത്രേയി, അരുൾ
സുഹൃത്തുക്കൾ കൊലപ്പെടുത്തിയ പന്താവൂർ കാളച്ചാൽ കിഴക്കെ വളപ്പിൽ ഇർഷാദ് ഹനീഫ (25)യുടെ മൃതദേഹം കണ്ടെത്തി. 15 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കയറ്റിയൊഴിവാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ആറുമാസം മുന്‍പാണ് ഇവിടെ മൃതശരീരം കൊണ്ടിട്ടത്.
സുഹൃത്തുക്കളായ സുഭാഷ്, എബിൻ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം എടപ്പാൾ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന് പ്രതികൾ മൊഴി നൽകിയതിനെ തുടർന്നാണ് തിരച്ചിൽ. ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇവര്‍ ഇര്‍ഷാദില്‍നിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും. ഈ പണം തിരിച്ചു കൊടുക്കേണ്ടിവരുമെന്ന ചിന്തയാണ് കൂട്ടുകാരനെ ഇല്ലാതാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് പോലീസ് പറയുന്നത്.
പണം തിരികെ നൽകാൻ നിവൃത്തിയില്ലാതെ വന്നതോടെ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികൾ.
ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികൾ നടത്തിയ പണമിടപാടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
നിസ്ക്കരിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനുള്ളിൽ സാമൂഹ്യവിരുദ്ധർ പശയൊഴിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ആശുപത്രിയിൽവെച്ച് കാൽ വേർപെടുത്താനായത്. രുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ വേര്‍പ്പെടുത്തിയത്.വയനാട് മാനന്തവാടി എരുമത്തെരുവിലാണ് സംഭവം. മഹല്ല് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദേശനിർമ്മിത പശയാണ് ചെരിപ്പിനുള്ളിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ കഴിഞ്ഞ ദിവസം സന്ധ്യാനമസ്കാരത്തിനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധര്‍ സൂപ്പര്‍ ഗ്ലൂ പോലെയുള്ള പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറെ പരിശ്രമിച്ചാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് കാലിൽനിന്ന് ചെരുപ്പ് വേർപെടുത്തിയത്. സൂപ്പി ഹാജി കടുത്ത് പ്രമേഹരോഗി കൂടിയാണ്. അതിനാൽ തന്നെ മുറിവുണങ്ങാൻ പ്രയാസമാകും. കാൽപ്പാദത്തിലെ ചർമ്മം ഇളകിപ്പോയിട്ടുണ്ട്.
പാണത്തൂര്‍ ബസപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്ന് റിപ്പോര്‍ട്ട്. ഇതിനു പുറമെ, ടോപ് ഗിയറില്‍ വാഹനമിറക്കിയതും വണ്ടിയുടെ നിയന്ത്രണം വിടാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ചെങ്കുത്തായ ഇറക്കത്തില്‍ വളവ് എത്തും മുന്‍പ് ബസ് നിയന്ത്രണം വിട്ടിരുന്നു. സംഭവത്തില്‍, മോട്ടോര്‍ വാഹനവകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിനുമുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏഴു പേരാണ് മരിച്ചത്. ഇറക്കം ഇറങ്ങി വരുന്ന വഴി നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ആള്‍ താമസമില്ലാത്ത വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയ സര്‍ക്കാര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സബ് കളക്ടറെയും ആര്‍ടിഒയെയും ചുമതലപ്പെടുത്തിയിരുന്നു.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അര്‍ധരാത്രി നടത്തിയ പാര്‍ട്ടിക്കിടെ യുവതി മരിച്ച വഴിത്തിരിവ്. മുംബൈ ഖാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരണപ്പെട്ട 19കാരി ജാന്‍വി കുര്‍കേജയുടേത് കൊലപാതകമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഉറ്റസുഹൃത്തുക്കള്‍ അറസ്റ്റിലായതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.
സൈക്കോളജി വിദ്യാര്‍ഥിനിയായ ജാന്‍വിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്ദാങ്കറുമാണ് അറസ്റ്റിലായത്. ജാന്‍വി ടെറസില്‍ നിന്ന് വീണ്ു മരിച്ചുവെന്നായിരുന്നു ആദ്യം എത്തിയ റിപ്പോര്‍ട്ട്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചും സ്‌റ്റെയര്‍ കേസില്‍ തലയിടിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് അന്വേഷണം സുഹൃത്തുക്കളിലേയ്ക്ക് എത്തിയത്.
ജാന്‍വിയുടെ തലയോട്ടിയുടെ മുന്‍വശത്തും പിന്നിലും ക്ഷതമേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പിതാവിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജാന്‍വിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 7.30ന് പിതാവിന്റെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന സമയത്ത് ദീപയും ജോഗ്ദാങ്കറും ജാന്‍വിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്‌വന്‍തി ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിക്കായി മൂവരും അങ്ങോട്ടുപോയി.
ഈ പാര്‍ട്ടിക്കിടെ ദീപയും ജോഗ്ദാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാന്‍വിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ നീക്കങ്ങള്‍ അത്ര ശരിയല്ലെന്ന് തോന്നിയ ജാന്‍വി അക്കാര്യം ചോദ്യം ചെയ്തതാണ് ഇരുവരെയും പ്രകോപിച്ചിച്ചത്. ഇതേച്ചൊല്ലി ജാന്‍വിയുമായി ഇടഞ്ഞ ദീപയും ജോഗ്ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ രണ്ടാം നിലയിലെ സ്‌റ്റെയര്‍കേസിനോട് ചേര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജാന്‍വി. കാല്‍വഴുതി വീണ് അപകടം സംഭവിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് എത്തിയത്. 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാന്‍വിക്കൊപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്‌സിലെത്തിയിരുന്നത്. അതേസമയം, അമിതമായി മദ്യപിച്ചിരുന്നതിനാല്‍, നടന്ന കാര്യങ്ങളൊന്നും തങ്ങള്‍ക്ക് ഓര്‍മയില്ലെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നതെന്ന് പോലീസ് പറയുന്നു.