പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അര്‍ധരാത്രി നടത്തിയ പാര്‍ട്ടിക്കിടെ യുവതി മരിച്ച വഴിത്തിരിവ്. മുംബൈ ഖാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരണപ്പെട്ട 19കാരി ജാന്‍വി കുര്‍കേജയുടേത് കൊലപാതകമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ഉറ്റസുഹൃത്തുക്കള്‍ അറസ്റ്റിലായതോടെയാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.

സൈക്കോളജി വിദ്യാര്‍ഥിനിയായ ജാന്‍വിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്ദാങ്കറുമാണ് അറസ്റ്റിലായത്. ജാന്‍വി ടെറസില്‍ നിന്ന് വീണ്ു മരിച്ചുവെന്നായിരുന്നു ആദ്യം എത്തിയ റിപ്പോര്‍ട്ട്. എന്നാല്‍ ക്രൂരമായി മര്‍ദിച്ചും സ്‌റ്റെയര്‍ കേസില്‍ തലയിടിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണ് അന്വേഷണം സുഹൃത്തുക്കളിലേയ്ക്ക് എത്തിയത്.

ജാന്‍വിയുടെ തലയോട്ടിയുടെ മുന്‍വശത്തും പിന്നിലും ക്ഷതമേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പിതാവിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജാന്‍വിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 7.30ന് പിതാവിന്റെ ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന സമയത്ത് ദീപയും ജോഗ്ദാങ്കറും ജാന്‍വിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്‌വന്‍തി ഹൈറ്റ്‌സ് എന്ന ഫ്‌ളാറ്റില്‍ നടക്കുന്ന പുതുവര്‍ഷ പാര്‍ട്ടിക്കായി മൂവരും അങ്ങോട്ടുപോയി.

ഈ പാര്‍ട്ടിക്കിടെ ദീപയും ജോഗ്ദാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാന്‍വിയുടെ ശ്രദ്ധയില്‍പെട്ടു. അവരുടെ നീക്കങ്ങള്‍ അത്ര ശരിയല്ലെന്ന് തോന്നിയ ജാന്‍വി അക്കാര്യം ചോദ്യം ചെയ്തതാണ് ഇരുവരെയും പ്രകോപിച്ചിച്ചത്. ഇതേച്ചൊല്ലി ജാന്‍വിയുമായി ഇടഞ്ഞ ദീപയും ജോഗ്ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ പൊലീസ് എത്തുമ്പോള്‍ ഫ്‌ലാറ്റിന്റെ രണ്ടാം നിലയിലെ സ്‌റ്റെയര്‍കേസിനോട് ചേര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ജാന്‍വി. കാല്‍വഴുതി വീണ് അപകടം സംഭവിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് എത്തിയത്. 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാന്‍വിക്കൊപ്പം പുതുവത്സരാഘോഷത്തിനായി ഭഗവന്‍തി ഹൈറ്റ്‌സിലെത്തിയിരുന്നത്. അതേസമയം, അമിതമായി മദ്യപിച്ചിരുന്നതിനാല്‍, നടന്ന കാര്യങ്ങളൊന്നും തങ്ങള്‍ക്ക് ഓര്‍മയില്ലെന്നാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നതെന്ന് പോലീസ് പറയുന്നു.