രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടി ഉള്‍പ്പടെ 10ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30-യോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
വയനാട്ടില്‍ വിനോദസഞ്ചാരത്തിനുപോയി തിരിച്ചുവരുകയായിരുന്ന ഒറ്റപ്പാലം സ്വദേശികളായ മസൂദ് (21), ഉമ്മര്‍ ഫാറൂഖ് (21), മുഹമ്മദാലി (20), റമീസ് (20), നിഷാജ് (20), റാഷിദ് (20) എന്നിവരാണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ സഞ്ചരിച്ച കാര്‍ രാമനാട്ടുകരഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു കാറുകളും പൂര്‍ണമായും തകര്‍ന്നു.
അനസ് (42), ഹാരിസ് (43), താഹില്‍( 43), സാഹിദ് (10) എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു കാറുകളും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇരുവാഹനങ്ങളും വളവില്‍ ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൂട്ടിയിടിച്ച കാറുകള്‍ ഓവര്‍ടേക്ക് ചെയ്തുവന്ന രണ്ടുവാഹനങ്ങളെയും അപകടത്തില്‍പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ബൈപ്പാസിലെ ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തടാകത്തിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ജലം പുറത്തേക്ക് തുറന്നു വിടുമെന്നാണ് പിഡബ്ല്യുഡി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
22 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഉടന്‍ തടാകത്തില്‍ നിന്ന് ആയിരം ക്യുസെക്‌സ് വെള്ളം തുറന്നുവിടുമെന്നാണ് മുന്നറിയിപ്പ്. തടാകത്തിന്റെ ആകെ സംഭരണശേഷി 24 അടിയാണ്. ചെന്നൈ നഗരത്തിലെ അടയാര്‍ നദിക്ക് സമീപത്തുള്ള ചേരിപ്രദേശങ്ങള്‍ അടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രത്യേക ദൗത്യവുമായി എഞ്ചിനീയര്‍മാരെയും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെയും അയച്ചിട്ടുണ്ട്. തടാകത്തിലെ വെള്ളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂര്‍, വല്‍സരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം.
ചെമ്പരമ്പാക്കം തടാകം തുറക്കുന്നത് കണക്കുകൂട്ടി കാഞ്ചീപുരത്തും ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 2015 ല്‍ ചെന്നൈ നഗരത്തെ ആകെ വിഴുങ്ങിയ പ്രളയത്തിന് കാരണം ചെമ്പരമ്പാക്കം അടക്കമുള്ള തടാകങ്ങള്‍ കൃത്യം സമയത്ത് തുറക്കാതെ, വെള്ളം തുറന്നുവിടാതിരുന്നതാണ്. തെരഞ്ഞെടുപ്പ് വരുന്ന മെയ് മാസത്തില്‍ പടിവാതിലിലെത്തി നില്‍ക്കേ അന്നത്തെ ഗുരുതരമായ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് സര്‍ക്കാര്‍. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് വൈകീട്ട് തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
മകനെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫും കുടുംബവും. പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫിന്റെ മരണ വാര്‍ത്ത വേദനയോടെയാണ് കേരളം കേട്ടത്. ഭിന്ന ശേഷിക്കാരനായിരുന്ന ജോയെക്കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മൂത്ത സഹോദരന്‍ അപു ജോണ്‍ ജോസഫ്.
കുറിപ്പിന്റെ പൂര്‍ണരൂപം
വൈകി ജനിച്ച കുഞ്ഞനുജന്‍
ജോക്കുട്ടന്‍ ജനിക്കുന്നത് ഞാന്‍ ഒമ്പതാം ക്ലാസിലേക്ക് കയറുന്നതിന് തൊട്ടു മുമ്പുള്ള വല്ല്യ അവധി സമയത്തായിരുന്നു. അമ്മക്ക് 43 വയസുള്ളപ്പോഴാണ് അവനെ ഗര്‍ഭം ധരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും ഡൗണ്‍സ് സിന്‍ഡ്രോം ഉള്ള കുട്ടിയായിരിക്കാം എന്നും ഒരു ഗൈനക്കോളജിസ്റ്റുകൂടിയായ അമ്മക്ക് ആശങ്കയുണ്ടായിരുന്നു. സ്‌കാന്‍ നടത്തുവാന്‍ ആലോചിച്ചിരുന്നുവെങ്കിലും ദൈവ നിശ്ചയം വേറൊന്നായി. അങ്ങനെ 1986 മെയ് 27 ന് അവന്‍ ജനിച്ചു. അപ്പോഴേ അമ്മക്കറിയാമായിരുന്നു അവന്റെ അവസ്ഥ. ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത് അവന്‍ ഏഴ് വയസിന് മുകളില്‍ ജീവിക്കില്ല എന്നാണ്. അപ്പച്ചനോടോ ഞങ്ങള്‍ മറ്റ് സഹോദരങ്ങളോടോ അന്ന് അത് പറഞ്ഞതുമില്ല. Tetralogy of Fallot എന്നാണ് അവന്റെ ഹൃദ്രോഗത്തിന്റെ പേര്. പന്ത്രണ്ട് വയസാണ് ഇങ്ങനെയുള്ള കുട്ടികളുടെ ശരാശരി ആയുസ്സ്. സര്‍ജറി വഴി മാറ്റാമെങ്കിലും അത് ചെയ്യാന്‍ അവന്റെ ആരോഗ്യ സ്ഥിതി അനുവദിച്ചതുമില്ല.
ജോക്കുട്ടന്‍ ജനിച്ച് ഒരാഴ്ച കഴിഞ്ഞ് സ്‌കൂള്‍ തുറന്നു. പതിനാലു വയസുള്ള, കൗമാരക്കാരനായ, സ്‌കൂളിലെ മറ്റു പെണ്‍കുട്ടികളോട് പ്രേമം തോന്നിത്തുടങ്ങുന്ന പ്രായത്തിലായിരുന്ന ഞാന്‍ ലേശം ചമ്മലോടെയാണ് ആദ്യ ദിവസം സ്‌കൂളില്‍ ചെന്നത്. പക്ഷെ പ്രതീക്ഷിച്ച പോലെ വലിയ കമന്റുകളോ പ്രതികരണങ്ങളോ ഒന്നും വന്നില്ല. ആ സമയത്ത് തന്നെയാണ് അപ്പച്ചന്റെ നേരെ ഇളയ പെങ്ങള്‍ എല്‍സിയാന്റി Anatoly Aleksin എന്ന റഷ്യന്‍ സാഹിത്യകാരന്റെ A late-born child എന്ന നോവലിന്റെ മലയാള വിവര്‍ത്തനമായ ‘വൈകി ജനിച്ച കുഞ്ഞനുജന്‍’ എനിക്ക് സമ്മാനമായി നല്‍കിയത്. കഥ പക്ഷെ ഞാന്‍ മറന്നു പോയി. വളരെ താമസിച്ചു ജനിക്കുന്ന ഇളയ കുട്ടിയുടെ മനസ്സില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും വിഷമതകളുമായിരുന്നു ആ നോവലിന്റെ ഇതിവൃത്തം എന്ന് മാത്രം ഓര്‍ക്കുന്നു.
ഒരു സാധാരണ കുഞ്ഞിനെപ്പോലെ ജോക്കുട്ടന്‍ പുറപ്പുഴ വീട്ടില്‍ വളര്‍ന്നു വന്നു. ഡൗണ്‍സ് സിന്‍ഡ്രോം ഉള്ള കുട്ടിയാണന്നോ, ഹൃദയത്തിന് തകരാറുണ്ടന്നോ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. സ്‌ക്കൂള്‍ വിട്ട് വീട്ടില്‍ വന്നാല്‍ ജോക്കുട്ടനെയുമെടുത്ത് മുറ്റത്തോടെയും പറമ്പിലുടെയും നടക്കുമായിരുന്നു. അവന് അത് വളരെ ഇഷ്ടവുമായിരുന്നു. ഒരു വയസ്റ്റു കഴിഞ്ഞിട്ടും അവന്‍ പിടിച്ചു പോലും നില്‍ക്കില്ലായിരുന്നു. ആ പ്രായത്തിലുള്ള കുട്ടികളുടെ വളര്‍ച്ചയും അവനില്ലായിരുന്നു. ആ സമയത്താണ് അമ്മ കാര്യങ്ങള്‍ ഞങ്ങളോട് പറയുന്നത്. ഒന്നര വയസുള്ളപ്പോള്‍ അവന് അസുഖം മൂര്‍ച്ഛിച്ചു. ഏതാണ്ട് കോമ അവസ്ഥയില്‍ രണ്ടാഴ്ചയോളം കോലഞ്ചേരി ആശുപത്രിയില്‍ അവന്‍ കിടന്നു. എന്നാല്‍ ഒരു ‘മിറക്കിള്‍’ പോലെ, ഉറക്കം എഴുന്നേല്‍ക്കുന്നപോലെ, അവന്‍ തിരിച്ചു വന്നു! പിന്നീട് ഇരുപതാം വയസ്സിലും ഇതേ അവസ്ഥ വന്നു. അന്നും എല്ലാവരെയും അത്ഭുതപ്പെടുത്തി അവന്‍ ജീവിതത്തിലേക്ക് തിരികെ നടന്നുകയറി.
നാലു വയസിന് ശേഷമാണ് ജോക്കുട്ടന്‍ നടന്നു തുടങ്ങിയത്. ആദ്യമായി അവന്‍ കൈവിട്ട് വേച്ച് വേച്ച് നടന്നത് അന്ന് വീട്ടില്‍ വലിയ ആഘോഷമായിരുന്നു. ആദ്യ വാക്കുകള്‍ അവന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അതിലും ആഘോഷം. അവന്റെ ഓരോ വളര്‍ച്ചയും ഞങ്ങള്‍ക്കെല്ലാം ആനന്ദം പകരുന്നതും അവന്‍ ഒരു സാധാരണ കുട്ടിയുടെ രീതിയിലേക്ക് വരുമെന്ന് പ്രതീക്ഷ നല്‍കുന്നതുമായിരുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് പ്രീ ഡിഗ്രി ഞാന്‍ തേവര സേക്രട് ഹാര്‍ട്സിലാണ് ചെയ്തത്. ആ സമയത്ത് വീട്ടില്‍ അധിക നാള്‍ നിന്നിട്ടില്ല. അതിന് ശേഷം എന്‍ജിനിയറിങ് പഠനവും. ആ സമയത്ത് തന്നെ ഇളയ പെങ്ങളും അനുജനും പഠനത്തിനായി പുറപ്പുഴ വിട്ടു. ഞങ്ങള്‍ മൂത്ത മൂന്നു പേരും വീട്ടില്‍ നിന്നും മാറി നിന്ന സമയത്താണ് ജോക്കുട്ടന്‍ പുറപ്പുഴയില്‍ അവന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. അവിടെ അവന്‍ ചക്രവര്‍ത്തിയായിരുന്നു. അവന്റെ മുഖ്യമന്ത്രി വീട്ടില്‍ പാചകം ചെയ്തിരുന്ന കുഞ്ഞികൊച്ച് എന്ന് വിളിച്ചിരുന്ന ദേവകിയും. കുഞ്ഞികൊച്ചിന് മക്കളില്ലായിരുന്നു. സ്വന്തം മകനെ പോലെയാണ് ജോക്കുട്ടനെ അവര്‍ നോക്കിയിരുന്നത്. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അപ്പച്ചന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എല്ലാവരുമായും ജോക്കുട്ടന് പ്രത്യേക അടുപ്പമായിരുന്നു. ജെയ്‌സണ്‍, ഫിലിപ്പ്, പ്രേമന്‍, സുധീഷ്, അജി, ജസ്റ്റിന്‍, ജോസ് കുമാര്‍, ജോയിക്കുട്ടി, സലിം, ഷാജി, ബ്ലേസ്, ബാബു, ദിനേശ് തുടങ്ങിയവരും, മേരി, അമ്മിണി, വിലാസിനി, പെണ്ണി, കുഞ്ഞു റോത ചേടത്തി തുടങ്ങിയവരും അവന്റെ ഏറ്റവും അടുത്ത പാര്‍ട്ടികളും കമ്പനിയുമായിരുന്നു. കുഞ്ഞികൊച്ചും , ഫിലിപ്പും , പ്രേമനും ഇന്ന് ജീവിച്ചിരിപ്പില്ല. അവന്റെ കസിന്‍സില്‍ അവന് ഏറ്റവും അടുപ്പം നീന ചേച്ചിയോടായിരുന്നു.
പ്രതീക്ഷാ ഭവന്‍ എന്ന സ്‌പെഷ്യല്‍ സ്‌കൂളിലാണ് ജോക്കുട്ടന്‍ പോയിരുന്നത്. ആ സ്‌കൂളിലെ സിസ്റ്റര്‍ മാര്‍ അവന് എന്നും പ്രിയപ്പെട്ടവരായിരുന്നു. അവര്‍ക്ക് അവനും. വല്ലപ്പോഴും അവന്റെ സ്‌കൂളില്‍ പോകുമ്പോള്‍ എന്നെ കൈ പിടിച് നിര്‍ബന്ധിച്ച് കൊണ്ടുപോയി സിസ്റ്റര്‍മാരെയും അവന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തുമായിരുന്നു. ചില കാര്യങ്ങളില്‍ അസാധാരണമായ ഓര്‍മ്മശക്തി അവനുണ്ടായിരുന്നു. അകന്ന ബന്ധുക്കളുടെ വരെ പേരുകള്‍, സീരിയലുകളുടെ കഥ , നേരത്തെ പറഞ്ഞ അടുത്ത പാര്‍ട്ടികളുടെ വീട്ടിലെ ആളുകളുടെ പേര് ഇങ്ങനെ ഉദാഹരണങ്ങള്‍ പലതാണ്. പാട്ട് അവന് ഹരമായിരുന്നു. ചെറുപ്പത്തില്‍ അവന് ഒരു ടേപ്പ് റിക്കാര്‍ഡര്‍ ഉണ്ടായിരുന്നു. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രിയായിരുന്നു അന്ന് അവന്റെ ഫേവറേറ്റ് കാസറ്റ്. പില്‍ക്കാലത്ത് സീരിയലുകളും സിനിമകളുമായി. എപ്പിസോഡ് മിസ്സാകുന്ന അമ്മയും ആന്റിമാരും ഫോണ്‍ വിളിച്ച് വരെ അവനോട് കഥ ചോദിക്കുമായിരുന്നു. ഭക്ഷണമായിരുന്നു മറ്റൊരു വീക്ക്‌നസ് . പൊറോട്ട ബീഫ്, ഡോനട്ട്, ബിരിയാണി , മൈസൂര്‍പാ തുടങ്ങിയവയായിരുന്നു ഇഷ്ടപ്പെട്ട ഭക്ഷണം. വീട്ടില്‍ ഏറ്റവും കൂടുതല്‍ ഗിഫ്റ്റ് കിട്ടുന്നതും ജോക്കുട്ടനായിരുന്നു. വിദേശത്തും നാട്ടിലുമുള്ള അടുത്ത ബന്ധുക്കള്‍ എവിടെ യാത്ര പോയി വന്നാലും അവന് ധാരാളം സമ്മാനങ്ങള്‍ വാങ്ങുമായിരുന്നു.
എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നവനും സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടന്‍. അതേ പോലെ തന്നെ ദേഷ്യം തോന്നിയാല്‍ ഒച്ചവക്കാനും അടി കൊടുക്കാനും ഒരു പിശുക്കും അവന്‍ കാണിച്ചിട്ടില്ല. അവന്റെ അടി കൊള്ളാത്ത വളരെ ചുരുക്കം ആളുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ. അടിയെന്നു പറഞ്ഞാല്‍ അതൊരൊന്നൊന്നര അടിയാണ്. ഞാനും കൊണ്ടിട്ടുണ്ട്. അവന്റെ ദിനചര്യകള്‍ സ്വിച്ചിട്ട പോലായിരുന്നു. അത് തെറ്റിയാല്‍ അവന്‍ അസ്വസ്ഥനാകുമായിരുന്നു.
ആരോടും പറഞ്ഞില്ലങ്കിലും അമ്മയുടെ മനസ്സില്‍ അവന്‍ എന്നും ഒരു നൊമ്പരമായിരുന്നു. അപ്പച്ചന്റെയും അമ്മയുടെയും കാലം കഴിഞ്ഞാല്‍ ജോക്കുട്ടന്റെ കാര്യമെന്താകും എന്ന് അമ്മക്ക് തീര്‍ച്ചയായും ആശങ്കയും ഉത്ഘണ്ഠയും ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയില്‍ മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ അവന്റെ ഉത്തരവാദിത്വം എനിക്കാണന്ന് ഞാന്‍ സ്വയം തീരുമാനിച്ചിരുന്നു. ഏതായാലും അമ്മയെയും ഞങ്ങളാരെയും വിഷമിപ്പിക്കാതെ ആര്‍ക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ അവന്‍ കടന്നു പോയി! സ്വര്‍ഗത്തില്‍ അവന്റെ പ്രിയപ്പെട്ട കുഞ്ഞിക്കൊച്ചിനോടും , പ്രേമനോടും , ഫിലിപ്പിനോടുമൊപ്പം, അവന്‍ കാണാത്ത അവന്റെ മുതുമുത്തച്ചന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കുമൊപ്പം, മരിച്ചു പോയ മറ്റ് അങ്കിള്‍മാരോടും ആന്റിമാരോടുമൊപ്പം സന്തോഷത്തോടെ, ഭൂമിയിലുള്ള ഞങ്ങള്‍ക്കെല്ലാം കാവല്‍ മാലാഖയായി അവനുണ്ടാകും. തീര്‍ച്ച!
അവന്റെ വീതത്തിലുള്ള കുടുംബ സ്വത്ത് വച്ച് അപ്പച്ചന്‍ തുടങ്ങിയതാണ് ജോക്കുട്ടന്റെ പേരിലുള്ള ട്രസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷം തൊടുപുഴയിലുള്ള 850 ഓളം നിര്‍ധനരായ കിടപ്പു രോഗികളെ സഹായിക്കുവാന്‍ സാധിച്ചു. ചില സുഹൃത്തുക്കളുടെ സഹായവും ലഭിച്ചിരുന്നു. തുടര്‍ന്നും ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രണ്ട് പഞ്ചായത്തുകള്‍ക്ക് സ്‌പോണ്‍സേര്‍ഷ്‌സിനെ ലഭിച്ചു. അതില്‍ ഒരു പഞ്ചായത്തില്‍ വീണ്ടും സഹായം ലഭ്യമാക്കിത്തുടങ്ങി. തീര്‍ച്ചയായും ബാക്കി സ്ഥലങ്ങള്‍ കൂടി വീണ്ടും തുടങ്ങുവാന്‍ സാധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ദൈവത്തിന് ജോക്കുട്ടനെക്കുറിച്ച് ഒരു വലിയ പദ്ധതിയുണ്ടായിരുന്നു. അവന്റെ ജന്മം നിരാലംബരായ ചിലരുടെയെങ്കിലും ജീവിതത്തില്‍ ആശ്വാസമെത്തിക്കുവാന്‍ കാരണമായി എന്നത് ഞങ്ങളുടെ കുടുംബത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹമാണ്.
ഇതിലൂടെ അവന്‍ എന്നെന്നും ജീവിക്കും:
ഞങ്ങളുടെ ‘വൈകി ജനിച്ച കുഞ്ഞനുജന്‍’
ജോക്കുട്ടന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ഞങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും അവന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന മണവാട്ടിയെ കാർ തടഞ്ഞ് നിർത്തി കാമുകൻ സ്വന്തമാക്കി. തൃശൂർ ചെറുതുരുത്തിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ചെറുതുരുത്തി പുതുശ്ശേരിക്കാരിയായ വധു വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ചെറുതുരുത്തി തലശേരിയിലെ പ്രവാസിയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാമുകനും കൂട്ടുകാരും ചേർന്ന് ചെറുതുരുത്തിയിൽ വച്ച് വിവാഹ സംഘത്തിന്റെ കാർ തടഞ്ഞു.
കാമുകനെ കണ്ടതോടെ ഭർത്താവിനെ ഉപേക്ഷിച്ച് മണവാട്ടി കാമുകനൊപ്പം പോകാൻ ഒരുങ്ങി. ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വധു അയൽക്കാരനായ യൂബർ ഡ്രൈവറുമായി വർഷങ്ങളായി സ്നേഹത്തിലായിരുന്നു. എന്നാൽ, ഇവരുടെ ബന്ധം അംഗീകരിക്കാൻ പെൺവീട്ടുകാർ തയ്യാറായില്ല. മറ്റൊരു വിവാഹം തീരുമാനിക്കുകയായിരുന്നു.
പൊലീസ് സ്‌റ്റേഷനിൽ വച്ചു നടന്ന ചർച്ചയിൽ വധു കാമുകനൊപ്പം പോകുകയാണെന്ന് അറിയിച്ചു. പെൺകുട്ടിയെ സ്വീകരിക്കാൻ ഭർത്താവും തയ്യാറായില്ല. വിവാഹത്തിന് വേണ്ടി മാത്രമാണ് ഇയാൾ കൊറോണ സമയത്ത് നാട്ടിലെത്തിയത്. പെൺവീട്ടുകാർ നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വരന് നൽകി. പെൺകുട്ടി കാമുകനോടൊപ്പം പോയി. ഇരുവരെയും സ്വീകരിക്കാൻ കാമുകന്റെ മാതാപിതാക്കളും സ്റ്റേഷനിൽ എത്തിയിരുന്നു.
ന്യൂഡൽഹി∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ആരോഗ്യ സ്ഥിതി മോശമായത്.
ട്രബിൾ ഷൂട്ടർ, ക്രൈസിസ് മാനേജർ. മാധ്യമങ്ങൾ ചാർത്തി കൊടുത്ത വിശേഷണങ്ങൾക്കപ്പുറമാണ് അഹമ്മദ് പട്ടേൽ. ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതം. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച പട്ടേൽ യുപിഎ സർക്കാർ രൂപീകരണത്തില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മൂന്നുതവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട പട്ടേല്‍ എഐസിസി ട്രഷററാണ്.
പകൽ മുഴുവൻ സർക്കാർ കാര്യം, രാത്രി സംഘടനാകാര്യം. രാജീവ്ഗാന്ധിയുടെ ഈ ശൈലി അടിമുടി പകർത്തിയ നേതാവായിരുന്നു പട്ടേൽ. തനിക്കു മുമ്പിലെത്തുന്ന പ്രശ്നങ്ങളും തര്‍ക്കങ്ങളും സോണിയാഗാന്ധി മദര്‍തെരേസ ക്രസന്റിലെ 23–ാം വസതിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പതിവ്. അവിടെ പരിഹാരം. തര്‍ക്കങ്ങളില്‍ ഉടന്‍ തീരുമാനങ്ങളെടുക്കില്ല പട്ടേല്‍. കാതുകൂർപ്പിച്ച് രണ്ട് ഭാഗവും കേട്ട് മുറിവുകൾക്ക് സ്വയം ഉണങ്ങാൻ സമയം നല്‍കും.
ഏത് ചുമതലയും ബഹളങ്ങളില്ലാതെ ഭംഗിയായി നിര്‍വഹിക്കും. നെഹ്‍റുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്മാരകം നിര്‍മിക്കുന്നത് ഇഴഞ്ഞുനീങ്ങിയപ്പോള്‍ രാജീവ് ഗാന്ധി പട്ടേലിനെ ചുമതലേല്‍പ്പിച്ചു. ക്രിക്കറ്റ് ഏകദിന മല്‍സരങ്ങള്‍ അടക്കം സംഘടിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് ഒറ്റവര്‍ഷം കൊണ്ടു ഡല്‍ഹിയിലെ ജവഹര്‍ഭവന്‍ നിര്‍മിച്ചു.
ഗുജറാത്തിലെ ബറൂച്ചില്‍ 1949 ഓഗസ്റ്റ് 21നായിരുന്നു ജനനം. 1977ല്‍ ജനതാ തരംഗത്തിനിടയിലും 28–ാം വയസില്‍ ബറൂച്ചില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ഗുജറാത്ത് വിട്ട് തട്ടകം ഡല്‍ഹിയാക്കി. പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ൽ തോറ്റു. അതോടെ പാര്‍ലമെന്റിലേക്കുള്ള വഴി രാജ്യസഭയിലൂടെയാക്കി. അഞ്ചുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ വഴിതടയാൻ അമിത് ഷാ തന്നെ നേരിട്ട് ഇറങ്ങി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചിട്ടും ഫലംകണ്ടില്ല. രാഹുൽ യുഗത്തിൽ ഒതുക്കപ്പെട്ടെങ്കിലും രാജസ്ഥാനിൽ അടക്കം പ്രതിസന്ധി ഉണ്ടായപ്പോൾ ഹൈക്കമാൻഡ് ആശ്രയിച്ചത് ആ പഴയ പട്ടേലിനെ തന്നെ. ആ വിജയമന്ത്രം പട്ടേൽ ആർക്കും ഓതി കൊടുത്തിട്ടില്ലെങ്കിൽ വരും നാളുകളിൽ ഈ വലിയ വിടവ് കോൺഗ്രസ് നന്നായി തിരിച്ചറിയും.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ഹൈക്കോടതി മാറ്റി നൽകാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രോസിക്യൂട്ടർക്ക് ചേർന്നതായില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഇതുകൊണ്ടുള്ള നഷ്ടം ഇരയ്ക്കാണ്. എന്നാൽ ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയോ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയോ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു. ദുരഭിമാനമായിരുന്നു ഇവിടെ പ്രശ്നമെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസുകളിൽ നേരത്തെ വിശദീകരിച്ചിട്ടുള്ളതു പോലെ ഒരു പ്രോസിക്യൂട്ടറുടെ ജോലി കോടതിയെ സത്യം കണ്ടെത്താൻ സഹായിക്കലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് ശിക്ഷ നേടിക്കൊടുക്കുക പ്രോസിക്യൂട്ടറുടെ ജോലിയല്ല. സ്പെഷൽ പ്രോസിക്യൂട്ടർ വിചാരിച്ചതു പോലെ ഒരു വിധി ഹൈക്കോടതിയിൽനിന്നു വന്നില്ല, മാറ്റണം എന്ന് പറഞ്ഞിട്ട് മാറ്റിയില്ല. ആ കാരണം കൊണ്ട് പ്രതിഷേധമെന്ന പോലെ രാജിവച്ച് പോകുക എന്നത് പ്രതിബദ്ധതയുള്ള പ്രോസിക്യൂട്ടർക്ക് ചേർന്നതല്ല. സ്വന്തം താൽപര്യമല്ല അവിടെ നോക്കണ്ടത്, സമൂഹത്തിന്റെ താൽപര്യമാണ്. അങ്ങനെയുള്ള ഒരാൾ ഇതു ചെയ്യില്ല.
ഇത്രയും നാൾ ഇദ്ദേഹം പഠിച്ച്, നിശ്ചിത രീതിയിൽ കേസ് നടത്തിക്കൊണ്ടുപോയിട്ട് ഇനി വേറൊരാൾ വരുമ്പോൾ തുടർന്നു വന്ന രീതിയായിരിക്കില്ല അദ്ദേഹത്തിന്റേത്. വളരെ വ്യത്യാസമുണ്ടാകും. സമൂഹത്തോടും ഇരയോടും അൽപമെങ്കിലും താൽപര്യം ഉണ്ടായിരുന്നെങ്കിൽ രാജിവച്ച് പോകാൻ പാടില്ലായിരുന്നു. കേസ് കളഞ്ഞിട്ടു പോകുകയെന്നത് ചെയ്യാൻ പാടുള്ളതല്ല. മനസിലാക്കിയതുവച്ച് ഈ ആളുടെ ജൂനിയർ ആയിരുന്നു വനിതാ ജഡ്ജി. ജൂനിയർ അദ്ദേഹം വിചാരിച്ചതു പോലെ പ്രവർത്തിച്ചില്ല എന്നതിന്റെ പരിഭവം ഉണ്ടാകാം. അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യമാണ്. ഈഗോയാണ് ഇത്.
ഇരയാക്കപ്പെട്ടവർക്കും പ്രതികൾക്കുമാണ് ഈ കേസിൽ താൽപര്യമുള്ളത്. ഇവിടെ നിഷ്പക്ഷമായിനിന്ന് നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കുകയായിരുന്നു പ്രോസിക്യൂട്ടർ ചെയ്യേണ്ടിയിരുന്നത്. കോടതിയിൽ പ്രോസിക്യൂഷന് സഹായകരമായ തെളിവുകൾ സംഘടിപ്പിച്ച് കൊടുക്കണം. അതാണ് പ്രോസിക്യൂട്ടറുടെ ജോലി, തെളിവുണ്ടാക്കി കൊടുക്കുകയല്ല. ഏതെങ്കിലും രീതിയിൽ തെളിവു നിർമിച്ചോ കള്ളത്തെളിവുണ്ടാക്കുകയൊ കൊടുക്കുകയൊന്നും പ്രോസിക്യൂഷന്റെ ജോലിയല്ല.
പക്ഷപാതപരമല്ലാത്ത സമീപനം ഉണ്ടാകണം. ഇരയ്ക്ക് നീതി കിട്ടത്തക്കവിധമുള്ള എല്ലാ തെളിവുകളും സ്വരുക്കൂട്ടി കൊടുക്കുകയാണ് വേണ്ടത്. അദ്ദേഹം ഇത് വ്യക്തിപരമായി എടുക്കാൻ പാടില്ലായിരുന്നു. എന്തായാലും കേസിലെ വളരെ കാതലായ സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞതാണ്. കോടതിയിൽ ജഡ്ജി എന്തെങ്കിലും ചോദിച്ചു എന്നതാണു കുറ്റമെങ്കിൽ ജഡ്ജിമാർ ചോദ്യങ്ങൾ ചോദിക്കണം എന്നാണ് നിയമം. മൗനമായി ഒരിക്കലും ജഡ്ജി ഇരിക്കാൻ പാടില്ല. ട്രയലിൽ സജീവമായി ഇടപെടണം എന്നാണ് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കെ.ടി. തോമസിന്റെ 1996ലെ വിധിന്യായത്തിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അതിനു മുൻപു സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. ന്യായാധിപൻ മന്ദബുദ്ധിയെപോലെ ഇരിക്കുകയല്ല വേണ്ടത്. ആക്ടീവായി ഇടപെടാതിരുന്നാൽ നടപടിക്രമങ്ങൾക്ക് ദോഷമുണ്ടാകും. അങ്ങനെ ചോദ്യം ചോദിച്ചാൽ പ്രോസിക്യൂഷനും പ്രതിഭാഗവും പ്രകോപിതരാകാൻ പാടില്ല. അഭിഭാഷകരും പ്രകോപിതരാകാൻ പാടില്ല. എല്ലാവരും കൂടി ചേർന്ന് വേണം മുന്നോട്ട് കൊണ്ടു പോകാൻ. അങ്ങനെ കൊണ്ടു പോകണമെന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ അതിനെ ധിക്കരിച്ചതു പോലെയായിട്ടുണ്ട് രാജി.
സുപ്രീം കോടതി കേസിന് സമയപരിധി നിശ്ചയിച്ച് കൊടുത്തിട്ടുണ്ട്. അതിനകം വിചാരണ പൂർത്തിയാക്കി വിധി പറയണം. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പ്രോസിക്യൂട്ടർ ഇങ്ങനെ ചെയ്തത് ശരിയല്ല. നീതിന്യായ വ്യവസ്ഥയ്ക്ക് ഭൂഷണവുമല്ല. കേസിൽ ഒരു സ്പെഷൽ പ്രോസിക്യൂട്ടർ തന്നെ വേണമെന്ന് നിർബന്ധമില്ല. വേറെ പ്രോസിക്യൂട്ടറില്ലെങ്കിൽ പ്രധാന പ്രോസിക്യൂട്ടർ പോയി കേസ് നടത്തിക്കൊടുക്കണം എന്നാണ്. വേറെ പ്രോസിക്യൂട്ടർ ഇല്ലെങ്കിൽ സർക്കാർ വേറെ സ്പെഷൽ പ്രോസിക്യൂട്ടറെ കണ്ടെത്തേണ്ടതില്ല. അല്ല, ഇനി ഇരയ്ക്ക് പ്രത്യേക പ്രോസിക്യൂട്ടർ വേണം എന്ന അപേക്ഷയുണ്ടെങ്കിൽ സർക്കാരിന് വച്ചുകൊടുക്കാം.
അതു പക്ഷെ വഴിയിൽ കളഞ്ഞിട്ട് പോകുന്നവരാകരുത്. ഇവിടെ ഒരു സർക്കാർ പ്രോസിക്യൂട്ടറായിരുന്നെങ്കിൽ ഇങ്ങനെ കളഞ്ഞിട്ടു പോകില്ലായിരുന്നു. ഇവർക്ക് വേറെ കേസില്ലാത്തതിനാലാണ് ഇട്ടിട്ടു പോകുന്നത്. ഇവിടുത്തെ സീനിയർ പ്രോസിക്യൂട്ടർമാർ ആരെങ്കിലും പോയി കേസ് നടത്തണം എന്നാണ് നിയമം. എന്തായാലും അതിന്റെ പേരിൽ നടപടികൾ അനന്തമായി നീണ്ടു പോകില്ല.
കേസ് പഠിച്ചെടുക്കാൻ ഒരു സമയം വേണ്ടി വരും. ആർക്കായാലും പരമാവധി ഒരാഴ്ച കൊണ്ട് പഠിച്ചെടുക്കാം. സാധാരണ നിലയിൽ മൂന്നു നാലു ദിവസം മതിയാകും. നീതി നടത്താൻ അവർ ഇറങ്ങണം. ഒരാൾ രാജിവച്ചതുകൊണ്ട് കേസ് തീർന്നു പോകുകയൊ നീതിന്യായ വ്യവസ്ഥ തകർന്നു പോകുകയൊ ഇല്ല. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ലായിരുന്നു എന്ന് ഓർപ്പിച്ചതേ ഉള്ളൂ എന്നും കെമാൽ പാഷ പറഞ്ഞു.
ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ വധുവിനെ കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകം. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എംപി വന്നെന്നാണ്. പിന്നീടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന് മനസിലായത്.
വിഐപി ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി.
കോവിഡിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി കർഷകൻ. വണ്ടൻമേട് ചേറ്റുകുഴി ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ വയനാട്ടിൽ എത്തിച്ച് പുൽപള്ളി കക്കുഴി വൈശാഖുമായുള്ള വിവാഹം നടത്തിയത്. വധുവിനൊപ്പം ബേബിച്ചനും ഭാര്യ ലിസിയും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ ആമയാറിൽ നിന്നു ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പുറപ്പെട്ടു.
ബന്ധുക്കൾ ഞായറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹത്തിൽ പങ്കെടുത്തു. മേയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്കു 14 മണിക്കൂർ യാത്ര വേണ്ടിവരുമെന്നതും കോവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്. തുടർന്നാണ് നാലര ലക്ഷം രൂപയോളം മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.
ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ അറസ്റ്റില്‍. കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. പത്തനാപുരത്ത് നിന്ന് ബേക്കല്‍ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പ്രതി പ്രദീപ്കുമാര്‍ കോട്ടത്തല.പ്രദീപ് കുമാര്‍ കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മൂന്നുദിവസമായി നടന്ന വാദത്തിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. സെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.
മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ്കുമാര്‍ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന് ജോലി ചെയ്യുന്ന കാസര്‍കോട് ജുവലറിയിലേക്കെത്തി.
അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു. തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു.
നികേഷിനും സോനുവിനും പിന്നാലെ കേരളത്തിൽ വിവാഹിതരായ ഗേ ദമ്പതികളാണ് നിവേദും റഹീം. ഇരുവരുടെയും പ്രീ വെഡിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. എന്നാലിപ്പോൾ ഇരുവരും വേർപിരിഞ്ഞ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നീണ്ട 6 വർഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങൾക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകർത്തുവെന്ന് നിവേദ് പറഞ്ഞു. ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ആ തകർച്ചയെ തുടർന്ന് ലൈംഗിക ജീവിതവും, കുടുംബ ജീവിതവും തകർന്നു, എന്നാൽ തങ്ങളെ കണ്ട് ഒരുമിച്ചവർക്ക് ഇതൊന്നും ഒരു പ്രശ്നമാകരുതെന്നും നിവേദ് പറയുന്നു. ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിർത്തു , എന്റെ സ്വപ്നങ്ങളെ തകർത്തെന്നും നിവേദ് വേദനയോടെ പറയുന്നു.
അവസാന കാലമായപ്പോൾ തങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ പോലും ഇല്ലായിരുന്നുവെന്നും റഹീം പോയപ്പോൾ താങ്ങായി അവന്റെ കുടുംബം ഒപ്പം നിന്നുവെന്നും അങ്ങനെ പതിയെ ഈ സങ്കടക്കടലിൽ നിന്നും കരകയറി, ഇപ്പോൾ ഒരാളുമായി റിലേഷനിലാണ്, സമയം ഒത്തു വന്നാൽ അത് അന്നേരം പറയാമെന്നും നിവേദ് കൂട്ടിച്ചേർത്തു.
ജോസ് വേങ്ങത്തടം മലയാളം യുകെ ന്യൂസ്
കരുതലിന്റെ ഒരു കരം ചേര്‍ത്ത് പിടിക്കാനുണ്ടെന്ന അനുഭവം ജീവിതത്തില്‍ നല്കുന്ന അര്‍ത്ഥം ചെറുതല്ല. ഈ കരുതലിനൊരുദാഹരണമാണ് ബംഗളൂരുവിലെ മത്തിക്കര സെന്റ് സെബാസ്റ്റ്യന്‍ ഫൊറോനാ ഇടവക. തല ചായ്ക്കാന്‍ ഇടമില്ലാത്ത ഇടവകയിലെ ഏഴ് കുടുംബങ്ങള്‍ക്ക് അത്താണിയായിരിക്കുകയാണ് ഈ ഇടവക. ഇടവകയില്‍ അവശത അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസം ഏകുന്ന സംരംഭത്തിന്റെ പൂര്‍ത്തീകരണമാണ് സെബാസ്റ്റ്യന്‍ വില്ലയുടെ സാക്ഷാത്കാരം. ക്ലരീഷ്യന്‍ സന്യാസ സഭാംഗമായ ഇടവക വികാരി റവ. ഫാ. മാത്യൂ പനക്കകുഴി CMFന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ചേര്‍ന്ന്
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വീട് നല്‍കി ബംഗളൂരുവിലെ മത്തിക്കര കത്തോലിക്കാ ഇടവക ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ്. മത്തിക്കര സെന്റ്. സെബാസ്റ്റ്യന്‍ ഫൊറോനാ ദേവാലയത്തിലെ നിര്‍ദ്ധനരായ ഏഴ് കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ സെബാസ്റ്റ്യന്‍ വില്ല എന്ന ഭവന സമുച്ചയം കഴിഞ്ഞ ശനിയാഴ്ച്ച മാണ്ട്യ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത് ആശീര്‍വാദ കര്‍മ്മം നടത്തി.
ഇടവക വികാരി ഫാ. മാത്യു പനക്കകുഴി CMF, അസ്സി. വികാ. ഫാ. എബി എന്നിവരുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും അടങ്ങുന്ന സംഘമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്

ഫാ. മാത്യൂ പനക്കകുഴി CMF
നേതൃത്വം നല്‍കിയത്. 1200 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരു കോടി രൂപ മുതല്‍ മുടക്കുള്ള ഭവന സമുച്ചയത്തില്‍ ഏഴ് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണൊരുക്കിയിരിക്കുന്നത്. മത്തിക്കര ഫൊറോനാ ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന പി ജെ തോമസ് പീനിയായിലാണ് വീട് വയ്ക്കാനുള്ള തൊണ്ണൂറ് ലക്ഷം രൂപയോളം വിലമതിപ്പുള്ള സ്ഥലം നല്‍കിയത്. ഭവന രഹിതരായവരെ സഹായിക്കാന്‍ ഇടവകയുടെ നേതൃത്വത്തില്‍ ഇതിന് മുമ്പും പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഇടുക്കി രൂപതയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവ് സെന്റ്. ഫ്രാന്‍സിസ് അസീസ്സി ചര്‍ച്ച് ഇടവകയില്‍ ആറ് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയതും ക്ലരീഷ്യന്‍ സന്യാസ സഭാംഗമായ വികാരി. ഫാ. മാത്യു പനക്കകുഴിയാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പേരിനോ പ്രശസ്തിക്കോ അല്ലെന്നും സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങള്‍ ഭവന പദ്ധതികള്‍ക്കായി പരിശ്രമിക്കുന്നതെന്നും ഫാ. മാത്യൂ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഇടവകയുടെ ട്രസ്റ്റിമാരായ വി. വി. ജോണി, ജോസ് വേങ്ങത്തടം, സണ്ണി തോമസ്, വിനോദ് വിൻസെൻ്റ് കൺസ്ട്രക്ഷൻ കമ്മറ്റി മെമ്പേഴ്സ് എന്നിവരുടെ നിസ്വാർത്ഥമായ സേവനത്തോടൊപ്പം ഇടവകക്കാരുടെ സഹകരണത്തേയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഫാ. മാത്യൂ കൂട്ടിച്ചേർത്തു.