ലിബിയയിലെ ആശ്വെറിഫിൽ നിന്ന് കഴിഞ്ഞ മാസം 14ന് തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ ഞായറാഴ്ച മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് വിട്ടയയ്ക്കപ്പെട്ടവർ. തുണീസ്യയിലെ ഇന്ത്യൻ അംബാസഡർ പുനീത് റോയ് കുന്ദാൽ ഇവരോട് സംസാരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലേക്ക് മടങ്ങാനായി ലിബിയൻ തലസ്ഥാനം ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു ഇവർ തട്ടിക്കൊണ്ടുപോവപ്പെട്ടത്. നിർമാണ, എണ്ണ വിതരണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അൽ ഷോല അൽ മുദിയ എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു അവർ. എല്ലാവരെയും കമ്പനി പ്രതിനിധികളെ ഏൽപ്പിച്ചുവെന്നു വ്യക്തമായെതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ ലിബിയയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ഇല്ലാത്തതിനാൽ തുണീസ്യയിലെ എംബസിയാണു ലിബിയയിലെ ഇന്ത്യക്കാരുടെ കാര്യങ്ങളും നോക്കുന്നത്. ലിബിയയിലെ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് 2016 മുതൽ ആ രാജ്യത്തേക്ക് ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലിൽനിന്നും മോചിപ്പിച്ചു. ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കപ്പെട്ട മെഹബൂബയെ ചൊവ്വാഴ്ച രാത്രിയോടെയാണ് മോചിപ്പിച്ചത്. മെഹബൂബയുടെ മോചനത്തിന് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി.
മോചന വിവരം മകൾ ഇൽറ്റിജ സ്ഥിരീകരിച്ചു. മുഫ്തിയുടെ അനധികൃത തടങ്കൽ ഒടുവിൽ അവസാനിച്ചിരിക്കുന്നു. ദുഷ്കരമായ സമയങ്ങളിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഇൽറ്റിജ ട്വീറ്റ് ചെയ്തു.
മെഹബൂബ മുഫ്തിയെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്ത് ഒമർ അബ്ദുല്ല. മോചനവാർത്തയിൽ സന്തോഷമുണ്ടെന്ന് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. മെഹബൂബയെ തടങ്കലിൽ പാർപ്പിച്ചത് അപഹാസ്യവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമായിരുന്നു. മെഹബൂബയെ സ്വാഗതം ചെയ്യുന്നു- ഒമർ അബ്ദുല്ല ട്വിറ്ററിൽ പറഞ്ഞു.
മെഹ്ബൂബ മുഫ്തിയുടെ തടങ്കലിൽ സുപ്രീം കോടതി ഇടപെടൽ ഉണ്ടായതോടെയാണ് അവരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. മെഹബൂബയെ തടവിലാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെയും ജമ്മുകാഷ്മീർ ഭരണകൂടത്തെയും കോടതി ചോദ്യം ചെയ്തിരുന്നു. മെഹബൂബ മുഫ്തിയെ എത്ര കാലം കസ്റ്റഡിയിൽവയ്ക്കുമെന്ന് കോടതി ചോദിച്ചു.
മെഹബൂബയെ എത്ര കാലം കസ്റ്റഡിയിൽ സൂക്ഷിക്കാമെന്നും അവരുടെ കസ്റ്റഡി ഒരു വർഷത്തിലേറെ നീട്ടാൻ കഴിയുമോ എന്ന വിഷയത്തിലും നിലപാട് അറിയിക്കാൻ ജമ്മുകാഷ്മീർ ഭരണകൂടത്തിന് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി നൽകിയിരുന്നു. ജസ്റ്റീസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. കേസ് ഒക്ടോബര്‍ പതിനഞ്ചിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മോചനം ഉണ്ടായത്.
മെഹ്ബൂബ മുഫ്തിയെ ജയില്‍ മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ഇൽറ്റിജയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ മെഹബൂബ തടവിലായിരുന്നു. ആദ്യം സർക്കാർ ഗെസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വസതിയിലുമാണ് തടവിലാക്കിയത്.
ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവർക്കൊപ്പം മെഹബൂബയ്ക്ക് എതിരെയും പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) ചുമത്തിയിരുന്നു. ഒമറും ഫാറൂഖും മാർച്ചിൽ പുറത്തിറങ്ങി. പീപ്പിൾസ് കോൺഫറൻസ് ചെയർമാനും മുൻ മന്ത്രിയുമായ സാജദ് ലോണിനെ അടുത്തിടെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
എഎംഎംഎ നിര്‍മിക്കുന്ന ട്വിന്റി ട്വിന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ ഉത്തരം വലിയ വിവാദത്തിലേയ്ക്കാണ് കൂപ്പുകുത്തിയത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വെച്ചവരും സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനം നടത്തി നടി പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതോടെ ഇടവേള ബാബുവിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അതേസമയം, പരാമര്‍ശം വിവാദം കത്തിയതോടെ ട്വന്റി 20 എന്ന ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചതായാണ് കാണിക്കുന്നതെന്നും അതാണ് മരിച്ചവര്‍ എന്ന തരത്തില്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ് ന്യായീകരണവുമായി ഇടവേള ബാബു രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതോടെ തെറ്റ് ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയയും രംഗത്തെത്തി. ട്വന്റി ട്വന്റിയില്‍ ഭാവന അവതരിപ്പിച്ച അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രം കോമയിലാണ്, മരിച്ചതല്ലെന്ന് സോഷ്യല്‍മീഡിയ തെറ്റ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ കൂടാതെ, ട്വന്റി ട്വന്റിയുെട രണ്ടാം ഭാഗമല്ല അമ്മ നിര്‍മിക്കുന്നതെന്ന ചിത്രമെന്നും വിവാദ അഭിമുഖത്തില്‍ ഇടവേള ബാബു പറയുന്നുണ്ട്.
യുവാവിന്റെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതി പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസിനെ ( 40 ) പൊലീസ് അറസ്റ്റുചെയ്‌തു. നവാസ് പത്തുവര്‍ഷം മുമ്ബ് മന്നാനിയ കോളേജിന് സമീപം യുവതിയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രതിയാണ്.
പുലിപ്പാറ പരിക്കാട് തടത്തരികത്തു വീട്ടില്‍ ഷിബു(38)വിനെയാണ് 7ന് രാവിലെ സ്വന്തം വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010ല്‍ സുലോചന എന്ന സ്ത്രീയെ കൊലപ്പെടുത്തി പാങ്ങോട് മന്നാനിയ ഓഡിറ്റോറിയത്തിനു സമീപത്തെ കിണറിനുള്ളില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. മരിച്ച ഷിബു മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.
ഈ മാസം 7ന് രാവിലെ പരിക്കാട് ഭാഗത്ത് മനുഷ്യന്റെ കാല്‍ നായ വലിച്ചുകൊണ്ടു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിന്റെ അന്വേഷണത്തില്‍ സമീപത്തെ പൊളിഞ്ഞ വീട്ടില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. റൂറല്‍ എസ്പി ബി. അശോകന്‍, ഡിവൈഎസ്പി എസ്. വൈ. സുരേഷ്, പാങ്ങോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനീഷ്, എസ്‌ഐ ജെ. അജയന്‍, ആര്‍. രാജന്‍ എന്നിവര്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി
പോലീസ് പറയുന്നത് ഇങ്ങനെയാണ്…
ഷിബുവും നവാസും സുഹൃത്തുക്കളാണ്. ഇവര്‍ ഒരുമിച്ചാണ് ജോലിക്കു പോകുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും പത്തനാപുരത്ത് ജോലി ചെയ്യുമ്ബോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും നവാസിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഷിബു ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിനു പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട്ടില്‍ വച്ചും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. മറ്റു കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഷിബു കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങി. വീണ്ടും ഇവര്‍ സൗഹൃദത്തിലായി. നാലിന് ഇരുവരും ഒരുമിച്ചു ജോലിക്കു പോയി. ഉച്ചയ്ക്ക് കല്ലറ ബവ്റിജസ് ഷോപ്പിലെത്തി മദ്യം വാങ്ങി. വൈകിട്ട് 5ന് ഒരു ഓട്ടോയില്‍ പരിക്കാട് വീട്ടിലെത്തി. മദ്യം കഴിക്കുന്നതിനിടെ ഇരുവരും വാക്കു തര്‍ക്കത്തിലായി. നവാസിന്റെ ചോറ് ഷിബു തട്ടിത്തെറിപ്പിച്ചു. ഷിബു ഒരു തടിക്കഷ്ണമെടുത്ത് നവാസിന്റെ തോളില്‍ അടിച്ചു. മുന്‍വൈരാഗ്യമുണ്ടായിരുന്ന നവാസ് തടിക്കഷണം പിടിച്ചു വാങ്ങി ഷിബുവിന്റെ തലയില്‍ അടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്ന് പോലീസ് പറയുന്നു.
അടിയേറ്റ് നിലത്തിരുന്നുപോയ ഷിബുവിനെ വീട്ടിലുണ്ടായിരുന്ന കുഴവിക്കല്ലിന്റെ കഷണം ഉപയോഗിച്ചു തലയില്‍ ഇടിച്ചു. അബോധാവസ്ഥയിലായ ഇയാളെ സമീപത്തുണ്ടായിരുന്ന വെട്ടുകത്തിയെടുത്തു തലയിലും കാലുകളിലുമായി 5 പ്രാവശ്യം വെട്ടി ആഴത്തില്‍ മുറിവേല്‍പിച്ചു. മരണം ഉറപ്പാക്കിയതിനു ശേഷം ടാര്‍പോളിന്‍ ഷീറ്റും പ്ലാസ്റ്റിക്കുകളും തുണിയും കൊണ്ടു മൃതദേഹം മൂടി. പ്ലാസ്റ്റിക് കട്ടിലെടുത്ത് കമഴ്ത്തി ഇതിനു മുകളിലിട്ടു. ഇതില്‍ മദ്യം ഒഴിച്ചതിനു ശേഷം കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രതി പിറ്റേന്നു മുതല്‍ ജോലിക്കു പോയി. ഇതിനിടെ, പ്രതിയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിക്കാന്‍ തയാറായില്ല. എന്നാല്‍, സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെയും മറ്റു സാക്ഷികളെയും വരുത്തി കാണിച്ചതോടെ ഇയാള്‍ കുറ്റം സമ്മതിക്കുയായിരുന്നു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുതിയ സംരംഭം. ശ്രീനി ഫാംസ് എന്നാണ് കമ്പനിയുടെ പേര്. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക തുടങ്ങിയവയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ പറയുന്നു.
ആദ്യഘട്ടത്തിൽ ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാകും നടക്കുക. വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓര്‍ഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. നിലവില്‍ എറണാകുളത്ത് കണ്ടനാട് വീടിനോട് ചേര്‍ന്ന് ശ്രീനിവാസന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്.
ശ്രീനിവാസന്റെ വാക്കുകൾ:
‘ജൈവകൃഷി മേഖലയിൽ ഒരു ചുവുടുകൂടി വയ്ക്കുകയാണ്. വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരില്‍ എത്തിക്കുക, ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പിന്‍തുണണ ശക്തമാക്കുക എന്നതെല്ലാമാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.’
‘ശ്രീനീഫാംസ് എന്നൊരു കമ്പനി ഇതിനായി സമാന ചിന്താഗതിക്കാരായ കൂട്ടാളികളുമായി ചേർന്ന് രൂപീകരിച്ചു കഴിഞ്ഞു.കൃഷിയില്‍ താല്‍പ്പര്യമുള്ളവരുടേയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കൃഷി ശാസ്ത്രജ്ഞരുടെയും ഒരു കൂട്ടായ്മയാണിതിനു പിന്നില്‍. ശ്രീനി ഫാംസിന്റെ ലോഗോ ഇതോടൊപ്പം അവതരിപ്പിക്കുന്നു.’
‘ജൈവകൃഷി ശക്തമാക്കുകയും അത്യാധുനിക ജൈവകൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള തികച്ചും ആധുനികമായ ജൈവകൃഷി രീതികൾ നമ്മുടെ നാട്ടിൽ നടപ്പിലാക്കാനാണ് ശ്രീനിഫാംസ് ലഷ്യമിടുന്നത്. രണ്ടു തലങ്ങളായിട്ടാണ് ശ്രീനീഫാംസ് പ്രവര്‍ത്തനം മുന്നോട്ടുപോകുക. ജൈവ പച്ചക്കറികളുടെയും നെല്ലിന്റെയും ഉത്പാദനമാണ് അതില്‍ ആദ്യഘട്ടം.വയനാട്ടിലും, ഇടുക്കിയിലും, തൃശൂരും, എറണാകുളത്തും നിലവില്‍ നടക്കുന്ന കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.’
‘അതിനായി ഓർഗാനിക് സർട്ടിഫിക്കറ്റ് ഉള്ള കർഷകർ,അല്ലെങ്കിൽ ജൈവ രീതിയിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർ എന്നിവരുടെ ഒരു കൂട്ടായ്മ രൂപീകരിക്കാൻ ഉള്ള ശ്രമങ്ങൾ പുരോഗതിയിലാണ്.മെച്ചപ്പെട്ട വിലയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശൃംഖലയും കൂടാതെ പച്ചക്കറികളുടെയും, പഴങ്ങളുടെയും, ധാന്യങ്ങളുടെയും കയറ്റുമതിക്കുമുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി കമ്പനി ഒരുക്കിയിട്ടുണ്ട്.’
‘ഇപ്പോൾ എറണാകുളത്തു കണ്ടനാട് നിലവിലുള്ള സ്വന്തം വിപണന കേന്ദ്രത്തോടൊപ്പം, ജൈവ ഉൽപ്പന്നങ്ങൾ മതിയായി ലഭ്യമാകുന്ന മുറയ്ക്ക് ജില്ലകൾ തോറും വിപണകേന്ദ്രം തുടങ്ങാൻ പദ്ധതിയുണ്ട്. 2021 ജനുവരിയോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള മൊബൈൽ ആപ്പ് നിലവിൽ കൊച്ചിയിൽ പരീക്ഷണ ഘട്ടത്തിലാണ്.ഇതിലൂടെ പച്ചക്കറികൾ ,പഴങ്ങൾ,ധാന്യങ്ങൾ,വിത്തുകൾ,വളങ്ങൾ ,ഓർഗാനിക് കീടനാശിനികൾ എന്നിവയെല്ലാം ഒരു ക്ലിക്കിൽ വീട്ടിലെത്തും.
രണ്ടാമതായി കമ്പനി ഫോക്കസ് ചെയ്യുന്നത് അത്യാധുനിക ഓർഗാനിക് കൃഷിക്ക് തുണയേകുന്ന ഗവേഷണത്തിന് ബയോ ടെക്കനോളജി വിഭാഗമാണ്.
ബയോഫെർട്ടിലൈസർസും ബയോ കൺട്രോൾ ഏജന്റസും വികസിപ്പിച്ചെടുക്കുന്നതിന് ലാബ് സംവിധാനം പ്രോജക്റ്റിന്റെ ഭാഗമായി എറണാകുളത്തെ കളമശ്ശേരി ബയോ ടെക്കനോളജി പാർക്കിലായി(BioNest) ഒരുക്കിയിട്ടുണ്ട്.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളോജിയും,കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയും ഈ പ്രോജെക്ടിൽ സാങ്കേതിക സഹായികളായി കൂടെയുണ്ട്.
ഈ ശ്രമത്തിൽ ഞങ്ങളോട് സഹകരിക്കാൻ താല്പര്യമുള്ള ജൈവകർഷകർ ,ജൈവകർഷക കൂട്ടായ്മകൾ ,ജൈവകൃഷിയിൽ പ്രാഗൽഭ്യമുള്ളവർ ദയവായി പേര്,ജില്ല ,പഞ്ചായത്ത്,സ്ഥലത്തിന്റെ വിസ്തൃതി,ഇപ്പോളുള്ള കൃഷിയുടെ ഡീറ്റെയിൽസ്, പ്രാഗൽഭ്യം, മൊബൈൽ നമ്പർ എന്നിവ വ്യക്തമാക്കി WhatsApp അയക്കുക.WhatsApp number 9020600300.
പാലാ: ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ്. പ്രവേശം ഏറെക്കുറേ ഉറപ്പായ സാഹചര്യത്തില്‍ എന്‍.സി.പിയിലെ ഒരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫിന് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം. പാലാ സീറ്റിനെ ചൊല്ലിയുള്ള കലഹം മുതലാക്കി കാപ്പനെ യു.ഡി.എഫ്. പാളയത്തിലെത്തിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ജോസ് പോകുന്ന പക്ഷം പാലാ സീറ്റ് യു.ഡി.എഫ്. കാപ്പന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണെങ്കിലും നിലവില്‍ പി.ജെ. ജോസഫിനും അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്. തന്നെയുമല്ല, കാപ്പനെ നിര്‍ത്തി പാലാ പിടിച്ചെടുത്ത് ജോസിന് രാഷ്ട്രീയ തിരിച്ചടി നല്‍കാനുള്ള അവസരമായും ജോസഫ് പക്ഷത്തുള്ളവര്‍ ഇതിനെ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസഫ് പക്ഷ നേതാക്കളുടെ അറിവോടെയാണ് കാപ്പനുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെടുന്നത്.
ജോസും കാപ്പനും പാലായ്ക്കായി പിടിവലി തുടരുന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. പാലാ ഇല്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്ന സന്ദേശമായിട്ടാണ് കാപ്പന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തെ യു.ഡി.എഫ്. കണ്ടത്. പാലാ ചങ്കാണെന്ന് കാപ്പനും ഹൃദയവികാരമാണെന്ന് ജോസും പറഞ്ഞുകഴിഞ്ഞു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ ഉറപ്പ് കിട്ടിയ ശേഷം മാത്രമായിരിക്കും ജോസിന്റെ പ്രഖ്യാപനവും വരിക. കാപ്പന്‍ പോയാലും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം എല്‍.ഡി.എഫിനൊപ്പം തന്നെ നില്‍ക്കാനാണ് സാധ്യത.
ഒറ്റയ്ക്ക് പാര്‍ട്ടി വിട്ടാലും കൂറുമാറ്റം അടക്കമുള്ള നിയമപ്രശ്നങ്ങളില്‍ മുന്‍കരുതലെടുത്താകും അന്തിമ തീരുമാനം. നിലവില്‍ എന്‍.സി.പിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. അതിനാല്‍ മാണി സി. കാപ്പന്‍ വിട്ടുപോയാലും അത് കൂറുമാറ്റമായി കണക്കാക്കാനാകില്ല എന്ന വാദവുമുണ്ട്.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകളൊക്കെയും മാണി സി. കാപ്പന്‍ നിഷേധിക്കുന്നുണ്ട്. വെറുതെ വാര്‍ത്തകള്‍ സൃഷടിക്കാന്‍ വേണ്ടി മാത്രുള്ള പ്രചാരണമാണ് അതൊക്കെയെന്നാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. വിഷയത്തില്‍ വെള്ളിയാഴ്ച്ച പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗം നടക്കും. അതിന് ശേഷം പ്രതികരിക്കാമെന്നാണ് കാപ്പന്‍ പറഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നാണ് യോഗം.
സീറ്റ് നഷ്ടപ്പെടുന്നതില്‍ എന്‍.സി.പിക്കുള്ളിലും അതൃപ്തിയുണ്ട്. എന്നാല്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ നിലപാടും നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി യോഗം നടക്കാന്‍ പോകുന്നത്.
എന്നാല്‍, പിന്‍വാതില്‍ വഴി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പെ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ എന്‍.സി.പിയിലെ ഒരു വിഭാഗത്തിനുണ്ട്. ഈ അതൃപ്തി പ്രയോജനപ്പെടുത്താനാകുമോയെന്നാണ് യു.ഡി.എഫ്. നോക്കുന്നത്.
മാണിയുടെ വിയോഗത്തിന് ശേഷമാണ് കാപ്പനിലൂടെ എല്‍.ഡി.എഫിന് പാലാ സീറ്റില്‍ വിജയിക്കാനായത്. നിലവില്‍ സീറ്റിനെ ചൊല്ലി ഒരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നാണ് മാണി സി. കാപ്പന്‍ പറയുന്നത്. അസ്വാരസ്യങ്ങള്‍ മുന്നണി മാറ്റത്തിന് കാരണമായേക്കാമെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളയുന്നുണ്ട്. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ബംഗളുരു :- റിവേഴ്സ് മോഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ സീറ്റിലിരിക്കുന്നതിനു മുൻപായി കാർ സ്റ്റാർട്ട് ചെയ്ത യുവതി, കാറിന്റെ ഡോറിനും അടുത്തു നിന്നിരുന്ന മരത്തിനും ഇടയിൽ പെട്ട് മരിച്ചു. 48 വയസ്സുള്ള നന്ദിനി റാവു ആണ് ബംഗളൂരുവിൽ മരണപ്പെട്ടത്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരിക്കുന്ന രാജേഷിന്റെ ഭാര്യയാണ് മരിച്ച നന്ദിനി. സംഭവ സ്ഥലത്തുവെച്ചുതന്നെ ബോധരഹിതയായ ഇവരെ ഉടൻതന്നെ യഷ്വന്തപൂറിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള വീട്ടിലെ സിസി ടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
ഇതിൻ പ്രകാരം പോലീസ് പറയുന്നത് ഇങ്ങനെയാണ് : മരിച്ച യുവതിയുടെ ഹോണ്ട സിറ്റി കാർ വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. കാർ റിവേഴ്സ് മോഡിൽ ആയിരുന്നു എന്നാണ് നിഗമനം. ഹാൻഡ് ബ്രേക്കും ഇട്ടിട്ടുണ്ടായിരുന്നില്ല. സീറ്റിൽ ഇരിക്കുന്നതിനു മുൻപേ തന്നെ നന്ദിനി കാർ സ്റ്റാർട്ട് ചെയ്തിരുന്നതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഡോർ തുറന്നുകിടക്കുന്നതിനാൽ തന്നെ കാർ പുറകോട്ട് നിരങ്ങിയപ്പോൾ, കാറിന്റെ ഡോറിന്റെയും അടുത്തുണ്ടായിരുന്ന മരത്തിന്റെയും ഇടയിൽ പെട്ടാണ് നന്ദിനി മരിച്ചത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു. മൃതശരീരത്തിന്റെ പോസ്റ്റ്മാർട്ടം എം എസ് രാമയ്യ ഹോസ്പിറ്റലിൽ വെച്ച് നടത്തി. അതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും പോലീസ് അധികൃതർ അറിയിച്ചു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കെ.പി.സി.സി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.
നടിയും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു. സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനമുയർത്തിയുള്ള നടിയുടെ ട്വീറ്റുകൾ ഒഴിവാക്കേണ്ട അവസ്ഥയാണിപ്പോൾ. മുമ്പ് അധിക്ഷേപിച്ചവരോടൊപ്പം ചേരേണ്ട ഗതി വന്നല്ലോയെന്ന് സംഘ്പരിവാർ അനുകൂലകേന്ദ്രങ്ങളും ഖുശ്ബുവിനെ പരിഹസിക്കുന്നുണ്ട്.
2017 ഒക്ടോബർ 14 പോസ്റ്റ്ചെയ്ത ട്വീറ്റിൽ ഖുശ്ബു പറയുന്നതിങ്ങനെ: സംഘികൾ ആരെയാണ് പിന്തുടരുന്നതെന്ന് ഇടക്കിടക്ക് ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മര്യാദയില്ലാത്തവരും അശ്ലീലത നിറഞ്ഞവരും മോശം സ്വഭാവക്കാരുമാണ് അവർ. ജീവിക്കുന്നത് തന്നെ മറ്റുള്ളവരെ പരിസഹിക്കാനാണ്.
2019 ഒക്ടോബർ 5 ന് ചെയ്ത ട്വീറ്റ് ഇങ്ങനെ:
സംഘികൾ മങ്കികളെപ്പോലെയാണ്. ആറ് ഇന്ദ്രിയങ്ങളുമില്ലാത്തവർ.
2019 സെപ്റ്റംബർ 25ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇങ്ങനെ:
മാനസിക വളർച്ചയില്ലാത്ത സങ്കികൾക്ക് സാമാന്യ മര്യാദപോലുമില്ല. അവരെന്നെ ഇന്ത്യയിൽ സ്ഥാനമില്ലാത്ത പോലെ മുസ്ലിമെന്ന് വിളിക്കുന്നു. അതെ ഞാനൊരു ഖാനാണ്. മുസ്ലിമുമാണ്. ഇന്ത്യ എെൻറ രാജ്യവുമാണ്. ആർക്കെങ്കിലും സംശയമുണ്ടോ?.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്ച ഖുശ്ബു ട്വീറ്റ് ചെയ്തതിങ്ങനെ:
നരേന്ദ്രമോദി മാത്രമാണ് ഇന്ത്യ കണ്ട ഒരേ ഒരു പ്രധാനമന്ത്രി. അതിനുമുമ്പ് ഇന്ത്യക്ക് പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിമാർക്ക് പ്രത്യേകമായുണ്ടാക്കിയ വിമാനം നമ്മൾ കണ്ടിട്ടില്ല. നിങ്ങൾ ഒരു മിനുറ്റ് സംഘിയായാൽ മതി. നിങ്ങൾക്ക് കർഷകെൻറ പ്രശ്നങ്ങൾ കാണാൻ കഴിയില്ല. കാർഷിക ബിൽ അന്യഗ്രഹത്തിൽ നിന്നുള്ളതായി തോന്നും.
ബി.ജെ.പിയിൽ ചേരുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഖുശ്ബു ഇന്ന് ന്യൂഡൽഹിയിലെത്തി സമ്പിത് പാത്രയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്. ഖുശ്ബുവിെൻറ ബി.ജെ.പി പ്രവേശനം ഉറപ്പായ കോൺഗ്രസ് പാർട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഡി.എം.കെ വിട്ട് 2014ലാണ് ഖുശ്ബു കോൺഗ്രസിൽ ചേർന്നത്.
കെ എം മാണിക്കെതിരെ തന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നും ഒരു അഭിമുഖത്തിൽ പിസി ജോർജ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന പരാമർശങ്ങൾ ആയിരുന്നെന്നും രണ്ടു പതിറ്റാണ്ടോളം കെഎം മാണിയുടെ സന്തതസഹചാരിയായിരുന്ന സിബിമാത്യു സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി . തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പരാമർശങ്ങൾ ആയിരുന്നതിനാലാണ് വിശദീകരണവുമായി മുന്നോട്ടുവന്നതെന്ന് സിബി മാത്യു ചൂണ്ടിക്കാട്ടി. വിശദീകരണത്തി ന്റെ പൂർണരൂപം വായിക്കാം.
2013ൽ കെഎം മാണി സാറിനെ മുഖ്യമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ബഹുമാന്യനായ പി സി ജോർജ് സാർ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. അദ്ദേഹം തന്നെ ഈ വിവരം എന്നോട് പറഞ്ഞപ്പോൾ മാണി സാറിനെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് പ്രായോഗികമായ ഒരു കാര്യമല്ല എന്ന എൻറെ അഭിപ്രായവും ഞാൻ പിസി ജോർജ് സാറിനോട് വ്യക്തമാക്കിയതാണ്. എൻറെ വ്യക്തിപരമായ അഭിപ്രായം പറയുകയല്ലാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വെളിപ്പെടുത്തലും ഞാൻ അദ്ദേഹത്തോടു നടത്തിയിട്ടില്ല.
എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൽ ഞാൻ വെളിപ്പെടുത്തിയത് എന്ന് പറഞ്ഞു അദ്ദേഹം ചില കാര്യങ്ങൾ പറയുകയുണ്ടായി. അത്തരമൊരു വെളിപ്പെടുത്തൽ ഒരുപാട് തെറ്റിദ്ധാരണകൾക്കും, എൻറെ വ്യക്തിപരമായ വിശ്വാസ്യതക്കും മങ്ങൽ ഏൽപ്പിക്കും എന്ന സാഹചര്യത്തിലും, അദ്ദേഹം നടത്തിയ പരാമർശങ്ങളുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലാത്തതിനാലും ആണ് അദ്ദേഹത്തിൻറെ വാക്കുകളെ പൂർണമായും നിരാകരിച്ചു കൊണ്ട് ഈ വിശദീകരണക്കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുവാൻ ഞാൻ നിർബന്ധിതമാകുന്നത്.