സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ
ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായും അതിനു വഴങ്ങാത്തതിനെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താന്‍ അതിന് ഇരയാവുകയാണെന്നും എഴുതി നല്‍കിയ വിശദീകരണത്തില്‍ ശിവശങ്കര്‍ പറഞ്ഞു. ഇതിനെ ഇഡി കോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഡി അഭിഭാഷകന്‍ അറിയിച്ചു. ശിവശങ്കര്‍ ദുരുദ്ദേശ്യപരമായാണ് ഇത്തരം വാദം ഉയര്‍ത്തുന്നതെന്നും ഇഡി നിലപാടെടുത്തു.

സ്വപ്‌നയുമായുള്ള വാട്ട്‌സ് ആപ്പ് ചാറ്റ് വിവരങ്ങള്‍ എന്ന പേരില്‍ ഇഡി നുണ പ്രചരിപ്പിച്ചെന്ന് ശിവശങ്കര്‍ ആരോപിച്ചിരുന്നു. ബാഗ്ഗജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫിസറെ വിളിച്ചു എന്നതും നുണയാണ്. സ്വര്‍ണം അടങ്ങിയ ബാഗ്ഗജ് വിട്ടുകിട്ടാന്‍ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ വിശദീകരണത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന്, ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസില്‍ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു.

സ്വര്‍ണക്കടത്തു കേസിലെ എന്‍ഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകള്‍. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.