കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ കാമുകന്‍ റമീസിന്റെ സുഹൃത്ത് സഹദും കസ്റ്റഡിയില്‍. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നതാണ് സഹദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
റമീസിന്റെ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നിരുന്നു. റമീസില്‍ നിന്ന് നേരിട്ട അവഗണനയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മതം മാറാത്തതിന്റെ പേരില്‍ പെണ്‍കുട്ടി അവഗണന നേരിട്ടുവെന്നും പൊലീസ് പറഞ്ഞു.
ആത്മഹത്യാ പ്രേരണാക്കുറ്റം, ദേഹോപദ്രവമേല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ കുറ്റങ്ങളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ റമീസിന്റെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതോടെ യുവാവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയിരുന്നു. റമീസ് പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതിയുടെ സഹോദരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റമീസിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം മത പരിവര്‍ത്തനമായിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചിരുന്നു.
കോതമംഗലം കറുകടം സ്വദേശിയായ സോനയും റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിടെ ഇവര്‍ക്കിടയില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
റമീസിന്റെയും യുവതിയുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് ‘ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് ഇവര്‍ക്കിടയില്‍ തര്‍ക്കമായതെന്ന് പൊലീസ് പറയുന്നു.
റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. 2020-ലായിരുന്നു അതിക്രമമെന്നാണ് ഒരു യുവതിയുടെ പരാതി. 2021-ലാണ് രണ്ടാമത്തെ സംഭവമെന്നാണ് സൂചന.
അതേസമയം, തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഒളിവിലാണ് വേടൻ. ഇദ്ദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
നേരത്തെ, പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബലാത്സംഗ പരാതിയുമായി ഡോക്ടറായ യുവതി രംഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷം വേടൻ എവിടെ എന്ന് ആർക്കും അറിയില്ല. നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്.
ഏഴു പോത്തുകളെ ഞായറാഴ്ച രാവിലെയാണ് മേയാന്‍ വിട്ടത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. വൈകിട്ട് മൂന്നു മണിയോടെ ആറു പോത്തുകള്‍ തിരികെ വീട്ടില്‍ എത്തി. ഒരു പോത്തിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പുലിയെയും കണ്ടു. പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.
ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അവർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 19ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 20ന് കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈജില്ലകളിഷ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
തെക്കൻ ഛത്തിസ്ഗഢിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ് ചക്രവാതച്ചുഴിയായി ഓഗസ്റ്റ് 18 ഓടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരാൻ സാധ്യത. വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഓഗസ്റ്റ് 18 ഓടെ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 19 വരെ ഒറ്റപ്പെട്ട അതിശക്ത മഴക്കും ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു. രഞ്ജിത്തിന്റെ രചനയില്‍ സംവിധാനംചെയ്യുന്ന ചിത്രം സിബി മലയില്‍ പ്രഖ്യാപിച്ചു. കോക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ പങ്കുവെച്ചത്.
‘പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ’, എന്ന കുറിപ്പിനൊപ്പമാണ് സിബി മലയില്‍ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയേയും പോസ്റ്ററില്‍ കാണാം.
മുമ്പ് ‘മായാമയൂരം’, ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’, ‘ഉസ്താദ്’ എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ന്റെ രണ്ടാംഭാഗമാണോ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തിലെ സൂചനകള്‍ പൂരിപ്പിക്കുമ്പോള്‍ ആരാധകര്‍ എത്തിച്ചേര്‍ന്നതും ഈ നിഗമനത്തിലേക്കാണ്. ഡെന്നിസും രവിശങ്കറും ആമിയും വീണ്ടും വരികയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
1998-ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ 2025-ല്‍ 27 വര്‍ഷം പിന്നിടും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് സിയാദ് കോക്കര്‍ തന്നെയായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. ചിത്രത്തിന്റെ രണ്ടാംഭാഗമാണോ എന്ന് ചോദിക്കുന്ന ആരാധകര്‍, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ വിയോഗവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കരകുളം കാച്ചാണി വാർഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്പലത്തില്‍ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി.
തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാള്‍ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിഷ്ണുവിനോടൊപ്പം ഇറങ്ങിപ്പോയി. വേട്ടമുക്ക് പാർക്കിനടുത്തുള്ള വി.ആർ.എ 76 ആവന്തിക വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രീകാന്ത് പലതവണ ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവർ മടങ്ങിച്ചെല്ലാൻ കൂട്ടാക്കിയില്ല. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ശ്രീകാന്ത്, വിഷ്ണുവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്.
മുതുകിലും കഴുത്തിലും കുത്തേറ്റ വിഷ്ണു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൂജപ്പുര പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അനയയുടെ മരണത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.
അതേസമയം, പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ മഹാത്മ ഗാന്ധിക്കും മുകളില്‍ ആര്‍.എസ്.എസ് ആചാര്യന്‍ സവര്‍ക്കര്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയ പോസ്റ്ററില്‍ മഹാത്മാ ഗാന്ധിക്കും സുഭാഷ് ചന്ദ്ര ബോസിനും ഭഗത് സിങിനും ഒപ്പം സവര്‍ക്കറുടെ ചിത്രമുണ്ടെന്നു മാത്രമല്ല ഗാന്ധിജിക്കും മുകളിലായിട്ടാണ് പോസ്റ്ററില്‍ സവര്‍ക്കറുടെ സ്ഥാനം.
‘സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്‍’ എന്നാണ് പോസ്റ്ററില്‍ ഇംഗ്ലീഷില്‍ ചേര്‍ത്തിട്ടുള്ള കുറിപ്പ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിനെതിരേ വലിയ തോതില്‍ വിമര്‍ശനമാണ് ഉയരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലെന്ന് മാത്രമല്ല, ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞ വ്യക്തിയാണ് സര്‍വര്‍ക്കറെന്ന വിമര്‍ശനം ബിജെപിക്കെതിരെ രാജ്യ വ്യാപകമായി ഉയരുമ്പോഴാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇത്തരമൊരു വിവാദ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുള്ളത്.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പോസ്റ്റര്‍ പെട്രോളിയം മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് സഹമന്ത്രി.
ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.
വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.