India

കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനഃരാരംഭിക്കുന്നു. ലോകത്തൊട്ടാകെയായി 33 ഇടങ്ങളിലേക്കാണ് നവംബറില്‍ സര്‍വീസ് പുനഃരാരംഭിക്കുക എന്നാണ് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. ആദ്യ ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് എല്ലാ വിമാന സര്‍വീസും ഓപ്പറേറ്റ് ചെയ്യുക. ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.

യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക എന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.

പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനാഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കണക്കാക്കിയാണ് കായംകുളം പെരങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെ കോവിഡ് പരിശോധനാഫലം ലഭ്യമായി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ഏറ്റുവങ്ങാനായി എത്തിയ ബന്ധുക്കളാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടതെന്ന് സഹോദരൻ അജയ് പറഞ്ഞു .

മൃതദേഹം മോശമായെന്ന് കണ്ടതിനെ തുടർന്ന് മോർച്ചറി ജീവനക്കാരൻ മാറിക്കളഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് വരെ മൂന്നു മണിക്കൂറോളം മൃതദേഹം നിലത്തു തന്നെയിട്ടു.

ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്നും ഉണ്ടായിരുന്ന ഒന്ന് പ്രവർത്തനരഹിതം ആയിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തെ സംബന്ധിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി അധികൃതർ ഒരു വിശദീകരണവും നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

വിയ്യൂര്‍ ജയിലിനുകീഴിലുള്ള അമ്പളിക്കല കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍വെച്ച് തന്റെ ഭര്‍ത്താവിന് നേരിടേണ്ടിവന്നത് പൊലീസുകാരുടെ കൊടിയ മര്‍ദ്ദനമെന്ന് കസ്റ്റഡില്‍ മരിച്ച കഞ്ചാവ് കേസ് പ്രതി ഷമീറിന്റെ ഭാര്യ സുമയ്യ. ഷമീറിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാല്‍ തിരിച്ചറിയാമെന്നും തന്റെ കണ്‍മുന്നില്‍വെച്ചാണ് പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടതെന്നും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവുകേസില്‍ ഷമീറിനൊപ്പം അറസ്റ്റിലായിരുന്ന സുമയ്യ വിയ്യൂരില്‍ നിന്ന് ജാമ്യം ലഭിച്ചശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘പൊലീസുകാര്‍ കൂട്ടംചേര്‍ന്ന ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ഷമീറിനെ കെട്ടിടത്തില്‍ നിന്നും ചാടാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണുമരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അവരുടെ പദ്ധതി’. സുമയ്യ പറയുന്നു. തന്റെ ഭര്‍ത്താവ് ഒരു അപസ്മാര രോഗിയാമെന്നും ഇനി മര്‍ദ്ദിക്കരുതേയെന്നും പൊലീസിനോട് അപേക്ഷിച്ചിട്ടും ക്രൂര മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.

താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണ നഗ്നരാക്കി നിര്‍ത്തി. ഇതിനെ കൂട്ടുപ്രതിയായ ജാഫര്‍ എതിര്‍ത്തപ്പോള്‍ ജാഫറിനുനേരെയും ക്രൂരമര്‍ദ്ദനമുണ്ടായെന്ന് സമുയ്യ വെളിപ്പെടുത്തി. പൊലീസിനെക്കൊണ്ട് റിമാന്‍ഡ് ചെയ്യിക്കുമല്ലേ എന്ന് ആക്രോശിച്ച് മര്‍ദ്ദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

‘ചായ കൊണ്ടുവരുന്ന ജഗ്ഗ് കൊണ്ടും പൊലീസുകാര്‍ ഷമീറിനെ മര്‍ദ്ദിച്ചു. രാത്രി ഒമ്പത് മണി മുതല്‍ 12 മണി വരെ തല്ലിച്ചതയ്ക്കുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദനം. അവിടെ മദ്യപാനവും ഉണ്ടായിരുന്നു. ഷമീറിനെ പാര്‍പ്പിച്ചിരുന്ന മുറിയുടെ എതിര്‍വശത്തായിരുന്നു എന്റെ മുറി. അതുകൊണ്ട് എല്ലാം വ്യക്തമായി കാണാമായിരുന്നു’. സുമയ്യ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ തനിക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങള്‍ തകര്‍ത്തതായി ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എല്ലാവര്‍ക്ക് മുന്നിലും വെറുക്കപ്പെട്ടവനായി. ഹോട്ടലുകളില്‍ മുറി കിട്ടുന്നില്ല. പരിചയമുള്ള വ്യക്തിയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിയപ്പെടുത്തുക മാത്രമാണ് ചെയ്തത്.

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന ആരോപണം ശരിയല്ല. 100 മണിക്കൂറിലധികം ഇതുവരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. കേസ് വ്യക്തമാക്കാതെയാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കിയത്. കാര്‍ഗോ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചെന്ന ആരോപണം ശരിയല്ലെന്നും തനിക്ക് പങ്കില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഏജൻസികൾ തന്നെ ചോദ്യം ചെയ്യുന്നതെന്നും എം ശിവശങ്കര്‍ പറയുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് 600 മണിക്കൂറോളം യാത്ര ചെയ്യേണ്ടി വന്നു. ഈ യാത്രകൾ ആരോഗ്യത്തെ ബാധിച്ചു.

‘ന്യൂസ് അവർ’ എന്ന പേര് വാർത്താ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് അർണബ് ഗോസ്വാമിയോട് ഡൽഹി ഹൈക്കോടതി. ടൈംസ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ബെന്നറ്റ് കോൾമാൻ കമ്പനിയാണ് ടൈംസിനായി കോടതിയെ സമീപിച്ചത്.

‘ദ നാഷന്‍ വാണ്ട്‌സ് ടു ‌നോ’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക്ക് ടി.വിയെ വിലക്കണമെന്നും ടൈംസ് ഗ്രൂപ്പ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് വിലക്കാൻ കോടതി തയ്യാറായില്ല. ടാഗ്​ലൈൻ തങ്ങളുടേതാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ ഈ പേര് ഉപയോഗിക്കുന്നതിനും വിലക്ക് വന്നേക്കും.

സിനിമയെ വെല്ലുന്നൊരു മോഷണ കഥ. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ (36) തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു.

കരുവാറ്റ സഹകരണ ബാങ്കില്‍ നിന്നും നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് ആല്‍ബിന്‍ മോഷ്ടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു ബാങ്ക് കവര്‍ച്ച. 63.75 പവന്‍ സ്വര്‍ണമാണ് അല്‍ബിന്‍ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുഹൃത്ത് ഷൈബുവിന് കൈകളില്‍ സ്വര്‍ണ്ണം വാരിക്കോരി നല്‍കുകയും ചെയ്തു.

ആല്‍ബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആല്‍ബിന്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

ഒരു ഏക്കറോളം സ്ഥലത്ത് ആല്‍ബിന്‍ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു സ്വര്‍ണ്ണം. ഉരുക്കിയ നിലയിലാണ് സ്വര്‍ണം സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്.

രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്നാണ് ആല്‍ബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്.

4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണം കൂടുതല്‍ ശക്തമാക്കും.

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. ‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്’ എന്നാണ് സംവാദത്തില്‍ ട്രംപ് പറഞ്ഞത്.

അതേസമയം തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആദ്യം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി ബൈഡന്‍ മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.

പഞ്ചാബില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന് തീ കൊളുത്തി. തണ്ടയിലെ ജലാല്‍പുര്‍ ഗ്രാമത്തിലെ പ്രതികളുടൈ വീട്ടില്‍നിന്നാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളാണ് പെണ്‍കുട്ടി. സംഭവത്തില്‍ ഗുര്‍പ്രീത് സിംഗ്, മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് പുറമേ പോക്സോയും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

ഗുര്‍പ്രീത് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയതായും അവിടെവെച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ ഗുര്‍പ്രീതും സുര്‍ജിത്തും ചേര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുമായ ദീപ്തിയെ (40) ആണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍, മാനസിക സമ്മര്‍ദം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. സംഭവത്തില്‍ വിരലടയാള വിദഗ്ധരും ഫോറെന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. മരഞ്ചാട്ടി തോട്ടുമുക്കം റോഡില്‍ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാറില്‍നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ദീപ്തിയുടെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവിങ്സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റും ഡോര്‍പാഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം, കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ പുതിയ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേരള പോലീസ് കേസന്വേഷിച്ചാല്‍ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

കേസില്‍ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പോലീസുകാരെത്തി വീണ്ടും പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.

‘മക്കള്‍ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോ എന്നാണ് പോലീസുകാര്‍ ആദ്യം ഫോണ്‍ വിളിച്ച് ചോദിച്ചത്. അതൊന്ന് കാണാനാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പോലീസുകരെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മൊഴിയെടുക്കണമെന്നും കേസില്‍ സംശയമുള്ളവരുടെ പേരുകള്‍ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ്‌ പിടിയിലായ അഞ്ച് പേരെ വെറുതെവിട്ടതെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ല’ – പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ഒക്ടോബര്‍ 25, ഒക്ടോബര്‍ 31 ദിവസങ്ങള്‍ താന്‍ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍ 25ന് പോക്‌സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവര്‍ഷം തികയും. ഒക്ടോബര്‍ 31 മുഖ്യമന്ത്രിയെ കാണാന്‍ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നില്‍ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved