India

ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് സംഘർഷം. പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര പൂജ എന്നിർവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ മതിൽ കെട്ടി അടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖയ്ക്കും, മക്കളായ ആതിര പൂജ എന്നിവർക്കും മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വനിത സെല്ലിന് നൽകിയ പരാതിയിൽ പറയുന്നത്.

പോലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഏറെ നാളായി ഇരുകൂട്ടരും തമ്മിൽ വാഴിത്തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തു.

 

കോവിഡ് നമ്മുടെ പല മുന്‍ദ്ധാരണകളെയും വിശ്വാസങ്ങളെയും മാറ്റിമറിക്കുന്ന കാഴ്ചയാണ് ലോകത്തിന്റെ വിവിധ കോണില്‍നിന്നും നമുക്ക് കാണാന്‍ കഴിഞ്ഞത്.മനുഷ്യന്‍ കോവിഡ് ഒരുക്കിയ ജീവിത സാഹചര്യത്തിനനുസരിച്ച് മാറിക്കഴിഞ്ഞു .എങ്കിലും ഇപ്പോഴും ആ മാറ്റം ഉള്‍കൊള്ളാത്തവരും കുറച്ചൊക്കെ നമുക്കിടയില്‍ ഉണ്ട്. കോട്ടയത്ത് അത്തരത്തില്‍ ഒരു കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ചപ്പോള്‍ അത് തടയുന്നതും നമ്മള്‍ കണ്ടതാണ്. പക്ഷെ, ചില മാറ്റങ്ങള്‍..അത് ചരിത്രമാകുകയാണ്.. ആ ചരിത്രത്തിനു തുടക്കം കുറിച്ചത് ആലപ്പുഴയിലെ സെന്റ് അഗസ്റ്റിന്‍സ് പള്ളിയാണ് .

സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയും അവിടെ ചിതയിലെരിഞ്ഞ ത്രേസ്യാമ്മയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്… കോവിഡ് ബാധിച്ച് മരിച്ച മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ കാനാശേരില്‍ ത്രേസ്യാമ്മയുടെ മൃതദേഹമാണ് മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ 6 വൈദികരുടെ സാന്നിധ്യത്തില്‍ ദഹിപ്പിച്ചത്. ത്രേസ്യാമ്മയ്ക്ക് മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളി സെമിത്തേരിയില്‍ തന്നെ ദഹിപ്പിച്ച്, ഭസ്മം അടക്കം ചെയ്യാനുള്ള ആലപ്പുഴ രൂപതയുടെ തീരുമാനത്തെ തുടര്‍ന്ന് ആദ്യം ദഹിപ്പിച്ചത് ത്രേസ്യാമ്മയുടെ മൃതദേഹമാണ്. കഴിഞ്ഞയാഴ്ച മരിച്ച കാട്ടൂര്‍ സ്വദേശിനി മറിയാമ്മയുടെ സംസ്‌കാരവും ഇതിനു ശേഷം കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സമാനമായ ചടങ്ങുകളോടെ നടന്നു. കോവിഡ് ബാധിച്ച് മരിച്ച മറിയാമ്മയുടെ മൃതദേഹം ആരോഗ്യവകുപ്പിന് വിട്ടുകൊടുത്ത് ബന്ധുക്കള്‍ കത്തു നല്‍കിയത്, പള്ളിയില്‍ അടക്കം ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വഴി തെളിച്ചിരുന്നു. തുടര്‍ന്നാണ് രൂപതാ നേതൃത്വം ഇടപെട്ടത്.

മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും പള്ളി വികാരിയുടെയും സമ്മതവും ആരോഗ്യവകുപ്പ് നിരീക്ഷണവും ഉറപ്പാക്കി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇന്നലെ ത്രേസ്യാമ്മയുടെ മൃതദേഹം പഞ്ചായത്ത് അംഗം ഇ.വി.രാജുവിന് വിട്ടുകൊടുത്തത്. ഇവരുടെ ബന്ധുക്കളെല്ലാം ക്വാറന്റീനിലായതിനാല്‍ ആര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

ആംബുലന്‍സില്‍ പള്ളിയില്‍ എത്തിച്ച മൃതദേഹം സെമിത്തേരിക്കു നടുവില്‍ തയാറാക്കിയ ചിതയില്‍ വച്ചു. പള്ളി വികാരി ഫാ.ബര്‍ണാര്‍ഡ് പണിക്കവീട്ടില്‍, അസിസ്റ്റന്റ് വികാരി യേശുദാസ് അറയ്ക്കല്‍, ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ വൈദികര്‍ ഫാ.ക്രിസ്റ്റഫര്‍ എം.അര്‍ഥശേരില്‍, ഫാ.സാംസണ്‍ ആഞ്ഞിലിപറമ്പില്‍, ഫാ.ഫ്രാന്‍സീസ് കൊടിയനാട്, ഫാ.ജൂഡോ മൂപ്പശേരില്‍ എന്നിവര്‍ പ്രാര്‍ഥന ചൊല്ലി.

ആലപ്പുഴ രൂപത പ്രത്യേകം രൂപപ്പെടുത്തിയ പ്രാര്‍ഥനയാണ് നടത്തിയത്. കെഎല്‍സിഎ ആലപ്പുഴ രൂപത ജനറല്‍ സെക്രട്ടറി ഇ.വി.രാജു ചിതയ്ക്ക് തീ കൊളുത്തി. പിപിഇ കിറ്റ് ധരിച്ച് പഞ്ചായത്ത് അംഗവും ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌കുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജോസ് ഏബ്രഹാം, ആര്‍.എന്‍.പ്രശാന്ത്, എം.വിധീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

താല്‍പര്യപ്പെടുന്ന കത്തോലിക്കാ സഭാംഗങ്ങള്‍ക്കു ശവദാഹം അനുവദിക്കാമെന്നു വ്യക്തമാക്കി 2016 ല്‍ വത്തിക്കാന്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. മൃതദേഹ സംസ്‌കാരമാണു സഭ പിന്തുടരുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും. എന്നാല്‍, മൃതദേഹം ദഹിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും അതു വിശ്വാസത്തിന് എതിരല്ലെന്നും വിശ്വാസ തിരുസംഘം പ്രീഫെക്ട് കര്‍ദിനാള്‍ ജെറാഡ് മുള്ളറുടെ വിശദീകരണത്തില്‍ പറഞ്ഞു.

ശവദാഹം ആഗ്രഹിക്കുന്നവര്‍ക്കു സംസ്‌കാരശുശ്രൂഷകള്‍ നിഷേധിക്കരുതെന്നു കാനോനിക നിയമത്തില്‍ 1983ല്‍ സഭ വ്യക്തമാക്കിയിരുന്നു. 1990ല്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാനോനിക നിയമത്തിലും ഇതു വ്യക്തമാക്കി. മരിക്കുന്ന വ്യക്തി അന്തിമവിധിവേളയില്‍ പുനരുത്ഥാനം ചെയ്യുമെന്ന കത്തോലിക്കാ വിശ്വാസത്തിന് എതിരല്ല മൃതദേഹം ദഹിപ്പിക്കുന്നത്.

സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതാണു നൂറ്റാണ്ടുകളായി കത്തോലിക്കാ സംസ്‌കാരരീതി. എന്നാല്‍, സാമ്പത്തികമോ സാമൂഹികമോ പ്രാദേശികമോ ആയ കാരണങ്ങളാല്‍ ശവദാഹം വേണമെന്നുണ്ടെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിന് എതിരാവില്ല. സംസ്‌കാരശുശ്രൂഷകള്‍ക്കു ശേഷമാവണം ശവദാഹം. ശവദാഹത്തിനുശേഷം ചാരം സെമിത്തേരിയിലോ പള്ളിയിലോ ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ സ്ഥലത്തോ സൂക്ഷിക്കണം.

കൊല്‍ക്കത്തയിലെ ചേരികളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനം വഴി ശ്രദ്ധേയനായ മലയാളി വൈദികന്‍ ഫാ. എ.സി. ജോസ് അയ്മനത്തിലിന്റെ മൃതദേഹം സലേഷ്യന്‍ സന്യാസ സഭ കഴിഞ്ഞയാഴ്ച അവിടെ ദഹിപ്പിക്കുകയായിരുന്നു. കോവിഡ് ബാധിച്ചാണ് ഫാ. ജോസ് (73) മരിച്ചത്.

മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കണമെന്ന് വത്തിക്കാനില്‍ നിന്നു പ്രത്യേക അനുവാദം വാങ്ങിയിരുന്ന കൊല്ലം രൂപതയിലെ വിശ്വാസി 2006ല്‍ മരിച്ചപ്പോള്‍ പൊതുശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം ഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

2007 ഓഗസ്റ്റില്‍ അന്തരിച്ച സിജിഎച്ച് എര്‍ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡൊമിനിക് ജോസഫിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. സിറോ മലബാര്‍ സഭയില്‍ മൃതദേഹം ദഹിപ്പിച്ച ആദ്യ സംഭവമായിരുന്നു അത്.

കോവിഡ് സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മൃതശരീരം ദഹിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന നിലപാടാണ് സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയുടേത്.

വിദേശത്തു മരിക്കുന്ന യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അവിടെ ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം നാട്ടില്‍ കൊണ്ടുവന്നു സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ യാക്കോബായ സഭ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല.

മാര്‍ത്തോമ്മാ സഭയിലെ വൈദികരുടെ മൃതദേഹം ദഹിപ്പിക്കാന്‍ സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് 2016ല്‍ അനുവാദം നല്‍കിയിരുന്നു. വൈദികന്റെ അപേക്ഷ പ്രകാരം വൈദ്യുതി ശ്മശാനങ്ങളിലോ അല്ലാതെയോ മൃതദേഹം ദഹിപ്പിക്കുന്നതിന് മെത്രാപ്പൊലീത്തയ്‌ക്കോ ഭദ്രാസന എപ്പിസ്‌കോപ്പയ്‌ക്കോ അനുവാദം നല്‍കാമെന്ന് അന്നു പുറത്തിറക്കിയ കല്‍പനയില്‍ പറയുന്നു.

‘നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മം സെമിത്തേരികളില്‍ പ്രയാസമായതിനാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കും. ഇടവക കമ്മിറ്റി, വികാരി, ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തിലൂടെ മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകളെ മുന്‍കൂട്ടി സംഘടിപ്പിച്ച് മുന്നൊരുക്കം നടത്തും.

കോവിഡ് ബാധിച്ചു മരിച്ച സഭാംഗങ്ങളെ സെമിത്തേരിയില്‍ ദഹിപ്പിക്കാനും ഭസ്മം അടക്കം ചെയ്യാനുമുള്ള ആലപ്പുഴ രൂപതയുടെ പ്രഖ്യാപനം ലോകം കേട്ട ഏറ്റവും മാനവികമായ പ്രഖ്യാപനമാണെന്നു മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു . സ്വന്തം വീട്ടുകാരോ നാട്ടുകാരോ രോഗം മൂലം മരിക്കുമ്പോള്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ മനുഷ്യത്വരഹിതമായി തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആലപ്പുഴ ബിഷപ്പിന്റെ പ്രഖ്യാപനമെന്നും അദ്ദേഹത്തോട് നാട് കടപ്പെട്ടിരിക്കുന്നെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചെന്ന് ആരോപിച്ച് വനപാലകർ കസ്റ്റഡിയിൽ എടുത്ത യുവാവിന്റെ മൃതദേഹം കിണറ്റിൽ. സംഭവത്തെ തുടർന്ന് വനപാലകരെ നാട്ടുകാർ തടഞ്ഞു വച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു. ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ പരേതനായ പാപ്പിയുടെ മകൻ ടി.ടി.മത്തായിയുടെ(പൊന്നുമോൻ –40) മൃതദേഹമാണ് വീടിനോടു ചേർന്ന കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ഉന്നത ഉദ്യോഗസ്ഥർ എത്തിയ ശേഷം കിണറ്റിൽ നിന്ന് മൃതദേഹം എടുത്താൽ മതിയെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധവുമായി രാത്രി വൈകിയും സ്ഥലത്ത് സംഘടിച്ചിരിക്കുകയാണ്. കുടപ്പനയിൽ വീടിനോടു ചേർന്ന് ഫാം നടത്തുകയായിരുന്നു മത്തായി. ആബുലൻസ്, ക്രെയിൻ എന്നിവ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനവുമുണ്ട്. അരിയ്ക്കക്കാവ് തടി ഡിപ്പോയ്ക്കു സമീപം വാടകയ്ക്കാണ് കുടുംബസമേതം താമസം.

കുടപ്പനയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി കേടുവരുത്തിയെന്നാരോപിച്ച് ഇന്നലെ വൈകിട്ടാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിൽ എടുത്തത്. തെളിവെടുപ്പുമായി ബന്ധപ്പെട്ട് 7 അംഗം വനപാലക സംഘം വീട്ടിൽ എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിൽ വീഴുകയായിരുന്നെന്നാണ് വനപാലകർ പറയുന്നത്.

എന്നാൽ സംഭവം നടന്ന് ഏറെ സമയത്തിനു ശേഷമാണ് കിണറ്റിൽ വീണ കാര്യം വനപാലകർ സമീപവാസികളോടു പറഞ്ഞതത്രെ. നാട്ടുകാർ എത്തിയപ്പോൾ മത്തായിയുടെ മൃതദേഹമാണ് കാണുന്നത്. നാട്ടുകാർ സംഘടിച്ച് വനപാലകരുടെ വാഹനം തടഞ്ഞുവച്ചു. സന്ധ്യയായപ്പോൾ വനപാലകർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇതിനിടെ സീതത്തോട്ടിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു.

ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്ന നിലപാടിലാണ് നാട്ടുകാർ. മർദിച്ച് അവശനാക്കിയ ശേഷം കിണറ്റിൽ തള്ളിയെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. ആൾമറയുള്ള കിണറ്റിൽ തനിയെ വീഴില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവം അറിഞ്ഞ് കെ.യു.ജനീഷ്കുമാർ എംഎൽഎയും പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘവും സ്ഥലത്ത് എത്തി.

രാത്രി തന്നെ മൃതദേഹം കിണറ്റിൽ നിന്ന് എടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. മണിയാർ ഹൈസ്കൂൾ ജീവനക്കാരി ഷീബയാണ് ഭാര്യ. മക്കൾ.സോന, ഡോണ. കടുവ നിരീക്ഷണവുമായി ബന്ധപ്പെട്ട് കുടപ്പനയിൽ സ്ഥാപിച്ച ക്യാമറയിലെ മെമ്മറി കാർഡ് മത്തായി എടുത്തതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തതെന്ന് റാന്നി ഡിഎഫ്ഒ എം. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അറിയിച്ചു.

49കാരി ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിൽ. യെലഹങ്ക ന്യൂടൗണിലെ സ്വകാര്യ ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഗൗരി നാഗരാജിന്റെ മൃതദേഹമാണ് ഇതേ ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. ജൂലായ് 24 മുതല്‍ ഗൗരിയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫ്ളാറ്റിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ചില അന്തേവാസികള്‍ പ്ലംബറോട് വാട്ടര്‍ ടാങ്ക് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പ്ലംബര്‍ ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്.

ഗൗരി നാഗരാജ് വാട്ടര്‍ ടാങ്കില്‍ ചാടി ജീവനൊടുക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ഇവര്‍ ചില സാമ്പത്തിക പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജയസൂര്യ ഡെവലപ്പേഴ്സ് എന്ന സ്ഥാപനം മുഖേന പുരയിടം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഗൗരി ഒട്ടേറേ പേരില്‍ നിന്ന് പണം വാങ്ങിയിരുന്നു.

എന്നാല്‍ ഈ സ്ഥാപനം പണം വാങ്ങിയ ശേഷം ഇടപാടുകാര്‍ക്ക് സ്ഥലം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഉപഭോക്താക്കള്‍ ഗൗരിക്കെതിരേ തിരിഞ്ഞു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജയസൂര്യ ഡെവലപ്പേഴ്സ് ഉടമകളായ ഗോപി, ഭാര്‍ഗവ, ദേവരാജപ്പ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

ദുബായ് ∙ ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവ് യുഗേഷ് അപ്പീൽ കോടതിയെ സമീപിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)ന് ജീവപര്യന്തം (25 വർഷം) തടവും തുടർന്ന് നാടുകടത്തലുമായിരുന്നു ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് മേൽക്കോടതിയെ സമീപിക്കുന്നത്. കേസിന്റെ പുനർവിചാരണ ഒാഗസ്റ്റ് 20ന് ആരംഭിക്കുമെന്ന് പ്രതിഭാഗം നിയമ പ്രതിനിധി അഡ്വ.മീരാ അലി ജല്ലാഫ് അറിയിച്ചു.

2019 സെപ്തംബർ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊല. സംഭവ ദിവസം രാവിലെ അൽഖൂസിലെ കമ്പനി ഒാഫീസിലെത്തിയ യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുൻപിൽ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തർക്കം. തുടർന്ന് യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.

16 വർഷം മുൻപ് വിവാഹിതരായ ഇരുവരും തമ്മിൽ ആദ്യകാലം മുതലേ സ്വരച്ചേർച്ചയിലായിരുന്നില്ല. യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നു. രണ്ട് പെൺമക്കളോടും സ്നേഹത്തോടെ പെരുമാറിയിരുന്നില്ല. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.

ഭർത്താവിന്റെ പിന്തുണയില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി നാട്ടിലെ ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടക്കാനാണ് ദുബായിൽ ജോലിക്ക് ശ്രമിച്ചത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയിരുന്നു. മക്കളായ ശ്രദ്ധ, വരദ എന്നിവരുടെ സ്കൂള്‍ സംബന്ധമായ കാര്യങ്ങൾക്കാണ് പോയത്. കൊലയ്ക്ക് ഒരു മാസം മുൻപാണ് യുഗേഷ് ദുബായിലെത്തിയത്. ഇത് വിദ്യക്ക് അറിയാമായിരുന്നു. നേരത്തെ ഒന്നിലേറെ പ്രാവശ്യം പ്രതി വിദ്യയെ തേടി അവർ ജോലി ചെയ്യുന്ന ഒാഫീസിലെത്തിയിരുന്നു.

വിദ്യ ജോലി ചെയ്യുന്ന കമ്പനി ഉടമയായ തമിഴ്നാട്ടുകാരനായിരുന്നു കേസിലെ ഒന്നാം സാക്ഷി. ഇദ്ദേഹത്തെ കോടതി വിസ്തരിച്ചിരുന്നു. ഫെബ്രുവരി 13നായിരുന്നു വിചാരണ ആരംഭിച്ചത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെയും വിസ്തരിച്ചു.

 

റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് ഹരിയാനയിലെ അംബാലയിൽ വ്യോമസേന മേധാവി റഫാൽ യുദ്ധവിമാങ്ങൾ സ്വീകരിക്കും. കഴിഞ്ഞ ദിവസം ഫ്രാൻസിൽ നിന്നും പുറപ്പെട്ട റാഫേൽ യുഎഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗർ വഴി വിമാനങ്ങൾ ഹരിയാനയിൽ എത്തിച്ചേരും. അതിനിടെ റഫാലിൽ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്‍റെ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു.

ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും. പതിനേഴ് ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ഹർക്രിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറത്തുന്നത്. ഇതിൽ വിങ്ങ് കമാൻഡർ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.

ഇന്ത്യൻ പ്രതിരോധ മേഖലയിൽ നാഴികകല്ലാകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്‍റെ 10 സെറ്റുകളാണ് ദസോ ഏവിയേഷൻ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതിൽ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാൻസിൽ തന്നെയാണുള്ളത്. ബാക്കി 5 എണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്.

ഹരിയാനയിലെ അംബാല സൈനിക വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെ റാഫേൽ പറന്നിറങ്ങും. 7000 കിലോമീറ്റർ താണ്ടി ഇന്ത്യയിലെത്തുന്ന റാഫേൽ ഇന്ധനം നിറക്കാനും പൈലറ്റുമാരുടെ സമ്മർദ്ദം കുറക്കാനുമായി യുഎഇയിലെ അൽ ദഫ്റ സൈനിക വിമാനത്താവളത്തിൽ ഒരു ദിവസം വിശ്രമിച്ചിരുന്നു. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ കമാൻഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം എത്തിക്കുന്നത്. വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ദീർഘദൂര എയർ മിസൈലുകൾ സജ്ജമാക്കിയ റഫാലിന്‍റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെയാണ് ഇന്ത്യ റഫാൽ എത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിൽ ആക്കിയത്. 2021 അവസാനത്തോടെ 36 റാഫേൽ യുദ്ധവിമാനങ്ങളും ഇന്ത്യക്ക് കൈമാറുമെന്നാണ് ദസോ ഏവിയേഷൻ കമ്പനിയുടെ വാഗ്ദാനം.

പ്രളയ കാലത്തേ അനുസ്മരിച്ചു സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളം ജില്ലയിൽ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുന്നു. പശ്ചിമ കൊച്ചിയിലും പനമ്പിള്ളി നഗറിലും വെള്ളം കയറി. പശ്ചിമ കൊച്ചിയോട് ചേർന്ന കോളനികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കമ്മട്ടിപാടത്തെ വീടുകളിൽ വെള്ളം കയറി. ആളുകൾ തങ്ങളുടെ സാധനങ്ങളെല്ലാം വീടുകളിൽ നിന്നു മാറ്റുകയാണ്. സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ 40 സെന്റിമീറ്റർ തുറന്നു കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ജൂലൈ 28, 29, 30, 31, ഓഗസ്റ്റ് 1 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉത്ര വധക്കേസിൽ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചു. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വധക്കേസില്‍ സൂരജിന്റെ അച്ഛനെയും അമ്മയേയും പ്രതിചേര്‍ക്കില്ല.

സൂരജിന് രണ്ടു തവണ പാമ്പിനെ വിറ്റിട്ടുണ്ടെന്ന് ആദ്യം തന്നെ സുരേഷ് സമ്മതിച്ചതാണ്. ഉത്രയെ കൊലപ്പെടുത്താന്‍ വേണ്ടിയാണിതെന്ന് അറിയില്ലെന്നും ആവര്‍ത്തിച്ചു. മാപ്പ് സാക്ഷിയാക്കണമെന്ന രണ്ടാം പ്രതിയുടെ അപേക്ഷ പരിഗണിച്ച് പുനലൂര്‍ കോടതി കഴിഞ്ഞ ദിവസം രഹസ്യ മൊഴിയെടുത്തു. മൊഴിയില്‍ അന്വേഷണ സംഘം തൃപ്തി അറിയിച്ചതോടെയാണ് സുരേഷിനെ മാപ്പു സാക്ഷിയാക്കിയത്.

റിമാന്‍ഡിലുള്ള പ്രതിയുടെ മൊഴി ഈ ആഴ്ച്ച തന്നെ അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. കൊലപാത കേസിന്റെ കുറ്റപത്രം അടുത്ത മാസം ആദ്യം തന്നെ സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച്. ഗാര്‍ഹിക പീഡന‌ത്തിന്റേത് പിന്നാലെയും. ഇതില്‍ സൂരജിന്റെ അച്ഛനെയും അമ്മയേയും സഹോദരിേയയും പ്രതി ചേര്‍ക്കും. അതിവേഗ വിചാരണയ്ക്കായി ഹൈക്കോടതിയെ സമീപിക്കാനം തീരുമാനിച്ചിട്ടുണ്ട്.

കേസില്‍ പ്രത്യേക അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിച്ചു. വന്യജീവി സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് എടുത്ത മുന്നു കേസിന്റെയും കുറ്റപത്രം തയാറാക്കി വരികയാണ്. ഉത്ര വധക്കേസില്‍ അറസ്റ്റിലായ സുരജും അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടിത്തക്കാരന്‍ സുരേഷും ഇപ്പോഴും ജയിലിലാണ്.

ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. എൻഐഎയുടെ മാരത്തൺ ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കർ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇൗ സൂചന നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും സൂചന.

ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.

കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളും പ്രതികൾ മുതലെടുത്തതായി ചില സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നൽകി.

ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചിൽ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരു തവണ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കി റിമാൻഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ നിയമതടസ്സമില്ല.

അമേരിക്കയിലെ മയാമി കോറല്‍ സ്പ്രിങ്സില്‍ മലയാളി നഴ്സ് കുത്തേറ്റുമരിച്ചു. ബ്രൊവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിൻ ജോയിയെയാണ് കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊന്നത്. കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവ് ഫിലിപ് മാത്യു പൊലീസ് പിടിയിലായി.

മെറിന്‍ ജോലി ചെയ്തുമടങ്ങുമ്പോള്‍ വൈകിട്ട് ഏഴുമണിയോടെ കാര്‍ പാര്‍കിങ് ഇടത്താണ് കൊല നടന്നത്. കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിേവല്‍പിച്ചശേഷം കാറിടിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഫിലിപ് മാത്യു എന്നു വിളിക്കുന്ന നെവിന്‍ കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടി.

മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

Copyright © . All rights reserved