India

ആലപ്പുഴ കാർത്തികപള്ളിയില്‍ ആത്മഹത്യചെയ്ത പന്ത്രണ്ടു വയസുകാരിയുടെ തലയിലും ശരീരഭാഗങ്ങളിലും ചതവുകൾ കണ്ടെത്തി. ഇതോടെ കുട്ടിക്ക് മര്‍ദനമേറ്റിരുന്നതായുള്ള നാട്ടുകാരുടെ പരാതി പോസ്റ്റുമോര്‍ട്ടം റിപ്പോട്ട് ശരിവച്ചു. മുറിയില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തത് മരണത്തില്‍ ദരൂഹതയേറ്റി. ഇന്ന് രാവിലെയാണ് വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്

നാട്ടുകാര്‍ പറയുന്നത് അമ്മ അശ്വതി നിരന്തരമായി മകളെ ഉപദ്രവിച്ചിരുന്നു എന്നാണ്. ഇന്നലെ രാത്രിയിലും വഴക്കുണ്ടായി. ഇക്കാരണങ്ങളാലാകാം ആത്മഹത്യയെന്നാണ് ആരോപണം. മാസങ്ങള്‍ക്ക് മുന്‍പ് മര്‍ദനത്തില്‍ മകളുടെ കണ്ണിന് താഴെ പരുക്ക് പറ്റിയിരുന്നതായും അയയല്‍വാസികള്‍ പറയുന്നു. ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതികള്‍ പോയിരുന്നു.

മര്‍ദനം നടന്നുവെന്ന് തെളിയുംവിധം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചനകളുണ്ട്. കുട്ടിയുടെ തലയിലും ശരീര ഭാഗങ്ങളിലും മൂന്ന് ചതവുകളുണ്ട്. ഇവയൊന്നും പക്ഷേ മരണകാരണമല്ല. തൂങ്ങിമരണമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പരിശോധനയില്‍ കിടപ്പുമുറിയില്‍നിന്ന് മദ്യവും ബ്ലേഡും കണ്ടെത്തി.

കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ കരുതിയതാണ് ബ്ലേഡ് എന്നാണ് പൊലീസ് നിഗനം. എങ്കിലും മദ്യക്കുപ്പി കണ്ടെത്തിയതില്‍ ദുരൂഹത ഏറുകയാണ്. അശ്വതിയുടെ ആദ്യവിവാഹത്തിലെ മകളാണ് ആത്മഹത്യചെയ്ത ഹര്‍ഷ. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ സുശാന്ത് നല്‍കിയ പിന്തുണ ഓര്‍മിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

അദ്ദേഹത്തിത്തിന്റെ മരണം ഇന്ത്യന്‍ സിനിമ മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമൊക്കെ അനുശോചനം അറിയിക്കുന്നു. കേരളം പ്രളയത്തില്‍ മുങ്ങിയ സമയത്ത് സുശാന്ത് നല്‍കിയ പിന്തുണയെ ഈ നിമിഷം ഓര്‍മിക്കുന്നു, അദ്ദേഹം പറഞ്ഞു.

സുശാന്ത് സിംഗിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ബോളിവുഡ് അടക്കമുള്ള സിനിമ മേഖല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അനുശോചനം അര്‍പ്പിക്കുന്നുണ്ട്. ചുരുങ്ങിയകാലം കൊണ്ട് ബോളിവുഡിന്റെ മാത്രമല്ല, മൊത്തം ഇന്ത്യന്‍ സിനിമ ആരാധകരുടെയും പ്രിയപ്പെട്ടവനായി മാറിയ സുശാന്തിനെ ഞായറാഴ്ച്ച പുലര്‍ച്ചെ മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയാണ്. താരത്തിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്.

വര്‍ഗീയ ശക്തികള്‍ക്കെതിരേയും സുശക്തമായ നിലപാടുകള്‍ എടുത്തതിലൂടെയും മലയാളിയുടെ കൈയടി നേടിയ താരമായിരുന്നു അദ്ദേഹം. എന്നാല്‍ അതിനെക്കാളൊക്കെയേറെ സുശാന്തിനോട് മലയാളി കടപ്പെട്ടിരിക്കുന്നത് മറ്റൊരു തരത്തിലാണ്.

2018 ലെ പ്രളയ കാലത്ത് കേരളത്തിന് നല്‍കിയ സഹായത്തിലൂടെ. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് സംഭാവന നല്‍കിയത്. താരത്തിന്റെ ഒരു ആരാധാകന്റെ ചോദ്യമായിരുന്നു കേരളത്തിന് ഇത്രവലിയൊരു തുക നല്‍കി കൊണ്ട് ദുരിതകാലത്ത് മലയാളിക്കൊപ്പം നില്‍ക്കാന്‍ സുശാന്തിനെ പ്രേരിപ്പിച്ചത്.

‘സുശാന്ത് എന്റെ കൈയില്‍ പണമില്ല, എന്നാല്‍ പ്രളയദുരിതാശ്വാസത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എനിക്കെങ്ങനെ അതിനു സാധിക്കും, ദയവ് ചെയ്ത് എന്നോട് പറയൂ’ എന്ന് സുബ്ബം രഞ്ജന്‍ എന്ന ആരാധകന്‍ സുശാന്തിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചതിനുള്ള മറുപടിയായിരുന്നു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ഒരു കോടി രൂപ സുശാന്ത് നല്‍കിയത്.

“എന്റെ സഹൃത്തിനു നല്‍കിയ വാക്ക് പോലെ, അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ചതെന്തോ അത് ചെയ്തിരിക്കുന്നു. നിങ്ങളാണ് ഇത് ചെയ്യാന്‍ കാരണം. നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു. തീര്‍ച്ചയായും ആവശ്യമായ കാര്യം തന്നെയായിരുന്നു നിങ്ങള്‍ അറിയിച്ചത്. നിറഞ്ഞ സ്‌നേഹം….” എന്നായിരുന്നു ‘എന്റെ കേരളം’ എന്ന ഹാഷ് ടാഗോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിവരം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സുശാന്ത് കുറിച്ചത്.

 

സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം സ്വത്ത് കൈവശപ്പെടുത്തി ഇറക്കി വിട്ടതിനു പിന്നാലെ പ്രതിഷേധവുമായി മാതാപിതാക്കള്‍. വീടിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഇവര്‍. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ്.

നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്‌ക്കോട്ടുകോണം സ്വദേശി സുജകുമാറിനെതിരെയാണ് 70കാരനായ ചെല്ലപ്പെനും 65കാരിയായ ഓമനയും കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുന്നത്. പിന്തുണയുമായി ഓമനയുടെ സഹോദരി ജെയ്‌നിയും ഒപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കി സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. മകന്‍ സുജകുമാറിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വീട് വാങ്ങാനായി കൈയ്യിലുണ്ടായിരുന്ന പണവും ജെയ്‌നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ കൈയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമാണ് സുജയകുമാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമമുണ്ടായിരുന്നു എന്ന് ഇവര്‍ പറയുന്നു.

സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ട് മൂവരെയും താല്‍കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, മാതാപിതാക്കളുടെ ആരോപണത്തില്‍ സുജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജർ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു.

ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലയിലും പ്രശസ്തനാണ്. 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം.

അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിര നായകന്മാരുടെ പട്ടികയിലേക്ക് ഉയർന്നു. എം.എസ്.ധോണി; ദി അൺടോൾഡ് സ്റ്റോറിയിലെ ടൈറ്റിൽ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. 2019ൽ പുറത്തിറങ്ങിയ ചിച്ചോർ ആണ് അവസാന ചിത്രം.

കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്നങ്ങൾ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഇതാകും ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കാന്റീന്‍ പരിസരത്ത് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യേണ്ട പിപിഇ കിറ്റുകളാണ് കാന്റീന്‍ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ, ഇവിടുത്തെ ചവറ്റു കുട്ടയും പിപിഇ കിറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വിമാന യാത്രക്കാര്‍, വിമാനത്താവള ജീവനക്കാര്‍ തുടങ്ങിയവരാണ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ശനിയാഴ്ച കൊവിഡ് ബാധിച്ചതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. വിമാനത്താവള ഡയറക്ടര്‍ ഉള്‍പ്പടെ ടെര്‍മിനല്‍ മാനേജറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 30 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച പുറത്ത് വന്നിരിക്കുന്നത്.

പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടലിലാണ് ബോളിവുഡ് ഒന്നാകെ. താരം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു ബോളിവുഡിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു അഞ്ച് ദിവസം മുമ്പ് ജൂൺ എട്ടിനാണ് സുശാന്തിന്റെ മുൻ മാനേജറായ ദിശ സാലിയനെ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിലും കണ്ടെത്തിയത്.

മലാഡിലെ കെട്ടിടത്തിലെ 14ാം നിലയിൽനിന്ന് ദിശ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ സംഭവം ആത്മഹത്യയാണെന്ന സൂചന പോലീസ് നൽകിയിരുന്നു.

സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുൺ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയവരോടൊപ്പവും ദിശ സാലിയൻ പ്രവർത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ മരണം. മുംബൈ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.

മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്. ‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന്‍ നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.

ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ചവച്ചത്. ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.

പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്‌പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് ‘പവിത്ര റിഷ്‌ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ശുദ്ധ് ദേശി റൊമാൻസ് (2013), ആക്ഷൻ ത്രില്ലർ ഡിറ്റക്ടീവ് ബയോംകേഷ് ബക്ഷി എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്‌ചവച്ചത്.

താരത്തിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അകാലത്തിൽ മരിച്ചു പോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്.

“നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു. ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ…. സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്…. നിങ്ങള്‍ ഓർക്കുന്നുവോ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്തു തന്നെയായാലും ഞാൻ പുഞ്ചിരിക്കുമെന്ന് ഞാൻ നിങ്ങൾക്കും വാക്കു തന്നിരുന്നു. നമുക്ക് രണ്ടു പേർക്കും തെറ്റിപ്പോയെന്നു തോന്നുന്നു അമ്മാ..,” അമ്മയെ കുറിച്ച് ഒരിക്കൽ സുശാന്ത് എഴുതിയ വരികൾ ഇങ്ങനെ.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോള്‍, 2002ലാണ് സുശാന്ത് സിങ് രാജ്പുതിന്റെ അമ്മ മരിക്കുന്നത് അമ്മയുടെ മരണം കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും സ്വദേശമായ പാട്ന വിട്ട് ദില്ലിയിലേക്ക് കൂടു മാറിയത്. തുടര്‍ന്ന് എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിച്ച സുശാന്ത്, അത് പൂര്‍ത്തിയാക്കാതെ അഭിനയരംഗത്തേക്ക് എത്തുകയായിരുന്നു.

അമ്മയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന സുശാന്തിനെ അമ്മയുടെ മരണം ഏറെ തളർത്തിയിരുന്നു. പല അഭിമുഖങ്ങളിലും അമ്മയെ കുറിച്ച് സുശാന്ത് പറഞ്ഞിട്ടുണ്ട്. സുശാന്തിന് 16 വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പാട്നയിലാണ് സുശാന്ത് ജനിച്ചു വളർന്നത്. സുശാന്തിന്റെ സഹോദരിമാരിൽ ഒരാളായ മിതു സിംഗ് സംസ്ഥാനതല ക്രിക്കറ്റ് പ്ലെയറാണ്.

 

ചങ്ങനാശേരി നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മൂന്ന് കോണ്‍ഗ്രസുകാര്‍ക്ക് സസ്പെന്‍ഷന്‍. വിപ് ലംഘിച്ചെന്ന് കെപിസിസി കണ്ടെത്തി. അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. ആതിര പ്രസാദ്, അംബിക വിജയന്‍, അനില രാജേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍

യുഡിഎഫ് വോട്ടുകൾ ഭിന്നിച്ച തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്ക് ഒടുവിലായിരുന്നു നഗരസഭാ അധ്യക്ഷനായി കേരള കോൺഗ്രസ് എം (ജോസഫ്) ഉന്നതാധികാര സമിതി അംഗവും സി.എഫ്. തോമസ് എംഎൽഎയുടെ സഹോദരനുമായ സാജൻ ഫ്രാൻസിസ് തിരഞ്ഞെടുക്കപ്പെട്ടത്.രണ്ടു റൗണ്ടിലായി നടന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിലെ ഏക അംഗത്തിന്റെ പിൻബലത്തിലായിരുന്നു സാജൻ ഫ്രാൻസിസിന്റെ വിജയം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച് ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ നടന്ന തിരഞ്ഞെടുപ്പിനായി പി.ജെ. ജോസഫ്, മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നേതാക്കൾ ചങ്ങനാശേരിയിൽ എത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരിയെ വ്യാഴാഴ്ച എൽഡിഎഫ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് വിമതൻ സജി തോമസ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ സിപിഎം സജിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു റൗണ്ടിലും 16–15 ആണ് സാജൻ ഫ്രാൻസിസ്– സജി തോമസ് വോട്ടു നില.

ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഴുവൻ വോട്ടുകളും കോൺഗ്രസിലെ ഷൈനി ഷാജുവിനു ലഭിച്ചു. കേരള കോൺഗ്രസിലെ ധാരണ പ്രകാരം ജോസ് കെ മാണി വിഭാഗത്തിലെ ലാലിച്ചൻ കുന്നിപ്പറമ്പിൽ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കണ്ണുനീരും സന്തോഷവുമായി, പ്രതീക്ഷയും വിശ്വാസവുമായി; ഒരു കാത്തിരിപ്പ്. പതിനായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാത്തിരിപ്പാണിത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മുറിയിലും ലൈബീരിയയിലെ ഭവനത്തിലുമായി വിഭജിക്കപ്പെട്ട ഈ കുടുംബം ഹര്‍ഷമുണര്‍ത്തുന്ന കൂടിച്ചേരലിനായി മടുക്കാതെ കാത്തിരിക്കുകയാണ്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസ്സുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാര്‍ച്ച് രണ്ടിനാണ്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു അനേകായിരം കാതങ്ങള്‍ താണ്ടിയുള്ള യാത്ര.

പീറ്റര്‍, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്‍, ജനിച്ച് ഏതാനും നാളുകള്‍ക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വര്‍ദ്ധിക്കാത്തതും കൂടെകൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടി വരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി. ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല.

തലസ്ഥാനമായ മൺറോവിയയിലെ ജെ എഫ് കെ മെഡിക്കല്‍ സെന്ററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദേശിച്ചത്. ലൈബീരിയയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുതില്‍ പ്രശംസനീയമായ ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഡോ. സിയ മുന്‍പും ധാരാളം കുട്ടികള്‍ക്ക് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തിന്റെ സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.

പിന്നീട് പീറ്ററിനും ജെന്നെയ്‌ക്കും കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും നാളുകളായിരുന്നു. ഓവര്‍ടൈം ജോലിചെയ്തും കുടുംബവീട് പണയപ്പെടുത്തിയും മറ്റു വിനോദോപാധികള്‍ വേണ്ടെന്ന് വച്ചുമൊക്കെയാണ് യാത്രയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.

പക്ഷേ കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു.ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്.

ചികിത്സയ്ക്കും ഒരു മാസത്തെ ചെലവുകള്‍ക്കുമായി ജെന്നെ കരുതിയതൊക്കെ ഇതിനോടകം തീർന്നു കഴിഞ്ഞു. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയാണ് ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും താമസവും ഭക്ഷണവും. ഇടയ്ക്ക് ലൈബീരിയൻ എംബസിയും മറ്റും ചെറിയ സഹായങ്ങൾ നൽകിയിരുന്നു. യാതനകളുടെയും കണ്ണീരിന്റെയും കഥകള്‍ വിരചിക്കുന്ന മഹാമാരിയുടെ കാലം കാരുണ്യത്തിന്റെയും കരുതലിന്റെയും അനേകം കഥകള്‍ പിറക്കുതിനും സാക്ഷിയായല്ലോ. ആ പ്രതീക്ഷയിലാണ് നിരാശരാകാതെ ജെന്നെയും കുഞ്ഞും കൊച്ചിയിലും പീറ്ററും മൂത്ത മകനും ലൈബീരിയയിലും കാത്തിരിക്കുന്നത്.

ഇന്ത്യയെ വെല്ലുവിളിച്ച് േനപ്പാള്‍, ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്. ഇന്ത്യന്‍ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് നേപ്പാളിന്‍റെ പുതിയ ഭൂപടം.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിന്‍റെ പിന്തുണയും ബില്ലിന് ലഭിച്ചു. നേപ്പാളിന്‍റെ ഏകപക്ഷീയമായ പ്രവര്‍ത്തനത്തെ അപലപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. പ്രാദേശിക അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved