India

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി. പദ്ധതി നീണ്ടുപോയതില്‍ സംസ്ഥാന സര്‍ക്കാരിനും കുറ്റകരമായ അനാസ്ഥയുണ്ട്. ഇരു സര്‍ക്കാരുകളും പരസ്പരം നടത്തിയ രാഷ്ട്രീയപ്പോരും പദ്ധതി നീണ്ടുപോകുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി റദ്ദ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐസിസി അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്റര്‍ അനില്‍ ബോസ് നടത്തിയ ഉപവാസസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്ക് അനുവദിച്ച പണം നിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണോ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് സമരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെ പി സി സി ഭാരവാഹികളായ ടോമി കല്ലാനി, അജയ് തറയിൽ, ജോസി സെബാസ്റ്റ്യൻ, കെ .പി ശ്രീകുമാർ ,പി എസ് രഘുറാം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് വി . കെ സേവ്യർ, ഡിസിസി ഭാരവാഹികളായ പി എസ് ബാബുരാജ്, മനോജ് കുമാർ, രമണി എസ് ഭാനു, ജെ.ടി റാംസെ, ബിജു പാലത്തിങ്കൽ, ജനുബ് പുഷ്പാകരൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബിനു ചുള്ളിയിൽ , മുഹമ്മദ് അസ്ലാം , മുരളീകൃഷ്ണൻ, താഹ, സൈനലാബ്ദിൻ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

നേരത്തെ സമര പരിപാടികളുമായി അനിൽ ബോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള തീർത്ഥാടന പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം ദൗർഭാഗ്യകരമാണെന്നും.നടപടി കേരളത്തിന്‍റെ ടൂറിസം സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി .

എത്രയും പെട്ടെന്ന് തിരുമാനം പിൻവലിക്കണമെന്നും, ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സർക്യൂട്ട് പദ്ധതി പുനരാരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ 15ന് ആയിരുന്നു ഉപവാസ സമരം. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥാപകസ്ഥലമായ നീലംപേരൂരില്‍ ആയിരുന്നു സമരം. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം നനമതസ്ഥരായ വൻ ജനപങ്കാളിത്തത്തോടൊപ്പം പ്രമുഖ മറ്റു പല മത നേതാക്കളുടെ സാന്നിധ്യവും  ഉപവാസ സമരത്തിന് വിജയപ്പകിട്ടായി….

അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസ്. തിരുവല്ല കവിയൂരിലാണ് സംഭവം. കവിയൂര്‍ സ്വദേശി ഏബ്രഹാം തോമസിനാണ് മകന്റെ ക്രൂമര്‍ദനമേറ്റത്. മകന്‍ അനില്‍ ഒളിവിലാണ്. മര്‍ദനത്തിന്റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ഇതേതുടര്‍ന്ന് പൊലീസ് എബ്രഹാമിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.

വീട്ടിലെത്തിയപ്പോള്‍ അനിലിനെ പിടികൂടാനായില്ല. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം. വലിയ വടി ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. അടിക്കരുതെന്ന് പിതാവ് കേണപേക്ഷിക്കുമ്പോഴും അനില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ക്രൂരമായ മര്‍ദ്ദനിത്തിന് ശേഷം എബ്രഹാം ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ കേസുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ മകനല്ലേ ക്ഷമിക്കാമെന്നായിരുന്നു പിതാവിന്റെ മറുപടി.

അയല്‍വാസിയാണ് മകന്‍ പിതാവിനെ തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേരളപൊലീസിന്റെ സൈബര്‍ സെല്ലും ഇടപെട്ടിരുന്നു. എബ്രഹാം മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനില്‍ സ്ഥിരം മദ്യപാനിയായതിനെ തുടര്‍ന്ന് ഭാര്യ മാറി താമസിക്കുകയാണ്.

സോഷ്യൽ മീഡിയ പൊതു ഗ്രൂപ്പിൽ അപ്‌ലോഡ് വീഡിയോയിലെ അസഭ്യമായ വാക്കുകൾ ന്യൂസ് ചാനലുമായി ബന്ധമില്ല….

വിവാഹസമയത്ത് ഭക്ഷണം വിളമ്പുന്നതിൽ തർക്കം. വധുവിന്റെ 9 വയസ്സുള്ള സഹോദരനെ കൊലപ്പെടുത്തി വരൻ. രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കാറിടിച്ച് 3 പേർക്ക് പരുക്ക്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ഷംഷാബാദ് മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് വരന്‍ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുടെ നേര്‍ക്ക് തട്ടിക്കയറി. അതിനിടെ മദ്യലഹരിയിലായിരുന്ന മനോജും സംഘവും അമ്മാവന് നേരെ വെടിയുതിര്‍ത്തതായി വധുവിന്റെ സഹോദരന്‍ പുനീത് പറയുന്നു. തലനാരിഴയ്ക്കാണ് അമ്മാവന്‍ രക്ഷപ്പെട്ടത്.

തുടര്‍ന്ന് ഭക്ഷണം വിളമ്പിയ ഒന്‍പത് വയസുളള വധുവിന്റെ സഹോദരനെയും തട്ടിയെടുത്ത് മനോജും സംഘവും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. എസ്‌യുവി കാറില്‍ രക്ഷപ്പെടുന്നതിനിടെ, നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന മൂന്നുപേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ഒരു കൗമാരക്കാരിയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.എന്നാല്‍ നിര്‍ത്താതെ മനോജ് വാഹനം ഓടിച്ചുപോയതായി പൊലീസ് പറയുന്നു.

ഒന്‍പത് വയസ്സുളള പ്രാണ്‍ശുവിനെ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട്് മനോജിനെ തുടര്‍ച്ചയായി വിളിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കഴുത്തില്‍ ശ്വാസംമുട്ടിച്ചതിന്റെ പാടുണ്ട്.

ഇന്ത്യാ–ചൈനാ അതിർത്തിയിൽ പിരിമുറുക്കം തുടരുമ്പോള്‍ അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം ചർച്ചയാവുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ ഇന്ത്യയ്ക്ക് പരമ്പരാഗതമായ ഒരു മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ ഇതിൽ വ്യക്തമാക്കുന്നത്. 1962ല്‍ ഉണ്ടായത് പോലെ തിരിച്ചടി ഉണ്ടായേക്കില്ലെന്നാണ് ഹാര്‍വര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശേഷി വിശകലനം ചെയ്താണ് ഈ പഠനം പുറത്തിറക്കിയത്.

ഇന്ത്യയ്ക്ക് പരമ്പാരാഗതമായി നിലനില്‍ക്കുന്ന മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ആണവ ശക്തി പോലും പരിഗണിച്ചു നടത്തിയതാണ് പഠനം. കൂടാതെ, വ്യോമസേനകളുടെ കരുത്തും പരിഗണിച്ചു. പ്രശ്‌നം വഷളായാല്‍ വ്യോമ സെനകളായിരിക്കും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ എത്തുക.
ഇന്ത്യയ്ക്ക് പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് തങ്ങള്‍ വിലയിരുത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയുടെ ഭീഷണിക്കും ആക്രമണത്തിനുമെതിരെ ഇത് ഇന്ത്യയ്ക്ക് ഗുണകരമായേക്കും. ഇന്ത്യയക്ക് ചൈനയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. എന്നാല്‍, ഇത് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെടാറില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പിഎല്‍എയുടെ പരമ്പരാഗത ശക്തിയെയും വിശകലനം ചെയ്യുന്നു. കരസേനകളുടെ കാര്യത്തിലുള്ള താരതമ്യം തെറ്റിധാരണാജനകമാണെന്നും അവര്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം തുടങ്ങിയാല്‍ പോലും ചൈനീസ് സേനയുടെ അംഗബലം അവര്‍ക്ക് ഗുണകരമാവില്ല. പല വിഭാഗങ്ങളും റഷ്യയ്‌ക്കെതിരെയും ടിബറ്റിലും സിന്‍ജിയാങിലുമുള്ള കലാപകാരികള്‍ക്കെതിരെയും നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സേനാംഗങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ അടുത്തല്ല നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്ക് അതിന്റെ സേനയെ വേണമെങ്കില്‍ പൂര്‍ണമായും ചൈനയ്‌ക്കെതിരെ തിരിക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

പിഎല്‍എയുടെ വ്യോമസേനയ്ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സാന്നിധ്യം കുറവാണ്. അതേസമയം, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് മുഴുവന്‍ ശക്തിയോടെയും നീങ്ങാന്‍ സാധിക്കും. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ തന്നെ റഷ്യ-കേന്ദ്രീകൃത നീക്കങ്ങള്‍ക്കായി സജ്ജരാക്കി നിർത്തിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഒരേ സമയം 101 പോർവിമാനങ്ങളെ വരെ ചൈനയ്‌ക്കെതിരെ മാത്രം അയയ്ക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനമായ എസ്‌യു-30 എംകെഐ (Su-30MKI) ഏതു ചൈനീസ് പോർവിമാനത്തേക്കാളും മെച്ചമാണെന്നും പഠനം പറയുന്നു. ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള നാലാം തലമുറയിലെ പോർവിമാനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പഠനവും ചൈനയുടെ ജെ-10 യുദ്ധ വിമാനങ്ങള്‍, സാങ്കേതികമായി ഇന്ത്യയുടെ മിറാഷ്-2000നോട് കിടപിടിക്കുമെന്നു പറയും. എന്നാല്‍, ഇന്ത്യയുടെ എസ്‌യു- 30എംകെഐ യുദ്ധവിമാനം എല്ലാ ചൈനീസ് പോർവിമാനങ്ങളെക്കാളും മികവുറ്റതാണ്. അതു കൂടാതെ ഇന്ത്യയുടെ ജെ-11, എസ്‌യു-27 മോഡലുകളും മികവുപുലര്‍ത്തുന്നവയാണ്. ചൈനയ്ക്ക് നാലാം തലമുറയില്‍ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയില്‍ പലതും റഷ്യയെ പേടിച്ച് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുളള 122 പോർവിമാനങ്ങളുണ്ട്. ഇവയെ എല്ലാം ചൈനയ്‌ക്കെതിരെ ഉപയോഗിക്കാമെന്നാണ് പഠനം പറയുന്നത്.

ഇന്ത്യയുമായി കൂടുതൽ അതിർത്തിസംഘർഷങ്ങൾക്ക് താൽപര്യമില്ലെന്ന് ചൈന. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിൽ ലഡാക്കിലെ ഗാൽവാൻ വാലിയിൽ തങ്ങളുടെ 20 സൈനികർ കൊല്ലപ്പട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മരണമുണ്ടായെന്ന് പറഞ്ഞെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്ന് എത്ര പേർ കൊല്ലപ്പെട്ടു എന്ന് ചൈന ഇതുവര പറഞ്ഞിട്ടില്ല. അതിർത്തിലംഘനം സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ആരോപണങ്ങളുന്നയിക്കുകയുമാണ് ചെയ്തത്. ചൈന നിയന്ത്രണരേഖ ലംഘിച്ച് ആക്രമണം നടത്തിയതിനെതിരെ ഇന്ത്യ പ്രതിഷേധമുയർത്തുമ്പോൾ ഇന്ത്യൻ സൈന്യം രണ്ട് തവണ അതിർത്തി ലംഘിച്ച് കടന്നുകയറിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ആരോപിച്ചിരുന്നു.

ഇരു ഭാഗത്തും മരണങ്ങളും പരിക്കുകളുമുണ്ടായി എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. അതേസമയം മരിച്ചവരുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി സൈനികർ അതിർത്തി കടക്കുന്നത് തടയണമെന്നും പ്രകോപനമുണ്ടാക്കരുതെന്നും അതിർത്തിസംഘർഷം രൂക്ഷമാക്കുന്ന പ്രകോപനപരമായ നടപടികൾ പാടില്ലെന്നുമാണ് ചൈനീസ് വക്താവ് ഇന്ത്യയോട് പറഞ്ഞത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. കൂടുതൽ സംഘർഷങ്ങൾക്ക് ഞങ്ങൾക്ക് താൽപര്യമില്ല – ചൈനീസ് വക്താവ് പറഞ്ഞു

ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.

ആറ് ആഡംബര കപ്പലുകളിലായി ടിൽബറി പോർട്ടിലും കുടുങ്ങിയ  496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഏപ്രിൽ 14 മുതൽ തുടങ്ങിയ ഈ കാത്തിരിപ്പിന് ഇനിയും അവസാന ഉത്തരം ആയിട്ടില്ല. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും കമ്പനി നൽകുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലാണ് മലയാളികളായ പല ജീവനക്കാരും.

വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളാണ് ഇവയെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൗത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരെ ഇതിനോടകം തിരികെ അയച്ചുതുടങ്ങി. ഏറെപ്പേരും ഇന്ത്യക്കാരായതിനാലാണ് ഇവരുടെ യാത്ര അവസാനമാക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചതെന്നാണ് വിവരം. മലയാളികളും തമിഴ്നാട്ടുകാരുമായ ജീവനക്കാരെ ഒരുമിച്ച് കൊച്ചിയിലേക്കും അവിടെനിന്നും ചെന്നെയിലേക്കും പ്രത്യേക വിമാനത്തിൽ അയയ്ക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള വിവരം.

ടിൽബറിയിലെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ പ്രധാനമായും ബ്രിട്ടീഷ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൗത്താംപ്റ്റണിൽ എത്തിയ കപ്പലുകളിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഇവരെയെല്ലാം കയറ്റി അയച്ചശേമാണ് ഇപ്പോൾ ഒടുവിൽ ജിവനക്കാരെയും കമ്പനികൾ മടക്കി അയയ്ക്കുന്നത്.
ഇതിനിടെ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്താൽ ഇവരിൽ ചിലർ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ എംബസിയിൽനിന്നും ഇവരുടെ ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.

ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം വിജയനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ഐ എം വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. 92നും 2003നും ഇടയില്‍ 79 മത്സരങ്ങളിലാണ് വിജയന്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 40 ഗോളുകളും സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.

ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്.

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. കടുത്ത വൃക്കരോഗവും അര്‍ബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം.

നടുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ഖാദര്‍. എന്നാല്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ഖാദറിനെ ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ഞായറാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി.

ചികില്‍സക്ക് നാട്ടിലെത്താന്‍ അബ്ദുള്‍ഖാദറും കുടുംബവും പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 30 വര്‍ഷമായി യു.എ.ഇയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിന്റെ മൃതദേഹം ഒടുവില്‍ ഷാര്‍ജയില്‍ തന്നെ ഖബറടക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം, നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്? എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനക്കെങ്ങനെ ധൈര്യം വന്നു?’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

തിങ്കളാഴ്ച രാത്രി ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു അടക്കം ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചത്.

 

അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എന്‍എന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാത്രി ഗാല്‍വന്‍ താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടെന്നും റിപ്പോര്‍ട്ട്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയായ ഹവില്‍ദാര്‍ പഴനി, ജാര്‍ഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്.

പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.  മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിയും പുറത്തു വിട്ടിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ വച്ചാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തിങ്കളാഴ്ച ഏറ്റുമുട്ടിയത്. നൈറ്റ് പട്രോളിംഗിനു പോയ ഇന്ത്യന്‍ സൈനികര്‍ മലമുകളില്‍ നിലയുറപ്പിച്ച ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

 

RECENT POSTS
Copyright © . All rights reserved