പത്തനംതിട്ടയില്‍ സുഖപ്പെടാതെ കോവിഡ് രോഗി. പത്തൊമ്പതാം പരിശോധനാഫലവും പോസിറ്റീവായ രോഗി കോഴഞ്ചേരിയിലെ ജില്ലാആശുപത്രിയില്‍ 42 ദിവസമായി ചികില്‍സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.
രോഗബാധിതയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇതുവരെരോഗമുക്തി നേടാത്തതാണ് ആരോഗ്യപ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ചികില്‍സയ്ക്കായി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിനോട് അഭിപ്രായം തേടും.
വടശേരിക്കര സ്വദേശിയായ 62കാരിയാണ് രോഗം ഭേതമാകാതെ ചികില്‍സിയില്‍ തുടരുന്നത്. രോഗബാധിതയായിരുന്ന ഇവരുടെ മകള്‍ കഴിഞ്ഞയാഴ്ച ആശുപത്രിവിട്ടു.
ഇന്ത്യയിലേക്ക് തിരികെ കയറ്റിവിടുന്നതിനെ എതിര്‍ത്ത് മദ്യവ്യാപാരി വിജയ് മല്യ നല്‍കിയ അപ്പീല്‍ റോയല്‍ കോര്‍ട്സ് ഓഫ് ജസ്റ്റിസ് നിരാകരിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന 1 ബില്യണ്‍ പൗണ്ടിന്റെ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വിജയ് മല്യയെ പിടികൂടാന്‍ ഇന്ത്യ ശ്രമിക്കുന്നത്. 2018ലാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റിവിടാനുള്ള തീരുമാനം വന്നത്. ഇതിനെ എതിര്‍ത്ത് മല്യ അപ്പീല്‍ നല്‍കുകയായിരുന്നു. തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഹൈക്കോടതി ജഡ്ജിമാര്‍ ഉത്തരവില്‍ പറഞ്ഞു.
മല്യയെ രാജ്യത്തു നിന്നും കയറ്റിവിടാനുള്ള ഉത്തരവില്‍ 2019 ഫെബ്രുവരിയിലാണ് അന്നത്തെ ആഭ്യന്തരമന്ത്രി സാജി ജാവിദ് ഒപ്പുവെച്ചത്. തട്ടിപ്പുകേസിലും പണം വെളുപ്പിക്കല്‍ കേസിലുമെല്ലാം കുടുങ്ങിയയാളാണെന്ന് വ്യക്തമാക്കിയായിരുന്നു ഈ ഉത്തരവ്.
ബ്രിട്ടനിലെ തെവിന്‍ ഗ്രാമത്തില്‍ 11.5 ദശലക്ഷം പൗണ്ടിന്റെ ഒരു മണിമാളികയിലാണ് മല്യയുടെ വാസം. തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഷ്ട്രീയ ലാക്കോടു കൂടിയതാണെന്നാണ് മല്യ വാദിക്കുന്നത്. തുക പൂര്‍ണമായും 2018 ജൂലൈ മാസത്തോടെ നിരുപാധികമായി അടയ്ക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും അത് സ്വീകരിക്കപ്പെട്ടില്ലെന്നും മല്യ വാദിക്കുകയുണ്ടായി.
ഡിസംബര്‍ മാസത്തില്‍ ഈ കേസ് പരിഗണിച്ച ഒരു കോടതി മല്യ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് താനെടുത്ത ലോണുകള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന കാര്യത്തിലും മറ്റുമാണ് മല്യ നുണ പറഞ്ഞത്. കേസ് പരിഗണിക്കുന് വേളയില്‍ മല്യയെക്കുറിച്ച് ഒരു ജില്ലാ ജഡ്ജി പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഗ്ലാമറസ് ആയും, ധാരാളം ആഭരണങ്ങളണിഞ്ഞും, അംഗരക്ഷകരോടൊപ്പം നടക്കുന്ന ഈ ബില്യണയര്‍ കാമദേവന്‍ ബാങ്കര്‍മാരെ തന്റെ വശീകരണവലയത്തിലാക്കുകയും അവരെ തങ്ങളുടെ സാമാന്യ ബുദ്ധിയെയും ബാങ്കിന്റെ ചട്ടങ്ങളെയും മറികടന്നുള്ള തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതോടെ ജാവിദ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനുള്ള തീരുമാനമെടുത്തു.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശരാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെവരുകയും ചെയ്തവര്‍ക്കും ഇക്കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും 5000 രൂപ സര്‍ക്കാര്‍ സഹായധനം ലഭിക്കും.
സഹായധനം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍.ആര്‍.ഒ./സ്വദേശത്തുള്ള ജോയന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്ന രേഖകളും നല്‍കണം. എന്‍.ആര്‍.ഐ. അക്കൗണ്ടിലേക്ക് പണം അയക്കില്ല. അപേക്ഷ നോര്‍ക്കയുടെ വെബ്സൈറ്റായ www.norkaroots.org യില്‍ ഓണ്‍ലൈനായി 30 വരെ സമര്‍പ്പിക്കാം.
പൂനെയിലെ റൂബി ഹാള്‍ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി മലയാളി നഴ്‌സുമാര്‍. പിപിഇ കിറ്റിനടക്കം പണം ഈടാക്കുമെന്നാണ് ഉയരുന്ന ആരോപണം. നഴ്‌സിംഗ് സൂപ്രണ്ട് ആരോപണം ഉന്നയിക്കുന്ന ഓഡിയോ സന്ദേശം നഴ്‌സുമാര്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതേസമയം മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയിട്ടും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്.
ഇതുവരെ 25 ജീവനക്കാര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് 19രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മലയാളികള്‍ക്കാണ്. രോഗസാധ്യതയുള്ളവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ക്വാറന്റീന്‍ ചെയ്യുന്നതിലും പിപിഇ കിറ്റടക്കം നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയുമാണെന്ന് കാര്യങ്ങള്‍ ഈ വിധമാക്കിയതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വാദം. കൊവിഡ് ചികിത്സയ്ക്കായി ഒരു കെട്ടിടമാകെ മാറ്റിവെച്ചു. രോഗ സാധ്യതയുള്ള ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്യാനായി 3 ഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും മാനേജ്‌മെന്റ് പറയുന്നു. പിപിഇ കിറ്റിനടക്കം കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.
എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.
ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.
ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.
രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. മുൻ കരുതൽ നടപടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ സ്വയം നിരീക്ഷണത്തിലാക്കി.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു.
559 പേർക്കാണ് ജീവൻ നഷ്ടമായത്. 2,842 പേർ രോഗമുക്തി നേടി.
മഹാരാഷ്ട്രയിൽ 466 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒൻപത് പേർ മരിച്ചു. ഗുജറാത്തിൽ 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനിൽ 98 പേർക്കും ഉത്തർപ്രദേശിൽ 95 പേർക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹിയിലും മധ്യപ്രദേശിലും എഴുപതിൽ അധികം പേർക്കാണ് രോഗം കണ്ടെത്തിയത്.
കോവിഡ് ബാധിച്ച് ദുബായിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. പതിമൂന്നു മലയാളികളാണ് ഗൾഫിൽ മരിച്ചത്.
ലോക്ക് ഡൗൺ കാലത്തും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതും ഒരു മലയാളിയുടെ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.
“ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- ഇതായിരുന്നു വീഡിയോയിൽ ജോസ് എന്നയാൾ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്.
എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ് യുകെ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഈ ആലുവക്കാരൻ പുതിയ വീഡിയോയിൽ സമ്മതിക്കുന്നു
സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വേഗതയില്‍ കാറ്റിനുള്ള സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
പൊതു നിര്‍ദേശങ്ങള്‍
1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
2. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
4. ജനലും വാതിലും അടച്ചിടുക.
5.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
6. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
7. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
8. കഴിയുന്നത്ര വീടിന്റെ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
9. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
10. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
11. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
12. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
13. പട്ടം പറത്തുവാന്‍ പാടില്ല.
14. തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
15. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
16. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
17. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഗന്ധചിഞ്ചലേ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത് . ഏപ്രിൽ 16 നു രാത്രിയിലാണ് രണ്ടു സന്യാസിമാരെയും അവർ സഞ്ചരിച്ചിരുന്ന ടാക്സിയുടെഡ്രൈവറെയും പോലീസ് നോക്കി നിൽക്കെ ജനക്കൂട്ടം അടിച്ചു കൊന്നത് . വാരണാസിയിലെ ശ്രീ പഞ്ച് ദശനം ജുന അഖാരയിലെ സന്യാസിമാരായ ചിക്കാനെ മഹാരാജ് കല്പവൃക്ഷഗിരി (70) സുശീൽ ഗിരി മഹാരാജ് (35) എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് .
നാസിക്കിൽ നിന്നും ഗുജറാത്തിലെ സൂറത്തിലേക്കുള്ള യാത്രയിലായിരുന്നു അവർ . കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നാരോപിച്ചാണ് ജനക്കൂട്ടം സന്യാസിമാരെ ആക്രമിച്ചത്. രക്ഷപെടാനായി പോലീസുകാരനോട് വയോ വൃദ്ധനായ സന്യാസി കെഞ്ചുന്നതും അയാൾ നിഷ്കരുണം ആ മനുഷ്യനെ തള്ളിമാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ് . ഇവർ സഞ്ചരിച്ചിരുന്ന ടാക്സി ഓടിച്ചിരുന്ന ഡ്രൈവർ നിലേഷ് ടെലഗാനേയും ആക്രമണത്തിൽ കൊല്ലപ്പെട്ടു .
അതി ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത് . മഹാരാഷ്ട്ര ഭരിയ്ക്കുന്ന അഗാഡി സർക്കാരിനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത് . ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യ നാഥ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു .
രാജ്യത്തെ ഏറ്റവും വലതും പുരാതനവുമായ സന്യാസി സമൂഹമാണ് ജുന അഖാര. ഒരു ദളിത് സന്യാസിയെ മഹാമണ്ഡലേശ്വർ എന്ന സുപ്രധാന സ്ഥാനത്തു നിയോഗിച്ചതിലൂടെ കഴിഞ്ഞ വർഷം ജുന അഖാര വാർത്തകളിൽ ഇടം നേടിയിരുന്നു . സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ ദേശ വ്യാപകമായി പ്രതിഷേധം ഉയരുകയാണ് .