India

വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റിയേക്കും.
പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ എന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്.

എന്നാല്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ 14 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ക്വാറന്റൈന്‍ നീട്ടാനുള്ള ആലോചനയുണ്ടായത്. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.

വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വീസുകളാണ് നടത്തുക.

ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് കേരളത്തിലേക്കുള്ള സര്‍വ്വീസിന്റെ ചുമതല.

ചമ്പല്‍ കൊള്ളത്തലവന്‍ മോഹര്‍ സിങ് മരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു. മധ്യപ്രദേശിലെ മെഹ്ഗാവ് ഗ്രമത്തിലെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് മോഹര്‍ സിങ് മരിച്ചത്. ഉറക്കത്തിനിടെയായിരുന്നു മരണം. ഒരു കാലത്ത് ചമ്പലിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരനായിരുന്നു റോബിന്‍ഹുഡ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മോഹര്‍ സിങ്ങ്. വിവാഹങ്ങള്‍ക്കായി ധനസസഹായം ചെയ്യുകയും ആവശ്യക്കാര്‍ക്ക് രഹസ്യമായി പണമെത്തിക്കുകയും ചെയ്തതിലൂടെയാണ് മോഹര്‍ സിങിന് റോബിന്‍ ഹുഡ് എന്ന അപരനാമം ലഭിച്ചത്.

70-കളില്‍ മോഹര്‍ സിങ്ങിനെ പിടികൂടുന്നതിനായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 1972ല്‍ 140 പേരടങ്ങുന്ന സംഘവുമായി മോഹര്‍ സിങ് സ്വയം കീഴടങ്ങുകയായിരുന്നു. ശിക്ഷാകാലയളവില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് എട്ട് വര്‍ഷത്തിന് ശേഷം മോഹര്‍ സിങ് ജയില്‍ മോചിതനായി.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ അഞ്ഞൂറോളം കുറ്റങ്ങളാണ് മോഹര്‍സിങിന്റെ പേരിലുണ്ടായിരുന്നത്. ജയില്‍ മോചിതനായതിന് ശേഷം അദ്ദേഹം കുടുംബത്തിനൊപ്പം ഗ്രാമത്തിലായിരന്നു താമസം. 1982ല്‍ പുറത്തിറങ്ങിയ ചമ്പല്‍ കെ ഡാക്കു എന്ന ബോളിവുഡ് ചിത്രത്തില്‍ മോഹര്‍ സിങ് അഭിനയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാൻ ഏർപ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. നാളെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും ഒരു വിമാനം മാത്രമാണ് എത്തുക. അബുദാബിയിൽ നിന്നുള്ള വിമാനം മാത്രമാണ് എത്തുക.

രാത്രി 9.25 ന് ശേഷമാണ് വിമാനം എത്തുക. നാളെ രാത്രി 10.15 ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയിൽ നിന്നുള്ള വിമാനത്തിന്റെ സമയം മാറ്റി. ദോഹയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിമാനജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തേണ്ടതിനാലാണ് ഷെഡ്യൂൾ മാറുന്നത് എന്നാണ് സൂചന.

ദുബായിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റമില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 189 സീറ്റുകളുള്ള എയർ ഇന്ത്യയുടെ 737 ബോയിങ് വിമാനമാണ് പ്രവാസികളെ കൊണ്ടുവരാനായി ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ സാമൂഹിക അകലം അടക്കം പരിഗണിച്ച് പരമാവധി 160 ഓളം പേരെ മാത്രമേ കയറ്റാനാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്. നേരത്തെ 200 ഓളം യാത്രക്കാർ ഓരോ സർവീസിലും ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.

അതേസമയം മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് സ്രവപരിശോധന ഉണ്ടാകില്ല. പിസിആർ ടെസ്റ്റ് ഉണ്ടാകില്ലെന്നും, വിമാനത്തിൽ കയറ്റും മുമ്ബ് റാപ്പിഡ് ടെസ്റ്റും തെർമൽ സ്‌ക്രീനിങും നടത്തുമെന്നാണ് അറിയിപ്പ്. സൗകര്യം ലഭ്യമാണെങ്കിൽ പിസിആർ ടെസ്റ്റിന് എംബസികൾക്ക് തീരുമാനിക്കാം എന്നാണ് തീരുമാനം.

ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനും മലയോരകർഷകരുടെ പ്രിയ സുഹൃത്തുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമായ എം. മോനിച്ചൻ അനുശോചനം രേഖപ്പെടുത്തി. ജാതി മത രാഷ്ട്രീയത്തിനതീതമായി കുടിയേറ്റ കാർഷികമേഖല ചൈതന്യവത്താക്കാൻ ആത്മീയാചാര്യനായ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും വേണ്ടി തന്നിലുള്ള നിയോഗത്തെ സംശുദ്ധിയോടുകൂടി നിർവഹിച്ച കർമ്മയോഗി കൂടിയായിരുന്നു ആനിക്കുഴിക്കാട്ടിൽ പിതാവ്. 2003 -ൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനാകുക വഴി കുടിയേറ്റ ജില്ലയിലെ എല്ലാവരുടെയും നൊമ്പരങ്ങളെ നെഞ്ചോട് ചേർത്ത് അഭിവന്ദ്യ പിതാവ് മലയോര ജില്ലയുടെ ഹൃദയതുടിപ്പായി മാറിയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എം. മോനിച്ചൻ, കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് പരിശോധന നടത്താതെയെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 80,000 പേര്‍ മാത്രമേ വരികയുള്ളൂ. കിട്ടിയ വിവരം അനുസരിച്ച് കേരളത്തിലെ നാല്് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തുക 2150 പേരാണ്.

അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്ത് 4,42,000 പേര്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ തല്‍ക്കാലം പ്രവാസികളെ ഇറക്കില്ല.

പ്രവാസികളുടെ കാര്യത്തില്‍ അടിയന്തിരമായി നാട്ടിലേത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍, ജയില്‍ മോചിതര്‍, കരാര്‍ പുതുക്കാത്തവര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്ന കുട്ടികള്‍, വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു.

നമ്മുടെ ആവശ്യം ആദ്യഘട്ടത്തില്‍ ഇവരെ എത്തിക്കുക എന്നതാണ്. ഇത് കേന്ദ്രം അനുവദിച്ചില്ല. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ കൈമാറാനുള്ള വിവരം എംബസികളും വിദേശകാര്യമന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്.

എന്നാൽ കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലയില്‍ 8000 മുറികളും 6000 വീടുകളും നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ പൂര്‍ത്തിയാക്കി. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഹോട്ടല്‍ മുറികളും വിവിധ ഹോസ്റ്റലുകളും ഉള്‍പ്പടെയാണിത്.

കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി മലപ്പുറം ജില്ലയില്‍ 113 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. ഈ കെട്ടിടങ്ങളിലായി 7174 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏറ്റെടുക്കാന്‍ 15000 മുറികളും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.വയനാട് ജില്ലയിലുള്ളവരാണ് മൂന്ന് പേരും.ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയ വന്ന വയനാട് സ്വദേശിയായ ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ. ലോറി ഡ്രൈവര്‍ക്കു നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.86 പേരെ മാത്രം ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം ഇന്ന് ആരും രോഗമുക്തരായിട്ടില്ല.

കഴിഞ്ഞ ദിവസം പല്ലഞ്ചാത്തനൂരിൽ വീട്ടമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ കുഞ്ഞുങ്ങളുടേതു കൊലപാതകമാണെന്നു പൊലീസ്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മാത്തൂർ പല്ലഞ്ചാത്തനൂർ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണു മക്കൾ ആഗ്നേഷ് (5), ആഗ്നേയ (5 മാസം) എന്നിവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ശ്വാസം മുട്ടിച്ചാണു കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാവിലെ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ എങ്ങനെ മരണം നടന്നെന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. കെട്ടിട നിർമാണത്തൊഴിലാളിയായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണു ദുരന്തം അറിയുന്നത്.

ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലുമാണു മരിച്ചനിലയിൽ കണ്ടത്. ഇതേ മുറിയിൽ വീടിന്റെ കഴുക്കോലിൽ സാരി ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു കൃഷ്ണകുമാരിയുടെ മൃതദേഹം. മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മഹേഷ് പറഞ്ഞു.

പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോയ കൃഷ്ണകുമാരി 2 ദിവസം മുൻപാണു ഭർതൃവീട്ടിലെത്തിയത്. ഇവരുടെ സഹോദരൻ ഒന്നര വർഷം മുൻപു മരിച്ചിരുന്നു.

അറയ്ക്കല്‍ ജോയി ജീവനൊടുക്കിയതിനു കാരണമായി പ്രചരിക്കുന്ന പല വാര്‍ത്തകളിലും കഴമ്പില്ലെന്നു ജോയിയുടെ കുടുംബം. ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വന്‍തുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്. മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായി. എന്നാല്‍, പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണു ജീവനൊടുക്കിയത്. അതുതന്നെയാണു മരണകാരണം. മറ്റു പ്രശ്നങ്ങളൊന്നുമല്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ജോയി അകപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ജീവനൊടുക്കുന്നതിന്റെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു ബന്ധുക്കള്‍ക്കു സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ നാലു ദിവസം മുന്‍പ് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം ആദ്യമായി ജോയി അവരോട് പങ്കുവച്ചു. കമ്പനിയില്‍ ആരോടും പറ‍ഞ്ഞില്ലെന്നേയുള്ളൂ. റിഫൈനറി പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതില്‍ പ്രോജക്ട് ഡയറക്ടര്‍ എന്തോ വൈമുഖ്യം കാണിച്ചുവെന്നാണു ജോയി പറഞ്ഞത്.

പദ്ധതി നടപ്പിലായേക്കില്ല എന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങള്‍ എത്തി. കൂടുതല്‍ പണവും പ്രോജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായില്ലെങ്കിലുണ്ടാകാവുന്ന വേറെ ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച് ജോയി ഓര്‍ത്തിരിക്കാം. വലിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുമായിരുന്നിരിക്കാം. അല്ലെങ്കില്‍ ഇതുപോലെ സംഭവിക്കില്ലായിരുന്നു- ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസിനാണ് ജോയി അവസാനമായി നാട്ടിലെത്തിയത്. ജനുവരിയില്‍ തിരിച്ചുപോയി.

മൂന്നുനാലു വര്‍ഷമായി പ്രോജക്ട് ഡയറക്ടറെ ജോയിക്കു പരിചയമുണ്ട്. ബിസിനസ്സില്‍ പണ്ടും ചില പ്രതിസന്ധികളൊക്കെയുണ്ടായിരുന്നെങ്കിലും ഇതുപോലൊരു പ്രശ്നം ചിന്തിക്കാവുന്നതിലം അപ്പുറമായിരുന്നിരിക്കണം. പരാതി നല്‍കിയശേഷം ദുബായില്‍നിന്നു പോരുമ്പോള്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നാണ് അവര്‍ പറഞ്ഞതെന്നും ജോയിയുടെ കുടുംബം വ്യക്തമാക്കി.

കൊച്ചി∙ സ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ റേഷൻ കടയിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂരിൽ കലക്ടറുടെ ഉത്തരവ്. കോവിഡ് – 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവുകൾ നഗരസഭകൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്കും അയച്ചു കഴിഞ്ഞു. ഉത്തരവു പ്രകാരം അധ്യാപകരെ റേഷൻ കടകളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച മുതൽ തന്നെ നടപ്പാക്കാനാണ് നിർദേശം.

ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ സൗജന്യ റേഷൻ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷൻ ഉപഭോക്താക്കൾക്ക് ഈ സാധനങ്ങൾ സൗജന്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ദൗത്യം. ഇവിടങ്ങളിൽ അധ്യാപകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഹോം ഡെലിവറി നടത്തേണ്ടത്.

ഓരോ റേഷൻ കടകളും നിലനിൽക്കുന്ന പ്രദേശത്തെ അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള നിർദേശം. കിറ്റുകൾ വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ മാത്രം ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്. ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോൾ കാർഡ് ഉടമകളിൽ നിന്ന് ഇവർ യാതൊരു പ്രതിഫലവും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈ ഓഫിസർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതലയെന്നും ഉത്തരവിൽ പറയുന്നു.

അധ്യാപകരെ കോവിഡ് – 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണം കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ നടപ്പാക്കിയിരുന്നു. ചെക്പോസ്റ്റുകളിലും മറ്റുമായിരുന്നു അവിടെ അധ്യാപകരെ ജോലിക്ക് നിയോഗിച്ചത്. വയനാട് ജില്ലയിലും ചെക്പോസ്റ്റുകളിൽ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം അധ്യാപകർ കോവിഡ് – 19 പ്രതിരോധ ഡ്യൂട്ടിയിൽ പ്രവേശിച്ച് മുൻനിശ്ചയിച്ച കാലാവധി കഴിയുമ്പോൾ നിശ്ചിത ദിവസങ്ങൾ ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. ഇതിനിടെ പരീക്ഷ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അധ്യാപകരുടെ സേവനം അവിടെ ലഭിക്കാതെ വരും. കൂടുതൽ അധ്യാപകരെ ഇത്തരത്തിൽ ജോലിയിൽ നിയോഗിച്ചാൽ പരീക്ഷ വീണ്ടും നീട്ടി വയ്ക്കേണ്ട സാഹചര്യമുണ്ടായേക്കുമെന്നാണ് അധ്യാപകർ പറയുന്നത്. കോവിഡ് പ്രതിരോധ ജോലികളിൽ പങ്കാളികളാകുന്നതിന് തടസമില്ലെന്നും വേണ്ട സുരക്ഷാ സംവിധാനങ്ങൾ നൽകി അധ്യാപകരെ നിയോഗിക്കണമെന്നും അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.

 

കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 195 പേരാണ്. രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1568 ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3900 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 46,433 ആയി. രാജ്യത്ത് നിലവില്‍ 32124 സജ്ജീവ രോഗികളാണുള്ളത്. അതേസമയം 12727 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസം പകരുന്നുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയാണ് കൊവിഡ് വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 14,000 കടന്നു. 583 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ ഇതുവരെ 5804 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 4898, തമിഴ്നാട്ടില്‍ 3550, രാജസ്ഥാനില്‍ 3061 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍.

RECENT POSTS
Copyright © . All rights reserved