India

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9,152 ആയി. 24 മണിക്കൂറിനിടെ 34പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 308 ആയി. മഹാരാഷ്ട്രയില്‍ 1985 രോഗികള്‍, മരണം 149. മധ്യപ്രദേശ് 36, ഗുജറാത്ത് 25, ഡല്‍ഹി 24പേരും മരിച്ചു. മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ മൂന്ന് നഴ്സുമാര്‍ക്കും പുണെയില്‍ ഒരു നഴ്സിനുമാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ രോഗബാധിതരുടെ എണ്ണം 47 ആയി. മഹാരാഷ്ട്രയിൽ നാല് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി

ആറുദിവസം കൂടുമ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതുവരെ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്‍റെ പ്രഖ്യാപനം വൈകാതെയുണ്ടാകും. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്നുമുതല്‍ ഒാഫീസുകളില്‍ എത്തുമെന്നാണ് സൂചന.

മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുത്തന്‍പുര കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ ആണ് മരിച്ചത്. 18 വയസ്സുമാത്രമേ പ്രായമുള്ളൂ.

ഞായറാഴ്ച വൈകിട്ട് 5.30 ഓടെ മൂവാറ്റുപുഴയാറ്റിലെ പുത്തന്‍പുര കടവിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ടു പോവുകയായിരുന്നു.

സുഹൃത്തുക്കള്‍ ഒച്ചവച്ചതോടെ സംഭവം കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, യുവാവിനെ പുറത്തെടുത്തങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മലാ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു അക്ബര്‍ ഷാ.

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസ് കുറയുന്നത് ആശ്വാസകരമാണെന്ന് മന്ത്രി കെ കെ ശൈലജ. പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ട്. പൂര്‍ണമായി ആശ്വാസം ലഭിച്ചെന്ന് പറയാനായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്കയുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പരിശോധനക്കായി 10 ലാബുകള്‍ സജ്ജമാണ്. കാസര്‍കോട് നിന്നും പോസിറ്റീവ് കേസ് വരാത്തത് ആശ്വാസകരമാണ്. കാസര്‍കോട് മാത്രം ഇന്നലെ 28 പേര്‍ രോഗമുക്തി നേടി.

കേന്ദ്രത്തില്‍ നിന്ന് ലോക്ക്‌ഡൌണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരുണ്ട്. വിഷു പ്രമാണിച്ച് അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദുബായില്‍ കൊവിഡ് ബാധിച്ച് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. തുടക്കത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഒരാഴ്ച മുമ്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുകയുണ്ടായി. ദുബായി കോർപൊർറ്റഷനിൽ ടാക്സി ഡ്രൈവർ ആയിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് രണ്ടാഴ്ച മുന്പാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇതേതുടർന്ന് ഇവർക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. രോഗശമനത്തിനായി പനിയുടെ മരുന്നാണ് ഇവർ കഴിച്ചിരുന്നത്. പിന്നെ രോഗം സംശയിച്ചതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്തതിൽ പോസിറ്റീവ് ആയിരുന്നില്ല. വീണ്ടും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെത്തുടർന്ന് രണ്ടാമത് നടത്തിയ റെസ്റ്റിലാണ് കൊറോണ പോസിറ്റീവ് ആയത്. ഇതേതുടർന്ന് അവിടെയുള്ള ആശുപത്രിയിൽ തന്നെ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യുകയായിരുന്നു.

എവിടെനിന്നും വേണ്ടത്ര ചികിത്സകളോ ബോധവത്കരണമോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒരാൾക്ക് അസുഖം ഉണ്ടായാൽ തന്നെ കൃത്യമായ ഐസൊലേഷനിൽ ആക്കുകയോ ഒപ്പം കൃത്യമായ പരിചരണമോ ലഭ്യമാകുന്നില്ല. പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതോ ഒപ്പം സ്വയം ചികിൽത്സ നേടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മലയാളികൾ ഒരുമിച്ച് താമസിക്കുന്നിടങ്ങളിൽ കൃത്യമായ ബോധവത്കരണം ഉണ്ടാകുന്നില്ല, ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലനിൽകുന്നത്.

എട്ട് വർഷമായി ഇദ്ദേഹം ദുബായിൽ തന്നെയായിരുന്നു. രണ്ടാഴ്ചയായി രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമായിരുന്നു. ഇതേതുടർന്ന് പത്ത് ദിവസമായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് ഇന്ന് രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഗുരുതരമായ സാഹചര്യമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവരാണ് ഇവരെ ചികിൽസിച്ചിരുന്നത്. ആയതിനാൽ തന്നെ പലരിലും ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആണെന്ന റിസൾട്ട് ആണ് ലഭിച്ചത്. പലരും ഇതിനാൽ തന്നെ ആശങ്കയിലാണ്.

കൊറോണാവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നു യുഎഇ. സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ താല്‍പര്യമുള്ളവരെ തിരികെ അയയ്ക്കാനുള്ള യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നുണ്ട്.

തിരികെപ്പോകാന്‍ ആഗ്രഹിക്കുന്ന കോവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് യുഎഇ അറിയിച്ചിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുടെ റിക്രൂട്‌മെന്റ് ക്വോട്ട വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലാണെന്നു മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

കോവിഡ് ഓട്ടം തുടങ്ങിയതു മുതല്‍ മിക്ക 108 ആംബുലന്‍സ് ഡ്രൈവര്‍മാരും കുടുംബത്തെ ഓര്‍ത്ത് വീട്ടില്‍ പോകുന്നില്ല. പോകുന്നവര്‍ കുടുംബത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞു വിടുകയാണ്. അതുകൊണ്ടാണ് മഞ്ചേരിയിലെ മൂന്നു വയസ്സുകാരി ഇനിയയുടെ ആഗ്രഹം കോവിഡ് കാലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ സങ്കടക്കാഴ്ചയായത്.

പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ജീവനക്കാരനായ വറ്റല്ലൂര്‍ പള്ളിപ്പറമ്പില്‍ സഗീര്‍ വീട്ടില്‍ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോണ്‍ മുഖേന ആണു വീട്ടുകാരുമായി ബന്ധം. ഏക മകള്‍ ഉപ്പയെ കാണാന്‍ വാശി പിടിക്കുമ്പോള്‍ നാളെ വരുമെന്നു പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുമെന്നു സഗീര്‍ പറയുന്നു. നാളെകള്‍ ആഴ്ചകള്‍ക്കു വഴിമാറി. രോഗികളെയും കൊണ്ടു ആശുപത്രിയിലേക്കു കുതിക്കുമ്പോള്‍ കുടുംബ കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ്.

ഇന്നലെ പുലാമന്തോള്‍ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോള്‍ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു.ഉപ്പയെ കാണാന്‍ വാശി പിടിക്കുന്ന കുഞ്ഞുമോളുടെ ആഗ്രഹം വീണ്ടുമൊരു നാളേയ്ക്കു നീട്ടി വയ്ക്കാന്‍ ഉമ്മ മനസ്സിനു കഴിഞ്ഞില്ല. വീടിനു മുന്നില്‍ മകളും ഭാര്യയും കാത്തുനിന്നു. കൂടെ രോഗി ഉള്ളതിനാല്‍ വണ്ടി നിര്‍ത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടര്‍ന്നെന്നു സഗീര്‍ പറഞ്ഞു.

ജിബിൻ ആഞ്ഞിലിമൂട്ടിൽ

പ്രവാസികൾ നമ്മുടെ സഹോദരങ്ങൾ…. ജീവിക്കാൻ വേണ്ടി സ്വന്തം നാട്ടിൽ നിന്നും വിദേശനാടുകളിലേക്ക് പോയവർ ആണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. അവർക്കു കിട്ടുന്ന ഒരു വിഹിതം നമ്മുടെ നാടിനായി അവർ തരാറുമുണ്ട്.മുഖ്യമന്ത്രി പറഞ്ഞത് പോലെ നാടിന്റെ നട്ടെല്ല് പ്രവാസികൾ ആണ്. കോവിഡ് ഭീതിയിൽ കഴിയുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളെ എത്രയും വേഗം മടക്കി കൊണ്ടുവരണം. കോറന്റൈനിൽ ഇരിക്കാൻ തയ്യാറാണ് എന്ന് അവർ പറയുന്നുമുണ്ട്. നമ്മുടെ സഹോദരങ്ങൾ ആണ് അവർ. വിദേശരാജ്യങ്ങളിൽ നമ്മുടെ പ്രവാസി സഹോദരങ്ങളിൽ പലരും കോവിഡ് ബാധയെത്തുടർന്ന് മരണപ്പെടുന്ന കാഴ്ചകൾ നാം കാണുന്നുണ്ട് ഈ ദിവസങ്ങളിൽ. വേദനാജനകമായ കാഴ്ചയാണത്.

പ്രവാസികളായ മലയാളികളുടെ കാര്യം വലിയ കഷ്ടമാണ്. കഴിഞ്ഞ ദിവസമാണ് വിവാഹം കഴിഞ്ഞ് രണ്ടു മാസം ആയ ഒരു നവവരൻ ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. നാട്ടിലായിരുന്ന ഭാര്യ തന്റെ പ്രിയതമന്റെ മൃതദേഹം ഒരു നോക്കുപോലും കാണാൻ സാധിക്കാതെ മൃതദേഹം അവിടെത്തന്നെ സംസ്കരിക്കാൻ സമ്മതപത്രം അയച്ചു കൊടുത്ത വാർത്ത വളരെ ഹൃദയഭേദകമായ സംഭവമായിരുന്നു. ഇതുപോലെ അനേകം മലയാളികൾ ഓരോ ദിവസവും മരണപ്പടുന്ന വാർത്തകൾ നാം കാണുകയാണ്. ഉറ്റവരെ കാണാതെ വിഷമിക്കുന്ന പ്രവാസി സഹോദരങ്ങളും,സ്വന്തം സഹോദരങ്ങളെ കാണാൻ കഴിയാതെ വിഷമിക്കുന്നവരും അവരുടെ മാതാപിതാക്കളും,ഭാര്യാ ഭർത്താക്കന്മാരും നമ്മുടെ വേദന തന്നെയാണ്. സ്വന്തം നാട്ടിൽ നമ്മൾ എല്ലാവരും സുരക്ഷിതരാണെന്ന ഉത്തമ ബോധ്യം നമുക്ക് ഉണ്ട്. ആ സുരക്ഷിതത്വം നമ്മുടെ പ്രവാസി സഹോദരങ്ങൾക്കും ലഭ്യമാകണം. അതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണ്. കോവിഡ് ഭീതിയിൽ പ്രവാസലോകം ആയിരിക്കുമ്പോൾ നമ്മുടെ പ്രവാസി സഹോദരങ്ങളെ മരണത്തിന് വിട്ടു കൊടുക്കാൻ ആവില്ല.അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകാൻ ഇന്ത്യൻ എംബസി ഉൾപ്പെടെ സമ്മർദ്ദം ചെലുത്തണം.

ഇനി അവരെ കൊണ്ടുവരാനുള്ള സാഹചര്യം ഒരുങ്ങുന്നു എങ്കിൽ, ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. നമ്മൾ പൂർണ്ണ സജ്ജരാണെന്നതിന്റെ അടയാളപ്പെടുത്തലുകൾ ഇന്ന് കേരളം ലോകത്തിനു മുൻപിൽ കാട്ടിക്കൊടുക്കുകയാണ്. കേന്ദ്ര സർക്കാർ ഇപ്പോഴും പ്രവാസികളുടെ വിഷയം ഗൗരവമായി എടുക്കുന്നില്ല എന്നതാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് കേന്ദ്ര സർക്കാർ വിഷയത്തിൽ ഇനിയെങ്കിലും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ തയ്യാറാവണം.-

ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ഗംഗാതീരത്ത് കറങ്ങി നടന്ന വിദേശകളെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് പോലീസ്. ഉത്തരാഖണ്ഡ് പോലീസിന്റേതാണ് നടപടി. ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധ രാജ്യക്കാരായ പത്തുവിദേശികളെ കൊണ്ടാണ് പോലീസ് ഇംപോസിഷന്‍ എഴുതിച്ചത്.

ഇസ്രയേല്‍, ഓസ്ട്രേലിയ, മെക്സികോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദേശികളെന്ന് പോലീസ് അറിയിച്ചു. ‘ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം’ എന്ന് ഇവരെക്കൊണ്ട് 500 തവണയാണ് പോലീസ് എഴുതിച്ചത്. മേഖലയില്‍ ഏതാനും വിദേശികള്‍ ഉണ്ടെന്നും ഇവര്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പുറത്ത് കറങ്ങി നടക്കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ലോക്ക് ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങി നടന്നത് എന്തിനാണെന്ന പോലീസിന്റെ ചോദ്യത്തിന് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് തങ്ങള്‍ കരുതിയതെന്നാണ് ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത്തരം ഇളവ് നല്‍കുന്നത് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നവര്‍ക്കാണെന്ന് പോലീസ് പറഞ്ഞ് മനസിലാക്കുകയും ചെയ്തു. ശേഷം ഇംപോസിഷന്‍ എഴുതിക്കുകയായിരുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ ആര്‍എസ്എസിന് അനുവാദം നല്‍കിയിട്ടില്ലെന്ന് തെലങ്കാന പോലീസ്. ആര്‍എസ്എസ് യൂണിഫോം ധരിച്ച ആളുകള്‍ ലാത്തിയുമായി ഹൈദരാബാദിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പോലീസ്.

യദാദ്രി ഭുവനഗിരി ചെക്ക് പോയിന്റുകളില്‍ 12 മണിക്കൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസിനെ സഹായിക്കുന്നുവെന്ന കുറിപ്പോടെ ട്വിറ്ററില്‍ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. @ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ആരാണ് ആര്‍എസ്എസിന് ഇങ്ങനെ ഒരു ഔദ്യോഗിക പദവി നല്‍കിയതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന ചോദ്യം. ഇതോടയൊണ് പോലീസ് വിശദീകരണവുമായി രംഗത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും, പോലീസ് ആര്‍ക്കും പരിശോധനയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.

അതെസമയം, ലോക്കല്‍ പോലീസുമായി ചേര്‍ന്നാണ് ആര്‍എസ്എസ് പരിശോധനയ്ക്ക് ഇറങ്ങിയത് എന്നാണ് തെലങ്കാന ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നടിമ്പള്ളി പറയുന്നത്. എന്നാല് ചിലര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. അതോടെ പോലീസ് സമ്മര്‍ദ്ദത്തിലായെന്നും ആയുഷ് നടിമ്പള്ളി കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരെ പരിഹാസം ചൊരിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കളെ അതേ രീതിയിൽ തേച്ചൊട്ടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നതൊക്കെ ആരു കേൾക്കാൻ രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കിൽ കേൾക്കാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോൺഗ്രസിന്റെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചതായി സ്വകാര്യ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

‘കോൺഗ്രസ് യുവനേതാക്കളുടെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണ്, പ്രതിപക്ഷത്തിനെതിരേ താൻ ഉന്നയിച്ച ആരോപണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളി രാമചന്ദ്രനോ എന്തെങ്കിലും പറയുകയാണെങ്കിൽ കേൾക്കാം. അതല്ലാതെ കോൺഗ്രസിന്റെ യുവനേതാക്കളെ ആരാണ് കേൾക്കുക’- കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.

കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെ കെ സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇതാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല. സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമർശിക്കാൻ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രാഹുൽ ഗാന്ധി ചെയ്യുന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടെന്നും കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.

ഇതിനെതിരേയാണ് ട്രോളുമായി കോൺഗ്രസ് യുവനേതാക്കളായ ടി സിദ്ധീഖ്, ജോതികുമാർചാമക്കാല, പിസി വിഷ്ണുനാഥ് തുടങ്ങിയവർ രംഗത്തെത്തിയത്. ‘സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. പിആർ വർക്കല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആർ വർക്ക് ചെയ്യിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ മിടുക്ക്’ എന്നൊക്കെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുട വിമർശനം.

ഏപ്രില്‍ 13ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റത്തിന് സാധ്യത. ഇതുമൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര പഠന കേന്ദ്രം അറിയിച്ചു.

തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലും താഴ്ന്ന-വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved