ഓണവിപണി ലക്ഷ്യമിട്ട് ചാരായം നിര്‍മിക്കാനായി ബാരലില്‍ സൂക്ഷിച്ച 500 ലിറ്ററോളം വാഷുമായി യുവാവിനെ കാളികാവ് എക്‌സൈസ് സംഘം പിടികൂടി. മമ്പാട് പള്ളിക്കുന്ന് സ്വദേശി പഴംപാലക്കോട് വീട്ടില്‍ രാജുവിനെ (45) യാണ് പിടികൂടിയത്. നിറയെ രഹസ്യ അറകളും 500 ലിറ്ററോളം വാഷ് ബാരലുകളിലായി സൂക്ഷിക്കാനുള്ള സൗകര്യവും ഇയാള്‍ വീട്ടില്‍ ഒരുക്കിയിരുന്നു.
പൊലീസിലും എക്‌സൈസിലുമായി നാല് ചാരായ കേസുകളും രാജുവിന്റെ പേരിലുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി കെട്ടിട നിര്‍മാണ മേഖലയിലാണ് രാജു ജോലി ചെയ്യുന്നത്. മറ്റാരെയും കൂടാതെ രാജുവും ഭാര്യയും ചേര്‍ന്നാണ് ഇവരുടെ വീട് നിര്‍മിച്ചത്. ചാരായം ശേഖരണം അടക്കം മുന്നില്‍ കണ്ടുള്ള നിര്‍മാണമായതിനാല്‍ പല തവണ വീട് എക്‌സൈസ് പരിശോധിച്ചിട്ടും ഒന്നും കിട്ടിയിരുന്നില്ല. ചാരായ വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്ത് വച്ച് പിടിയിലായിട്ടുണ്ടെങ്കിലും നിര്‍മാണ വസ്തുക്കള്‍ കണ്ടെത്താന്‍ എക്‌സൈസിന് കഴിഞ്ഞിരുന്നില്ല.
ഇപ്പോള്‍ എക്‌സൈസിന്റെ ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മുന്‍ പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരുന്നതിന്റെ ഭാഗമായാണ് രാജുവിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് ശുചിമുറിയോട് ചാരിയുള്ള ഷെഡില്‍ ഭൂമിക്കടിയിലേക്ക് രഹസ്യ അറ നിര്‍മിച്ചത് കണ്ടെത്തിയത്.
മുകളില്‍ സ്ലാബിട്ട് മൂടി ഷീറ്റിട്ട് 12 ഓളം ചാക്കുകളിലായി മെറ്റലുകള്‍, വെട്ടുകല്ല്, മറ്റു പാഴ് വസ്തുക്കള്‍ തുടങ്ങിയവയിട്ട് മൂടിയിരുന്നു. ഇത് കണ്ടതോടെയാണ് എക്‌സൈസിന് സംശയം തോന്നിയത്. അടുക്കളയില്‍ വീതനയുടെ അടിഭാഗത്തായി ടൈല്‍സ് എടുത്തു മാറ്റാവുന്ന രീതിയിലും രഹസ്യഅറ നിര്‍മിച്ചിരുന്നു. ഇവിടെയായിരുന്നു വാഷും ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ വീടിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് അറകളാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.
രണ്ട് ബാരലുകളിലായി വാഷും ഒന്നേമുക്കാര്‍ ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തുടര്‍ന്ന് രാജുവിനെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ നിലന്പൂര്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ശിവപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.എസ്. അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഷരീഫ്, കെ.വി. വിപിന്‍, കെ. അമിത്, മുഹമ്മദ് ഹബീബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. രജനി തുടങ്ങിയവരുണ്ടായിരുന്നു.
ഓണക്കാലത്ത് പൊലീസും എക്സൈസും ഡാൻസാഫും ചേർന്ന് പരിശോധന ശക്തമാക്കിയതിന് പിന്നാലെ കൊച്ചിയിൽ വൻ ലഹരി വേട്ട. വിപുലമായി കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത് 34.40ഗ്രാം എംഡിഎംഐ. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് അഞ്ചുപേരാണ്. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ മട്ടാഞ്ചേരി സ്വദേശി നാസിഫ്, തോപ്പുംപടി മുസ്തഫ എന്നിവരാണ് 14.52ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതി അറസ്റ്റിലായത്. എറണാകുളം ഷൺമുഖപുരം സ്വദേശിനിയായ സിന്ധുവും പാലക്കാട് സ്വദേശി ഷാനവാസുമാണ് സെൻട്രെൽ സ്റ്റേഷനിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.62ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മൂന്നാമത്തെ കേസിൽ വിഷ്ണുരാജ് എന്ന യുവാവാണ് പാലാരിവട്ടം സ്റ്റേഷനിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 26ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. വരും ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ പരിശോധന ശക്തമാക്കുവെന്ന് പൊലീസ് വിശദമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ എളമക്കര പോണേക്കര പള്ളിപ്പടി ചർച്ച് റോഡിൽ സമീപത്തു നിന്നും 2.026 കിലോ കഞ്ചാവ് പിടികൂടി. ഹരേ കൃഷ്ണ നായക് എന്ന 26കാരനാണ് അറസ്റ്റിലായത്. ഒഡീഷയിലെ ഗഞ്ചം സ്വദേശിയാണ് ഇയാൾ. ഇയാളിൽ നിന്നും ഈ വർഷം മെയ് മാസം ഒരു കിലോ കഞ്ചാവ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ പിടികൂടിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ കെഎ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട മാലക്കരയില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി വിഷ്ണു ഭാസ്കറാണ് (42) പമ്പയിൽ മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. വിഷ്ണുവും രേഖയുമടങ്ങുന്ന കുടുംബം മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനിറങ്ങവേ രേഖയടക്കം മൂന്ന് പേർ ഒഴുക്കില്‍പ്പെടുകയായിരുന്നു. 13കാരനായ അദ്വൈതിനെ പിതാവ് രക്ഷപ്പെടുത്തി. മുങ്ങിത്താഴ്ന്ന രേഖയെ രക്ഷിക്കാന്‍ വിഷ്ണു ആറ്റിലേക്ക് ചാടി. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ വിഷ്ണുവിനെ കാണാതായി.
ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ രക്ഷിച്ചു. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരിച്ചലിൽ 20 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. അച്ഛൻ- ഭാസ്കരപ്പിള്ള, അമ്മ- വസന്തകുമാരി, മകൾ ഋതുഹാര.
പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.
കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണു നടപടി. 12 ദിവസം മുൻപാണ് സനൂഷ തന്റെ മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പോലീസിൽ പരാതി നൽകി. ചേർത്തല പോലീസിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകി.
ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോൺ സ്വിച്ച് ഓൺചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മ്യാന്മാറിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് പ്രകാരം നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്.
ആനയുടെ രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി സ്വദേശി സുനിൽകുമാർ (മണികണ്ഠൻ-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനിൽകുമാറിനെ ചവിട്ടി പരിക്കേൽപ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരൻ നായർക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാൻ മൈനാഗപ്പള്ളി സ്വദേശി പ്രദീപിനും നിസ്സാര പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മദപ്പാടിനെത്തുടർന്ന് മാർച്ച് മുതൽ ആനയെ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് അഴിച്ചത്. ആദ്യം ക്ഷേത്രദർശനം നടത്തി. പിന്നാലെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിൽ ആനയെ എത്തിച്ചു. അവിടെ തളയ്ക്കുന്നതിനിടെ ഒന്നാം പാപ്പാൻ പ്രദീപിനെ ആന തട്ടിവീഴ്ത്തി. ഈ സമയം സുനിൽകുമാർ ആനപ്പുറത്തായിരുന്നു. ഒരു മണിക്കൂറോളം ഇയാൾ ആനപ്പുറത്തിരുന്നു.
ശാന്തനായി നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി സുനിൽകുമാറിനെ തുമ്പിക്കൈകൊണ്ട് വലിച്ചു താഴെയിട്ടശേഷം ചവിട്ടുകയായിരുന്നു. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെ സമീപക്ഷേത്രങ്ങളിലെ പാപ്പാന്മാരെല്ലാം ഹരിപ്പാട്ടെത്തി. ഇവർ ചേർന്ന് ആനയെ സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാൻ ശ്രമിച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ വരുതിയിലാക്കിയത്.
പുല്ലാംവഴി വളപ്പിൽനിന്ന് വലിയകൊട്ടാരത്തിനു സമീപത്തുള്ള ആനത്തറയിലേക്ക് കനത്ത സുരക്ഷയിൽ ആനയെ നടത്തുകയായിരുന്നു. ഈ സമയം മുരളീധരൻനായർ ആനപ്പുറത്തു കയറി. മറ്റു പാപ്പാന്മാർ വടംകൊണ്ടു ബന്ധിച്ചാണ് ആനയെ നടത്തിയത്.
വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിനടുത്തെത്തിയപ്പോൾ ആന മുരളീധരൻനായരെ തുമ്പിക്കൈകൊണ്ടുവലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു.ഉടൻ മറ്റു പാപ്പാന്മാർ ചേർന്ന് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ഇതിനിടെ ദേവസ്വം വെറ്ററിനറി ഡോക്ടർ ആനയെ മയക്കാനുള്ള മരുന്നു കുത്തിവെച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ കൊട്ടാരവളപ്പിൽ തളച്ചു.
മദകാലം കഴിഞ്ഞതിനാൽ ആനയെ അഴിക്കാമെന്ന് ഒരുമാസം മുൻപ് വെറ്ററിനറി ഡോക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ആനയെ അഴിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് ഞായറാഴ്ച അഴിച്ചതെന്നാണ് അറിയുന്നത്. സുനിൽകുമാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വയനാടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാര പ്രതീക്ഷ നല്‍കി ആനയ്ക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുരങ്ക പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നാളുകള്‍ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുമെന്നന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ കച്ചവട ആവശ്യങ്ങള്‍ക്കും മറ്റും വയനാട്ടിലേക്ക് പോകാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്യണം. മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടക്കണം.
തുരങ്ക പാത യാഥാര്‍ഥ്യമായാല്‍ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനക്കാംപൊയിലിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും. കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്ക പാതയുടെ നിര്‍മാണം. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്.
കൊച്ചി-ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ ഈ തുരങ്ക പാത കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ താമരശേരി ചുരത്തിലെ തിരക്ക് ഒഴിവാകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് വാദിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും അദേഹം പറഞ്ഞു. ഫലത്തില്‍ രാഹുലിനെ പുറത്താക്കിയ നടപടിയെ പരോക്ഷമായി തള്ളുകയാണ് യു. ഡി എഫ് കണ്‍വീനര്‍ ചെയ്തത്.
എല്ലാവര്‍ക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കണം. ആരോപണങ്ങള്‍ ഉയര്‍ന്നവര്‍ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണം. സിപിഐഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
പുന്നമടക്കായലിലെ ഓളങ്ങൾക്ക് തീപ്പിടിച്ചു. 71-ാമത് നെഹ്റുട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടന്‍. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാണ് വീയപുരം ചുണ്ടന്‍ വള്ളം തുഴഞ്ഞത്. നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത് പുന്നമട ബോട്ട് ക്ലബ്ബാണ്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.
ആറാം ഹീറ്റ്‌സില്‍ മുന്നിലെത്തിക്കൊണ്ടാണ് വീയപുരത്തിന്റെ ഫൈനല്‍ പ്രവേശം. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയാണ് മേല്‍പ്പാടം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഫൈനലിലേക്ക് മുന്നേറിയത്. നാലാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടനും അഞ്ചാം ഹീറ്റ്‌സില്‍ പായിപ്പാടന്‍ ചുണ്ടനുമാണ് ഒന്നാമതെത്തിയത്. ആദ്യ ഹീറ്റ്‌സില്‍ കാരിച്ചാല്‍ ഒന്നാമതെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്താകുകയായിരുന്നു.
ഫൈനലിലെത്തിയ ചുണ്ടന്‍വള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്ത സമയം
നടുഭാഗം- 4.20.904
മേല്‍പ്പാടം- 4.22.123
വീയപുരം- 4.21.810
നിരണം- 4.21.269
21 ചുണ്ടൻ ഉൾപ്പെടെ 75 വള്ളങ്ങളാണ് 71-ാമത് നെഹ്റുട്രോഫിക്കുവേണ്ടി മത്സരിച്ചത്. ചുണ്ടൻവള്ളങ്ങളുടെ മത്സരങ്ങൾ ആറു ഹീറ്റ്സുകളിലായിട്ടാണ് നടന്നത്. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയായിരുന്നു മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയംകുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിലെത്തിയത്.