കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം… അങ്ങനെ പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി കേരളംവിട്ട് കുവൈത്തിലെത്തിയ ആ 23 പേരും ഇന്ന് ഒരേ വിമാനത്തില്‍ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി.
തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.
വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മന്റെും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരം കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റും വേഗതകൂട്ടാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്തകേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരിയല്ലാത്ത ചില സമീപനങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തിനുള്ള സമയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമമമന്ത്രി സെന്‍ജി കെ.എസ്. മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി.
മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ വടക്കേക്കര പോലീസ് വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തു. രാത്രി 8.30-ഓടെ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണിത്. രാത്രി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു.
മകളെ കാണാനില്ലെന്നു കാട്ടി അച്ഛൻ മാല്യങ്കര നൊച്ചിത്തറ എൻ.എസ്. ഹരിദാസ്, വടക്കേക്കര പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിൽ യുവതി ഡൽഹിയിലുണ്ടെന്ന് നേരത്തേ സൂചന ലഭിച്ചിരുന്നു.
ദിവസങ്ങൾക്കു മുൻപ് മാല്യങ്കരയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തെ ജോലിസ്ഥലത്തുപോയ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചതും മകളെ കാണാനില്ലെന്ന് പരാതി നൽകിയതും. ഇതിനിടെ താൻ പറഞ്ഞ പരാതി കള്ളമാണെന്നു കാട്ടി യുവതിയുടെ മൂന്ന് വീഡിയോകൾ പുറത്തുവന്നിരുന്നു.
ആത്മകഥയിൽ സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സിബി മാത്യുസിനെതിരെ കേസെടുക്കും. ഹൈക്കോടതിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്.
സിബി മാത്യൂസ് രചിച്ച ആത്മകഥയായ ‘നിർഭയം ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.
ഐപിസി 228 എ പ്രകാരമാണ് മുൻ ഡിജിപിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. സിബി മാത്യൂസ് പുസ്‌തകത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ കൊണ്ട് സൂര്യനെല്ലി കേസിലെ അതിജീവിത ആരാണെന്ന് പൊതുസമൂഹത്തിന് വ്യക്തമാകും എന്നാണ് കോടതി വിലയിരുത്തിയത്.
സിബി മാത്യൂസിൻ്റെ പുസ്‌തകത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും അതിജീവിത താമസിക്കുന്ന സ്ഥലവും മാതാപിതാക്കളുടെ പേരും പഠിച്ച സ്കൂളിനെ കുറിച്ചും എല്ലാം കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളിലൂടെ അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം തങ്ങളാണെന്ന എം.വി.ജയരാജന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇടത് സൈബര്‍ പേജായ പോരാളി ഷാജി. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് ഇടതുപക്ഷത്തിന്റ തോല്‍വിക്ക് കാരണമെന്നും തങ്ങളല്ല അതിന് കാരണമെന്നും ‘പോരാളി ഷാജി’ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ ഇടതുവിരുദ്ധ പ്രചാരണങ്ങളാണെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായി. ‘സാമൂഹിക മാധ്യമങ്ങളിലെ ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളെ വിലയ്‌ക്കെടുക്കുന്നുണ്ട്. ചെങ്കോട്ട, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ വിലയ്ക്ക് വാങ്ങപ്പെടുന്നുണ്ട്. ആദ്യം ഇത്തരം ഗ്രൂപ്പുകളില്‍ ഇടതുപക്ഷ അനുകൂലമായ വാര്‍ത്തകള്‍ വരുമെങ്കിലും പിന്നീട് ഇടതുവിരുദ്ധ പോസ്റ്റുകള്‍ വരും. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കണം’ ജയരാജന്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടതെന്ന തലക്കെട്ടില്‍ പോരാളി ഷാജി പേജില്‍ ജയരാജന് അക്കമിട്ട് മറുപടി നല്‍കിയിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്കെന്നും കുറിപ്പില്‍ പറയുന്നു.
പച്ചക്കറിയുടെ വില കുതിച്ചുയരുന്നതിനൊപ്പം മീനിന്റെ വില കൂടിയത് സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമാക്കി. ഇത് കൂടാതെയാണ് പക്ഷിപ്പനി കാരണം കോഴിയിറച്ചി പലസ്ഥലങ്ങളിലും കിട്ടാതെയുമായത് . കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെ എത്തി.ഇത് കടകളിൽ എത്തുമ്പോൾ വില 400 രൂപയാകും. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യ ലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം.
വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിങ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി ഉള്ളത്. ട്രോളിങ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
എറണാകുളം അതിരൂപതയിലെ കുർബാന തർക്കം വീണ്ടുംരൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കുറച്ചുനാളായി തണുത്ത് കിടന്ന പ്രശ്നം വീണ്ടും ഗുരുതരമാകുമെന്നാണ് അറിയാൻ സാധിച്ചത്. കുർബാനയുടെ പേരിൽ എറണാകുളം അതിരുപതയുടെ പള്ളികളും സ്ഥാപനങ്ങളും കയ്യേറി അധിനിവേശം നടത്താനുള്ള നീക്കം ജീവൻ നൽകിയും പ്രതിരോധിക്കുമെന്ന് അൽമായ മുന്നേറ്റം എം,മുന്നറിയിപ്പ് നൽകി . ഒരു ലിറ്റർജിക്കൽ വേരിയന്റാക്കി മാറ്റിയാൽ തീരുന്ന പ്രശ്നമാണ് സിനഡ് കഴിഞ്ഞ രണ്ടു വർഷമായി സീറോ മലബാർ സഭയെ പൊതുസമൂഹത്തിൽ അവഹേളനത്തിന് കാരണമാകുന്ന വിഷയമായി തീർത്തതെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. എറണാകുളം അതിരൂപതയിലെ വൈദികരെയും വിശ്വാസികളേയും വഞ്ചിച്ചു നിലപാടെടുത്ത അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ എറണാകുളം ബിഷപ്പ് ഹൗസിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.
എറണാകുളം അതിരൂപതയിലെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണം വിശ്വാസികൾ ഏറ്റെടുക്കാൻ മുഴുവൻ ഇടവക സമൂഹത്തെയും ഒരുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 16 ഫൊറോനകളിലും ഇടവക പ്രതിനിധികളുടെ കൺവെൻഷൻ ആരംഭിക്കുകയാണ്.
എറണാകുളം അതിരൂപതയുടെ നിലപാട് പരിഗണിക്കാൻ കഴിയില്ലെങ്കിൽ ഈ വിശ്വാസസമൂഹത്തെ സീറോ മലബാർ സഭയിൽ നിന്ന് മാറ്റി നിർത്തി വത്തിക്കാന്റെ കീഴിൽ മാർപ്പാപ്പയുടെ നേരിട്ടുള്ള ഭരണത്തിൽ സ്വാതന്ത്ര മെത്രാപോലിത്തൻ സഭയാക്കണം. ആറര ലക്ഷം വിശ്വാസികളെയും 450വൈദീകരെയും കുർബാനയുടെ റൂബറിക്സിന്റെ പേരിൽ പുറത്താക്കി ഇവിടെ ഭരണം നടത്താമെന്നുള്ള ആഗ്രഹം വ്യാമോഹം മാത്രമാണെന്ന് യോഗം മുന്നറിയിപ്പ് നൽകി.
വൈദികരുടെ നിലപാടിനും തീരുമാനങ്ങൾക്കും യോഗം പൂർണപിന്തുണ വാഗ്ദാനം ചെയ്തു. ജനാഭിമുഖ കുർബാന അർപ്പിക്കുന്ന മുഴുവൻ വൈദീകർക്കും അല്മായ മുന്നേറ്റം ഫൊറോന, ഇടവക പ്രവർത്തകർ പരിപൂർണ സംരക്ഷണവും പിന്തുണയും പ്രഖ്യാപിച്ചു.
കാലാവസ്ഥമാറ്റം വിളവെടുപ്പിനെ ബാധിച്ചതോടെ വിലയില്‍ സെഞ്ച്വറിയടിച്ച് തക്കാളി. അതിശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് തക്കാളിക്ക് വില കയറാന്‍ കാരണമായതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും തക്കാളി എത്തുന്നത്. കോയമ്ബത്തൂരിലെ മൊത്തവ്യാപാര കേന്ദ്രമായ എം.ജി.ആര്‍ മാര്‍ക്കറ്റുവഴിയാണ് എറണാകുളം ഭാഗങ്ങളിൽ കൂടുതല്‍ പച്ചക്കറികളും എത്തുന്നത്.
ബീന്‍സ് വില 250 കടന്നിട്ട് നാളുകളായി. ഹോട്ടലുകളിലെ ചൈനീസ് വിഭവങ്ങളില്‍ പേരിന് മാത്രം ബീന്‍സുണ്ട്. പച്ചമുളക് 160ല്‍ ഇടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ടും നാളുകളായി. ഹൊസൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ ബീന്‍സ് കൂടുതലായി എത്തുന്നത്. ശൈത്യകാല കൃഷിയായി കാന്തല്ലൂരും ബീന്‍സുണ്ട്.
വില കൂടി നില്‍ക്കുന്ന പച്ചക്കറികള്‍ക്ക് പകരക്കാരെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ഹോട്ടലുടമകള്‍. ബീന്‍സിന് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, തക്കാളിക്ക് പകരക്കാരനായുള്ള പരീക്ഷണങ്ങള്‍ പൊടിപൊടിക്കുകയാണ്. ചുവന്ന ക്യാപ്‌സികം തക്കാളിയുടെ നിറത്തിനും രുചിക്കുമെല്ലാം ഏറെക്കുറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയും ക്യാപ്സിക്കത്തിനുമുണ്ട്. ക്യാരറ്റും തക്കാളിക്ക് പകരക്കാരനാണ്. മധുരവും നിറവും നല്‍കാന്‍ ക്യാരറ്റിനും കഴിയും.
ക്യാരറ്റ് അരച്ച് ചേര്‍ത്താല്‍ കറികള്‍ക്ക് കൊഴുപ്പും കിട്ടും. എന്നാല്‍ തക്കാളിയുടെ അതേ രുചി കിട്ടില്ല. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ കറിപ്പുളി ചേര്‍ത്തും പോകുന്നവരുണ്ട്. കറിപ്പുളി ചേര്‍ത്ത ശേഷം ചുവന്ന ക്യാപ്സിക്കം ചെറുതായി അരിഞ്ഞ് ചേര്‍ത്താല്‍ തക്കാളിയുടെ ലുക്കും രുചിയും കിട്ടുമെന്ന് പറയുന്നു ചില ഹോട്ടലുടമകള്‍. പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്. പഴുത്ത കുടംപുളി ചേര്‍ത്തും പകരം പരീക്ഷണം നടക്കുന്നുണ്ട്. നിറം ഒഴികെ മറ്റ് രീതിയില്‍ തക്കാളിക്ക് പകരമാകാന്‍ പഴുത്ത കുടംപുളിക്ക് കഴിയും.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി. പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും പരാതിക്കാരി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്ന കാര്യങ്ങളടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി വെളിപ്പെടുത്തി.
”ഭര്‍ത്താവ് രാഹുലിനെതിരെ മാധ്യമങ്ങളിലൂടെ മോശമായ കാര്യങ്ങള്‍ പറയേണ്ടി വന്നതില്‍ കുറ്റബോധം തോന്നുന്നു. എനിക്ക് നുണ പറയാന്‍ താല്പര്യമില്ലെന്ന് ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷേ, വീട്ടുകാര്‍ എന്നോട് ഈ രീതിയില്‍ പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പറയേണ്ടി വന്നത്. സ്ത്രീധനത്തിന്റെ കാര്യവും സ്ത്രീധനത്തിന്റെ പേരിലാണ് മര്‍ദ്ദിച്ചത് എന്നും ബെല്‍റ്റവച്ച് അടിച്ചതും ചാര്‍ജറിന്റെ കേബിള്‍ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്. ഈ രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ എന്നോട് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നത്.
ഞാന്‍ പറഞ്ഞതെല്ലാം നുണകളാണ്. അതില്‍ കുറ്റബോധം തോന്നുന്നു. രാഹുല്‍ നേരത്തെ വിവാഹിതനാണെന്ന കാര്യവും എനിക്ക് അറിയാമായിരുന്നു. രാഹുലുമായുള്ള വിവാഹം മുടങ്ങിപ്പോകുമോ എന്ന് കരുതി ഈ കാര്യം താനാണ് വീട്ടില്‍ അറിയിക്കാതിരുന്നത്”- യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
വിവാഹമോചനം ലഭിക്കാത്തതിനാല്‍ വിവാഹം നടത്തേണ്ട എന്ന് രാഹുല്‍ പറഞ്ഞിരുന്നു. താനാണ് നിശ്ചയിച്ച തീയതിക്ക് വിവാഹം നടത്താന്‍ നിര്‍ബന്ധിച്ചത്. 150 പവനും കാറും ചോദിച്ചെന്ന ആരോപണം തെറ്റാണ്. വിവാഹമോതിരവും വസ്ത്രങ്ങളും വിവാഹത്തിന്റെ ഏറെക്കുറെ ചെലവും വഹിച്ചത് രാഹുല്‍ തന്നെയാണ്. രാഹുല്‍ തന്നെ മര്‍ദ്ദിച്ചു എന്നത് ശരിയാണ്. അതൊരു ചെറിയ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. രണ്ടുപ്രാവശ്യമാണ് തല്ലിയത്. തുടര്‍ന്ന് താന്‍ കരഞ്ഞ് ബാത്ത്‌റൂമില്‍ പോയപ്പോള്‍ അവിടെ വീണു. അങ്ങനെയാണ് പരിക്ക് പറ്റിയതെന്നും യുവതി വെളിപ്പെടുത്തി.
ഇക്കാര്യം ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഡോക്ടറോട് പറയുകയും ചികിത്സയ്ക്ക് ശേഷമാണ് തിരികെ വീട്ടിലേക്ക് വരികയും ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റ് സംസാരിച്ചു രണ്ടുപേരും കോംപ്രമൈസ് ചെയ്തു. മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇത് കണ്ട തെറ്റിദ്ധാരണയിലാണ് രാഹുലുമായി തര്‍ക്കം ഉണ്ടായത.് കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് വക്കീല്‍ പറഞ്ഞത് അനുസരിച്ച് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.
രാഹുലിന്റെ വീട്ടില്‍നിന്ന് പോകാന്‍ താല്പര്യമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, രാഹുലിന്റെ കൂടെ പോയാല്‍ രക്ഷിതാക്കള്‍ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിച്ചു.
അടുത്ത നിയമസഭാ ഇലക്ഷനിൽ 20 ലധികം സീറ്റുകൾ നേടുക. കേരളത്തിൽനിന്ന് സുരേഷ് ഗോപിയേയും ജോർജ് കുര്യനെയും മന്ത്രിമാരാക്കുന്നതിലൂടെ ബിജെപി നേതൃത്വം ഇതാണ് ലക്ഷ്യം വെക്കുന്നത്. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഗ്യാരന്റി. എന്നാല്‍ ജോര്‍ജ് കുര്യന്റെ നിയോഗം ഏവരെയും അമ്പരപ്പിച്ചു. ബി.ജെ.പി രാഷ്ട്രീയത്തിലെ നിശബ്ദ സാന്നിധ്യമായിരുന്ന ജോര്‍ജ് കുര്യനും താരത്തിളക്കത്തില്‍ സുരേഷ് ഗോപിയും ചേരുമ്പോള്‍ വ്യത്യസ്ത കൂട്ടുകെട്ടിലൂടെ പുതിയ വോട്ടുബാങ്കുകളിലേക്ക് കടന്നുചെല്ലാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം.
ബി.ജെ.പിയുടെ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് ജോര്‍ജ് കുര്യന്‍. 40 വര്‍ഷമായി പാര്‍ട്ടിക്കൊപ്പം ഉയര്‍ച്ച താഴ്ചകളില്‍ നിഴലുപോലെ വിവാദങ്ങളില്‍ നിന്നകന്ന് അദ്ദേഹമുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ ബി.ജെ.പിയോട് അകലംപാലിച്ചിരുന്ന കാലത്ത് ഒപ്പംചേര്‍ന്ന ജോര്‍ജ് കുര്യനെ മന്ത്രിയാക്കിയതിലൂടെ വ്യക്തമായ സന്ദേശം അണികള്‍ക്കും നേതാക്കള്‍ക്കും നല്കാന്‍ നേതൃത്വത്തിന് സാധിച്ചു, ആത്മാര്‍ത്ഥയോടെ ഒപ്പംനിന്നാല്‍ പാര്‍ട്ടി അതിനു പ്രതിഫലം നല്കുമെന്ന്.
ജോര്‍ജിന്റെ മന്ത്രിസ്ഥാനത്തിലൂടെ ഒന്നിലേറെ കാര്യങ്ങളാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. അതിലേറ്റവും പ്രധാനം അവരുടെ ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള വിത്തുപാകുകയെന്നതാണ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തില്‍ ക്രൈസ്തവ വോട്ടുകളുടെ വലിയ ഒഴുക്കുണ്ടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഹിന്ദു+ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിച്ചാല്‍ ഭാവിയില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് എത്താമെന്ന് അവര്‍ കരുതുന്നു.
ക്രൈസ്തവര്‍ ഏറെയുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തിലുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കാണ് കിട്ടുന്നതും. ഇതേ തന്ത്രം കേരളത്തിലും വിജയത്തിലെത്തിയാല്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് വളരാമെന്ന് അമിത് ഷായും മോദിയും കണക്കുകൂട്ടുന്നു.
കേരളത്തിലെ സഭാനേതൃത്വവുമായി ജോര്‍ജ് കുര്യന് അടുത്ത ബന്ധമുണ്ട്. മാറിയ കാലഘട്ടത്തില്‍ ജോര്‍ജിന്റെ വരവ് ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.
സിനിമ തിരക്കുകള്‍ മൂലം മന്ത്രിസ്ഥാനത്തിനായി കുറച്ചുകൂടി സമയം നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. മോദിയോ അമിത്ഷായോ അത് ചെവിക്കൊണ്ടില്ല. കേന്ദ്രമന്ത്രിയാക്കാമെന്ന ഉറപ്പില്‍ തൃശൂരുകാര്‍ നല്‍കിയ ജനവിധിയെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതാണ് ഇതിനു കാരണം. സുരേഷ് ഗോപിയുടെ ശ്രമഫലമായി കേന്ദ്ര പദ്ധതികളും ഫണ്ടുകളും കേരളത്തിന് കൂടുതല്‍ കിട്ടുന്നുവെന്ന പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കും.
ഗുജറാത്ത് മോഡലിനെ അവതരിപ്പിച്ച് രാജ്യംപിടിച്ച മോദിയുടെ ശൈലി തൃശൂരിലേക്ക് പകര്‍ത്താനാകും അവര്‍ ശ്രമിക്കുക. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കും ഈ പ്രചരണം വ്യാപകമായി എത്തിക്കാന്‍ സാധിച്ചാല്‍ ബി.ജെ.പിക്കത് വരും തിരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടം സമ്മാനിക്കും.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും കൂടുതല്‍ പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. റെയില്‍വേ, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം കൃത്യമായ ഇടപെടലുകള്‍ക്ക് കഴിയുന്ന നേതാക്കളാണ് ഇരുവരും. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം രണ്ടുപേര്‍ക്കും ഉണ്ടെന്നതും വിസ്മരിച്ചുകൂടാ
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം മാറുന്നു. ഈ മാസം 10 മുതലാണ് മംഗളൂരു റെയില്‍വേ റീജനു കീഴിലുള്ള വിവിധ ട്രെയിനുകളുടെ സമയം മാറുന്നത്. കൊങ്കണ്‍ വഴി വിവിധ സ്റ്റേഷനുകളില്‍ എത്തുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് പുതിയ സമയ ക്രമം.
മണ്‍സൂണ്‍ സമയക്രമം നിലവില്‍ വരും മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ പുതിയ സമയക്രം നോക്കണമെന്ന് റെയില്‍വേ അറിയിച്ചു.
പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ
എറണാകുളം ജംഗ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) രാവിലെ 10.30ന് പുറപ്പെട്ട് മംഗളൂരു ജംഗ്ഷനില്‍ വൈകിട്ട് 6.55ന് എത്തിച്ചേരും. രാവിലെ 10.40നുള്ള എറണാകുളം-മഡ്‌ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നാകും യാത്ര തുടങ്ങുക.
രാവിലെ 5.15ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-പൂണെ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് (22149), എറണാകുളം ജംഗ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് (22655) എന്നീ ട്രെയിനുകള്‍ പുലര്‍ച്ചെ 2.15നാകും സര്‍വീസ് ആരംഭിക്കുക.
കൊച്ചുവേളി വഴിയുള്ളവ
കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് (22659), കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക്ക്രാന്ത്രി (12217), കൊച്ചുവേളി-അമൃത്സർ സൂപ്പര്‍ ഫാസ്റ്റ് (12483) എന്നിവ രാവിലെ 9.10ന് പകരം പുലര്‍ച്ചെ 4.50ന് പുറപ്പെടും.
കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ് (12202) 9.10ന് പകരം 7.45ന് പുറപ്പെടും.
എട്ട് മണിയ്ക്ക് പുറപ്പെട്ടിരുന്ന തിരുനല്‍വേലി ഹാപ്പ എക്‌സ്പ്രസ്(19577), തിരുനെല്‍വേലി ഗാന്ധിധാം ഹസഫര്‍ എക്‌സ്പ്രസ് (20923) എന്നിവ 5.15നായിരിക്കും പുറപ്പെടുക.
രാവില 11.15ന് പുറപ്പെട്ടിരുന്ന കൊച്ചുവേളി-ഇന്‍ഡോര്‍ (20931), കൊച്ചുവേളി-പോര്‍ബന്ദര്‍ (20909) എന്നിവ 9.10നും ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) രാവിലെ 10.30നും പുറപ്പെടും.
രാവിലെ 10.40നുള്ള എറണാകുളം-മഡ്‌ഗോവ സൂപ്പര്‍ഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25നാകും സര്‍വീസ് തുടങ്ങുക.
തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431) വൈകിട്ട് 7.15ന് പകരം ഉച്ചയക്ക് 2.40ന് പുറപ്പെടും. രാത്രി 8.25നുള്ള എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് (12977) വൈകിട്ട് 6.50നും വൈകിട്ട് 7.30ന് ആരംഭിക്കുന്ന മഡ്‌ഗോവ-എറണാകുളം എക്‌സ്പ്രസ് (10215) സര്‍വീസ് രാത്രി ഒമ്പതുമണിക്കുമാകും ആരംഭിക്കുക. പുലര്‍ച്ചെ 12.50ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ (22653) സൂപ്പര്‍ഫാസ്റ്റ് രാത്രി 10 മണിക്ക് സര്‍വീസ് ആരംഭിക്കും.
മുംബൈ എല്‍.ടി.ടി നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ 9.30ന് എത്തും. മുംബൈ എല്‍.ടി.ടി-തിരുവനന്തപുരം സെന്‍ട്രല്‍ നേത്രാവതി എക്‌സ്പ്രസ് മംഗളൂരു ജംഗ്ഷനില്‍ പുലര്‍ച്ചെ 5.50ന് എത്തിച്ചേരും.
മംഗളൂരു സെന്‍ട്രല്‍-മുംബൈ എല്‍.ടി.ടി മത്സ്യഗന്ധ എക്‌സ്പ്രസ് (1260) മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 12.45നായിരിക്കും ജൂണ്‍ 10 മുതല്‍ പുറപ്പെടുക. നിലവില്‍ ഉച്ചയ്ക്ക് 2.20നാണ് ട്രെയിന്‍ പുറപ്പെടുന്നത്. രാവിലെ 7.40ന് മംഗളൂരു സെന്‍ട്രലില്‍ എത്തിയിരുന്ന ട്രെയിന്‍ ഇനി രാവിലെ 10.10നായിരിക്കും എത്തുകയെന്നും ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷന്‍ അറിയിച്ചു.
മുംബൈ സി.എസ്.ടി (12134) മംഗളൂരു ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4.35നാണ് സര്‍വീസ് തുടങ്ങുക. നിലവില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സര്‍വീസ്.
മംഗളൂരു സെന്‍ട്രല്‍-മഡ്‌ഗോവ പ്രതിവാര എക്‌സ്പ്രസ് സ്‌പെഷ്യല്‍ പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. മഡ്‌ഗോവയില്‍ ഒരു മണിക്കൂര്‍ മുന്‍പായി 2.25ന് എത്തിച്ചേരും. ട്രെയിന്‍ നമ്പര്‍ 06601 മഡ്‌ഗോവയില്‍ നിന്ന് ഉച്ചയ്ക്ക് 50 മിനിറ്റ് വൈകി മൂന്ന് മണിക്കാകും പുറപ്പെടുക. മാംഗളൂരു സെന്‍ട്രലില്‍ 11.55ന് എത്തിച്ചേരും.
മഡ്‌ഗോവയില്‍ നിന്ന് 4 മണിക്ക് സര്‍വീസ് നടത്തിയിരുന്ന മഡ്‌ഗോവ-മംഗളൂരു സെന്‍ട്രല്‍ മെമു(10107) വെളുപ്പിന് 4.40നായിരിക്കും. മംഗളൂരു സെന്‍ട്രലില്‍ 12.30ന് എത്തും. ട്രെയിന്‍ നമ്പര്‍- 10108 മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 3.30ന് പുറപ്പെട്ട് 11 മണിക്ക് മഡ്‌ഗോവയിലെത്തും.
മറ്റു ട്രെയിനുകളുടെ പുതിയ സമയക്രമം അറിയാന്‍ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (NTES) പരിശോധിക്കുക.