എറണാകുളം കോതമംഗലത്ത് ആൾ താമസമില്ലാത്ത വൈദികന്റെ വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് എസ്പി ഹേമലത പറഞ്ഞു.
കോതമംഗലം ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ ഇന്ന് ഉച്ചയോടെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
വീടിന്റെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർത്ത നിലയിലാണ്. ഇത് ഒരു വൈദികന്റെ വീടാണ്. കുറച്ചുകാലമായി ഇവിടെ ആൾ താമസമില്ല. പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരം കോതമംഗലത്ത് കുറുപ്പംപടി എന്ന സ്ഥലത്ത് നിന്ന് സ്ത്രീയെ കാണാതായെന്ന മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർക്കും 60 വയസ്സാണ് പ്രായം.
ഈ കേസിലും പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രദേശവാസികളാണ് ദുർഗന്ധം വരുന്നെന്ന് പൊലീസിൽ അറിയിച്ചത്. തുടർനടപടികളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടക്കുകയാണ്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കഴിഞ്ഞ ദിവസം കോഴികളുമായി മഹിളാ മോര്‍ച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരേ പരാതി. പ്രതിഷേധത്തിനായി കൊണ്ടുവന്ന കോഴി ചത്തതിനെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി ലഭിച്ചത്.
എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട് എംഎല്‍എ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് കോഴി ചത്തത്. ഇതേത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നല്‍കിയത്.
മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസിനുനേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. കോഴിയോട് ക്രൂരതകാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരേ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിനിടെ പൊരിവെയിലത്ത് എംഎല്‍എ ഓഫീസ് ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കോഴികളെ കെട്ടിത്തൂക്കിയിരുന്നു.
സ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മഴ കനക്കുന്നതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
2025 ആഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കെപിസിസി. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കും. രാഹുലിനെതിരായ ആരോപണങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. എന്തൊക്കെ ആരോപണങ്ങൾ എന്തൊക്കെ, അതിലെ സത്യമെന്ത് തുടങ്ങിയ കാര്യങ്ങളാകും സമിതി പരിശോധിക്കുക. ആദ്യം പുറത്തുവന്നത് പേര് പറയാതെയുള്ള ആരോപണമായിരുന്നുവെങ്കില്‍ പിന്നാലെ പേരു വെളിപ്പെടുത്തിയുള്ള ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതൊക്കെ വലിയ തോതില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ ബിജെപിയും സിപിഎമ്മും തയ്യാറായിട്ടില്ല. എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന ആവശ്യം ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. നിയമനടപടികളിലേക്ക് കടന്നാല്‍ അക്കാര്യത്തില്‍ തീരുമാനം കടുപ്പിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സമാനവിഷയങ്ങളില്‍ രാജിവച്ച കീഴ്‌വഴക്കം സമീപകാലത്ത് ഒരു പാര്‍ട്ടിയിലെയും എംഎല്‍എമാര്‍ സ്വീകരിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. എന്നാല്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചതിനെ പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെയും പടനീക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്ന് പരാതി. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേ സമയം വിഷയത്തിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാതെ ദില്ലിയിൽ ഫ്ലാറ്റിൽ തുടരുകയാണ് ഷാഫി പറമ്പിൽ. വിവാദങ്ങൾക്കിടെ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം പി. ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി ബീഹാറിലേക്ക് പോതായിട്ടാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നാലിന് കോണ്ഗ്രസ് പ്രവർത്തകർ പറവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ.
പി.ടി.പി. നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് വാഴൂർ സോമൻ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന്, റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം രാത്രി എട്ട് മണി വരെ എം എൻ സ്മാരകം പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.
ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളി രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങൾ എന്ന പുസ്തകത്തിൻറെ പ്രകാശനവും ഹോംക്സ് ഇന്ത്യ ഫൗണ്ടേഷൻ്റെ ഉദ്ഘാടനവും യഥാക്രമം മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും സഹകരണ തുറമുഖം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിച്ചു. ആർപ്പൂക്കരയിലുള്ള നവജീവൻ ട്രസ്റ്റിൽ നടന്ന പ്രകാശന കർമ്മത്തിലും തുടർ ചടങ്ങുകളിലും മുൻ എംപി ജോസഫ് ചാഴിക്കാടൻ നവജീവൻ ട്രസ്റ്റ് രക്ഷാധികാരി പി.യു.തോമസ്, ഫാ. ബിജു കുമരനാൽ, ഫാ . സണ്ണി മാത്യു എസ്. ജെ, അബ്ദുൽ മജീദ് മരയ്ക്കാർ, പി. എൻ. സിബി പള്ളിപ്പാട്, സിബി കെ. ചാഴിക്കാടൻ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസാണ് മഴമേഘങ്ങൾക്ക് അവതാരിക എഴുതിയിരിക്കുന്നത്. സാമൂഹിക മത സാംസ്കാരിക വിഷയങ്ങൾ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് രാജേഷ് ജോസഫ് എഴുതിയ മഴമേഘങ്ങളുടെ ഉള്ളടക്കം. ഒരു പ്രവാസിക്ക് താൻ ജീവിക്കുന്ന സമൂഹത്തെയും താൻ വിട്ടുപോന്ന ദേശത്തെയും കുറിച്ച് മനസ്സിൽ ഉടലെടുക്കുന്ന നിരീക്ഷണങ്ങളും ആകുലതകളും ആണ് മിക്ക ലേഖനങ്ങളിലെയും പ്രതിപാദ്യ വിഷയം. നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെ ഒരു നല്ല സാമൂഹിക നിരീക്ഷകനെന്ന നിലയിൽ ശരിയുടെ ഭാഗത്തുനിന്ന് ഇതിലെ ലേഖനങ്ങളിൽ എഴുത്തുകാരൻ വിലയിരുത്തിയിരുന്നു. ഭൂതകാലത്തെ കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ വിങ്ങൽ മഴമേഘങ്ങളിലെ മിക്ക ലേഖനങ്ങളുടെയും പൊതുസ്വഭാവമാണ്. ഒരു പ്രവാസി മലയാളിയുടെ ജന്മനാടിനോടുള്ള പൊക്കിൾകൊടി ബന്ധത്തിന്റെ ഓർമ്മപ്പെടുത്തലായി ഇത് വായനക്കാർക്ക് അനുഭവപ്പെടും.
കേരളത്തിലെ പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി തുറന്നു പറഞ്ഞ യുവനടി റിനി ആന്‍ ജോര്‍ജ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിനോട് അടക്കം പരാതി പറഞ്ഞുവെന്ന് റിനി ആന്‍ ജോര്‍ജ് പറയുന്നു. എന്നെ പീഡിപ്പിച്ചിട്ടില്ല. എന്നാല്‍ മോശം സന്ദേശം അയച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചു. റൂം എടുക്കാമെന്നും പറഞ്ഞു. ഇതോടെ ഞാന്‍ പൊട്ടിത്തെറിച്ചു. അപ്പോള്‍ പ്രമാദമായ സ്ത്രീ പീഡന കേസില്‍ പെട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ചു. പരാതി പറയുമെന്ന് പറഞ്ഞപ്പോള്‍ ഹൂ കെയേഴ്സ് എന്ന് അയാള്‍ ചോദിച്ചു. തന്റെ അനുഭവം പരാതി ആയി പറയുമെന്ന് നേതാവിനോട് പറഞ്ഞപ്പോള്‍ ‘പോയി പറയൂ… പോയി പറയൂ… ‘ എന്ന് പറഞ്ഞ് കളിയാക്കിയെന്നും റിനി ആരോപിച്ചു. ഈ നേതാവിന്റെ പാര്‍ട്ടിയ്ക്ക് എന്തെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ അയാളെ പദവികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും റിനി ആന്‍ പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെങ്കിലും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവിലാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് റിനി വെളിപ്പെടുത്തി. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി തന്റെ അനുഭവം തുറന്നുപറഞ്ഞത്. തുടര്‍ന്ന് പരസ്യമായി പ്രതികരിക്കുകയായിരുന്നു. അടുത്ത കാലത്ത് വിവാദങ്ങളില്‍ കുടുങ്ങിയ യുവ നേതാവായിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടാക്കിയതെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട നേതാവാണ്. നേരില്‍ കാണുന്നതിന് മുമ്പ് തന്നെ അശ്ലീല സന്ദേശമാണ് അയച്ചത്. താങ്കള്‍ ഒരു യുവനേതാവാണ് എന്നും ഇങ്ങനെ പെരുമാറരുതെന്നും പറഞ്ഞു. എന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു പ്രതികരണം. ഇയാളുടെ പേരു പറഞ്ഞാലും എനിക്ക് നീതി കിട്ടില്ല. അതുകൊണ്ട് പറയുന്നതുമില്ല. ഇപ്പോള്‍ പേരു ചോദിക്കുന്നവര്‍ ചോദിച്ചിട്ട് പോകും. പിന്നെ അനുഭവിക്കേണ്ടത് ഞാനാണ്-യുവതി പറഞ്ഞു. ഹു കേയേഴ്സ് എന്ന് പറയുന്ന നേതാവാണ് ഇയാള്‍-പേര് പറയാതെ നടി വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.
ഈ വ്യക്തി ചിലരെ പീഡിപ്പിച്ചിട്ടുണ്ട്. ആ പീഡനം അനുഭവിച്ച സ്ത്രീകള്‍ മുമ്പോട്ട് വരണം. എന്നെ പീഡിപ്പിച്ചിട്ടില്ല. അശ്ലീല സന്ദേശം അയച്ചതേ ഉള്ളൂ. അയാളുടെ പ്രസ്ഥാനത്തിന് അകത്തുള്ളവര്‍ പോലും അനുഭവിക്കുന്നു. അവര്‍ ധീരമായി മുമ്പോട്ട് വരണം-റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചു. ഈ നേതാവിനെ കുറിച്ച് കൂടുതല്‍ പീഡന കാര്യങ്ങള്‍ അറിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നതെന്നും റിനി തുറന്നടിച്ചു. താന്‍ പരാതി പറഞ്ഞിട്ടും കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി. ഈ നേതാവ് എംഎല്‍എയാണെന്ന സൂചനകള്‍ നല്‍കി. ഈ യുവ നേതാവിനെ ആ പാര്‍ട്ടിയിലുള്ളവര്‍ നിയന്ത്രിക്കണം. ധാര്‍മികതയുണ്ടെങ്കില്‍ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറയുന്നു. യുവനേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സന്ദേശങ്ങള്‍ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാല്‍ പ്രമാദമായ സ്ത്രീ പീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ഹൂ കെയേഴ്സ് എന്നാണ് ഇയാളുടെ ആറ്റിറ്റിയൂഡ് എന്നും റിനി വെളിപ്പെടുത്തി. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോള്‍ തുറന്നു പറയുന്നത്. പല സ്ത്രീകള്‍ക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാന്‍ തയാറാകാത്തതാണെന്നും റിനി വ്യക്തമാക്കി.
‘പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു,’ റിനി പറഞ്ഞു. ഒരു പ്രത്യേക പാര്‍ട്ടിയെ തേജോവധം ചെയ്യാനല്ല താന്‍ ഇത് പറയുന്നതെന്നും, സമൂഹത്തില്‍ ഇത്തരത്തിലുള്ള പ്രവണത നിലവിലുണ്ടെന്നും അവര്‍ പറഞ്ഞു. ‘ ഈ ഒരു സംഭവം നമ്മള്‍ പരാതികളായി വിവിധ ഫോറങ്ങളില്‍ പറയുമ്പോള്‍, സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്നുപറയുന്നവര്‍ പോലും സത്രീകളുടെ കാര്യത്തില്‍, ഹൂ കെയേഴ്‌സ്, ഹൂ കെയേഴ്‌സ് എന്നൊരു ആറ്റിറ്റിയൂഡാണ് സ്വകരിക്കുന്നതെന്നും’ റിനി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് നല്ല സ്ഥാനം നല്‍കാന്‍ പലരും മടിക്കുന്നു. ഒരുപക്ഷെ സ്ത്രീകള്‍ അത്തരത്തിലുള്ള സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു വന്നാല്‍, പുരുഷനേതാക്കന്മാര്‍ക്ക് പറയുന്നതിനപ്പുറം ഒന്നും ചെയ്യാനോ പറയാനോ കഴിയില്ലെന്ന് അവര്‍ ഭയക്കുന്നുണ്ടാകാം. കഴിവുള്ള പല സ്ത്രീ നേതാക്കളും രാഷ്ട്രീയത്തില്‍ ഇപ്പോഴും പുറത്ത് നില്‍ക്കുകയാണെന്നും റിനി ചൂണ്ടിക്കാട്ടി.
അതിരമ്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സെന്റ് മാത്യൂസ് കോൺഫറൻസ് തിരുപ്പിറവിയുടെ 2025-ാം വർഷ ജൂബിലിയും, സൊസൈറ്റിയുടെ 85-ാം വാർഷികവും പ്രമാണിച്ച് ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിർമ്മിക്കുന്ന 11-ാംമത് വിൻസെൻഷ്യൻ ഭവനത്തിന്റെ തറകല്ലിടീൽ കർമ്മം വികാരി റവ. ഡോ. ഫാദർ സോണി തെക്കുംമുറിയിൽ നിർവ്വഹിച്ചു. കോൺഫറൻസ് പ്രസിഡൻ്റ് ബെന്നി തടത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
പരേതരായ വരാകുകാലായിൽ വി. ഡി കുര്യനും, റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നൽകിയ 4 സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട് നിർമ്മിക്കുന്നത്.
അസ്സിസ്റ്റൻ്റ് വികാരി റവ.ഫാ ജെറിൻ കാവനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രദർ പോൾ, ബ്രദർ ടിൽജോ, ഏരിയ പ്രസിഡൻ്റ് എബ്രഹാം കൊറ്റത്തിൽ, മദർ സുപ്പീരിയർ സിസ്റ്റർ പ്രശാന്തി സി എം സി, സിസ്‌റ്റർ റോസിലിൻ(MSMHSC) , ഭവനനിർമ്മാണ കമ്മിറ്റി കൺവീനർ പി. റ്റി. ജോസഫ്, സെക്രട്ടറി ഇൻചാർജ് ജോസ് വേങ്ങാത്തടം തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി രോഗ മുക്തനായി. താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയെന്നാണ് വിവരം.
ചെന്നൈയില്‍ ചികിത്സയിലുള്ള താരത്തിന്റെ എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പുറത്തു വന്നത്. മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം.
നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ സന്തത സഹചാരി ജോര്‍ജും ഇക്കാര്യം സ്ഥിരീകരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കു വെച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളിലും പലരും ഇരുവരുടെയും പോസ്റ്റിന് താഴെ ആശംസകളും പ്രാര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്.
രോഗം സൗഖ്യപ്പെട്ടതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം താരം സിനിമയിലേക്ക് തിരിച്ചെത്തുമെന്നുറപ്പായി. സെപ്റ്റംബറില്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്‌തേക്കും. നേരത്തെ ഈ ചിത്രം ആരംഭിച്ച ശേഷമാണ് മമ്മൂട്ടി ചികിത്സയ്ക്കായി ഇടവേളയെടുത്ത് ചെന്നൈയിലേക്ക് പോയത്.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.