Kerala

ദിലീപിന്റെ ഫോണുകൾ ഫൊറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ആറ് ഫോണുകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാണ് ക്രൈബ്രാഞ്ച് ആവശ്യപ്പെടുക.

ശബ്‌ദ പരിശോധന ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഫോണുകള്‍ ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ കീഴ്ക്കോടതി തീരുമാനമെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് അപേക്ഷ നൽകിയിട്ടുള്ളത്. അതേസമയം ഫോണുകള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലെ ലാബില്‍ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിര്‍ക്കുമെന്നാണ് അറിയുന്നത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

ഫോൺ അൺലോക്ക് പാറ്റേൺ കോടതിക്ക് നൽകാൻ പ്രതികൾക്ക് നിർദേശം നൽകിയിരുന്നു. ദിലീപിൻറെ മറ്റ് ഫോണുകൾ ഹാജരാക്കാനും നിർദ്ദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രായമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

വെന്റിലേറ്റർൽ കഴിയുന്ന വാവ സുരേഷിൻ്റെ നില അതീവ ഗുരുതരം എന്ന റിപ്പോർട്ടുകൾ പുറത്ത്. ആരോഗ്യ നിലയിൽ കഴിഞ്ഞ ദിവസം കണ്ട പുരോഗതിയ്യൊന്നും തന്നെ ഇപ്പോൾ ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒപ്പം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം കൈകാലുകൾ അൽപം ഉയർത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു.

എന്നാൽ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. അബോധാവസ്ഥയിൽ ആണ് തുടരുന്നത്. ശരീരത്തിലെ പേശികൾ കൂടുതൽ തളർച്ചയിൽ ആകുകയും ചെയ്തു. വെന്റിലേറ്റർ പിന്തുണയിൽ തന്നെയാണ് തുടരുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം ഇന്നലത്തെ അവസ്ഥയിൽ തുടരുകയാണ്. ബോധം തിരിച്ചു കിട്ടാത്തതാണ് ഡോക്ടർമാരെ ആശങ്കയിൽ ആക്കുന്നത്. സുരേഷ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. 48 മണിക്കൂർ നിർണായകമാണെന്നായിരുന്നു വിദഗ്ധസംഘം അറിയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഈ സമയപരിധി അവസാനിക്കും. ഇതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനം ആശങ്കാവഹമായിരുന്നു. ഇന്നലെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലേക്ക് തിരിച്ചെത്തി,എന്നാൽ ഇപ്പോൾ വീണ്ടും നില ഗുരുതരം എന്നാണ് റിപ്പോർട്ടുകളും. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിൽ എത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിന്റെ പ്രവർത്തനത്തിലാണ് ആശങ്ക.

കാലില്‍ കൊത്തേറ്റപ്പോള്‍ പിടിവിട്ട പാമ്പിനെ വീണ്ടും പിടികൂടി പ്രാഥമിക ശ്രൂശൂഷ സ്വയം തന്നെ നടത്തുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാലില്‍ കടിച്ചു നിന്ന പാമ്പിനെ നിലത്തിട്ട ശേഷം സുരേഷ് തന്നെ കാലിലെ രക്തം ഞെക്കി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പാമ്പിനെ വീണ്ടും പിടികൂടിയതും വാവ സുരേഷ് തന്നെയാണ്. വ്ളോഗറായ എസ്എസ് സുധീഷ്‌കുമാര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.

പാന്റ്സിലാണ് കടിയേറ്റത് എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മുട്ടിന് മുകളില്‍ ആഴത്തിലുള്ള കടിയേറ്റതെന്ന് മനസ്സിലായത്. രണ്ടര സെക്കന്റോളം കാല്‍ മുട്ടിനു മുകളില്‍ മൂര്‍ഖന്‍ കടിച്ചു നിന്നു. തുടര്‍ന്ന് പാമ്പിനെ ബലം പ്രയോഗിച്ചു വലിച്ചെറിയുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിന്റെ ഈ കടിയാണ് വാവാ സുരേഷിനെ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചത്.

കടിയേറ്റ ശേഷവും സുരേഷ് പാമ്പിനെ വീട്ടില്ല. പാന്റ്സ് മുട്ടിനു മുകളിലേക്കു കയറ്റി വച്ച് കരിങ്കല്‍ കെട്ടിനുള്ളിലേക്ക് കയറിയ പാമ്പിനെ വീണ്ടും പിടികൂടി. ഒരു കയ്യില്‍ പാമ്പിനെ പിടിച്ച് മറു കൈ കൊണ്ട് കടിയേറ്റ ഭാഗത്തെ രക്തം സുരേഷ് ഞെക്കി കളഞ്ഞു കൊണ്ടേയിരുന്നു. കാലിന് മുകളില്‍ തോര്‍ത്തു കൊണ്ട് കെട്ടി ആശുപത്രിയിലേക്ക് തിരിച്ചു.

‘എത്രയും വേഗം അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കണം. ഇവന്‍ കുഴപ്പക്കാരനാണ്. ഏറ്റവും അടുത്ത ആശുപത്രിയില്‍ ഉടന്‍ എത്തിച്ച് ആന്റി വെനം നല്‍കണം’ വാവാ സുരേഷ് തന്നെ ഒപ്പം ഉണ്ടായിരുന്നവരോട് പറഞ്ഞു.

പഞ്ചായത്തംഗം ബിആര്‍ മഞ്ജീഷിനൊപ്പമാണ് സുരേഷ് പാമ്പിനെ പിടിക്കാന്‍ വന്നത്. അതേ വാഹനത്തില്‍ ആശുപത്രിയിലേക്ക് തിരിച്ചു. പാട്ടാശ്ശേരിയില്‍ നിന്ന് എംസി റോഡിലേക്കുള്ള യാത്രയില്‍ വാഹനത്തിന് വേഗം കുറവെന്ന് സുരേഷിന് സംശയം തോന്നി. വാഹനം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തിക്കടവ് പാലത്തിലെത്തിയപ്പോഴാണിത്.

പ്രദേശവാസിയായ ജലധരന്റെ മകന്‍ നിജു ഓടിച്ചിരുന്ന കാറിലേക്ക് മാറിക്കയറി. പിന്നീട് അതിവേഗം ആസ്പത്രിയിലേക്ക്. പള്ളത്ത് എത്തിയപ്പോള്‍ സുരേഷ് ആരോഗ്യസ്ഥിതി സ്വയം വിലയിരുത്തി.

‘സംഗതി വഷളാണ്. ഏറ്റവും വേഗം അടുത്തുളള ആശുപത്രിയിലെത്തണം.’-അദ്ദേഹം നിര്‍ദേശിച്ചു. അതിനിടയില്‍ തൊണ്ടയില്‍ കൈകടത്തി ഛര്‍ദിക്കാനുള്ള ശ്രമം നടത്തി. നെഞ്ചത്ത് കൈയിടിച്ച് ശ്വാസഗതി നേരേയാക്കാനും നോക്കുന്നുണ്ടായിരുന്നു. തന്റെ കണ്ണില്‍ ഇരുട്ടുകയറുന്നതായും ഇനി ഒട്ടും വൈകരുതെന്നും പറഞ്ഞതോടെ വാഹനം വഴി തിരിച്ച് കോട്ടയത്തെ ഭാരത് ആശുപത്രിയിലേക്ക് വിട്ടു.

അതിനിടയില്‍ തന്നെ മഞ്ജീഷ് വിവരം ആശുപത്രിയിലറിയിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മെഡിക്കല്‍ സംഘം കാത്തുനിന്നിരുന്നു. ആന്റിവെനം കുത്തിവയ്പ് വാഹനത്തില്‍ നിന്ന് ഇറക്കുമ്പോള്‍ തന്നെ നല്‍കി. വെന്റിലേറ്ററും പിടിപ്പിച്ച് തീവ്രപരിചരണം. ശേഷം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാവാ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്.

ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ദമായി മോഷ്ടിച്ച യുവതി കൈയ്യോടെ കുടുക്കി സിസിടിവി. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസില്‍ വെച്ചാണ് മോഷണം നടന്നത്.

പുത്തൂര്‍ സ്വദേശി സുനിതയുടെ പേഴ്‌സാണ് സ്വകാര്യബസില്‍ വച്ച് അടുത്തുനിന്ന സ്ത്രീ മോഷ്ടിച്ചത്. സുനിതയുടെ പിന്നില്‍ നില്‍ക്കുന്ന യുവതി സുനിതയുടെ ഹാന്‍ഡ് ബാഗിന് മുകളിലൂടെ ഷാളിട്ട് അതിനുള്ളിലൂടെയായിരുന്നു പേഴ്‌സ് കൈക്കലാക്കുന്നത്.
പേഴ്സ് നഷ്ടപ്പെട്ട വിവരം സുനിത അറിഞ്ഞിരുന്നില്ല. ശേഷം സുനിതയോടൊപ്പം അവരും ബസ്സില്‍ നിന്നിറങ്ങുന്നുമുണ്ട്. മോഷണം ആരും കണ്ടില്ലെങ്കിലും എല്ലാം കൃത്യമായി സിസിടിവി ഒപ്പിയെടുത്തിട്ടുണ്ട്.

പ്രതിയായ യുവതിയെ കണ്ടെത്താനായി ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തൃശ്ശൂര്‍ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

പിന്നീട് മോഷണം നടന്നതായി മനസിലായപ്പോള്‍ സുനിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

ഓരോ യാത്രക്കാരും അവരവരുടെ മൊബൈല്‍ഫോണ്‍, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംബന്ധിച്ച് പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് ഫേബുക്കിലൂടെ അഭ്യര്‍ഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വകാര്യബസില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ സിറ്റി പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

അതിനിടെ, സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പേഴ്സ് നഷ്ടപ്പെട്ട യാത്രക്കാരിയും കമന്റ് ചെയ്തിട്ടുണ്ട്. തന്റെ പേഴ്സാണ് നഷ്ടപ്പെട്ടതെന്നും സെന്റ് തോമസ് കോളേജ് സ്റ്റോപ്പ് മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള കാല്‍ കിലോമീറ്റര്‍ ദൂരത്തിനിടെയാണ് സംഭവം നടന്നതെന്നും ഒരുമിനിട്ട് സമയം കൊണ്ടാണ് മോഷണം നടത്തിയതെന്നും ഇവര്‍ കമന്റില്‍ പറഞ്ഞു. മോഷ്ടാവ് തന്റെ ദേഹത്ത് സ്പര്‍ശിച്ചിട്ടേ ഇല്ല, അതിനാല്‍ മോഷണം നടന്നത് അറിഞ്ഞതുമില്ല. രാവിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ബസ് ജീവനക്കാരുടെയും പോലീസിന്റെയും സഹകരണത്തിന് നന്ദിയുണ്ടെന്നും ഇവര്‍ ഫെയ്സ്ബുക്ക് കമന്റിലൂടെ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വാദപ്രതിവാദങ്ങൾ കോടതിയിൽ നടക്കെ അന്വേഷണത്തെ പരിഹസിച്ച് സജി നന്ത്യാട്ട്. ‘നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’- നിർമ്മാതാവ് സജി നന്ത്യാട്ട് പ്രതികരിച്ചു.

ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പരിഹാസം.’നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിൻ ലാദൻ മരിക്കുന്നതിന്റെ തലേദിവസം അയാൾ ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ട്രേഡ് സെന്റർ ആക്രമിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത ഹോട്ടലിൽ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്’- അദ്ദേഹം ചോദിക്കുന്നു.

‘ദിലീപിന്റെ ഒരു ഫോൺ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്‌നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാർ ശബ്ദം ട്രാൻസ്ഫർ ചെയ്ത ലാപ്‌ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ ബന്ധം ഉള്ളവർക്ക് കഴിയുന്ന ഒരു തിരക്കഥ ആണിത്. മാഫിയ, പാരലൽ എക്‌സ്‌ചേഞ്ച് എന്തൊക്കെയാണ്’,- സജി ചർച്ചയ്ക്കിടെ പരിഹസിക്കുന്നു.

സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു.

കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വർക്കലയിലെ ഒരു സ്ഥാപനത്തിൽ ജോലിനോക്കുകയാണ് ജപഷൈൻ. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മാർത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്പി ഗണേശൻ തെളിവെടുപ്പ് നടത്തി.മൃതദേഹങ്ങൾ പോസ്റ്റുേമാർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരം∙ ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. ഡോ.തോമസ് ജെ. നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.

ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്നു ഡോ.സൂസപാക്യം പറഞ്ഞു. ‘‘പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു’’–ഡോ.സൂസപാക്യം പറഞ്ഞു.

ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. ‘‘പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.’’

സഹായ മെത്രാൻ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി ഡോ.സൂസപാക്യം പറഞ്ഞു. ‘‘ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും ഞാൻ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽനിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചു.’’–ഡോ.സൂസപാക്യം പറഞ്ഞു.

നിലവിൽ രൂപതാ കോഓർഡിനേറ്ററാണ് ഡോ.തോമസ് ജെ. നെറ്റോ. കടലോരഗ്രാമമായ പുതിയതുറ ഇടവകയിൽ ജേസയ്യ നെറ്റോയുടേയും ഇസബെല്ല നെറ്റോയുടേയും മകനായി 1964 ഡിസംബർ 29 ലാണ് തോമസ് നെറ്റോയുടെ ജനനം. സെന്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്. തുടർന്ന് വൈദികനാകാൻ സെന്റ് വിൻസന്റ് സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. 1989 ഡിസംബർ 19ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ പൗരോഹിത്യം സ്വീകരിച്ചു.

തുടർന്നുള്ള അഞ്ചു വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും സഭൈക്യ-സംവാദ കമ്മീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലയോള കോളജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.

തുടർന്ന് ഉപരി പഠനത്തിനായി 1995 ൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടത്തിൽ ബിസിസി യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ് വിൻസെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ്‌ ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറയും സേവനം അനുഷ്ഠിച്ചു.

2009- ൽ വലിയതുറ സെന്റ് ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി. 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ് ആൻസ് ഇടവക വികാരിയുമായിരുന്നു. 2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പിസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.നിലവിൽ അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ക്രിപ്റ്റോ കറൻസികളെ നിരോധിക്കുന്നതിന് പകരം നികുതി ചുമത്തി ഒരു ഡിജിറ്റൽ ആസ്തിയായി അംഗീകരിച്ച കേന്ദ്ര സർക്കാർ നടപടി ഇരുകൈയും നീട്ടിയാണ് ഇന്ത്യൻ ക്രിപ്റ്റോ നിക്ഷേപകർ സ്വീകരിച്ചത്. ക്രിപ്റ്റോ കറൻസി ബിൽ പാസാക്കാതെ തന്നെ പരോക്ഷമായി ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് ബജറ്റിൽ 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. ക്രിപ്റ്റോയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ കൂടുതൽ വ്യക്തത നൽകുമ്പോൾ 82% ഇന്ത്യക്കാരും ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. അടുത്തിടെ ഡെലോയ്‌റ്റും ടൈംസ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേയുടെ ഫലമാണിത്.

സർവേയിൽ പങ്കെടുത്ത 1,800 പേരിൽ, 55.2% പേർ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും പറഞ്ഞു. 26.8% പേർ ക്രിപ്‌റ്റോയിൽ നിക്ഷേപിച്ചിട്ടില്ലെന്നും ക്രിപ്റ്റോ നിയന്ത്രണത്തെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത നൽകിയാൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന് ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നിർമ്മല സീതാരാമൻ ക്രിപ്റ്റോകറൻസികൾക്ക് പരോക്ഷ അംഗീകാരം നൽകി. ഡിജിറ്റൽ കറൻസികൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ കറൻസികൾക്ക് ഫലത്തിൽ അംഗീകാരം നൽകുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും 2021-ൽ ഇന്ത്യക്കാരുടെ ക്രിപ്റ്റോ നിക്ഷേപങ്ങൾ കുതിച്ചുയർന്നു. 2021-ൽ 48 റൗണ്ടുകളിലായി 63.8 കോടി ഡോളർ മൂല്യമുള്ള ക്രിപ്റ്റോ ഫണ്ടിങ്ങും ബ്ലോക്ക്ചെയിൻ നിക്ഷേപങ്ങളുമാണ് ഇന്ത്യെയെ ആകർഷിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ നിക്ഷേപങ്ങളുള്ളത് ഇന്ത്യക്കാർക്ക് ആണെന്നാണ് റിപ്പോർട്ട്. ക്രിപ്‌റ്റോ ബില്ലുമായി ബന്ധപ്പെട്ട് സംഭവ ബഹുലമായിരുന്ന വർഷം തന്നെ ഇത്രയധികം നിക്ഷേപം നടന്നുവെന്നത് ക്രിപ്റ്റോയുടെ സ്വീകാര്യത വലിയ തോതിൽ വർദ്ധിക്കുന്നതിന്റെ ഉദാഹരണമാണ്.

കുത്തുങ്കല്‍: ഇടുക്കി കുത്തുങ്കലില്‍ പുഴയില്‍ അന്യസംസ്ഥാന തൊ​ഴിലാളികളായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20) അജയ് (20) ദുലീപ് (22) എന്നിവരാണ് മരിച്ചത്.

കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത് പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്.

നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ, കുളിയ്ക്കാനായി റോഷ്നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കപ്പിൾസ് ടാറ്റൂ മുതൽ വിവിധതരം ഡിസൈനുകളും ഇന്ന് നിലവിലുണ്ട് പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിലൂടെ പ്രശസ്തനായ ഓഗ് ഡാം സോറോട്ട് എന്ന യുവാവിന്റെ ഒരു അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അഭിമുഖത്തിൽ യുവാവ് തന്റെ എട്ട് ഭാര്യമാരെക്കുറിച്ച് പറയുന്നുണ്ട്. ഈ ഭാഗമാണ് ചർച്ചയാകുന്നത്.

തന്റെ എട്ട് ഭാര്യമാരും സന്തോഷത്തോടെ ജീവിക്കുകയാണെന്ന് യുവാവ് പറയുന്നു. നാല് കിടപ്പുമുറികളുള്ള വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. ഒരു മുറിയിൽ രണ്ട് പേർ വീതമാണ് ഉറങ്ങുന്നത്. ഊഴമനുസരിച്ചാണ് ഭാര്യമാർ താനുമായി കിടക്ക പങ്കിടുന്നതെന്നും യുവാവ് പറയുന്നു.

ഇത്രയും നന്നായി ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താവ് ലോകത്ത് വേറെ ഉണ്ടാകില്ലെന്നാണ് യുവതികൾ പറയുന്നത്. ഭാര്യമാരിൽ രണ്ട് പേർ ഗർഭിണികളാണ്. ആദ്യഭാര്യയിൽ ഒരു മകനുമുണ്ട്. നോങ് സ്പ്രൈറ്റ് എന്ന സ്ത്രീയാണ് ഇയാളുടെ ആദ്യ ഭാര്യ. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽവച്ചായിരുന്നു ഇവരെ കണ്ടെത്തിയത്.മാർക്കറ്റിൽവച്ചാണ് രണ്ടാം ഭാര്യയായ നോങ് എല്ലിനെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

അടുത്തയാളെ അമ്പലത്തിൽവച്ചും കണ്ടെത്തി. ഭാര്യമാരുടെ സമ്മതത്തോടെയാണ് ഓരോ വിവാഹവും.ഒരാളെ ആശുപത്രിയിൽവച്ചും കണ്ടുമുട്ടി. ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോഴാണ് അഞ്ചാം ഭാര്യയെ കണ്ടെത്തിയത്. ബാക്കിയുള്ളവരെ സോഷ്യൽ മീഡിയ വഴിയുമാണ് കിട്ടിയത്. തന്നേക്കാൾ മികച്ച ഒരാളെ കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും വേർപിരിയാമെന്ന സമ്മതവും ഭാര്യമാരെ അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കേസില്‍ മാര്‍ച്ച ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ തുടര്‍ അന്വേഷണത്തിന് ആറുമാസം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്വേഷണത്തിന് ആറ് മാസത്തെ സമയം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിക്കൊണ്ടായിരുന്നു് കോടതിയുടെ ഉത്തരവ്. അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപിന്റെ സുഹൃത്തായ സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ സലീഷിന്റെ കുടുംബാംഗങ്ങളുടെ മൊഴികയെടുക്കും. ശേഷം സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അണിയറപ്രവര്‍ത്തകരെയും അന്വേഷണസംഘം കാണും. സലീഷിന്‍രെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

RECENT POSTS
Copyright © . All rights reserved