കൊച്ചി : അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റി അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ് പറയുന്നത്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ല. ഒരു ഫോണില്‍നിന്നു 12,000 കോള്‍ ദിലീപ് വിളിച്ചിട്ടുണ്ട്. മറ്റു പ്രതികളുടെ ഫോണുകളിലേക്കു വന്നതും പോയതുമായ നിരവധി നമ്പറുകളിലേയ്‌ക്കെല്ലാം പോലീസുകാര്‍ വിളിച്ചുനോക്കുകയാണ്. എല്ലാ നമ്പറുകളിലേക്കും വിളിച്ചു പരിശോധിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു നമ്പറുകള്‍ അരിച്ചുപെറുക്കുന്നത്. എന്തെങ്കിലും തുമ്പുകിട്ടുമെന്ന പ്രതീക്ഷയാണു ക്രൈംബ്രാഞ്ചിന്.
പ്രതികളുടെ ഭാര്യ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോള്‍ ലിസ്‌റ്റും എടുത്തു വിളിക്കുന്നുണ്ട്. ഇവരൊക്കെ മുമ്പു വിളിച്ച പലരുടെയും നമ്പര്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. മറ്റുപലരുമാണു നമ്പറുകള്‍ ഉപയോഗിക്കുന്നത്. കാവ്യാ മാധവന്‍ വര്‍ഷങ്ങള്‍ മുമ്പു വിളിച്ച ഒരു നമ്പറിലേക്കു വിളിച്ചപ്പോള്‍ ചെന്നെത്തിയതു തിരുവനന്തപുരത്തുള്ള പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയ്‌ക്കും.
പ്രതികളെ വിളിച്ചവരുമായുള്ള ബന്ധം, ജോലി, മറ്റു വ്യക്‌തിവിവരങ്ങളെല്ലാം പോലീസുകാര്‍ ചോദിച്ചറിയുന്നുണ്ട് . സംശയമുള്ളവരെ വിളിപ്പിച്ചു വിശദീകരണം തേടുന്നു. ആയിരക്കണക്കിനു നമ്പറുകളിലേക്കു തിരിച്ചു വിളിക്കുക ഏറെ ശ്രമകരമാണ്. ഇതുവരെ നിര്‍ണായകമായ തെളിവു ലഭിച്ചതായി പോലീസ് പറയുന്നുമില്ല. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടാകും ക്രൈംബ്രാഞ്ചിനു പ്രധാനമാകുക. റിപ്പോര്‍ട്ട് ഈയാഴ്‌ച മുദ്രവച്ച കവറില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറും.
കേസില്‍ സഹായിച്ചവരുമായി മൊബൈല്‍ആപ്പുകള്‍ വഴിയും എസ്.എം.എസായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഫോണ്‍കാള്‍ ഇടപാടുകളില്‍ പലതും പ്രതികള്‍ തന്നെ റെക്കാഡ് ചെയ്‌ത് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുക്കാനാകും. സുപ്രധാനമായ ശബ്‌ദസന്ദേശം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുമുണ്ട്. കൂറുമാറിയ 20 സാക്ഷികളെ പ്രതികള്‍ സാമ്പത്തികമായി സ്വാധീനിച്ചെന്നാണു സംശയം. ഫോണ്‍ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാല്‍ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ണായകമാകും.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തു കേസില്‍ കക്ഷി ചേരാന്‍ ഇരയായ നടി നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്‌ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയിലാണു നടി കക്ഷിചേരുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്കു നിര്‍ദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അനുകൂല നിലപാടുണ്ടാകില്ലെന്ന ആശങ്കയെ തുടര്‍ന്നാണ് അന്വേഷണം സംഘം തുടരന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണു ദിലീപിന്റെ വാദം.
തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.
ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചർച്ചയായിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറഞ്ഞു.
വിവാദം ശക്തമാകുന്നതിനിടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.
സംഭവത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എല്ലാ പരാതികളും ഒരു വഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചു. സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ നിഗമനം.
സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തൽ. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടൽ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തിവാങ്ങി നൽകിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചു.
ഉറക്കത്തിൽ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അനുമാനിക്കുന്നു. മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും സഹായിയേയും പ്രതിചേർക്കാനാകുമോ എന്നതിൽ ക്രൈം ബ്രാഞ്ച് എജിയുടെ നിയമോപദേശം തേടി. പെണ്‍കുട്ടിയുടെ മൊഴിയിൽ നിലവിൽ സ്വാമി ഗംഗേശാനന്ദക്കെതിരെ ആദ്യം എടുത്ത കേസിൽ ഇനി കുറ്റപത്രം സമർപ്പിക്കാമോയെന്നും നിയമപദേശം തേടിയിട്ടുണ്ട്.
കിടപ്പുമുറിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം മരിച്ച സംഭവം കൊടുങ്ങല്ലൂരിനെ നടുക്കി. നഗരത്തിനോട് ചേര്‍ന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകള്‍ നിലയിലാണ് കൂട്ടമരണമുണ്ടായത്. ഇവരുടെ മരണം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിലെത്തിയ ആഷിഫ് ഉമ്മയുടെ അടുത്തെത്തി ഏറെ സംസാരിച്ചിരുന്നു. ഉമ്മയെ പരിചരിക്കാനെത്തിയ സഹോദരിയോട് തമാശകളും പറഞ്ഞാണ് ആഷിഫും കുടുംബവും ഉറങ്ങാന്‍ മുകള്‍നിലയിലെ മുറിയിലേക്ക് പോയത്.
സാധാരണ രാവിലെ എഴുന്നേല്‍ക്കാറുള്ള ഇവരെ പത്ത് മണിയായിട്ടും കണ്ടില്ല. ഏറെ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ നാട്ടുകാരെയും പറവൂരിലുള്ള സഹോദരനെയും വിളിച്ചു വരുത്തുകയായിരുന്നു. പുലര്‍ച്ചെയാണ് വിഷവാതകം മുറിയില്‍ പരത്തിയതെന്നാണ് സൂചന.
സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ആഷിഫ് വിഷവാതകം ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കള്‍ നേരത്തെ വാങ്ങിയിരുന്നുവെന്നാണ് കരുതുന്നത്.
ഒരാഴ്ചമുമ്പാണ് അബീറയും മക്കളും കാക്കനാട്ടുള്ള വീട്ടില്‍ പോയത്. ആഷിഫ് ഇവരെ അവിടെ കൊണ്ടുവിട്ട്, ജോലിയുള്ളതുകാരണം തിരിച്ചുപോരുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് കുടുംബം തിരിച്ചെത്തിയത്. കടബാധ്യതകളുണ്ടെങ്കിലും ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
മുകള്‍നിലയിലുള്ള കിടപ്പുമുറിയില്‍ താഴെ വിരിച്ച കിടക്കയില്‍ നാലുപേരും മരിച്ചനിലയിലായിരുന്നു.പാത്രത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തി കത്തിച്ചുണ്ടാക്കിയ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന പാത്രവും രാസവസ്തുക്കളുടെ അവശിഷ്ടവും ആത്മഹത്യക്കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തു. വലിയ സാമ്പത്തികബാധ്യത മൂലമാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുറിയിലെ പാത്രം എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതില്‍ വിഷദ്രാവകമുണ്ടെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയായിട്ടും ഇവര്‍ പുറത്തിറങ്ങാതായതോടെയാണ് ശ്രദ്ധിച്ചത്. താഴത്തെനിലയില്‍ പ്രായമുള്ള ഉമ്മ ഫാത്തിമയും സഹായിക്കാനെത്തിയിരുന്ന ആഷിഫിന്റെ സഹോദരിയുമാണുണ്ടായിരുന്നത്.
ഇവര്‍ അയല്‍വാസികളെ കൂട്ടിവന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പറവൂര്‍ പട്ടണംകവലയിലുള്ള സഹോദരന്‍ അനസിനെ വിവരം അറിയിച്ചു. ഇദ്ദേഹമെത്തി വാതില്‍ പൊളിച്ചാണ് ഉള്ളില്‍ കടന്നത്. മുറിയുടെ ജനലുകളും വാതിലുകളും വായു പുറത്തുപോകാത്തവിധം കടലാസ് ഒട്ടിച്ചുവെച്ചിരുന്നു.
ഓണ്‍ലൈനിലൂടെയാണ് രാസവസ്തുക്കള്‍ വരുത്തിയതെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ആഷിഫ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നീക്കംചെയ്തിട്ടുണ്ട്.
അമേരിക്കന്‍ കമ്പനിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ് ആഷിഫ്. നിലവില്‍ വീട്ടിലിരുന്നാണ് ജോലിചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ.
റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ, ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിജു, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി മേല്‍നടപടി സ്വീകരിച്ചു. പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നിശ്ശബ്ദകൊലയാളി എന്നു പേരുള്ള വിഷവാതകം. കാര്‍ബണും ഓക്‌സിജനും േചര്‍ന്നുണ്ടാകുന്ന ഈ വാതകത്തിന് നിറമോ മണമോ ഇല്ല. തൂക്കവും കുറവാണ്. ഓക്‌സിജന്റെ കുറവുമൂലം ജ്വലനം പൂര്‍ണമാകാത്തപ്പോഴാണ് ഇത് സാധാരണയായി ഉണ്ടാകുക.
വാതകം രക്തത്തില്‍ കലര്‍ന്നാല്‍ കാര്‍ബോക്‌സി ഹീമോഗ്ലോബിനുണ്ടാകും. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവിനെ ദോഷകരമാംവിധത്തില്‍ നിയന്ത്രിക്കും. അളവില്‍ കൂടുതല്‍ വാതകം ശ്വസിച്ചാലാണ് മരണം സംഭവിക്കുക.
വായുസഞ്ചാരമില്ലാത്ത മുറികളില്‍ ഇവ ശ്വസിച്ചാല്‍ മാരകമാകും
മലയാളികൾക്ക് എന്നും ഇഷ്ടമുള്ള നായികയാണ് ഭാവന. ഇപ്പോൾ മലയാള സിനിമാ മേഖലയിൽ താരം പൊട്ടും സജീവമല്ല എങ്കിലും മലയാളികൾക്ക് താരത്തോട് ഉള്ള ഇഷ്ടം ഒരിക്കലും കുറഞ്ഞു പോയിട്ടില്ല.മലയാള സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. സിനിമയോടൊപ്പം തന്നെ തന്റെ ഫിറ്റ്‌നസിലും ശ്രദ്ധ പുലര്‍ത്തുന്ന താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാൻ ഉള്ള താരതമ്യപ്പെടുത്താൻ ഫോട്ടോകളും വീഡിയോകളും പുതിയ വിശേഷങ്ങൾ എല്ലാം അതിവേഗത്തിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട് അതുപോലെ തന്നെയാണ് ഈ ഫിറ്റ്നസ് വീഡിയോക്കും സംഭവിച്ചത്. ഇപ്പോൾ ഈ വീഡിയോ വൈറലായി മാറുകയാണ്.
ജിം ട്രെയ്നർക്കൊപ്പം ഒരുമിച്ച് വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ബോഡി ഫിറ്റനസിനും യോഗയും മറ്റ് ഫിറ്റ്നെസ് തന്ത്രങ്ങളും പരിശീലിക്കാനുള്ള താരത്തിന്റെ മനസ്സിനും ആരാധകർ നിറഞ്ഞ കയ്യടി ആണ് നൽകുന്നത്. ഒരുപാട് ആശംസകളും താരത്തിന് ആരാധകർ നേരുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ നിരവധി വ്യക്തികളാണ് താരത്തെ പിന്തുണച്ച് എത്തുന്നത്.
തിരുവനന്തപുരത്ത് നിറത്തിന്റെ പേരില്‍ നാടോടി സ്ത്രീയെയും അവരുടെ നാലുമാസം പ്രായമായ കുഞ്ഞിനെയും തടഞ്ഞുവെച്ച് നാട്ടുകാര്‍. നാടോടി സ്ത്രീയുടെ കയ്യിലിരുന്ന കുഞ്ഞ് അവരെക്കാള്‍ വെളുത്തതായതിനാല്‍ കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ട് വന്നതാണ് എന്ന് ആരോപിച്ചാണ് തടഞ്ഞുവെച്ചത്. തട്ടിക്കൊണ്ടു വന്നതല്ല ഇത് തന്റെ കുഞ്ഞാണ് എന്ന് സ്ത്രീ പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ ആളുകള്‍ അവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ശനിയാഴ്ചയായിരുന്നു. സംഭവം. ആന്ധ്രാ സ്വദേശിനിയായ സുജാതയ്ക്കാണ് നിറവ്യത്യാസത്തിന്റെ പേരില്‍ ഈ ദുരനുഭവം നേരിടേണ്ടിവന്നത്. പൊലീസ് സ്റ്റേഷനില്‍ എത്തിയ സുജാത തന്റെ ഭര്‍ത്താവ് കരിയപ്പയെ അവിടേക്ക് വിളിച്ചു വരുത്തി. ഇവരുടെ കുഞ്ഞാണ് എന്ന് തെളിയിക്കുന്നതിന് തെളിയിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റും ഫോട്ടോകളും അടക്കമുള്ള രേഖകളുമായാണ് ഇയാള്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് ഇവരെ പൊലീസ് വിട്ടയച്ചത്.
ഇത് തങ്ങളുടെ പൊന്നുമോളാണ്. വെളുത്ത നിറമുണ്ടെന്ന് കരുതി കുഞ്ഞ് തങ്ങളുടേതല്ലാതാകുമോ എന്ന് സുജാത പൊലീസ് സ്്‌റ്റേഷനില്‍ വെച്ച് ചോദിച്ചു. തന്റെ അഞ്ച് മക്കളും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികള്‍ കറുത്തിരിക്കണമെന്നാണോ എന്നും അവര്‍ ചോദിച്ചു. സ്വന്തം കുഞ്ഞാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തയ്യാറാണെന്നും സുജാതയ്ക്ക് പറഞ്ഞു.
ഇതിനിടയില്‍ സുജാതയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍സാമൂഹ്യമാധ്യമങഅങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.കീചെയിനിലും അരിമണിയിലും പേരെഴുതി വില്‍ക്കുന്നയാളാണ് കരിയപ്പ. തിരുവനന്തപുരം പാറ്റൂരില്‍ ചിത്രങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നയാളാണ് സുജാത.
തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. 54 വയസായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അക്രം നടന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് ആരോപിച്ച് സി പി എം രംഗത്തെത്തി.
ഹരിദാസന്റെ ദാരുണമായ മരണത്തിൽ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകളുണ്ട്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ബൈക്കിലെത്തിയ നാലു പേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല എന്നാണ് വിവരം.
കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂ ഉഴുവത്ത് കടവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആസിഫും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങിയ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്സൈഡ് ആസിഫ് സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തല്‍. മുറിയിലെ പാത്രത്തില്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേര്‍ത്തുവെച്ച നിലയാണുള്ളത്. ഇതില്‍ നിന്നുമുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്.
വാതില്‍ തുറക്കുന്നവര്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. കൂട്ട ആത്മഹത്യയില്‍ ശാസ്ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്നും റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേല അറിയിച്ചു. ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലാണ് ആസിഫും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവര്‍ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആസിഫിന്‍റെ സഹോദരി അയല്‍വാസികളെ കൂട്ടി വന്ന് വാതില്‍ പൊളിച്ച് അകത്ത് കയറുകയിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിട്ടുണ്ട്.
40 വയസുള്ള ആസിഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നാണ് ആസിഫിന്‍റെ ആത്മഹത്യാ കുറിപ്പിലുള്ളത്. വലിയ തുക കടമുള്ളതായും കുറിപ്പില്‍ പറയുന്നു. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ആസിഫ് വീട് പണിതത്. അടുത്തിടെ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആസിഫെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുറിയില്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ജനാലകള്‍ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാര്‍ബണ്‍ മോണോക്സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ചാവക്കാട് കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിലുള്ളത്.
പഴയ നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവർ ചാടിയത്. കുടുംബശ്രീ കഫേ കെട്ടിടത്തിന് മുകളിലേക്കാണ് പതിച്ചത്. അഗ്നിശമനസേനയുടെയും പോലീസിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്.
കാണാമറയത്തിരുന്ന് അനന്തലക്ഷ്മി നായർ നീട്ടിയതു പൂവല്ല, പൂക്കാലമാണെന്നു പാടാനാണ് ആംബുലൻസ് ഡ്രൈവർ വിനുവിന് ഇഷ്ടം. ഏറ്റെടുക്കാൻ അവകാശികളില്ലാത്ത അനാഥ ജഡങ്ങൾ സ്വന്തം കൈകളിൽ കോരിയെടുത്തു വാടക ആംബുലൻസിൽ കയറ്റി മോർച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കുകയും ചെയ്യുന്ന വിനുവിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തം ആംബുലൻസ്. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിഞ്ഞ കനേഡിയൻ മലയാളി അനന്തലക്ഷ്മി നായർ വിനുവിനു സമ്മാനിച്ചതു 3 ആംബുലൻസുകൾ. രണ്ടെണ്ണം കരയിലും ഒന്നു വെള്ളത്തിലും ഓടിക്കാനുള്ളതാണ്.
അപകടസ്ഥലങ്ങളിൽ പെട്ടെന്ന് എത്തിച്ചേരാൻ സഹായകമായ ഓമ്നി ആംബുലൻസ്, ഫ്രീസറും ഓക്സിജൻ സംവിധാനവുമുള്ള ട്രാവലർ ആംബുലൻസ്, പുഴയിലും കായലിലും കടലിലും സഞ്ചരിക്കാവുന്ന ആറര എച്ച്പി മോട്ടർ ഘടിപ്പിച്ച വാട്ടർ ആംബുലൻസ് എന്നിവയാണു ലഭിച്ചത്. മൃതദേഹം കേടു കൂടാതെ വയ്ക്കാനുള്ള മൊബൈൽ ഫ്രീസറും ജനറേറ്ററും ഇവ സൂക്ഷിക്കാനുള്ള മുറിയും സൗജന്യമായി നൽകി. 46 വർഷമായി കാനഡയിൽ ജീവിക്കുന്ന, അറുപത്തെട്ടുകാരിയായ റിട്ട. ഉദ്യോഗസ്ഥ എന്നല്ലാതെ അനന്തലക്ഷ്മി നായരെ കുറിച്ചു മറ്റൊന്നും വിനുവിന് അറിയില്ല. കഴിഞ്ഞ ദിവസം വിനുവിന് അപ്രതീക്ഷിതമായി ഒരു ഇന്റർനെറ്റ് കോൾ എത്തി. അനന്തലക്ഷ്മിയായിരുന്നു മറുതലയ്ക്കൽ.
ആംബുലൻസ് വേണമെന്ന ആഗ്രഹം അറിഞ്ഞെന്നും താൻ നിർദേശിക്കുന്ന സ്ഥലത്തെത്തി അതു കൈപ്പറ്റണമെന്നുമായിരുന്നു സന്ദേശം. അവിശ്വസനീയമായി തോന്നിയെങ്കിലും പോയി. അവിടെ ചെന്നപ്പോൾ കണ്ണു നിറഞ്ഞു. ഒരു ആംബുലൻസ് ആഗ്രഹിച്ച സ്ഥാനത്തു മൂന്നെണ്ണം. അപകടങ്ങളിൽ ചിന്നിച്ചിതറിയതും ചീഞ്ഞളിഞ്ഞതുമായ മൃതദേഹങ്ങൾ എടുക്കാൻ പൊലീസിനും ഫയർ ഫോഴ്സിനും ആർപിഎഫിനും തുണയായ വിനുവിനെക്കുറിച്ച് ആ വകുപ്പുകളിലെ സുഹൃത്തുക്കളോട് അന്വേഷിച്ച ശേഷമാണ് അനന്തലക്ഷ്മി ആംബുലൻസുകൾ കൈമാറിയത്. അശോകപുരം പാടത്ത് പുരുഷോത്തമന്റെ മകനാണു വിനു (35). ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി മൃതദേഹത്തിന്റെ തണുപ്പിൽ തൊട്ടത്. സ്കൂളിലെ സഹപാഠി തടിക്കക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചു. അന്നു തിരച്ചിലിന് ഇറങ്ങിയവരിൽ വിനുവും ഉണ്ടായിരുന്നു. 20 വർഷത്തിനിടെ എഴുനൂറോളം മൃതദേഹങ്ങൾ സ്വന്തം കൈകളിൽ എടുത്തിട്ടുണ്ടെന്നു വിനു പറയുന്നു. ഇതിൽ 80 ശതമാനവും ഉറ്റവർ ഇല്ലാത്തവരുടേതാണ്.
അനാഥ ജഡങ്ങൾ ഇൻക്വസ്റ്റും മറ്റും നടത്തുന്നതു പൊലീസാണെങ്കിലും ചെലവുകൾ വഹിക്കേണ്ടത് അതതു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. വാടകയും മറ്റും യഥാസമയം കൊടുക്കാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ കിട്ടാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണു സ്വന്തം ആംബുലൻസ് ഉണ്ടായിരുന്നെങ്കിൽ എന്നു വിനു സമൂഹമാധ്യമത്തിൽ കുറിച്ചത്. ആലുവ സ്റ്റേഷനിലെ 2 പൊലീസുകാർ ജാമ്യം നിന്നു ബാങ്ക് വായ്പയെടുത്തു വിനുവിന് ആംബുലൻസ് വാങ്ങി നൽകി. വായ്പയുടെ തിരിച്ചടവു മുങ്ങിയതിനെ തുടർന്ന് ആ ആംബുലൻസ് വിറ്റു. ഇതിനിടെ സഹോദരന്റെ ചികിത്സയ്ക്കു വന്ന ഭാരിച്ച ചെലവ് വിനുവിനെ കടക്കെണിയിലാക്കി. താൻ നേരിടുന്ന അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ കവിതയായി കുറിച്ചിടാറുണ്ട് വിനു. ആദ്യകാല കവിതകൾ ‘നടന്ന വഴികൾ’ എന്ന പേരിൽ പുസ്തകമാക്കി.
സൗദി അറേബ്യയില്‍ ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില്‍ പലവ്യഞ്ജന കട (ബഖല)യില്‍ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന്‍ (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: സല്‍മാന്‍ ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍ ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.