വ്യാപന ശേഷിയും പ്രതിരോധ ശേഷിയും കൂടിയ പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്ക അടക്കം ഏഴ് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
പുതിയ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.
അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.
വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സിന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ഇന്ത്യയില്‍ സി.1.2 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ കേരളത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാര്‍ഡുകളിലാണ് ഐപിആര്‍ നിരക്ക് ഏഴില്‍ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. ഇവിടെ 52 തദ്ദേസ സ്ഥാപനങ്ങളില്‍ 742 വാര്‍ഡുകളിലാണ് നിയന്ത്രണം.
കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയിൽ വിവാഹമോചന ഹർജി നൽകി. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് വഴി കോടതി നോട്ടിസ് അയയ്ക്കും. വിവാഹമോചന ഹർജി കോടതി ഒക്ടോബർ 26ന് പരിഗണിക്കും.
ആറു കൊലപാതകക്കേസുകളിൽ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപെടുത്താനായി വ്യാജമൊഴി നൽകിയെന്നും ഷാജുവിന്റെ ഹർജിയിൽ പറയുന്നുണ്ട്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017ൽ റോയിയുടെ പിതൃസഹോദര പുത്രനായ ഷാജുവും ജോളിയും പുനർവിവാഹിതരായത്.
എന്നാൽ ഈ രണ്ടു മരണങ്ങളും ഇവരുടെ കുടുംബത്തിൽ നടന്ന മറ്റ് നാല് മരണങ്ങളും കൊലപാതകമാണെന്നു 2019 ഒക്ടോബറിൽ പോലീസ് കണ്ടെത്തി. ജോളിയുടെ ഭർത്താവ് കൂടത്തായി പൊന്നാമറ്റം റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ എംഎം മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് 2002 നും 2016 നും ഇടയിൽ കൊല്ലപ്പെട്ടത്.ഭക്ഷണത്തിൽ വിഷവും സയനൈഡും കലർത്തി നൽകി ജോളി ആറു പേരെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുകയാണ്. പതിനെട്ടടവും കടന്ന് പുതിയ രൂപത്തിലും ഭാവത്തിലുമാണ് സ്വര്‍ണ്ണക്കടത്തിന്. അത്തരത്തില്‍ ന്യൂജെന്‍ ഐഡിയയിലൂടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് കഴിഞ്ഞദിവസം കണ്ണൂരില്‍ പിടികൂടിയത്.
ജീന്‍സില്‍ പൂശിയ 302 ഗ്രാം സ്വര്‍ണ്ണമാണ് കഴിഞ്ഞദിവസം പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വ്യോമ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസും ആണ് സ്വര്‍ണം പിടികൂടിയത്. 302ഗ്രാം സ്വര്‍ണം ജീന്‍സില്‍ പെയിന്റടിച്ച രൂപത്തിലായിരുന്നു .
വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പ്രതി ധരിച്ച ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. ഏകദേശം 14 ലക്ഷം രൂപ വില വരും. ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Air Intelligence Unit at Kannur airport has seized 302 grams of gold in the form of a very thin paste, concealed within the double-layered pants worn by a passenger: Customs Preventive Unit, Kochi in Kerala pic.twitter.com/XYf3V6TJMz
— ANI (@ANI) August 30, 2021
വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് മാരകമായി കുത്തിപരുക്കേല്‍പ്പിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സൂര്യ ഗായത്രിയും അച്ഛനും അമ്മയും വാടകക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.
തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. അയല്‍ക്കാരുടെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി സമീപത്തെ വീട്ടിലെ ടെറസില്‍ ഒളിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നെടുമങ്ങാട് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. വഞ്ചിയൂര്‍, ആര്യനാട്, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ അരുണിനെതിരേ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്.
ഹൈദരാബാദിലാണ് ഈ ചിത്രം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു.മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രഹസ്യം പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നടൻ ജഗദീഷ് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു പറഞ്ഞത് എന്നും വാർത്തകൾ വരുന്നുണ്ട്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും ജഗദീഷ് പറയുന്നു.
ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും ആണ്. ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന, ഇനി വരാനുള്ള ചിത്രങ്ങളാണ്.
പോക്സോ കേസിൽ 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, ഡിഎൻഎ ഫലം നെഗറ്റീവായതിനാൽ മോചിതനായ തിരൂരങ്ങാടി തെന്നല സ്വദേശി 18കാരൻ ശ്രീനാഥും കുടുംബവും നീതിനിഷേധം ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് മർദിച്ചെന്നും കുറ്റം സമ്മതിക്കണമെന്നു നിർബന്ധിച്ചെന്നും ശ്രീനാഥ് പറയുന്നു.
ചെയ്യാത്ത തെറ്റിനു മൂന്നു ജയിലുകൾ കയറി. അതും പതിനെട്ടാം വയസ്സിൽ. വിലങ്ങണിയിച്ചാണ് പുലർച്ചെ പെൺകുട്ടിയുടെ വീട്ടിലേക്കു കൊണ്ടുപോയത്. അവിടെവച്ചു പൊലീസ് കരണത്തടിച്ചു. നീ പൊട്ടനാണോ എന്നു ചോദിച്ചായിരുന്നു അടി. പൊലീസുകാരുടെ അടി കാരണം ചെവിക്കു കേൾവിശേഷി കുറഞ്ഞു.’– ശ്രീനാഥ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിലാണ് പ്ലസ്ടു വിദ്യാർഥിയായ ശ്രീനാഥിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനാ ഫലം നെഗറ്റീവായതോടെ മഞ്ചേരി പ്രത്യേക പോക്സോ കോടതി ശ്രീനാഥിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും കോടതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീനാഥും കുടുംബവും. വരും ദിവസങ്ങളിൽ കോടതി കേസുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്കു കടക്കും. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്താൻ വിശദമായ പുനരന്വേഷണം ആവശ്യമുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്നപ്പോൾ ശ്രീനാഥ് സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ മൊഴിപ്രകാരം ആണ് പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. താൻ നിരപരാധിയാണെന്നും പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേ ഉള്ളൂവെന്നും അന്ന് ശ്രീനാഥ് മൊഴി നൽകിയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ പൊലീസ് നടപടിയെടുത്തത്.
നഗരത്തില്‍ 130 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊച്ചി കോര്‍പ്പറേഷന്‍ നടത്തിയ പ്രാഥമിക സര്‍വ്വേയിലാണ് ഗുരുതമായ കണ്ടെത്തല്‍. ഇടപ്പള്ളി, ഫോര്‍ട്ടുകൊച്ചി, വൈറ്റില മേഖലകളിലാണ് അപകടാവ്സ്ഥയിലുള്ള കൂടുതല്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്.
കോര്‍പ്പറേഷന് കീഴിലെ എഞ്ചിനീയര്‍മാരാണ് പരിശോധന നടത്തിയത്. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ ഈ പട്ടികയിലുണ്ട്. നിലവില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നവയാണ് കെട്ടിടങ്ങളിലേറെയും.
700ലധികം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബല പരിശോധന നടത്തിയ ശേഷം ഈ 130 കെട്ടിടങ്ങളില്‍ നിന്ന് പൊളിച്ചു നീക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂർ മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് സെമിനാരി വിദ്യാര്‍ത്ഥി മരിച്ചു. കാഞ്ഞിപ്പള്ളി നല്ല സമറയാൻ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന റീജന്റ് ബ്രദർ കോരുത്തോട് സ്വദേശി തോമസുകുട്ടി കുറ്റിക്കാട്ടാണ് (25) അപകടത്തിൽ മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരിന്ന സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗവും കാഞ്ഞിരപ്പള്ളി രൂപത വൈദികനുമായ ഫാ റോയി മാത്യു വടക്കേല്‍, സിസ്റ്റര്‍ ട്രീസ, ഡ്രൈവര്‍ അജി, ഷാജി എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു കാലത്ത് 9.30ഓടെ കളറോഡ് – പത്തൊമ്പതാം മൈല്‍ മലബാര്‍ സ്‌കൂളിനു സമീപമായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സംഘം സഞ്ചരിച്ച കാര്‍ എതിരേ വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സാമൂഹ്യ നീതി വകുപ്പിന്‍റെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മൂവാറ്റുപുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും തൃശൂരിലേക്ക് പോകുന്ന കാരുമാണ് അപകടത്തിപെട്ടത്. അപകടത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന തൊടുപുഴ സ്വദേശി ആദിത്യൻ,വിഷ്ണു,അരുൺ ബാബു, എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും വിനോദയാത്ര കഴിഞ്ഞ് സെക്കൻഡ് ഹാൻഡ് കാർ വാങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്. രണ്ട് കാറുകളിലായാണ് ഇവർ സഞ്ചരിച്ചത്. കർണാടകയിൽ നിന്നും വാങ്ങിയ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവ് ചെയ്ത യുവാവ് ഉറങ്ങിയതാവാം അപകടകാരണമെന്ന് പോലീസ് പറയുന്നു.
ട്വന്റി ഫോര്‍ ന്യൂസിലെ പ്രധാന അവതരാകന്‍ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും ഇറങ്ങി. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ അവധിയെടുത്തായിരുന്നു അരുണ്‍കുമാര്‍ ട്വന്റിഫോറിന്റെ അവതാരകനായെത്തിയത്. വ്യത്യസ്ഥ ശൈലിയിലൂടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അരുണ്‍കുമാറിന് ആരാധകരേറെയായിരുന്നു.
യൂണിവേഴ്‌സിറ്റിയിലെ അവധി അവസാനിച്ചതോടെ ചാനല്‍ വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഒരു വര്‍ഷമായിരുനന അവധി നീട്ടിക്കിടടാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല.
നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചാനലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ മുഖമായ പ്രധാന അവതാരകന്‍ ചാനല്‍വിടുന്നതും.