സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലക്നോവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല അറിയിച്ചതായി രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടതയാണ് വിവരം.
സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
അതേസമയം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.
സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മിഷേലിന്റെ കുടുംബം.
മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. 2017 ലാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ മിഷേല്‍ ഷാജിയെ കണ്ടെത്തിയത്.
2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്ത് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി മുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
മിഷേലിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ 2017 മാര്‍ച്ച് അഞ്ചിനാണ് കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി കായലില്‍നിന്നും അടുത്ത ദിവസം മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു.
എന്നാല്‍ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂടാതെ മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തായാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്.
എന്നാല്‍ ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി.
ഇതേ തുടര്‍ന്നു ഇന്നലെ മുതല്‍ രഞ്ജിനിയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
ഡോക്ടറെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദിച്ച സംഭവത്തിലാണ് മുഹമ്മദ് കബീര്‍ അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് 3ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്‍പിലാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. ഭാര്യയും ഒമ്പതു വയസ്സുള്ള കുട്ടിയുമായി ചികിത്സയ്‌ക്കെത്തിയതായിരുന്നു പ്രതി.
കോവിഡ് രോഗബാധിതയായ ഭാര്യ ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. പിന്നില്‍നിന്നായിരുന്നു ആക്രമണം.
വനിതാ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തില്‍നിന്നു രക്ഷപെടുത്തിയത്. ഭാര്യയോടു സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്നാണു വിലയിരുത്തല്‍.
വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുന്‍പാണ് അവധിക്കെത്തിയത്. സംഭവംനടന്നു പത്തു ദിവസത്തിനുശേഷമാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്നുള്‍പ്പടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും കോവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്നു കഴിഞ്ഞ ദിവസം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സഖറിയാസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടര്‍ക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ രക്ഷപ്പെടുത്താനുള്ള വ്യാജ പരാതിയാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തല്‍.
പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദാണ് മരിച്ചത്.
ഏറെ നാള്‍ കാത്തിരുന്നാണ് വൃന്ദയ്ക്ക് സൈക്കിള്‍ കിട്ടിയത്. ഇതിന്റെ സന്തോഷത്തില്‍ കൂട്ടുകാരെ കാണിക്കാനായി പോകുകയായിരുന്നു വൃന്ദ. എന്നാല്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു സൈക്കിള്‍ മതിലില്‍ ഇടിച്ചു.
സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
വിശദ പരിശോധനയില്‍ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് 11നു മാവൂര്‍ റോഡ് ശ്മശാനത്തില്‍.
ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ മൊബൈല്‍ നമ്പര്‍ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയില്‍ പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവര്‍ ആരോപിക്കുന്നു.
പൊതുശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതത്തിലായത്.
ഇവര്‍ സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍കൂടി തുറന്നുപറഞ്ഞ് വീഡിയോ ഇട്ടിരുന്നു ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്.
ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.
സംഭവത്തില്‍ പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്.’എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.’ കണ്ണീരോടെ ഇവര്‍ ചോദിക്കുന്നു.
ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി. സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച മനോവിഷമത്തില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമായ സുരേഷ 44 ചാലിയത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ്
ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് വാഹനങ്ങളിലായി സദാചാര ഗുണ്ടകള്‍ സുരേഷിന്റെ വലിയോറ ആശാരിപ്പടിയിലെ വീട്ടില്‍ വന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് സുരേഷിനെ അസഭ്യമായി ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലായിരുന്നു സുരേഷ് എന്നും അതിനാലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു സുരേഷ്. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനുമായിരുന്ന സുരേഷിന്റെ വേര്‍പാടില്‍ നിരവധി പേര്‍ അനുശോചനം അറിയിക്കുന്നുണ്ട്
ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തില്‍ മലയാളി വിദ്യാർഥി മരിച്ചു. ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറുമായ കോഴിക്കോട് മണിയൂർ കുന്നുമ്മല്‍ അബ്ദുല്‍ സലാമിൻെറ മകൻ മിസ്ഹബ് അബ്ദുല്‍ സലാമാണു (11) മരിച്ചത്.
ദുഖാന്‍ ദോഹ എക്‌സ്പ്രസ് റോഡിലെ ലുവൈനിയയില്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരുടെ സംഘം സഞ്ചരിച്ച കാർ ദുഖാനിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൻെറ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ഇന്നലെ തന്നെ ആശുപത്രി വിട്ടു.
ദുഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, ദിൽന, മുഹമ്മദ്, ഫാത്തിമ, മഹദ്. വെള്ളിയാഴ്ച വൈകീട്ടോടെ അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷെൻറ മകൻ ജയറാമും (44) തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.
മസ്കത്തിൽ നിന്ന് അഞ്ഞൂറ് കിലോമീറ്ററിലധികം ദൂരെ സലാല റോഡിൽ ഹൈമയിൽ വ്യാഴാഴ്ചയായിരുന്നു അപകടം. സുലോചനയാണ് ജയറാമിെൻറ മാതാവ്. ഭാര്യ: രശ്മി. മക്കൾ: നിരഞ്ജന, അർജുൻ.
പൊതു അവധിദിനമായ കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന് സ്വദേശികൾ മരണപ്പെട്ടിരുന്നു. ഖരീഫ് സീസണിെൻറ ഭാഗമായി കൂടുതൽ പേർ സലാലയിലേക്ക് യാത്ര ചെയ്യുന്നതിനാൽ യാത്രികർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചത് കോവിഡ് വാക്സിന്‍റെ പാർശ്വഫലം കാരണമെന്ന് ബന്ധുക്കൾക്ക് സംശയം. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിെൻറ മകള്‍ നോവ സാബുവാണ് (19) കഴിഞ്ഞ ദിവസം മരിച്ചത്.
മരണത്തിൽ സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോള്‍ അവിടെ നിന്നാണ് കോവിഷീല്‍ഡ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം വീട്ടിലെത്തിയപ്പോള്‍ പനിയുടെ ലക്ഷണം ഉണ്ടായി. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി. മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങി.
ഏഴിന് സ്ഥിതി കൂടുതല്‍ വഷളാവുകയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് വെൻറിലേറ്ററിലേക്ക് മാറ്റുകയും ചികിത്സ തുടരുകയും ആയിരുന്നു.
വ്യാഴാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരിച്ച നോവ കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡി.എം.ഒ എ.എല്‍. ഷീജ പറഞ്ഞു.