ഒരു ലാപ്ടോപ് പോലും സ്വന്തമായിട്ടില്ലാത്ത വ്യക്തിയാണ് താനെന്ന് സംവിധായകൻ പ്രിയദർശൻ. കാരണം സിനിമയിലെ ടെക്നോളജിയോട് മാത്രമേ തനിക്ക് താത്പര്യമുള്ളൂവെന്നും, സിനിമയ്ക്ക് പുറത്തെ ടെക്നോളജി ലോകം തന്നെ ആകർഷിക്കാറില്ലെന്നും അദ്ദേഹം ഒരു എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പ്രിയദർശന്റെ വാക്കുകൾ
“സിനിമയിൽ നിന്ന് ലഭിച്ച പണം കൊണ്ട് ഞാൻ റബ്ബർ എസ്റ്റേറ്റ് ഒന്നും വാങ്ങി കൂട്ടിയിട്ടില്ല. ഞാൻ സിനിമയിൽ നിന്ന് ലഭിക്കുന്ന പണം സ്റ്റുഡിയോസിനും, ക്യാമറയ്ക്കുമൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നത്. അതിന് രണ്ട് ഗുണമുണ്ട്. എനിക്ക് അതിനെക്കുറിച്ച് പഠിക്കാൻ പറ്റും. രണ്ടാമത്തെ കാര്യം, അതൊരു പാഷനാണ്. അപ്ഡേറ്റ് ചെയ്യുക എന്നതൊരു പാഷനാണ്. അല്ലാതെ മനപൂർവ്വമായിട്ട് അപ്ഡേറ്റ് ചെയ്യുകയല്ല ഞാൻ. എൻ്റെ കയ്യിൽ സ്വന്തമായി ഒരു ലാപ്ടോപ് പോലുമില്ല. അത് കൊണ്ട് നടക്കുകയും അതിൽ മെയിൽ അയയ്ക്കുകയും അതിലൊന്നും താത്പര്യമില്ല. പക്ഷേ സിനിമയ്ക്ക് അകത്തെ ടെക്നോളജി എനിക്ക് ആവശ്യമാണ്. അതിന് പുറത്തെ ടെക്നോളജി ആകർഷിക്കാറില്ല. .
രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരാരെന്ന് ഇന്നറിയാം. 12 മന്ത്രിസ്ഥാനങ്ങളില്‍ പിണറായി വിജയനും കെ.കെ.ശൈലജയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാകുമെന്നാണ് സൂചന. സി.പി.ഐയുടെ നാലു മന്ത്രിമാരിൽ പഴയ മുഖങ്ങളുണ്ടാവില്ല. രാവിലെ 9.30ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്ന് നടക്കുന്ന സംസ്ഥാനസമിതിയും മന്ത്രിമാരും സ്പീക്കറും ആരെന്ന് തീരുമാനിക്കും.
സി.പി.എമ്മിൽ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പായവർ. നിലവിലെ മന്ത്രിമാരിൽ എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ എന്നിവരുടെ പേരുകളും കേൾക്കുന്നെങ്കിലും ഇളവുണ്ടാകുമോ എന്ന് വ്യക്തമല്ല. എം.എം. മണിയും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും മാറ്റിനിർത്തപ്പെടും. എ.സി.മൊയ്തീന്‍റെ കാര്യത്തില്‍ പുനരാലോചന നടക്കുന്നുണ്ട്. കോഴിക്കോടിന്‍റെ പ്രാതിനിധ്യവും സമുദായ സന്തുലനവും ഉറപ്പാക്കാന്‍ ടി.പി.രാമകൃഷ്ണനും നിബന്ധനയില്‍ ഇളവ് നല്‍കണമെന്ന വാദമുണ്ടെങ്കിലും പരിഗണിക്കപ്പെട്ടേക്കില്ല. ടി.പി.രാമകൃഷ്ണന്‍ ഇല്ലാത്ത സാഹചര്യമാണ് സംസ്ഥാന സമിതിയംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാധ്യക്ഷനുമായ മുഹമ്മദ് റിയാസിന് സാധ്യതാപട്ടികയില്‍ ഇടം നല്‍കുന്നത്. എന്നാല്‍ കാനത്തില്‍ ജമീലയെ ഉള്‍പ്പെടുത്തിയാല്‍ സമുദായ–വനിതാപ്രാതിനിധ്യങ്ങള്‍ ഒരുപോലെ വരുമെന്ന വാദവുമുണ്ട്.
സംസ്ഥാന സമിതിയംഗങ്ങളില്‍ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍.വാസവന്‍, എം.ബി.രാജേഷ് എന്നിവര്‍ക്കും സാധ്യതയേറെ. വീണ ജോര്‍ജ് മന്ത്രിയോ സ്പീക്കറോ ആകും. പത്തനംതിട്ട ജില്ലയില്‍ നിന്ന് മറ്റാരും പരിഗണിക്കപ്പെടാത്തതും സമുദായ ഘടകവും വീണയ്ക്ക് തുണയാണ്. കെ.ടി.ജലീലിനേയും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. പി.പി.ചിത്തരഞ്ജന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ടാം മന്ത്രിയാകാനും സാധ്യതയുണ്ട്. വി.ശിവന്‍കുട്ടി മന്ത്രിയായാല്‍ സിഐടിയു പ്രാതിനിധ്യമാകും എന്നതിനാല്‍ പൊന്നാനിയില്‍ നിന്ന് ജയിച്ച പി.നന്ദകുമാര്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. രാവിലെ ഒമ്പതരയ്ക്ക് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ പട്ടികയ്ക്ക് രൂപം നല്‍കും. പതിനൊന്നരയ്ക്ക് ചേരുന്ന സംസ്ഥാന സമിതി യോഗം മന്ത്രിമാരുടെ പട്ടിക ചര്‍ച്ച ചെയ്ത് അംഗീകരിക്കും. തുടര്‍ന്നാകും പ്രഖ്യാപനം.
ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്ന് പരിഹസിച്ച് നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു . എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മനോരമയുമായുളള അഭിമുഖത്തിൽ പറയുന്നു.
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, പറഞ്ഞു.
‘ഞാൻ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.’
കാനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയിൽ നിന്നും എട്ട് കോടിയോളം രൂപ കൈക്കലാക്കിയ ബാങ്ക് ജീവനക്കാരനെ പിടികൂടിയിട്ടും പണം കണ്ടെത്താനാവാതെ പോലീസ് കുഴങ്ങുന്നു. പ്രതിയായ വിജീഷ് വർഗീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതോടെയാണ് കേസിൽ വൻവഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച പോലീസിനെ ഞെട്ടിച്ചുകൊണ്ട് കാലിയായ അക്കൗണ്ടുകളാണ് കണ്ടെത്താനായത്.
വിജീഷ് വർഗീസ് സ്വന്തം പേരിൽ മൂന്ന് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകൾ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വൻ തുക നിക്ഷേപിച്ചിരുന്നത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റിൽ കണ്ടെത്തിയതും. എന്നാൽ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോൾ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ലെന്നാണ് യാഥാർത്ഥ്യം. ചിലതിൽ മിനിമം ബാലൻസ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.
നേരത്തെ, ഓഡിറ്റിൽ തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാൽ അതിനും ഏറെ മുൻപേ പണം പിൻവലിക്കപ്പെട്ടുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിൻവലിക്കപ്പെട്ടതെന്നാണ് സംശയം.
ബാങ്ക് ശാഖയിൽ വിജീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. വിജീഷിനെതിരെ ഐപിസി 420, ഐടി ആക്ട് 66 എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. തട്ടിയെടുത്ത പണത്തിൽ വലിയൊരു നിക്ഷേപം ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് വിജീഷിന്റെ മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടൻ ഏറ്റെടുക്കും.
പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ നിന്ന് ജീവനക്കാരനായ വിജീഷ് വർഗീസ് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. കനറാ ബാങ്ക് തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിൻവലിച്ചതായി കണ്ടെത്തിയതോടെ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. തുടർന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതർ പരിശോധന തുടങ്ങി.
ഒരുമാസത്തെ പരിശോധന പൂർത്തിയായപ്പോൾ കോടികൾ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു. ബാങ്കിലെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് കം കാഷ്യറായ വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ശേഷം ബാങ്കിന്റെ പാർക്കിങ് അക്കൗണ്ടിൽനിന്നുള്ള പണം തിരികെനൽകി ഈ പരാതി പരിഹരിച്ചു. സംഭവത്തിൽ ഒളിവിൽ പോയ വിജീഷിനെ തിങ്കളാഴ്ച കുടുംബസമേതം ബംഗളൂരുവിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്.
നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും. ആയിരം സൂര്യന്‍ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും. അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന്‍ ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന്‍ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു. കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ… നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണമെന്ന് ലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.
മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.
രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ 500 പേരിൽ ചുരുക്കി നടത്തുമ്പോൾ ജനങ്ങളുടെ മനസാണ് യഥാർത്ഥ സത്യപ്രതിജ്ഞാ വേദിയെന്ന് പിണറായി വിജയൻ.
ജനലക്ഷങ്ങളോട് പറയാനുള്ളത് ഇതാണ് സെൻട്രൽ സ്റ്റേഡിയമല്ല കേരളത്തിലെ ഒരോ മനുഷ്യരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈ പരിമതി ഇല്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു. ഇടതുമുന്നണിക്ക് ചരിത്രവിജയം നൽകി രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്ന പോലെ സാധ്യമാക്കിയവരാണ് നിങ്ങൾ.
തുടങ്ങിവച്ചതും ഏറെ മുന്നോട്ട് പോയതുമായ ക്ഷേമപദ്ധതികൾ തുടരാൻ വിധി എഴുതിയവരാണ് നിങ്ങൾ. നിങ്ങൾ എല്ലാവരും ഞങ്ങളുടെ മനസിലുണ്ട്. അതിനപ്പുറമല്ല ഒരു സ്റ്റേഡിയവുമെന്നും അദ്ദേഹം പറഞ്ഞു.
3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങിൽ 500 വലിയ എണ്ണം അല്ല. 21 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോഗസ്ഥർ ഇവരെല്ലാം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബാലുശ്ശേരി സ്ഥാനാർഥിയായിരുന്ന ധർമജൻ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയത് തോൽവി നേരിട്ട ധർമജന് നേരെ ധാരാളം ട്രോളുകളും ഇറങ്ങി . ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ഞാൻ അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ ഞാൻ പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞിട്ടുമുണ്ട് നേപ്പാളിൽ ഷൂട്ടിങ്ങിന് പോകുമെന്നും മുങ്ങി എന്ന് പറയാൻ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പോലും ഞങ്ങൾ ഷൂട്ടിങ്ങിൽ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങൾക്ക് മനസ്സിലായി അവർക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി.
സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭ. സിപിഎമ്മിനു പന്ത്രണ്ടും സിപിഐയ്ക്ക് നാലും മന്ത്രിമാരാണുണ്ടാവുക. കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന് എന്നിങ്ങനെയാണു മറ്റു പാര്‍ട്ടികളുടെ മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും.
സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.
18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിക്ക് അഭ്യര്‍ഥിക്കും.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത്. ആ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിലയിലാണ് കാര്യങ്ങളെ കാണുന്നത്.
മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാപരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ഘടകകക്ഷികളെ പരിഗണിച്ചപ്പോള്‍ മന്ത്രിമാരുടെ എണ്ണത്തില്‍ സിപിഎമ്മിനു നഷ്ടം സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 13 മന്ത്രിമാരാണു സിപിഎമ്മിനു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 12 ആയി കുറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു റോഷി അഗസ്റ്റിന്‍ മന്ത്രിയും എന്‍.ജയരാജ് ചീഫ് വിപ്പുമായേക്കും. എന്‍സിപിയില്‍നിന്ന് എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. രണ്ടര വര്‍ഷം മന്ത്രിയാകുന്ന ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു എന്നിവര്‍ മന്ത്രിസഭയിലെ പുതുമുഖങ്ങളാണ്. ഇവര്‍ക്കു പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബിയിലെ ബി.ഗണേശ് കുമാര്‍ എന്നിവര്‍ അടുത്ത രണ്ടര വര്‍ഷം മന്ത്രിയാകും. ജനതാദള്‍ എസിനു ലഭിച്ച മന്ത്രിസ്ഥാനം കെ.കൃഷ്ണന്‍ കുട്ടിയും മാത്യു ടി.തോമസും തമ്മില്‍ രണ്ടര വര്‍ഷം എന്ന നിലയില്‍ വീതം വയ്ക്കാനാണു സാധ്യത.
കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്ന് കോവിഡ് രോഗികളുടെ മൃതദേഹം മാറിനൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ മൃതദേഹമാണ്. സംസ്ക്കാരത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്.
സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാൻ എത്തിയപ്പോളാണ് വിവരം പുറത്തുവന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സുന്ദരന്റെ ബന്ധുക്കൾ ഇന്ന് രാവിലെ കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് കൗസല്യയുടെ ബന്ധുക്കൾ മൃതദേഹം പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുന്ദരന്‍റേതെന്ന് പറഞ്ഞ് സുന്ദരന്‍റെ ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൗസല്യയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു.സുന്ദരന്‍റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലാണ്.
ബന്ധുക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. സുന്ദരൻ്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മൃതദേഹങ്ങളോട് കാണിച്ചത് അനാദരവാണെന്നും ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ പറഞ്ഞു.
മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂർ സ്വദേശി ഫാത്തിമ്മ (63) ആണ് മരിച്ചത്. വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തിയതിയാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.