തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ നിയുക്ത മന്ത്രിമാരും ഇതുവരെ ധാരണയിലെത്തിയ അവരുടെ വകുപ്പുകളും. മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി, പൊതുഭരണം ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരില്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ തുടരുമെന്നാണ് സൂചന.
കെ.എന്‍ ബാലഗോപാല്‍(ധനകാര്യം), പി.രാജീവ് (വ്യവസായം, നിയമം), എം.വി ഗോവിന്ദന്‍ (തദ്ദേശ സ്വയം ഭരണം, എക്‌സൈസ്), വി.ശിവന്‍കുട്ടി (പൊതുവിദ്യാഭ്യാസം, തൊഴില്‍), കെ.രാധാകൃഷ്ണന്‍ (പിന്നാക്ക ക്ഷേമം, ദേവസ്വം), പി.എ മുഹമ്മദ് റിയാസ് (പൊതുമരാമത്ത്, ടൂറിസം), വീണ ജോര്‍ജ് (ആേരാഗ്യം), ആര്‍.ബിന്ദു (ഉന്നത വിദ്യാഭ്യാസം), വി.എന്‍ വാസവന്‍ (സഹകരണം, രജിസ്‌ട്രേഷന്‍), സജി ചെറിയാന്‍ (ഫിഷറീസ്, സാംസ്‌കാരികം, സിനിമ), വി.അബ്ദുറഹ്മാന്‍ (ന്യുനപക്ഷക്ഷേമം, പ്രവാസികാര്യം, സ്‌പോര്‍ട്‌സ്) എന്നിവരാണ് സി.പി.എം മന്ത്രിമാരും വകുപ്പുകളും
സി.പി.ഐ പി.പ്രസാദ്, കെ.രാജന്‍, ജെ.ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ അവരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം പുറത്തുവന്നിട്ടില്ല.
ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് എം മന്ത്രി റോഷി അഗസ്റ്റിന്‍ (ജലവിഭവം, ജലസേചനം), എന്‍.സി.പി മന്ത്രി എ.കെ ശശീന്ദ്രന്‍( വനംവകുപ്പ്), ജനതാദള്‍ എസിലെ കെ.കൃഷ്ണന്‍കുട്ടി (വൈദ്യുതി), ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍ (തുറമുഖം, മ്യുസിയം, പുരാവസ്തു), ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവിന് ഗതാഗതം ലഭിക്കുമെന്നാണ് സൂചന.
കോഴിക്കോട് വടകരയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ ഉഗ്രസ്ഫോടനം. വടകരയ്ക്കടുത്ത കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ചിത്രദാസന്‍റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി വലിയ സ്ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്‍റെ വീടിന് സമീപത്തായി നിർമിച്ച ചെറിയ മുറിയിലാണ് നാടിനെ വിറപ്പിച്ച സ്‌ഫോടനമുണ്ടായത്.
സ്ഫോടനത്തെ തുടർന്ന് താല്‍കാലികമായി നിർമിച്ച മുറി പൂർണമായും തകർന്നു. സ്ഫോടന കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. എന്നാൽ സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്‍റെ മണം ഉണ്ടായതായും സമീപവാസികൾ പറയുന്നു. പൊലീസ് സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രദാസന്‍റെ ഇരുനില വീടിനും മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിത്രദാസന്‍റെ സഹോദരൻ സുനിലിന് ജാലകത്തിന്‍റെ ചില്ല് തെറിച്ച് മുറിവുകൾ പറ്റിയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനാക്കി.
സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്താണ് ഉണ്ടായിരുന്നത്. സംഭവ സ്ഥലം രാത്രിയിൽ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനം നടന്ന സ്ഥലം പോലീസിന്‍റെ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദപ്പെട്ടു. ഇതേ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്.
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് മൂലമാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്.
കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.
ധനവകുപ്പ് കെ.എന്‍ ബാലഗോപാല്‍, വ്യവസായം പി രാജീവ്, എക്‌സൈസ് വിഎന്‍ വാസവന്‍ സഹകരണം, രജിസ്ട്രേഷൻ, പി.എ.മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം, അഹമ്മദ് ദേവർകോവിൽ – തുറമുഖം ലഭിക്കും. എംവി ഗോവിന്ദന്‍ തദ്ദേശ സ്വയം ഭരണം, എക്സെെസ് ,വീണ ജോര്‍ജ് ആരോഗ്യം, വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസം, തൊഴില്‍, കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം വി അബ്ദുറഹിമാന്‍ ന്യൂനപക്ഷക്ഷേമവകുപ്പ് പ്രവാസികാര്യം, ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസം, സജി ചെറിയാൻ ഫിഷറീസ്, സാംസ്‌കാരികം വി എൻ വാസവൻ സഹകരണം, രജിസ്ട്േഷൻ എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്. കെ രാജന്‍ റവന്യു വകുപ്പ്, ജെ.ചിഞ്ചുറാണി– ക്ഷീരവകുപ്പ്, മൃഗസംരക്ഷണം, പി പ്രസാദിന് കൃഷിവകുപ്പ്, ജി ആര്‍ അനില്‍ ഭക്ഷ്യമന്ത്രി എന്നിങ്ങനെയാണ് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍.
ജെ.ഡി.എസിന്‍റെ കെ.കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പിന്‍റെ ചുമതല നൽകി. ഐ.എൻ.എല്ലിന്‍റെ അഹമ്മദ് ദേവർകോവിലിന് തുറമുഖ വകുപ്പിന്‍റെ ചുമതലയാണ് നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ്(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ് മന്ത്രി. ആന്‍റണി രാജുവിന് ഗതാഗത വകുപ്പിന്‍റെ ചുമതല നൽകി. വനം വകുപ്പ് എ.കെ ശശീന്ദ്രന്
പാലക്കാട് ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്‌സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ആണ് പൊടുന്നനെ കുഴഞ്ഞു വീണ മരണപ്പെട്ടത്.
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയില്‍ പ്രവേശിച്ച രമ്യയ്ക്ക് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ കസേരയില്‍ ഇരിക്കുകയും പെട്ടെന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
റാപ്പിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണ്. ഭര്‍ത്താവ്: ഷിബു, മക്കള്‍: ആല്‍ബിന്‍ (10), മെല്‍ബിന്‍ (8). രമ്യയുടെ വിയോഗത്തില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. രമ്യ ഷിബുവിന്റെ ആകസ്മിക നിര്യാണത്തില്‍ യുഎന്‍എ കുടുംബം അനുശോചിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ശൈലജയ്ക്ക് അവസരം നൽക്കാത്തതിൽ സമൂഹമാധ്യമങ്ങളിൽ വിമർശം ഉയരുമ്പോൾ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ.
‘മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ് . കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ, പി.ആർ ഭീഷണിയെ വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’- സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.
രണ്ടാം പിണറായി സർക്കാരിൽ കെ.കെ ശൈലജ ഉണ്ടാകില്ലെന്നതാണ് ഇന്ന് സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ വിഷയം.
ഇടതുപക്ഷ അനുഭാവികൾ അടക്കം ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.
രണ്ടാം പിണറായി മന്ത്രി സഭയിൽ മന്ത്രിയായി നിശ്ചയിച്ച വി അബ്ദു റഹ്മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനാണ് വി. അബ്ദുറഹ്‌മാൻ ആശുപത്രിയിലാണെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ബുധനാഴ്ച ജനങ്ങളേയും മാധ്യമപ്രവർത്തരേയും കാണുമെന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
ഇപ്പോൾ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തിരൂർ പൂക്കയിൽ സ്വദേശിയായ വി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തിയത്
2014ൽ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരിക്കെയാണ് കോൺഗ്രസ് വിട്ടത്. 2016ൽ ലീഗിന്റെ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് സിബിഐ. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു.
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ജയിൽ വകുപ്പ് 1500 പേർക്ക് പരോൾ അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് സിസ്റ്റർ സെഫി, ഫാദർ തോമസ് എം കോട്ടൂർ എന്നിവർക്ക് 90 ദിവസത്തെ പരോൾ നൽകിയത്. 2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തിൽ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം. പരോൾ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ ജയിൽ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു കഴിഞ്ഞു.
അഭയകേസിൽ അഞ്ച് മാസം മുൻപാണ് ഇരുവരെയും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നു ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കാൻ ചെന്നിത്തലയ്ക്കു കഴിഞ്ഞിരുന്നുവെന്നത് ഇവർ എടുത്തു കാട്ടുന്നു
എന്നാൽ ചെന്നിത്തല മാറി വി.ടി.സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരട്ടെ എന്നാഗ്രഹിക്കുന്ന എംഎൽഎമാരും ഐ ഗ്രൂപ്പിലുണ്ട്. പരസ്യ പിന്തു ചെന്നിത്തലയ്ക്ക് നൽകിയാലും ഹൈക്കമാൻഡ് നിരീക്ഷകർ ഒറ്റയ്ക്ക് അഭിപ്രായം തേടുമ്പോൾ ഇവർ പിന്തുണ സതീശനാണെന്ന് വ്യക്തമാക്കുമെന്നാണ് വിവരം.
യോഗത്തിൽ തർക്കങ്ങളുണ്ടായില്ലെങ്കിൽ ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടർന്നേക്കും. നേരത്തെ ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പെട്ടെന്നു തീരുമാനം പറയേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഉമ്മൻ ചാണ്ടി ഇതുവരെ മനസു തുറന്നിട്ടില്ലെങ്കിലും ചെന്നിത്തല തന്നെ തുടരട്ടെ എന്ന നിലപാടിലാണ് ഭൂരിഭാഗം എ ഗ്രൂപ്പ് എംഎൽഎമാരും.
എന്നാൽ യുവപ്രതിനിധികൾ നേതൃതലത്തിൽ മാറ്റം വരണമെന്ന നിലപാടിലാണ്. അതേസമയം എ ഗ്രൂപ്പ് തന്റെ പേര് ഉയർത്തി കാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ അതൃപ്തിയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്കു കാരണം നേതൃത്വമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉയരുകയും ചെയ്തിരുന്നു.
മന്ത്രിസഭയിൽ സഭയിൽ നിന്നു കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി താരങ്ങൾ. ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചായിരുന്നു താരങ്ങളുടെ പ്രതിഷേധം, വിനീത് ശ്രീനിവാസൻ, ഗീതു മോഹൻദാസ്, മധുപാൽ, പാർവതി തിരുവോത്ത്, സംയക്ത മേനോൻ, റിമ കല്ലുങ്കൽ തുടങ്ങിയവർ പ്രതിഷേധവുമായി എത്തി. #BringOurTeacherBack #ShailajaTeacher എന്നി ഹാഷ്ടാഗുകളിലാണ് പ്രതിഷേധം.
സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കുറിച്ചു.. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നായിരുന്നു രഞ്ജിനി ഹരിദാസിന്റെ പോസ്റ്റ്.
തെറ്റായി പോയ തീരുമാനം…കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബൻ സാമുവൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതീക്ഷ…. സുരക്ഷിതത്വം… ഉറപ്പ്! ടീച്ചർ നമുക്ക് എല്ലാവർക്കും അതാണ്! അത് കൊണ്ടുതന്നെയാണ് അതില്ലാതാകുമ്പോൾ വേദനിക്കുന്നത്! ഗായകൻ വിധു പ്രതാപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
എങ്കിൽ…..കെ.കെ. ഷൈലജ ടീച്ചറെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതായിരുന്നു, ഇതിപ്പൊ ‘പാലം കടക്കുവോളം നാരായണ’. ടീച്ചർ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാൻ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാർട്ടി അത് മുന്നേ കണ്ട് പ്രവർത്തിക്കാത്തത് പാർട്ടിക്കുള്ളിലെ “ആണധികാര”ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു. നടനായ രാജേഷ് ശർമ കുറിച്ചു.