Kerala

കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ മൂവാറ്റുപുഴ ചങ്ങനാശേരി സീറ്റുകള്‍ തമ്മില്‍ വെച്ചുമാറ്റം. ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്‍കാനാണ് തീരുമാനം. ഇതോടെ, മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹാമിനോടു തോറ്റ ജോസഫ് വാഴയ്ക്കന്‍ ചങ്ങനാശേരിയില്‍നിന്ന് വോട്ടുതേടും. അതേസമയം, 12 സീറ്റുകള്‍ വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളി. കോട്ടയത്ത് ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ ജോസഫ് വിഭാഗത്തിനുള്ള നല്‍കാനുള്ള തീരുമാനം ഐ ഗ്രൂപ്പിന്റെ നിര്‍ണായക നീക്കമായാണ് വിലയിരുത്തുന്നത്. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹാമിനോട് പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന്‍ ഇക്കുറിയും അവിടെ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഐഐസിസിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. വാഴയ്ക്കന്‍ ചങ്ങനാശേരിയില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല നേരിട്ടിറങ്ങിയാണ് തന്റെ വിശ്വസ്തനായ വാഴയ്ക്കനുവേണ്ടി വാദിക്കുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

അതിനിടെ, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസിനുമുള്ള എതിര്‍പ്പ് പരസ്യമായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍, മൂവാറ്റുപുഴയില്‍ പന്തീരായിരത്തിലധികം വോട്ടിന്റെ മേല്‍ക്കൈ യുഡിഎഫിനുണ്ടായിരുന്നു. കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയ മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ. കൂടാതെ, എല്‍ദോ ഏബ്രഹാമിന്റെ മോശം പ്രതിച്ഛായയും യുഡിഎഫിനു നേട്ടമാകുമെന്നാണ് ഇവരുടെ കണക്കുക്കൂട്ടല്‍. കോണ്‍ഗ്രസില്‍നിന്ന് മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ വിജയിക്കാമെന്നിരിക്കെ മൂവാറ്റുപുഴ ജോസഫ് വിഭാഗത്തിന് നല്‍കുന്നതിനെയാണ് പ്രാദേശിക നേതൃത്വം എതിര്‍ക്കുന്നത്.

ഉഭയകക്ഷി ചര്‍ച്ചയില്‍ ജോസഫ് വിഭാഗം 12 സീറ്റുകള്‍ ചോദിച്ചെങ്കിലും ഒമ്പത് സീറ്റില്‍ ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ജോസഫ് വിഭാഗം വഴങ്ങുന്നില്ല. മൂവാറ്റുപുഴ ഏറ്റെടുത്ത് ചങ്ങനാശ്ശേരി വിട്ടു കൊടുക്കാന്‍ ജോസഫ് പക്ഷം തത്വത്തില്‍ ധാരണയായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോട്ടയത്ത് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ആര്‍എസ്പിക്ക് അഞ്ച് സീറ്റുകളാണ് ലഭിക്കുന്നത്. മുന്‍ മന്ത്രിമാരായ ഷിബുബേബി ജോണ്‍ ചവറയിലും ബാബു ദിവാകരന്‍ ഇരവിപുരത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ തന്നെയാവും മത്സരിക്കുക. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ ആരെ മത്സരിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. കയ്പമംഗലത്തിന് പകരം കുണ്ടറ ചോദിച്ചെങ്കിലും സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കുന്ദംകുളം കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം സിഎംപിക്ക് നെന്മാറ കൊടുക്കാനും നീക്കമുണ്ട്. മുതിര്‍ന്ന നേതാവായ സിപി ജോണിന് സുരക്ഷിതമണ്ഡലം എന്ന നിലക്ക് തിരുവമ്പാടി ലീഗ് അക്കൗണ്ടില്‍ കൊടുക്കാന്‍ നീക്കമുണ്ടായെങ്കിലും തീരുമാനമായില്ല.

പുതിയ പാര്‍ട്ടിയുമായി യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പന്‍ മൂന്ന് സീറ്റുകളാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ബുധനാഴ്ചത്തെ മുന്നണി യോഗത്തോടെ അവസാനിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുക്കൂട്ടല്‍.

നിയമസഭ തിരഞ്ഞെടുപ്പ് ആഗതമായ സാഹചര്യത്തിൽ സിപിഎമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയായി. എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും.

കഴിഞ്ഞ തവണ കൊല്ലത്ത് നാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. എന്നാൽ ഇത്തവണ ചവറ ഉൾപ്പെടെ അഞ്ച് സീറ്റിൽ മത്സരിക്കാനാണ് തീരുമാനം. അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ ചവറയിൽ മത്സരിപ്പിക്കും. പാർട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതിൽ സിപിഎം തീരുമാനമെടുക്കും.

കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിൽ ചവറ വിജയൻപിള്ളയാണ് മത്സരിച്ചത്. എന്നാൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം പൂർണമായും സിപിഎമ്മിൽ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഎം മത്സരിക്കുന്നത്.

അതേസമയം, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. മേഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കിൽ എസ്.എൽ.സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലിനെ മൽസരിപ്പിക്കണമെന്നാണ് ആവശ്യം. എംഎൽഎ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്. മൂന്നു ടേം എന്ന നിബന്ധനയിൽ ഇളവുണ്ടായാൽ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാർത്ഥിയാകും.

എന്നാൽ കുന്നത്തൂർ സിപിഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടി അംഗമായ കോവൂർ കുഞ്ഞുമോനെ തന്നെ കുന്നത്തൂരിൽ പിന്തുണയ്ക്കും. ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായാകും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചന.

സംവിധായകനും നടനുമായ ലാലും, മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘Tസുനാമി’. മാര്‍ച്ച് പതിനൊന്നിനു റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ച്  അഭിമുഖത്തില്‍ പങ്കു വെച്ചിരിക്കുകയാണ് ലാല്‍. ഇന്നസെന്റ് പറഞ്ഞ ഒരു തമാശ കഥയില്‍ നിന്നാണ് ഈ സിനിമ സംഭവിച്ചതെന്നാണ് ലാലിന്‍റെ വെളിപ്പെടുത്തല്‍.

ലാലിന്റെ വാക്കുകൾ

ഗോഡ്ഫാദറിന്റെ ചിത്രീകരണ സമയത്ത് ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞ ഒരു തമാശയില്‍ നിന്നാണ് സിനിമയുടെ പിറവി. സ്വന്തം അനുഭവം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. അന്നീ കഥ കേട്ടവരെല്ലാം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. പിന്നീട് വീട്ടില്‍ പറഞ്ഞപ്പോഴും കൂട്ടച്ചിരി. മരുമകനും നിര്‍മ്മാതാവുമായ അലനാണ് ‘പപ്പാ ഇതുവച്ചൊരു സിനിമ ചെയ്തൂടെ’ എന്ന് ചോദിക്കുന്നത്. ‘എഴുത് പപ്പാ’ എന്ന് പറഞ്ഞു പിന്നാലെ നടക്കാനും തുടങ്ങി. ആയിടയ്ക്ക് ഒരു തമിഴ് സിനിമയുടെ സെറ്റിലായിരുന്നപ്പോള്‍ ഒരുപാട് സമയം കിട്ടി. അങ്ങനെയാണ് എഴുതി തുടങ്ങിയത്. ഇന്നസെന്റിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇന്നസെന്റ് വീണ്ടും വിളിച്ചു. പ്രിയദര്‍ശനും ഇതേ സംഭവം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു പറഞ്ഞ കാര്യം പങ്കുവെച്ചു”.

കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. ഓട്ടോ ഡ്രൈവറായ ജിനീഷാണ് നടുറോട്ടിൽ വെച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.

മുത്താറപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനാണ് മ‍‌ർദ്ദനമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പറയുന്നു. ഈ അതിക്രമത്തിനെതിരെ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാർത്ഥിയെ ജിനീഷ് തല്ലിയത്.

ബിജെപി രാജ്യസഭാ എംപിയായ നടൻ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തി താരത്തിനെ മത്സരിപ്പിക്കാനായി പാർട്ടി ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ട്വിസ്റ്റ്. മാർച്ച് അഞ്ചു തൊട്ട് സിനിമാ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അതിനാൽ തന്നെ താരത്തിന് പ്രചരണത്തിനും മറ്റും സമയമുണ്ടാകില്ലെന്നാണ് സൂചന.

എന്നാൽ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലത്തിൽ തന്നെ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇക്കാര്യത്തിൽ അദ്ദേഹത്തിനുമേൽ സമ്മർദ്ദവുണ്ടാകുമെന്നാണ് സൂചന. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനായി താരം പുറപ്പെടാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അങ്ങനെയെങ്കിൽ താരം മത്സരിക്കാനിടയില്ല.

കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്.അന്തിമ തീരുമാനം കേന്ദ്രതലത്തിൽ കൈക്കൊള്ളും.

വനിതാ ദന്തഡോക്ടർ കുത്തേറ്റ് മരിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലെ ക്ലിനിക്കിന് അകത്ത് വെച്ചാണ് ഡോക്ടർ സോനയെ പ്രതി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബർ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു.

 

സ്വന്തം പിതാവിന്റെ മുന്നിൽവെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.

 

വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ട് വർഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീട് ആരംഭിച്ച ഡന്റൽ ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ടാണ് പഠനകാലത്തെ സുഹൃത്തായിരുന്ന മഹേഷിനോട് സോന അടുക്കുന്നത്. കുട്ടനെല്ലൂരിലെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈനിന്റെ നിർമ്മാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. 24 ന്യൂസിന് വേണ്ടി അരുണ്‍ കുമാര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.

ഇത്തവണ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന് അങ്ങേക്കും അറിയാം ശരിയല്ലെ എന്ന അരുണ്‍കുമാറിന്റെ ചോദത്തിന്, സ്വാഭാവികമാണ് എന്നായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതും ഇത് തന്നെയാണെന്നും രാഹുലും താനും പറയുന്നത് ഒരേ കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.’

അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബിജെപിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

‘ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ, രാഹുല്‍ജി ഇന്നലെ എന്താണ് പറഞ്ഞത് രാഹുല്‍ജി പറഞ്ഞതും ഞാന്‍ പറഞ്ഞതും ഒരേ കാര്യമാണ് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബി.ജെ.പിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. സ്വാഭാവികമായും അത്, ഇതു പക്ഷേ ഇതുവരെ കേരളത്തില്‍ വന്നിട്ടില്ല’ സുധാകരന്‍ പറഞ്ഞു.

തുടര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബി.ജെ.പിയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് അതെ അതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ മനസ്സില്‍ രാഷ്ട്രീയ എതിരാളി എന്ന് പറയുന്നത് സി.പി.ഐ.എമ്മാണ് എന്നും സുധാകരന്‍ പറഞ്ഞു.

കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുന്നെന്നും കോണ്‍ഗ്രസിന് ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചാലെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കൊവിഡ് വാക്‌സിന്‍ എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.

മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിക്കാര്‍ ‘മോഡിജീ’ എന്ന് അഭിസംബോധന ചെയ്യുന്നതിലെ പൊരുത്തക്കേട് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ ടി.ജി മോഹന്‍ദാസ് രംഗത്ത്. പ്രധാനമന്ത്രിയെ മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ടിവി ചര്‍ച്ചകള്‍ക്കിടയില്‍ ബിജെപിക്കാര്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മോഡിജീ എന്ന് വിളിക്കുന്നതെന്നും മോഡിയെന്ന് മാത്രം വിളിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം കുറിച്ചത്.

‘ടിവി ചര്‍ച്ചയില്‍ ബിജെപിക്കാര്‍ എന്തിനാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി മോഡിജീ എന്ന് ഓരോ തവണയും പറയുന്നത്? മോഡി എന്ന് മാത്രം മതി. അതാണ് ഔചിത്യം. മാത്രമല്ല, ജീ ചേര്‍ക്കുന്നത് ഹിന്ദി പ്രയോഗമാണ്. മോഡിജീ എന്ന് പ്രയോഗിച്ചാല്‍ പിന്നെ രാഹുല്‍ജീ, മുരളീധരന്‍ജീ എന്നൊക്കെ പറയണ്ടേ?’ – മോഹന്‍ദാസ് കുറിച്ചു.

വൻ ശബ്ദം കേട്ട് റോഡിലിറങ്ങി നോക്കിയ പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത് ഒരു ജീവൻ. ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറി കാർ തകരുകയും പിന്നീട് കത്തിയമരുകയും ചെയ്തിട്ടും ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ സാഹസികമായി കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45) രക്ഷിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് കാറപകടത്തിൽപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്‌ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ പതിക്കുകയും ചെയ്തതോടെ അകത്ത് അകപ്പെട്ടയാൾ ജീവൻ അപായപ്പെടുമോയെന്ന ഭയത്തിലായിരുന്നു. ഈ സമയത്താണ് എബി രക്ഷകനായി എത്തിയത്.

എബി തന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. മരം ഒടിഞ്ഞുവീണതാണെന്ന് കരുതി ഓടിയെത്തിയപ്പോൾ കണ്ടത് വഴിയരികിലെ ട്രാൻസ്‌ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ കിടക്കുന്ന ഭീകരദൃശ്യമാണ്. ചിലന്തിവല പോലെ കാറിനെ ചുറ്റിവരിഞ്ഞ് വൈദ്യുതിവിതരണ കമ്പികൾ. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നുമുണ്ടായിരുന്നു. കാറിനകത്ത് എത്രപേർ അകപ്പെട്ടിട്ടുണ്ട് എന്ന് അറിയാൻ പോലും സാധിച്ചിരുന്നില്ല.

എബി കാറിനടുത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയപ്പോഴും ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. വൈദ്യുതി പ്രവാഹമുണ്ടോ എന്ന് അറിയാൻ വഴികളൊന്നും ഇല്ലായിരുന്നു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ നിൽക്കാതെ ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന് മുകളിലേക്ക് ട്രാൻസ്‌ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകാമെന്ന് വിശ്വസിച്ച് കാറിന്റെ ചില്ല് തല്ലിപ്പൊട്ടിക്കാൻ തുടങ്ങുകയായിരുന്നു.

കാറിന്റെ ഡ്രൈവർസീറ്റിലെ ആളെ മാത്രമേ കാണാനായുള്ളൂ. ആ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായതിനാൽ ചില്ല് പൊട്ടിക്കലായിരുന്നു ഏക പോംവഴി. ഇതിനിടയിൽ തന്റെ കൈ മുറിഞ്ഞ് രക്തം വാർന്ന് ഒഴുകിയിട്ടും എബി ചില്ല് തകർക്കൽ നിർത്തിയില്ല. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. എങ്കിലും നാട്ടുകാർ കൂടി സഹായത്തിനെത്തിയതോടെ വലിയ പ്രയാസമില്ലാതെ പരിക്കേറ്റയാളെ ആശുപത്രിയിലാക്കി. ഇതിനുശേഷമാണ് എബി ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈയ്യിൽ രണ്ട് തുന്നൽ വേണ്ടി വന്നെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എബി. നാട്ടുകാർ ഇതിനോടകം തന്നെ ആക്ഷൻ ഹീറോ എബി എന്ന വിശേഷണവും ഇദ്ദേഹത്തിന് നൽകി കഴിഞ്ഞു.

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനൊപ്പം തന്നെ എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്‌ഫോർമറും പൂർണമായും കത്തി നശിച്ച നിലയിലാണ്.

RECENT POSTS
Copyright © . All rights reserved