Kerala

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളിൽ വൻ വികസനപാക്കേജുകൾ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ തുക വകയിരുത്തി.

കേരളത്തിന് പുറമേ, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയിൽ വികസനത്തിനുമായി വലിയ പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് വലിയ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ സഭയ്ക്ക് അകത്ത് തന്നെ കയ്യടികളുയർന്നു.

ദേശീയതലത്തിൽ 11,000 കിലോമീറ്ററിന്‍റെ ദേശീയപാതാ കോറിഡോറുകൾ വരുന്നു. അതിൽപ്പെടുത്തിയാണ് കേരളത്തിലും 1,100 കിലോമീറ്റർ റോഡ് വികസനം വരുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപയാണ്. കേരളത്തിലെ റോഡ് വികസനത്തിലെ 600 കിലോമീറ്റർ കേരളത്തിലൂടെ കടന്നുപോകുന്ന മുംബൈ – കന്യാകുമാരി ഹൈവേയാണ്. കൊച്ചി ഫിഷിങ് ഹാർബർ വാണിജ്യഹബ്ബാക്കും.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ വികസനത്തിന് 1957.05 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിന്‍റെ നിർമാണത്തിനാണ് ഈ തുക വകയിരുത്തുക.

തമിഴ്നാടിനായി വൻ തുകയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. 3500 കിലോമീറ്റർ റോഡിനായി 1.03 ലക്ഷം കോടി രൂപ. ഇതിൽ മധുര – കൊല്ലം കോറിഡോർ, ചിറ്റൂർ – തച്ചൂർ കോറിഡോർ എന്നിവയുടെ നിർമാണം അടുത്ത വർഷം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ചെന്നൈ മെട്രോയ്ക്കും വൻതുക വകയിരുത്തിയിട്ടുണ്ട്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

പശ്ചിമബംഗാളിലെ 675 കിലോമീറ്റർ റോഡ് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത് 25,000 കോടി രൂപയാണ്. ഇതിൽ കൊൽക്കത്ത – സിലിഗുരി ഹൈവേയുടെ വികസനവും ഉൾപ്പെടും.

അസമിൽ മൂന്ന് വർഷം കൊണ്ട് 1300 കിമീ റോഡുകൾ നിർമിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഇതിനായി 34,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തുന്നത്.

58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളുരു മെട്രോയുടെ 2എ, 2ബി ഘട്ടങ്ങളുടെ വികസനത്തിനായി 14,788 കോടി രൂപയും കേന്ദ്രസർക്കാർ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നാഗ്പൂർ, നാഷിക് മെട്രോകൾക്കും സർക്കാർ തുക മാറ്റി വയ്ക്കുന്നു.

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്​ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീ‍െൻറ മകൾക്ക് 1.51 കോടി നൽകാൻ തയാറാണെന്ന് എയർ ഇന്ത്യ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. തുക എത്രയും വേഗം നൽകാൻ ഷറഫുദ്ദീ​െൻറ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹരജി തീർപ്പാക്കി ജസ്​റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.

മരിച്ചയാളു​െടയും ഭാര്യയു​െടയും നഷ്​ടപരിഹാരം തീരുമാനിക്കാനുള്ള പൂർണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്​ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹരജിക്കാർക്ക് അന്തർ ദേശീയ സ്​റ്റാൻ​േഡർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേര​േത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹരജിക്കാരും അറിയിച്ചു.

തുടർന്ന് എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്​ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകൾ ലഭിക്കുമ്പോൾ സഹഹരജിക്കാർക്കും മതിയായ നഷ്​ടപരിഹാരം നൽകാനും അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഹരജിക്കാർക്ക് ഹൈകോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീർപ്പാക്കിയത്.

മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം നില്‍ക്കുന്ന വിവേക് ഗോപന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവേക് ബിജെപിയില്‍ അംഗത്വമെടുത്തെന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വിവേക് ഗോപനോ നേതാക്കളോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് വിവേക് ഗോപന്‍ രംഗത്തെത്തിയിരുന്നു. ‘പരസ്പരം’ എന്ന സീരിയലിലൂടെയാണ് വിവേക് ശ്രദ്ധേയനായത്.

2011ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പുള്ളക്കാരന്‍ സ്റ്റാറാ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി 15 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അതേസമയം, കൃഷ്ണകുമാര്‍, പ്രവീണ എന്നീ താരങ്ങളുടെ പേരുകളും ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന തരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന് വ്യക്തമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും വാര്‍ത്ത ആരോ സൃഷ്ടിച്ചതാണെന്നും പറഞ്ഞ് നടി പ്രവീണയും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആളാണ് സോമദാസ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാർത്ഥി ആയിരുന്ന സോമദാസിന്റെ അവസാന നാളുകള്‍ അതീവ ദയനീയമാണ്. ഇന്ന് രാവിലെയാണ് സോമദാസ് അന്തരിച്ചതായി വാര്‍ത്തകള്‍ വന്നത്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തല്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെണ്‍മക്കളും ഉണ്ട്.

വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതല്‍ ഈ ഗായകന്‍ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാന്‍ ഇടയായത്. കാലങ്ങള്‍ കഴിഞ്ഞ ശേഷമാണ് പിന്നെ മറ്റൊരു ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സോമദാസ് എത്തുന്നത്. വിവാഹ മോചിതനായ സോമദാസ് മുന്‍ ബന്ധത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സോമദാസിന്റെ തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെയാണ് മുന്‍ ഭാര്യ സൂര്യ, സോമദാസ് പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികള്‍ മാറിമറിഞ്ഞു.

അടുത്തിടെ ഒരു സ്റ്റേജ് ഷോയിൽ  പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. ബിഗ് ബോസിന് ശേഷം വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ താരം രംഗത്ത് വന്നിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ, കലാരംഗത്ത് സജീവം ആയിരുന്നു സോമദാസ്. കലാലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം ആണ് സോമദാസിന്റെ മരണം നല്‍കിയത്.

കോവിഡ് ബാധിതനായ ശേഷം ആശുപത്രിയില്‍ കിടക്കയില്‍ ആയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതല്‍ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങള്‍ ആണ് സോമദസിനുള്ളത്. അവരുടെ കാര്യം എങ്ങും എത്താതെ നില്‍ക്കുന്നതിന്റെ ഇടയില്‍ ആണ് താരത്തെ മരണം കീഴ്‌പെടുത്തിയത്.ബിഗ് ബോസില്‍ സോമദാസ് കൂടുതല്‍ സമയവും പറഞ്ഞത് മക്കളുടെ വിശേഷങ്ങള്‍ ആണ്. മക്കള്‍ക്ക് വേണ്ടി അന്ന് സോമദാസ് ആലപിച്ച കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ബിഗ് ബോസ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന്‍ ഇപ്പോള്‍ നാടിന്റെ അഭിമാനതാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെയാണ് കായലിന്റെ സ്വന്തമായ രാജപ്പന്‍ കുമരകത്തിന്റെ താരമായി മാറിയത്.

എന്നാല്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറയും മുന്‍പ് തന്നെ കുമരകത്തുകാര്‍ക്ക് രാജപ്പനെ അറിയാം. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്റെ രണ്ടു കാലുകളും ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് തളര്‍ന്നതാണ്. മീനച്ചിലാറും കായലും കണ്ടാണ് രാജപ്പന്‍ ഇതുവരെ വളര്‍ന്നത്. വേമ്പനാട്ടുകായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുത്താണ് അരക്ക് കീഴെ തളര്‍ന്ന ഈ എഴുപത്തിരണ്ടുകാരന്‍ ജീവിതം പുലര്‍ത്തുന്നത്.

ജലശ്രോതസുകള്‍ മലിനമാകുന്നത് കണ്ടാണ് രാജപ്പന്‍ വള്ളത്തില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. രാവിലെ തോട്ടില്‍ കെട്ടിയിട്ട വള്ളത്തിനരികിലേക്ക് നിരങ്ങിയെത്തും. ഇതുമായി കായലിലേയ്ക്കിറങ്ങും. രാജപ്പന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്.

കുമരകം മുതല്‍ കോട്ടയം വരെ മീനച്ചിലാറ്റിലും തോടുകളിലും കായലിലുമെല്ലാം രാജപ്പനെത്തും. വൈകുന്നേരമാവുന്നതോടെ കുപ്പികള്‍ പെറുക്കി മടങ്ങും. ഒരു കിലോക്ക് 12 രൂപ വരെയാണ് കിട്ടുക. പ്ലാസ്റ്റിക് കുപ്പികളായതിനാല്‍ വലിയ തൂക്കമുണ്ടാവില്ല. കടവില്‍ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുമ്പോഴെ വില്‍ക്കൂ. വാടകക്കെടുത്ത വള്ളത്തിലാണ് നേരത്തെ കുപ്പി പെറുക്കാനിറങ്ങിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സഹായിച്ച് രാജപ്പന് സ്വന്തമായി ഒരു വള്ളം ലഭിച്ചു. ഇതിലാണ് ഇപ്പോള്‍ യാത്ര. വേമ്പനാട് കായല്‍, മണിയാപറമ്പ്, 900, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂര്‍, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കല്‍, ചെങ്ങളം എന്നിവിടങ്ങളില്‍ വള്ളത്തിലെത്തി കുപ്പികള്‍ ശേഖരിക്കും. ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും കായലില്‍ പോകുന്നുണ്ട്. പുലര്‍ച്ചെ ഇറങ്ങിയാല്‍ രാത്രി ഒന്‍പതിനാണ് മടങ്ങിയെത്തുന്നത്.

വീടിനു സമീപത്തെ കടവില്‍ വള്ളം അടുപ്പിച്ചതിനു ശേഷം വള്ളത്തില്‍ നിന്നും ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികള്‍ മറ്റും മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുന്നത്. ശേഖരിച്ച് വെയ്ക്കുന്ന കുപ്പികള്‍ കച്ചവടക്കാര്‍ക്ക് നല്കുകയാണ് ചെയ്യുന്നത്.

മറ്റ് ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കായലിലെ കുപ്പികള്‍ പെറുക്കി വിറ്റു കിട്ടുന്ന തുകയാണ് ഏക ജീവിത മാര്‍ഗം. ഈ തുക കൂടാതെ വികലാംഗപെന്‍ഷന്‍ മാത്രമാണ് ആശ്രയം. അവിവാഹിതനായ രാജപ്പന്‍ തോട്ടുവക്കത്തെ പ്രളയത്തില്‍ തകര്‍ന്ന് ശോച്യാവസ്ഥയിലായ വീട്ടിലാണ് താമസം. തൊട്ടടുത്ത് സഹോദരി വിലാസിനിയും കുടുംബവും സഹായത്തിനുണ്ട്.

രാജപ്പന്‍ കായലില്‍ കുപ്പികള്‍ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു എന്ന യുവാവ് തന്റെ കാമറയില്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ദേശീയ പത്രങ്ങള്‍ അടക്കം വിഷയം ചര്‍ച്ചയാക്കിയത്. ഇതേ തുടര്‍ന്നാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലും എത്തിയത്.

ജീവിത മാര്‍ഗം ഇതാണെങ്കിലും കിട്ടുന്ന കുപ്പികളുടെ എണ്ണം കുറയുന്നതാണ് രാജപ്പന് സന്തോഷം. അത്രയെങ്കിലും മാലിന്യം കുറയുമല്ലോ എന്നാണ് രാജപ്പെന്റ ചിന്ത. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെകുറിച്ചറിഞ്ഞതിലും മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതിലും സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പന്‍ പറയുന്നു. തന്റെ സേവനത്തെ അഭിനന്ദിച്ച അദ്ദേഹത്തോട് നന്ദിയുണ്ടെന്നും രാജപ്പന്‍ പറഞ്ഞു.

സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാനവിലയില്‍ ഏഴു ശതമാനം വര്‍ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും.

ഓള്‍ഡ് പോര്‍ട് റം അഥവാ ഒ.പി.ആറിന്‍റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിനു ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം. എം.എച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വര്‍ധിക്കും. ഇതുപോലെ മദ്യത്തിന്‍റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്‍റെ വിലവര്‍ധിച്ചത്.

മദ്യകമ്പനികളുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഏഴു ശതമാനം വര്‍ധന വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം . പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക. മാത്രമല്ല ഒന്നര ലീറ്ററിന്‍റേയും രണ്ടര ലീറ്ററിന്‍റേയും മദ്യവും ഔട്്ലെറ്റുകളിലെത്തും.

ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുകാര്‍ എക്സൈസ് വകുപ്പിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നയപരമായ തീരുമാനമായതിനാല്‍ എക്സൈസ് വകുപ്പ് ബാറുകാരുടെ ആവശ്യം സര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്.

കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

ഇന്നലെ വൈകിട്ട് 4.40ന് ഉദിയൻകുളങ്ങര ജംക്‌ഷനു സമീപത്തെ സൈക്കിൾ വിൽപന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. സൈക്കിൾ വാങ്ങാൻ നെയ്യാറ്റിൻകര സ്വദേശികളായ മാതാപിതാക്കൾക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരൻ കൈയിൽ നിന്നു പോയ പന്ത് വീണ്ടെടുക്കാൻ റോഡിലേക്ക് ഓടുകയായിരുന്നു.

ഇതേസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റർ അകലെ വരെ എത്തി നിന്നു.എതിർദിശയിൽ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിൽ കടന്നു പോയി.

കെ.എം.മാണിയെ വികസന നായകനെന്ന് പുകഴ്ത്തിയും കാപ്പനെതിരേ ഒളിയമ്പെയ്തും മന്ത്രി എം.എം. മണി. ഇല്ലാത്ത സീറ്റ് ചർച്ചയുണ്ടാക്കിയാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് എം.എം മണി പറഞ്ഞു. പാലായിലൂടെ കടന്നുപോയാൽ കെ.എം മാണി പാലയെ കൈകുമ്പിളിൽ എങ്ങനെ കൊണ്ടുനടന്നെന്ന് അറിയാൻ കഴിയുമെന്നും എം.എം മണി പറഞ്ഞു. പാലായിൽ സംഘടിപ്പിച്ച കെ.എം മാണി ജന്മദിനാഘോഷചടങ്ങിൽ സംസാരിക്കവെയാണ് മണി മാണി സി. കാപ്പനെ പരോക്ഷമായി വിമർശിച്ചത്. ക്ഷണിക്കപ്പെട്ടിട്ടും പാലാ എം.എൽ.എ മാണി സി. കാപ്പൻ ചടങ്ങിൽ പങ്കെടുത്തില്ല.

അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ടെന്ന് രാഷ്ട്രീയം പറയുന്നതിനിടയിൽ മണി പറഞ്ഞു. എന്തും ചർച്ചചെയ്ത് പരിഹരിക്കുവാൻ ശേഷിയുള്ളതാണ് ഇടതു മുന്നണി .സീറ്റുകാര്യം ചർച്ചചെയ്ത് പരിഹരിക്കുവാൻ മുന്നണിക്കറിയാം. ഇടതുമുന്നണി ആരെയും ഒഴിവാക്കുന്ന മുന്നണിയല്ല. കേരള കോൺഗ്രസ്സിനെ അർഹമായ പിന്തുണ നൽകിയാണ് ഇടതു മുന്നണി സ്വീകരിച്ചത്.എല്ലാ സ്ഥാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന രീതിയല്ല മുന്നണിയിൽ സി.പി.എം. സ്വീകരിക്കുന്നത്.

കെ.എം.മാണിയാണ് പാലായുടെ വികസന നായകൻ. മാണി മഹത്തായ സേവനംചെയ്ത ജനനേതാവാണെന്നും മന്ത്രി മണി പറഞ്ഞു. അതേസമയം തിരക്കുമൂലമാണ് മാണി സി.കാപ്പൻ എം.എൽ.എ. എത്താത്തതെന്ന് സ്വാഗത പ്രസംഗകൻ വേദിയിൽ പറഞ്ഞിരുന്നു.

പാലായിൽ ഉണ്ടായിട്ടും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പന്റെ അസാന്നിധ്യം ചർച്ചയായി. കടുത്തുരുത്തി സെന്റ് ജോൺസ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഒരുക്കിയാണ് ജോസഫ് വിഭാഗം കെ.എം മാണിയുടെ ജന്മദിനാചരണം നടത്തിയത്. ചടങ്ങിൽ പി.ജെ ജോസഫ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.

പ്രശസ്ത ഗായകനും ബിഗ് ബോസ് താരവുമായ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിക്കുന്നത്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേര്‍പാട്. 42 വയസാണ്.

സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് സോമദാസ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഗാനമേള വേദികളിലും പിന്നണി ഗാനരംഗത്തും തിളങ്ങി നിന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു സോമദാസ്. ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.

2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. കലാഭവന്‍ മണിയുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ പിന്നണി ഗായകനിലേക്ക് വളര്‍ത്തിയെടുത്തു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.

സിനിമയില്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സ്റ്റേജ് ഷോ കളിലൂടെ വീണ്ടും പ്രശസ്തി പിടിച്ചു പറ്റി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുത്തതോട് കൂടിയാണ് സോമദാസിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന സോമദാസ് മക്കളെ കുറിച്ച് പറഞ്ഞത് ചില വിവാദങ്ഹള്‍ക്ക് വഴിയൊരുക്കിയിരുന്നു..

പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് ബിഗ് ബോസ് താരങ്ങളും. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടി കണ്ണാനാ കണ്ണേ… എന്ന പാട്ട് പാടിയും അതിലേക്ക് ഞാന്‍ ആകൃഷ്ടയായിരുന്നുവെന്നും എലീന പടിക്കല്‍ പറയുന്നു. നടി ആര്യയും ഈ വേര്‍പാട് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്.

‘ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്റ്റാര്‍ട്ട് മ്യൂസിക് വേദിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ തമാശ പറഞ്ഞതാണ്. ആ എപ്പിസോഡ് കാണുന്നത് വലിയൊരു വേദനയായിരിക്കും പൊന്നു സോമൂ…വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടിയും ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടിയും മനോഹരമായ പാട്ടുകള്‍ പാടി തന്നതിന് നന്ദി. എതിര്‍ത്ത് നില്‍ക്കാന്‍ പോലും മറ്റാത്ത മനോഹരമായ ഓരോ ചിരികള്‍ക്കും നന്ദി. എവിടെയാണെങ്കിലും സമാധാനത്തോടെ ഇരിക്കട്ടേ പ്രിയപ്പെട്ടവനേ…

കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ, എന്ന പാട്ട് ഹൃദയത്തില്‍ ഒരു വേദനയോടെയല്ലാതെ കേള്‍ക്കാന്‍ സാധിക്കില്ല. ‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരുപാടി ഒക്കെ പാളി അല്ലേ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചു പൊളിക്കാന്‍’ എന്ന് കഴിഞ്ഞ തവണ ഷൂട്ടിങ്ങിന് വേണ്ടി വന്നപ്പോള്‍ എന്റെ കൈപിടിച്ച് പറഞ്ഞിരുന്നതാണ്. ഞങ്ങളുടെ പ്ലാനുകള്‍ നടക്കണമെങ്കില്‍ ഇനി സോമുവിന് വേണ്ടി കാത്തിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഞാനും നിന്നോടൊപ്പം ചേരുന്ന ആ ഒരു ദിവസം വരെ. നിന്റെ മനോഹരമായ ആത്മാവിന് നിത്യശാന്തി നേരുന്നു…. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആര്യ എഴുതിയിരിക്കുന്നത്.

ആലപ്പുഴ: ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം ചത്തിയറ പുതുച്ചിറയിലാണ് യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യാണ് മരിച്ചത്.

കൊല്ലം പാവുമ്പായിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍നിന്നു വ്യാഴാഴ്ച പുലര്‍ച്ചേ അഞ്ചരയോടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു വിജയലക്ഷ്മി. ഇവരെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇവരുടെ സ്‌കൂട്ടര്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ചിറയ്ക്കുസമീപത്തു നിന്ന് കണ്ടെത്തി. ചിറയുടെ കടവില്‍നിന്ന് ചെരുപ്പുകളും കണ്ടുകിട്ടി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ ഏഴരയോടെയാണ് ചിറയില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു വിജയലക്ഷ്മിയുടെ താമസം. ബൈക്കിലെത്തി മാല മോഷ്ടിച്ച നിരവധി കേസുകളില്‍ ഭര്‍ത്താവ് പ്രദീപ് പിടിയിലായതോടെയാണ് വിജയലക്ഷ്മിയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ബെംഗളൂരുവിലേക്ക് പോകുന്നത്. വീണ്ടും പല മോഷണക്കേസുകളില്‍ ബെംഗളൂരുവില്‍ വെച്ച് പ്രദീപ് പിടിയിലായതോടെ ഒരുമാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലേക്ക് വരികയായിരുന്നു വിജയലക്ഷ്മി. തുടർന്ന് പാവുമ്പായിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. നൂറനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

RECENT POSTS
Copyright © . All rights reserved