ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ കേരളവും. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കിടയിലൂടെ കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളവും തമിഴ്നാടും അതീവ ജാഗ്രതയിലാണ്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ബുറെവി ചുഴലിക്കാറ്റിന്‍റെ പാത തിരുവനന്തപുരം കൊല്ലം ജില്ലകള്‍ക്കിടയിലൂടെ യാണെന്നാണ് കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തുവിട്ട മാപ്പ് വ്യക്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശ്രീലങ്കന്‍തീരത്തു നിന്ന് ചുഴലിക്കാറ്റ് തൂത്തുക്കുടിക്കടുത്തുകൂടി തമിഴ്നാട്ടിലേക്കെത്തും. തിരുനെല്‍വേലിക്ക് അടുത്തുകൂടി നീങ്ങി അത് തെന്‍മല, പുനലൂര്‍ഭാഗത്തുകൂടി കേരളത്തിലേക്ക് നീങ്ങാനാണ് സാധ്യത.
ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും ഇടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രിവരെ അതീവ ജാഗ്രത പുലര്‍ത്താനാണ് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബുറെവി ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ഏഴുജില്ലകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതി വിലയിരുത്തി. ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ചെറുഡാമുകള്‍ തുറന്നുവിടേണ്ടിവരുമെന്നും സംസ്ഥാനത്ത് അതീവജാഗ്രത വേണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിനുശേഷം പറഞ്ഞു.
നാളെ മുതല്‍ ശനിയാഴ്ച വരെ ഏഴുജില്ലകളില്‍ ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ അറുപതുകിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളത്തും ഇടുക്കി ജില്ലയുടെ ചിലഭാഗങ്ങളിലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും അതിതീവ്രമഴയ്ക്കും സാധ്യത. താഴ്ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളപ്പൊക്കവും മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം. മല്‍സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുത്. ശനിയാഴ്ച വരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ജനം പുറത്തിറങ്ങരുത്. ഹൈറേഞ്ചുകളിലേക്ക് യാത്ര ഒഴിവാക്കണം. മാറ്റിപാര്‍പ്പിക്കേണ്ടവര്‍ക്കായി 2849 ക്യാംപുകള്‍ കണ്ടെത്തിയിട്ടുണ്ട്. 23 ക്യാംപുകളിലായി 175 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയദുരന്തനിവാരണ സേനയുടെ എട്ട് ടീമുകള്‍ സംസ്ഥാനത്തെത്തി. തമിഴ്നാട്ടിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് വ്യോമസേനാ സജ്ജീകരണങ്ങള്‍. നാവികസേനയും സജ്ജമാണ്. നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്രമഴയുണ്ടായാല്‍ ചെറുഡാമുകള്‍ തുറന്നുവിടേണ്ടിവരും. നെയ്യാര്‍, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, കാരാപ്പുഴ ഡാമുകള്‍ നിലവില്‍ തുറന്നുവിട്ടിട്ടുണ്ട്.
പത്തനംതിട്ടയില്‍ ശക്തമായ കാറ്റുംമഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. ഇക്കാര്യത്തില്‍ സാഹചര്യം വിലയിരുത്തി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. എറണാകുളത്തായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. കൊവിഡ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.
പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹിറ്റ് സിനിമയുടെ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘കനകം കാമിനി കലഹം ഒരുങ്ങുന്നത്.
സംസ്ഥാനത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കൊല്ലം അഞ്ചലിലെ ഉത്രാ വധക്കേസ്. ഉറങ്ങിക്കിടന്ന ഭാര്യ ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്ന് അറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിരുന്നു.
കൊലപാതകം നടന്ന് ആറു മാസത്തിനു ശേഷമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് തുടക്കമായത്. ഇപ്പോള്‍ പാമ്പ് സുരേഷ് സൂരജിനെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. മന്ദബുദ്ധിയായതു കൊണ്ട് ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നും മറ്റു ബുദ്ധിമുട്ടുകളില്ലാതെ ഒഴിവാക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനായാണ് പാമ്പിനെ വാങ്ങിയതെന്നും സുരേഷിനോട് പറഞ്ഞിരുന്നതായി പറയുന്നു.
എന്നാല്‍ ഉത്രയുടെ കൊലപാതകത്തിനു ശേഷം മാത്രമാണ് സൂരജ് തന്നോട് വെളിപ്പെടുത്തല്‍ നടത്തിയതെന്നും സുരേഷ് മൊഴി നല്‍കുന്നു. ഉത്രയെ കൊല്ലുക എന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് കേസില്‍ ആദ്യം പ്രതി പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു.
കേസിലെ പ്രതി സൂരജും, മാതപിതാക്കളും, സഹോദരിയും വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിചേര്‍ന്നിരുന്നു. കോടതി നടപടി ഉടന്‍ പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ഉത്രയുടെ
മാതാപിതാക്കളും ബന്ധുക്കളും.
പുനലൂര്‍ ഉറുകുന്നില്‍ കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അമിത വേഗതയിലെത്തിയ പിക് അപ്പ് ഇടിച്ചു കയറി, രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉറുകുന്ന് ഓലിക്കല്‍ സന്തോഷിന്റെ മകള്‍ ശ്രുതി (13), ടിസന്‍ ഭവനില്‍ കുഞ്ഞുമോന്റെ മകള്‍ കെസിയ (17) എന്നിവരാണ് മരിച്ചത്.
ശ്രുതിയുടെ സഹോദരി ശാലിനിയെ (17) ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ദേശീയ പാതയില്‍ ഉറുകുന്ന് മുസ്ല്യാര്‍ പാടത്തിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം.
അയല്‍വാസികളായ മൂവരും കടയില്‍ പോയി മടങ്ങുമ്പോള്‍ എതിരെ അമിതവേഗത്തില്‍ എത്തിയ പിക് അപ്പ് മൂവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട പിക്അപ്പ് പാടത്തേക്ക് മറിയുകയും ചെയ്തു. ഇരുവരുടേയും മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മക്കളെ സ്വന്തമായി നോക്കുന്നതിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ടോണി മാത്യു എന്ന അച്ഛൻ. തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയതിൽ പിന്നെ മക്കൾക്ക് അമ്മയും അച്ഛനും ടോണി തന്നെയാണ്. ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട …അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണമെന്ന് ടോണി കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട് വന്നു . ഒക്ടോബർ 30 ന് സർജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണു ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും ഇതിനിടയ്ക്ക് എന്റെ മക്കളുമായി ഞാൻ കണ്ട നല്ല നാളുകൾ എനിക്ക് ജീവിച്ചു തീർക്കാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല . ആരോടും വെറുപ്പില്ല ..
ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണം.
നല്ല ഭംഗിയായി ..ഒരു കൊച്ചു വീട് വേണം ..ഭിത്തിയിൽ നിറയെ എന്റെ മക്കളുടെ ഫോട്ടോകൾ ഉള്ള ഒരു വീട് ..യാത്രകളുടെ , സന്തോഷ നിമിഷങ്ങളുടെ , വളർച്ചയുടെ നിഴൽ വീണ ചിത്രങ്ങൾ .പിന്നെ ഒരുപാട് യാത്രകൾ പോകണം എന്റെ കുഞ്ഞുങ്ങളെ ലോകം കാണിക്കണം രണ്ട് പേരുടെയും കൈ പിടിച്ചു കൊണ്ട് ഹിമാലയത്തിലെ മഞ്ഞിൽ കളിക്കണം കാടും മേടും കയറണം അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു
മകൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ഭർത്താവ് മരണപ്പെട്ട അനുഭവം വിവരിക്കുകയാണ് മാലതി ശ്രീകണ്ഠൻ നായർ എന്ന യുവതി. ഇന്നത്തെ യുഗത്തിലും വിധവകളായ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നവരുണ്ട്. വിധവകൾക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല .ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും തുടങ്ങി എന്തിനും അതിവർവകമ്പുകൾ വെക്കുമെന്ന് മാലതി പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
മോൾക്ക് 2 വയസുള്ളപ്പോൾ ആണ് ഏട്ടൻ്റെ മരണം.22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോട് നോക്കി, പിന്നെ പിന്നെ അവൾക്കുമേൽ വേലി കെട്ടി തീർക്കാനുള്ള പടയോട്ടം ആയിരുന്നു.വിധവകൾ അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല….ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും.
എല്ലാ കുത്ത് വാക്കുകളിലൂടെ പട വെട്ടി ഇന്ന് കാണുന്ന ഞാനായി മാറാൻ എൻ്റെ ശക്തി എൻ്റെ മോള് മാത്രമായിരുന്നു
മംഗളൂരു: മംഗളൂരു തീരത്ത് അറബിക്കടലിൽ മീൻപിടിത്തത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരിൽ 16 പേരെ രക്ഷിച്ചു.
ചൊവ്വാഴ്ച പുലർച്ചെയാണ് മംഗളൂരു തീരത്തിന് അടുത്തായാണ് അപകടം. ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട ബോട്ട് മറിയുകയായിരുന്നു. ബോട്ട് എത്തേണ്ട സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് ബോട്ട് മറിഞ്ഞ വിവരം അറിയുന്നത്.കാണാതായ നാലു പേർക്കായി കോസ്റ്റ് ഗാർഡിന്റെ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനം ബുറെവി ചുഴലിക്കാറ്റ് ഭീതിയില്‍. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 370 കിലോ മീറ്ററും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 770 കിലോ മീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റ്.
കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി ഒരു മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ ആയിരിക്കും. തുടര്‍ന്ന് ശക്തി കുറയുന്ന ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍, കോമറിന്‍ കടലില്‍ പ്രവേശിക്കും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കന്‍ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കുമെന്നാണ് പ്രവചനം.
അവിടെ നിന്ന് അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റ് കേരള തീരത്ത് നേരിട്ട് പ്രവേശിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ കാര്യമായ സ്വാധീനമുണ്ടാകും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ട്.
അതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. അവാകശങ്ങള്‍ക്കുവേണ്ടി സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പം കാനഡ നിലകൊള്ളും.
ഇന്ത്യയെ ആശങ്ക അറിയിക്കാന്‍ പലവിധത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഗുരുനാനാക്ക് ജയന്തി ദിനാഘോഷത്തില്‍ പങ്കെടുത്ത് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.അതേസമയം കനേഡിയന്‍ പ്രധാനമന്ത്രിയെ തള്ളി ഇന്ത്യ രംഗത്തെത്തി. കാനഡയിലെ നേതാക്കളുടെ പ്രതികരണം കൃത്യമായ ധാരണയില്ലാതെയാണെന്ന് ഇന്ത്യ പ്രതികരിച്ചു.
Canadian PM @JustinTrudeau expresses concern over #FarmerProtest, says we support right to peaceful protest and have reached out directly to Indian authorities @NewIndianXpress @TheMornStandard pic.twitter.com/ncIxj5kFgt
— Pushkar Banakar (@PushkarBanakar) December 1, 2020
സിമന്റ് നിർമാണ കമ്പനിയിൽ ജോലിക്കിടെ മെഷീനിൽ കുടുങ്ങി ഇടതുകൈ പൂർണമായി ചതഞ്ഞരഞ്ഞ യുവാവ് രക്തം വാർന്നു മരിച്ചു. കൊഴിഞ്ഞാമ്പാറ ഇരട്ടകുളം നാട്ടുകൽ അപ്പുപ്പിള്ളയൂർ ഉണ്ണിക്കൃഷ്ണന്റെ മകൻ സുബിൻ (18) ആണ് മരിച്ചത്. കഞ്ചിക്കോട് വ്യവസായമേഖലയിൽ സൺ ഫ്ലവർ കമ്പനിയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ പൊടിക്കുന്ന കൺവെയർ ബെൽറ്റ് റോളിങ് മെഷീനിലാണു കൈ കുടുങ്ങിയത്. തോൾ വരെ പൂർണമായി അറ്റുതൂങ്ങിയ നിലയിലായിരുന്നു.
സുബിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ മറ്റു തൊഴിലാളികൾ ഉടനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നു സേനയുടെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കും മുൻപു രക്തം വാർന്നു മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരാർ തൊഴിലാളിയായ സുബിൻ ഇന്നലെ വൈകിട്ട് നാലിനാണു ജോലിക്കു കയറിയത്.
മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ അബദ്ധത്തിൽ കൈ കുടുങ്ങിയെന്നാണു കമ്പനി അധികൃതർ പൊലീസിനു നൽകിയ മൊഴി. നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്എസ്എസിൽ പ്ലസ്ടു ജയിച്ച സുബിൻ തുടർപഠനത്തിന് ഇടവേള വന്നതോടെ ഒന്നര മാസം മുൻപാണു കമ്പനിയിൽ ജോലിക്കു കയറിയത്. ബിരുദ പഠനത്തിന് അടുത്ത മാസം മുതൽ പോവാനിരിക്കെയാണു മരണം. സുബിന്റെ അമ്മ: സുനിത. സഹോദരി: ശ്രുതി. മൃതദേഹം ജില്ല ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു.