2016 ൽ കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനു സമീപം അമ്മഞ്ചേരി എന്ന ആ ചെറിയ ഗ്രാമത്തിൽ റബര്‍ത്തോട്ടത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു മൃതദേഹം കിടക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കോട്ടയം നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ഈ ഗ്രാമം.
സന്ദര്‍ശകര്‍ അതിക്രമിച്ചുകയറി തെളിവുകള്‍ നശിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലായി, രാവിലെ വിവരം അറിഞ്ഞയുടന്‍തന്നെ ആ പ്രദേശത്തേക്ക് ആരും തള്ളിക്കയറാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമ്മഞ്ചേരി ഐക്കരക്കുന്ന് ജംക്ഷനു സമീപം റോഡില്‍നിന്നു നോക്കിയാല്‍ കാണാവുന്ന വിധത്തിലായിരുന്നു ചാക്കുകെട്ട്. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ്, നീല പോളിത്തീന്‍ കവറില്‍ കെട്ടിയ മൃതദേഹം ഒരു സ്ത്രീയുടേതായിരുന്നു.
സംഭവം നടന്ന സ്ഥലത്തെത്തി പരിശോധിച്ചതില്‍ മൃതദേഹം കിടന്ന സ്ഥലത്ത് എന്തെങ്കിലും അക്രമം നടന്നതിന്റെ തെളിവൊന്നുമില്ലാതിരുന്നതിനാല്‍ ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനാണു സാധ്യത എന്നു തോന്നി. അടുത്തുള്ള സിസിടിവികള്‍ പരിശോധിച്ചെങ്കിലും ഏതെങ്കിലും വാഹനം സംശയാസ്പദ നിലയില്‍ സ്ഥലത്തോ പരിസരത്തോ വന്നുപോയതായി കണ്ടില്ല. സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും തുടങ്ങി. ഒരു നാടോടിസ്ത്രീ മെഡിക്കല്‍ കോളജ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നുവെന്നും അവരുടേതാണ് മൃതദേഹമെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തറപ്പിച്ചു പറഞ്ഞത് താല്‍ക്കാലികമായി ഒരങ്കലാപ്പ് ഉണ്ടാക്കിയെങ്കിലും കൃത്യമായ സ്ഥിരീകരണത്തിലൂടെ അവരല്ല എന്നു പിന്നീടു തെളിഞ്ഞു. മരിച്ച സ്ത്രീ ഗര്‍ഭിണിയായിരുന്നു എന്നു പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മനസ്സിലായി.
‘മൃതദേഹത്തില്‍ കണ്ട ഒരു സാധനവും കളയരുത്’ എന്ന്് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ അതെല്ലാം കൃത്യമായി സൂക്ഷിച്ചുവച്ചു. മൃതദേഹം ഒളിപ്പിച്ചിരുന്ന നീല പോളിത്തീന്‍ ബാഗിന് ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാലും ആ കവര്‍ ഒന്നുകൂടി വിശദമായി പരിശോധിച്ചു.
അന്വേഷണോദ്യോഗസ്ഥനായ എന്‍.രാമചന്ദ്രന്റെ കണ്ണിലുടക്കിയത് കവറിന്റെ ഒരു ഭാഗത്ത് ആലേഖനം ചെയ്ത ബാര്‍കോഡ് ആണ്. MQ എന്നു തുടങ്ങുന്ന ബാര്‍കോഡാണ്. ഏതായാലും ഒരുകാര്യം തീര്‍ച്ചയായി. ഏതോ ഒരു കണ്‍സൈന്‍മെന്റ് ആര്‍ക്കോ വന്നത് പൊതിഞ്ഞിരുന്ന കവറാണിത്. ഉടന്‍തന്നെ ഈ ബാര്‍കോഡ് എല്ലാ തദ്ദേശ, വിദേശ കുറിയര്‍ കമ്പനികള്‍ക്കും അയച്ചുകൊടുത്തു.
GATI എന്ന കുറിയര്‍ കമ്പനിയില്‍ നിന്ന്, ഈ കണ്‍സൈന്‍മെന്റ് നമ്പര്‍ അവര്‍ വിതരണം ചെയ്ത ഒരു പാഴ്‌സലിന്റേതാണെന്ന വിവരം ലഭിച്ചു. ഉടന്‍തന്നെ അവരുടെ ഡല്‍ഹി ഓഫിസുമായി ബന്ധപ്പെടുകയും ഈ പാഴ്‌സല്‍ ആര്‍ക്കു വിതരണം ചെയ്തതാണെന്ന് അറിയാനുള്ള തീവ്രശ്രമം ആരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിനു നമ്പറുകള്‍ പരിശോധിച്ചു. ഈ നമ്പറിലുള്ള പാഴ്‌സല്‍ ഒന്നര വര്‍ഷം മുന്‍പു ഗള്‍ഫില്‍നിന്ന് അയച്ചതാണെന്നും അത് ആദ്യം ഡല്‍ഹിയില്‍ വന്നെത്തിയെന്നും തുടര്‍ന്ന് മംഗലാപുരത്തുള്ള ഓഫിസില്‍ എത്തിച്ചേരുകയും അവിടെനിന്നു കോഴിക്കോട്ട് അവരുടെ പാഴ്‌സല്‍ കമ്പനി ഗോഡൗണിലേക്കു പോയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
ഡല്‍ഹിയിലെയും മംഗലാപുരത്തെയും ഓഫിസുകള്‍ കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ പാഴ്‌സലിന്റെ നീക്കം കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, കോഴിക്കോട്ടെ ഗോഡൗണില്‍ ഇങ്ങനെയുള്ള ആധുനിക സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല.
കോഴിക്കോട് ഗോഡൗണിലെ പഴയ റെക്കോര്‍ഡ് ബുക്കുകള്‍ മാത്രമായിരുന്നു അഭയം. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് കോഴിക്കോട്ടുനിന്ന് എങ്ങോട്ടാണ് അയച്ചതെന്നു കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചേ തീരൂ. ഇതു പൊലീസ് സാന്നിധ്യത്തില്‍ നടത്തിയാല്‍ മാത്രമേ, ഗുണപ്രദമായ എന്തെങ്കിലും തെളിവുകള്‍ ലഭിക്കൂ. പാലാ ഡിവൈഎസ്പി ആയിരുന്ന വി.ജി.വിനോദ് കുമാറിനെ ഈ വിവരം ശേഖരിക്കാനുള്ള ദൗത്യമേല്‍പിച്ചു. കോഴിക്കോട് ട്രാഫിക് അസി.കമ്മിഷണറായിരുന്ന മുഹമ്മദ് റസാക്കിനെ കണ്‍സൈന്‍മെന്റ് എങ്ങോട്ടുപോയി എന്നു കണ്ടുപിടിക്കാന്‍ ചുമതലപ്പെടുത്തി. ഈ ബാര്‍കോഡിലുള്ള കണ്‍സൈന്‍മെന്റ് അവിടെനിന്ന് എങ്ങോട്ടുപോയി എന്നറിയുന്നത് അതിദുഷ്‌കരമായ കാര്യമാണെന്നതിനു സംശയമില്ല.
കോട്ടയത്തിനടുത്ത് ഖാദര്‍ യൂസഫ് എന്നയാളുടെ പേരിലയച്ച പാഴ്‌സല്‍ നമ്പറാണ് അതെന്ന് തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. കണ്‍സൈന്‍മെന്റിലെ കോണ്‍ടാക്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ അതു ഖാദര്‍ യൂസഫിന്റേതാണെന്നു മനസ്സിലായി. ഇയാള്‍ കുറെ വര്‍ഷങ്ങള്‍ വിദേശത്തായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണു നാട്ടില്‍ തിരിച്ചെത്തിയത്. അതോടനുബന്ധിച്ചു നാട്ടിലേക്കയച്ച ഒരു പാഴ്‌സലിന്റെ ബാര്‍കോഡായിരുന്നു അത്. ഏതായാലും ഒരു കാര്യം വ്യക്തമായി. ആ നീല പോളിത്തീന്‍ കവര്‍ ഖാദര്‍ യൂസഫിന്റേതു തന്നെ.
മൃതദേഹത്തിന്റെ ഒരു ഫോട്ടോ ഖാദര്‍ യൂസഫിനെ കാണിച്ച് ഭാഗ്യപരീക്ഷണം നടത്താന്‍ തന്നെ തീരുമാനിച്ചു. കോട്ടയത്തെ ഒരു സര്‍ജിക്കല്‍ എക്യുപ്‌മെന്റ് കടയില്‍ ജോലിചെയ്തുവരികയായിരുന്നു അപ്പോള്‍ ഖാദര്‍ യൂസഫ് (ബഷീര്‍). ഫോട്ടോ കാട്ടി ഇതാരാണെന്ന് അറിയാമല്ലോ എന്നു ചോദിച്ചു. ഇത് അശ്വതിയല്ലേ എന്ന് അറിയാതെ അയാള്‍ പറഞ്ഞുപോയി. അതോടുകൂടി സംഭവം കുറച്ചുകൂടി എളുപ്പമായി. അയാളെ ചോദ്യം ചെയ്യുന്ന സമയംതന്നെ മറ്റൊരു പൊലീസ് സംഘം അയാളുടെ വീടു പരിശോധിക്കുകയായിരുന്നു.
അയാളുടെ വീട്ടില്‍ ആകെ മൂന്നു കട്ടിലുകളാണ് ഉണ്ടായിരുന്നത്. ഒരു കിടപ്പുമുറിയിലെ കട്ടിലില്‍ ഷീറ്റ് വിരിച്ചിരുന്നില്ല. മൃതദേഹം പൊതിയുന്നതിന് ഒരു ബെഡ്ഷീറ്റ് കൂടി ഉപയോഗിച്ചിരുന്നു എന്നത് സംശയങ്ങള്‍ക്കു ബലം കൂട്ടാന്‍ തുടങ്ങി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ അയാള്‍ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.
അയാളുടെ വീടിനു സമീപം താമസിക്കുന്ന അശ്വതി എന്ന പെണ്‍കുട്ടിയെ കുറച്ചു നാളുകളായി അറിയാമെന്നും അവളുടെ അച്ഛനുമായി സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. വിദേശത്തായിരുന്ന ഭാര്യയുടെ അസാന്നിധ്യത്തില്‍ തന്റെ വീട്ടില്‍ പലപ്പോഴും ആ പെണ്‍കുട്ടി വരാറുണ്ടായിരുന്നുവെന്നും അയാള്‍ സമ്മതിച്ചു. അയാളില്‍ നിന്നും ഗര്‍ഭിണിയായ അവളെ ഒഴിവാക്കേണ്ടത് അയാളുടെ ആവശ്യമായി മാറി.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറായില്ല. ഇതില്‍ കോപാക്രാന്തനായ യൂസഫ് അവളുടെ കഴുത്തു ഞെരിച്ചശേഷം തറയിലേക്കു തള്ളിയിട്ടു. തലപിടിച്ച് നിലത്തടിക്കുകയും വായും മൂക്കും അടച്ചുപിടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപ്പെടുത്തിയ ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് നീല പോളിത്തീന്‍ കവറിനുള്ളിലാക്കി വീട്ടില്‍ സൂക്ഷിച്ചു. പിറ്റേന്നു രാത്രി തന്റെ കാറില്‍കയറ്റി റബര്‍ത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഈ കൊലപാതകം നടന്ന ശേഷവും എന്തുകൊണ്ട് അവളുടെ പിതാവ് പരാതിയുമായി വന്നില്ല എന്നതു ശ്രദ്ധേയമായ കാര്യം തന്നെയായിരുന്നു. ഇവിടെയാണ് ഖാദര്‍ യൂസഫിന്റെ പൈശാചിക ബുദ്ധി തെളിയുന്നത്. 2015-ല്‍ അശ്വതി അവളുടെ ബന്ധുഗൃഹമായ ആറന്മുളയില്‍പോയി താമസിച്ചിരുന്നു. ഒരുദിവസം ആ വീട്ടില്‍നിന്ന് അവള്‍ അപ്രത്യക്ഷയായി. ഖാദര്‍ യൂസഫിന്റെ നിര്‍ബന്ധപ്രകാരം അശ്വതിയുടെ പിതാവിനെക്കൊണ്ട് ആറന്മുള പൊലീസ് സ്റ്റേഷനില്‍ അവളെ കാണ്‍മാനില്ല എന്നൊരു പരാതി കൊടുപ്പിച്ചിരുന്നു. എന്നിട്ട് അവളെ തന്റെ അമ്മഞ്ചേരിയിലുള്ള വീട്ടില്‍ ആരുമറിയാതെ രഹസ്യമായി പാര്‍പ്പിക്കുകയായിരുന്നു. തൊട്ടുമുന്‍പിലാണ് അവളുടെ വീടെങ്കിലും ഒരു സംശയത്തിനും ഇടവരാതെയാണ് ഖാദര്‍ യൂസഫിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടിരുന്നത്.
ഭാര്യ ഉടന്‍ വരുന്നുണ്ടെന്നു പറഞ്ഞിട്ടും അവള്‍ വീടുവിട്ടു പോകാന്‍ തയാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസ് സമീപ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍നിന്നു കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടി എടുത്തിരുന്നു. എന്നാല്‍ അശ്വതിയെ കാണാനില്ല എന്ന പരാതി പത്തനംതിട്ട ജില്ലയില്‍പെടുന്ന ആറന്മുള പൊലീസ് സ്റ്റേഷനില്‍ ആണ് കൊടുപ്പിച്ചിരുന്നത്.
പോളിത്തീന്‍ കവറിലെ ഒരു ചെറിയ ബാര്‍കോഡാണ് പ്രതിയിലേക്കു നയിച്ചത്. ആ ബാര്‍കോഡില്ലായിരുന്നുവെങ്കില്‍ കുറ്റവാളിയെ കണ്ടുപിടിക്കുക അതീവ ദുഷ്‌കരമായി മാറിയേനെ.
(കേരള പൊലീസില്‍ സീനിയര്‍ പദവികള്‍ വഹിച്ച എന്‍.രാമചന്ദ്രന്റെ ഉടന്‍ പ്രസിദ്ധീകരിക്കുന്ന ‘കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍നിന്ന്)
ബിഗ്‌ബോസ് ഷോയിൽ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് അന്ന് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാര്‍ പരിപാടിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തോടെ രേഷ്മയ്‌ക്കെതിരെ വന്‍തോതില് സൈബര്‍ ആക്രമണം ഉണ്ടായി.
തുടര്‍ന്നുള്ള ആഴ്ചയില്‍ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായിരുന്നു എന്നാലിപ്പോഴിതാ ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രേഷ്മ.
അതേസമയം ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചാണ് ഷോയിൽ പങ്കെടുക്കാനെത്തിയത്. എന്നാല്‍ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’ എന്നിങ്ങനെയുള്ള പേരുകളായിരുന്നു താരത്തിന് കിട്ടിയത്. വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാല്‍ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് ‘അയ്യോ പാവം’ ഇമേജ് നല്‍കി അയാളുടെ ഫാന്‍സ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്ന് പറയുന്നു.
ഞാന്‍ ‘പോക്കാണ്’ എന്ന ഇമേജ് ഉണ്ടാക്കി ക്യാരക്ടര്‍ അസാസിനേഷന്‍ നടത്താനായിരുന്നു രജിത് പരിപാടിയുടെ ആദ്യം മുതല്‍ ശ്രമിച്ചത്. പിന്നീട് ഫാന്‍സും ഭരണിപ്പാട്ടിനേക്കാള്‍ മോശമായ തെറിവാക്കുകളുപയോഗിച്ച് എന്നെ അപമാനിച്ചു. എന്റെ ഫോട്ടോകള്‍ മോശമായ രീതിയില്‍ ചിത്രീകരിച്ചു. സംഭവമുണ്ടായി ആറ് മാസം കഴിഞ്ഞിട്ടും ഒരു ദിവസം നൂറ് കമന്റെങ്കിലും എനിക്ക് കിട്ടുന്നു.
ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍ എന്ന ഇമേജ് ഉണ്ടാക്കല്‍ അങ്ങനെ എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. പരിപാടിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ യഥാര്‍ഥ അവസ്ഥ അറിയുന്നത്. പുറത്തിറങ്ങിയാല്‍ എന്റെ കണ്ണില്‍ കുരുമുളകിടണം, അമിട്ട് പൊട്ടിക്കണം, ആസിഡ് ഒഴിക്കണം എന്നിങ്ങനെ ജീവന് ഭീഷണി ഉയര്‍ത്തിയായിരുന്നു രജിത് ഫാന്‍സിന്റെ ആഹ്വാനങ്ങള്‍.
മാനസികമായി വളരെയധികം പ്രശ്നത്തിലായിക്കൊണ്ടാണ് പരിപാടിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇത്തരം ഭീഷണികളും കൂടിയായപ്പോള്‍ നാട്ടില്‍ പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസത്തേക്ക് മാറി നില്‍ക്കാന്‍ ദുബായില്‍ ഒരു സുഹൃത്തിന്റെയടുത്തേക്ക് പോയി.
2020 മാര്‍ച്ച് 9നാണ് എന്റെ കണ്ണുകളില്‍ രജിത് കുമാര്‍ പച്ചമുളക് തേക്കുന്നത്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഷോയ്ക്കിടയില്‍ വെച്ചു തന്നെ, എന്റെ കണ്ണുകള്‍ക്ക് മാരകമായ കന്‍ജക്ടിവൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്നതാണ്. ഫെബ്രുവരി 4 ന് കണ്ണുകള്‍ക്ക് അണുബാധ ഏറ്റതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
ചികിത്സ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു, അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകള്‍ തുറക്കാന്‍ പോലും സാധിക്കാതെ, നരകതുല്യമായ അവസ്ഥയില്‍ ഞാന്‍ ചികിത്സയിലായിരുന്നു. ഒടുവില്‍, ഭാഗികമായി കണ്ണുകള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 29-ന് ഞാന്‍ ഷോയില്‍ തിരിച്ചെത്തിയത്.
എന്റെ കണ്ണിനേറ്റ അണുബാധയില്‍ നിന്നും പൂര്‍ണ്ണമായും മുക്തയായില്ലെന്നും, കണ്ണിപ്പോള്‍ വളരെ സെന്‍സിറ്റീവാണെന്നും, ചികിത്സ തുടരുന്നുവെന്നും ഞാന്‍ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച് തേക്കുന്നത്. ഈ സംഭവങ്ങളെ തുടര്‍ന്ന് എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല’.
വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി പിടിയിൽ. അയ്യന്പള്ളി കൈപ്പൻ വീട്ടിൽ അന്പാടി ആണ് അറസ്റ്റിലായത്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ ഇന്ന് രാവിലെയാണ് കുഴിപ്പള്ളി ബീച്ച് റോഡിൽ മർദ്ദനമേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊച്ചി പള്ളാത്താംകുളങ്ങര ബീച്ച് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രണവിനെ കൊലപ്പെടുത്തിയ അമ്പാടി ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്ക് പത്തൊന്‍പത് വയസ്സാണ്.പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
തുടർന്ന് മുനമ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പാടിയെ പിടികൂടിയത്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം.
മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷ്ണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളുടെ മുൻകാല ചരിത്രവും കേസുകളും പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി സിനിമയിലേക്ക് പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്.
റിയാലിറ്റി ഷോയിലൂടെ ഗായകനെന്ന നിലയില്‍ പ്രശസ്തി നേടിയെങ്കിലും കൊല്ലത്ത് ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്നത്. അതിനിടയില്‍ ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ചാണ് ഒരു പാട്ടു നല്കാമെന്ന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്കുന്നത്.
എന്നാല്‍ ആ അവസരം ഇമ്രാന് നല്‍കുന്നത് അല്‍പ്പം വ്യത്യസ്തമായി തന്നെയാവാമെന്ന് ഗോപി സുന്ദര്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി. പിന്നീട്, ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറുകയായിരുന്നു.
യാത്രക്കാരനെ പോലെ തന്റെ ഓട്ടോയില്‍ കയറിയത് ഗോപി സുന്ദറാണെന്ന് ഇമ്രാനും തിരിച്ചറിഞ്ഞില്ല. കാരണം മാസ്‌കും തൊപ്പിയും ധരിച്ചുകൊണ്ടായിരുന്നു ഗോപീ സുന്ദര്‍ എത്തിയത്. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു.
ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.
ഇമ്രാന്‍ ഖാനൊപ്പം ഓട്ടോയില്‍ കൊല്ലത്തിലൂടെ സഞ്ചരിച്ച ഗോപിസുന്ദര്‍ പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര് അറിയിച്ചു. ഇമ്രാന്‍ ഖാന് സര്‍പ്രൈസ് നല്കുന്ന വിഡിയോ ഗോപിസുന്ദര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
https://www.facebook.com/Official.GopiSundar/posts/2830817867018725
കൊവിഡ് 19 വൈറസ് ബാധിച്ച് മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ ഗോവയില്‍ മരിച്ചു. ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ചെമ്പന്തറ ചാലാത്തറ (കൗസ്തുഭം) യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് ആണ് മരിച്ചത്. 26 വയസായിരുന്നു.
കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പുവരെ കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രമോദ് തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കുഞ്ഞ് റജയുടെ ഒരേ കരച്ചില്‍ എട്ടംഗ കുടുംബത്തിനെ രക്ഷിച്ചത് മരണവക്കില്‍ നിന്ന്. എടപ്പറ്റ യൂസഫ് കുരിക്കളിന്റെ വീടാണ് അഞ്ച് നിമിഷം കൊണ്ട് നിലംപൊത്തിയത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും കുടുംബവും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസം മാത്രമാണ് യൂസഫിനുള്ളത്. യൂസഫിന്റെ പേരക്കുട്ടിയായ കുഞ്ഞ് റജയാണ് കുംടുംബത്തെ മരണവക്കില്‍ നിന്ന് കരകയറ്റിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. കണ്‍മുന്‍പിലാണ് ഓടിട്ട ഇരുനില വീട് തകര്‍ന്ന് വീണത്.
അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു. പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു.
മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെ ചുമരുകളില്‍നിന്ന് ശബ്ദവും, ചുമരുകള്‍ വിണ്ടുകീറുന്നതും മണ്ണ് പൊടിയുന്നതും ശ്രദ്ധയില്‍പ്പെട്ടു. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി.
എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങിയ അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു. ഏതായാലും പേരക്കുഞ്ഞിന്റെ ശബ്ദത്തില്‍ എത്തിയത് പുതുജീവിതമാണ് ഇവര്‍ക്ക്.
മലപ്പുറം: എല്ലാം ഭാഗ്യം എന്ന് മാത്രമാണ് എടപ്പറ്റ യൂസഫ് കുരിക്കള്‍ പറയുന്നത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും വും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യൂസഫ്. അതിന് നിമിത്തമായതാകട്ടെ പേരക്കുട്ടിയായ കുഞ്ഞ് റജയും.
ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. ഓടിട്ട ഇരുനില വീട് അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു.
പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു. മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചുമരുകളില്‍നിന്ന് ജസീന ചില ശബ്ദങ്ങള്‍ കേട്ടത്. ചുമര്‍ വിണ്ടുകീറുന്നതിന്റെയും മണ്ണ് പൊടിയുന്നതിന്റെയും ശബ്ദമായിരുന്നു അത്. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി. എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു.
അപകടം മണത്തതോടെ വേഗത്തില്‍ പുറത്തിറങ്ങാന്‍ പറ്റിയതും വീട്ടിലെ സാധനങ്ങളൊന്നും എടുക്കാന്‍ ശ്രമിക്കാതിരുന്നതുമാണ് രക്ഷപ്പെടാന്‍ കാരണമെന്ന് യൂസഫ് പറഞ്ഞു. അതിനെക്കാളേറെ പേരമകള്‍ റജ കരഞ്ഞുണര്‍ന്നതും വലിയ നിമിത്തമായി. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു.
യൂസഫും ഭാര്യയും മകളും മരുമകളും നാല് പേരക്കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ചുമരുകളില്‍ നേരത്തെ വിള്ളലുകള്‍ കണ്ടിരുന്നെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. ഏകദേശം 70 വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണിത്. കാലപ്പഴക്കവും ചുമരുകളിലേക്ക് വെള്ളം ഇറങ്ങിയതുമാകാം അപകടകാരണമെന്നാണ് യൂസഫ് കരുതുന്നത്. കുറേദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഒട്ടേറെ ഫര്‍ണീച്ചറുകളും മറ്റും അപകടത്തില്‍ നശിച്ചു. നാശനഷ്ടം കണക്കാക്കാന്‍ വില്ലേജ് ഓഫീസ് അധികൃതര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ സമീപത്തെ ബന്ധുവീട്ടിലാണ് യൂസഫും കുടുംബവും താമസിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍. വെള്ളിയാഴ്ച്ച വരെ ആണ് സ്വപ്‌നയെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിളിച്ചത്. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. ജൂണ്‍ 10 ബെംഗളൂരുവില്‍ അറസ്റ്റിലായ ശേഷം തുടര്‍ച്ചയായി 12 ദിവസം സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് രണ്ട് മാസങ്ങള്‍ക്ക് വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡി.
നേരത്തെ, സ്വപ്ന നല്‍കിയ മൊഴികളില്‍ പലതും വസ്തുതാപരമല്ലെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. സ്വപ്നയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ ശേഖരിച്ച് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ തെളിവുകളില്‍ എം ശിവശങ്കര്‍ മറ്റു ചില ഉന്നതര്‍ എന്നിവരുമായി ബന്ധപ്പെട്ട കുടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അതേസമയം, എന്‍ഐഎ കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ സ്വപ്‌നയ്ക്ക് കോടതിയുടെ അനുമതിയുണ്ട്. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സ്വപ്ന കോടതിയെ അറിയിച്ചു.
ഇതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം ആയിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ആണ് ജാമ്യം അനുവദിച്ചത്. നിലവില്‍ എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് നിലവിലെ ജമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയില്ല.
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. കേസ് തുടരാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരും കേസിൽ പ്രതികളാണ്.
പൊതുമുതല്‍ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്ന കേസാണ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. വി.ശിവന്‍ കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ തടസഹര്‍ജി നല്‍കിയിരുന്നു.
പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. സഭയിലെ മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്.
പ്രക്ഷോഭത്തിനിടെ, പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തിരുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവന്‍,വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.
പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. 2,20,000 രൂപയുടെ നാശനഷ്ടങ്ങളാണ് അന്നുണ്ടായത്. ഹര്‍ജി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ പൊതുപ്രവര്‍ത്തകരായ എം.ടി.തോമസ്, പീറ്റര്‍ മയിലിപറമ്പില്‍ എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.