സ്വന്തം കുഞ്ഞിനെ കല്ലിലടിച്ചു കൊന്നവളുടെ ഇനമല്ലേ നീയൊക്കെ?
നാളെ മുതൽ ഓരോ സ്ത്രീയും വീടുകളിലും തൊഴിലിടങ്ങളിലും ഒക്കെ നേരിടേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമാണിത്. ക്രിമിനൽ മാനസികാവസ്ഥ ഉള്ള ഒരു സ്ത്രീ സ്വന്തം കുഞ്ഞിനെ മൃഗീയമായി കൊന്നുകളഞ്ഞ വാർത്ത പടർന്നപ്പോൾ നാട്ടിലുള്ള എല്ലാ സ്ത്രീകളും മക്കളെക്കൊല്ലുന്നവരായി മാറി. അവൾ കാമുകനൊപ്പം ജീവിക്കാനാണ് അത് ചെയ്തത് എന്നു വെളിപ്പെടുത്തിയപ്പോൾ ഇവിടുള്ള എല്ലാ പെണ്ണുങ്ങളും കാമുകൻമാരുള്ള കാമഭ്രാന്തികൾ ആയിമാറി. അവളുടെ ശരീരഭാഗങ്ങളിൽ മുളകുപൊടി തേക്കണം എന്നും അവളെ പലതരത്തിൽ പീഢിക്കണമെന്നും വരെയുള്ള അഭിപ്രായങ്ങളാണ് സ്ത്രീകൾ ഉൾപ്പെടെ പറയുന്നത്. തെറ്റുചെയ്യുന്നവരെ ബലാത്സംഗം ചെയ്തു കൊല്ലണം എന്നൊക്കെ പറയുന്നത് മറ്റൊരു തരത്തിലുള്ള മനോവൈകല്യം എന്നല്ലാതെ എന്ത് പറയാൻ.
കാമുകനൊപ്പമുള്ള ജീവിതം കൊതിച്ച് നൊന്തുപെറ്റ ഓമനക്കുഞ്ഞിനെ കൊന്നുകളഞ്ഞ ഒരു ഭ്രാന്തിയുടെ പ്രവർത്തിക്ക് ഉത്തരം പറയേണ്ടതും അഗ്നിപരീക്ഷ നേരിടേണ്ടിവരുന്നതും മുഴുവൻ സ്ത്രീകളും കൂടിയാണന്നുള്ളതാണ് വിഷമകരമായ കാര്യം. എങ്കിൽ ഒന്ന് പറയട്ടെ.. ഒരു നെറികെട്ട കാമുകനും വേണ്ടിയും സ്വന്തം കുഞ്ഞുങ്ങളെ ഒന്ന് നുള്ളിനോവിക്കാൻ പോലും മനസ്സില്ലാത്ത സ്ത്രീകളാണ് ഇവിടെയുള്ളതിൽ കൂടുതലും. സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും, ഉപയോഗിച്ചു സുഖിച്ചിട്ടു കൊന്നുകളയുകയും ചെയ്യുന്ന ഒരുപാട് അച്ചന്മാരുണ്ട് നാട്ടിൽ. എന്നുകരുതി ഇവിടെയുള്ള എല്ലാ അച്ഛന്മാരും പീഡകരും, ബലാത്സംഗികളും, കൊലപാതകികളും അല്ല. അവരുടെയൊക്കെ മാത്രം നാടാണ് ഇത് എന്നങ്ങു ഉറപ്പിക്കാനും കഴിയില്ല.
മനുഷ്യരിൽ വ്യെത്യസ്തങ്ങളായ സ്വഭാവ രീതികൾ ഉള്ള ആളുകൾ ഉണ്ട്. പലരിലെയും ക്രിമിനൽ സ്വഭാവവും, പ്രകടിപ്പിക്കുന്ന അളവും കൂടിയും കുറഞ്ഞും ഒക്കെയിരിക്കും. അല്ലാതെ ആണായതുകൊണ്ട്, പെണ്ണായതുകൊണ്ടു എന്നൊന്നും തരം തിരിച്ചു കുറ്റകൃത്യത്തെ ലഘൂകരിക്കാനോ പർവ്വതീകരിച്ചു കാണിക്കാനോ ഒന്നും ആകില്ല. സ്ത്രീകളെ മുഴുവൻ തെറി വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നവർ ഒന്ന് ചിന്തിക്കണം. നിങ്ങളുടെയൊക്കെ ഓരോ വീടുകളിലും ഈ വാർത്തകൾ പോലും അറിയാതെ പാചകം ചെയ്തും പശുവിനെ നോക്കിയും, മക്കളെ വളർത്തിയും ഒക്കെ സ്വന്തം കാര്യംപോലും ശ്രദ്ധിക്കാൻ സമയം തികയാത്ത പെണ്ണുങ്ങൾ ഉണ്ട്. നിങ്ങൾ വലിച്ചെറിയുന്ന ഓരോ ഉരുളൻ കല്ലുകളും ഈ പാവപ്പെട്ടവരുടെ ആത്മാർത്ഥതയെ കൂടിയാണ് മുറിപ്പെടുത്തുന്നത്.അതുപോലെ മക്കൾക്ക് വേണ്ടിമാത്രം പലതും സഹിച്ച് ജീവിക്കുന്നവരും, മരിക്കാൻ തയ്യാറാകുന്നവരും ഉണ്ട്. ഇവരെല്ലാവരും നിങ്ങളൊക്കെ പറയുന്നപോലെ കാമഭ്രാന്തികളൊന്നും അല്ല. എന്തെങ്കിലും കുസൃതി കാട്ടുന്ന കുഞ്ഞുങ്ങളെ ഈർക്കിൽ കൊണ്ടൊന്നു കൊട്ടിയാൽ രാത്രിമുഴുവൻ കൊട്ട് കൊണ്ടിടം ഊതി ഉമ്മകൾ കൊടുത്തു തഴുകി, ഉറങ്ങാതിരുന്ന അമ്മമാരും ഉണ്ട്. ഒരു സ്ത്രീ അപകടകാരിയാണ് എന്നറിയുമ്പോൾ ലോകത്തുള്ള എല്ലാ സ്ത്രീകളും വൃത്തികെട്ടവളുമാർ എന്ന തരത്തിലേക്ക് തരംതാണ് ചിന്തിക്കുവാൻ തോന്നുന്നതും ഒരു മനോരോഗമാണ്.
അടുത്തതായി അവൾ കാമുകി ആയതാണ് പ്രശ്നം. സത്യത്തിൽ അവൾക്കൊരു കാമുകനുണ്ടന്നതിൽ നമുക്കൊക്കെ എന്താണിത്ര പ്രശ്നം. പക്ഷെ അതിന്റെ പേരിൽ ഒരു കുഞ്ഞിനെ ഇല്ലാതാക്കിയതാണ് തെറ്റ്. ഭഗവാൻ കൃഷ്ണനെക്കാൾ അധികം കാമുകിമാരുള്ള, ചില കുലപുരുഷന്മാർ, കാമുകൻ ഉള്ളത് എന്തോ വലിയ പാപമാണ് എന്നരീതിയിൽ fb യിൽ തള്ളുന്ന തള്ളൽ ഉണ്ടല്ലോ? തനി ആഭാസന്മാരാണ് ഇവരൊക്കെ എന്നു പറയേണ്ടി വരുന്നു. പിന്നെ സ്ത്രീകളോട് ചിലതു പറയാം. പ്രണയിക്കുന്നത് ഒരു തെറ്റൊന്നും അല്ല. പക്ഷെ മറ്റുള്ള ഒരാളെയും ദ്രോഹിക്കുന്ന തരത്തിലാകരുത്. കാമുകനെ തെരഞ്ഞെടുക്കുമ്പോൾ അന്തസ്സുള്ളവനെ വേണം തെരഞ്ഞെടുക്കാൻ. പ്രണയത്തിന്റെ പേരിൽ പിറകെ നടന്നു ശല്യം ചെയ്യുന്നവനെയോ, നിങ്ങൾ എന്ന വ്യക്തിയെ കരിവാരിത്തേച്ച് തകർക്കാൻ സാധ്യത ഉള്ളവനെയോ ആകരുത്.നിനക്കു മക്കളുണ്ടങ്കിൽ, അതിനെ ഒഴിച്ചുനിർത്തണം എന്നു നിർബന്ധം പിടിക്കുന്നവനോടു പോടാ പുല്ലേ എന്ന് പറയുവാനുള്ള തന്റേടം വേണം.
മക്കൾക്ക് നേരെ എന്ത് അധിക്രമം കാണിക്കുന്നവനായാലും നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ കൊന്നുകളഞ്ഞേക്കണം. ശേഷം നിങ്ങൾക്ക് ജയിലിൽ പോകുകയോ ആത്മഹത്യ ചെയ്യുകയോ ആകാം. കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ കഴിയാത്തവർ പ്രസവം നിർത്തി വിവാഹം കഴിക്കുകയൊ കുഞ്ഞുങ്ങളെ പ്രസവിക്കാതിരിക്കുകയോ ചെയ്യണം. ചില മൃഗങ്ങളെപ്പോലെ പെറ്റിട്ട് ഭക്ഷിക്കരുത്. നിങ്ങള്ക്ക് നിങ്ങളുടെ കാമുകൻ കുഞ്ഞുങ്ങളെക്കാൾ പ്രധാനമാണെങ്കിൽ അതിനെ അമ്മത്തൊട്ടിലിൽ എങ്കിലും എത്തിക്കണം. കൊന്ന്കളയരുത്. ഏതേലും അലന്ന ഒരുത്തനെ പ്രണയിച്ചുപോയാൽ അവന്റെയൊപ്പം ജീവിക്കണമെന്നും പറഞ്ഞു അനാവശ്യം കാണിച്ചു ലോകത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകളെ മുഴുവൻ പ്രതിക്കൂട്ടിലാക്കരുത്. ഒരുത്തിക്കു ഭ്രാന്തു മൂത്തപ്പോൾ, അതിനെ കാമഭ്രാന്തായി കണക്കാക്കി, അതിന്റെ പാപം എല്ലാ സ്ത്രീകളുടെയും തലയിൽ ചാർത്തരുത്. നാട്ടിലെ മര്യാദയുള്ള എല്ലാ സ്ത്രീകളും അത്തരത്തിലുള്ള കാമഭ്രാന്തികളും അല്ല. ക്രിമിനൽ മനസ്സുള്ള, മറ്റുള്ളവരെ കൊന്ന് ഭ്രാന്തു തീർക്കുന്ന ഏതൊരു മനുഷ്യനും അങ്ങേയറ്റത്തെ ശിക്ഷതന്നെ കിട്ടണം.
നന്മയുള്ള, സാധാരണ മനസുള്ള ഒരു അമ്മയ്ക്കും ഒരു കുഞ്ഞിനേയും കൊല്ലാൻ കഴിയില്ല.ഏതോ ഒരുത്തനെ ആഗ്രഹിച്ചു സ്വന്തം കുഞ്ഞിനെ കുരുതി കൊടുത്ത അവരെ ലോകം മുഴുവൻ കല്ലെറിയട്ടെ. അർഹിക്കുന്ന ശിക്ഷതന്നെ നിയമ സംവിധാനങ്ങൾക്ക് നൽകുവാൻ കഴിയട്ടെ. മുലപ്പാലിനു കൊതിപൂണ്ട് ഉണർന്നു കരഞ്ഞപ്പോൾ പെറ്റമ്മയുടെ അനീതിക്ക് പാത്രമായി മരണമടഞ്ഞ കുഞ്ഞാവയ്ക്ക് മാപ്പ്. ആദരാഞ്ജലികൾ,
ഒരുവേളയിൽ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം തള്ളി പറഞ്ഞ നായകനാണ് ഫഹദ്. ഒരിടവേളക്ക് ശേഷം ഫഹദിന്റെ തിരിച്ചു വരവ് ജനങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ഇന്ന് മലയാള സിനിമ നായകന്മാരിൽ ഏറ്റവും കൂടുത കയ്യടി നേടുന്ന നടനാണ് ഫഹദ്.സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞ മലയാള സിനിമയുടെ പുതുതലമുറയിലെ ക്ലാസിക് നായകന്‍ സൂപ്പര്‍ താരം എന്ന ഇമേജ് ഇല്ലാതെയാണ് സൂപ്പര്‍ നായകനായി നിലകൊള്ളുന്നത്. ഹഹദിന്റെ രണ്ടാം തിരിച്ചു വരവിന് ആദ്യത്തെ സാധ്യത ഒരുക്കിയത് സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു.
‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമ നല്‍കിയ പരാജയത്തില്‍ നിന്ന് ഫഹദ് സംവിധായകനായി മലയാള സിനിമയില്‍ മടങ്ങി എത്താനാണ് ആഗ്രഹിച്ചത്. അങ്ങനെ ലാല്‍ ജോസിനോട് ആഗ്രഹം പറഞ്ഞപ്പോള്‍ ലാല്‍ ജോസ് പറഞ്ഞത് നീ വെയിലത്ത് നിന്ന് ക്ലാപ്പടിക്കേണ്ടവനല്ല നായകനായി നിന്നെ ഇനിയും മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് എന്നാണ് അത് കൊണ്ട് നിന്നെ നായകനാക്കി ഞാന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ലാല്‍ ജോസ് അറിയിച്ചു.’മദര്‍ ഇന്ത്യ’ എന്ന് ലാല്‍ ജോസ് പേരിട്ടിരുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെയായിരുന്നു ലാല്‍ ജോസ് നായകനായി തീരുമാനിച്ചത്. ബോളിവുഡില്‍ നിന്ന് ഹേമമാലിനി, രേഖ തുടങ്ങിയ താരങ്ങളെയും സിനിമയിലേക്ക് പരിഗണിച്ചിരുന്നു.
എന്നാല്‍ ഫഹദ് ഫാസില്‍ ആണ് തന്‍റെ സിനിമയിലെ നായകനെന്ന് അറിഞ്ഞപ്പോള്‍ പല നിര്‍മ്മാതാക്കളും പിന്മാറുകയാണുണ്ടായത്. അങ്ങനെ സിനിമ നീണ്ടു പോയി. ഒടുവില്‍ ഫഹദ് ചാപ്പകുരിശ് എന്ന സിനിമയിലൂടെ തിരിച്ചെത്തുകയും ചെയ്തു. താന്‍ ആലോചിച്ച കഥയ്ക്ക് ചാപ്പാകുരിശ് എന്ന സിനിമയുമായി സാമ്യം ഉണ്ടായിരുന്നതിനാല്‍ ലാല്‍ ജോസ് ‘മദര്‍ ഇന്ത്യ’ എന്ന ചിത്രം ഉപേക്ഷിക്കുകയായിരുന്നു.
‘ദ് ഫ്ലൂ’ – സൗത്ത് കൊറിയൻ സിറ്റിയെ വൈറസ് കീഴടക്കുന്ന സിനിമ…! ആ മറുപടിയിലുണ്ട് ഇന്ത്യയിൽ ആദ്യമായി കോവിഡ് –19 (കൊറോണ) രോഗം സ്ഥിരീകരിക്കപ്പെട്ട തൃശൂർ സ്വദേശിയായ പെൺകുട്ടിയുടെ ധീരത. സുഖപ്പെട്ടു വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ആ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. (നിയമ തടസ്സമുള്ളതിനാൽ പേരും വിലാസവും വെളിപ്പെടുത്തുന്നില്ല) ജനുവരി 24നു ചൈനയിൽ നിന്നെത്തി 27ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി കുറച്ചുദിവസം മുൻപാണ് ആശുപത്രി വിട്ടത്.
വുഹാൻ സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ഞാൻ. ജനുവരി 24വരെ വുഹാനിലുണ്ടായിരുന്നു. വൈറസ് ബാധ പടരുന്നുണ്ടെന്നറിഞ്ഞെങ്കിലും ഞാൻ ഹോസ്റ്റലിൽ തന്നെയായിരുന്നു. അവിടെ ഡോക്ടർമാരെത്തി ഞങ്ങളെ പരിശോധിച്ചിരുന്നു. അവധിക്കു വരേണ്ടെന്നാണു തീരുമാനിച്ചിരുന്നത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും പോരാൻ തീരുമാനിക്കുകയായിരുന്നു..
എത്തിയപ്പോൾ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഐസലേഷൻ വാർഡിൽ പ്രവേശിക്കപ്പെട്ടതെങ്ങനെ?
ഞാനൊരു മെഡിക്കൽ വിദ്യാർഥിനിയാണ്. അതിനാൽ ചൈനയിൽ നിന്നെത്തുന്നവർ ആ വിവരം അറിയിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ചു. വന്ന അന്നുതന്നെ എന്റെ നാട്ടിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. വീട്ടിൽ തന്നെ കഴിഞ്ഞു. 27നു തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾ ആ വിവരം അറിയിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വന്നു കൊണ്ടുപോവുകയായിരുന്നു.
അപ്പോൾ ഒന്നു പേടിച്ചില്ലേ?
പേടിയൊന്നും തോന്നിയില്ല. എങ്കിലും എന്റെ കയ്യിൽനിന്ന് ആർക്കെങ്കിലും കിട്ടിയോ എന്ന ആശങ്കയുണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ സ്രവം എടുത്തു പരിശോധനയ്ക്ക് അയച്ചു. അപ്പോഴും വൈറസ് ബാധയുണ്ടാകുമെന്നു കരുതിയില്ല. ആദ്യ ദിവസങ്ങളിൽ ഞാൻ വളരെ ‘കൂളായിരുന്നു’. എനിക്കൊപ്പം ജനറൽ ആശുപത്രിയിൽ ഐസലേഷനിലുണ്ടായിരുന്ന എല്ലാവരുടെയും ഫലം നെഗറ്റീവ്. അവരെ വിട്ടയച്ചു.
രോഗബാധയുണ്ടെന്നുള്ള വിവരം അറിഞ്ഞതെങ്ങനെ?
എന്റെ മാത്രം ഫലം വൈകുന്നതു കണ്ടപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. സത്യത്തിൽ വാർത്ത കണ്ടാണ് എനിക്കു സൂചന കിട്ടിയത്. കൂട്ടുകാരും അടുത്ത മുറിയിലുണ്ടായിരുന്ന അമ്മയുമൊക്കെ ചോദിച്ചെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. കുറേക്കഴിഞ്ഞു രണ്ടുമൂന്നു ഡോക്ടർമാർ എന്റെ അടുത്തു വന്ന് ‘ധൈര്യം പകരാൻ’ തുടങ്ങി. അപ്പോൾ സംഗതി പിടികിട്ടി. ഡോക്ടറോട് ഞാൻ ചോദിച്ചു – രോഗബാധയുണ്ടെന്നു ഫലം വന്നത് എന്റേതാണല്ലേ..?ഏയ്, എല്ലാം നോർമലാണ് എന്നായിരുന്നു മറുപടി. പേടിയുണ്ടോയെന്നു ഡോക്ടർ ചോദിച്ചു. ഇല്ലെന്നു ഞാൻ പറഞ്ഞു. പിന്നെ നാലു ഡോക്ടർമാർ ഒരുമിച്ചുവന്നാണു വിവരം പറയുന്നത്.
സത്യത്തിൽ പേടിയില്ലായിരുന്നോ?
ചൈനയിലെ മരണങ്ങളുടെ വാർത്ത അറിയാമായിരുന്നതിനാൽ വരുന്നത് കഠിനമായ അനുഭവങ്ങളുടെ ദിവസങ്ങളാണെന്നു മനസ്സിലായി. പക്ഷേ, ആശുപത്രി ജീവനക്കാരും ബന്ധുക്കളും നൽകിയ പിന്തുണ സഹായമായി. 25 ദിവസമാണു പിന്നെ ആശുപത്രിയിൽ കിടന്നത്.
ആദ്യ ദിവസം എന്താണു ചെയ്തത്?
ആദ്യദിവസം ആരോഗ്യ ജീവനക്കാരെ സഹായിക്കാൻ എനിക്കു കഴിഞ്ഞു. എന്റെ ഒപ്പം യാത്രചെയ്തവരെയും ഞാനുമായി ഇടപെട്ടവരെയുമൊക്കെ കണ്ടെത്താൻ സഹായിച്ചു. വിമാനത്തിലെ വിശദാംശങ്ങളൊക്കെ ഞാൻ തന്നെയാണു സംഘടിപ്പിച്ചു കൊടുത്തത്.
സർവകലാശാലയിൽ നിന്ന് ആരെങ്കിലും ബന്ധപ്പെട്ടിരുന്നോ?
ഉവ്വ്. ൈചനയിലെ അധ്യാപകരൊക്കെ സന്ദേശങ്ങൾ അയച്ചു. സർവകലാശാല ഡീൻ വിദ്യാർഥികളിലെ ഇന്ത്യൻ പ്രതിനിധിയുടെ അടുത്ത് ചോദിച്ച് വിവരങ്ങൾ ആരാഞ്ഞു. സുഹൃത്തുക്കളൊക്കെ നീ സുഖമായി തിരിച്ചുവാ… എന്ന് ആശ്വസിപ്പിച്ചു.
ഐസലേഷൻ കാലത്തെ ആശ്വാസം എന്തായിരുന്നു.
31നു മെഡിക്കൽ കോളജിലേക്കു മാറ്റി. മന്ത്രി ശൈലജ ടീച്ചർ വന്നു കണ്ടു. പേടിക്കേണ്ട എന്നുപറഞ്ഞു. അതു വലിയ ആശ്വാസമായി. പിന്നെ ഡോക്ടർമാരും മറ്റുമായി നല്ല കൂട്ടായി. ചൈനയിൽ നിന്ന് അധ്യാപകർ ഓൺലൈനായി ക്ലാസെടുത്തു തുടങ്ങിയപ്പോൾ അതിലായി ശ്രദ്ധ. ഞങ്ങൾ കൂട്ടുകാരെല്ലാം ‘കണക്ടഡ്’ ആയി. സംശയങ്ങളൊക്കെ ചോദിക്കാവുന്ന സംവിധാനമായിരുന്നു. ശരിക്കും ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവമായിരുന്നു അപ്പോൾ. എനിക്കുവേണ്ടി വൈഫൈ സംവിധാനമൊക്കെ ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നു. സിനിമയൊക്കെ കണ്ടു. ഇഷ്ടമുള്ള ഭക്ഷണം കിട്ടുമായിരുന്നു. ബിരിയാണിയൊക്കെ കുറേ കഴിച്ചു.
ഏതു സിനിമയാണു കണ്ടത്.
മൊബൈലിൽ ഒരുപാടു സിനിമകൾ കണ്ടു. ‘ദ് ഫ്ളൂ’ എന്ന കൊറിയൻ സിനിമയാണ് ഇഷ്ടപ്പെട്ടത്. അതും ഇതുപോലെ വൈറസ് ബാധയുടെ കഥയാണല്ലോ. കൂട്ടുകാർ പറഞ്ഞു: ഇത്തരം സിനിമ ഇപ്പോൾ കാണണ്ട എന്ന്. പിന്നെ മലയാളം ചിരിപ്പടങ്ങളിലേക്കു മാറി.
ഫലം നെഗറ്റീവായെന്നറിഞ്ഞപ്പോൾ എന്തു തോന്നി.
ഭയങ്കര സന്തോഷമായിരുന്നു. പക്ഷേ, തുടർച്ചയായി രണ്ടുഫലവും നെഗറ്റീവായിട്ട് അറിയിക്കാമെന്നു കരുതി. പക്ഷേ, എനിക്കു മുൻപേ വാർത്തയിലൂടെ എല്ലാവരും അറിഞ്ഞു. ചൈനക്കാരായ എന്റെ അധ്യാപകരൊക്കെ വുഹാനിൽ വീട്ടിൽ അടച്ചിട്ടിരിക്കുകയാണ് ഇപ്പോഴും. ഞാൻ സുഖപ്പെട്ടുവെന്ന വാർത്ത അവർക്കുവലിയ ആശ്വാസമായെന്നാണ് അറിഞ്ഞത്. അവിടെ ആൾക്കാർ മരിക്കുന്ന വാർത്തയാണലല്ലോ അധികവും.
ഡോക്ടറാകാൻ പഠിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഇപ്പോൾ എന്തു തോന്നുന്നു?
അതിലുള്ള സന്തോഷം കൂടി. ഞാനിപ്പോഴും ഓർക്കുന്നൊരു കാര്യമുണ്ട്: ഐസലേഷൻ വാർഡിൽ നിന്നു ഞാൻ ഇറങ്ങി. പക്ഷേ, എന്നെ പരിചരിച്ച ഡോക്ടർമാരും ജീവനക്കാരും ഇപ്പോഴും ‘ഐസലേഷൻ വാർഡിൽ’ത്തന്നെയാണ്. അതാണ് ഈ ജോലിയുടെ മഹത്വം. പഠനം പൂർത്തിയാക്കി മടങ്ങിവന്ന് കേരളത്തിൽത്തന്നെ സേവനം ചെയ്യും.
ഒന്നര വയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്തതോടെ പുറത്തുവന്നത് ശരണ്യയുടെ അവിഹിത ബന്ധത്തിന്റെ കഥകൾ. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായി ശരണ്യ ഫേസ്ബുക്കിലൂടെ പ്രണയത്തിലായിരുന്നുവെന്ന് നിധിൻ മൊഴി നൽകി. ശരണ്യയുടെ ഫോണിന്റെ പാസ്വേര്‍ഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോണ്‍ പരിശോധിക്കുകയും മെസ്സേജുകള്‍ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടതെന്നും ഇയാള്‍ പറയുന്നു.
നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെയ്സ് ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേയിടിരിക്കുകയാണ് കണ്ണൂര്‍ സിറ്റി പൊലീസ്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി. ശരണ്യയുമായി നിധിനല്ലാതെ മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് കണ്ടെത്താനായിട്ടാണ് ഫോണ്‍ കോളുകളുടെ പരിശോധന നടത്തുന്നത്.
പാലക്കാട് സ്വദേശിയായ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. യുവാവിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും നടന്നു വരികയാണ്. ഇയാളുമായി ചാറ്റ് ചെയ്ത വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധിന്‍ മെസ്സേജുകള്‍ കാണാതിരിക്കാന്‍ മുന്‍പുള്ള ചാറ്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ടുള്ളതായാണ് സംശയം. ഇരുവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്‍റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ശരണ്യ വാരം സ്വദേശിയായ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച് സൂചനകൾ പൊലീസിന് നൽകിയത്.
ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്‍റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. വലിയന്നൂര്‍ സ്വദേശി നിധിനെതിരെ ശരണ്യയുടെ കടുംബം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിയ്ക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. ശരണ്യയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചു.
നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.
കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്. ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്‍റെ മൃതദേഹം ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്‍റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി.
ബി ജെ പി ജില്ലാ പ്രസഡണ്ടായി അഡ്വ കെ. ശ്രീകാന്തിനെ തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ മുതിർന്ന നേതാവ് രവീശ തന്ത്രി കുണ്ടാർ രാജി പ്രഖ്യാപനവുമായി രംഗത്തെത്തി. നിലവിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗമായ രവീശ തന്ത്രി കുണ്ടാറിന്റെ പേര് ജില്ല അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലായിരുന്നു. എന്നാൽ വി മുരളീധര പക്ഷക്കാരനായ അഡ്വക്കേറ്റ് കെ ശ്രീകാന്തിനെ തന്നെ വീണ്ടും ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തതാണ് രവീശ തന്ത്രിയെ ചൊടിപ്പിച്ചത്.
രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും പാർട്ടി തൃത്വവുമായി യോജിച്ച പോകാനാവില്ലെന്നും രവീശ തന്ത്രി കുണ്ടാർ രാജിക്കത്തിൽ പറയുന്നു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവർക്ക് വളർച്ചയില്ലെന്നും രവീശ തന്ത്രി കുറ്റപ്പെടുത്തുന്നു. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയച്ചതായും രവിശതന്ത്രി കുണ്ടാർ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായിരുന്ന രവീശ തന്ത്രി കുണ്ടാർ ആർ എസ് എസിലൂടെയാണ് സംഘപരിവാർ പ്രസ്ഥാനത്തിലേക്കെത്തുന്നത്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്നു രവീശ തന്ത്രി കുണ്ടാർ.
2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒക്ടോബറിൽ നടന്നമഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർത്ഥിയായി നിയോഗിച്ചത് രവീശ തന്ത്രി കുണ്ടാറിനെയാണ്. കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് രവീശ തന്ത്രി കുണ്ടാർ.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് ശ്രീകാന്തിന്റെ പേരാണ് സജീവ പരിഗണനയിൽ വന്നതെങ്കിലും അവസാന നിമിഷം ആർ എസ് എസിന്റെ ശക്തമായ പിന്തുണയോടെ രവീശ തന്ത്രിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ജില്ലയിൽ ബിജെപിക്ക് ഉള്ളിൽ വലിയ പൊട്ടിത്തെറിക്കാണ് ഇടയാക്കിയിരുന്നു. രവീശ തന്ത്രി കുണ്ടാറിന്റെ രാജിയോടെ ജില്ലയിലെ പാർട്ടിയിൽ വീണ്ടുമെമൊരു അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
ഇടുക്കി മറയൂരില്‍ വയോധികന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറയൂർ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവ് മാരിയപ്പന്‍റെ(70) മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
50 ദിനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ബിഗ്ബോസ് ഷോ. കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് മഞ്ജു പത്രോസ് കഴിഞ്ഞ ദിവസം ബിഗ് വോസ് ഹൗസില്‍ നിന്ന് പുറത്താകുകയും ചെയ്തു. പുറത്തിറങ്ങിയതും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമയിട്ടാണ് മഞ്ജുവന്നതും. സുഹൃത്തായ സിമിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹായ് സിമിയാണ്,
എല്ലാവര്‍ക്കും നമസ്‌കാരം.
എന്റെ മഞ്ജു മോളിങ്ങെത്തി.. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നടത്തിയ ആക്രമണങ്ങളും പേക്കൂത്തുകളും അവളെ തളര്‍ത്തികളയുമെന്ന് കരുതിയ ഞാന്‍ എന്തൊരു മണ്ടിയാണ്..
എലിമിനേഷനില്‍ പുറത്തുവന്ന അവസാനനിമിഷത്തില്‍ അവള്‍ ഇത്രയും സന്തോഷത്തോടെ ആ സമയങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..
എന്റെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു..
ദേ ഇപ്പോ അവളെ എത്തിയിട്ടുണ്ട് എന്റെ അടുത്തുണ്ട്.. ഇത്രയും വലിയ ഒരു പ്ലാറ്റ്‌ഫോമില്‍ 49 ദിവസം നിന്നതിന്റെ അഭിമാനത്തില്‍ ആണ് അവള്‍.. സോഷ്യല്‍ മീഡിയയില്‍ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ തിരിച്ചു പറഞ്ഞത് ഇതാണ്..
‘ എന്നെ എനിക്കറിയാം ,എന്റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം ,എന്റെ ഫ്രണ്ട്‌സിന് അറിയാം , അറിയാന്‍ പാടില്ലാത്തവര്‍ വിലയിരുത്തുന്നതിന് വില കല്‍പ്പിക്കാന്‍ എനിക്ക് ഇപ്പോ സമയമില്ല’..
അപ്പോള്‍ അവളുടെ അടുത്ത സുഹൃത്ത് എന്ന രീതിയില്‍ എനിക്ക് പറയാനുള്ളതും ഇതുതന്നെയാണ്.. അറിയാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ വിലയിരുത്തലുകള്‍ ഞങ്ങളെ ബാധിച്ചിട്ടില്ല… സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കും അത്രമാത്രം.. എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും..
ലവ് യു ഓള്‍..
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ കാവല്‍ എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
പൊലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ഭിത്തിയില്‍ ചവിട്ടി നിര്‍ത്തുന്ന ചിത്രമാണ് ഇന്ന് സുരേഷ് ഗോപി പങ്കുവച്ചത്. ഇതോടെ മോഹന്‍ലാലിന്റെ ലൂസിഫര്‍ സിനിമയിലെ രംഗവുമായി താരതമ്യം ചെയ്ത് ചിത്രത്തിന് താഴെ നിരവധി കമന്റുകളും എത്തി.
ഇതിന് മറുപടി നല്‍കി താരം തന്നെ രംഗത്തെത്തി.ലൂസിഫറിലെ രംഗത്തിന്റെ കോപ്പിയല്ല ഇതെന്നും താന്‍ മുന്‍പ് അഭിനയിച്ച രണ്ടാം ഭാവം എന്ന ചിത്രത്തിലെ രംഗത്തിന് സമാനമാണ് ഇതെന്നും സുരേഷ് ഗോപി പറയുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് കാമുകനൊപ്പം പോകാം എന്ന് സ്വപനം കണ്ട ശരണ്യയ്ക്ക് കുരുക്കു മുറുകുമ്പോൾ പൊലീസിനെ വട്ടം ചുറ്റിക്കുന്നത് ശരണ്യയുടെ കാമുകൻ തൂങ്ങിമരിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണമാണ്. ഫോട്ടോ സഹിതമുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ കണ്ണൂർ സിറ്റി പൊലീസിന് തുരുതുരാ ഫോൺകോളുകളാണ്. ഇയാൾ മരിച്ചോ എന്നറിയാനാണ് എല്ലാവരുടെയും തിടുക്കം. എന്നാൽ വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. ശരണ്യയുടെ കാമുകനായ നിധിനിനെതിരെ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്.
നിധിനിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയ്ക്കെതിരെയുള്ള പല വിവരങ്ങളും നിധിനിന്റെ പക്കൽ നിന്ന് ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്‌സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്.ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
ആലപ്പുഴ ചേർത്തലയിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ചു. കടയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വയലാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എട്ടുപുരയ്ക്കല്‍ ചിറയില്‍ ശിവന്‍ കുത്തേറ്റു മരിച്ചത്. ജ്യേഷ്ഠൻ ബാബു ഒളിവിലാണ്.
കുത്തേറ്റ് റോഡില്‍ കിടന്ന ശിവനെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിവന്റെ തോളിലും വയറിലും നെഞ്ചിലുമാണ് കുത്തേറ്റത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.