എഡിജിപി അജിത് കുമാറിനെതിരെ തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എം.എൽ.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പലതും ആരോപണങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം കുറിച്ചത്. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. ഇതോടെ അജിത് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എ.ഡി.ജി.പിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.
ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ അപകീര്‍ത്തി കേസില്‍ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴാവാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്കൊണ്ട് കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നാണ് കുടുംബം ആരോപിച്ചത്. പിന്നാലെ സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി മനാഫിനെതിരെ കേസെടുക്കുകയായിരുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് മലയാള സിനിമ ലോകത്തെ പിടിച്ചുലച്ചതിന് പിന്നാലെ മാധ്യമ ലോകത്തും വെളിപ്പെടുത്തലുകളും രാജിയും. തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മാതൃഭൂമിയിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവർത്തക സ്ഥാപനത്തിൽ നിന്നും രാജിവച്ചു. പത്രപ്രവർത്തക യൂനിയൻ (കെയുഡ്ബ്യൂജെ) സംസ്ഥാന സെക്രട്ടറി കൂടിയായ അഞ്ജന ശശിയാണ് മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന് തുറന്ന കത്തെഴുതി രാജിവച്ചത്. മാധ്യമ ലോകത്ത് വലിയ ചർച്ചയാണ് അഞ്ജനയുടെ രാജി.
കഴിഞ്ഞ വേജ് ബോർഡ് സമരകാലത്തെ നാട് കടത്തലിന് നേതൃത്വം കൊടുത്ത സീനിയർ എച്ച്. ആർ മാനേജർ ആനന്ദിന് എതിരെയാണ് കത്തിൽ പ്രധാനമായും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇയാൾക്കെതിരേ മേലധികാരികൾക്ക് പരാതി നൽകി എന്നതിന്റെ പേരിൽ രണ്ടുവർഷമായി അയാളിൽ നിന്ന് താൻ പീഡനം നേരിടുകയാണെന്നും അഞ്ജന ശശി കത്തിൽ പറയുന്നു.
താൻ രോഗിയാണെന്നിരിക്കെ മരുന്നു കഴിച്ച് ജോലി ചെയ്യാനുള്ള സാഹചര്യം പോലും ഇല്ലാതാക്കുകയും ഇന്റേണൽ കമ്മിറ്റി റിപോർട്ട് വരെ ഇയാൾ സ്വാധീനിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷൻ തന്നെ വീണ്ടും അപമാനിച്ചു. ഇനി തനിക്ക് നിയമവഴിക്കു പോവുകയല്ലാതെ നിവൃത്തിയില്ലെന്നും മാധ്യമപ്രവർത്തക പറയുന്നു.
എഡിറ്റർ മനോജ് കെ ദാസും എച്ച്.ആർ ആനന്ദും തമ്മിലുള്ള വ്യക്തിവിരോധത്തിന് തന്നെ ഇരയാക്കിയതാണെന്നും തന്റെ പ്രമോഷനുൾപ്പെടെയുള്ള കാര്യങ്ങൾ ഈ സംഭവം പരാതിപ്പെട്ടതിനെ തുടർന്ന് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. മാതൃഭൂമിക്കുള്ളിൽ നിന്നു പോരാടി നീതിലഭിക്കാത്തതിനാൽ നിയമപോരാട്ടത്തിനായി മാന്യമായി രാജി വച്ച് ഇറങ്ങി പുറത്തു നിന്നു പോരാടാൻ തന്നെയാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി.
മാനേജിങ് ഡയറക്ടർ എം.വി ശ്രേയംസ്‌കുമാറിന് അയച്ച രാജിക്കത്തിൽ താങ്കളുടെ പെൺമക്കൾ അടക്കം ഒരു സ്ത്രീപോലും മാതൃഭൂമിയിൽ സുരഷിതരായിരിക്കില്ല എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശാരീരിക സമ്പർക്കമില്ലാത്ത ഏതൊരു കൈയേറ്റവും അശ്ലീലമായ ശരീരഭാഷയും വൃത്തികെട്ട ആംഗ്യവും പുച്ഛവും ഏതു കാബിനിൽ വെച്ചും ഏതു പെൺകുട്ടിക്കു നേരെയും പ്രയോഗിക്കാം എന്നുള്ള ലൈസൻസ് മാതൃഭൂമിയിലെ മുഴുവൻ പുരുഷൻമാർക്കും നൽകുന്ന എല്ലാ കാലത്തേക്കുമുള്ള ഒരു രേഖയാണ് മാതൃഭൂമിയിൽ ഉള്ളതെന്നും കത്തിലുണ്ട്.
17 കൊല്ലമായി മാതൃഭൂമിയിലുള്ള തന്റെ പ്രമോഷനടക്കം തടഞ്ഞതിന് നൽകിയ പരാതിയിൽ തന്നെ വീണ്ടും അപമാനിക്കുന്ന റിപോർട്ട് ആരോപണ വിധേയൻ തന്നെ തയ്യാറാക്കിയെന്നും കത്തിൽ അഞ്ജന ശശി വ്യക്തമാക്കുന്നു.
നിലമ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രിയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ അയൽവാസിയായ ഒഡിഷ സ്വദേശി അലി ഹുസൈൻ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചിപ്സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് ഇന്ന് ഇയാൾ പോലീസ് പിടിയിലാകുകയായിരുന്നു.
മകളുമായി ബന്ധപ്പെട്ട് ബാലയുമായുണ്ടായ വിവാദത്തില്‍ അമൃത സുരേഷിന് പിന്തുണയുമായി മുന്‍ പങ്കാളി ഗോപി സുന്ദര്‍ രംഗത്തെത്തി. കഴിഞ്ഞദിവസം അമൃത പങ്കുവെച്ച കുറിപ്പിന് താഴെ കമന്റിലാണ് ഗോപി സുന്ദര്‍ തന്റെ പിന്തുണ അറിയിച്ചത്. നീ ശക്തയും മികച്ചവളുമാണെന്ന് ഗോപി സുന്ദര്‍ കമന്റ് ചെയ്തു. മുന്നോട്ടുപോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക എന്നും ഗോപി കുറിച്ചു.
നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. മകളെ കാണിക്കാന്‍ മുന്‍ഭാര്യയായ അമൃത തയ്യാറാകുന്നില്ല എന്ന ബാലയുടെ പരാമര്‍ശമാണ് പ്രശ്‌നത്തിന്റെ തുടക്കം. പിന്നാലെ ബാലയ്‌ക്കെതിരെ മകളും താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ വ്യക്തമായി പങ്കുവെച്ച് അമൃതയും രംഗത്തെത്തിയിരുന്നു.
ബാല- അമൃത വിവാഹ ബന്ധത്തിലെന്താണ് സംഭവിച്ചതെന്ന് അമൃത നേരത്തേ പങ്കുവെച്ച വീഡിയോയില്‍ തുറന്നുപറഞ്ഞിരുന്നു. മകളെ ഇനിയും ഉപദ്രവിക്കരുതെന്ന് അതേ വീഡിയോയില്‍ കരഞ്ഞ് അപേക്ഷിച്ചിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ബാല താന്‍ ഇനി ഒന്നിനുമില്ല കളി നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
അനുഭവിച്ചതിന്റെ ഒരുതരിമാത്രമാണ് പറഞ്ഞതെന്ന് ഇതിന് പിന്നാലെ അമൃത പ്രതികരിച്ചു. പി.ആര്‍. വര്‍ക്കെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുതെന്നും അമൃത കുറിപ്പില്‍ ആവശ്യപ്പെട്ടു. ഈ കുറിപ്പിന് താഴെയാണ് ഗോപി സുന്ദറിന്റെ കമന്റ്.
പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
നടി കാസര്‍കോട് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കൊച്ചി, ചെന്നൈ ഹൈക്കോടതികളിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.
നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്ബാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നല്‍കിയിരുന്നു.
മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു
നടൻ മോഹൻ രാജ് അന്തരിച്ചു. ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. വിവിധ അസുഖങ്ങൾ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.
കെ മധു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ നായകനായ കിരീടം എന്ന സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ശ്രദ്ധ നേടിയത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തിൽ അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും തിരക്കുള്ള നടനായി മാറിയ മോഹൻ രാജ് രണ്ട് ജപ്പാനീസ് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിച്ചില്ല. ഫലപ്രദമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219 കോടി 20 ലക്ഷം രൂപ അടിയന്തര സഹായമായി അഭ്യർത്ഥിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതമായ 291 കോടി 20 ലക്ഷം രൂപയുടെ ആദ്യ ഗഡു 145.6 കോടി അനുവദിച്ചിട്ടുണ്ട്. രണ്ടാം ഗഡുവായ 145 കോടി 60 ലക്ഷം രൂപ അഡ്വാൻസായി ഇപ്പോൾ അനുവദിച്ചു.
ഇത് സാധാരണ നടപടിക്രമമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക സഹായമല്ല. സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. ഏറ്റവും ഒടുവിലും വാഗ്ദാനം ലഭിച്ചു. പക്ഷേ കാര്യമായ സഹായം ലഭിച്ചില്ല – മുഖ്യമന്ത്രി വിശദമാക്കി.
മനാഫ് തിരച്ചില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചുവെന്ന് കാര്‍വാര്‍ എസ്.പി എം നാരായണ. മനാഫ്, മല്‍പെ എന്നിവര്‍ക്കെതിരെ വ്യാജ പ്രചാരണത്തിനാണ് കേസെടുത്തത്. അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ എസ്പി എം നാരായണ വ്യക്തമാക്കി.
മാല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ട് ദിവസം നഷ്ടം ആയി. മനാഫിന് യുട്യൂബ് ചാനല്‍ ഉണ്ട്. പ്രേക്ഷകരുടെ എണ്ണം ആയിരുന്നു അവരുടെ ചര്‍ച്ച. ഇതെല്ലാം മനാഫും ഈശ്വര മല്‍പെയും നടത്തിയ നാടകമാണെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി.
തിരച്ചില്‍ ഘട്ടത്തില്‍ അമ്മയുടെ വൈകാരികത ചൂഷണം ചെയ്തു. അമ്മയുടെ പ്രതികരണം ലൈവ് കൊടുത്തു. അമ്മക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവരോട് പറഞ്ഞിരുന്നു. ഒരു തുള്ളി കളങ്കം ഇല്ലാതെയാണ് തങ്ങള്‍ അവിടെ നിന്നതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അർദ്ധ രാത്രിയായിരുന്നു സംഭവം. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്.
പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.