സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്ക് ശേഷം ദുര്‍ബലമായ തുലാവര്‍ഷ കാറ്റ് വരും ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ സജീവമാകും.
ഇടി മിന്നലോടു കൂടിയ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമാറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്. കളക്ടറുമായി നവീൻ ബാബുവിന് ഒരു ആത്മബന്ധവും ഇല്ലായിരുന്നു. അദേഹത്തിന് ഷെയർ ചെയ്യാൻ പറ്റുന്ന ഒരു വ്യക്തിയല്ലായിരുന്നു കളക്ടർ. കളക്ടറുടെ മൊഴിയിൽ വിശ്വാസമില്ല. അദേഹം പറയുന്നത് വെറും നുണയാണെന്നും മഞ്ജുഷ പറഞ്ഞു.
കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ സംസ്‌കാരചടങ്ങിലേക്ക് കളക്ടര്‍ വരേണ്ടതില്ലെന്ന് തീരുമാനിച്ചത് താനാണ്. കളക്ടറുമായി ആദ്യം മുതലേ സുഖകരമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്നും മാറാന്‍ നവീന്‍ ബാബു ആഗ്രഹിച്ചുവെന്നും കുടുബം സൂചിപ്പിച്ചു.
അതേ സമയം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും എഡിഎം ചേംബറിലെത്തി കണ്ടിരുന്നുവെന്ന മൊഴി കളക്ടർ പറഞ്ഞിരുന്നു. മൊഴിയിലെ പൂർണമായ രൂപം പുറത്തുവന്നിട്ടില്ലെന്നും എല്ലാം വിശദമായി അതിൽ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന് ആയിരുന്നു അരുൺ കെ വിജയന്റെ മൊഴി. അന്വേഷണ സംഘത്തിന് മുൻപിലും കളക്ടർ ഇക്കാര്യം പറഞ്ഞിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ശുശ്രൂഷ ഏറ്റെടുക്കൽ ചടങ്ങിലാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. രാവിലെ 8.45ന് അരമനയിൽ നിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ കത്തീഡ്രൽ ദേവാലയത്തിൽ എത്തി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി.
ആർച്ച് ബിഷപ് മാർ ജോസഫ് പെരൂന്തോട്ടം സ്വാഗതം ആശംസിച്ചു. ഇത്രയും കാലം സഭയും സമൂഹവും നൽകിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു. സ്ഥാനാരോഹണ പ്രാർത്ഥനകൾക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് പുതിയ മെത്രാപ്പോലീത്തയെ ആശിർവദിച്ചു, അംശവടി അടക്കമുള്ള സ്ഥാന ചിഹ്നങ്ങൾ കൈമാറി. തുടർന്ന് മെത്രാപ്പോലീത്തയെ ഓദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു. തുടർന്ന് അതിരൂപതയിലെ 18 ഫെറോനകളിലെയും നേതൃസ്ഥാനത്തെ വൈദികർ എത്തി അദേഹത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സ്ഥാനമേറ്റ ശേഷം മാർ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നൽകി. സ്ഥാനം ഏറ്റെടുത്ത മെത്രാപ്പോലീത്തയെ സഭയിലെയും ഇതര സഭകളിലെയും മെത്രാൻമാർ അനുമോദിച്ചു. വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോ പോള്‍ദോ ജിറേല്ലി ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു.
ചങ്ങനാശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനായും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാര്‍ തോമസ് തറയില്‍ നിയമിതനായിരിക്കുന്നത്. 17 വര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനായി മാര്‍ തോമസ് തറയിലിനെ നിയമിച്ചത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രസംഗിച്ചു.
യാക്കോബായ സഭാധ്യക്ഷനും ശ്രേഷ്ഠ കാതോലിക്കയുമായ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ(95) കാലം ചെയ്തു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആറ് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 5.21 നായിരുന്നു അന്ത്യം.
പ്രശസ്തമായ പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ട ബാവ യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിന്റെ സ്ഥാപകനാണ്. കൂടാതെ അനേകം ധ്യാന കേന്ദ്രങ്ങളും മിഷന്‍ സെന്ററുകളും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു.
പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമനായി 1929 ജൂലൈ 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള്‍ അഞ്ചലോട്ടക്കാരനായി ജോലി ചെയ്തു.
ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്ന കുഞ്ഞുകുഞ്ഞ് പിന്നീട് പിറമാടം ദയാറയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1958 സപ്തംബര്‍ 21 ന് മഞ്ഞനിക്കര ദയറയില്‍ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോര്‍ യൂലിയോസ് ബാവയില്‍ നിന്നും ഫാദര്‍ സി.എം തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദിക പട്ടമേറ്റു. വൈദികന്‍, ധ്യാനഗുരു, സുവിശേഷ പ്രസംഗകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് അദേഹം കാഴ്ച വെച്ചത്.
1973 ഒക്ടോബര്‍ 11 ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24 ന് ദമസ്‌കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.
മെത്രാപ്പോലീത്ത എന്ന നിലയില്‍ ഭരണവും സമരവും ഒരുമിച്ച് നടത്തേണ്ട അവസ്ഥയായിരുന്നു അന്ന്. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്.
കണ്യാട്ടുനിരപ്പ്, കോലഞ്ചേരി, വലമ്പൂര്‍, മാമലശേരി, പുത്തന്‍കുരിശ് തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്വാസ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി പോലീസ് മര്‍ദ്ദനം, അറസ്റ്റ്, ജയില്‍ വാസം എന്നിവയെല്ലാം അനുഭവിച്ചു. 1999 ഫെബ്രവരി 22 ന് സുന്നഹദോസ് പ്രസിഡന്റായും 2000 ഡിസംബര്‍ 27 ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു.
സഭയുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തു.
പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാ വിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠ ബാവയ്ക്ക് രാഷ്ട്രീയ രംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച 1975 ലെ തിരുത്തിശേരി അസോസിയേഷനും 1994, 1997, 2000, 2002, 2007, 2012, 2019 വര്‍ഷങ്ങളിലെ അസോസിയേഷന്‍ യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ശ്രേഷ്ഠ ബാവയാണ്. അനാരോഗ്യം മൂലം 2019 ഏപ്രില്‍ 27 നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞത്.
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
ജസ്റ്റിസ് കൈസര്‍ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്.
വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എ.പി അബ്ദുള്ള കുട്ടി അഭ്യര്‍ഥിച്ചു തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.
ഇതൊക്കെ നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.
പി.പി. ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ട്. വഴിയെ പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്. പ്രതി എത്തിയപ്പോള്‍ വേദിയിലുള്ളവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കാനും ഏര്‍പ്പാടാക്കിയിരുന്നു.
രണ്ടുദിവസം കാത്തിരിക്കണമെന്നും ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ താന്‍ ഉണ്ടാകരുതെന്നും അതിന് പ്രത്യേക കാരണമുണ്ടെന്നും പ്രതി പറഞ്ഞിരുന്നു. ആ കാരണം രണ്ടുദിവസം കഴിഞ്ഞ് എല്ലാവരും അറിയുമെന്നും പറഞ്ഞു.
പ്രതി അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളുമാണ്. പ്രതിയുടെ സഹപ്രവര്‍ത്തകരും സഹപാഠികളും ഭരണസിരാ കേന്ദ്രങ്ങളിലുള്ളവരാണ്. നിയമവ്യവസ്ഥയുമായി സഹരിക്കാതെ ഒളിവില്‍പ്പോയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.പി. ദിവ്യയില്‍നിന്ന് തങ്ങള്‍ക്കും കുടുംബത്തിനും ഭീഷണിയുണ്ടാകുമെന്ന് സാക്ഷികള്‍ക്ക് ഭയമുണ്ട്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ പിന്തിരിപ്പിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയുംചെയ്യും. രണ്ട് പെണ്‍മക്കളുടെ ഏക ആശ്രയമായിരുന്നു എ.ഡി.എം. വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുടെയും കോന്നി തഹസില്‍ദാരായ ഭാര്യയുടെയും ഏക തുണയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് നയിച്ചയാളാണ് പ്രതിയെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി.
വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി വൈകിയും ആളുകൾ വീടുകളിലേക്കു പോകാൻ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടിനിൽക്കുകയാണെന്ന് 11-ാം വാർഡ് അംഗം നാസർ പറഞ്ഞു. രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായി. രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.
വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തലോര്‍ പൊറത്തൂക്കാരന്‍ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് വിവരം.
വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജോജു വീടിന്റെ ടെറസിന് മുകളിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേര്‍പ്പെട്ട നിലയിലായിരുന്നു. സംഭവ ശേഷം ജോജു വീടിന് മുകളില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജോജുവിന് തലോരില്‍ വര്‍ക്ക്‌ഷോപ്പും ലിഞ്ചു ബ്യൂട്ടീഷ്യനുമാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ഇടുക്കി സ്വദേശിയായ ലിഞ്ചുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. ജോജുവിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം.
കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വഴക്കിനെ തുടര്‍ന്ന് പുതുക്കാട് പോലീസില്‍ പരാതിയുമുണ്ടായിരുന്നു. ചാലക്കുടി ഡി.വൈ.എസ്.പി., സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ശ്യാംജിത്ത് (26) നെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ശ്യാംജിത്ത് കാറിനുള്ളിലും ലോഡ്ജ് മുറിയിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി പ്രായപൂർത്തിയാകുന്നതിന് മുൻപാണ് ആറ്റിങ്ങലിൽ ടാക്സി ഡ്രൈവറായ ശ്യാംജിത്തിനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. വിവാഹതിനായ യുവാവ് ഇക്കാര്യം മറച്ച് വെച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. ഇന്‍സ്റ്റഗ്രാമിലെ സൗഹൃദം പിന്നീട് പ്രണയമായി. വിവാഹ വാഗ്ദനം ചെയ്ത് പെൺകുട്ടിയുടെ വിശ്വാസവും പിടിച്ച് പറ്റി.
തുടർന്ന് പെൺകുട്ടിയെ പുല്ലൂരിലെത്തിച്ച് ഇന്നോവ കാറിൽ വെച്ചും കാർണാടക ഉഡുപ്പിയിലെ ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചു. പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം പെൺകുട്ടി അറിയുന്നത്. വിവാഹിതനാണെന്നത് മറച്ചു വെച്ച് തന്നെ ശ്യാംജിത്ത് വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് പോലീസ് യുവാവിനെ പിടികൂടുകയും പോക്സോ നിയമം ചുമത്തി കേസെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തെ പിടിച്ചുലച്ച എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ രണ്ടാഴ്ചയ്ക്ക്‌ശേഷം പി.പി. ദിവ്യ പോലീസ് പിടിയില്‍. ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.പി. ദിവ്യ കണ്ണപുരം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയെന്നും തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തുമെന്നാണ് പ്രാഥമികവിവരം. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയില്ല.
എ.ഡി.എമ്മിന്റെ മരണത്തില്‍ പി.പി. ദിവ്യയ്‌ക്കെതിരേ കേസെടുത്തിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കാത്തത് പോലീസിന്റെ ഒത്തുകളിയാണെന്ന് പരക്കെ ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാരും സി.പി.എമ്മും പോലീസുമായി ചേര്‍ന്ന് ദിവ്യയെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷകക്ഷികള്‍ അടക്കം തുറന്നടിച്ചു. ദിവ്യ ഒളിവിലാണെന്ന് പോലീസ് ആവര്‍ത്തിക്കുന്നതിനിടെയും ഇവരെ കണ്ടെത്താന്‍ പോലീസ് കാര്യക്ഷമമായ ഒരന്വേഷണവും നടത്തിയില്ലെന്നും ആരോപണമുണ്ടായി. ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് പോലീസിന് വേറെ മാർഗമില്ലാതായത്.
ഒക്ടോബര്‍ 14-ന് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തിനെതിരേ ആരോപണമുന്നയിച്ച് പ്രസംഗിച്ചശേഷം വേദിവിട്ടിറങ്ങിയ പി.പി. ദിവ്യ പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിറ്റേദിവസം എ.ഡി.എമ്മിന്റെ മരണവിവരം പുറത്തറിഞ്ഞത് മുതല്‍ കണ്ണൂരിലെ യുവനേതാവ് പൊതുരംഗത്തുനിന്ന് വിട്ടുനിന്നു. ഇതിനിടെ, പി.പി. ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കാനായിരുന്നു സി.പി.എമ്മിന്റെ ആദ്യശ്രമം. കണ്ണൂരിലെ സി.പി.എം. നേതാക്കളടക്കം ദിവ്യയുടെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തെ വിമര്‍ശിച്ചെങ്കിലും ദിവ്യ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ ഇടപെടലാണെന്നായിരുന്നു വിശദീകരിച്ചത്.
ആരോപണത്തിന്റെ പേരില്‍ ദിവ്യയുടെ രാഷ്ട്രീയജീവിതം വിട്ടുതരാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കളും പ്രതികരിച്ചു. എന്നാല്‍, പത്തനംതിട്ടയിലെ സി.പി.എം. എ.ഡി.എം. നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമായിരുന്നു. എ.ഡി.എമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് പത്തനംതിട്ടയിലെ സി.പി.എം. ജില്ലാ നേതാക്കളടക്കം ആവശ്യപ്പെട്ടു. പത്തനംതിട്ടയിലെ സി.പി.എം. തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ദിവ്യയുടെ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടു.
അതിനിടെ, എ.ഡി.എം. നവീന്‍ബാബുവിനെതിരേ സി.പി.എം. കേന്ദ്രങ്ങള്‍ ഉന്നയിച്ച പരാതിക്കഥയും പൊളിഞ്ഞുവീണു. പെട്രോള്‍പമ്പിന്റെ എന്‍.ഒ.സി.ക്കായി നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്ന് അവകാശപ്പെട്ട പ്രശാന്തന്‍, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെന്ന് പറഞ്ഞാണ് ആദ്യദിവസങ്ങളില്‍ ഒരു പരാതിയുടെ പകര്‍പ്പ് പ്രചരിപ്പിച്ചത്. എന്നാല്‍, ഈ പരാതി മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ എത്തിയിരുന്നില്ല. മാത്രമല്ല, പരാതിക്കാരന്റെ ഒപ്പും വ്യത്യസ്തമായിരുന്നു. ഇതോടെ പരാതി കെട്ടിച്ചമച്ചതാണെന്ന ആരോപണം ശക്തമായി. പിന്നാലെ പ്രശാന്തന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍പോലും വരാതെ മുങ്ങിനടന്നു.
എ.ഡി.എമ്മിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഒക്ടോബര്‍ 17-നാണ് പി.പി. ദിവ്യക്കെതിരേ പോലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. ഈ സമയത്താണ് തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് പി.പി. ദിവ്യ പ്രസ്താവനയിറക്കിയത്. പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നല്‍കി. അതിനിടെ, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സി.പി.എം. സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. പാര്‍ട്ടി രണ്ടുതട്ടില്‍ അല്ലെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍, പാര്‍ട്ടി നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് ആവര്‍ത്തിക്കുമ്പോഴും ദിവ്യയുടെ അറസ്റ്റും ചോദ്യംചെയ്യലും വൈകുന്നത് പ്രതിപക്ഷകക്ഷികള്‍ ആയുധമാക്കി. ഒരേസമയം വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും സഞ്ചരിക്കുകയാണ് സി.പി.എം. ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസെടുത്തിട്ടും ദിവ്യയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നും ആരോപണം ശക്തമായി. ഇതിനിടെയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഒടുവില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ നാടകീയമായിട്ടായിരുന്നു ദിവ്യയുടെ കീഴടങ്ങലും.
ജനിച്ച നാടിന്റെ സ്വാധീനമാണ് പുതിയപുരയില്‍ ദിവ്യയെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. പാര്‍ട്ടി ഗ്രാമത്തിലെ നിരന്തര രാഷ്ട്രീയ ഇടപെടലുകളും നാടകപ്രവര്‍ത്തനായ അച്ഛന്റെ സ്വാധീനവും സഖാക്കളുമായുള്ള ആത്മബന്ധങ്ങളുമെല്ലാം ചെറിയ പ്രായത്തില്‍ തന്നെ ദിവ്യയെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എത്തിച്ചു. ഇരിണാവ് എല്‍.പി സ്‌കൂള്‍, കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലിം യു.പി സ്‌കൂള്‍, ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെയാണ് സജീവ എസ്.എഫ്.ഐ സംഘടനാപ്രവര്‍ത്തകയായി ദിവ്യ മാറുന്നത്. പിന്നീട് മലയാള ബിരുദ പഠനത്തിന് അവിടെ ചേരുമ്പോഴേക്കും കോളേജിന് പുറത്തേക്ക് സംഘടനാ പ്രവര്‍ത്തനം വളര്‍ന്നിരുന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന ഉപഭാരവാഹിയുമായി. ഇപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. 2005 മുതല്‍ 2010 വരെ ദിവ്യ ചെറുകുന്ന് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്നു. 2010-15 ല്‍ കല്യാശേരി ഡിവിഷനില്‍ നിന്ന് ജയിച്ച് വൈസ് പ്രസിഡന്റായി.
പി.കെ ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ ശൈലജയ്ക്കും പിന്നാലെ സി.പി.എം വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് ദിവ്യ. ഇവരൊക്കെ എത്തിയ പോലെ തന്നെ എം.എല്‍.എ സ്ഥാനവും മന്ത്രി സ്ഥാനവും പാര്‍ട്ടി സംസ്ഥാന നേതൃത്വവുമെല്ലാം ദിവ്യക്കും പ്രതീക്ഷിച്ചവര്‍ ഏറെയാണ്. അവിടെ നിന്നാണ് ദിവ്യയുടെ രാഷ്ട്രീയജീവിതത്തില്‍ അപ്രതീക്ഷിത വീഴ്ചയുണ്ടായത്.