അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പ്.
അക്രമം, കവര്‍ച്ച എന്നിവ നടത്തുന്നത് വിസ റദ്ദാക്കാന്‍ ഇടയാക്കുമെന്ന് എംബസി അറിയിച്ചു. മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ യു.എസ് വിസയ്ക്ക് അയോഗ്യരാകുമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.
അമേരിക്കയിലെ ഇല്ലിനോയിസില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വനിത പിടിയിലായതിന് പിന്നാലെയാണ് എംബസിയുടെ ഉപദേശം. അമേരിക്കയിലെത്തുന്ന വിദേശ സന്ദര്‍ശകര്‍ രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
സന്ദര്‍ശക വിസയില്‍ അമേരിക്കയിലേക്ക് വരുന്നവര്‍ രാജ്യത്തെ ക്രമസമാധാന നിലയെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മെയ് ഒന്നിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 1.11 ലക്ഷം രൂപ വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നലെയാണ് എംബസിയുടെ പ്രതികരണം.
ഏഴ് മണിക്കൂറോളം ഇവര്‍ സ്റ്റോറില്‍ ചുറ്റിത്തിരിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓരോ സാധനങ്ങള്‍ എടുക്കുന്നതും പിന്നീട് ഫോണില്‍ എന്തോ പരിശോധിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചു. ഒടുവില്‍ പണം അടയ്ക്കാതെ സാധനങ്ങളുമായി പുറത്തു പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പൊലീസിനെ വിളിച്ചത്.
പിടിക്കപ്പെട്ടതോടെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്ത്രീ ശ്രമിച്ചു. ക്ഷമിക്കണമെന്നും താന്‍ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാന്‍ പോകുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
എന്നാല്‍ ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോയെന്നും താന്‍ അങ്ങനെ കരുതുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്ഥാപനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണയിച്ചാണ് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നത് തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ”ചില സൗഹൃദ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതു വളരെ വൈകാരികമായ വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. കുടുംബത്തെ സഹായിക്കാന്‍ നിയമസഹായം നല്‍കുകയും ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹാരത്തിനായ പ്രാദേശിക അധികാരികളെയും ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ധാരണയിലെത്താന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനായാണ് ഇത് ചെയ്തത്. ജൂലൈ 16നു നിശ്ചയിച്ചിരുന്ന വധശിക്ഷ യെമന്‍ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്.” വിദേശകാര്യ വക്താവ് പറഞ്ഞു.
വധശിക്ഷ എത്ര നാളത്തേക്കാണ് മാറ്റിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കുടുംബങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്നാണു പ്രതീക്ഷയെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശിക ജയില്‍ അധികൃതരുമായും പ്രോസിക്യൂഷന്‍ ഓഫിസുമായും സൗദിയിലെ ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തുകയും കുടുംബങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. അതേ സമയം അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ നടത്തി ഇടപെടുകളെ സംബന്ധിച്ച് അറിവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീപ് ജയ്സ്വാള്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ബിസിനസ് പങ്കാളിയായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്കു വിധിച്ചത്. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വധശിക്ഷ വിവിധ തലങ്ങളില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ നിലവില്‍ ഇന്ത്യയ്ക്ക് എംബസിയില്ല. ഇതു വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലിനു തടസ്സമായിരുന്നു. നിമിഷപ്രിയയെ പാര്‍പ്പിച്ചിട്ടുള്ള ജയിലുള്‍പ്പെടുന്ന സനാ നഗരം യെമനിലെ വിമതവിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവരുമായി ഇന്ത്യയ്ക്കു കാര്യമായ ബന്ധമില്ലാത്ത സാഹചര്യത്തില്‍ പ്രാദേശിക മധ്യസ്ഥരുടെയും ഇറാന്‍ സര്‍ക്കാരിന്റെയും മറ്റും സഹായത്തോടെയാണ് ഇടപെടലുകള്‍. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെയാണ് നിമിഷപ്രിയയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുള്ളത്.
കൊല്ലം ഇരവിപുരം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളായ അനീറ്റ ബെനാന്‍സ് (25) ആണ് മരിച്ചത്. കാനഡയില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭര്‍ത്താവ് ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന്‍ (31), സഹോദരന്‍ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്എച്ച്ഒ എം.എസ്. ഷാജന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
യുവാവിന്റെ കാമുകിയായിരുന്നു ഒന്നാംപ്രതി അഖില. മറ്റൊരു സ്ത്രീയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ ചേട്ടനായ അനൂപും ജനുവരി 22-ന് രാത്രി 8.45-ഓടെ യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടു പോയി. വിവാഹം മുടക്കുകയും ചെയ്തു. ഇതിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്‍. ദിനേശ്കുമാര്‍, സി.എം. ക്ലീറ്റസ്, സതീശന്‍, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ അര്‍ജുന്‍, തെസ്നി ജോസ്, വിനീത്, കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
പാലക്കാട് വീണ്ടും ഒരാള്‍ക്കു കൂടി നിപ രോഗം സ്ഥിരീകരിച്ചു.പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛനൊപ്പം നിന്നത് ഇദ്ദേഹമാണ്.നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് 32 കാരനായ ഇദ്ദേഹം.പാലക്കാട് രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം.
പാലക്കാട് യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. യുവതി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികകളിലായി ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
വയനാട്ടില്‍ പതിന്നാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം നല്‍കി രണ്ടുപേര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.
റോമി കുര്യാക്കോസ്
ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാൺസ്ലെയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ രാജിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഒ സി(യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാൺസ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലൻ ജെയിംസ് ഒവിൽ, മനോജ് മോൻസി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുൽ രമണൻ നന്ദി പ്രകാശിപ്പിച്ചു.
എ ഐ സി സിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐ ഒ സി – ഓ ഐ സി സി സംഘടനകളുടെ ലയനശേഷം യു കെയിൽ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാൺസ്ലെ യൂണിറ്റ്.
കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ബാൺസ്ലെയിലെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.
സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
ഭാരവാഹികൾ:
പ്രസിഡന്റ്: ബിബിൻ രാജ് കുരീക്കൻപാറ
വൈസ് പ്രസിഡന്റ്: അനീഷ ജിജോ
ജനറൽ സെക്രട്ടറി: രാജുൽ രമണൻ
ജോയിന്റ് സെക്രട്ടറി: വിനീത് മാത്യു
ട്രഷറർ: ജെഫിൻ ജോസ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ബിനു ജോസഫ്, അലൻ ജെയിംസ് ഒവിൽ, ബേബി ജോസ്, മനോജ് മോൻസി, ജിനു മാത്യു

ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു പറത്തിക്കൊണ്ടുപോകും.
വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്‌സിലയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടര്‍ന്ന് ചാക്കയിലെ ഹാങ്ങറില്‍നിന്നു പുറത്തിറക്കി എന്‍ജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കി.
വിമാനം പറത്തിക്കൊണ്ടുപോകുന്നതിനുള്ള എന്‍ജിന്റെ ക്ഷമതാപരിശോധനയാണ് ഹാങ്ങറിലുള്ള സാന്‍ഡ് ബ്ലാസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിമാനം പറത്തിക്കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.
അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്നാണ് ജൂണ്‍ 14-ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. അറ്റകുറ്റപ്പണിക്കെത്തിച്ചിരുന്ന സാങ്കേതികോപകരണങ്ങള്‍ തിരികെ കൊണ്ടുപോകുന്നതിനായി ബ്രിട്ടണിന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ബുധനാഴ്ച തിരുവനന്തപുരത്തെത്തും.
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകള്‍ ഇന്നും തുടരും.
ദയാധനം സ്വീകരിക്കുന്നതില്‍ കൂടി അന്തിമതീരുമാനത്തില്‍ എത്തലാണ് അടുത്ത ഘട്ടം. വിഷയത്തില്‍ ഇടപെട്ടതായി കാട്ടി കൂടുതല്‍ പേർ രംഗത്തെത്തുകയാണ്.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു.
കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു.
ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പലാണ് വീണ്ടെടുക്കുക.
ജൂണ്‍ 25ന് ആരംഭിച്ച ദൗത്യം
പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നു.
ഇനി ഏഴ് ദിവസം പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍
ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 ദൗത്യ സംഘത്തിന് ഇനി ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക വിലയിരുത്തലുകൾ നടത്തും. ജോൺസൺ സ്‌പേസ് സെന്‍ററില്‍ നാസയുടെ മെഡിക്കല്‍ സംഘത്തിന് പുറമെ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്‌ധരും ശുഭാംശുവിന്‍റെ ആരോഗ്യനില നിരീക്ഷിക്കാനുണ്ടാകും.
മടങ്ങിയെത്തുന്ന നാല് ആക്സിയം യാത്രികരും ഫിസിക്കല്‍ തെറാപ്പിയടക്കമുള്ള ആരോഗ്യ പരിശീലനങ്ങള്‍ക്ക് വിധേയരാകും. മസിലുകളുടെ കരുത്തും ചലനശേഷിയും എല്ലുകളുടെ ആരോഗ്യവും അടക്കം വീണ്ടെടുക്കുന്നതിനാണിത്. എന്നാല്‍ രണ്ടാഴ്‌ച മാത്രമാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ദൈര്‍ഘ്യം എന്നതിനാല്‍ യാത്രികര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല.