Latest News

രാജൻ എൻ കെ

ലോട്ടറി അടിച്ചവിവരം ഏജന്റുവിളിച്ചു പറയുമ്പോൾ അയാൾ ഓഫിസിലുണ്ടായിരുന്നു.വിശ്വാസം വരാതെ ഒന്നു ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്തപ്പോൾ ഉണ്ടായ സന്തോഷത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ഒരു സന്ദേഹം മനസ്സിൽ നിറഞ്ഞു. അതിനു കാരണമുണ്ട് ഒരുദുർബ്ബല മനസ്സാണ് അയാൾക്ക്‌. അമിത സന്തോഷം പോലും അയാൾക്ക്‌ താങ്ങാനാവില്ല. കോടീശ്വരൻ ആത്മഹത്യ ചെയ്യുന്നതും ഇന്നൊരു വാർത്തയല്ലല്ലോ. സത്യത്തിൽ അയാൾ ലോട്ടറി അടിക്കാൻ വേണ്ടിയിട്ടാണോ ടിക്കറ്റെടുത്തിരുന്നത് ? ആദ്യം അങ്ങനെയായിരുന്നെങ്കിലും പിന്നീടത് എപ്പോഴോ അയാളെ അടയാളപ്പെടുത്തുന്ന സ്വഭാവമായി മാറുകയായിരുന്നില്ലേ ?

അയാൾ വെരുകിനെപ്പോലെ ഓഫീസിനുള്ളിലൂടെ തലങ്ങും വിലങ്ങും രണ്ടുമൂന്നുവട്ടം നടന്നു . പെട്ടന്ന് ആരോടും ഒന്നുംപറയാതെ പുറത്തിറങ്ങി.താഴെ റോഡിലൂടെ കടന്നുപോയ ലോട്ടറിയുടെ അനൗൺസ്മെന്റ് വാഹനം അബദ്ധത്തിൽ അയാളെ ചെറുതായി തട്ടിവീഴ്ത്തി. പെട്ടന്ന് ഡൈവർ ചാടിയിറങ്ങി അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒന്നും പറ്റിയില്ല ഒരു പോറൽ പോലും . കാറിലെ അനൗൺസ്മെന്റ് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. നാളെയാണ് നാളെയാണ് നറുക്കെടുപ്പ്. ഒരുപക്ഷെ നാളത്തെ കോടീശ്വരൻ നിങ്ങളയിക്കാം… അജ്ഞാതനായ കോടീശ്വരനെ വഴിയിലുപേക്ഷിച്ച് വാഹനം പിന്നെയും മുന്നോട്ട് പോയി.

താലൂക്ക് ഓഫിസിലെ തൂപ്പുകാരനാണ് അയാൾ. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും ഒരിക്കലും കൂട്ടിമുട്ടാറില്ലെങ്കിലും ലോട്ടറി എടുക്കുന്നത് അയാൾക്ക് പല്ല് തേയ്ക്കുന്നത് പോലെ ഒരു നിത്യവൃത്തിയാണ്. അത് വേണ്ടന്നു വയ്ക്കാൻ പറ്റുമോ?
അതുപോലെ അസംബന്ധമാണ് അങ്ങനെയൊരു ചോദ്യവും.

കഴിഞ്ഞആഴ്ച അയാളിലെ ലോട്ടറി ഭ്രമക്കാരനെ പരീക്ഷിച്ച ഒരു സംഭവമുണ്ടായി.ഭ്രമിച്ചു പോയവനാണ് പിന്നെ ഭ്രാന്തനാകുന്നത്. ലോട്ടറി അടിക്കുന്ന നമ്പറുകൾ തിരഞ്ഞെടുക്കാനുള്ള വിദ്യകൾ എന്ന ബോർഡും വച്ചിരിക്കുന്ന ഒരു ന്യൂമറോളജിക്കാരന്റ കട കണ്ട് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
അയാൾ ചില കണക്കുകൾ പറഞ്ഞു കൊടുത്തു. കഥാ നായകൻ
പോക്കറ്റിൽ തപ്പി നോക്കി. വണ്ടിക്കൂലിയെ ഉള്ളു. മടിച്ചില്ല നേരെ വിദ്യാധരന്റെ കടയിൽ പോയി ടിക്കറ്റെടുത്തു.പുറത്തേക്കിറങ്ങിയപ്പോൾ കഷ്ടകാലമെന്നെ പറയേണ്ടു. വള്ളിച്ചെരുപ്പിന്റെ വാറു പൊട്ടിപ്പോയി.നാലുകിലോമീറ്റർ നടക്കാനുള്ളതാണ്. എന്തു ചെയ്യും?
ടിക്കറ്റ് തിരികെ കൊടുത്തു കാശ് വാങ്ങിയാൽ ഒന്നുകിൽ ബസ്സിന് പോകാം
അല്ലെങ്കിൽ ചെരുപ്പിട്ട് നടക്കാം.

ഒന്നിനും അയാളെ പ്രലോഭി പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാൾ ചെരുപ്പ് രണ്ടും ബാഗിലേക്ക് തിരുകി നടക്കാൻ തുടങ്ങി.

ടെംപിൾ കോർണറിലേ വിദ്യാധരന്റെ ലോട്ടറിക്കടയിൽ നിന്നും നമ്മുടെ കഥാനായകൻ ടിക്കെറ്റ് എടുക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷമെങ്കിലും ആയിരിക്കാണും.നറുക്കെടുക്കുന്ന ദിവസവും സമയവും ഓർത്തുവക്കാറില്ല. അങ്ങനെയുള്ള ടെൻഷൻ അടിപ്പിക്കുന്ന വിചാരങ്ങളൊന്നും അയാൾക്കില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വിദ്യാധരൻ വിളിക്കും.

വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്‌മകളുടെയും സമ്മർദ്ദം ഏറെയുണ്ട്.എല്ലാം നിശബ്ദമായി സഹിക്കുകയാണ് ഭാര്യ.ഒരിക്കൽ അയാൾ ഭ്രാന്തനെപ്പോലെ അവളുടെ നേരേ ചീറിയടുത്തു. മറ്റെന്തുംനീ പറഞ്ഞോ? ലോട്ടറിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
കത്തുന്ന കണ്ണുകളോടെ അയാൾ അവളെ ഭയപ്പെടുത്തി.
ലോട്ടറിയെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഹൃദയം പോലെ. പിന്നെ ഒരു നിഴലു പോലെ അവൾ അയാളെ അനുസരിച്ചു.

സ്വപ്നം കാണാൻ ഒരു ലോട്ടറി വേണം. അയാൾ എത്തിപ്പെട്ട പ്രത്യേക മാനസികാവസ്ഥയാണത്.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളിലെ ഭാഗ്യാന്വേഷി നിരാശപ്പെട്ടില്ല. ചെറിയ ചെറിയ സമ്മാനങ്ങൾ പലവട്ടം അയാളെ തേടിവന്നിട്ടുണ്ട്.അതു കൊടുത്തു മുഴുവൻ തുകയ്ക്കും വീണ്ടും ടിക്കറ്റെടുത്തു.

കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ പതിനഞ്ചുകോടിയുടെ ഒന്നാം സമ്മാനം ഇത്തവണ അയാൾക്കാണ്. ഇപ്പോൾ അറിഞ്ഞു കേട്ട് പത്രക്കാരും ചാനലുകാരും വരും. അവർക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം ആൾക്കൂട്ടത്തിന്റെ നടുവിൽ വിചാരണ ചെയ്യപ്പെടും മുമ്പ്.
പരിചയക്കാർ കണ്ട് ചിരിച്ചപ്പോൾ അയാൾ ചിരിക്കാൻ മറന്നു.അയാൾക്കപ്പോൾ മുഖമില്ലായിരുന്നു മനസ്സ് മാത്രം. അവിടെ വിചാരങ്ങളുടെ പതിനെട്ടാം ഉൽസവത്തിന്റെ ആരവമായിരുന്നു.

ആദ്യം വന്ന വണ്ടിയിൽ കയറി. പിന്നിലേക്ക് നോക്കിയപ്പോൾ ഏജന്റിനെയും പിന്നിലിരുത്തി ഒരു പ്രസ്സ് ഫോട്ടോ ഗ്രാഫർ ബസ്സിനെ പിന്തുടരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിന് മൂൻപുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ അയാൾ തീരുമാനിച്ചു.

ഈ ബസ്സെന്താ ഇഴയുന്നത്?
ദേഷ്യം ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽക്കിടന്നു ഞെരിഞ്ഞു. ഓടിക്കുന്ന ഡ്രൈവറെ കണ്ണ് പൊട്ടെ ചീത്തവിളിക്കാൻ തോന്നി.

ബസ്സിലാരോ ലോട്ടറി എന്ന് പറയുന്നത് കേട്ട് അയാൾ കാതുകൂർപ്പിച്ചു.
ആളെ കണ്ട് കിട്ടിയില്ലെന്നാ പറയുന്നത്. കേട്ട് നിന്ന മറ്റെയാൾ ചിരിച്ചു അയാളിപ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരിക്കും. കണ്ടുകിട്ടിയാൽ ആൾക്കാര് വിടുമോ കൊത്തികുടിക്കുകേലെ?

ഇറങ്ങേണ്ട കവലഎത്തി. ബസ്സിറങ്ങി പിന്നിലേക്ക് ഒന്നുകൂടി നോക്കി അവരെ കാണുന്നില്ല. പാടം മുറിച്ചു കടന്ന് തോട്ടു വക്കത്തുകൂടി കുറച്ചു നടന്നാൽ വീണ്ടും മെയിൻ റോഡിൽ കയറാം.അതിനാണ് ഈ കുറുക്കുവഴി. പടിഞ്ഞാറോട്ട് നടന്നപ്പോൾ സൂര്യൻ കണ്ണിൽ പൂത്തിരി കത്തിക്കുകയാണ് വരമ്പും കണ്ടവും തിരിച്ചറിയാൻ പറ്റുന്നില്ല.
വഴുക്കലിൽ രണ്ടുമൂന്നുവട്ടം കാല്തെന്നി.

മൊബൈലിൽ നിരന്തരം ബെല്ലടിക്കുന്നു.ഇതിനകം ഒരുപത്ത്‌ കോളെങ്കിലും അയാൾ കട്ട് ചെയ്തു. വെറുതെ ഒന്നു പിന്തിരിഞ്ഞു നോക്കി.ഓട്ടം വെറുതെയാണ്. എങ്കിലുംതോന്നുകയാണ് വെറുതെ ഓടാൻ.
.
അയാളുടെ സഞ്ചാരപതത്തിന് സമാന്തരമായി പ്രസ്സ് ഫോട്ടോഗ്രാഫറുടെ സ്കൂട്ടറും പാഞ്ഞുവരുന്നുണ്ട്. അയാൾ അവർക്ക് മുന്നേ പാടം മുറിച്ചു റോഡിലെത്തി. ഇനി വലത്തോട്ട് ഒരു വളവ് തിരിഞ്ഞാൽ വീടെത്തി.

പ്രസ്സ് ഫോട്ടോഗ്രാഫ്രും ഏജന്റും അയാളുടെ വീട് കണ്ടുപിടിച്ചു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടാണ് ഫോട്ടോഗ്രാഫർക്ക്. ഷീറ്റ് മേഞ്ഞ തേക്കാത്ത ആ കൊച്ചു വീടും പരിസരവും കാമറ ഒപ്പിയെടുത്തു.
തുണി മാറാൻ സമയം കിട്ടാത്തതിൽ നാണിച്ചു കൂമ്പി അയാളുടെ ഭാര്യ അവരെ അകത്തേക്ക് ക്ഷണിച്ചു.

വിദ്യാധരൻ അകത്തേക്ക് കയറി പുറകെ പ്രസ്സ് ഫോട്ടോഗ്രാഫ്രറും.
അപ്പോഴാണ് അവർ വിസ്‌മയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.
അകത്ത് ബെഡ് പോലെ നിരത്തി അടുക്കിയിരിക്കുന്ന ലോട്ടറികൾക്ക് മുകളിൽ അയാൾ മലർന്നു കിടക്കുന്നു.കണ്ണടച്ച് കിടക്കുന്ന അയാളുടെ രൂപം പെട്ടന്ന് പ്രസ്സ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി. കയ്യുകൾ രണ്ടും വശങ്ങളിലേക്ക് നീട്ടവച്ച് കാലുകൾ ചേർത്ത് തല പാതിചരിച്ച ക്രിസ്തുവിന്റെ ക്രൂശിതരൂപം.ഝടുതിയിൽ ആ മനോഹര ദൃശ്യം പകർത്താൻ കാമറ കണ്ണുചിമ്മി.
തൊട്ടടുത്ത് അയാളുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നേപ്പോൾ ഇടയ്ക്കൊന്നു കണ്ണു തുറന്നു. തൊട്ടു മുന്നിൽ വിദ്യാധരനെ കണ്ട് അയാൾ ചിരിച്ചു. സന്തതസഹചാരിയായ പട്ടി തൊട്ടടുത്ത് കാവലിരിപ്പുണ്ട്.നായ അവരെ രണ്ടുപേരെയും സംശയത്തോടെ നോക്കി ഒന്നു കുരച്ചു അപ്പോൾ അയാളവനെ ശാസിച്ചു.

ടിക്കറ്റ് നാളെ ബാങ്കിൽ കൊടുക്കാം. അയാൾ വിദ്യാധരനോട് പറഞ്ഞു.

ഫോട്ടോഗ്രാഫർക്ക് അറിയേണ്ടത് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ ടിക്കറ്റുകളെക്കുറിച്ചാണ്.
നോക്കു മിസ്റ്റർ ഈ ഒരോ ടിക്കറ്റും ലോട്ടറി അടിച്ചു കോടീശ്വരനായി മാറിയ സ്വപ്നങ്ങളിൽ ഞാനുറങ്ങിയ എന്റെ രാത്രികളാണ്. ഉറക്കം വരാത്തവന്റെ
സ്ലീപ്പിങ് പിൽസുകളാണ് ഈ ടിക്കറ്റുകൾ.

നാളെ മുതൽ തന്റെ ഉറക്കം നഷ്ടപ്പെടുകയാണ്. സ്വപ്നം യാഥാർഥ്യമായവന്റെ സന്തോഷം
മാഞ്ഞുപോകുമോ? ഇപ്പോൾ ഭയത്തിന്റ ഭ്രാന്താണ് അയാളിൽ ആവേശിച്ചിരിക്കുന്നത്. നോട്ടുകെട്ടുകൾക്ക് മുകളിലല്ല ലോട്ടറി ടിക്കറ്റുകൾക്ക് മുകളിലായിരുന്നു തന്റെ സന്തോഷവും സമാധാനവും.

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ മനസ്സിൽ നാളെ വരാനിരിക്കുന്ന സഹായാഭ്യർത്ഥനക്കാരുടെയും ഭീഷണി മുഴക്കുന്നവരുടെയും അവ്യക്തമായ കുറെ മുഖങ്ങളായിരുന്നു. ഉറങ്ങാൻ കഴിയാതെ അയാൾ ഇടയ്ക്കിടെ ഞെട്ടിയുണർന്നു.
അയാളുടെ പ്രിയപ്പെട്ട കൈസർ പുറത്ത് അസ്വസ്ഥജനകമായ ആ മനസ്സ് വായിച്ചെടുത്ത് മുരണ്ടു. നേരം വെളുത്തപ്പോൾ അവനെന്തോ തീരുമാനിച്ചുറച്ച്
മുൻ വാതിലിനരുകിൽ കുത്തിയിരുന്നു.

രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.

ശ്രീകുമാരി അശോകൻ

ഓണം മങ്ങിയൊരോർമയായ്‌ തീരുന്നു
ഓരോ മനസ്സീന്നും മാഞ്ഞുപോകുന്നു
ഒരു നല്ല ചിത്രം വരച്ചപോലെന്നുള്ളിൽ
ഓണനിലാവിന്നൊഴുകിടുമ്പോൾ
പാണന്റെ നന്തുണി പാടുന്നൊരീണത്തിൽ
പാടിപ്പതിഞ്ഞ മറ്റൊരീണമായ്‌ ഞാൻ
പാർവണ ചന്ദ്രിക ചാറണിഞ്ഞെത്തുന്ന
പാതിരാ പൂവുകൾ കൺ ചിമ്മിയോ
മലയജ പവനെന്റെ മൃദുഗാന പല്ലവി
മൗനാനുരാഗത്തിൻ നിമന്ത്രണമായ്‌
മനതാരിലായിരം നറുസ്വപ്ന ജാലമായ്‌
മകരന്ദമായ് ഉള്ളിൽ അലിഞ്ഞീടവേ
ഒരുനവ്യസ്‌മൃതിയുടെ പരിലാളനങ്ങളിൽ
ഓണവും ശ്രാവണ ചന്ദ്രികയും മെല്ലെ
ഓർമ ചിമിഴിൽ മുനിഞ്ഞു കത്തും
ഓണത്തപ്പാ നീ അരികിലെത്തും
പൂക്കളം കാണുവാൻ നീ ഓടിയെത്തും
പൂവേ പൊലി പാടി ഞാനുമെത്തും
പരിമൃദു പവനെന്റെ അധിധന്യമായൊരു
പരിരംഭണത്തിൽ ഞാൻ അലിഞ്ഞു ചേരും.
പുതിയൊരു പൊന്നോണപ്പുലരിതൻ ഗരിമയെ
പൂക്കളമിട്ടു ഞാൻ എതിരേറ്റിടും മെല്ലെ
പൂനിലാ വൊഴുകുന്ന ആവണി രാവിനെ
പുൽകിയുറങ്ങും ഞാൻ മോദമോടെ.

ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്‌ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314

വര : അനുജ സജീവ്

ജെഗി ജോസഫ്

യു.കെയിലെ വിപുലമായ ഓണാഘോഷങ്ങള്‍ക്ക് പൊന്‍തിളക്കത്തോടെ തുടക്കം കുറിച്ച് നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സ്. ലണ്ടനില്‍ ജീവിക്കുന്നവരും യുകെ തലസ്ഥാനത്തുനിന്നു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചേക്കേറിയവരും ഒരുമിക്കുന്ന ഈ സൗഹൃദ കൂട്ടായ്മ ഒരുക്കിയ ഓണാഘോഷം എല്ലാ കൊല്ലത്തേയും പോലെ ഇത്തവണയും മികവുറ്റതായി.

വെംബ്ലി സഡ്ബറി ഹോളില്‍ നടന്ന ആവേശകരമായ ആഘോഷത്തിനു ഒരുക്കമായി 100-ല്‍ പരം ദിവസങ്ങളായി 100-ഓളം കലാകാരന്മാരും സംഘാടകരും ഒന്നിച്ചു പ്രയത്നിച്ചു. തീരുമാനിച്ചതുപോലെ കൃത്യസമയത്ത് തുടക്കവും കലാശവും അരങ്ങേറിയത് ആഘോഷങ്ങള്‍ കെങ്കേമമാക്കി.
ഷെഫ് ഫെബിന്റെയും തോമസ് ജോയുടെയും നേതൃത്വത്തില്‍ ഈ കൂട്ടായ്മ തന്നെ ഒരുക്കിയ 26 കൂട്ട് ഓണസദ്യ പരിപാടിയുടെ തുടക്കം ഉത്തേജകമാക്കി മാറ്റി. രണ്ടു പായസവും ബോളിയും ഉള്‍പ്പെട്ട സദ്യക്കായി നടത്തിയ കലവറയിലെ ഒരുക്കങ്ങള്‍ സിനിമ ഗാനരങ്ങളെ വെല്ലുന്ന രീതിയില്‍ ഒരു വീഡിയോ കൂടിയായി വേദിയില്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളികൂട്ടായ്മയുടെ ബലം ഏവര്‍ക്കും വ്യക്തമായി.ഉച്ചക്ക് 12 മണിമുതല്‍ 3 മണി വരെ സദ്യ വിളമ്പിയതിനു ശേഷം കാണികള്‍ക്കായി ഒരുക്കിവച്ച കലാവിരുന്ന് വ്യത്യസ്തകള്‍ കൊണ്ടും മികവ് കൊണ്ടും പ്രൊഫഷണല്‍ സ്റ്റേജ് പ്രോഗ്രാമുകളുമായി കിടപിടിക്കുന്നതായി.

ഔദ്യോഗിക ഭാരവാഹികളില്ലാതെ ഈ സൗഹൃദ കൂട്ടായ്മയില്‍ നിന്ന് സ്വയമേ മുന്നോട്ട് വന്ന എക്‌സിക്യൂട്ടിവ് കമ്മറ്റിയാണ് പരിപാടികള്‍ ഒരുക്കിയത്. മാള സ്വദേശി ചാള്‍സ് നയിച്ച ആഘോഷങ്ങളില്‍ റാല്‍ഫ് അറയ്ക്കല്‍, അനൂപ ജോസഫ്, അശ്വതി അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ ഒരുങ്ങിയപ്പോള്‍ അരുണ്‍ കൊച്ചുപുരയ്ക്കല്‍, ഷിനോ ജോര്‍ജ്ജ്, മേല്‍ജോ, തോമസ് ജോയ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 25-അംഗ കമ്മിറ്റി സംഘടനത്തിനായി ചുക്കാന്‍ പിടിച്ചു.

45 നര്‍ത്തകര്‍ തകര്‍ത്താടിയ ഫ്‌ളാഷ് മോബ് യുവാക്കളുടെ ചടുലമായ നൃത്താവിഷ്‌കാരമായി ഏവരേയും ആവേശത്തിലാക്കി. ന്യൂജന്‍ മാവേലിയായിരുന്നു മറ്റൊരു ‘ ഹൈലൈറ്റ്’. മാവേലിയായി എബി ജോസും തനത് കഥകളി രൂപത്തില്‍ സനികയും എത്തി ഏവരുടേയും ഹൃദയം കീഴടക്കി. താലപ്പൊലി ഏന്തിയ വനിതകളും പുലിക്കളിയും ഒക്കെയായി ഗ്രൗണ്ടില്‍ തന്നെ കൊട്ടുംപാട്ടും കഴിഞ്ഞാണ് ‘ഓണഗ്രാമം’ ചുറ്റി പ്രദക്ഷിണമായി കാണികള്‍ വേദിയിലേക്ക് എത്തിയത്. ലിവര്‍പൂളില്‍ നിന്നുള്ള ‘വാദ്യ’ ചെണ്ടമേള സംഘം താളമേളങ്ങള്‍ക്ക് അകമ്പടിയേകി.

എല്ലാ മലയാളികള്‍ക്കും അഭിമാനമായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റിയന്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. എം എ യുകെ പ്രതിനിധി ശ്രീജിത്ത് ശ്രീധരന്‍, ആനന്ദ് ടിവി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് മാനേജര്‍ ഷാന്‍, പ്രോഗ്രാമിന്റെ പ്രധാന സ്‌പോണ്‍സറായിരുന്ന ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിന്റെ ഡയറക്ടര്‍ ജെഗി ജോസഫ് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉത്ഘാടനം ചെയ്തു.

നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സിന്റെ പത്തുവര്‍ഷത്തെ കഥ പറഞ്ഞുള്ള അവതരണം ‘സുന്ദരി കവല’ എന്ന വീഡിയോ സീരീസ് ആയി ഏവരുടേയും ഹൃദയം കീഴടക്കി. റോമി ജോര്‍ജ്ജും പ്രശസ്ത ഇന്‍ഫ്ലുന്‍സറായ അനൂപ് മൃദുവും ചേര്‍ന്നൊരുക്കിയ ഈ ദൃശ്യാനുഭവം മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയായി.

കഥകളി ഉള്‍പ്പടെ കേരളത്തിന്റെ തനത് കലാരൂപങ്ങളും പുതുമയുടെ ചടുലതയുള്ള പുത്തന്‍ കലാവിഷ്‌കാരങ്ങളുമായി പാട്ടും നൃത്തവും എല്ലാംകൈകോര്‍ത്തപ്പോള്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒരുമിച്ചു ആഘോഷങ്ങളുടെ നിറവായി വേദിയെ മാറ്റി. ഇന്ത്യ കണ്ട ആദ്യ ‘ഡാന്‍സിങ് ഡിജെ’ ഡീന്‍ ജോണ്‍സ് യുവാക്കള്‍ക്ക് പ്രിയങ്കരമായ രീതിയില്‍ മനോഹരമായി പരിപാടിയുടെ കലാശമൊരുക്കി.

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു. മേഘ ബൈജു, എം സി റാല്‍ഫ്, എമില്‍ എലിയാസ്, ആതിര ശശിധരന്‍ എന്നിവരായിരുന്നു അവതാരകര്‍. വൈബ്രന്‍സ് ലണ്ടനായിരുന്നു എല്‍ഇഡി വാള്‍ ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ട് കൈകാര്യം ചെയ്തത്. ഒത്തൊരുമയുടെ ആഘോഷമാണ് ഓണം. അതിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇക്കുറിയും നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സിന്റെ ഓണാഘോഷം.

സതീഷ് തപസ്യ

ഒന്ന്:
കുന്നിറങ്ങി മഴവന്നു.
മോസാർട്ടിന്റെ സംഗീതംപോലെ.
സന്ധ്യാനേരത്തെ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ഇലകൾ മെല്ലെ മിഴികൾ തുറന്നു.
കാറ്റിൽ അടർന്നുവീണ പഴുത്തിലകൾ മഴവെള്ളത്തിനു മീതെ തോണികളായി.
ഇടിമിന്നലുകൾ പ്രണയമില്ലാത്തവരുടെ ഭാഷയിൽ സംസാരിച്ചു.
ചില്ലുപാളികളില്ലാത്ത ജാലകപ്പഴുതിലൂടെ കാറ്റ് മഴയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഞാൻ ഇതൊന്നുമറിയാതെ നിന്നെ വരച്ചുകൊണ്ടേയിരുന്നു
ആകാശത്തു നിന്നും ചീന്തിയെടുത്ത മേഘപാളിയിൽ
വാൻഗോഗിന്റെ ഉന്മാദം നിറഞ്ഞ മഞ്ഞകൊണ്ട്.

രണ്ട്:
ആകാശവിതാനത്തിൽ മിന്നിനിറയുന്ന നക്ഷത്രങ്ങളെന്ന പോലെ ഭൂമിയെ മിന്നാമിനുങ്ങുകൾ അലങ്കരിച്ചു.
മരങ്ങൾ നിലാവിന്റെ വെള്ളിയണിഞ്ഞ് രാത്രിയുടെ സുന്ദരികളായി.
പൊഴിഞ്ഞുവീണ ഹിമബിന്ദുക്കൾ പുൽത്തലപ്പുകളിൽ ധ്യാനനിരതരായി.
അങ്ങുദൂരെ ഏതോ മരക്കൊമ്പിലിരുന്ന് ഒരു രാപ്പക്ഷി പാടി ആ സ്വരലയ സ്പർശത്താൽ മുല്ലമൊട്ടുകൾ വിടർന്നു.
കാറ്റ് അതിന്റെ കൈക്കുമ്പിളിൽ കോരിനിറച്ച മുല്ലപ്പൂവിന്റെ സുഗന്ധവുമായി യാത്ര തുടർന്നു.
ജലാശയങ്ങൾ ആ സുഗന്ധം ശ്വസിച്ച് ഓളം വരച്ചു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി
ജന്മജന്മാന്തരങ്ങളിലെ എന്റെ നിത്യവസന്ത ദേവതേ ഈ വിസ്മയ സുന്ദര മുഹൂർത്തത്തിൽ ഞാൻ നിന്റെ മൗനത്തിന്റെ നാദം കേൾക്കുന്നു.
അതെന്നെ നിത്യപ്രണയത്തിന്റെ സൂഫിസംഗീതം നിറഞ്ഞ ഘോഷയാത്രയിലേക്ക് കൂട്ടികൊണ്ട് പോകുന്നു.

മൂന്ന്:
നിന്റെ മടിയിൽ കവിൾചേർത്തു കിടക്കവെ
ഞാൻ ചെന്നെത്തുന്നു ബോധിച്ചുവട്ടിൽ
ആ നേരം ഗയയിൽ നിന്നൊരു നദി താഴേക്കൊഴുകി എന്നെ തൊടുന്നു
പൊടുന്നനെ ഭൂമിയാകെ പൂക്കൾ കൊണ്ട് നിറഞ്ഞു
പേരറിയാത്ത പലവർണ്ണ തൂവലുകളുള്ള പക്ഷികൾ കൂട്ടത്തോടെ പാട്ടുപാടി.
ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു
എനിക്ക് മുന്നിൽ പ്രശാന്ത നിർമ്മലമായ ഒരു പുലരി.

നാല്:
കിളികളുടെ പാട്ടിൽ നിന്നും
അടർത്തിയെടുത്ത വരികൾ കൊണ്ട്
പൂവുകളുടെ ദളങ്ങളിൽ
ഞാൻ നിന്നെ കുറിച്ചൊരു കവിതയെഴുതി
പുലരിയിൽ തേൻനുകരാൻ വന്ന ശലഭങ്ങൾ അതു വായിച്ചിട്ടു പറഞ്ഞു
“കവിതയ്ക്കും തേനിനും ഒരേ മധുരം”.▪️

സതീഷ് തപസ്യ :- റ്റി കമലമ്മാളുടെ മകനായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ജനനം.
ആനുകാലികങ്ങളിൽ കഥ, കവിത, ബാലസാഹിത്യം എന്നിവ എഴുതുന്നു.
കൃതികൾ – മഞ്ഞു പൊഴിയുമ്പോൾ, അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ .(കവിതാ സമാഹാരങ്ങൾ) മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു.(മിനിക്കഥാ സമാഹാരം) തൊട്ടാവാടി (ബാല കവിതാ സമാഹാരം) മുക്കുറ്റിപ്പൂവ് ബാല കവിതകളുടെ പുസ്തകം അച്ചടിയിൽ (പ്രസാധനം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് )

പുരസ്ക്കാരങ്ങൾ: ഒ വി വിജയൻ സ്മാരക കഥാ പുരസ്ക്കാരം, ജയലക്ഷ്മി സാഹിത്യ പുരസ്ക്കാരം, പൊൻകുന്നം ജനകീയ വയനശാലദശ വാർഷിക പുരസ്ക്കാരം, ഗ്രന്ഥപ്പുര കവിതാ പുരസ്ക്കാരം, പരസ്പരം മാസിക സാഹിത്യ പുരസ്ക്കാരം, പ്രദീപ് മീനടത്തുശേരി കവിതാ പുരസ്കാരം, കോനാട് വേലായുധൻ നായർ ബാലസാഹിത്യ പുരസ്ക്കാരം, ഇൻഡിവുഡ് ഭാഷാ സാഹിത്യ പ്രത്യേക പുരസ്ക്കാരം എന്നീ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 1990 ആഗസ്റ്റ് മാസം 6 ന് ഉണ്ടായ ഒരപകടത്തെ തുടർന്ന് നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി.

നെയ്യാറ്റിൻകരയിൽ തമിഴ്നാട് കൃഷ്ണഗിരിയില്‍ സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന സംഘം അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പാറശ്ശാല പോലീസിന്റെ പിടിയിലായി. സംഭവത്തിന് പിന്നില്‍ ബ്ലാക്ക്‌മെയിലും, ക്വട്ടേഷനുമാണെന്ന് പോലീസ് വ്യക്തമാക്കി.

കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞായിരുന്നു ക്വട്ടേഷന്‍ നടത്തിയത്. ലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം ചെങ്കല്‍ ഉദിയന്‍കുളങ്ങരക്ക് സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തി. പോലീസ് ലഹരി ഉണ്ടെന്ന സംശയത്തോടെ പരിശോധനയ്ക്കായി ചെന്നു.

പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിന്റെ അകത്ത് ഫാന്‍ കറങ്ങിയത് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തുനിന്ന് രക്ഷിക്കണമെന്ന് ശബ്ദംകേട്ടു. വയോധികരായ രണ്ട് കൃഷ്ണഗിരി സ്വദേശികളായിരുന്നു അകത്തുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറക്കാതിരിക്കാന്‍ മരക്കഷണങ്ങള്‍കൊണ്ട് തടസ്സമുണ്ടാക്കിയിരുന്നു.

പോലീസ് വാതില്‍ ചവിട്ടി തുറന്നു. കേരള കര്‍ണാടക- അതിര്‍ത്തി ഗ്രാമമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്ന രണ്ടുപേരെയാണ് അകത്ത് കണ്ടെത്തിയത്. ചങ്ങല കൊണ്ട് ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നതോടെ കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി. അമേരിക്കൻ ഓർഡറുകൾ ധാരാളമുണ്ടായിരുന്നതിനാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ ശേഖരിച്ചുെവച്ചത്. ആറുമാസം മുൻപു തന്നെ അമേരിക്കൻ ഓർഡറുകൾ കേരളത്തിലെ കമ്പനികൾക്ക് ലഭിച്ചിരുന്നു. എന്നാൽ, ഈ ഓർഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.

ഓർഡറുകൾ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഈ വർഷം ഇതിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് കപ്പലിൽ പോയിട്ടുള്ളത്. ബാക്കിയുള്ളത് അയയ്ക്കാനുണ്ട്. ഇതിൽ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരളത്തിൽ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടൽ. അമേരിക്കൻ ഓർഡറുകൾ മുന്നിൽ കണ്ട് കോടികളാണ് കയറ്റുമതി കമ്പനികൾ ചെലവാക്കിയത്. അമേരിക്കൻ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയാണ്.

അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ കുറയുന്നതിനാൽ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്‌നാമും തായ്‌ലാൻഡും നേരത്തേ നൽകിയ ഓർഡറുകളിൽനിന്ന് പിന്മാറുന്നതായി ബിസിനസുകാർ പറയുന്നു. തത്കാലം ചരക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. വില കുറയാനുള്ള സാധ്യതയുള്ളതിനാൽ, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.

കോടിക്കണക്കിനു രൂപ മുതൽമുടക്കി വാങ്ങിയ സമുദ്രോത്പന്നങ്ങൾ, കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്ന് സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സർക്കാർ സഹായം നൽകിയിരുന്നു. കോവിഡിനെക്കാൾ കടുത്ത പ്രതിസന്ധിയാണ്‌ ഇപ്പോൾ മേഖല നേരിടുന്നത്. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ളതായി സീഫുഡ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്. അഭിലാഷ് എന്നയാളാണ് തട്ടിപ്പിനിരയായത്.

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് സെയ്ത് മുഹമ്മദ് അഭിലാഷില്‍നിന്ന് തട്ടിയെടുത്തത്. വൈക്കം പോലീസാണ് സെയ്ത് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായിരുന്നു.

നിലവില്‍ നിഫ്റ്റിയില്‍ 25000 ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 25 ശതമാനത്തിന് പുറമേ അധികമായി 25 ശതമാനം പിഴയായി ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത് ഈ മാസം ആദ്യമാണ്. ഇതിന് ഓഗസ്റ്റ് 27 വരെ സമയവും അനുവദിച്ചിരുന്നു. സമയ പരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ വരുമെന്ന ആശങ്കയാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്.

ബാങ്ക്, മെറ്റല്‍ സെക്ടറാണ് പ്രധാനമായി കൂപ്പുകുത്തിയത്. വോഡഫോണ്‍ ഐഡിയ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ സണ്‍ഫാര്‍മ, അദാനി എന്റര്‍പ്രൈസ്, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. 22 പൈസയുടെ നഷ്ടത്തോടെ 87.78 എന്ന നിലയിലാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ അധികമായി 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന അമേരിക്കന്‍ തീരുമാനം തന്നെയാണ് രൂപയെയും ബാധിച്ചത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന പ്രഖ്യാപനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഒ . സി . രാജു 

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ഒന്നായ മണിമലയിലെ മുക്കട എന്ന പ്രദേശത്തുനിന്നുമാണ് എന്റെ തുടക്കം. ജനിച്ചത് ആറുകിലോമീറ്റര്‍ തെക്കുള്ള പഴയിടം എന്ന സ്ഥലത്തായിരുന്നുവെങ്കിലും ഏഴുവയസ്സുള്ളപ്പോള്‍ മുക്കടയിലേക്ക് ജീവിതം പറിച്ചു നടപ്പെടുകയായിരുന്നു. പഴയിടത്ത് മണിമലയാറിന്റെ തീരത്ത് പാലത്തിനോട് ചേര്‍ന്നുള്ള ഒരു വീട്ടിലായിരുന്നു ഞാന്‍ പിറന്നുവീണത്. ഓലമേഞ്ഞ, പലക മറകളുള്ള വീട്. മുറ്റത്തു വളര്‍ന്ന തെങ്ങുകള്‍ പുഴയിലേക്ക് കുലച്ച വില്ലുപോലെ. വീടിന് മുകളില്‍ മോര്‍ണിംഗ് സ്റ്റാറും കവലയ്ക്കനും ആനവണ്ടിയുമൊക്കെ സര്‍വ്വീസു നടത്തുന്ന പൊന്‍കുന്നം മണിമല റോഡ്. അവിടെനിന്നും താഴേയ്ക്ക് തിരിഞ്ഞ് പഴയിടം പാലത്തിലൂടെ വളഞ്ഞ് അക്കരെ, കയറ്റത്തേയ്ക്കു നീളുന്ന മുക്കട എരുമേലി റോഡ്.

കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കെല്ലാം ആകാശത്തിന്റെ നീല നിറമായിരുന്നു. നീലയിലേക്ക് അല്പം പച്ച കൂടി കലര്‍ത്തിയാല്‍ മണിമലയാറിന്റെ നിറവുമായി, കോരിയെടുത്താല്‍ സ്ഫടിക തുല്ല്യവും. ഉയരം കുറഞ്ഞ, പുഴയിലേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന പഴയിടം പാലത്തിന്റെ കൈവരിയില്‍ ചേര്‍ന്നുനിന്ന് ആഴത്തിലേയ്ക്ക് നോക്കിയാല്‍ പരല്‍മീന്‍ പറ്റങ്ങള്‍ മിന്നുന്നതു കാണാം. കൊള്ളിയാന്‍ പോലെ ഒരു ക്ഷണനേരം മാത്രമാകും ആ കാഴ്ച്ച. പിന്നെയും നിന്നാല്‍ ഒഴുക്കിനൊത്ത് നീണ്ടുവളരുന്ന പായല്‍ പറ്റങ്ങള്‍ക്കിടയില്‍ ഊളിയിട്ടുപോകുന്ന ഓറഞ്ചും കറുപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന ചേറുമീനുകളെ കാണാം. പാറക്കൂട്ടങ്ങളില്‍ മുട്ടിയുരുമ്മുന്ന കല്ലേമുട്ടികളെയും.

കുട്ടിക്കാലത്ത് പലപ്പോഴും ഒപ്പമുണ്ടാകാറുള്ളത് ഒരു കളിക്കൂട്ടുകാരിയായിരുന്നു. സഹപാഠിയുമായിരുന്നു അവള്‍. കാപ്പി പൂക്കു മ്പോഴൊക്കെ അവള്‍ ഓര്‍മ്മകളുടെ സുഗന്ധമാകും. കുന്നിറങ്ങി വന്നപ്പോഴൊക്കെ അവള്‍ ആ മണവും കൊണ്ടുവന്നിരുന്നു. ഡിസംബറിലെ കുളിരുള്ള പ്രഭാതങ്ങളില്‍ ഇലച്ചാര്‍ത്തുകളില്‍ കാപ്പിപൂക്കള്‍ മഞ്ഞിന്‍ തൂവലുകള്‍ വിടര്‍ത്തും. ഞാറാഴ്ചകളില്‍ ഈ പൂക്കള്‍ പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ ഓര്‍മ്മകളും കൊണ്ടുവരും. വെള്ള വസ്ത്രധാരികളായ ആ പെണ്ണുങ്ങള്‍ക്കും ഈ പൂക്കള്‍ക്കും ഒരേനിറം. പ്രഭാതങ്ങളില്‍ മണിമലയാറിന് കുറുകെയുള്ള പാലത്തിലൂടെ കുന്നിന്‍ മുകളിലുള്ള പള്ളിയിലേയ്ക്ക് അവര്‍ നടന്നുപോകും. ദൂരെ മലമുകളില്‍ മണിമുഴങ്ങുമ്പോള്‍ അവര്‍ നടത്തത്തിന്റെ വേഗത കൂടുകയും ചെയ്യും.

ആറ്റുവഞ്ചി പൂത്തുനില്‍ക്കുന്ന തീരത്തുകൂടി ഞങ്ങള്‍ നടക്കുകയായിരുന്നു. അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. പാലത്തില്‍ വെള്ളസാരിയുടുത്ത സ്ത്രീകള്‍ നടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളെ ഇറച്ചി വാങ്ങുവാനായി വീട്ടില്‍ നിന്നും പറഞ്ഞുവിട്ടതായിരുന്നു. പുഴയ്ക്കക്കരെ പോത്തിനെ കശാപ്പുചെയ്യുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു വാങ്ങണം. കടുംപച്ച നിറമുള്ള വള്ളിപ്പടലുകള്‍ പടര്‍ന്നുകിടക്കുന്ന റബര്‍തോട്ടം കടന്നു പിന്നെയും കുറേദൂരം നടക്കണം. തോട്ടത്തിനു തണുപ്പു നല്‍കുവാന്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പടലിന്റെ പപ്പടവട്ടമുള്ള ഇലകളില്‍ റബ്ബറിനു തുരിശടിക്കുമ്പോള്‍ വീഴുന്ന നീലയും വയലറ്റും നിറമുള്ള കണികകള്‍ പച്ചപ്പിനുമുകളില്‍ പ്രിന്റുചെയ്ത ഫോട്ടോഷോപ്പ് ഡിസൈന്‍ പോലെ. വഴിയിലൊക്കെ വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കല്ലന്‍മുളകളുടെയും ഒട്ടലിന്റെയും കൂട്ടങ്ങള്‍ ഒരുപാട്. ചാരും മരുതും വെണ്‍തേക്കും പിന്നെ പേരറിയാത്ത അനേക മനേകം സസ്യജാലങ്ങള്‍ വേറെയും. വെള്ളത്തിലേക്ക് നോക്കിയാല്‍ വേരുകളില്‍ ചുറ്റിപിണയുന്ന പനയാരകന്മാരുള്‍പ്പടെ ചെറുതും വലുതുമായ മീന്‍പറ്റങ്ങളെയും കാണാം.

കാപ്പിയും കൊക്കോയും വളര്‍ന്നുനില്‍ക്കുന്ന ഒരു പുരയിടത്തിലാണ് കശാപ്പു നടക്കുന്നത്. ഹോളിവുഡ് ഫാന്റസി സിനിമകളിലെ കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം. കാപ്പിച്ചെടികളുടെ കുറ്റികള്‍ കണ്ടാല്‍ തന്നെ മറ്റൊരു ലോകത്തെത്തും. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചെടികള്‍ വേനലിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിച്ച് സ്വാഭാവികമായ എല്ലാ വളര്‍ച്ചയും നഷ്ടപ്പെട്ട് ആരുടെയോ ശാപവും പേറി ചുക്കിച്ചുളിഞ്ഞു ബാലമാസികകളിലെ ദുര്‍മന്ത്രവാദിനികളെപ്പോലെ!

ബീഡിപ്പുകയുടെ മണം കെട്ടിനില്‍ക്കുന്ന, കാറ്റുപോലും കടന്നു വരാത്ത കശാപ്പുസ്ഥലം അതീവ രഹസ്യമായ ആഭിചാരക്രിയ ചെയ്യുന്ന ഒരു ഇടം തന്നെ. കാപ്പിക്കഴകളില്‍ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിത്തുണ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കശാപ്പുകാരന്‍ പക്ഷെ ആ അന്തരീക്ഷത്തിന് ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു രൂപത്തില്‍ കരുണയോടെ ഞങ്ങളെ നോക്കി. അച്ചാച്ചന്‍ എന്ന് ഞാനും അനിയനും വിളിച്ചുശീലിച്ച എന്റെ അമ്മയുടെ അച്ഛന്റെ കൂടുകാരന്‍ കൂടിയായ ആ മനുഷ്യന്‍ അളവിലും കൂടുതല്‍ ഇറച്ചി തൂക്കിയെടുത്ത് വലിയ വട്ടയിലകളില്‍ പൊതിഞ്ഞ് സ്‌നേഹത്തോടെ തന്നു. അത് സഞ്ചിയിലാക്കി ഞങ്ങള്‍ തിരികെ നടന്നു.

വേനല്‍ക്കാലമായിരുന്നതുകൊണ്ട് മടക്കയാത്ര പുഴയിലെ പഞ്ചാര മണലിലൂടെയായിരുന്നു. നടന്നുനടന്ന് ഒരു പാറക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ അവള്‍ ആറ്റുവഞ്ചിയുടെ തണലിലേയ്ക്ക് ഒതുങ്ങിനിന്ന് കൈവിരലിലെ ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് മോതിരം ഊരിയെടുത്തു. എന്തിനാണ് മോതിരം ഊരുന്നതെന്ന് മനസ്സിലാകാതെ നിന്ന എന്റെ കൈവിരലിലേക്ക് അവള്‍ ആ മോതിരം ഇട്ടു. മോതിരത്തിനുള്ളില്‍ വേളാങ്കണ്ണി മാതാവ് ഒരു അര്‍ദ്ധചന്ദ്രക്കലയോടൊപ്പം പുഞ്ചിരിച്ചു. മോതിരം ഇട്ടത്തിന്റെ കാരണം ഞാന്‍ ചോദിച്ചില്ല, അവള്‍ പറഞ്ഞുമില്ല. വെള്ളത്തിലൂടെ ആറ്റുവഞ്ചി പൂക്കള്‍ ഒഴുകിക്കൊണ്ടിരുന്നു.

മണിമലയാറ്റിലൂടെ പിന്നെയും ഒരുപാട് ജലമൊഴുകി…
ചിലപ്പോള്‍ കരകവിഞ്ഞും കലങ്ങിമറിഞ്ഞും,
അങ്ങനെയങ്ങനെ…

ഇപ്പോള്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. പിന്നീട് ആ കൂട്ടുകാരിയെ കണ്ടിട്ടില്ല, ആറ്റുവഞ്ചി പൂക്കള്‍ ഒഴുകുന്ന വെള്ളത്തില്‍, പുഴയാഴങ്ങളില്‍ എല്ലാ പ്രണയങ്ങളും നഷ്ടപ്പെട്ടുപോകുന്നു.

(ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മയുടെ ലിറ്റ്മസ് കാലാസുകൾ’ എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം)

ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.

വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]

ശരിയേത് തെറ്റേത്? മനുഷ്യൻ എക്കാലവും ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം നൽകുവാനുള്ള വ്യഗ്രതയിൽ നിന്നുമാണ് തത്വശാസ്ത്രങ്ങളും മതങ്ങളും ഉത്ഭവിക്കുന്നത്. എന്നാൽ യുഗങ്ങൾ ഇത്ര കഴിഞ്ഞിട്ടും മനുഷ്യൻ ഈ ചോദ്യത്തിന് അത്യന്തികമായ ഉത്തരം കണ്ടെടുത്തിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം. കാരണം കാലം മാറുന്നതിനനുസരിച്ച് ഈ ചോദ്യത്തിനുള്ള ഉത്തരവും മാറിവരുന്നു. ഇന്നലത്തെ ശരി ഇന്നത്തെ ശരിയാകണമെന്നില്ല. അതുപോലെ ഇന്നത്തെ ശരി, നാളത്തെ ശരിയും ആകണമെന്നില്ല. എല്ലാം മാറിമറിയുന്ന ഈ ലോകത്തിൽ ശാശ്വതമായ ശരി എന്നൊന്നുണ്ടോ? അപ്പോൾ പിന്നെ നാം എന്താണ് ചെയ്യേണ്ടത്? മുറുകെപ്പിടിക്കുവാൻ ഒരു അവലംബം ഇല്ല. ആകെ ആശയക്കുഴപ്പം. ഈ

ആശയക്കുഴപ്പത്തിൽ നിന്നും മനുഷ്യനെ കരകയറ്റുവാൻ ഈശ്വരന് മാത്രമേ കഴിയൂ. അതുകണ്ടാവണം ഈശ്വരൻ യുഗം തോറും അവതരിക്കുന്നത്. സംഭവാമി യുഗേ യുഗേ എന്നാണല്ലോ പറയുന്നത്. മൂല്യങ്ങൾ പരിണമിക്കുന്നു. ഉദാഹരണത്തിന് ആർഷഭാരത ചിന്തയിൽ സുഖലോലുപതയെയും ഇന്ദ്രിയ പ്രീണനത്തെയും തെറ്റായി ചിത്രീകരിച്ചിരുന്നു. അവർ എല്ലാത്തരം സുഖലോലുപതയിൽ നിന്ന് ഓടി അകന്നിരുന്നു. അല്ലാതെ മോക്ഷ പ്രാപ്തി സാധിക്കുകയില്ല എന്ന് പോലും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. ഇന്നത്തെ ദാർശനികമാർ നേരെ വിരുദ്ധമായി സംസാരിക്കുന്നു. ഉദാഹരണത്തിന് ഓഷോ ഇന്ദ്രിയപരതതയെ മോക്ഷത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി

ചിത്രീകരിക്കുന്നു. ഇവിടെ ആരു പറയുന്നതാണ് ശരി എന്ന ചോദ്യം ഉയരുന്നു. രണ്ടു കൂട്ടരും ശരി തന്നെ പറയുന്നു. ഏതൊരു ലക്ഷ്യത്തിൽ എത്തിച്ചേരുവാനും കുറഞ്ഞത് രണ്ടു മാർഗ്ഗങ്ങൾ എങ്കിലും ഉണ്ടായിരിക്കും. നമുക്ക് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാം. രണ്ടു മാർഗ്ഗങ്ങൾ ഒരേസമയം തിരഞ്ഞെടുക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന് ഉള്ളിലുള്ള ആത്മാവ് ഒന്നു മന്ത്രിക്കുകയും ബാഹ് യോത്മുഖമായി പോകുന്ന മനസ്സ് മറ്റൊന്ന് പറയുകയും ചെയ്യുമ്പോൾ നാം വളരെ എളുപ്പത്തിൽ ആശയക്കുഴപ്പങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതല്ലേ വാസ്തവത്തിൽ മനുഷ്യന്റെ പ്രശ്നം?

നമ്മുടെ അന്തരീക്ഷം ശബ്ദമുഖരിതമാണ്. പരസ്പര വിരുദ്ധമായ ആശയങ്ങൾ, വാദങ്ങളും വാദപ്രതിവാദങ്ങളും, മനുഷ്യൻ സദാ തർക്കത്തിലാണ്. എന്ത് തിരഞ്ഞെടുക്കണമെന്ന് അറിഞ്ഞുകൂടാ. അഥവാ എന്തെങ്കിലും തെരഞ്ഞെടുത്താൽ തന്നെ അതിൽ പിടിച്ചുനിൽക്കുവാൻ കഴിയുന്നില്ല. നാം ചഞ്ചലമനസ്കരായി പോകുന്നു. മനോ സംഘർഷം മനുഷ്യന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇതാകുന്നു എല്ലാ പ്രശ്നങ്ങളുടെയും കാരണം. അതിനാൽ തന്നെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. ചഞ്ചലഹൃത്തരാകാതെ ഇരിക്കുക. നിങ്ങൾക്ക് ഉചിതമായത് തിരഞ്ഞെടുത്തു കൊള്ളുക. അതായത് നിങ്ങൾ നിങ്ങളായി തന്നെ തുടരുക. നിങ്ങൾ മറ്റൊരാളാകേണ്ടതില്ല. നിങ്ങൾ മറ്റൊരാൾ ആവാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ എല്ലാം ഉദയം കൊള്ളുന്നത്. മറ്റൊരാൾ ആകുവാനുള്ള ഈ വാഞ്ച – ഇതിനെ ആഗ്രഹം എന്ന് വിളിക്കാം.

ആഗ്രഹങ്ങളുടെ കടയ്ക്ക് കത്തിവയ്ക്കുവിൻ. നിങ്ങൾ നിങ്ങളായിത്തീരുവിൻ. ഇതാണ് ശരിക്കുമുള്ള ആത്മസാക്ഷാത്ക്കാരം. ഇതാകുന്നു ആത്മദർശനം.

സ്വാർത്ഥതയാകുന്നു എല്ലാ ദുഃഖങ്ങളുടെയും പ്രശ്നങ്ങളുടെയും കാരണമെന്ന് മതങ്ങളെല്ലാം ഏകകണ്ഠേന ഉദ്ഘോഷിക്കുന്നു. ഇനി എന്താണ് സ്വാർത്ഥത എന്ന് നോക്കാം. മനോസംഘർഷം ആകുന്നു സ്വാർത്ഥത. അതായത് നിങ്ങൾ മനോ സംഘർഷത്തിലേക്ക് വഴുതിവീഴുമ്പോഴാണ് നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുന്നത്. നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുമ്പോഴാണ് നിങ്ങൾക്ക് ദുഃഖം ഉണ്ടാകുന്നത്. മനോ സംഘർഷങ്ങളെ ഒഴിവാക്കിയാൽ നിങ്ങൾ പരമാനന്ദത്തിൽ എത്തുന്നു. എന്താണ്

ഇതിനുള്ള മാർഗം? പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലി ക്കാതെ ഇരിക്കുവിൻ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്ക് വെളിയിൽ നിന്നും വരുന്ന ആശയങ്ങളെ താലോലിക്കാതെ ഇരിക്കുവിൻ. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഗുരു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഈശ്വരൻ. നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്ന ആശയങ്ങളെയും നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന സത്തയെയും അറിയണമെങ്കിൽ നിങ്ങൾ മറ്റുള്ളവയെല്ലാം പരിത്യജിക്കണം. സത്യം നിങ്ങളുടെ ഉള്ളിലാണ്, പുറത്തല്ല. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള സത്യത്തെ കണ്ടെത്തിയാൽ ആ നിമിഷം തന്നെ നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നു. പിന്നീട് നിങ്ങൾക്ക് നന്മതിന്മകളെ കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല ശരിയെയും തെറ്റിനെയും കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല. അതെ,

സ്വാതന്ത്ര്യമാകുന്നു പരമമായ സത്യം. അത് ഒരിക്കലും ബന്ധനമല്ല. പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലിക്കുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് തന്നെ തിട്ടം ഇല്ലാതെ വരുന്നു. ഇതാകുന്നു എല്ലാ പാപങ്ങളുടെയും ജനി. നിങ്ങളുടെ ഉള്ളിൽ സ്പന്ദിക്കുന്ന ഈശ്വരന്റെ മുന്നിൽ പുറമേ നിന്നുള്ള ഗുരുക്കന്മാർ എല്ലാം മൗനം പാലിക്കട്ടെ. നിങ്ങളുടെ ശരി നിങ്ങൾക്ക് മാത്രമേ അറിയൂ. മറ്റാർക്കും അത് അറിഞ്ഞുകൂടാ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved