മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ സമിക്ഷ യുകെ അനുശോചനം രേഖപ്പെടുത്തി. യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സി പി ഐ എം സംസ്ഥാന കമ്മറ്റിഅംഗം അഡ്വ. കെ അനിൽകുമാർ മുഖ്യാഥിതിയായി പങ്കെടുത്തു.
കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രംകൂടിയായ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേഹത്തിൻ്റെ ജീവിതവും, ആധുനിക കേരള ചരിത്രത്തിന് വേർപെടുത്താനാകാത്തവിധം വി എസ് എന്ന പോരാളി നൽകിയ സമാനതകളില്ലാത്ത സംഭാവനകളും തൻ്റെ പ്രസംഗത്തിൽ അഡ്വ. അനിൽകുമാർ ഓർത്തെടുത്തു. യുകെയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.
സമിക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീമതി രാജി ഷാജി അധ്യക്ഷയായ യോഗത്തിൽ യുവ കലാസാഹിത്യ യുകെയുടെ സെക്രട്ടറിയും ലോകകേരളസഭാ അംഗവുമായ ലജീവ് രാജൻ, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡൻ്റും ലോകകേരളസഭാ അംഗവുമായ സി. എ. ജോസഫ്, സി പി ഐ യുകെ സെക്രട്ടറി മുഹമ്മദ് നസിം, യുകെ ഓവർസീസ് കോൺഗ്രസ് കമ്മറ്റി വൈസ്പ്രസിഡൻ്റ് അപ്പ ഗഫൂർ, ലോകകേരളസഭാഗം ജയപ്രകാശ് സുകുമാരൻ, ലോകകേരളസഭാംഗം സുനിൽ മലയിൽ, സുഗതൻ തെക്കേപ്പുര, സമീക്ഷUk നാഷ്ണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ എന്നിവർ ചടങ്ങിൽ വി എസ് ന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സമീക്ഷ യുകെ ആക്ടിങ്ങ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ബാലൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

യൂ .കെ – ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രം. കർക്കിടകവാവു ദിനമായ വ്യാഴാഴ്ച രാവിലെ 11-30 ന് വാവുബലി ആരംഭിച്ചത് . പിതൃക്കളുടെ സ്മരണ ഉയർത്തിയ ശ്ളോകാന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേ തീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലിയർപ്പിച്ചു.

ബലിതർപ്പണത്തിനായ് കെൻ്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3 -30 മണി വരെ ഭക്തർ നദിയിൽ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമർപ്പണം നടത്തിയത്. സംഘാടകർ കാലേകൂട്ടി ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല.
രാവിലെ മുതൽ നദീതീരത്ത് നടന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്ത് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. തിലഹവനം, ക്ഷേത്ര പൂജകൾ എന്നീ ചടങ്ങുകൾക്ക് വടക്കേ വെളിയില്ലം ശ്രീ വിഷ്ണു രവി തിരുമേനി, താഴൂർ മന ശ്രീ ഹരിനാരായണൻ തിരുമേനി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.

ചത്തീസ്ഗഢില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ ബിജെപിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം.
രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദികളാക്കിയതെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. ‘തടയനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീര്‍വാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാള്‍സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണെ’ന്നും മുഖപ്രസംഗം ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാന്‍ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ റെയില്‍വേസ്‌റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദേശത്തോടെ പോലീസിന് കൈമാറുക… മതരാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോ എന്നും ദുരൂഹതയേറുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്.
ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാല്‍ വര്‍ഗീതയതെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തില്‍ മാത്രമായി ഒഴിവാക്കാനാകുന്നില്ല. ഛത്തീസ്ഗഢിലും ഒഡീഷയിലുമുള്‍പ്പെടെ കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും ഉള്‍പ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും വീരോചിത സെഞ്ചുറികളുടെ കരുത്തില്‍ സമനില പിടിച്ചതിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്ത്യൻ താരങ്ങള്‍ 400 റണ്‍സിലേറെ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇന്ത്യയുടെ 91 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാല് താരങ്ങള്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരേസമയം 400 ലേറെ റണ്‍സ് സ്കോര്‍ ചെയ്യുന്നത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍വേട്ടക്കാരില്‍ ആദ്യ നാലു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. 722 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലാണ് റണ്‍വേട്ടയില്‍ ഒന്നാമത്. ഒരു ഇരട്ട സെഞ്ചുറി അടക്കം നാലു സെഞ്ചുറികളാണ് ഗില്‍ ഈ പരമ്പരയില്‍ നിന്ന് മാത്രം നേടിയത്.
511 റണ്‍സുമായി കെ എല്‍ രാഹുലാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളുമാണ് രാഹുല്‍ പരമ്പരയില്‍ നേടിയത്. 479 റണ്‍സുമായി റിഷഭ് പന്താണ് റണ്‍വേട്ടക്കാരില്‍ മൂന്നാമത്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും റിഷഭ് പന്തിന്‍റെ പേരിലുണ്ട്. പരിക്കുമൂലം അവസാന ടെസ്റ്റില്‍ കളിക്കാനാവാത്തതിനാല്‍ റിഷഭ് പന്തിന് 500 റണ്‍സ് പിന്നിടാനാവാനില്ല. അവസാന ടെസ്റ്റില്‍ കളിച്ചിരുന്നെങ്കില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് റിഷഭ് പന്തിന് സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. 1965ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 525 റണ്‍സ് നേടിയ ഇന്ത്യയുടെ ബുധി കുന്ദേരന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
ഇന്നലെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയതോടെ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിന്‍റെ ജാമി സ്മിത്തിനെ പിന്തള്ളി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തേക്ക് കയറി. നാലു മത്സരങ്ങളില്‍ 454 റണ്‍സുമായാണ് ജഡേജ നാലാം സ്ഥാനത്തെത്തിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമാണ് ജഡേജയുടെ പേരിലുള്ളത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പിന്നീട് നിറം മങ്ങിയത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നാലു കളികളില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 291 റണ്‍സാണ് ജയ്സ്വാളിന്‍റെ നേട്ടം. ഈ പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ പത്താമതാണ് ജയ്സ്വാൾ ഇപ്പോള്‍.
കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച ഇവര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
പുലര്‍ച്ചെ ഒരു മണിയോടെ നടത്തിയ ആക്രമണത്തിൽ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുപതിലേറെ പേര്‍ വെടിയേറ്റാണ് മരിച്ചത്. വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളില്‍ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചത്. ഒട്ടേറെപേരെ കാണാനില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു.
1990 കളില്‍ ഉഗാണ്ടയില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് എഡിഎഫ്. സ്വന്തം നാട്ടിലെ സൈനിക സമ്മര്‍ദ്ദം മൂലം 2002ല്‍ ഇവര്‍ കോംഗോയിലേക്ക് തട്ടകം മാറ്റുകയായിരുന്നു. ഐ.എസ് പോലുള്ള ഭീകരപ്രസ്ഥാനങ്ങളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൂടിയാണിത്.
ഷിബു മാത്യൂ
സ്പിരിച്ച്വൽ ഡെസ്ക് . മലയാളം യുകെ
അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കീത്തിലിയുടെ ഒഥൻ്റിക് സിറ്റി സഭയുടെ നാലാമത് വാർഷിക കൺവെൻഷൻ ജൂലൈ 26 ന് കീത്തിലിയിൽ നടന്നു. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹാളിൽ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിവൈവൽ വോയ്സിൻ്റെ ഗാനശുശ്രൂഷയോടെ കൺവെൻഷന് തുടക്കമായി. തുടർന്ന് സ്‌റ്റെഫിൻ സത്യദാസ് , ബില്ലി ബാബുവിൻ്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ വർഷിപ്പ് നടന്നു. പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ അധ്യക്ഷതയിൽ കൺവെൻഷൻ ആരംഭിച്ചു. കൺവെൻഷനിൽ പാസ്റ്റർ പോൾ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ഇമ്മാനുവേൽ ചർച്ചിൻ്റെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ, പാസ്റ്റർ ജെഫി ജോർജ്ജ് നാലാമത് വാർഷിക കൺവെൻഷന് സന്ദേശം നൽകി. അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായ ഒഥൻ്റിക് സിറ്റി കീത്തിലിയുടെ കൺവെൻഷൻ കോർഡിനേറ്ററായ പ്രഫിൻ ജോൺ നന്ദി പ്രകാശനം നടത്തി. സ്നേഹ വിരുന്നോടെ നാലാമത് വാർഷിക കൺവെൻഷൻ സമാപിച്ചു.

രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണിലാണ് ലോകത്താകമാനം പടർന്ന് പന്തലിച്ചിട്ടുള്ള അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി ഒഥൻ്റിക് സിറ്റി സഭ കീത്തിലിയിൽ ശുശ്രൂഷകളാരംഭിക്കുന്നത്. അന്നു മുതൽ തുടർച്ചയായ ഞായറാഴ്ചകളിൽ പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു വരുന്നു. കീത്തിലിയിലും പരിസര പ്രദേശത്തുനിന്നുമായി നിരവധിയാളുകൾ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തി കൊണ്ടിരിക്കുന്നു. വരും വർഷങ്ങളിൽ വളരെ വിപുലമായ രീതിയിൽ കൺവെൻഷൻ നടത്താനുദ്ദേശിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.



പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം.
ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സൽദാനെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
നാടിന്റെ നൊമ്പരമെന്നോണം ശനിയാഴ്ച തോരാതെ മഴപെയ്തു. കരിങ്കണ്ണിക്കുന്നിലെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കരച്ചിലും കണ്ണീരുമായി വീട്ടുമുറ്റമൊരു സങ്കടക്കടലായി.
ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ സാധിച്ചില്ല. ഹൃദയംപൊട്ടുന്ന വേദനയില്‍ സഹോദരങ്ങളായ അനൂപിനും ഷിനുവിനും തോരാമഴയില്‍ ജന്മനാട് യാത്രാമൊഴിയേകി.
വികാരി ഫാ. ജോര്‍ജ് കിഴക്കുംപുറത്തിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ നടന്ന മരണാനന്തരച്ചടങ്ങുകളില്‍ എല്ലാവരും അനൂപിനും ഷിനുവിനുമായി പ്രാര്‍ഥിച്ചു. പൊതുദര്‍ശനത്തിനുശേഷം പതിനൊന്നോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ തെനേരി ഫാത്തിമമാത പള്ളിയിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോള്‍ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലുകളായി. ഇരുവരുടെയും അവസാനയാത്ര നൊമ്പരക്കാഴ്ചയായി.
തെനേരി ഫാത്തിമമാത പള്ളിയിലെത്തിച്ചപ്പോഴും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. വിടനല്‍കാന്‍നേരം മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം നെഞ്ചുപൊട്ടിക്കരഞ്ഞു. പിതാവ് വര്‍ക്കിയുടെയും മാതാവ് മോളിയുടെയും അനൂപിന്റെ ഭാര്യ ജിന്‍സി ജോസഫിന്റെയും സുഹൃത്തുക്കളുടെയും അന്ത്യചുംബനങ്ങളേറ്റുവാങ്ങി ഇരുവരും എന്നന്നേക്കുമായി മടങ്ങി.
രൂപത പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍, മുള്ളന്‍കൊല്ലി ഫൊറോന വികാരി ജോര്‍ജ് ആലുക്ക, ഫാ. ജോര്‍ജ് കിഴക്കുംപുറം തുടങ്ങി ഒട്ടേറെ വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയ-സംസ്‌കാരിക രംഗത്തുള്ളവരും ഇരുവര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കോഴിഫാമില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങളായ വാഴവറ്റ കരിങ്കണിക്കുന്ന് പൂവ്വംനില്‍ക്കുന്നതില്‍ അനൂപ്(38) സഹോദരന്‍ ഷിനു(35) എന്നിവര്‍ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കോഴിഫാമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഫെന്‍സിങ്ങില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രഥമിക നിഗമനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനൂപും ഷിനുവും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമായിരുന്നു.
കരിങ്കണ്ണിക്കുന്നില്‍ ലീസിനെടുത്ത് നടത്തിയ കോഴിഫാമിലായിരുന്നു അപകടം. 10 ദിവസം മുന്‍പാണ് കോഴിഫാം പ്രവര്‍ത്തനം തുടങ്ങിയത്. പ്രതീക്ഷയോടെ തുടങ്ങിയ ഫാമിലെ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടമായതിന്റെ വേദനയിലാണ് വാഴവറ്റ, കരിങ്കണ്ണിക്കുന്ന് ഗ്രാമങ്ങള്‍.
യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശ്രീവത്സം വീട്ടില്‍ സംഗീത് (31) നെ കസബ പോലീസ് പിടികൂടി.
കോഴിക്കോട്ടുള്ള ജിമ്മിലെ ട്രെയിനറായ പ്രതി കാസര്‍കോടുള്ള യുവതിയുമായി പരിചയപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ച് എട്ടിന് നഗരത്തിലെ ഒരു ലോഡ്ജിലെ റൂമില്‍ കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. വെസ്റ്റ് ഹില്ലില്‍ വെച്ച് പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ലണ്ടന്‍: യുകെയുടെ ക്രിസ്തീയ ഉണര്‍വിനായി “യുകെയെ വീണ്ടും വിശുദ്ധമാക്കുക” എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനില്‍ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്. ലണ്ടൻ ഷെപ്പേർഡ് ചർച്ചുമായി സഹകരിച്ച് എസ്തർ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ വർഷം ജോർജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന “മേക്ക് ദി യുഎസ്എ ഹോളി എഗെയ്ൻ” പരിപാടിയുടെ മാതൃകയിലാണ് ലണ്ടനിലും സമ്മേളനം ഒരുങ്ങുന്നത്.
ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ക്രൈസ്തവര്‍ ഇമ്മാനുവൽ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കും. യുകെയിലെ വിവിധ തലമുറകളിലും, വിവിധ പ്രദേശങ്ങളിലും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും ഉള്ളവര്‍ രാജ്യത്തിന്റെ ഉണർവ്വിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടുമെന്നു ക്രിസ്ത്യന്‍ കണ്‍സേണ്‍ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ വില്യംസ് പറഞ്ഞു. ഹൃദയങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രത്തെയും പരിവർത്തനം ചെയ്യുന്ന ദൈവീക ഇടപെടലിനായാണ് ഞങ്ങൾ ഒരുമിച്ച് നിലവിളിക്കുന്നതെന്ന് ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു.
ക്രിസ്തീയ വിശ്വാസത്തോടുള്ള പുതിയ അഭിനിവേശം ജ്വലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാർത്ഥന, ആരാധന, ഉപവാസം, പ്രഭാഷണങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തും. കൊറിയ, അമേരിക്ക, ഇസ്രായേൽ, തുടങ്ങീ നിരവധി രാജ്യങ്ങളില്‍ ആത്മീയ ഐക്യത്തിനും പുനരുജ്ജീവനത്തിനും വേണ്ടി മധ്യസ്ഥത വഹിക്കുന്ന എസ്തർ പ്രയര്‍ മൂവ്മെന്‍റ് വിവിധയിടങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്നുണ്ട്. യുകെയിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലും വലിയ ആത്മീയ നവീകരണത്തിന് പരിപാടി ഉത്തേജകമായി വർത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.