Latest News

ഫുഡ് ഡെലിവറി ഏജന്റുമാരുടെ വേഷത്തിലെത്തി ജൂവലറിയിൽ കവർച്ച നടത്തി രണ്ടം​ഗ സംഘം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് രണ്ടുപേർ ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തി നിമിഷങ്ങൾക്കുള്ളിൽ ആഭരണങ്ങൾ കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. ബ്ലിങ്കിറ്റിന്റെയും സ്വിഗ്ഗിയുടെയും ഡെലിവറി ഏജന്റുമാരുടെ വേഷത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികൾ ജൂവലറി ജീവനക്കാരനെ തള്ളിമാറ്റി കടയിലേക്ക് തള്ളിക്കയറുകയായിരുന്നു. തുടർന്ന് ഇരുവരും വേഗത്തിൽ ഡിസ്‌പ്ലേ കെയ്സുകളിൽനിന്ന് ആഭരണങ്ങൾ വാരിയെടുത്ത് ബാ​ഗുകളിൽ നിറച്ചു. നിമിഷങ്ങൾക്കുള്ളിൽ ആഭരണങ്ങൾ കൈക്കലാക്കി പ്രതികൾ ഇരുചക്രവാഹനത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

കടയിൽനിന്ന് ഏകദേശം 20 കിലോഗ്രാം വെള്ളിയും 125 ഗ്രാം സ്വർണ്ണവും മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ന​ഗരം വിട്ടുപോയിട്ടില്ലെന്നുതന്നെയായിരുന്നു പോലീസ് നി​ഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ ന​ഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ​ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.

ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി. കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച (ജൂലൈ 25) അവധിയായിരിക്കുമെന്നും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.

ഇടുക്കി ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാർത്ഥികളും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർഥിച്ചു.

സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനമാണ് തകർന്നു വീണതെന്നാണ് വിവരം. ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകായിരുന്നു.പ്രാഥമിക വിവരങ്ങളനുസരിച്ച് അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന് റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.

അതേസമയം ടിൻഡയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഒരു മലഞ്ചെരുവിൽ വിമാനത്തി്റെ കത്തുന്ന ഫ്യൂസ്ലേജ് രക്ഷാ ഹെലികോപ്റ്റർ കണ്ടെത്തിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. രക്ഷപ്പെട്ടവരുടെ ഒരു തെളിവും ലഭിച്ചില്ലെന്ന് പ്രാദേശിക രക്ഷാപ്രവർത്തകർ പറഞ്ഞു.

രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചതായി മേഖലയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. നിലവിൽ 25 ആളുകളെയും രക്ഷാപ്രവർത്തനത്തിനായുള്ള അഞ്ച് യൂണിറ്റ് ഉപകരണങ്ങളും അയച്ചിട്ടുണ്ടെന്നും കൂടാതെ നാല് വിമാനങ്ങളും ജീവനക്കാരും സജ്ജമാണെന്നും എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മോശം ദൃശ്യപരത കാരണം ലാൻഡിംഗിനിടെ ജീവനക്കാരുടെ പിഴവ് മൂലമാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തുന്നത്.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

100 മേനി വിജയം നേടിയവർ മൂന്നരപ്പതിറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുചേർന്നു. സൗഹൃദങ്ങൾ പുതുക്കിയും മധുര നിമിഷങ്ങൾ വീണ്ടും ഓർത്തും അവർ ഒത്തുചേരൽ ഹൃദ്യമാക്കി.

സെൻറ് തെരേസാസ് ഹൈസ്കൂളിൽ 10-ാം ക്ലാസിൽ 100% വിജയത്തോടെ പാസായ 1987 ബാച്ച് വിദ്യാർത്ഥികളാണ് 38 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നത്.

സ്കൂൾ ഗ്രൗണ്ട് സ്റ്റേജിൽ നടന്ന ഒത്തുചേരലിന്റെ ഉദ്ഘാടനം അന്നത്തെ അധ്യാപകർ ദീപം തെളിച്ച് നിർവഹിച്ചു. സ്കൂളിൻറെ പ്രവർത്തനങ്ങൾക്കും ഭവന നിർമ്മാണ പദ്ധതിക്കുമായി പൂർവ്വ വിദ്യാർത്ഥികൾ ഫണ്ട് സ്വരൂപിച്ച് ഹെഡ് മിസ്ട്രസിനെ കൈമാറി.

പരിപാടികൾക്ക് നേതൃത്വം കൊടുത്തത് പ്രീതി കെപി, ഓമന, അരുണ , ബീന പീറ്റർ എന്നിവരായിരുന്നു. 38 വർഷത്തിനുശേഷമുള്ള ഒത്തുചേരൽ സാധ്യമാക്കിയത് നിലവിലെ പ്രിൻസിപ്പൽ ആയിട്ടുള്ള സിസ്റ്റർ ലിൻഡയുടെ പൂർണ്ണ പിന്തുണയാണ്.

 

ബര്‍മിങാം: യുകെ മലയാളികള്‍ക്കിടയില്‍ നൃത്തം ചെയ്യുന്നവര്‍ നൂറുകണക്കിനല്ല മറിച്ച് ആയിരങ്ങളാണ് എന്നതാണ് വാസ്തവം. എന്നാല്‍ ഇന്നലെ ബിർമിംഗ്ഹാമില്‍ അവസാനിച്ച ലോക നൃത്ത വേദിയായ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ 2025 എന്ന ആഗോള നൃത്ത വേദിയിലേക്ക് അധികമാരും എത്തുന്നില്ല എന്നാല്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ നടക്കുന്നതറിഞ്ഞ് ഓഡിഷനില്‍ പങ്കെടുത്ത ശേഷം മത്സര വേദിയില്‍ എത്തിയ മാഞ്ചസ്റ്ററിന് അടുത്ത സ്റ്റോക്ക്‌പോര്‍ട്ടിലെ കീര്‍ത്തനയും ഡെന്റണിലെ നവമിയും വീട്ടിലേക്ക് മടങ്ങിയത് ഫോക്ക്‌ലോര്‍ വിഭാഗത്തിലെ രണ്ടാം സ്ഥാനവും നേടിയാണ്,അതുപോലെ നവമി സരീഷ് ഹിപ് ഹോപ് സോളോ വിഭാഗത്തിൽ 35 രാജ്യങ്ങളുമായി മത്സരിച്ച് 8 മത് റാങ്കും നേടി എന്നത് യുകെയിലെ ഓരോ മലയാളി നര്‍ത്തകര്‍ക്കും അഭിമാന കാരണമാകുകയാണ്.

ഒരേ മലയാളി സംഘടനയിലെ അംഗങ്ങളായ കുടുംബത്തിലെ കുട്ടികള്‍ എന്ന നിലയ്ക്കാണ് രണ്ടു പ്രദേശങ്ങളില്‍ ആയി താമസിക്കുന്ന കീര്‍ത്തനയ്ക്കും നവമിക്കും സുഹൃത്തുക്കളാകാന്‍ കഴിഞ്ഞതും ഇപ്പോള്‍ ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ എന്ന ലോകവേദിയിലേയ്ക്ക് നൃത്ത ചുവടുകള്‍ വച്ച് എത്താനായതും. അള്‍ട്ടിമേറ്റ് ഡാന്‍സ് പ്രൊഡക്ഷന്‍ എന്ന കമ്പനിയാണ് സാധാരണയായി യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ വച്ച് ഈ ലോക നൃത്ത വേദിക്ക് അവസരം ഒരുക്കുന്നത്. ലോകത്തിലെ ഏതു ഭാഗത്തുള്ള നൃത്തവും കാണാന്‍ ഈ വേദിയില്‍ എത്തിയാല്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തവണ ബിര്‍മിങാമില്‍ നാലു ദിവസമായി നടന്ന ഈ ലോക നൃത്തമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും അതാതു രാജ്യങ്ങളെ പ്രതിനിധീകരിച്ചു ഒട്ടേറെ പേർ പങ്കെടുത്തിരുന്നു. എന്നാല്‍ കീര്‍ത്തനയും നവമിയും ബ്രിട്ടനെ പ്രതിനിധീകരിച്ചു ചെയ്തത് നാടോടി നൃത്തത്തിന് സമാനമായ ഫോക്ക്‌ലോര്‍ നൃത്ത ഇനമായിരുന്നു.

ലോകത്തെവിടെ ചെന്നാലും ആരാധകരുള്ള ബാലറ്റ്, കന്റംപ്രറി, ഹിപ് ഹോപ്, ഫോക്ക്‌ലോര്‍, ജാസ്, മ്യൂസിക്കല്‍ തീയേറ്റര്‍, ടാപ് തുടങ്ങിയ ഒട്ടേറെ ഇനങ്ങളില്‍ ആയിരുന്നു മത്സരം. സാധാരണയായി നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയങ്ങളില്‍ ആണ് ഈ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നത്. യുകെയില്‍ ഇത്തവണ ഏപ്രിലില്‍ ആണ് നര്‍ത്തകരെ തേടിയുള്ള ഓഡിഷന്‍ നടന്നത്. ഈ വര്‍ഷം ലോകത്തെ വിവിധ രാജ്യങ്ങളില്‍ ആയി 20 ലൊക്കേഷനുകളില്‍ നടന്ന ലൈവ് സെക്ഷനുകളില്‍ 6600 നര്‍ത്തകരാണ് അവസരം തേടി എത്തിയത്. അതില്‍ നിന്നും ഫൈനലിസ്റ്റുകളായി നാലു ദിവസത്തെ മത്സരത്തിനു ബര്‍മിങാമില്‍ എത്തിയത് 1500 ലേറെ നര്‍ത്തകരും. ഈ കണക്കുകളില്‍ നിന്നും ഗ്ലോബല്‍ ഡാന്‍സ് ഓപ്പണ്‍ മത്സര വേദി ലോകമെങ്ങും ആകര്‍ഷിക്കുന്ന ആരാധകരുടെ എണ്ണവും ഊഹിക്കാവുന്നതാണ്.

ബര്‍മിങാമിലെ രണ്ടു വേദികളില്‍ ആയിട്ടാണ് നൂറുകണക്കിന് നര്‍ത്തകര്‍ ഒരേ സമയം മത്സരത്തിന് ഇറങ്ങിയത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ വിഭാഗമായിട്ടാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. ഇതില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആകര്‍ഷക ഘടകങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക 1.2 മില്യണ്‍ ആയി ഉയര്‍ന്നു എന്നത് തന്നെ ലോക വിസ്മയങ്ങളില്‍ ഒന്നാകാന്‍ ശേഷിയുള്ള സമ്മാനത്തുകയുമാണ്. ഫോക്ക്‌ലോര്‍ ഡ്യൂറ്റ് വിഭാഗത്തില്‍ സീനിയര്‍ മത്സരത്തിലാണ് കീര്‍ത്തനയും നവമിയും ഫസ്റ്റ് റണ്ണര്‍ അപ് ആയി മാറിയത്. നന്നേ ചെറുപ്പം മുതല്‍ ഡാന്‍സ് പരിശീലനം നടത്തിയിട്ടുള്ള നവമി വിവിധ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം നേടിയ യുവ നര്‍ത്തകിയാണ്. എങ്കിലും ഹിപ് ഹോപില്‍ അത്ര പെട്ടെന്ന് ആര്‍ക്കും മറികടക്കാനാകാത്ത പരിശീലനമാണ് നവമി സ്വന്തമാക്കിയിരിക്കുന്നത്.

മാഞ്ചസ്റ്ററിൽ ഡാൻസ് ടീച്ചർ കൂടിയാണ് നവമി സാരിഷ് . മാതാപിതാക്കളായ സരീഷ് സിദ്ധാര്‍ഥന്‍, ശ്രുതി സരീഷ് എന്നിവര്‍ നല്‍കുന്ന കലര്‍പ്പില്ലാത്ത പിന്തുണയാണ് നവമിയെ നൃത്ത വേദികളില്‍ മനോഹരമായ ചുവടുകള്‍ക്ക് പ്രാപ്തയാക്കുന്നത്. തൃശൂരില്‍ വേരുകള്‍ ഉള്ള കുടുംബമാണ് നവമിയുടേത്. ഇരുപതില്‍ എത്തിയ കീര്‍ത്തനയാകട്ടെ സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സുകളുടെ ആരാധിക കൂടിയാണ്. നന്നേ ചെറുപ്പത്തിലേ നൃത്ത പരിശീലനം തുടങ്ങിയ കീര്‍ത്തന കിട്ടുന്ന ഒരു വേദിയും വിട്ടുകളയാത്ത നര്‍ത്തകി കൂടിയാണ്. മാതാപിതാക്കളായ കൃഷ്ണദാസ് രാമാനുജാവും ശ്രീജ കൃഷ്ണദാസും തന്നെയാണ് കീര്‍ത്തനയുടെ നൃത്തലോകത്തില്‍ പൂര്‍ണ പങ്കാളികളായി കൂടെ നില്‍ക്കുന്നതും. പാലക്കാട് നിന്നും കുടിയേറിയ കുടുംബമാണ് കീര്‍ത്തനയുടേത്.

ഷിബു മാത്യു

സ്പിരിച്ച്വൽ ഡെസ്ക് . മലയാളം യുകെ

അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന കീത്തിലിയുടെ ഒഥൻ്റിക് സിറ്റി സഭയുടെ നാലാമത് വാർഷിക കൺവെൻഷൻ ജൂലൈ 26 – ന് കീത്തിലിയിൽ നടക്കും. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹാളിൽ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് റിവൈവൽ വോയ്സിൻ്റെ ഗാനശുശ്രൂഷയും തുടർന്ന് സ്‌റ്റെഫിൻ സത്യദാസ് , ബില്ലി ബാബുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വർഷിപ്പോടെ കൺവെൻഷന് തുടക്കമാകും. പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന കൺവെൻഷനിൽ പാസ്റ്റർ പോൾ അധ്യക്ഷ പ്രസംഗം നടത്തും. തുടർന്ന് ലണ്ടനിലെ പ്രസിദ്ധമായ ഇമ്മാനുവേൽ ചർച്ചിൻ്റെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ, പാസ്റ്റർ ജെഫി ജോർജ്ജ് നാലാമത് വാർഷിക കൺവെൻഷന് പ്രധാന സന്ദേശം നൽകും. തുടർന്ന് അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായ ഒഥൻ്റിക് സിറ്റി കീത്തിലിയുടെ കൺവെൻഷൻ കോർഡിനേറ്ററായ പ്രഫിൻ ജോൺ നന്ദി പ്രകാശനം നടത്തും. 8.30 ന് സ്നേഹ വിരുന്നോടെ നാലാമത് വാർഷിക കൺവെൻഷൻ സമാപിക്കും.

രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂണിലാണ് ലോകത്താകമാനം പടർന്ന് പന്തലിച്ചിട്ടുള്ള അസംബളീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ഭാഗമായി ഒഥൻ്റിക് സിറ്റി സഭ കീത്തിലിയിൽ ശുശ്രൂഷകളാരംഭിക്കുന്നത്. അന്നു മുതൽ തുടർച്ചയായ ഞായറാഴ്ച്ചകളിൽ പാസ്റ്റർ പോൾ യാനി ജയരാജിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു വരുന്നു. കീത്തിലിയിലും പരിസര പ്രദേശത്തുനിന്നുമായി നിരവധിയാളുകൾ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തിക്കൊണ്ടിരിക്കുന്നു. നാലാമത് വാർഷിക കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള തീരത്ത് ഇന്ന് വൈകുന്നേരം മുതല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതചുഴിയായി ദുര്‍ബലമായി. ചക്രവാജച്ചുഴി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

കർക്കടകവാവിന്റെ ഭാഗമായുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും ബലിയിടാനെത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചയോടെ തന്നെ ഭക്തർ ബലിതർപ്പണം നടത്തുന്ന ക്ഷേത്രങ്ങളിൽ എത്തി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കാല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങിയവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന

പുലർച്ചെ 2.30 മുതൽ തന്നെ ആലുവ മണപ്പുറത്തെ ബലിത്തറകളിൽ പിതൃകർമങ്ങൾക്ക് തുടക്കമായി. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്‌ആർടിസി പലയിടങ്ങളിലും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഉച്ചയ്‌ക്ക് 12 മണിക്കാണ് ബലിതർപ്പണ ചടങ്ങുകൾ അവസാനിക്കുക. സംസ്ഥാനത്തെ പലയിടങ്ങളിലും മഴയുള്ളതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ്, നീന്തൽ വിദഗ്ദ്ധർ തുടങ്ങിയ സംഘങ്ങൾ ഭക്തർക്ക് സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.

ആലുവ മണപ്പുറത്ത് വൻജനതിരക്കാണ് അനുഭവപ്പെടുന്നത്. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്. 61 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്നു പ്രാർത്ഥിക്കാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ.

മെർലിൻ മേരി അഗസ്റ്റിൻ

ഫിലഡല്‍ഫിയ/പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 യുടെ രണ്ടാംഘട്ടം പൂര്‍ത്തിയായി. സെക്കന്റ് റൗണ്ടില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച 130 മത്സരാര്‍ത്ഥികളില്‍ നിന്നും 60 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നും 15 പേരെ വീതമാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയെന്നത് ജഡ്ജസിനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായിരുന്നു. 2025 മെയ് 20 മുതല്‍ മെയ് ജൂലൈ 5 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുമായി 1658 വിദ്യാര്‍ത്ഥികളാണ് സീസണ്‍ 3ല്‍ പങ്കെടുത്തത്. ഒന്നും രണ്ടും സീസണുകൾ സൃഷ്ടിച്ച ആവേശ തരംഗമാണ് സീസണ്‍ 3ലേക്കുള്ള മത്സരാര്‍ത്ഥികളുടെ കുത്തൊഴുക്കിനു കാരണമായത്. ജൂനിയര്‍ വിഭാഗത്തില്‍ ഏഴാം ക്‌ളാസ്സു മുതൽ പത്താംക്ലാസ്സുവരെയും സീനിയര്‍ വിഭാഗത്തില്‍ പതിനൊന്നു മുതൽ ഡിഗ്രി ഫൈനൽ ഇയർവരെയും പഠിക്കുന്ന വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

രണ്ടാംറൗണ്ടിൽ മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓൺലൈൻ പബ്ലിക് സ്പീക്കിംഗ് പരിശീലനം സംഘാടക സമിതി നല്‍കിയിരുന്നു. സിനര്‍ജി എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള ഡോ.ബെന്നി കുര്യന്‍, സോയ് തോമസ് എന്നിവരായിരുന്നു ട്രെയിനേര്‍സ്. ജോര്‍ജ് കരുനക്കല്‍, പ്രൊഫ. ടോമി ചെറിയാന്‍ എന്നിവര്‍ മെന്റേര്‍സും. ആഗസ്റ്റ് 8, 9 തീയതികളില്‍ പാലായില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ആഗസ്റ്റ് 8 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിംഗും മത്സരാർത്ഥികളുടെ കുടുംബങ്ങളുടെ കൂട്ടയ്മയും നടക്കും. പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ രജിസ്ട്രേഷന്‍ ഫീസും ഈടാക്കാതെയാണ് ഓര്‍മ്മ ടാലന്റ് പ്രൊമോഷന്‍ ഫോറം ഇവയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത്.

ആഗസ്റ്റ് 9, ശനിയാഴ്ച രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനവും നടക്കും. ആഗസ്റ്റ് 9ന് മത്സരാത്ഥികൾക്കും കുടുംബങ്ങൾക്കുമായി ടോപ് സിങ്ങർ താരങ്ങൾ ആയ ശ്രീ ഹരി പിവി, വൈഷ്ണവി പണിക്കർ എന്നിവർ പ്രതേക സംഗീത പരിപാടി അവതരിപ്പിക്കും. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തിന്റെ സീസണ്‍ 1 ല്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കിയതെങ്കില്‍ സീസണ്‍ 3ല്‍ സീനിയർ ജൂനിയർ വിഭാവങ്ങളിലായി പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2025’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം അഞ്ച് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ്, സെറിബ്രോ എഡ്യൂക്കേഷൻ എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 3 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, ഹോളി ഫാമിലി യൂണിവേഴ്സിറ്റി അക്കാദമിക് അഫ്ഫയെർസ് വൈസ് പ്രസിഡന്റ് ഡോ. ബിന്ദു ആലപ്പാട്ട്‌ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യന്‍, പ്രശസ്ത മെന്റലിസ്റ് നിപിൻ നിരവത്ത്‌, ചലച്ചിത്ര സംവിധായകൻ ലാല്‍ ജോസ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. അറ്റോണി ജോസഫ് കുന്നേല്‍ (കുന്നേല്‍ ലോ, ഫിലാഡല്‍ഫിയ, ലീഗൽ കൗൺസിൽ ചെയർ), അലക്‌സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്‌സ്), ഡോ. ആനന്ദ് ഹരിദാസ് M.D, MMI, FACC (സ്‌പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഡോ. ജയരാജ് ആലപ്പാട്ട്‌(സീനിയർ കെമിസ്റ്) ഷൈന്‍ ജോണ്‍സണ്‍ (റിട്ട. HM, SH ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, ഷാജി അഗസ്റ്റിന്‍ – ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എയ്മിലിൻ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

സജി സെബാസ്റ്റ്യൻ (പ്രസിഡന്റ്), ക്രിസ്റ്റി എബ്രഹാം (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), റോഷിന്‍ പ്ളാമൂട്ടില്‍ (ട്രഷറര്‍), പി ർ ഓ മെർലിൻ മേരി അഗസ്റ്റിൻ, പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫെയർ ചെയർ വിൻസെന്റ് ഇമ്മാനുവേൽ, ജോർജ് നടവയൽ (മുൻ പ്രസിഡന്റ്) ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യാക്കോസ് മണിവയലില്‍ എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

ഓര്‍മ്മയൊരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രൊമോട്ടര്‍മാരുടേയും ബിസിനസ് സ്‌പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. 2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഏഴു റീജിനുകളിലായി നിരവധി പ്രൊവിൻസുകളും, അവക്കു കീഴിൽ ചാപ്റ്ററുകളും യൂണിറ്റുകളുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയായി ഓർമ്മ വളർന്നുകൊണ്ടിരിക്കുന്നു.

RECENT POSTS
Copyright © . All rights reserved