ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നതായും ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സിയായ എപിഎ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍നിന്ന് തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടതായാണ് വിവരം. ഇതിനുപിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സമീപത്തുള്ളവരെയും സ്‌കൂളില്‍നിന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.
വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും വിവരങ്ങളുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
യുകെയിലുള്ള കാഞ്ഞിരപ്പള്ളി താലൂക്കിലെയും(മുണ്ടക്കയം കൂട്ടിക്കൽ കോരുത്തോട് എലിക്കുളം ഇളംകുളം കൂരാലി പൊൻകുന്നം കൊടുങ്ങൂർ മണിമല ചേറക്കടവ് കരിക്കാട്ടൂർ ചേനപ്പാടി മുക്കൂട്ടുതറ ചെമ്മലമറ്റം, പിണാക്കിനാട് കപ്പാട് എരുമേലി ) മുതലായ സ്ഥലങ്ങളിൽ താമസിക്കുന്ന യുകെ നിവാസികളും കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളേജിൽ പഠിച്ചവരും ഈ മാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 മണിവരെയിരിക്കും യുകെയിലെ കാഞ്ഞിരപ്പള്ളിക്കാർ ഒന്നിച്ചു കൂടുന്നത്….
സംഗമം നടക്കുന്ന സ്ഥലം :
Walsgrave Social Club
146 Woodway Line
Coventry CV2 2EJ
കുടുതൽ വിവരങ്ങൾക്ക് :
Ani Thomas
+44 7859 897709
Biju Thomas
+44 7904 861556
Martin Joseph
+44 7903 174477
Soni Chacko
+44 7723306974
ശ്രീനാരായണ ഗുരുദർശനത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘സേവനം യു കെ’യുടെ വെയിൽസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഉത്സാഹപൂർണ്ണമായി ന്യൂപോർട്ടിൽ വച്ച് നടന്നു. സംഘടനയുടെ പ്രാദേശിക പ്രവർത്തനങ്ങളെ കൂടുതൽ ഗുണപരമായി വ്യാപിപ്പിക്കുന്നതിനു വേണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു കെ യിലുടനീളമുള്ള ഗുരു വിശ്വാസികളിൽ സേവനം യു കെ എന്ന പ്രസ്ഥാനം ഉണർവ് സൃഷ്ടിച്ചുവെന്നത് പൊതുയോഗത്തിന്റെ മുഖ്യ സന്ദേശമായി ഉയർന്നു.
ആത്മീയതയും ഐക്യതയും ഒരുമിച്ച വാർഷിക പൊതുയോഗത്തിൽ യൂണിറ്റിന്റെ രക്ഷാധികാരി ശ്രീ ബിനു ദാമോദരൻ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുവിന്റെ അധ്യാത്മികവും സാമൂഹികവുമായ ദർശനം പുത്തൻ തലമുറയിലേക്കും ജനങ്ങളിലേക്കും എത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സേവനം യു കെ ആ ദൗത്യത്തെ പ്രാബല്യത്തോടെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തു സേവനം യു കെ’യുടെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ പറഞ്ഞു:
സേവനം യു കെ എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനം യു കെ യിലെ ഗുരു വിശ്വാസികളിൽ ആഴമുള്ള ആത്മീയ ഉണർവ് സൃഷ്ടിച്ചിരിക്കുന്നു.. പ്രവാസജീവിതത്തിന്റെ തിരക്കിലും മാനസിക സമ്മർദ്ദങ്ങളിലും നിന്നും മാറി കുടുംബങ്ങൾ ആത്മീയതയിലേക്കും ധാർമികതയിലേക്കും തിരിഞ്ഞുനോക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ പരിവർത്തനം വളരെ പ്രത്യക്ഷമായും ശക്തമായും അനുഭവപ്പെട്ടത് ‘സേവനം യു കെ’യുടെ പ്രവർത്തനങ്ങളിലൂടെയാണന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ സേവനം യു കെ കൺവീനർ സജീഷ് ദാമോദരൻ പറഞ്ഞു.
ജോ. കൺവീനർ ശ്രീ സതീഷ് കുട്ടപ്പൻ ശിവഗിരി ആശ്രമം യു കെ യുടെ പ്രവർത്തനങ്ങൾ സമഗ്രമായി അവതരിപ്പിച്ചു. അനീഷ് കോടനാട് കഴിഞ്ഞ വർഷത്തെ യൂണിറ്റിന്റെ പ്രവർത്തന വർക്ഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സേവനം യു കെ വൈസ് ചെയർമാൻ അനിൽകുമാർ ശശിധരൻ, നാഷണൽ എക്സിക്യൂട്ടീവ് അംഗം രാജീവ് സുധാകരൻ, പ്രിയ വിനോദ്, അശ്വതി മനു, പ്രമിനി ജനീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി:-
രക്ഷാധികാരി: ബിനു ദാമോദരൻ
പ്രസിഡന്റ്: അനീഷ് കോടനാട്
വൈസ് പ്രസിഡന്റ് : പ്രമിനി ജനീഷ്
സെക്രട്ടറി: അഖിൽ എസ് രാജ്
ജോ.സെക്രട്ടറി : സജിത അനു
ട്രഷറർ: റെജിമോൻ രാജേന്ദ്രബാബു
ജോ ട്രഷറർ : ബിനോജ് ശിവൻ
വനിതാ കോർഡിനേറ്റർമാർ: പ്രിയ വിനോദ്, അശ്വതി മനു
പുതിയ ഭാരവാഹികൾ ഗുരുദേവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്തം ഏറ്റെടുത്തു. വെയിൽസ് യൂണിറ്റിന്റെ കുടുംബ സംഗമം ആശയസമൃദ്ധിയുടെയും ഐക്യത്തിന്റെ ഉജ്വല പ്രതിഫലനമായി മാറി. സേവനബോധവും ധർമ്മനിഷ്ഠയും അടയാളമാക്കിയ പുതിയ നേതൃത്വം, കൂടുതൽ ഐക്യത്തോടെ സമഗ്രമായ മുന്നേറ്റം ഉറപ്പാക്കുമെന്നും ഗുരുദർശനത്തിന്റെ സന്ദേശം സമൂഹമാകെ വ്യാപിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു. യോഗത്തിൽ അനീഷ് കോടനാട് സ്വാഗതവും ജനീഷ് ശിവദാസ് നന്ദിയും രേഖപ്പെടുത്തി.
കേരളാ തീരത്തിന് സമീപത്ത് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവിലെത്തിച്ചു. പരിക്കേറ്റ 6 ജീവനക്കാരെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചു.
ഇവരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്. പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്കുകളാണുള്ളത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. 6 പേര്‍ക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്.
ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 40 ശതമാനമാണ് പൊള്ളലേറ്റിരിക്കുന്നത്. ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു.
അതേ സമയം,ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്.
ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല
മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം.
ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽനിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശ്ശൂരിൽനിന്ന് തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പിൽനിന്ന് പോലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു. ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന്, വീട്ടുകാർ വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു.
അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽനിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. സംഭവം ആത്മഹത്യയാണോയെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
കാർഡിഫ് : വെയിൽസിലെ സെന്‍റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 14 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള ജപമാലയും നൊവേനയും നടന്നു വരികയാണ്.
തിരുന്നാൾ ദിവസം കാർഡിഫ് സെന്റ് ഇല്ലിറ്റിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് രാവിലെ 9:45 ന് തിരുന്നാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടർന്ന് ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.
തിരുന്നാൾ കുർബാനയിൽ റവ.ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. ശേഷം ഫാ. ജോസ് കുറ്റിക്കാട്ട് IC പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും.
ഈ തിരുന്നാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ കോർഡിനേറ്റർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ ജോസ്മോൻ വലിയവെളിച്ചത്തിൽ, ട്രസ്റ്റിമാരായ ജെയിംസ് ജോസഫ് ഒഴുങ്ങാലിൽ, അലക്സ് ഫിലിപ്പ് ഒറവണക്കളം, ബിനുമോൾ ഷിബു തടത്തിൽ എന്നിവർ അറിയിച്ചു.
തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel, Newport Rd, Rumney, CF3 1XQ
പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. വയനാട് മാനന്തവാടി പനമരം നടവയൽ സ്വദേശി കീടക്കാട്ട് നാഫിഹ് റഹ്മാൻ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. അബുബാബിയിലെ വൈ ടവറിലുള്ള ലുലു പ്രൈവറ്റ് ലേബൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കീടക്കാട്ട് അബ്ദുൽ റഹ്മാൻ. മാതാവ്: സുബൈദ. ഇർഫാനയാണ് ഭാര്യ. ഫാസിൽ, ഫിദ റഹ്മാൻ എന്നിവർ സഹോദരങ്ങളാണ്. തുടർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കേരള തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം മൂന്ന് സി 144 വിമാനങ്ങളുമാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. നാവിക സേനയുടെ ഐഎന്‍എസ് സൂറത്തും ഐഎന്‍എസ് ഗരുഡയും സഹായത്തിനുണ്ട്.
കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ പരിക്കേറ്റ കപ്പല്‍ ജീവനക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേരെ ബോട്ടിലേക്ക് മാറ്റിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.
യുകെ മലയാളികളുടെ പുതിയ സംരഭത്തിന് ഇന്ന് നോട്ടിങ്ഹാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമ്മം രാവിലെ 10 മണിയ്ക്ക് ഫാ. ജോബി ജോൺ നിർവഹിച്ചു. തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു.
ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെ രുചികരവും ഗുണമേന്മയും ഉള്ളതുമായ ഭക്ഷണ ഉത്പന്നങ്ങൾ നോട്ടിങ്ഹാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്ന ആശയത്തോടെ മദേഴ്സ് ഫുഡ് ലിമിറ്റഡ് എന്ന ഫുഡ് മാനുഫാക്ചറിങ് കമ്പനിയുടെ ആരംഭ ലക്ഷ്യം. കമ്പനി ബോർഡ് ഡയറക്ടേഴ്സ് ആയ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
യുകെയിലെ വലിയ മലയാളി സംഘടനയായ യുഗ്മയുടെ ഈസ്റ്റ് വെസ്റ്റ് ലാൻഡ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര, നോട്ടിങ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ് , മുദ്ര ആർട്സ് നോട്ടിങ്ഹാം പ്രസിഡന്റ് നെവിൻ സി ജോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ദുരന്തകഥകൾ യുവാക്കളെ വിശ്വസിപ്പിച്ച് വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്ത് പറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മ(30)യെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച ആര്യനാട്ടു വെച്ച് പത്താമത്തെ വിവാഹത്തിനു തൊട്ടുമുൻപാണ് ഇവർ അറസ്റ്റിലായത്. വിവാഹത്തിന് എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ പഞ്ചായത്തംഗമായ പ്രതിശ്രുതവരനും സുഹൃത്തുക്കളും ചേർന്നാണ് തട്ടിപ്പുകാരിയെ കുടുക്കിയത്. രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയായ രേഷ്മ, ആദ്യ വിവാഹമെന്നപേരിൽ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോടു താൻ അനാഥയാണെന്ന തരത്തിലുള്ള കഥകൾപറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് പുരുഷന്മാർതന്നെ മുൻകൈയെടുത്ത് വിവാഹം നടത്തും. വിവാഹത്തിനുപിന്നാലെ കൈയിൽകിട്ടുന്ന സ്വർണവും പണവുമായി മുങ്ങുകയായിരുന്നു പതിവ്. നാണക്കേടുകാരണം തട്ടിപ്പിനിരയായവർ ഇതുവരെ പരാതി നൽകിയിട്ടില്ല.
ആര്യനാട് ഗ്രാമപ്പഞ്ചായത്തംഗത്തിന് പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺവന്നത്. തുടർന്ന് രേഷ്മയുടെ ഫോൺ നമ്പർ പഞ്ചായത്തംഗത്തിനു കൈമാറി. ഇവർ പരസ്പരം സംസാരിക്കുകയും എറണാകുളത്തെ ഷോപ്പിങ് മാളിൽ വെച്ച് കാണുകയും ചെയ്തു.
തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു വിശ്വസിപ്പിച്ചു. തന്നെ ഇവിടെനിന്നു രക്ഷിക്കണമെന്നും ഒപ്പംവരാൻ തയ്യാറാണെന്നും പറഞ്ഞതോടെ പഞ്ചായത്തംഗം വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. വിവാഹം ജൂൺ ആറിന് ആര്യനാട്ടുെവച്ച് നടത്താമെന്ന് തീരുമാനിച്ചു.
ജൂൺ അഞ്ചിനു വൈകിട്ട് രേഷ്മയെ വെമ്പായത്തു കൊണ്ടാക്കിയത് അടുത്തതായി ഇവർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്തു വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇയാൾ ഒരു ബന്ധുവാണെന്നാണ് പ്രതിശ്രുതവരനായ പഞ്ചായത്തംഗത്തിനോടു പറഞ്ഞിരുന്നത്. ആര്യനാട്ടുള്ള ബന്ധുവീട്ടിൽ പോവുകയാണെന്നാണ് രേഷ്മ അവിടെ കൊണ്ടുചെന്നാക്കിയ തിരുവനന്തപുരം സ്വദേശിയോടു പറഞ്ഞിരുന്നത്. വെമ്പായത്ത് എത്തിയ യുവതിയെ പഞ്ചായത്തംഗം സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ആര്യനാട്ട് വിവാഹമണ്ഡപം ബുക്ക് ചെയ്യുകയും രേഷ്മയ്ക്കുള്ള ആഭരണങ്ങളും താലിമാലയും വാങ്ങുകയും ചെയ്തിരുന്നു.
വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളും ഭക്ഷണവും ഏർപ്പാടാക്കുകയും ചെയ്തു. പെട്ടെന്നുള്ള കല്യാണമായതിനാൽ കടംവാങ്ങിയും പലിശയ്‌ക്കെടുത്തുമാണ് പണം ചെലവഴിച്ചത്. ഏഴുലക്ഷത്തോളം രൂപ ചെലവായതായി പ്രതിശ്രുതവരനായ പഞ്ചായത്തംഗം പറയുന്നു.
രേഷ്മയുടെ പെരുമാറ്റത്തിൽ താമസിച്ച വീട്ടിലെ സ്ത്രീയ്ക്കു തോന്നിയ സംശയങ്ങളാണ് തട്ടിപ്പ് പിടികൂടാൻ സഹായിച്ചത്. വിവാഹദിവസം കുളിമുറിയിൽനിന്നു തിരിച്ചിറങ്ങിയ രേഷ്മ ബ്യൂട്ടിപാർലറിലേക്കു പോയി. എന്നാൽ, തൊട്ടുപിന്നാലെ കുളിമുറിയിൽ കയറിയ വീട്ടമ്മയ്ക്ക് രേഷ്മ കുളിച്ചില്ലെന്നു മനസ്സിലായി. തന്നോട് കള്ളം പറഞ്ഞതിലും രേഷ്മയുടെ മൊത്തം പെരുമാറ്റത്തിലും വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു.
തുടർന്ന് രേഷ്മ ബ്യൂട്ടിപാർലറിലായിരുന്ന സമയത്ത് ഗ്രാമപ്പഞ്ചായത്തംഗവും ഭാര്യയും പ്രതിശ്രുതവരനും ചേർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകളടക്കം കണ്ടെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പ്രതിശ്രുതവരൻ നൽകിയ പരാതിയിന്മേൽ കാട്ടാക്കട ഡിവൈഎസ്‌പി എൻ. ഷിബു, എസ്എച്ച്ഒ വി.എസ്. അജീഷ്, എസ്‌ഐ വേണു എന്നിവരുടെ നേതൃത്വത്തിൽ രേഷ്മയെ വിവാഹമണ്ഡപത്തിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ച പുതുപ്പള്ളി സ്വദേശിയെ കബളിപ്പിച്ചാണ് വിവാഹത്തിന് ആര്യനാട്ട് രേഷ്മ എത്തിയത്. വിവാഹ രജിസ്‌ട്രേഷൻ രേഖകളും കൊണ്ടുവന്നിരുന്നു. 2014ൽ ആയിരുന്നു രേഷ്മയുടെ ആദ്യ വിവാഹം. അതിനുശേഷം വൈക്കം, അങ്കമാലി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളെയും വിവാഹം കഴിച്ചു. കുറച്ചു ദിവസമാണ് ഒാരോരുത്തരുടെയും കൂടെ താമസിച്ചത്. ഇതിനിടെ ഒരു ആൺകുഞ്ഞിനും ജന്മംനൽകി. സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ ഓരോ വീടുകളിൽനിന്നു മുങ്ങിയിരുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽനിന്നിറങ്ങി താലിമാലയും ആഭരണങ്ങളുമായി മുങ്ങിയിട്ടുമുണ്ട്.