സംസ്ഥാനത്ത് ഇന്നും വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
തുടർച്ചയായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള-കർണാടക തീരത്തിന് സമീപം നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. അതുപോലെ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഈ ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമായി തുടരുമെന്ന് പ്രവചനം.
ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കണമെന്നും, ഇടിമിന്നൽ സമയത്ത് കെട്ടിടങ്ങൾക്കുള്ളിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്. മിന്നലേറ്റ് പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാനും ഉടൻ വൈദ്യസഹായം ഉറപ്പാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനാൽ, അണക്കെട്ടിനോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയും പരമാവധി ജാഗ്രത പാലിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പൊലീസ് പിടികൂടി. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണെന്നും ഇയാൾ കുറ്റസമ്മതം നടത്തിയതായും ഡെപ്യൂട്ടി കമ്മീഷണർ ടി. ഫെറാഷ് അറിയിച്ചു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്താനായത്. പ്രതിയെ പിടികൂടുന്നതിന് പൊലീസ് സംഘം മധുരയിലേക്ക് യാത്ര ചെയ്ത് സാഹസികമായാണ് അറസ്റ്റ് നടത്തിയത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. ഉറക്കത്തിലായിരുന്ന യുവതിയെ പ്രതി ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഞെട്ടി ഉണർന്ന യുവതിയെ കാണുന്നയുടൻ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് ശേഷം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹോസ്റ്റലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലണ്ടൻ: യുകെ മലയാളി സമൂഹത്തിന്റെ പ്രമുഖ കല കായിക സാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ആൾ യു.കെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് 2025 ന്റെ ലോഗോ കേരള സംസ്ഥാന കായിക മന്ത്രി ശ്രീ. അബ്ദു റഹ്‌മാൻ ഔപചാരികമായി പ്രകാശനം ചെയ്തു.
മലപ്പുറത്ത് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങിൽ ടൂർണമെന്റിന്റെ സംഘാടക സമിതി പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു. സമീക്ഷ യു.കെ യുടെ പ്രവർത്തനങ്ങൾ യുകെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും യുവജനങ്ങളുടെ കലാ കായിക പ്രതിഭാ വികസനത്തിനും വലിയ പ്രചോദനമാണെന്ന് ലോഗോ പ്രകാശനാനന്തരം നടന്ന ചടങ്ങിൽ കായിക മന്ത്രി അഭിപ്രായപ്പെട്ടു.
സമീക്ഷ യു.കെ 2025 ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ -9 ഷെഫീൽഡ് , ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (EISS), കൊളറിഡ്ജ് റോഡ്, ഷെഫീൽഡ് S9 5DA-യിൽ വച്ച് നടക്കും.
യുകെയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള 32- ലധികം ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് യു.കെ മലയാളികളുടെ പരസ്പര സൗഹാർദ്ധത്തിനും മാനസിക ശാരീരിക ആരോഗ്യത്തിനും ഒരു ഉത്തമ മാതൃകയായാണ് സംഘാടകർ കാണുന്നത്, യു.കെയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും, കായികരംഗത്തേക്ക് പുതു തലമുറയെ ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ടൂർണമെന്റ് വലിയ പങ്ക് വഹിക്കുന്നു. ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 9 രാവിലെ 9-AM ന് ആരംഭിക്കുമെന്ന്
സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി:
📧 [email protected]
📞 Swaroop +44 7500 741789, Antony Joseph +44 7474 666050

ബോൾട്ടൻ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ പങ്കാളികളായ 22 വോളന്റിയർമാർക്ക് ബോൾട്ടൻ കൗൺസിലിന്റെ അഭിന്ദനം.
ബോൾട്ടനിലെ തെരുവ് ശുചീകരണവുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ലവ് ബോൾട്ടൻ, ഹേറ്റ് ലിറ്റർ’ സംവിദാനത്തിന്റെ മേൽനോട്ടവും ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥനായ (വോളന്റീയർ കോർഡിനേറ്റർ) ഗാരത്ത് പൈക്കാണ് സേവാ ദിനത്തിന്റെ ഭാഗമായ ഐ ഒ സി വോളന്റിയർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഐ ഒ സിയുടെ വനിതാ – യുവജന പ്രവർത്തകരടക്കം 22 ‘സേവ വോളന്റിയർ’മാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.

ഒക്ടോബർ 2 ന് സംഘടിപ്പിച്ച തെരുവ് ശുചീകരണം ഇവിടുത്തെ തദ്ദേശ്ലീയരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജീവിക്കുന്ന ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഒരു ഇന്ത്യൻ സംഘടന കാണിച്ച മാതൃകാപരമായ പ്രവർത്തിയായാണ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ, സംഘടിപ്പിക്കപ്പെട്ട തെരുവ് ശുചീകരണത്തെ തദ്ദേശീയർ ഉൾപ്പടെയുള്ള ജനങ്ങൾ നോക്കി കണ്ടത്.

തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ മുട്ടം ശങ്കരപ്പിള്ളിയില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകീട്ട് 4.45നാണ് അപകടം.
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഷാമോന്റെ മാതാവ് ആമിന (60), മകള്‍ മിഷ മറിയം(നാല് മാസം) എന്നിവരാണ് മരിച്ചത്.
ഷാമോനാണ് കാര്‍ ഓടിച്ചിരുന്നത് ഭാര്യയും മറ്റൊരു മകളും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച കാര്‍ മലങ്കര ജലാശയത്തിനായി ഏറ്റെടുത്ത സ്ഥലത്തേയ്ക്ക് പതിക്കുകയായിരുന്നു.
ഇരുവരേയും ഗുരുതര പരിക്കുകളോടെ തൊടുപുഴ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂലമറ്റം ഭാഗത്തുനിന്നും വെങ്ങല്ലൂരേയ്ക്ക് വരുമ്പോഴാണ് അപകടം.
നെടുമ്പാശ്ശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയില്‍. കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) ആണ് പിടിയിലായത്.
റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്ബാശേരി പോലീസും ചേർന്നാണ് ശിവശങ്കറിനെ പിടികൂടിയത്. ബൈക്കില്‍ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ എയർപോർട്ട് ഭാഗത്ത് വില്‍പ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. പുതുപ്പാടി, കണ്ണപ്പന്‍കുണ്ട്,കോടഞ്ചേരി , അടിവാരം മേഖലകളിലാണ് കനത്ത മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുതുപ്പാടി മണല്‍ വയല്‍ പാലത്തിന്‍റെ മുകളില്‍ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമാണ്. മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാനാണ് സാധ്യത. അറബിക്കടലിൽ കേരള തീരത്തോട് അടുത്ത് രൂപപ്പെട്ട തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ന്യൂനമർദവും കാരണം സംസ്ഥാനത്ത് മിന്നൽപ്രളയങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ മഴയുടെ സാധ്യത ഉയർന്നിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്, അതേസമയം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്.
അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുകൾ തുടരും. 20-21 തീയതികളിൽ പല ജില്ലകളിലും മഴയ്ക്കുള്ള മുന്നറിയിപ്പുകൾ തുടരാനാണ് സാധ്യത. അതേസമയം, കടുത്ത മുന്നറിയിപ്പുകൾ നൽകേണ്ട സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. ഒക്ടോബർ അവസാനംവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്നതിൽ ഗുരുതരമായ നീണ്ടുപോക്ക് റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. ഇപ്പോഴും ഏകദേശം 22 കോടി രൂപയാണ് സർക്കാർ വകുപ്പുകൾക്ക് തിരിച്ചുപിടിക്കാനുള്ളത്.
നിയമസഭയിൽ ഒക്ടോബർ 9-ന് വെച്ച സിഎജി റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം 84 തട്ടിപ്പ് കേസുകളിൽ 37 കേസുകളിൽ റിക്കവറിക്ക് കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല. 12 കേസുകളിൽ ജപ്തി നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഇവയിൽ ചിലത് 25 മുതൽ 50 വർഷം പഴക്കമുള്ളവയാണ്. 20 മുതൽ 25 വർഷം പഴക്കമുള്ള 15 കേസുകളിലും ഇതുവരെ നടപടിയില്ല. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 17.82 കോടി രൂപയുടെ 19 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഒന്നിലും നിയമനടപടി തുടങ്ങിയിട്ടില്ല. ഇതിൽ 10.61 കോടി രൂപയുടെ 13 കേസുകളിൽ വകുപ്പുതല നടപടി പോലും ഉണ്ടായിട്ടില്ല. ഇപ്പോൾ 20 കേസുകൾ കോടതിയിൽ പരിഗണനയിലാണ്.
വകുപ്പുതലത്തിൽ ട്രഷറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ റിക്കവറി നടപടികൾ തീരാനുള്ളത്. 14 കേസുകളിൽ നിന്നായി 4.1 കോടി രൂപ തിരിച്ചുപിടിക്കാനുണ്ട്. തദ്ദേശവകുപ്പിൽ 13 കേസുകളിലായി 11.3 കോടി രൂപയും സഹകരണവകുപ്പിൽ ഒരു കേസിലൂടെ 2.93 കോടി രൂപയും തിരിച്ചുപിടിക്കാനുണ്ട്. കൃഷി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലോട്ടറി, മൈനിങ് ആൻഡ് ജിയോളജി, വനം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതൽ തട്ടിപ്പുകളും കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത്.
കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡിലെ കൗണ്‍സിലറും സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.പി. രാജേഷിന് വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. കണിയാര്‍ക്കുന്ന് കുന്നുമ്മല്‍ ഹൗസില്‍ താമസിക്കുന്ന പി. ജാനകി (77)യുടെ ഒരു പവനിലധികം തൂക്കമുള്ള മാലയാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെ വീടിന്റെ പിന്‍വശത്ത് മീന്‍ മുറിക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച വ്യക്തി മാല പൊട്ടിച്ച് വീടിനുള്ളിലേക്ക് കയറി മുന്‍വശത്തുകൂടെ രക്ഷപ്പെട്ടത്.
കാഴ്ചക്കുറവുള്ളതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെയിരുന്ന ജാനകിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് സ്‌കൂട്ടറില്‍ കയറി കടന്നുകളഞ്ഞിരുന്നു. സംഭവസ്ഥലത്ത് എത്തി പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ നഗരസഭ കൗണ്‍സിലറായ രാജേഷ് എന്നാണ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ, രാജേഷിനെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.