കേന്ദ്രസർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ബുധനാഴ്ചയാണ് നടക്കുന്നത്. സാധാരണയായി കേരളത്തില്‍ ഇത്തരത്തിലുള്ള ദേശീയപണി മുടക്കുകള്‍ക്ക് വലിയ പിന്തുണ ലഭിക്കാറുണ്ട്. ഇത്തവണത്തേത് കേരളത്തെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.
കേരളത്തെ പണിമുടക്ക് ബാധിക്കുമോ
കേരളത്തില്‍ ഭാഗികമായിട്ടായിരിക്കും പണിമുടക്ക് നടക്കുക എന്ന ഊഹം നിലനില്‍ക്കുന്നുണ്ട്. ഐ എൻ ടി യു സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ പണിമുടക്ക് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രേഡ് യൂണിയൻ സംസ്ഥാനതല സംയുക്ത സമിതി ജനറല്‍ കണ്‍വീനറുമായ എളമരം വ്യക്തമാക്കുന്നു.
മാറ്റിവച്ച ദേശീയ പണിമുടക്ക് ജൂലൈ 9 ന്, പ്രധാന ആവശ്യങ്ങള്‍ ഇവയെല്ലാം ഐ എൻ ടി യു സി പണിമുടക്കിന്റെ ഭാഗമായതിനാല്‍ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ ഇത് കാര്യമായി ബാധിച്ചേക്കും. നാല് തൊഴിലാളി നിയമങ്ങള്‍ക്കെതിരെയാണ് പ്രധാനമായും പ്രതിഷേധിക്കുന്നത്. റെയില്‍വേ. കല്‍ക്കരി . വൈദ്യുതി .ഉരുക്ക് ,എണ്ണ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെയാണ് പ്രതിഷേധം.
പൊതു ഗതാഗതം സ്തംഭിക്കുമോ?
തമിഴ്നാട്ടില്‍ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും. ബസ്സുകളും ഓട്ടോറിക്ഷ സർവീസുകളെയും ഇത് ബാധിക്കും എന്നാണ് വിലയിരുത്തല്‍. ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുള്ളതിനാല്‍ കേരളത്തിലെ കാര്യവും പരുങ്ങലിലാണ്.എങ്കിലും തമിഴ്നാടിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ഗതാഗതം പൂർണമായും സ്തംഭിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തലിലാണ് പൊതുജനം.
പ്രധാന ആവശ്യങ്ങള്‍
പുതിയ ലേബർ കോഡുകള്‍ പിൻവലിക്കുക
മിനിമം വേതനം വർദ്ധിപ്പിക്കുക
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക
കമ്പനികള്‍ക്ക് അനുകൂലമായി ലേബർ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരെ ശബ്ദമുയർത്തുക..
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കലഹത്തിന് പിന്നാലെ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനായി ‘അമേരിക്ക പാർട്ടി’ രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ (poll) മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം.
പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മസ്ക് കുറിപ്പിൽ വ്യക്തമാക്കി. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക് വിമർശിച്ചു. അതേസമയം, സ്വന്തംപാർട്ടി രൂപവത്കരിക്കുകയും ആ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്താലും ജന്മംകൊണ്ടുള്ള അമേരിക്കൻ പൗരത്വം മസ്‌കിന് ഇല്ലാത്തതിനാൽ മസ്‌കിന് അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയില്ല.
ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി അമ്മു (26) വിനെയാണ് ഇരിഞ്ഞാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. വയോധികയെ വീട്ടിലെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഓട്ടോ വിളിച്ച് കയറ്റി കൊണ്ടുപോയി യാത്രയ്ക്കിടെ മാല കവരുകയായിരുന്നു
ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിയശേഷം മുരിയാടുള്ള വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നിന്നിരുന്ന വിയ്യത്ത് തങ്കമണി എന്ന വയോധികയെയാണ് യുവതി കബളിപ്പിച്ച് ഓട്ടോയില്‍ കയറ്റിയത്. തങ്കമണിയെ യുവതി ആശുപത്രിയില്‍ വെച്ച് പരിചയപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്.
ഓട്ടോയില്‍നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെയാണ് തങ്കമണി മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. രണ്ടേമുക്കാല്‍ പവന്‍ തൂക്കമുള്ളതായിരുന്നു മാല. തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടെ കോഴിക്കോട് നിന്നും മറ്റൊരു കേസില്‍ പിടിക്കപ്പെട്ട അമ്മുവിനെ തിരിച്ചറിയുകയും ഇരിങ്ങാലക്കുടയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അമ്മു തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍.എം.എസ്, ജൂനിയര്‍ എസ്.ഐ. സഹദ്, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ മുരളീകൃഷ്ണന്‍, ഹബീബ്.എം.എ, ടെസ്‌നി ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയുടെ ഫീല്‍ഡ് സര്‍വേ ആരംഭിച്ചു.
മണിമല വില്ലേജില്‍ മുക്കടയ്ക്കു സമീപമാണ് ഇപ്പോൾ സര്‍വേ തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഒക്ടോബറിനു മുന്‍പ് സര്‍വേ പൂർത്തിയാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഒരു റവന്യൂ സര്‍വേയറും അഞ്ച് താത്കാലിക സർവേയരുമാരുടെ നേതൃത്വത്തിലാണ് സർവേ പുരോഗമിക്കുന്നത്. സർവേ പൂർത്തിയായതിനു ശേഷം ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നല്ലവില നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങും. സ്ഥലം, കെട്ടിടം, മരങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകമായി തുക നിശ്ചയിച്ചാണ് നഷ്ടപരിഹാരം നല്‍കുക.
കൂടാതെ, ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വേ നടത്തുന്നതിന് കോടതി തടസമില്ലെന്നും അടുത്ത മാസം എസ്റ്റേറ്റിലെ സര്‍വേ തുടങ്ങുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.
ഇസ്രയേലില്‍ ജോലി ചെയ്തു വന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് വിവരം.
ഒരു മാസം മുന്‍പാണ് കെയര്‍ ഗിവർ ജോലിക്കായി ജിനേഷ് ഇസ്രയേലില്‍ എത്തിയത്. എണ്‍പതുകാരിയെ പരിചരിക്കുന്നതായിരുന്നു ജോലി. ഇവരെ കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരിയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ മരിച്ചനിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ലണ്ടൻ : ചാലക്കുടി മേഖലയിൽ നിന്നും യുകെയുടെ നാനാഭാഗങ്ങളിൽ താമസിക്കുന്നവർ കഴിഞ്ഞ ഞായറാഴ്ച ജൂൺ 29ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ചെസ്റ്റർട്ടൻ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളിക്കുകയുണ്ടായി.
ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ് സോജൻ കുര്യാക്കോസ്, സെക്രട്ടറി ആദർശ് ചന്ദ്രശേകർ, ട്രെഷറർ ജോയ് ആന്റണി, കൺവീനർമാരായ ജേക്കബ് തോമസ്, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ ഭദ്രദീപം തെളിയിച്ചതോടെ ഈ വർഷത്തെ “ആരവം 2025″ന് തുടക്കമായി.”വാദ്യ ലിവർപൂൾ ” അവതരിപ്പിച്ച ചെണ്ടമേളയും, ഡി ജെ ആബ്സിന്റെ വർണ്ണപ്രബയും,മ്യൂസിക്കൽ നൈറ്റ് എന്നിവ ഉണ്ടായിരുന്നു. ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികൾ എവെർക്കും ആസ്വാദ്യകരമായി.ചാലക്കുടി ചങ്ങാത്തം സ്ഥപക പ്രസിഡന്റ് സൈബിൻ പാലാട്ടി ആശംസകൾ അർപ്പിക്കുയുണ്ടായി. സ്റ്റോക് ഓൺ ട്രെന്റിലെ ” ലൈക്ക എവെന്റ്സ് ആൻഡ് കാറ്ററേർസ് ” ഒരുക്കിയ വിഭവസമൃദ്ധമായ നാടൻ സദ്യ ഏവർക്കും ഗൃഹാദുരത്വം ഉണർത്തുക യുണ്ടായി.
അടുത്ത വർഷത്തെ പ്രസിഡന്റായി ദാസൻ നെറ്റിക്കാടനെയും, സെക്രട്ടറി യായി സുബിൻ സന്തോഷിനെയും, ട്രഷറർ ആയി ടാൻസി പാലാട്ടിയും, പ്രോഗ്രാം കോ കോർഡിനേറ്റർ ആയി കീർത്തന ജിതിൻ എന്നിവരും തെരഞ്ഞടുത്തു.

ജില്ലാ പോലീസ് തുടങ്ങിയ ഓപ്പറേഷന്‍ ലാസ്റ്റ്‌ബെല്‍ പ്രത്യേകപരിശോധനയുടെ രണ്ടാംദിവസം വിവിധ സ്റ്റേഷന്‍ പരിധിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത് 143 വാഹനങ്ങള്‍. 28 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 22 കേസുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് രക്ഷിതാവിനെതിരേയാണ്. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിനുമായി ആറ് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തു.
കോട്ടയ്ക്കല്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഒതുക്കുങ്ങല്‍ സ്‌കൂള്‍ പരിസരത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ചെത്തിയ ബൈക്ക് പോലീസിനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞു. അന്വേഷണത്തില്‍ ബൈക്ക് ഓടിച്ച വിദ്യാര്‍ഥിയേയും വാഹനവും കണ്ടെത്തി കേസെടുത്തു.
സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനായാണ് ജില്ലാ പോലീസ് പരിശോധന തുടങ്ങിയത്. ഇതുവരെ 343 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും 58 രക്ഷിതാക്കളും 20 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 78 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന വരുംദിവസങ്ങളിലും തുടരും.
ലൈസന്‍സില്ലാതെയും അപകടകരമായ രീതിയിലും ഇരുചക്രവാഹനങ്ങളുമായി വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തുന്നത് തടയാന്‍ പെരിന്തല്‍മണ്ണ പോലീസ് രണ്ടു ദിവസമായി നടത്തിയ പരിശോധനയില്‍ മാത്രം 40 ബൈക്കുകള്‍ പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയില്‍ മുഴുവന്‍ നടന്ന പരിശോധനയുടെ ഭാഗമായാണ് പെരിന്തല്‍മണ്ണയിലും പരിശോധന നടത്തിയത്.
15 മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ ഓടിച്ചുവന്ന അഞ്ച് ബൈക്കുകള്‍ പിടികൂടി. ഇതിന് രക്ഷിതാക്കള്‍ക്കെതിരേ കേസെടുത്ത് വിദ്യാര്‍ഥിക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് 30,000 രൂപ വരെയാണ് ഓരോരുത്തര്‍ക്കും പിഴയിട്ടത്. ബാക്കിയുള്ളവര്‍ 18 വയസ്സ് തികഞ്ഞവരാണ്. ഇവര്‍ക്ക് ലൈസന്‍സില്ലാത്തതിന് പിഴ ചുമത്തി. വീട്ടുകാര്‍ അറിയാതെയും മറ്റും ഇരുചക്രവാഹനങ്ങളുമായി എത്തുന്നവരും ഇതിലുണ്ട്.
ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളെ വളിച്ചുവരുത്തി പോലീസ് ബോധവത്കരണം നടത്തി. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ പെരിന്തല്‍മണ്ണ, താഴേക്കോട്, ആനമങ്ങാട്, അങ്ങാടിപ്പുറം, പരിയാപുരം തുടങ്ങി വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായായിരുന്നു പരിശോധന.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35 ബി സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍ താരമാണ്.
കേരള ടൂറിസം വകുപ്പ് ഈ ഫൈറ്റര്‍ ജെറ്റിനെ വച്ച് ഒരു പ്രൊമോഷന്‍ പരസ്യം തന്നെ ചെയ്തിരുന്നു. മില്‍മ, കേരള പൊലീസ് എന്നിവയുടെ ഒഫിഷ്യല്‍ പേജുകളില്‍ ബ്രിട്ടീഷ് വിമാനത്തെക്കുറിച്ചുള്ള രസകരമായുള്ള പോസ്റ്റുകള്‍ വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ യു.കെയിലെ ഒരു മലയാളി റെസ്റ്റോറന്റ് അവരുടെ പരസ്യത്തിലും ,നായകനാ’ക്കിയിരിക്കുന്നത് എഫ് 35 ബിയെ തന്നെയാണ്. ‘മകനേ മടങ്ങി വരൂ’… എന്നാണ് മാഞ്ചസ്റ്ററിലെ മലയാളി റെസ്റ്റോറന്റായ ‘കേരള കറി ഹൗസിന്റെ’ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഒരിക്കല്‍ വന്നാല്‍ തിരികെ പോകാന്‍ തോന്നില്ല’ എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ പരസ്യത്തിന് ബദലായാണ് റെസ്റ്റോറന്റിന്റെ പരസ്യം. വിമാനത്തിന്റെ എ.ഐ ചിത്രവും ഒപ്പമുണ്ട്.
‘കേരളത്തിന്റെ രുചി കേരള കറി ഹൗസില്‍ വിളമ്പുമ്പോള്‍ നീ എന്തിനാണ് അവിടെ നില്‍ക്കുന്നത്’ എന്നാണ് പരസ്യത്തിലെ ചോദ്യം. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവര്‍ ഇതൊരു തമാശയായി എടുക്കണമെന്ന് അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എന്‍.വാസവനും ജില്ലാ കളക്ടര്‍ അടക്കമുള്ളവരും സന്ദര്‍ശനം നടത്തി. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായം ബിന്ദുവിന്റെ അമ്മയ്ക്ക് കൈമാറി. ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണത്തില്‍ അറിയിച്ചിരുന്നു.
മെഡിക്കല്‍ കോളേജിന്റെ എച്ച്ഡിഎസ് ഫണ്ടില്‍നിന്നുള്ള 50000 രൂപയാണ് അടിയന്തരമായി കൈമാറിയയെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാരിന്റെ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
‘നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന കാര്യങ്ങളിലൊന്ന്. അത് പൂര്‍ണ്ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലി ജോലി നല്‍കാനും തീരുമാനിച്ചു. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കുടുംബം മുന്നോട്ട് വെച്ച മറ്റു രണ്ട് കാര്യങ്ങള്‍ സാമ്പത്തിക ധനസഹായമാണ്. താത്കാലിക ധനസഹായം ഇപ്പോള്‍ നല്‍കി. വലിയ ധനസഹായം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കും’ മന്ത്രി വാസവന്‍ അറിയിച്ചു.
തകര്‍ന്ന കെട്ടിടത്തില്‍നിന്ന് രണ്ടേകാല്‍ മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വന്ന വീഴ്ചയില്‍ ആരോഗ്യമന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികളുണ്ടാകുന്നത്.
മന്ത്രി വി.എന്‍.വാസവനൊപ്പം ജില്ലാ കളക്ടറും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും അപകടം നടന്ന ഉടനെ ജെസിബി കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി വാസവന്‍ പറഞ്ഞു. അപകടം നടന്ന ഉടനെ ബിന്ദു മരിച്ചിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചികിത്സക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് തിരിക്കും. ദുബൈ വഴി അമേരിക്കയിലേക്ക് പോകും. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോർട്ട്.
നേരത്തേ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർപരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ പൊതുജനാരോഗ്യരംഗത്തെ നിരവധി പ്രശ്നങ്ങള്‍ ഉയർന്നുവന്നിരുന്നു. ഇതിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിക്കുകകൂടി ചെയ്തതോടെ വിവാദം കത്തിപ്പടർന്നു. തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരത്തില്‍ വിവാദം കത്തിനില്‍ക്കെയാണ് മുഖ്യമന്ത്രി ചികിത്സ തേടി യുഎസിലേക്ക് പോകുന്നത്.