കൊടുവള്ളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്തായ രമേശ് ഉൾപ്പടെ 5 പേരെ അറസ്റ്റ് ചെയ്തു. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.
ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്‍റെ കടയുടെ സമീപത്ത് തന്നെ ആഭരണ നിര്‍മാണ കട നടത്തുന്ന രമേശ് ആണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് കവർച്ച. ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. രമേശൻ ഇവര്‍ക്ക് ക്വട്ടേഷൻ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി.
കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാൻ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നുവെന്നും വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബൈജുവിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്നും ഇടിച്ചിട്ടത്. ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ബാഗിൽ സൂക്ഷിച്ച രണ്ട് കിലോയോളം സ്വർണവുമായി കടന്നു കളയുകയായിരുന്നു.
സിസിടിവികളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരെ തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ടോം ജോസ് തടിയംപാട്
ബ്രിട്ടീഷ് പാർലിമെന്റ് ഇന്ന് ചരിത്രപരമായ ഒരു നിയമം പാസ്സാക്കി ഒരാളെ മരിക്കാൻ സഹായിക്കുന്നത് കുറ്റകരമല്ലാതെ ആക്കുന്നതായിരുന്നു ആ നിയമം, എല്ലാ എം പി മാർക്കും പാർട്ടി വിപ്പ് നൽകാതെ അവർക്കു സ്വമേധയ വോട്ട് ചെയ്യാൻ തീരുമാനിക്കാമായിരുന്നു അതിന്റെ അടിസ്ഥാനത്തിൽ 275 വോട്ടിനെതിരെ 300 വോട്ടുകൾക്കാണ് ബില്ല് പാസായത് പാർലമെൻറിൽ നടന്ന 5 മണിക്കൂർ ചർച്ചക്ക് ശേഷമാണ് ബിൽ പാസായത് ഈ ബിൽ പാസ്സാകുമ്പോൾ ഓർക്കേണ്ട ഒരു പേരാണ് Dr Jack Kevorkian
താൻ പഠിച്ച വൈദ്യ ശാസ്ത്രം കൊണ്ട് രക്ഷിക്കാൻ കഴിയാതെ മാരകരോഗം ബാധിച്ചു ജീവിതം നരകതുല്യമായി മുൻപോട്ടു കൊണ്ടുപോകുന്നവരെ അവരുടെ മരണത്തിന്റെ ദൂരം കുറച്ചുകൊണ്ട് അവരെ നിത്യതയിൽ പ്രവേശിപ്പിക്കാൻ സഹായിക്കുക എന്നതായിരുന്നു ഡോക്ടർ ഡെത്ത് ചെയ്ത പ്രവർത്തി അതിനു അദ്ദേഹം നീണ്ടകാലം ജയിൽ വാസം അനുഭവിക്കേണ്ടിവന്നു .
തുർക്കിയിൽ നിന്നും അമേരിക്കയിൽ കുടിയേറിയതാണു Dr Jack Kevorkian ന്റെ കുടുംബം ,ചെറുപ്പത്തിൽ പിതാവ് പള്ളിയിൽ വേദപാഠം പഠിക്കാൻ അയച്ചെങ്കിലും തുർക്കിയിൽ നടന്ന അർമേനിയൻ കൂട്ടക്കൊല എന്തുകൊണ്ട് ദൈവം ഉണ്ടെങ്കിൽ തടഞ്ഞില്ല എന്ന ചോദ്യ൦ അദ്ദേഹത്തെ നിരീശ്വരവാദിയാക്കി ജാക്ക് കെവോർക്കിയന്റെ ജനനം മെയ് 26, 1928, അമേരിക്കയിലെ പോണ്ടിയാക്, മിഷിഗൺ,ആയിരുന്നു .-1952-ൽ മിഷിഗൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടി തൻ്റെ പ്രൊഫഷണൽ പരിശീലനത്തിൻ്റെ തുടക്കത്തിൽ, കെവോർക്കിയൻ മെഡിക്കൽ മുഖ്യധാരയിൽ നിന്ന് അകന്നു.
ഒരു പാത്തോളജി റസിഡൻ്റ് എന്ന നിലയിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ വധിക്കാൻ നിശ്ചയിച്ച മണിക്കൂറിൽ മെഡിക്കൽ പരീക്ഷണങ്ങൾ നടത്താനും തുടർന്ന് അവർക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകാനും അദ്ദേഹം ശ്രമിച്ചു, ഇത് അദ്ദേഹത്തിന് “ഡോ. മരണം എന്ന പേരു ലഭിക്കാൻ കാരണമായി പിന്നീട് അദ്ദേഹം ആത്മഹത്യാ ക്ലിനിക്കുകൾ സ്ഥാപിക്കാൻ വാദിച്ചു. അതിനു അദ്ദേഹം മുൻപോട്ടു വച്ച വാദം “”മരിക്കുക എന്നത് കുറ്റകരമല്ല “” എന്നതായിരുന്നു .
1960 കളിലും 70 കളിലും അദ്ദേഹം മിഷിഗണിലെയും തെക്കൻ കാലിഫോർണിയയിലെയും ആശുപത്രികളിൽ സ്റ്റാഫ് പാത്തോളജിസ്റ്റായി ജോലി ചെയ്തു; പിന്നീട് 1982-ൽ അദ്ദേഹം വൈദ്യ പരിശീലനത്തിൽ നിന്ന് വിരമിക്കുകയും തൻ്റെ ദൗത്യത്തിനായി മുഴുവൻ സമയവും നീക്കിവയ്ക്കുകയും ചെയ്തു: മാരകരോഗം ബാധിച്ച രോഗികളെ അവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുക.എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം Janet Adkins എന്ന മറവിരോഗം ബാധിച്ച 54 വയസുകാരി ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു ഡോക്ടർ ഡെത്തിന്റെ ആദ്യ ഇര 1990 അവർ Dr Jack Kevorkian ന്റെ സഹായത്തോടെ മരണം വരിച്ചു. പിന്നീട് 100 ൽ അധികം മാരക രോഗം ബാധിച്ച രോഗികളെ തൻ്റെ മെർസിട്രോൺ മെഷീന്റെ സഹായത്താൽ ആത്മഹത്യ ചെയ്യാൻ പ്രാപ്‌തമാക്കിയതോടെയാണ് കെവോർക്കിയൻ അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.
70-കാരനായ ഹ്യൂ ഗേലിൻ്റെ മരണത്തിൽ കെവോർക്കിയൻ്റെ പങ്കിന് മറുപടിയായി, മിഷിഗൺ ഒരു ബിൽ പാസാക്കി, ഒരു വ്യക്തിക്ക് ആത്മഹത്യ ചെയ്യാനോ ശാരീരികമായി സഹായിക്കാനോ ഉള്ള മാർഗങ്ങൾ ബോധപൂർവ്വം നൽകുന്നത് കുറ്റകരമാക്കുന്നു എന്നതായിരുന്നു നിയമം പിന്നീട് . 1993 ഫെബ്രുവരിയിൽ നെതർലാൻഡിൽ നിയമവിധേയമാക്കിയ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയെ അമേരിക്കൻ മെഡിക്കൽ സ്ഥാപനം ഏറെക്കുറെ എതിർത്തിരുന്നു. അത്തരം പ്രവർത്തനങ്ങൾ വൈദ്യശാസ്ത്രത്തിൻ്റെ ഏറ്റവും അടിസ്ഥാന തത്വത്തെ ലംഘിക്കുന്നുവെന്ന് പല ഡോക്ടർമാരും വിശ്വസിച്ചു.
അപരിചിതരുടെ മരണത്തിൽ സഹായിച്ചതിന് കെവോർക്കിയനെ മെഡിക്കൽ നൈതിക വിദഗ്ധർ വിമർശിക്കുകയും സ്വന്തം ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം തേടുകയും ചെയ്ത. Dr Jack Kevorkian പ്രവൃത്തികളെ മെഡിക്കൽ സമൂഹം അപലപിച്ചതു . അന്താരാഷ്ട്ര ശ്രദ്ധ നേടി. തൻ്റെ എതിരാളികളെ എതിർത്ത്, കെവോർക്കിയൻ തൻ്റെ മുന്നിലുള്ള രോഗിയുടെ ക്ഷേമമല്ലാതെ മറ്റൊന്നിലും താൻ ശ്രദ്ധിച്ചിട്ടില്ലെന്നും മിക്ക അമേരിക്കൻ ഡോക്ടർമാരും അവരുടെ കഷ്ടപ്പാടുകളോട് പ്രതികരിക്കാതെ രോഗികളെ കഷ്ട്ടപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
1993 നവംബറിലും ഡിസംബറിലും കെവോർക്കിയൻ ആത്മഹത്യയിൽ സഹായിക്കുന്നതിന് എതിരായ സംസ്ഥാന നിയമം ലംഘിച്ചുവെന്നാരോപിച്ച് രണ്ട് ജയിൽ ശിക്ഷ അനുഭവിച്ചു. “ഈ അധാർമിക നിയമത്തെ പ്രതിരോധിക്കാൻ തൻ്റെ ആദ്യ ജയിൽ ശിക്ഷയ്ക്കിടെ പട്ടിണി കിടന്ന് മരിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. തുടർന്ന് ജയിൽ മോചിതനായി. എന്നിരുന്നാലും, നവംബറിൽ കെവോർക്കിയൻ അലി ഖലീലിയുടെ ആത്മഹത്യയിൽ പങ്കെടുത്തു, സഹായിച്ചു എന്നതുകൊണ്ട് അദ്ദേഹത്തെ രണ്ടാം തവണയും ജയിലിലടച്ചു. രണ്ടാമത്തെ നിരാഹാര സമരം അദ്ദേഹത്തെ തളർത്തുകയുംചെയ്തു, ഇനി ഒരു വ്യക്തികളുടെ മരണത്തിൽ താൻ പങ്കെടുക്കില്ലെന്ന് വാഗ്ദാനം ചെയ്ത ശേഷം 1993 ഡിസംബർ 17 ന് ജയിലിൽ നിന്ന് മോചിതനായി. ആത്മഹത്യാ സഹായത്തിനെതിരായ മിഷിഗണിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഡിസംബർ 18-ന് വെയ്ൻ കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി വിധിച്ചു, എന്നാൽ കെവോർക്കിയൻ താമസിച്ചിരുന്ന അയൽരാജ്യമായ ഓക്ക്‌ലാൻഡ് കൗണ്ടിയിൽ ഈ വിധി ബാധകമല്ലയിരുന്നു.
1998 നവംബറിൽ, 60 മിനിറ്റ് എന്ന വാർത്താ പരിപാടിയിൽ കേവോർക്കിയൻ മാരക രോഗം ബാധിച്ച ഒരു രോഗിക്ക് മാരകമായ കുത്തിവയ്പ്പ് നൽകുന്നതിൻ്റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്‌ത് നിയമലംഘനമായി പരിഗണിച്ചു അദ്ദേഹത്തെ 10-25 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2007-ൽ, എട്ട് വർഷത്തിലധികം ശിക്ഷ അനുഭവിച്ചതിന് ശേഷം, നല്ല പെരുമാറ്റത്തിന് പരോളിൽ പുറത്തിറങ്ങി. അടുത്ത വർഷം യുഎസ് കോൺഗ്രസിലേക്ക് മത്സരിച്ചു അദ്ദേഹം പരാജയപ്പെട്ടു.
മരണം , 2011, ജൂൺ 3 നു റോയൽ ഓക്ക്, മിഷിഗൺ ഹോസ്പിറ്റലിൽ വച്ച് Dr Jack Kevorkian മരിച്ചു. അദ്ദേഹം മരിച്ചതിനു മുൻപ് അമേരിക്കയിൽ പല സ്റ്റേറ്റിലും euthanasia ക്ലിനിക്കൾ വന്നെങ്കിലും അതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു 1900 മുതൽ euthanasia ക്ലിനിക്കുകളെപറ്റിയുള്ള ലേഖനങ്ങൾ പുറത്തു വന്നെങ്കിലും ഈ കാലഘട്ടത്തിലാണ് ഇത്തരം ചിന്തകൾ കൂടുതൽ ആളുകളിൽ എത്തപ്പെട്ടത് .
പ്രിയപ്പെട്ടവരെ ഇന്നാണ്. സ്കോട്ട് ലാൻഡിലെ ഉത്സവരാവ് ……ഇന്ന് വൈകുന്നേരം 4 മണി മുതൽ ലീവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ വച്ച് നടക്കുന്ന യുസ്മ അവാർഡ് നിശയിൽ ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നു.
ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന സ്കോട്ട് ലാൻഡ് . കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന , മഞ്ഞണിഞ്ഞ് ശിശിര പട്ടുടുത്ത് ഒരു ഗന്ധര്‍വ സുന്ദരിയെ പോലെ മനോഹരിയായ, യുകെയുടെ വടക്കൻ മലയോര മേഖലയായ സ്കോട്ടീഷ് ഭൂമികയിൽ ഉണർവ്വും ഉന്മേഷവുമായി മലയാളത്തിൻ്റെ എവർഗ്രീൻ റൊമാൻ്റിക് ഹീറോ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളി മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മലയാളത്തിൻ്റെ നിത്യഹരിത പ്രണയ നായകനായ ശങ്കർ. ഇന്ത്യൻ കോൺസുൽ ശ്രീ ആസാദ് സിംങ് ,മാർട്ടിൻ ഡേ മുൻ എം പി കൗൺ സിലർ ലിൻഡ ഖെന്ന,,സിബിൽ ബാരി എന്നിവരെ കൂടാതെ കലാ സാംസ്കാരിക മത രാഷ്രീയ രംഗത്തെ ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങൾ യുസ്മ അവാർഡ് നിശയിൽ പങ്കെടുക്കുന്നു. കൂടാതെ, സ്റ്റേജ് നിറഞ്ഞ് നിൽക്കുന്ന എൽഇഡി സ്ക്രീൻ… കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനങ്ങൾ… സാങ്കേതിക വിദ്യയോടെയുള്ള ശബ്ദ നിയന്ത്രണം… ലൈവ് ടെലികാസ്റ്റിംഗ്… പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരുടെ പ്രവർത്തനം… ഇന്ന് നവംബർ 30 ശനിയാഴ്ച ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാഡമിയിൽ വച്ച് നടക്കുന്ന യുസ്മ അവാർഡ് നൈറ്റിനും യുസ്മ നാഷണൽ കലാമേളയ്ക്കും കൊഴുപ്പേകും.
സ്കോട്ലാൻ്റ് മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ജന്മ്മമെടുത്ത യുസ്മ (United Scotland Malayalee Association) യുടെ നാഷണൽ കലാമേളയാണ് മലായാളം യുകെ അവാർഡ് നൈറ്റിനോടൊപ്പം നടക്കുന്നത്. സ്കോട്ലാൻ്റിലെ ചെറുതും വലുതുമായ ഒരു ഡമ്പനിലേറെ അസ്സോസിയേഷനുകളിലെ മത്സരാർത്ഥികൾ യുസ്മ നാഷണൽ കലാമേളയിൽ മാറ്റുരയ്ക്കും. നാഷണൽ കലാമേള മത്സരത്തിൽ വിജയികളാകുന്നവർക്ക് ഇന്ന് വൈകുന്നേരം 4 മണി മുതൽ ആരംഭിയ്ക്കുന്ന യുസ്മ അവാർഡ് നൈറ്റിൽ നിറഞ്ഞ സദസ്സിന് മുമ്പാകെ നമ്മാനങ്ങൾ നൽകപ്പെടും.
ഇന്ന്, നവംബർ 30 രാവിലെ 11 മണിക്ക് ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ യുസ്മ നാഷണൽ കലാമേള ആരംഭിക്കും. നാല് സ്റ്റേജ്കളിലായിട്ടായിരിക്കും മത്സരങ്ങൾ നടക്കുന്നത്. വൈകുന്നേരം 3 മണിയോടെ മത്സരങ്ങൾ അവസാനിക്കും. 4 മണിക്ക് യുസ്മ അവാർഡ് നൈറ്റ് ആരംഭിക്കും. വൈകിട്ട് 10.00മണിയോടെ അവാർഡ് നൈറ്റ് ആഘോഷങ്ങൾ അവസാനിക്കും.
സ്കോട് ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസ് മീഡിയാ പാർട്ണറായി ചേർന്നുകൊണ്ട് ഐഡിയലിസ്റ്റിക്ക് ഫിനാൻഷ്യൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ സ്കോട്ലാൻ്റിലെ യുസ്മയുടെ നേത്രത്വത്തിൽ സ്കോട്ലാൻഡിലെ ഒരു ഡസനിലേറെ മലയാളി സംഘടനകൾ ചേർന്ന് നടത്തുന്ന യുസ്മ അവാർഡ് നിശയിലേയ്ക്കും യുസ്മ നാഷണൽ കലാമേളയിലേക്കും ലിവിംഗ്സ്റ്റൺ അർമാഡൈൽ അക്കാദമിയിൽ വച്ചു നടക്കുന്ന ഈ കലാമാമാങ്കം നേരിൽ കണ്ടാസ്വദിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
യുസ്മ അവാർഡ് നൈറ്റും യുസ്മ നാഷണൽ കലാമേളയും നടക്കുന്ന സ്ഥലത്തിൻ്റെ അഡ്രസ്സ് :
Armadale Academy
Bath gate
Livingston
EH48 3LX
Scotland.
അറബിക്കടലില്‍നിന്ന് ഇന്ത്യന്‍-ശ്രീലങ്കന്‍ നാവികസേനകള്‍ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ശ്രീലങ്കന്‍ബോട്ടില്‍ കടത്തുകയായിരുന്ന 500 കിലോ രാസലഹരി പിടികൂടി. ശ്രീലങ്കന്‍ പതാകയുള്ള രണ്ടു മീന്‍പിടിത്ത ബോട്ടുകളില്‍നിന്നാണ് 75 കോടിയോളം വിപണിവിലയുള്ള ക്രിസ്റ്റല്‍മെത്ത് പിടികൂടിയത്. രണ്ടുബോട്ടുകളും ഇതിലുണ്ടായിരുന്ന ഒന്‍പതു ജീവനക്കാരെയും തുടര്‍ നിയമനടപടിക്കായി ശ്രീലങ്കന്‍ നാവികസേനയ്ക്ക് കൈമാറി. ശ്രീലങ്കന്‍ പതാകയുള്ള മീന്‍പിടിത്തബോട്ടുകള്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളതായി ശ്രീലങ്കന്‍ നാവികസേന അറിയിക്കുകയായിരുന്നു.
ദക്ഷിണനാവിക ആസ്ഥാനത്തെ കപ്പലിന്റെയും രണ്ട് വിമാനങ്ങളുടെയും സഹായത്തോടെയാണ് രാസലഹരിയും ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരെയും നാവികസേന പിടികൂടിയത്. ലോങ് റെയ്ഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റിന്റെയും റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റിന്റെയും സഹായത്തോടെയാണ് ബോട്ടുകളെ നിരീക്ഷിച്ചത്. ഗുരുഗ്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പ്രാദേശിക സമുദ്രവെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യന്‍മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും ഇരുനാവികസേനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിന് അടിവരയിടുന്നതാണ് മയക്കുമരുന്ന് പിടികൂടിയ സംഭവമെന്ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനം അറിയിച്ചു.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ നിര്‍മ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസാവുകയായിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു.
യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം ശനിയാഴ്ച. ബിർമിങ്മിലെ നേം പാരിഷ് സെന്‍ററിലെ സിതാറാം യെച്ചൂരി നഗറാണ് സമ്മേളനവേദി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും തദേശസ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. ജൂലൈ അവസാന വാരം തുടങ്ങിയ യൂണിറ്റ്-ഏരിയാ സമ്മേളനങ്ങള്‍ പൂർത്തിയാക്കിയാണ് സമീക്ഷ ദേശീയ സമ്മേളനത്തിലേക്ക് കടക്കുന്നത്.
അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ദേശീയ സമ്മേളനം രൂപം നല്‍കും. പുതിയ കാലത്തിനൊത്ത് നയപരിപാടികള്‍ ആവിഷ്കരിക്കും. കഴിഞ്ഞകാല പ്രവർത്തനങ്ങളിലെ പോരായ്മകള്‍
ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. അടുത്ത വർഷങ്ങളില്‍ സമീക്ഷയെ നയിക്കാൻ പുതിയ നാഷണല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുക്കും. പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാ മതേതര-ജനാധിപത്യവിശ്വാസികള്‍ക്കും പങ്കെടുക്കാം. ദേശീയ സമ്മേളനത്തിനായി സ്വാഗതസംഘത്തിന്‍റെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആതിഥേയരായ ബിർമിങ്ഹാം യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ഇതിനിടെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് സമീക്ഷ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. സ്റ്റോക്ക്പോർട്ടില്‍ നിന്നുള്ള കൃഷ്ണദാസ് രാമാനുജം ഒന്നാംസ്ഥാനവും നോർത്താംപ്റ്റണില്‍ നിന്നുള്ള അജയ് ദാസ് രണ്ടാംസ്ഥാനവും നേടി. ദിപിൻ മോഹനാണ് ലോഗോ മത്സരത്തിലെ വിജയി. ദേശീയ സമ്മേളനത്തിന്‍റെ ഔദ്യോഗിക ലോഗോ ആയി ഇത് തെരഞ്ഞെടുത്തു. മത്സരവിജയകള്‍ക്കുള്ള സമ്മാനം പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും.
എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് പിടിയിലായി. വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍നിന്ന് മുങ്ങിയ പ്രതി വേഷംമാറി ആവഡിയിലെ ലോഡ്ജില്‍ താമസിച്ചുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായതെന്നാണ് വിവരം. ഇയാളെ വൈകാതെ കോഴിക്കോട്ട് എത്തിക്കും.
യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ കാറില്‍ പാലക്കാടെത്തിയ പ്രതി ഇവിടെനിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നായിരുന്നു കഴിഞ്ഞദിവസങ്ങളില്‍ പോലീസിന്റെ നിഗമനം. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.
മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പിറ്റേദിവസം പോലീസ് സ്ഥിരീകരിക്കുകയുംചെയ്തു. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാള്‍ വന്ന കാര്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ചക്കാന്തറയിലെ സ്‌കൂളിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാത്രി കണ്ടെത്തിയിരുന്നു. സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം.
രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബിഎംഡബ്ല്യു കര്‍ ഉള്ളവര്‍ വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം.
വലിയ തോതില്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നിര്‍ദേശം നല്‍കിയത്. മറ്റ് സ്ഥലങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.
പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം.
ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ബിഎംഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.
ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസകരമായ ആ വാര്‍ത്തയെത്തിയിരിക്കുന്നു. പശുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയി കാണാതായ മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെ തിരച്ചില്‍ സംഘം കണ്ടെത്തി. ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്.
ബുധനാഴ്ചയാണ് ഇവരുടെ പശുവിനെ കാണാതായത്. മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്.
പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.
മായയുടെ കൈവശമുള്ള മൊബൈലില്‍നിന്ന് വൈകീട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോള്‍ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകര്‍ ഫോണില്‍ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തിരച്ചില്‍ നടത്തിയ നാട്ടുകാരില്‍ ഒരാള്‍ 5-ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ ബന്ധം നിലച്ചു.
വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ തിരച്ചിലിനിറങ്ങിയത്. അന്വേഷണ സംഘവും ആനയുടെ മുന്നിൽ അകപ്പെട്ടു. ഡ്രോണുപയോഗിച്ചും പരിശോധന നടത്തി.ഒടുവിൽ വെള്ളിയാഴ്ച രാവിലെയാണ് വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്ന് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. രാത്രി മുഴുവൻ പാറയ്ക്കു മുകളിലാണ് ഇവർ കഴിച്ച് കൂട്ടിയതെന്നാണ് വിവരം. മൂന്നു പേരും സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. അസി. പോലീസ് കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്.
‘ഒരു തെറ്റു പറ്റി’യെന്ന് എ.ഡി.എം. കെ. നവീന്‍ ബാബു പറഞ്ഞതായും മൊഴിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും മൊഴിയെടുത്തത്. വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കും ഇതേ മൊഴി നല്‍കിയെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.
എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ 22-ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതും കളക്ടര്‍ രണ്ടാമത്തെ മൊഴിയെടുപ്പിലും ആവര്‍ത്തിച്ചു.
ടി.വി. പ്രശാന്തന് പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് എതിര്‍പ്പില്ലാരേഖ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യം പി.പി. ദിവ്യ യോഗത്തില്‍ പറഞ്ഞ അറിവ് മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നവീന്‍ ബാബുവുമായി നല്ല ബന്ധമാണെന്നും കളക്ടര്‍ പറഞ്ഞതായി അറിയുന്നു.
നവീന്‍ ബാബുവിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം പരിശോധിച്ചു. യാത്രയയപ്പ് യോഗത്തിനുശേഷം വിളിച്ചത് അഴീക്കോട് സ്വദേശിയായ ടി.വി. പ്രശാന്തിനെയാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായി. നവീന്‍ ബാബുവിന് അടുപ്പമുണ്ടായിരുന്ന പ്രശാന്തിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.