ഇസ്രയേലിന് നേരേയുള്ള ആക്രമണം തുടരുന്നതിനിടെ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍. തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ മൂന്നുരാജ്യങ്ങളുടെ സൈനികത്താവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളിലുണ്ട്.
‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന്‍ ഇസ്രയേലിന് നേരേ ആക്രമണം നടത്തുന്നത്. ഇസ്രയേലിന് തക്കതായ തിരിച്ചടി നല്‍കിയെന്നും ‘അരാഷ്’ ചാവേർ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍ ഭേദിച്ചതായുമാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ ആക്രമണത്തില്‍ സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരിയും റെവല്യൂഷണറി ഗാര്‍ഡ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു.
ആണവകേന്ദ്രങ്ങള്‍ക്ക് നേരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആള്‍നാശമുണ്ടായിട്ടില്ലെന്നും നതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ തുടങ്ങിയ ആണവകേന്ദ്രങ്ങളില്‍ പരിമിതമായ നാശനഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇറാന്‍ ആണവോര്‍ജ സംഘടനാ വക്താവ് ബെഹ്‌റൗസ് കമാല്‍വാണ്ടി പറഞ്ഞു. അതിനിടെ, ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി പുതിയ സൈനിക മേധാവിയായി മേജര്‍ ജനറല്‍ അമീര്‍ ഹത്താമിയെ നിയമിച്ചു. ഇറാന്‍ സൈന്യത്തിന്റെ ചീഫ് കമാന്‍ഡറായാണ് മുന്‍ പ്രതിരോധമന്ത്രിയായ ഹത്താമിയെ നിയമിച്ചതെന്ന് ഇറാന്‍ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് ഹുസൈന്‍ ബഖേരി കൊല്ലപ്പെട്ട സാഹചര്യത്തില്‍ മേജര്‍ ജനറല്‍ സയ്യിദ് അബ്ദുള്‍റഹീം മൗസവിയെ സംയുക്ത സൈനികമേധാവിയായും നിയമിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതുമായാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇറാന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ രാജ്യത്തിന്റെ വ്യോമസേന തയ്യാറാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയും(ഐഡിഎഫ്) വ്യക്തമാക്കി. ഇറാനിലേക്കുള്ള വഴി തുറന്നിരിക്കുകയാണെന്നും പദ്ധതികളനുസരിച്ച് വ്യോമസേനയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ ഇറാനിലെ ലക്ഷ്യകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നും ഐഡിഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിയെരിയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സും മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ച നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ഒന്‍പത് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ പ്രതിരോധസേന അവകാശപ്പെടുന്നത്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്നപേരില്‍ നടത്തിയ ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഒന്‍പത് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായും ഇറാനിലെ 150 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്‍ തൊടുത്തുവിട്ട ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും രാജ്യത്തിന് തടയാനായെന്നും ഇസ്രയേല്‍ പറഞ്ഞു.
കാട്ടിനുള്ളില്‍ മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലും വ്യക്തമായി.
സീതയുടെ ഭര്‍ത്താവ് ബിനു (48) പോലീസിന്റെ നിരീക്ഷണത്തിലാണ്. സീതയുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു. ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിനു തന്നെയാണ് വനപാലകരെ അറിയിച്ചത്. കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഭാര്യ സീതയും മക്കളായ സജുമോന്‍, അജിമോന്‍ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും അവിടെവെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ നാലുപേരും വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടികളാണ് ഫോണ്‍ വിളിച്ച് അപകടവിവരം ആദ്യം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചത്.
ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ച് ആനയുടെ ആക്രമണത്തെപ്പറ്റിയെല്ലാം ബിനു മാധ്യമങ്ങളോട് വിവരിച്ചിരുന്നു. കാട്ടാനയാക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്ന് ധരിച്ചിരുന്ന നാട്ടുകാര്‍ ഇന്നലെ പീരുമേട്ടില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോലീസിന് സംശയങ്ങള്‍ ബലപ്പെട്ടത്.
തുടര്‍ന്ന് സീതയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം പോസ്റ്റുമോര്‍ട്ടം പീരുമേട്ടില്‍തന്നെ നടത്തുകയായിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പോലീസിന്റെ സംശയം സത്യമാണെന്ന് തെളിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മൃഗീയമായ മര്‍ദനമേറ്റാണ് സീത കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സീതയുടെ തല പലതവണ പരുക്കനായ പ്രതലത്തില്‍ ഇടിച്ചതായി വ്യക്തമായി. ഇടതുവശത്തെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് വീണതിന് സമാനമായ പരിക്കുകളും സീതയുടെ ശരീരത്തിലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിലും കൈകളിലുമെല്ലാം മല്‍പിടിത്തം നടന്നതിന്റെ പാടുകളുണ്ട്. സീതയെ ബിനു കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് പോലീസ് പറയുന്നു. കാട്ടാനയാക്രമണത്തിലാണ് സീത മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള മനപ്പൂര്‍വമായ ശ്രമം ബിനു നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു.
പ്രവാസിയെ ഹണി ട്രാപ്പില്‍ കുടുക്കി ഥാര്‍ കാറും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തലശ്ശേരി ധര്‍മ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂര്‍ പാറാല്‍ സ്വദേശിനി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി(37) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയില്‍വേ അടിപ്പാതക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ(38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ സിറാജിനോട് വാടക വീട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് യുവതിയോടൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം ഉപദ്രവിച്ചതായും 1,06,500 രൂപ കൈക്കലാക്കി ഥാര്‍ കാറുമായി കടന്നുകളയുകയായിരുന്നുവെന്നും സിറാജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ സിറാജിന്റെ കാര്‍ അജിനാസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ ഇയാളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ യുവതിയും സംഘവും ഒരുക്കിയ കെണിയില്‍ ഇയാള്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡയിലേക്കുള്ള യാത്രയില്‍ മാറ്റമില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ജി7 ഉച്ചകോടിക്കായി നാളെ പ്രധാനമന്ത്രി തിരിക്കും. ഇറാൻ – ഇസ്രയേല്‍ സംഘർഷം കാനഡയില്‍ നടത്തുന്ന കൂടിക്കാഴ്ചകളില്‍ ചർച്ചയാകും.
ചർച്ചയിലൂടെ നിലവിലെ സംഘർഷം തീർക്കണമെന്ന് ഉച്ചകോടിയില്‍ നരേന്ദ്ര മോദി ആവശ്യപ്പെടും. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ലോകനേതാക്കളോട് സംസാരിക്കും. ജൂണ്‍ 15 മുതല്‍ 17 വരെയാണ് ജി7 ഉച്ചകോടി നടക്കുക.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തും. പരസ്പര ബഹുമാനത്തോടെയുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള വേദിയാകും അതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ കുറിച്ച് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളല്‍ വീണത്. നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പരാമർശം അസംബന്ധം എന്ന് ഇന്ത്യ തള്ളിക്കളഞ്ഞു. തീവ്രവാദികള്‍ക്ക് കനേഡിയൻ സർക്കാർ സുരക്ഷിത താവളം നല്‍കുന്നുവെന്ന് ഇന്ത്യ വിമർശിച്ചു.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ആക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടു. ബാഗേരിയും സലാമിയും ഉള്‍പ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി ഉള്‍പ്പെടെ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇറാന്റെ ആണവ പ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. പ്രമുഖ ഇറാന്‍ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇറാന്‍ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഹൊസൈന്‍ സലാമിയായിരുന്നു. 300 ല്‍ അധികം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാന് നേരെ ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ ഇറാന്‍ പൂര്‍ണമായി സജ്ജമെന്നായിരുന്നു സലാമിയുടെ പ്രതികരണം. ഇറാന്റെ മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. എന്നാല്‍ ഹൊസൈന്‍ സലാമിയുടെ മരണം മാത്രമാണ് ഇറാന്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ നിലനില്‍പ്പിനായി ഇറാന്റെ ഭീഷണി തടയുന്നതിനായി ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന സൈനിക നടപടി ആരംഭിച്ചുവെന്ന് നെതന്യാഹു പറഞ്ഞു. ഈ ഭീഷണി ഇല്ലാതാക്കാന്‍ ആവശ്യമായത്ര ദിവസത്തേക്ക് ഓപ്പറേഷന്‍ തുടരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആണ് ഇറാനെതിരെ നടക്കുന്നതെന്ന് ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഇറാനില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓപ്പറേഷന്‍ റൈസിങ് ലയണിന് പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നു. തടഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ആണവായുധം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും അദേഹം അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഭാഗത്താണ് ആക്രമണം നടത്തിയത്. ഇറാനിലെ നതാന്‍സിലെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തെയും ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും തങ്ങള്‍ ലക്ഷ്യമിട്ടു. ഇറാനിലെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ ഹൃദയഭാഗത്തും ആക്രമണം നടത്തിയെന്ന് നെതന്യാഹു വ്യക്തമാക്കി.
ഇസ്രയേല്‍ സ്വയം പ്രതിരോധിക്കുമ്പോള്‍ മറ്റുള്ളവരെയും കൂടിയാണ് പ്രതിരോധിക്കുന്നത്. തങ്ങളുടെ അറബ് അയല്‍ക്കാരെ പ്രതിരോധിക്കുന്നു. ഇറാനിലെ അരാജകത്വത്തിന്റെയും കൂട്ടക്കൊലയുടെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരും കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തു. ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ നേടാന്‍ അനുവദിക്കരുത്. ട്രംപിന്റെ പ്രസിഡന്റ് കാലയളവില്‍ ഉടനീളം നമ്മുടെ രാജ്യത്തിന് നല്‍കിയ സ്ഥിരമായ പിന്തുണയ്ക്ക് അദേഹത്തിന് നന്ദി പറയുന്നു. നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.
പ്രസംഗത്തില്‍ നെതന്യാഹു ഇറാനിയന്‍ ജനതയ്ക്കും സന്ദേശം നല്‍കി. നിങ്ങളെ വെറുക്കുന്നുമില്ല, നിങ്ങള്‍ ശത്രുക്കളുമല്ല. എന്നാല്‍ നിങ്ങളെ ചവിട്ടിമെതിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടം ഉണ്ട്. അതാണ് നമ്മുടെ പൊതു ശത്രു. ഏകദേശം അമ്പത് വര്‍ഷത്തോളമായി ഈ ഭരണകൂടം നല്ല ജീവിതത്തിനുള്ള നിങ്ങളുടെ അവസരം കവര്‍ന്നെടുത്തിരിക്കുന്നു. ഈ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള നിങ്ങളുടെ വിമോചന ദിനം അടുത്താണ് എന്നതില്‍ സംശയമില്ല. ആ ദിവസം വരുമ്പോള്‍ ഇസ്രയേലികളും ഇറാനികളും നമ്മുടെ പുരാതന ജനതകള്‍ക്കിടയിലുള്ള സഖ്യം പുതുക്കും. ഒരുമിച്ച് നമ്മള്‍ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് നെതന്യാഹു പറഞ്ഞു.
അഹമ്മദാബാദിലെ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി.
റവന്യു മന്ത്രി കെ രാജന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് വിവാദമായ കമ്മന്റ് പങ്കുവച്ചത്ത്.
അതെസമയം സംഭവം കൈവിട്ടതോടെ ഉദ്യോഗസ്ഥൻ തന്നെ കമ്മന്റ് പിൻവലിച്ചിരുന്നു.
ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.
മുൻപ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് പവിത്രനെ നേരത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കേരള സർക്കാർ ജോലിയില്‍ നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്ത വാര്‍ത്ത കേട്ടപ്പോള്‍ താനാകെ നടുങ്ങിപ്പോയി. ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഭൂമി ചൗഹന്റെ പ്രതികരണം ഇതായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.
ആ പത്ത് മിനിറ്റുകള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്‍ക്കുന്നു. ഭൂമിയും ഭര്‍ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്‍ഷത്തിന് ശേഷമാണ് അവര്‍ നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്‍ത്താവ് നിലവില്‍ ലണ്ടനില്‍ തന്നെയാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില്‍ ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതിന്റെ കാരണം. വിമാനം കിട്ടാതെ വന്നതിന് പിന്നാലെയാണ് ദുരന്ത വാര്‍ത്ത കേട്ടത്.
യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ താന്‍ പൂര്‍ണമായും തകര്‍ന്നു പോയി. എന്റെ ശരീരം അക്ഷരാര്‍ഥത്തില്‍ വിറയ്ക്കുകയായിരുന്നു. സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള്‍ എന്റെ മനസ് പൂര്‍ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു.
‘ഒരു ദൈവീക ഇടപെടല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഭഗവാന്‍ എന്റെ ജീവന്‍ രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില്‍ സമയത്തിന് എത്താന്‍ സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്ന് പോലും എനിക്കു മനസിലാകുന്നില്ല’- യാത്ര മുടങ്ങി ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില്‍ ഭൂമി പറഞ്ഞു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല്‍ കോളജിന്റെ സ്റ്റാഫ് കെട്ടിടത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും മരിച്ചു. അതോടെ രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അപകടം മാറി.
ഹോസ്റ്റല്‍ മെസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലായിരുന്നു വിമാനം തകര്‍ന്ന് വീണത്. ഈ സമയം പ്രദേശത്തുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഉച്ചഭക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മെസില്‍ എത്തിയ സമയത്തായിരുന്നു അപകടം ഉണ്ടായത്.
ദുരന്ത വാര്‍ത്ത കേട്ടപ്പോള്‍ താനാകെ നടുങ്ങിപ്പോയി. ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ ഭൂമി ചൗഹന്റെ പ്രതികരണം ഇതായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഭൂമി ലണ്ടനിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തില്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ അവര്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.
ആ പത്ത് മിനിറ്റുകള്‍ തന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നുവെന്ന് ഭൂമി വിറയലോടെ ഓര്‍ക്കുന്നു. ഭൂമിയും ഭര്‍ത്താവും ലണ്ടനിലാണ് താമസം. രണ്ട് വര്‍ഷത്തിന് ശേഷമാണ് അവര്‍ നാട്ടിലേക്ക് അവധി ആഘോഷിക്കാനായി വന്നത്. ഭര്‍ത്താവ് നിലവില്‍ ലണ്ടനില്‍ തന്നെയാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് തന്റെ ശരീരത്തില്‍ ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതിന്റെ കാരണം. വിമാനം കിട്ടാതെ വന്നതിന് പിന്നാലെയാണ് ദുരന്ത വാര്‍ത്ത കേട്ടത്.
യാത്രക്കാര്‍ എല്ലാവരും മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ താന്‍ പൂര്‍ണമായും തകര്‍ന്നു പോയി. എന്റെ ശരീരം അക്ഷരാര്‍ഥത്തില്‍ വിറയ്ക്കുകയായിരുന്നു. സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോള്‍ എന്റെ മനസ് പൂര്‍ണമായും ശൂന്യമായ സ്ഥിതിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു.
‘ഒരു ദൈവീക ഇടപെടല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നു എനിക്കുറപ്പാണ്. ഭഗവാന്‍ എന്റെ ജീവന്‍ രക്ഷപ്പെടുത്തി. ഭാഗ്യം എന്നെ തുണച്ചു. വിമാനത്താവളത്തില്‍ സമയത്തിന് എത്താന്‍ സാധിക്കാത്തതിനാലാണ് യാത്ര മുടങ്ങിയത്. അതെല്ലാം എങ്ങനെ വിവരിക്കണമെന്ന് പോലും എനിക്കു മനസിലാകുന്നില്ല’- യാത്ര മുടങ്ങി ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തില്‍ ഭൂമി പറഞ്ഞു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 171 വിമാനം സമീപത്തെ ബിജെ മെഡിക്കല്‍ കോളജിന്റെ സ്റ്റാഫ് കെട്ടിടത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ഒഴികെ ബാക്കി എല്ലാവരും മരിച്ചു. അതോടെ രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായി അപകടം മാറി.
ഹോസ്റ്റല്‍ മെസ് ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുകളിലായിരുന്നു വിമാനം തകര്‍ന്ന് വീണത്. ഈ സമയം പ്രദേശത്തുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഉച്ചഭക്ഷണത്തിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മെസില്‍ എത്തിയ സമയത്തായിരുന്നു അപകടം ഉണ്ടായത്.
റിയോ ജോണി
കാർഡിഫ്: ജൂൺ 28ന് യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വിവിധ റീജിയണുകളിൽ കായികമേള നടക്കുന്ന ഈ അവസരത്തിൽ, വെയിൽസ് റീജിയണിലെ കായികമേള ശനിയാഴ്ച, ജൂൺ 15ന് കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ട്സിൽ വച്ച് നടത്തപ്പെടുന്നു. വെയിൽസ് റീജിയണിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.

ജൂൺ 15ന് രാവിലെ 9.30 ന് തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം വർണാഭമായ മാർച്ച് പാസ്റ്റോടെയായിരിക്കും കായികമേളയ്ക്ക് തുടക്കം കുറിക്കുക. പിന്നീട് പൊതുയോഗത്തിൽ യുക്മ വെയിൽസ് റീജിയണൽ പ്രസിഡന്റ് ശ്രീ ജോഷി തോമസ് കായികമേളയ്ക്ക് അധ്യക്ഷം വഹിക്കും. തുടർന്ന് യുക്മ ദേശീയ കായികമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് ട്രഷററും ആയ ശ്രീ പീറ്റർ താണോലി, വെയിൽസ് റീജിയണൽ കായികമേള ഉത്‌ഘാടനം ചെയ്യും. യുക്മ ദേശീയ കമ്മിറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിൻ, യുക്മ സാംസ്‌കാരിക വേദി കൺവീനർ ശ്രീ ബിനോ ആന്റണി എന്നിവർ പ്രത്യേക അതിഥികൾ ആയിരിക്കും. കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മാനുവൽ ഇതിനകം എല്ലാ അസ്സോസിയേഷനുകൾക്ക് അയച്ചു നൽകിയിട്ടുണ്ട് എന്ന് റീജിയണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി അറിയിച്ചു. സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങള്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ട്രഷറർ ടോംബിൾ കണ്ണത്, വൈസ് പ്രസിഡന്റ് പോളി പുതുശ്ശേരി, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ജോയിന്റ് ട്രഷറർ സുമേഷ് ആന്റണി, ആർട്സ് സെക്രട്ടറി ജോബി മാത്യു, പിആർഒ റിയോ ജോണി, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, തുടങ്ങിയവർ അറിയിച്ചു.

കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന വെയിൽസ് റീജിയണൽ കായികമേളയ്ക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽനിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി വെയിൽസ് റീജിയണൽ സെക്രട്ടറി ഷൈലി ബിജോയ് തോമസ് അറിയിച്ചു. വെയിൽസിലെ അസോസിയേഷനുകൾ കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട് കേരള കമ്മ്യൂണിറ്റി, ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ, ബാരി മലയാളി വെൽഫെയർ അസോസിയേഷൻ, മെർത്യർ മലയാളി കൾച്ചറൽ അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ, അബേരിസ്വിത് മലയാളി അസോസിയേഷൻ തുടങ്ങിയവ ആണ് .
റീജിയണൽ കായികമേളയുടെ പ്രധാന സ്പോൺസർ കൈരളി സ്‌പൈസസ് & ലിറ്റിൽ കൊച്ചി ആണ്. കൂടാതെ കായികമേള സ്പോൺസർ ചെയ്തിരിക്കുന്നത് ജിയ ട്രാവെൽസ്, സൽക്കാര റെസ്റ്റോറന്റ് കാർഡിഫ്, മല്ലു ഷോപ് കാർഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, മംസ് ഡെയിലി റെസ്റ്റോറന്റ് കാർഡിഫ്, എന്നിവരാണ്.

അനീഷ് ജോർജ്
ലണ്ടൻ: യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത – നൃത്ത വിരുന്ന് സമ്മാനിക്കുന്ന മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാമാമാങ്കം മറ്റന്നാൾ ശനിയാഴ്ച ബോൺമൗത്തിലെ ബാറിംഗ്ടൺ തിയേറ്ററിൽ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന 40തിലധികം കലാപ്രതിഭകളുടെ എട്ടുമണിക്കൂർ നീളുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് യുകെയിലെ കലാസ്വാദങ്കർക്കുവേണ്ടി മുഖ്യ സംഘാടകരും ഗായകരുമായ അനീഷ് ജോർജിന്റെയും ടെസ്മോൾ ജോർജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നായ മഴവിൽ സംഗീതരാവിനോടനുബന്ധിച്ച് ഇത്തവണയും നിരവധി പ്രശസ്തരായ ഗായകരും വാദ്യകലാകാരന്മാരും നർത്തകരും വേദിയിലെത്തി കലാവിസ്മയം തീർക്കുമ്പോൾ യുകെ മലയാളികൾക്ക് ഏറ്റവും വലിയ കലാവിരുന്നായി മാറുമെന്നതിൽ സംശയമില്ല.

യുകെയിലെ പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നമ്പ്യാർ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലും അനുഗ്രഹീതരായ ഗായകരും ഗാനങ്ങൾ ആലപിക്കും. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയനമനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് ‘മഴവിൽ സംഗീതം’ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.
യുകെയിലെ കലാ സാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാൻ എത്തിച്ചേരുന്നുണ്ട്.

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് പതിനൊന്ന് വർഷം മുൻമ്പാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്മോൾ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണയും നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .
ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകൾക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.
സംഗീത ആലാപനം തപസ്യ ആക്കിയവരും നൃത്തചുവടുകള്‍ കൊണ്ട് വേദികളെ ധന്യമാക്കുന്നവരും ഒത്തുചേരുന്ന ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH.
കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Shinu Cyriac : 07888659644