Latest News

സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി കൊച്ചി ബോള്‍ഗാട്ടിയില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, വി. ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു.

മൈസുരുവില്‍ നിന്ന് ഇന്നലെയാണ് ജല വിമാനം കൊച്ചിയിലെത്തിയത്. കനേഡിയന്‍ കമ്പനിയുടെ ജല വിമാനമാണിത്. സമീപ ഭാവിയില്‍ തന്നെ കൂടുതല്‍ സീ പ്ലെയിനുകള്‍ അവതരപ്പിക്കാന്‍ കഴിയുമോ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചിന്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിന്‍ പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റര്‍മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സര്‍വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കേരളത്തിലെത്തിയത്.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമ ഘട്ടത്തിന്റെയും ആകാശ കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.

എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജല വിമാനങ്ങളുടെ ആകര്‍ഷണീയതയാണ്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ ഡാമുകള്‍, ആലപ്പുഴയിലെ വേമ്പനാട്ട് കായല്‍, കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാന താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

റോമി കുര്യാക്കോസ് 
വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കി എ ഐ സി സി യുടെ കീഴിലുള്ള പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് –  കോൺഗ്രസ് (യു കെ) കേരള ചാപ്റ്റർ. ഒരാഴ്ചയായി വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ഐ ഒ സി വോളന്റിയർമാർ വോട്ടർമാരെ നേരിൽ കണ്ട്‌ വോട്ട് അഭ്യർഥിക്കുന്നതിനോടൊപ്പം സ്ഥാനാർഥികൾക്ക് വേണ്ടി വോട്ടഭ്യർഥിച്ചു കൊണ്ട് മണ്ഡലങ്ങളിൽ ഉടനീളം ഫ്ലെക്സും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
ചേലക്കര പാലക്കാട് വയനാട് തുടങ്ങിയ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്കു യഥാവിധം ശശി തരൂർ എം പി, വി കെ ശ്രീകണ്ഠൻ എം പി ഷാഫി പറമ്പിൽ എം പി, ടി സിദ്ദിഖ് എം എൽ എ തുടങ്ങിയവരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തങ്ങൾ ക്രോഡീകരിച്ചത്. പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകാൻ എ ഐ സി സി സെക്രട്ടറിയും കർണാടക സർക്കാരിന്റെ കീഴിലുള്ള എൻ ആർ ഐ സെല്ലിന്റെ ചെയർപേഴ്സണുമായ ഡോ. ആരതികൃഷ്ണ നേരിട്ടെത്തിയതോടു കൂടി പ്രവർത്തനങ്ങൾ ചൂട് പിടിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുൻപ് ഐ ഒ സി നടത്തിയ ടി ഷർട്ട് വിതരണത്തിന്റെ ഉദ്ഘാടനം കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിക്കും മുൻ മന്ത്രി എ പി അനിൽകുമാറും സംയുക്തമായി നിർവഹിച്ചിരുന്നു.
അവസാന ഘട്ടത്തിൽ പ്രവാസികളായ വോട്ടർമാരെ നാട്ടിലെത്തിക്കുവാനും നാട്ടിലുള്ള ബന്ധുക്കളെ പരമാവധി പോളിംഗ് ബൂത്തിലെത്തിക്കുവാനുമുള്ള പ്രവർത്തനത്തിലാണ് വോളന്റീർമാർ. യു കെയിൽ നിന്നെത്തിയ നിരവധി ഐ ഓ സി പ്രവർത്തകർ മണ്ഡലങ്ങളിൽ തമ്പടിച്ചാണ് പ്രചാരണ പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നത്. ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന് കീഴിലുള്ള ക്യാമ്പയ്‌നിങ് കമ്മിറ്റിയാണ് നാട്ടിലെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്. കേരളത്തിൽ പ്രവർത്തങ്ങൾ ഏകോപിക്കുന്നത് കോർഡിനേറ്റർ ആയ അഷീർ റഹ്‌മാനാണ്.

കൊല്ലം കല്ലുംതാഴത്ത് നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടി പണം എടുത്തെന്ന് ആരോപിച്ച് അമ്മ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന് മനുഷ്യാവകാശ പ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നു.

തുടർന്ന് അമ്മയെയും കുഞ്ഞിനെയും പൊലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കിളിക്കൊല്ലൂർ പൊലീസാണ് യുവതിക്കെതിരെ സ്വമേധയാ കേസെടുത്തത്. കുട്ടിയുടെ കാലിൽ ചായ വീണ് പൊള്ളിയതാണെന്നാണ് അമ്മ ആദ്യം പൊലീസിനോട് പറഞ്ഞത്.

പിന്നീട് നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നാളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് യുവതിക്ക് പൊലീസ് നോട്ടീസ് നൽകി. തുടർന്ന് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.

വേളാങ്കണ്ണിയില്‍ നിന്ന് യാത്രക്കാരുമായി ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ഇവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.20 ന് തഞ്ചാവൂരിന് 29 കിലോമീറ്റര്‍ അകലെ പൂണ്ടി എന്ന സ്ഥലത്തായിരുന്നു അപകടം. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു.

ബസ് ഡ്രൈവര്‍ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ടക്ടര്‍ അഭിജിത്തിനും ചെറിയ പരിക്കുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തില്‍പെട്ട തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയുടെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല.

മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡോ.എ.ജയതിലകിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ നടപടി വരാനിരിക്കെ തനിക്കെതിരെ ആരോപണം ഉന്നയിച്ച മുന്‍മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മയെ പരിഹസിച്ച് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത്. മേഴ്‌സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാള്‍ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.

ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുന്നതിനിടെയാണ് എന്‍. പ്രശാന്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി. വഞ്ചനയുടെ പര്യായമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ആഴക്കടല്‍ മത്സ്യബന്ധനം അതിന്റെ തെളിവാണെന്നും മേഴ്‌സിക്കുട്ടിയമ്മ കാര്യകാരണ സഹിതം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എന്‍.പ്രശാന്ത് രംഗത്തെത്തിയിരുന്നു. ജൂനിയര്‍ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസില്‍ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ജയതിലകിനെയും ഗോപാലകൃഷ്ണനെയും വാര്‍ത്ത കൊടുത്തതിന് മാതൃഭൂമിയേയും വിമര്‍ശിച്ച് നേരത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. ഒരുപാട് പേരുടെ ജീവിതം ജയതിലക് തകര്‍ത്തെന്നാണ് പ്രശാന്തിന്റെ വിമര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ പേജിലൂടെ പുറത്തുവിടുമെന്ന മുന്നറിയിപ്പുമുണ്ട്.

ഐ.എ.എസുകാരുടെ ചട്ടപ്രകാരം സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണെന്നും മാതൃഭൂമിയേയോ ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ അല്ലെന്നും അഞ്ചുകൊല്ലം നിയമം പഠിച്ച തന്നെ പഠിപ്പിക്കാന്‍ വരണ്ടെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. ‘ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തില്‍ ചിലര്‍ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാന്‍ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാല്‍, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവര്‍ക്കും നീതി നേടിക്കൊടുക്കുക എന്നേ എന്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ’, പ്രശാന്ത് പോസ്റ്റില്‍ പറയുന്നു.

‘പൊതുജനമധ്യത്തില്‍ സിവില്‍ സര്‍വ്വീസിന്റെ ‘വില’ കളയാതിരിക്കാന്‍ മൗനം പാലിക്കാനും ചിലര്‍ ഉപദേശിക്കുന്നു. വ്യാജ റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുകയും, ഫയലുകള്‍ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവില്‍ സര്‍വ്വീസില്‍ ഉണ്ട് എന്നത് ലജ്ജാവഹമാണ്. എന്നാലത് ഒളിച്ച് വെക്കുകയാണോ വേണ്ടത്? പിന്തിരിപ്പന്‍ സമൂഹങ്ങളിലെ വലിയ ഉദ്യോഗസ്ഥരുടെയും പ്രമാണിമാരുടെ വീടുകളില്‍ ‘പീഡോഫീലിയ’ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെക്കാന്‍ ഉപദേശിക്കുന്ന അതേ ലോജിക്! വിവരങ്ങള്‍ പുറത്ത് വരുന്നതില്‍ എന്തിനാണ് ഭയം? ഇതേ പേജില്‍ എല്ലാ വിവരങ്ങളും വരും. നടപടിയെടുക്കാന്‍ ഒരുങ്ങുമ്പോഴും വെല്ലുവിളി തുടരുകയാണ് പ്രശാന്ത്.

മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിക്കാണ് സര്‍ക്കാര്‍ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമര്‍ശനം തുടരുകയാണ് പ്രശാന്ത്. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് സര്‍വ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനയോ വിമര്‍ശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിന്റെ വെല്ലുവിളി. ഒരു ഒത്ത് തീര്‍പ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിന്റെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ജയതിലകിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ പറഞ്ഞാണ് പ്രശാന്തിന്റെ വിമര്‍ശനം.

വീട്ടിൽ മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ യുവാവ് പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് (31) നെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം.

വീടിന്‍റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയത്. മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ വിവിധ സ്റ്റേഷനുകളിലായി സ്ത്രീകളെ അതിക്രമിച്ചതിനും പിടിച്ചുപറിക്കും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ജനപങ്കാളിത്തത്തില്‍, ചരിത്ര വിജയം നേടിയ നീലാംബരി സീസണ്‍4നു ശേഷം സീസണ്‍ 5നു അരങ്ങൊരുങ്ങുകയായ്‌…സ്വപ്‌നതുല്യമായ വേദിയില്‍ മനം നിറഞ്ഞു പാടാന്‍ ഗായകരെ തെരഞ്ഞെടുക്കുന്നതാണ്‌ ആദ്യ ഘട്ടം. ഇതിനായി, ഗാനാലാപനത്തില്‍ മികവും അഭിരുചിയുമുളള ഗായകരില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുകയാണ്‌.

ചരിത്രം കുറിച്ച 4സീസണുകളുടെ വിജയഗാഥയുടെ പെരുമയുമായി നീലാംബരി സീസണ്‍ 5എത്തുകയായ്. കലയെ ഉപാസിക്കുന്നവര്‍ക്കും കലയെ സ്‌നേഹിക്കുന്നവര്‍ക്കും വിസ്മയ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മുന്‍ സീസണുകളെക്കാള്‍ ഏറെ കരുത്തോടെയും കാമ്പോടെയുമാകും സീസണ്‍ 5എത്തുകയെന്ന് ഉറപ്പ്. പരിപാടിയുടെ ആദ്യ ഘട്ടമെന്നോണം ഗായകര്‍ക്കു വേണ്ടിയുള്ള ഓഡിഷന്‍ ആരംഭിക്കുകയാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍ എഡിറ്റ് ചെയ്യാത്ത ഓഡിയോ ഡാൻസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഡാൻസിന്റെ വിഡിയോ ഡിസംബര്‍ 30 ന് മുമ്പായി 07474803080 whatsup അയക്കേണ്ടതാണ്. ആദ്യമെത്തുന്ന 15 ഗായകരെയാകും ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക.

Contact details:  Jaison Mathew (chairman) Manoj mathradan ,Ullas,Alex.

[email protected]

ഷാനോ എം കുമരൻ

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുള്ള ഉറക്കത്തിനു ശേഷം ഒരു കപ്പ് ചൂട് ചായയും ഊതി കുടിച്ചു ജിനേഷ് രണ്ടു ഫ്ലാറ്റിനപ്പുറം വസിക്കുന്ന സുഹൃത്ത് ബേസിലിന്റെ മുറിയിലേയ്ക്കു ചെന്നു. വാതിൽ മുട്ടിയപ്പോൾ നിമിഷ ആണ് വാതിൽ തുറന്നത്. നിമിഷ ബേസിലിന്റെ ഭാര്യയാണ്. അവനെവിടെ എന്ന ചോദ്യത്തിന് മറുപടിയായി നിമിഷ അകത്തേക്ക് വിരൽ ചൂണ്ടി അവിടെയുണ്ടെന്ന അർത്ഥത്തിൽ. മൊബൈൽ ഫോണിൽ എന്തോ കാര്യമായി തിരയുകയാണ് ബേസിൽ. ആ ജിനേഷേട്ടാ വാ ഇരിക്ക്. ബേസിൽ അയൽപക്കക്കാരനും സുഹൃത്തുമായ ജിനേഷിനോട് ഉപചാരപൂർവ്വം പറഞ്ഞു. ജിനേഷ് സോഫയിൽ മെല്ലെ ഇരുന്നു. ബേസിൽ ഫോണിൽ തന്നെയാണ് ശ്രദ്ധ. എന്തോ സംഭവിച്ചിട്ടുണ്ട്.

എന്താ ബേസിലെ എന്തോ വള്ളി പിടിച്ചത് പോലെയുണ്ടല്ലോ ഫേസ് കണ്ടിട്ട്. എന്താ കാര്യം?
ജിനേഷ് ചോദിച്ചു.
ഹേ ഒന്നൂല്ല ചേട്ടാ ഇരു കാര്യം സേർച്ച് ചെയ്യുവായിരുന്നു.

അതൊന്നുമല്ല ജിനേഷേട്ടാ കാര്യം. ബേസിലിനു ഒരു പണി കിട്ടിയോ എന്നൊരു ഡൌട്ട്. അവൻ അതിന്റെ ഒരു സ്ട്രെസ്സിൽ ആണ്. അവിടേയ്ക്കു വന്ന നിമിഷ ജിനേഷിനോട് പറഞ്ഞു. ജിനേഷ് നെറ്റി ചുളിച്ചു.
” പണി കിട്ടിയെന്നോ ….? എന്താ എന്താ കാര്യം ബേസിലെ ? ജിനേഷ് ജിജ്ഞാസ അടക്കി മെല്ലെ ചോദിച്ചു.
ബേസിൽ ഒന്ന് ആലോചിച്ചിരുന്നിട്ടു പറഞ്ഞു. ജിനേഷേട്ടാ ഞാൻ പറഞ്ഞില്ലായിരുന്നോ ഒരു കാർ നോക്കുന്നുണ്ടെന്നു ഇന്ന് വെളുപ്പിനെ അവർ ഒരു കാറു ഡെലിവറി ചെയ്തു.
ഇന്ന് വെളുപ്പിനേയോ?
അതെ ജിനേഷേട്ടാ ഇന്ന് വെളുപ്പിനെ ഞാൻ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. സൊ അവർ കുറെ കാർ നോക്കിയിരുന്നു. ബട്ട് അതെനിക്കു സെറ്റ് ആകുമായിരുന്നില്ല. ഞാൻ അവരോടു പറഞ്ഞിരുന്നു നോക്കിയിട്ട് എന്റെ ബഡ്ജറ്റിന് ഓക്കേ ആണെങ്കിൽ എടുത്തോയെന്ന്. ദാണ്ടെ ഇന്ന് വെളുപ്പിന് അവർ എന്റെ കമ്പനി ഗേറ്റിൽ കൊണ്ട് വന്നിട്ട് തന്നിട്ട് പോയി.

അതിനിപ്പോൾ പ്രോബ്ലം എന്താ നീ പറഞ്ഞിട്ടല്ലേ നിന്റെ ബഡ്ജറ്റിൽ ഓക്കേ ആവുന്നത് എടുത്തുകൊള്ളാൻ!
ജിനേഷ് ചോദിച്ചു.
എന്റെ പൊന്നു ജിനേഷേട്ടാ സംഭവം ശരി തന്നെ. ഇവൻ പറഞ്ഞിട്ടാണ് ബട്ട് ഉച്ചക്ക് ഉറക്കവും കഴിഞ്ഞു വണ്ടി പരിശോധിച്ചപ്പോൾ അതിൽ നിറയെ തുരുമ്പ്. ഈ മണ്ടൻ ഒന്നും ചെക്ക് ചെയ്തില്ല വണ്ടി കിട്ടിയ തിളപ്പിൽ ഇങ്ങോട്ടു കെട്ടിയെടുത്തു. നിമിഷയുടെ ദേഷ്യം അതൃപ്തി എല്ലാം അവളുടെ വാക്കുകളിൽ പ്രതിധ്വനിച്ചു.
” നീയൊന്നു അടങ്ങു നിമ്മീ , മനുഷ്യൻ ഒന്നാമത് പൊളിഞ്ഞിരിക്കുവാ അതിനെടേൽ കൂടെ നീയും കിടന്നു അലറാതെ. ബേസിൽ കടുപ്പിച്ചു പറഞ്ഞു.
നിമിഷ വീണ്ടും മുരണ്ടു ആഹ് ഇനി ഞാൻ പറയുന്നെതിനു കുഴപ്പം. കണ്ടാൽ മതി സി ഐ ഡി മൂസ സിനിമയിലേതു പോലെ വണ്ടിയിലിരുന്നു കാലിട്ടു സ്വന്തമായി തള്ളേണ്ടി വരുമെന്നാ എനിക്ക് തോന്നണേ
ജിനേഷ് ഇടപെട്ടു. നിമിഷ തത്കാലം സമാധാനിക്കു ഞാൻ ഒന്ന് നോക്കട്ടെ എന്താണെന്നു. ബേസിലെ ഒന്ന് വന്നേ വണ്ടിയൊന്നു നോക്കട്ടെ എന്ന് പറഞ്ഞിട്ട് ജിനേഷ് എഴുന്നേറ്റു പുറത്തേക്കു നടന്നു. വണ്ടിയുടെ താക്കോൽ എടുത്തു കൊണ്ട് ബേസിൽ പിന്നാലെ നടന്നു.
ഇതാരാണെടാ കൊണ്ട് പോയി തന്നത്? സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ ജിനേഷ് ചോദിച്ചു.
ഒന്നും പറയണ്ട ചേട്ടാ എന്റെ ഒരു കസിന്റെ ഫ്രണ്ട് ആണ്. അവൻമാർ രണ്ടാളും കൂടെ ആണ് വന്നതും കാർ ഡെലിവറി ചെയ്തതും.
എന്നിട്ടു നീ വണ്ടി ചെക്ക് ഒന്നും ചെയ്തില്ലേ?
ജിനേഷ് ചോദിച്ചു.
കസിനും ഫ്രണ്ടും അല്ലെ ചേട്ടാ അടിപൊളി വണ്ടിയെന്നാ പറഞ്ഞെ വിശ്വസിച്ചു പോയി.
ബേസിലിന്റെ മറുപടിയിലെ നിസ്സഹായത ജിനേഷ് തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു നീ വറീഡ് ആവണ്ട നോക്കട്ടെ. അപ്പോഴേക്കും അവർ പാർക്കിങ്ങിൽ എത്തിയിരുന്നു. ജിനേഷ് ബേസിലിനോട് വണ്ടി സ്റ്റാർട്ട് ചെയ്യുവാൻ പറഞ്ഞു. ബേസിൽ കാർ സ്റ്റാർട്ട് ചെയ്തു
പ്രത്യേകിച്ച് ശബ്ദ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല നോർമൽ കൂൾ സൗണ്ട് ആണ്. ബോണറ്റ് ഓപ്പൺ ചെയ്തു. ഒരു ഓട്ടോ മൊബൈൽ എഞ്ചിനീയർ ആയിരുന്ന ജിനേഷ് തന്റെ അറിവിന്റെ പുസ്തകം തുറന്നു. പറഞ്ഞ മാതിരി വലിയ തട്ട് കേടുകൾ ഇല്ല. 2004 മോഡൽ വണ്ടി അതിന്റെതായ കാലപ്പഴക്കം.
അയാൾ അടിയിൽ കുനിഞ്ഞു നോക്കി. അത്യാവശ്യം നല്ല തുരുമ്പുണ്ട്. ഒരു അണ്ടർ കോട്ട് ചെയ്താൽ കുറഞ്ഞത് രണ്ടു വർഷം ഓക്കേ ആവണം.

അയാൾ തന്റെ കണ്ടെത്തലുകൾ ബേസിലിനോട് പറഞ്ഞു. അപ്പോഴാണ് ബേസിലിനു അല്പം ആശ്വാസമായത്. ഓഹ് എന്റെ ചേട്ടാ ഇപ്പോഴാ ശ്വാസം നോർമൽ ആയതു. കയ്യിൽനിന്നു പോയോ എന്നൊരാധിയായിരുന്നു. അതിന്റെ കൂടെയാ നിമ്മിയുടെ ചവിട്ടും.
എടാ അവളെ പറഞ്ഞിട്ട് കാര്യമില്ല അന്യ നാട്ടിൽ വന്നിട്ട് ചതി പറ്റിയെന്നറിഞ്ഞാൽ ആരായാലും ചോദിക്കും. പ്രത്യേകിച്ച് പെണ്ണുങ്ങൾ നമ്മുടെ മേൽ പഴി ചാരുകയാവും ചെയ്യുക. ആട്ടെ ഇതിനിപ്പോൾ എത്ര കൊടുത്തു.
ബേസിൽ പറഞ്ഞ വില കേട്ട് ജിനേഷ് തലയിൽ കൈ വച്ച് പോയി.

അയാൾ അല്പം ചൂടായും പരിഹാസത്തോടെയും ബേസിലിനോട് പറഞ്ഞു. മോനെ നിനക്കറിയായിരുന്നല്ലോ ഞാൻ ഇവിടെയുണ്ടെന്ന്? എന്റെ ഫീൽഡ് ഓട്ടോ മൊബൈൽ ആയിരുന്നുന്നൊക്കെ? ഞാൻ കൂടെ വന്നിട്ട് എടുത്താൽ മതിയായിരുന്നല്ലോ. ഉള്ളത് പറയാം ഇത് അടിച്ചേല്പിച്ചതോ കെട്ടി വച്ചതോ ആണ് മോനെ. എന്റെ കണക്കു കൂട്ടലിൽ ഒരു ആയിരത്തി ഇരുന്നൂറു പൗണ്ട് നിന്റെ കൈയിൽ നിന്നവന്മാർ എക്സ്ട്രാ ഊറ്റിയിട്ടുണ്ട് !
ബേസിലിനു തല കറങ്ങിയത് പോലെ തോന്നി അവൻ മെല്ലെ കാറിന്റെ സൈഡിൽ ചന്തി ചായ്ച്ചു. ജിനേഷ് തുടർന്നു. നിന്നെ ടെൻഷൻ ആക്കുവാൻ പറയണതല്ല. നിനക്ക് സ്ക്രൂ കിട്ടിയെന്നു മനസ്സിലായിട്ട് മിണ്ടാതിരിക്കുവാൻ തോന്നിയില്ല ……. നീ ഇത് കണ്ടോ ഇത് റീപ്ലേസ് ചെയ്തതാണ് ഈ ബോണറ്റ് ….”
ബോണാറ്റോ …..? ബേസിൽ ചാടിയെഴുന്നേറ്റു ചെന്ന് പകച്ചു നിന്ന് അവൻ ബോണറ്റിലേക്കു നോക്കി. പക്ഷെ അവനൊന്നും പിടികിട്ടിയില്ല. ” എവിടെയാ ചേട്ടാ റീപ്ലേസ് ചെയ്തേ ? അപ്പോൾ ഇത് ഇടിച്ചതാണോ ?
ബേസിലിന് ആകപ്പാടെ അങ്കലാപ്പായി.

ചെറു ചിരിയോടെ ജിനേഷ് പറഞ്ഞു. നോ നീഡ് റ്റു വറി ബേസിൽ. വണ്ടി ഇടിച്ചാണ്. അവർ ബോണറ്റ് മറ്റും റീപ്ലേസ് ചെയ്തിട്ടുണ്ട്. ഈ ബോണറ്റ് ഒറിജിനൽ അല്ല . എന്തോ ആലോചിച്ചിട്ട് ജിനേഷ് തന്റെ ഫോണെടുത്തു വണ്ടിയുടെ ഡീറ്റെയിൽസ് ഏതോ സൈറ്റിൽ എന്റർ ചെയ്തു. ബേസിൽ ജിനേഷിന്റെ സൈഡിൽ വന്നു നിന്ന് അയാളുടെ ഫോണിലേക്കു ഏന്തി നോക്കി എന്താണ് സംഭവം എന്ന്.
ജിനേഷ് പറഞ്ഞു. മോനെ ബേസിലെ ഇത് നമ്മുടെ നാടല്ല ബ്രിട്ടൻ ആണ്. ഇവിടെ ഇങ്ങനെ കുറെ കാര്യങ്ങളൊക്കെയുണ്ട് ചതി പറ്റാതിരിക്കുവാൻ. അതിനാണ് പറയുന്നത് എന്തേലുമൊക്കെ എടുത്തു ചാടി ചെയ്യുന്നതിന് മുന്നേ അറിവുള്ളവരോടൊക്കെ ഒന്ന് കൺസൾട്ട് ചെയ്യണമെന്ന്. ഇതാ ഇത് കണ്ടോ ഈ സൈറ്റ് പെയ്ഡ് ആണ് ഇതിലൂടെ നോക്കിയാൽ വണ്ടിക്കെന്തെലും പ്രോബ്ലം ഉണ്ടായിട്ടുണ്ടോ എന്നറിയാം. ത്രൂ പ്രോപ്പർ വെയ് ആണ് പ്രശ്നം സോൾവ് ചെയ്തതെങ്കിൽ മാത്രം. എന്തായാലും നോക്കാം.

ജിതേഷ് അൽപനേരം വിശദമായി ആ കാറിന്റെ ഡീറ്റെയിൽസ് വച്ച് വിവിധ സൈറ്റുകളിലും പരിശോധിച്ചു
ഓക്കേ ഓക്കേ കിട്ടി നീ ഇത് കണ്ടോ….? ഈ വണ്ടി ഒന്ന് ഇടിച്ചിട്ടുണ്ട് അത് ക്ലെയിം ചെയ്തിട്ടാണ് റീപ്ലേസ് ചെയ്തേക്കുന്നേ. ഞാൻ വണ്ടി നോക്കിയിട്ടു വണ്ടി ക്ലീൻ ആണ് വിഷമിക്കാനൊന്നുമില്ല. ബട്ട് ഈ റീപ്ലേസ്‌മെന്റ് ക്ലെയിം ചെയ്തപ്പോൾ ഈ വണ്ടി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതാണ് ഇത്രയും വില ഇല്ല എന്ന് ഞാൻ പറഞ്ഞത്. നീ ഇത് നോക്കൂ ഇവിടുത്തെ ഒരു ട്രസ്റ്റഡ് ആയിട്ടുള്ള കാർ സെല്ലിങ് ആൻഡ് ബയിങ് ആപ് ആണിത്. ഇതിൽ ഞാൻ നിന്റെ വണ്ടി ഇൻക്ലൂഡിങ് കാറ്റഗറി കൊടുത്തപ്പോൾ കണ്ട എക്സ്പെക്ടഡ് വാല്യൂ കണ്ടോ നീ കൊടുത്തതിലും തൗസൻഡ് പൗണ്ട് കുറവ്.
ബേസിൽ ആകെ വിഷണ്ണനായി. ഇനിയിപ്പോൾ എന്താ ചെയ്ക ചേട്ടാ”?

“ഒന്നും ചെയ്യാനില്ല നിന്റെ കസിനെ വിളിച്ചു കാര്യം പറഞ്ഞു നോക്ക് ചിലപ്പോൾ കാഷ് കുറച്ചു തിരികെ കിട്ടിയാലോ. ”
ജിതേഷിന്റെ ഉപദേശ പ്രകാരം ബേസിൽ അവനു വണ്ടി ഏർപ്പാടാക്കി കൊടുത്ത കസിന്റെ നമ്പറിൽ വിളിച്ചു അല്പം ചൂടായി തന്നെ സംസാരിച്ചു. പക്ഷെ കസിൻ കയ്യൊഴിയുന്ന മട്ടാണ് ബേസിലിന്റെ അവസ്ഥ കണ്ടിട്ട് ജിതേഷ് ഫോൺ വാങ്ങി അയാളോട് സംസാരിച്ചു.
സുഹൃത്തേ ഈ വണ്ടി കാറ്റഗറിയാണല്ലോ ?
കസിൻ അല്പം തട്ടിക്കയറി. യുകെ യിൽ ഈ ക്യാഷിനു കാറ്റഗറിയില്ലാത്ത വണ്ടി ചേട്ടന് വാങ്ങിത്തരാമോ എന്നായി അയാൾ.
അത് കേട്ടപ്പോൾ ജിതേഷിന് നന്നായി ദേഷ്യം വന്നു എന്ന് വേണം കരുതുവാൻ. അയാൾ അല്പം ഉച്ചത്തിലും ദേഷ്യത്തിലും സംസാരിച്ചു ” എഡോ ഇയാൾ രണ്ടു വർഷം മുന്നേ സ്റ്റുഡന്റ് വിസയിൽ വന്നിട്ട് ഇവനെപോലെയുള്ള പാവപെട്ടവൻമാരുടെ തലയിൽ ഇമ്മാതിരി വണ്ടി കെട്ടി വച്ച് കൊടുക്കുന്നത് കച്ചവടം ഉണ്ടാക്കുന്ന പോലെയല്ല ഞാൻ. ഇത് വരെ പലർക്കും വണ്ടി വാങ്ങി കൊടുത്തിട്ടുണ്ട്. ഞാൻ നോക്കിയെടുത്ത വണ്ടികളെല്ലാം ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴുമോടുന്നുണ്ട് അതിൽ കാറ്റഗറി വണ്ടിയുമുണ്ട് പക്ഷെ അതിനു അതിന്റെതായ വിലയുണ്ട് അതെ വാങ്ങാവൂ. ക്യാഷ് വേണമെങ്കിൽ കടം ചോദിച്ചു വാങ്ങാം അല്ലാതെ സ്വന്തക്കാരനാണെന്നു പറഞ്ഞു പറ്റിക്കരുത് ദഹിക്കത്തില്ല.
അത്രയും പറഞ്ഞയാൾ ഫോൺ ബേസിലിനു തിരികെ കൊടുത്തു. ബേസിൽ വീണ്ടും അയാളോടെന്തൊക്കെയോ ആർഗ്യു ചെയ്തിട്ട് ഫോൺ കട്ട് ആക്കി.
ഇനി എന്ത് ചെയ്യും ജിതേഷേട്ടാ “?
എന്ത് ചെയ്യാൻ അല്പം വില കൂടുതൽ വാങ്ങിയെന്നേയുള്ളു വണ്ടിക്കു കുഴപ്പൊന്നുല്ല. നീ ബേജാറാകാതെയിരിക്കു പറ്റുമെങ്കിൽ അവനോടു കുറച്ചു ക്യാഷ് റിട്ടേൺ ചെയ്യാൻ പറ കിട്ടിയാൽ നല്ലത്. എവിടുന്നു കിട്ടിയെടാ നിനക്ക് ഇങ്ങനെയുള്ള കസിനെയൊക്കെ ….? ഒരു ലോഡ് പുച്ഛം. സഹിക്കുക തന്നെ.
നീയിതൊന്നും പോയി നിന്റെ പെണ്ണിനോട് എഴുന്നള്ളിക്കാൻ നിക്കണ്ട. വണ്ടിക്കു കുഴപ്പമില്ലാന്നു ഞാൻ പറഞ്ഞോളാം. ജിതേഷ് അവനെ ഉപദേശിച്ചു.
ഹേയ് പറയാതിരുന്നാലെങ്ങനെ ചേട്ടാ ഇവൻ നിമ്മീടെ കസിനാ. എന്റെ ആരുമല്ല അപ്പൊ ആ തലവേദന അങ്ങോട്ട് കൊടുക്കാം. പിന്നെ അവള് നോക്കിക്കൊള്ളും. അവനു സമാധാനം കിട്ടണമെങ്കിൽ അവനു ക്യാഷ് അവൾക്കു കൊടുത്തേ പറ്റൂ. ഇല്ലേൽ അവള് അവരുടെ കുടുംബത്തിലെല്ലാം അവനെ നാറ്റിക്കും!
അപ്പൊ ക്യാഷിന്റെ കാര്യം സെറ്റ് അല്ലെ ” ഒരു കുസൃതി ചിരിയോടെ ജിതേഷ് ഒരു സിഗരറ്റിനു തീ കൊളുത്തി.
ഇനിയെങ്കിലും പൊന്നു മോനെ ബേസിലെ ചെന്ന് കേറികൊടുക്കും മുന്നേ ആരോടെങ്കിലുമൊക്കെ ഒന്ന് ചോദിക്കുക. നമ്മളൊക്കെയില്ലേ ഇവിടെ?
നിമ്മിയുടെ നാക്കിനൊരു കടിഞ്ഞാൺ കിട്ടിയെന്ന വിചാരത്തോടെയും അവൾ വഴി അവന്റെ കയ്യിൽ നിന്നും കുറച്ചു ക്യാഷ് തിരികെ വാങ്ങിക്കാം എന്ന ആശ്വാസത്തോടെ ബേസിലും ബേസിലിന്റെ പ്രശ്നം പരിഹരിച്ച സന്തോഷത്തോടെ അതിലേറെ ഒരുത്തനെ നാലു ചീത്ത വിളിച്ച നിർവൃതിയോടെ ജിതേഷും അവരവരുടെ ഫ്ളാറ്റുകളിലേക്കു മടങ്ങി. ഫിറ്റ്നസ് ടെസ്റ്റ് പാസാകുവാൻ ബേസിൽ വണ്ടി വാങ്ങിയതിന്റെ പകുതി തുക കൂടി ചിലവാക്കിയെന്നാണ് കഥ.

(കഥാസാരം വെറും ഭാവന മാത്രം )

ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.

റഷ്യ – യുക്രെയിൻ യുദ്ധം തുടങ്ങിയിട്ട് രണ്ട് വർഷവും എട്ട് മാസവും പിന്നിട്ടിരിക്കുന്നു. യുദ്ധം രാജ്യങ്ങളെ സാമ്പത്തികമായും സാമൂഹികമായും തകർത്തേക്കാം. ജനസംഖ്യയെയും യുദ്ധം ആശങ്കാജനകമായ നിലയില്‍ ബാധിക്കും.

ആ യാഥാർത്ഥ്യം റഷ്യ തിരിച്ചറിയുകയാണ്. രാജ്യത്തെ ജനസംഖ്യയില്‍ കുറവു വന്നതോടെ പ്രത്യുത്പാദന വർ‌ദ്ധനവിന് ജനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നുവെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ഇതിനായി ഒരു മന്ത്രാലയം തന്നെ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ് റഷ്യൻ സർക്കാർ എന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തയും കുടുംബ സംരക്ഷണ, പിതൃത്വ, മാതൃത്വ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയർ പേഴ്‌സണായ നിന ഒസ്ടാനിനയാണ് “മിനിസ്ട്രി ഓഫ് സെക്സ്’ എന്ന ആശയം മുന്നോട്ടു വച്ചത്.

ഇവരുടെ ശുപാർശകള്‍ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. യുക്രെയിനുമായി യുദ്ധം തുടരുന്നതിന്റെ ഫലമായി ജനസംഖ്യയില്‍ ഗണ്യമായ കുറവാണ് റഷ്യയില്‍ ഉണ്ടായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സർക്കാരിനെ വലയ്ക്കുന്നു.

ജനനനിരക്ക് 2.1ല്‍ നിന്ന് 1.5ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ജനങ്ങള്‍ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വർദ്ധിപ്പിക്കണമെന്നും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും പുട്ടിൻ നിർദ്ദേശിച്ചതായി ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജനസംഖ്യ വർധിപ്പിക്കാൻ ഒരു മന്ത്രാലയം തന്നെ രൂപീകരിക്കാൻ റഷ്യ ആലോചിക്കുന്നത്.

മുനമ്പം സമരത്തിന് പൂർണ പിന്തുണയുമായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമരവേദിയിലെത്തി. സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ലെന്നും മാർ റാഫേൽ തട്ടിൽ സമരക്കാരോട് പറഞ്ഞു.

‘സമരത്തിൽ ഏത് അറ്റം വരെ പോകേണ്ടിവന്നാലും കൂടെ ഞാനുണ്ടാകും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ ഞാനുണ്ടാകും കൂടെ. ഗാന്ധിജിയുടെ സത്യഗ്രഹ മാതൃകയിൽ പോരാട്ടം നടത്തും. അക്രമസക്തമായ രീതിയിൽ അല്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.

ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നുവെന്ന വഖഫ് മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശത്തിനും മാർ റാഫേൽ മറുപടി നൽകി. ‘മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാൻ കഴിയുമോ? ഞാൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോ? ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ല എങ്കിൽ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദർ ഷർട്ട് ഇട്ട് സമര പന്തലിൽ വന്നു നിൽക്കാനാകില്ല’- മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാർ റാഫേൽ തട്ടിൽ സമരപ്പന്തലിൽ

മനുഷ്യത്വരഹിതമായ രീതിയിൽ സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും മുനമ്പംകാർക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.

അതേസമയം മുനമ്പം വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ. മുനമ്പം ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച എല്ലാ പള്ളികളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ കത്തോലിക്കാ കോൺഗ്രസ് ആഹ്വാനം ചെയ്തു.

610 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും വഖഫ് ബോർഡിന്റെ അവകാശവാദം ഉപക്ഷേിക്കണമെന്നുമാണ് കെസിബിസിയുടെയും കെആർഎൽസിസിയുടെയും ആവശ്യം. മുനമ്പത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള സ്ഥലം വഖഫ് ഭൂമിയാണെന്ന അവകാശവാദമാണ് ഒരു ജനതയെ സമര മുനമ്പത്ത് എത്തിച്ചത്.

Copyright © . All rights reserved