സ്വന്തം ലേഖകൻ
ലണ്ടൻ : ഫിനിക്സ് നോർത്താംപ്ടനിലെ അംഗവും , യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ സജീവ പ്രവർത്തകനും , യുക്മ സ്റ്റാർ സിംഗറിലെ ഫെനലിസ്റ്റും , ടെക്ക് ബാങ്കിന്റെ ഗ്ലോബൽ ഓപ്പറേഷറൻസ് ഹെഡുമായ നോർത്താംപ്ടൻ മലയാളി ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി ഇന്നലെ നാട്ടിൽ വച്ച് നിര്യാതനായി.
ദീര്‍ഘകാലമായി രാമപുരത്തെ സാമൂഹിക , സാമുദായിക , സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന വ്യക്തിയായിരുന്നു ശ്രീ : എം. റ്റി. ജോൺ മിറ്റത്താനി . മിറ്റന്‍സ് എയര്‍ ട്രാവല്‍സിന്റെ മാനേജിംഗ് ഡയറക്ടറും , വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹിയുമായിരുന്നു അദ്ദേഹം.
സംസ്കാര ശുശ്രൂഷകള്‍ ഇന്ന് 2. PM ന് (30-05-2020) ഭവനത്തിൽ നിന്ന് ആരംഭിച്ച് രാമപുരം ഫൊറോന പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് . ആനന്ദ് ജോണിന്റെ പിതാവ് ശ്രീ : എം. റ്റി. ജോൺ മിറ്റത്താനിയുടെ നിര്യാണത്തിൽ മലയാളം യുകെ ടീമിന്റെ ദുഃഖവും , അനുശോചനവും അറിയിക്കുന്നു .
കോവിഡ് 19 ബാധിച്ച് പ്രശസ്ത ജ്യോത്സ്യന്‍ മരിച്ചു. ബെജന്‍ ധരുവാലെ (90)യാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ആയിരുന്നു ബെജന്‍ മരിച്ചത്. മെയ് 22നാണ് പരിശോധനയില്‍ ഇദ്ദേഹം കോവിഡ് 19 പോസിറ്റീവ് ആണെന്ന് മനസിലായത്.
അതേസമയം, ബെജന്‍ ധരുവാലെയുടെ നിര്യാണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലാണ് അനുശോചനം രേഖപ്പെടുത്തിയത്.
‘ബെജന്‍ ധരുവാലെയുടെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണ്. പിരിഞ്ഞുപോയ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആദരാഞ്ജലികള്‍. ഓം ശാന്തി…’ – വിജയ് രൂപാണി ട്വിറ്ററില്‍ കുറിച്ചു.
ആയിരക്കണക്കിന് അനുയായികളുള്ള ഇദ്ദേഹം പ്രധാനമന്ത്രി മോഡിയുടെയും
അടല്‍ ബിഹാരി വാജ്പേയിയുടെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ കേന്ദ്രഭരണം നിലവില്‍ വരുമെന്ന് പ്രവചിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണവും പ്രവചിച്ചിട്ടുണ്ട്.
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മുഴുവൻ സ്വത്തിനും നേരിട്ടുള്ള അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആയിരം കോടിയോളം വിലമതിക്കുന്ന സ്വത്ത് വകകളുടെ നിയമപരമായ പിന്തുടർച്ചാവകാശികൾ ദീപയും ദീപക്കുമാണെന്ന് രണ്ടു ദിവസം മുൻപു മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.
ഇതിനു പിന്നാലെയാണു സ്വത്തുക്കളിൽ നേരിട്ടുള്ള അവകാശം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എൻ.കൃപാകരൻ, ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജയലളിതയ്ക്കു തന്റെ അമ്മയിൽ നിന്നു ലഭിച്ച വസ്തുക്കളാണെന്നതിനാൽ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 15(2) വകുപ്പ് പ്രകാരം സഹോദരന്റെ മക്കൾക്കു നേരിട്ടുള്ള അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. സ്വത്തുക്കൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാകുന്നതു വരെ അങ്ങോട്ടേക്കു പോകരുതെന്നും കോടതി പറഞ്ഞു.
ഈ വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നു പ്രതികരിച്ച ദീപ, തന്റെയും സഹോദരന്റെയും ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ വർധിപ്പിക്കണമെന്നും അഭ്യർഥിച്ചു. സ്വത്തുക്കളിൽ അവകാശവാദമുന്നയിക്കാൻ തുടങ്ങിയ നാൾ മുതൽ തങ്ങളെ അപായപ്പെടുത്താൻ ശ്രമമുണ്ടെന്നും ദീപ പറഞ്ഞു.
സംസ്ഥാന ശരാശരിയുടെ ഇരട്ടിപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
ജില്ലയില്‍ 93 പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്. ഇതില്‍ 18 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ സാഹചര്യത്തില്‍ ജില്ലയിലെ തീവ്രബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ധര്‍മ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേര്‍ക്കും അവര്‍ വഴി രണ്ടുപേര്‍ക്കും കൊവിഡ് ബാധിച്ചത് സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. തലശ്ശേരി മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പനക്കാരനായ കുടുംബാംഗത്തില്‍ നിന്നായിരുന്നു ഇവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചത്. മാര്‍ക്കറ്റിലേക്ക് മീനുമായി ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മാര്‍ക്കറ്റ് പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.
ജില്ലയില്‍ വരുന്ന രണ്ടുദിവസം പത്തിലേറെ രോഗികള്‍ ഉണ്ടായാല്‍ നിരോധനാഞ്ജ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ ഇളവ് വന്നതോടെ ആളുകള്‍ രോഗം പകരുന്നത് ഗൗരവമായി കാണുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി. അതേസമയം കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്‌പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ആദ്യ ഘട്ടത്തില്‍ ഈ പ്രദേശങ്ങളിലായിരിക്കും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.
ഡല്‍ഹിയിലെ ആശുപത്രി മോര്‍ച്ചറികളില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. ഇതോടെ മൃതദേഹങ്ങള്‍ മരം ഉപയോഗിച്ച് ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മരണസംഖ്യ ദിനംപ്രതി ഉയരുമ്പോഴും ഇപ്പോഴും സര്‍ക്കാരിന്റെ കണക്കിലുള്ളത് 398 കൊറോണ മരണം മാത്രമാണ്.
ആശുപത്രി മോര്‍ച്ചറികളിലെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു. ഡല്‍ഹി എല്‍ എന്‍ ജെ പി ആശുപത്രി മോര്‍ച്ചയില്‍ 80 റാക്കിലും മൃതദേഹങ്ങള്‍ നിറഞ്ഞു. നിലത്ത് സൂക്ഷിച്ചിരിക്കുകയാണ് 28 എണ്ണം. രാജ്യതലസ്ഥാനത്തെ മിക്ക ആശുപത്രികളിലെയും അവസ്ഥ ഇതുതന്നെയാണ്.
മൃതദേഹങ്ങള്‍ കുന്നുകൂടിയതോടെ സംസ്‌കരിക്കാനും വഴിയില്ലാതെയായി. പ്രധാന ശ്മശാനമായ നിഗം ബോധ്ഘട്ടിലെ 6 ഫര്‍ണസുകളില്‍ 3 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചയക്കാന്‍ തുടങ്ങിയതോടെയാണ് മരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചത്.
മരണസംഖ്യ കുതിച്ചുയരുമ്പോഴും 400ന് അടുത്ത് മരണം മാത്രമാണുള്ളതെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ മാസം 16 വരെ 53 പേര്‍ മരിച്ചതായി സഫ്ദര്‍ജങ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത് സര്‍ക്കാര്‍ രേഖയില്‍ ഇല്ല . ഈ മാസം 17 വരെ 559 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി 3 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും കണക്കുകള്‍ വ്യക്തമാക്കുന്നു.
നിഗം ബോധ് ഘട്ടില്‍ ഇതുവരെ 244 ല്‍ അധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഐറ്റിഒ മുസ്ലിം ശ്മശാനത്തില്‍ 140 ല്‍ അധികവും. ദിനംപ്രതി ഇവിടെ 4 മൃതദേഹങ്ങള്‍ വരുന്നു. മംഗോള്‍ പുരി, മദന്‍പുര്‍ ഖാദര്‍, ശാസ്ത്രി പാര്‍ക്ക് ശ്മശാനങ്ങളിലേക്കും മൃതദേഹങ്ങള്‍ എത്തുന്നുണ്ട്.
എന്നിട്ടും മരണസംഖ്യ വര്‍ധിച്ചത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണ സംഖ്യയും കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും, തമിഴ്‌നാട്ടിലുമെല്ലാം സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കൊറോണക്കാലത്ത് ഭോപ്പാലിലെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും എംപിയായ പ്രഗ്യാ സിങ് താക്കൂറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രഗ്യയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളില്‍ ‘ഗംഷുദാ കി തലാഷ്’ (കാണാതായവര്‍ക്കായി തിരയുക) എന്ന് രേഖപ്പെടുത്തിയിരുന്നു.
ഭോപ്പാലില്‍ 1400ഓളം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. കൊറോണ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും അവരുടെ എംപിയെ എവിടെയും കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
”ഇനി വോട്ട് ചെയ്യുന്നതിന് മുമ്പ് വോട്ടര്‍മാര്‍ ഒരുവട്ടം ചിന്തിക്കണം. ഒരു വശത്ത് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഴുവന്‍ സമയവും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയാണ്. അതേസമയം തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തെ എവിടെയും കാണാനില്ല” എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമലേശ്വര്‍ പട്ടേല്‍ പറഞ്ഞു.
ദുരിത കാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത ജനപ്രതിനിധികളെ ഇനി ജനം തിരഞ്ഞെടുക്കരുത്. പ്രഗ്യാ താക്കൂറിനോട് വരാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. അവര്‍ക്ക് ഇപ്പോള്‍ സ്വന്തം സര്‍ക്കാരുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും കമലേശ്വര്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രഗ്യാ സിങിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തി. പ്രഗ്യാ താക്കൂര്‍ ഇപ്പോള്‍ കണ്ണിനും കാന്‍സറിനും എയിംസില്‍ ചികിത്സതേടുകയാണ്. പലചരക്ക് സാധന വിതരണം, സാമൂഹിക അടുക്കളയിലൂടെ ഭക്ഷണം വിതരണം തുടങ്ങിയ നിരവധി പ്രവൃത്തികള്‍ അവര്‍ നടത്തുന്നുണ്ടെന്നും കോതാരി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് രാത്രികളില്‍ ബ്ലാക്ക്മാന് ഭീതി പരത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് പിടികൂടി . ചെറുവാടി പഴംപറമ്ബ് സ്വദേശികളായ ചാലിപിലാവില്‍ അഷാദ് (21), പൊയിലില്‍ അജ്മല്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയം നടിച്ച് വശത്താക്കിയാണ് പ്രതികള്‍ കൃത്യം നടത്താന്‍ ശ്രമം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു . രാത്രി പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനം നടത്തുന്നതിനിടെ പ്രതികള്‍ റോഡരികില്‍ നിര്‍ത്തിയ ബൈക്ക് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഈ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ മുക്കം പൊലീസിന് സഹായകമായത് . ഇരുവരുടെയും പേരില്‍ പോക്സോ നിയമപ്രകാരം കേസ് എടുത്തു . അറസ്റ്റ് ചെയ്ത പ്രതികളെ വാട്സ് ആപ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ.സുഭദ്രാമ്മ മുമ്ബാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപിനെയാണ് കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. 42 വയസ്സായിരുന്നു. സൗദിയിലെ റിയാദിലാണ് സംഭവം.
വ്യാഴാഴ്ചയാണ് പ്രദീപിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം കാറ് വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്വദേശികള്‍ കാറ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറില്‍ പ്രദീപിനെ കണ്ടത്.
കുറേ തവണ വിളിച്ചിട്ടും പ്രദീപ് ഉണര്‍ന്നില്ല. തുടര്‍ന്ന് സ്വദേശികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.
മരിച്ച ആളെ തിരിച്ചറിഞ്ഞ ശേഷം പോലീസാണ് വിവരം സ്‌പോണ്‍സറെ അറിയിച്ചത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് ലോകാരോഗ്യ സംഘടനയെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് രണ്ട് മാസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് സംഘടനയുമായുള്ള എല്ലാ ബന്ധവും എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി ട്രംപ് പറയുന്നത്.
‘ലോകാരോഗ്യ സംഘടനുയുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്’ ‘ട്രംപ് പറഞ്ഞു. ‘ 40 ദശലക്ഷം ഡോളര്‍ മാത്രമാണ് ചൈന പ്രതിവര്‍ഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയ്ക്കാണ്. അമേരിക്ക 450 ദശലക്ഷം ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയോട് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടങ്കിലും അതിന് തയ്യാറായില്ല. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്’ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
അടുത്ത 30 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വരുത്തിയില്ലെങ്കില്‍ സംഘടനയ്ക്കുള്ള സാമ്പത്തിക സാഹയം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 19 ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനത്തിന് അയച്ച സന്ദേശത്തിലാാണ് ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അന്ന് പറഞ്ഞിരുന്ന സമയം കഴിയുന്നതിന് മുമ്പ് തന്നെ കടുത്ത തീരുമാനത്തിലേക്ക് ട്രംപ് കടക്കുകയായിരുന്നു.
കൊറണ വൈറസിന്റെ വ്യാപനത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടിയാണ് ചൈന കൈകൊണ്ടെതെന്ന് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. അന്നുമുതലാണ് ട്രംപ് ഉടക്കിയത്. ചൈന സ്വീകരിച്ച നിലപാടുകളാണ് രോഗ വ്യാപനം ഇത്ര വര്‍ധിക്കാന്‍ കാരണമെന്ന നിലപാടായിരുന്നു അമേരിക്കയ്ക്ക്. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായുമില്ല. നിലവില്‍
്അമേരിക്കയാണ് ലോകാരോഗ്യ് സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നടത്തുന്ന രാജ്യം. സംഘടനയ്ക്ക് കിട്ടുന്ന ആകെ തുകയുടെ 14.67 ശതമാനം അമേരിക്ക നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കു പ്രകാരം 55 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയത്. അമേരിക്ക കഴിഞ്ഞാല്‍ ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷന്‍-ബില്‍ ആന്റ് മെലിന്റാ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് കുടുതല്‍ സംഭവാന നല്‍കുന്നത്. 9.76 ശതമാനമാണ് ഇവര്‍ നല്‍കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്ന ആകെ സംഭാവനയുടെ 0.48 ശതമാനമാണ് ഇന്ത്യ നല്‍കുന്നത്. ചൈനയാകട്ടെ, ആകെ സംഭവനയുടെ 0.21 ശതമാനവും നല്‍കുന്നു.
ചൈന അമേരിക്കയ്‌ക്കെതിരെ ചാര പ്രവര്‍ത്തനം നടത്തുകയാണെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ചൈനയില്‍നിന്നുള്ള ചില ആളുകള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ അസ്ഥിത്വം നിഷേധിക്കുന്ന രീതിയില്‍ സുരക്ഷ നിയമം കൊണ്ടുവന്നതിനെതിരെ ചൈനയ്ക്കതിരെ നടപടിയെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു രാജ്യം രണ്ട് വ്യവസ്ഥിതിയെന്ന വാഗ്ദാനമം ഹോങ്കോങ്ങിന്റെ കാര്യത്തില്‍ ചൈന ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിനിയപൊലിസിൽ പൊലീസുകാരൻ കാൽമുട്ട് കഴുത്തിൽ വച്ച് ഞരിച്ചമർത്തി കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ സംഭവം വിശദീകരിച്ച് ദൃക്‌സാക്ഷി.ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്.തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ്. ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരുക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി,ദയവായി’ എന്ന് ഫ്‌ളോയ്ഡ് കരഞ്ഞു കൊണ്ട് പൊലീസുകാരോട് അപേക്ഷിച്ചു . ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ് മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.
ആശുപത്രിയില്‍ വച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയപൊലിസ് ഡിപാർട്മെന്റില്‍ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.അമേരിക്കയില്‍ മിനിയപൊലിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനിട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫിസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
ഫ്ളോയിഡിന്റെ മരണത്തെ തുടർന്നു മിനിയപൊലിസിൽ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും ആളിപ്പടരുകയാണ് . അക്രമികൾ കടകൾ കല്ലെറിഞ്ഞു തകർക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയ വെടിവെയ്പിലും കണ്ണീർ വാതക പ്രയോഗത്തിലും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്