മഹാരാഷ്ട്രയിൽ ഈ വർഷം പെയ്ത കനത്തമഴ ഉള്ളികൃഷിയെ വൻതോതിൽ ബാധിച്ചു. സംസ്ഥാനത്ത് 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ അടുത്ത മാസങ്ങളിൽ ഉള്ളിക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും കൃഷിയിടങ്ങൾ തകർത്തതോടെ വിപണിയിൽ ഉള്ളിവില ഉയരാനാണ് സാധ്യത. കർഷകരോട് ഉടൻ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, നഷ്ടത്തിൽ പെട്ട കർഷകർ അതിന് തയ്യാറല്ല.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ക്വിന്റലിന് 4,000 മുതൽ 5,000 രൂപവരെ വില ലഭിച്ചിരുന്നെങ്കിൽ, ഇപ്പോൾ മികച്ച ഗുണമേന്മയുള്ള ഉള്ളിക്ക് പോലും 900 രൂപ മാത്രമാണ് ലഭിക്കുന്നത്. കിലോയ്ക്ക് എട്ട് രൂപ പോലും ലഭിക്കാത്ത സാഹചര്യം കർഷകരെ വല്ലാതെ നിരാശരാക്കുന്നു. കൃഷിയിറക്കാനുള്ള ചെലവ് കൂടുതലായതിനാൽ പുതിയ കൃഷിയിറക്കാൻ ധൈര്യമില്ലെന്നും, തുടര്‍ച്ചയായി പെയ്ത മഴയാണ് കർഷകരുടെ എല്ലാ പരിശ്രമങ്ങളും നശിപ്പിച്ചതെന്നും അവർ പറയുന്നു.
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്നത് മഹാരാഷ്ട്രയിലെ നാസിക് മേഖലയിലാണ് നിന്നാണ് . ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കർ ഉള്ളികൃഷി നശിച്ചുവെന്നാണ് സർക്കാർ കണക്ക്. ഇതോടെ രണ്ട് ലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിലായി. കൃഷിനാശം മൂലം മഹാരാഷ്ട്രയ്ക്കൊപ്പം കേരളത്തെയും മറ്റുപല സംസ്ഥാനങ്ങളെയും ഉള്ളിക്ഷാമം ബാധിക്കാനാണ് സാധ്യത. ഉടൻ കൃഷിയിറക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തോട് കർഷകർ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ്.
പൂള്‍: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി സീസണ്‍ 5. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതു ചരിത്രം രചിച്ച നീലാംബരി സീസണ്‍ 5 പ്രവാസീ സമൂഹത്തിന് അവിസ്‌മരണമീയ കലാ നിമിഷങ്ങളാണ് സമ്മാനിച്ചത്. യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്‌മയമൊരുക്കിയ സീസണ്‍ 5 ശനിയാഴ്‌ചയാണ് നടന്നത്. വിമ്പോണിലെ അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണെത്തിയത്.
ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി കടന്നതോടെ അധികൃതര്‍ തിരക്കു നിയന്ത്രിക്കാന്‍ പാടുപെട്ടു. നിശ്ചയിച്ച സമയം അവസാനിച്ചിട്ടും കാണികള്‍ പിരിയാന്‍ തയാറാകാതെ വന്നതോടെ പരിപാടിയുടെ സമയപരിധി നീട്ടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലായ് നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുപ്പതിലധികം ഗായകരാണ് നീലാംബരി വേദിയില്‍ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ത്തത്. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 5ന്റെ അരങ്ങില്‍ മികവിന്റെ പകര്‍ന്നാട്ടം നടത്തി. യുകെയിലെ സ്‌റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകര്‍ അവതരിപ്പിച്ച സംഗീത നിശയും ശ്രദ്ധേയമായി.
വൈകുന്നേരം അഞ്ചുമണിയോടെ നടന്ന ചടങ്ങില്‍ മനോജ് മാത്രാടന്‍, ആദില്‍ ഹുസൈന്‍, സുമന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു.

പുതുമുഖ പ്രതിഭകള്‍ക്ക് അവസരം നൽകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഓരോ വര്‍ഷവും ജനപങ്കാളിത്തമേറുന്നത് തങ്ങളുടെ ഉദ്യമത്തിനു കിട്ടിയ അംഗീകാരമായി കണക്കാക്കുന്നുവെന്നും നീലാംബരിക്കു നേതൃത്വം കൊടുക്കുന്ന മനോജ് മാത്രാടന്‍ പറഞ്ഞു.

മീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജിയണൽ മത്സരങ്ങൾ 2025 ഒക്ടോബർ 12-ന് ഇ.ഐ.എസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്നു. മത്സരങ്ങൾ സമീക്ഷ യു.കെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു സി. ബേബി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യു.കെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ ശ്രി. സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രസ്തുത ടൂർണമെന്റിൽ മത്സര വിജയികളായവർ
1ാം സ്ഥാനം –Abin Baby & Praveenkumar ravi.
2ാം സ്ഥാനം – Twinkle Jose & Bennet varghese
3ാം സ്ഥാനം – Shane Thomas & Ebin thomas
4ാം സ്ഥാനം – Jince Devesya & vinoy
വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം ശ്രി. സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ശ്രി. ഷാജു സി. ബേബി, യൂണിറ്റ് ട്രഷറർ ശ്രി. സ്റ്റാൻലി ജോസഫ്, ശ്രീമതി ജൂലി ജോഷി, ശ്രി. ജോഷി ഇറക്കത്തിൽ, ശ്രി. സനോജ് സുന്ദർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രി. വിജേഷ് വിവാഡ എന്നിവർ ചേർന്ന് സമ്മാനിച്ചു.
പ്രോഗ്രാമിന്റെ ഐ.ടി. കോ-ഓർഡിനേഷൻ ശ്രി. അരുൺ മാത്യുവും സൗണ്ട് സംവിധാനങ്ങൾ ലിജോ കോശിയും (Music Mist) നിർവഹിച്ചു. സമീക്ഷ യു.കെ ഷെഫീൽഡ് റീജിയണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, സംഘാടകർക്കും സമീക്ഷ യു.കെ നാഷണൽ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ ശ്രീ അയ്യപ്പ പൂജ, (2025 ഒക്ടോബർ 18 ആം തീയതി ശനിയാഴ്ച) നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതൽ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്തും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും പൂജകൾക്ക് കർമികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

യുകെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീജ കണ്ണൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന നാലാമത്തെ ഷോർട്ട് ഫിലിം ‘ദി ഡാർക്ക് വുഡ്സ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഇംഗ്ലണ്ടിലെ കൊടുംകാടിന് നടുവിൽ മരങ്ങൾക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിഴൽരൂപത്തിന്റെ നിഗൂഢതയിലാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
യുകെ മലയാള സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അഭിനേതാക്കൾ സിമി ജോസും പാർവതി പിള്ളയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം ലിതിൻ പോൾ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, ഗ്രാഫിക്‌സ് ആഷിക്ക് അശോക് എന്നിവരാണ്.
പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി വരുന്ന ‘ദി ഡാർക്ക് വുഡ്സ്’ ഉടൻതന്നെ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമപഞ്ചായത്തിലെ മരുതുംകാട് പ്രദേശത്ത് നടന്ന വെടിവെപ്പ് സംഭവം ഞെട്ടലുണ്ടാക്കി. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു (42) അയൽവാസിയും കളപ്പുരയ്ക്കല്‍ ഷൈലയുടെ മകനുമായ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണപ്രകാരം, നിധിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്തെന്നാണ് പൊലീസ് നിഗമനം. റോഡരികിൽ ബിനുവിന്റെ മൃതദേഹവും സമീപത്ത് നാടൻ തോക്കും കണ്ടെത്തി. വീടിനുള്ളിൽ നിധിന്റെ മൃതദേഹവും കണ്ടെത്തിയതായി എസ്പി അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. റബ്ബർ ടാപ്പിങ്ങിന് എത്തിയ തൊഴിലാളിയാണ് ആദ്യം ബിനുവിന്റെ മൃതദേഹം കണ്ടത്. പിന്നാലെ പൊലീസ് എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ തർക്കം തന്നെയായിരിക്കാമെന്നാണു പ്രാഥമിക നിഗമനം.
കയ്‌റോ: ഈജിപ്തില്‍ ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ സമാധാനക്കരാർ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉച്ചകോടിയിലാണ് കരാറിന് അന്തിമ രൂപം നൽകിയത്. ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചതോടെ രണ്ട് വർഷത്തോളം നീണ്ട വെടിനിർത്തൽ അവസാനിച്ചു. എന്നാൽ യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല.
ഉച്ചകോടിയിൽ കരാറിന്റെ വിശദാംശങ്ങൾ ട്രംപ് ആണ് അവതരിപ്പിച്ചത് . നിയമങ്ങളും നിയന്ത്രണങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ കരാര്‍ രേഖയാണ് നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷറം അല്‍ ഷൈഖിൽ നടന്ന പ്രസംഗത്തിൽ ട്രംപ് കരാറിൽ ഉൾപ്പെട്ട പ്രധാന കാര്യങ്ങൾ വിശദീകരിച്ചു.
അമേരിക്ക, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവരുൾപ്പെടെയുള്ള രാജ്യങ്ങൾ കരാറില്‍ ഒപ്പുവെച്ചു. കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചതിനെ തുടർന്ന് അതൃപ്തി പരസ്യമാക്കാൻ അബിൻ വർക്കി ഇന്ന് രാവിലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. അധ്യക്ഷനാക്കാത്തതിൽ ഐ ഗ്രൂപ്പിന് അമർഷമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
പുതിയ ഭാരവാഹികളെ ഗ്രൂപ്പ് താൽപ്പര്യങ്ങളും സാമുദായിക പരിഗണനകളും കണക്കിലെടുത്താണ് പ്രഖ്യാപിച്ചത്. ഒജെ ജനീഷിനൊപ്പം കെ.സി വേണുഗോപാൽ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വർക്കിങ് പ്രസിഡന്റായും നിയമിച്ചു. പ്രസിഡന്റാവുമെന്ന് കരുതിയ അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരാക്കി. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ വൈസ് പ്രസിഡന്റായതിനാൽ പ്രസിഡന്റ് സ്ഥാനം സ്വാഭാവികമായും തനിക്കെന്ന നിലപാടിൽ അബിൻ വർക്കി അനുയായികളും ഉറച്ചുനിന്നിരുന്നു.
എ ഗ്രൂപ്പും ഐ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മിലുണ്ടായ ശക്തമായ ബലപരീക്ഷണങ്ങൾക്കൊടുവിലാണ് ഒ.ജെ. ജനീഷിന്റെ പേര് സമവായമായി മുന്നോട്ടുവന്നത്. തർക്കം തീർക്കാനായി സംഘടനാ ചരിത്രത്തിൽ ആദ്യമായാണ് വർക്കിങ് പ്രസിഡന്റിന്റെ സ്ഥാനം സൃഷ്ടിച്ചത്. ബിനു ചുള്ളിയിലിനെ ആ പദവിയിലേക്ക് കെ.സി വേണുഗോപാൽ പക്ഷം കൊണ്ടുവന്നപ്പോൾ, കെ.എം. അഭിജിത്തിനെയും അബിൻ വർക്കിയെയും ദേശീയ സെക്രട്ടറിമാരാക്കി സമതുലിത നിലപാട് സ്വീകരിച്ചു. ഈ നീക്കത്തിലൂടെ എ, ഐ, കെ.സി ഗ്രൂപ്പുകൾക്കും ഷാഫി പറമ്പിൽ വിഭാഗത്തിനും തൃപ്തികരമായ പരിഹാരമെന്ന നിലയിലാണ് അന്തിമ തീരുമാനം.
തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ഇതിനായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിർദ്ദേശം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കരൂർ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് നീരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പറഞ്ഞത്. ദുരന്തത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ പുരോഗതി വിലയിരുത്താൻ മൂന്നംഗ കമ്മറ്റിയെയും നിയോഗിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തമിഴ്നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും കമ്മിറ്റിയിൽ ഉണ്ട്. ഇവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്ന നിർദ്ദേശം സുപ്രീംകോടതി നൽകി. ഉദ്യോഗസ്ഥർ ഐജി റാങ്കിൽ കുറയാത്തവർ ആകണമെന്നും കോടതി നിർദ്ദേശിച്ചു. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ തേടിയുള്ള ഹർജി പരിഗണി്ച്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശത്തെ കോടതി വിമർശിച്ചു.
ഈക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീംകോടതി വീശദീകരണം തേടി. നീതി നടപ്പാകുമെന്ന് ടിവികെ സെക്രട്ടറി ആദവ് ആർജ്ജുന പ്രതികരിച്ചു. ഉത്തരവ് തമിഴ്നാട് സർക്കാരിന് തിരിച്ചടിയല്ലെന്നും ബിജെപിയുടെ വാഷിങ് മെഷീനിൽ വിജയ് യും കുടുങ്ങുമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി അവരുടെ അറിവോടെയല്ലെന്ന് തമിഴ് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഈക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ പതിനേഴാം വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
15ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, 16, 17 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 4 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14/10/2025) വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.