കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്.
നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ എങ്ങനെയാണ് ഇല്ലാതാക്കിയതെന്ന് പൊന്നപ്പൻ പറയുന്നത് ശബ്ദരേഖയിലുണ്ട്.
ബിന്ദു പത്മനാഭന്റെ സ്വത്ത് വിൽക്കാൻ വേണ്ടി സെബാസ്റ്റ്യനും സുഹൃത്തിനും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാൾ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയിൽ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും സുഹൃത്തും അവിടത്തെ സ്ഥിരം സന്ദർശകരായി. അവർ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ലഹരി നൽകി മയക്കിയശേഷം ശുചിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരു ദിവസം വൈകിട്ട് തന്നെ കാണാൻ സെബാസ്റ്റ്യൻ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പൻ പറയുന്നുണ്ട്.
2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബർ 9ന് കുത്തിയതോട് സി ഐ ഓഫീസിൽ എത്തി. എന്നാൽ 70 ദിവസത്തിന് ശേഷം ഡിസംബർ 19നാണ് 1400/2017 നമ്പരിൽ പ്രഥമ വിവര റിപ്പോർട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ മൂക്കുകയർ ഇട്ടിരുന്നതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ഉന്നതർ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.
2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനർ ആയിരുന്ന സി എ ജോസഫ് പ്രസിഡന്റ്, ബെൻസിലാൽ ചെറിയാൻ സെക്രട്ടറി, തോമസ് ഫിലിപ്പ് ട്രഷറർ, ചിത്ര എബ്രഹാം വൈസ് പ്രസിഡന്റ്, ജിഷ ജിബി ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ, ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്.
2017ൽ വിപുലമായ പരിപാടികളോടെ നടന്ന ആദ്യ സംഗമത്തിന് ശേഷം കോവിഡിന്റെ രൂക്ഷമായ വിഷമതകളിലൂടെ കടന്നുപോയ ഒരു വർഷം ഒഴികെയുള്ള മുഴുവൻ വർഷങ്ങളിലും വിവിധ പരിപാടികളോടെ സംഗമം നടത്തുവാൻ നേതൃത്വം കൊടുത്ത മുൻ ഭാരവാഹികളെയും പുതിയ കമ്മറ്റി അനുമോദിച്ചു.
പുതിയ കമ്മറ്റിയുടെ കാലയളവിൽ നടക്കുന്ന അടുത്ത വർഷത്തെ ഒൻപതാമത് സംഗമവും 2027 ൽ നടക്കുന്ന അയർക്കുന്നം-മറ്റക്കര സംഗമത്തിന്റെ പത്താം വാർഷികവും ശ്രദ്ധേയമായ രീതിയിൽ വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി നടത്തുവാനും തീരുമാനിച്ചു.
സംഗമത്തിലെ കുടുംബാംഗങ്ങൾക്ക് ചില അത്യാവശ്യ ഘട്ടങ്ങളിൽ സഹായം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ മുൻകാലങ്ങളിലെ ഭരണസമിതികൾക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്നും കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയക്കുന്നം- മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുവാനും പുതിയ കമ്മിറ്റിയും തീരുമാനിച്ചു.
അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ എത്തിയിട്ടുള്ള പുതിയ ആളുകളും സംഗമത്തിലേക്ക് കടന്നുവരണമെന്നും എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ക്രിയാത്മകമായ പ്രവർത്തനങ്ങൾ പുതിയ കമ്മറ്റിയും ആവിഷ്കരിച്ച് സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത ശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാകുമെന്നാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എൻഐഎ അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
പെൺകുട്ടിയുടെ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക പീഡനം ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്. മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ഉൾപ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന റമീസിന്റെ സുഹൃത്തിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. റമീസിനെ കസ്റ്റഡിയിൽ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ ഫലം ശോധന ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തുക.
കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്.
മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതിൽ 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യൻ എംബസി ഒരു ഹെൽപ്‌ലൈൻ നമ്പർ നൽകിയിട്ടുണ്ട്: +965 6550158 കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്താനാണ് പ്രധാനമായും വാങ് യി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉച്ചകോടിയില്‍ ചേരും.
റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെപേരില്‍ യുഎസുമായുള്ള ബന്ധം ഉലയുന്നതിനിടെ റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നത് ഉറ്റുനോക്കുകയാണ് ലോകം. പുതിന്‍ ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ആഴ്ച റഷ്യ സന്ദര്‍ശിച്ച അജിത് ഡോവല്‍ പുതിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെര്‍ഗെയി ഷൊയിഗുവുമായും ഡോവല്‍ ചര്‍ച്ചനടത്തി. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതായിരിക്കും പുതിന്റെ സന്ദര്‍ശനമെന്ന് അജിത് ഡോവലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിവിധ മേഖലകളില്‍ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നേതാക്കള്‍ ചര്‍ച്ചനടത്തി.
ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്ന സൂചനകളാണ് ലഭിക്കുന്നത്. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ 2024-2025 സാമ്പത്തിക വര്‍ഷം 57 ലക്ഷം ടണ്‍ യൂറിയയാണ് ഇറക്കുമതി ചെയ്തത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20% കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായത്. ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതാണ് പ്രധാന കാരണം. 2023-24ല്‍ 18.7 ലക്ഷം ടണ്‍ യൂറിയയാണ് ചൈനയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍, 2024-25 സാമ്പത്തിക വര്‍ഷത്തിലാവട്ടെ, ഇത് ഒരു ലക്ഷം ടണ്‍ യൂറിയയായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ചൈന നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്.
ചൈനീസ് പൗരന്മാര്‍ക്ക് വിനോദസഞ്ചാരത്തിനായുള്ള വിസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അടുത്തിടെ ഇന്ത്യ നീക്കിയിരുന്നു. ചൈനയിലേക്ക് വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ വ്യോമയാന കമ്പനികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിന്റെ കാലത്താണ് ചൈനയുമായി നേരിട്ടുള്ള വ്യോമഗതാഗതം ഇന്ത്യ നിര്‍ത്തിവെച്ചത്. പിന്നാലെ 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ നയതന്ത്ര ബന്ധത്തിലെ തകര്‍ച്ചയും കാരണം ഇതു തുടര്‍ന്നു.
ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം 2024 ഒക്ടോബറില്‍ മുമ്പ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില മേഖലകളില്‍ ഇനിയും ഇത് പൂര്‍ത്തിയാകാനുണ്ട്. ഈ സാഹചര്യത്തില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019-ന് ശേഷം ആദ്യമായാണ് മോദി ചൈനയിലേക്ക് പോകുന്നതെന്നതും പ്രത്യേകതയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്ന സൂചനകള്‍ അടുത്തിടെ വന്നിരുന്നു.
കോതമംഗലത്തെ യുവതി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്.
കേസില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെയുള്ള പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്ന് സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.
മരിച്ച പെണ്‍കുട്ടി യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഈ വിഷയം തമസ്‌കരിക്കാന്‍ മറ്റു വിവാദങ്ങള്‍ ഉണ്ടാക്കുന്നു.
ഛത്തീസ്ഗഡ് വിഷയത്തില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജുമാണ്. കേന്ദ്ര സര്‍ക്കാരില്‍ ബന്ധമുള്ളവര്‍ എന്ന നിലയില്‍ അവര്‍ക്കായിരുന്നു ഇടപെടാന്‍ സാധിച്ചത്.
അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് പാംപ്ലാനി പിതാവ് നന്ദി പറഞ്ഞത്. അവര്‍ക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ വിഷയത്തില്‍ ഇടപെട്ടെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ദേവനന്ദയ്ക്കും ജുമാനയ്ക്കും മാത്രമല്ല കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കെല്ലാം ഇത്തവണ ഓണാഘോഷം കളറാക്കാം. ആഘോഷദിനങ്ങളിൽ കളർവസ്ത്രമിടാൻ അനുമതി തേടിയുള്ള ഇവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.
തിങ്കളാഴ്ച കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി വി.ശിവൻകുട്ടി. ചടങ്ങ് കഴിഞ്ഞ് വേദിക്ക് പുറത്തിറങ്ങിയപ്പോൾ രണ്ട് പ്ലസ്‌വൺ വിദ്യാർഥിനികൾ മടിച്ചുമടിച്ച് മന്ത്രിക്കരികിലെത്തി, അവരുടെ കുഞ്ഞ് ആവശ്യവുമായി. തിരക്കിനിടയിലും അവരെ വാത്സല്യത്തോടെ ചേർത്തുനിർത്തി പരാതി കേൾക്കാൻ മന്ത്രി സമയം കണ്ടെത്തി.
ഓണാഘോഷത്തിന് യൂണിഫോമിനുപകരം കളർ വസ്ത്രമിടാൻ അനുമതി തരണമെന്ന ആവശ്യവുമായി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ കെ.ദേവനന്ദയും സി.കെ.ജുമാനയുമായിരുന്നു മന്ത്രിയുെട അരികിലെത്തിയത്. മറ്റു ചില ചില അധ്യാപകരുടെ പരാതിപരിഹാരത്തിനായി മന്ത്രിക്കും സംഘത്തിനും പെട്ടെന്ന് ഡിഡിഇ ഓഫീസിലേക്ക് പോകേണ്ടിവന്നതിനാൽ പരിഗണിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
ചൊവ്വാഴ്ച തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതസംഘം രൂപവത്കരണയോഗത്തിലാണ് സ്കൂളിലെ ആഘോഷദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന പ്രഖ്യാപനം വന്നത്. കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളായി പറന്നുരസിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
രഹസ്യവിവരത്തെത്തുടർന്ന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിൽ സിങ്കപ്പുരിൽനിന്നെത്തിയ കോട്ടയം സ്വദേശികളായ വിമാനയാത്രക്കാരിൽനിന്ന് ഏഴുകോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. 6.731 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ കോട്ടയം സ്വദേശികളായ ഫഹദ്‌മോൻ മുജീബ്, വാഴമറ്റത്തിൽ സുഹൈൽ ഉബൈദുള്ള എന്നിവരെ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാത്രിയെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. വിനോദ സഞ്ചാരത്തിനു പോയി മടങ്ങുകയായിരുന്നെന്നാണ് അധികൃതർ പറയുന്നത്.
ഉയർന്ന നിലവാരമുള്ള കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതോടെ സിങ്കപ്പുർ-കോയമ്പത്തൂർ വിമാനത്തിലെത്തിയ മുഴുവൻ യാത്രക്കാരുടെയും ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. പ്രതികളെ കോയമ്പത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതേ വിമാനത്തിലെത്തിയ പുതുക്കോട്ട ജില്ലക്കാരായ തമിഴരസി ജയമാണിക്കം, സുബ്ബയ്യ എന്നിവരിൽനിന്ന് 18.67 ലക്ഷം വിലവരുന്ന ഇലക്‌ട്രോണിക് സാധനങ്ങളും പിടികൂടി. നികുതിയടയ്ക്കാതെ അനധികൃതമായി കൊണ്ടുവന്ന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളാണ് പിടിച്ചത്.
സാംസ്കാരിക വൈവിധ്യങ്ങൾ നിറഞ്ഞ സ്വപ്‌ന നഗരി നോർട്ടിംഗ്ഹാമിൽ സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും ഉത്സവരാവ് നടത്തപ്പെട്ടു. ഡി സ്റ്റാർ മ്യൂസിക് (അനീഷ് കുട്ടി നാരായണൻ), ഇവൻ്റ് ഫാക്ടറി (വിൽസൺ വർഗീസ്, വിജിൽ) എന്നിവരാണ് ഫ്യൂഷൻ ഫിയസ്റ്റ 25 അവതരിപ്പിച്ചത്. ലൈജു വർഗീസ് പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡ്. ജൂലായ് 19 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2.30 മുതൽ ബ്ലൂകോട്ട് വോളട്ടൺ അക്കാദമി ഹാളിൽ നടന്നു. ഇതിൻ്റെ അണിയറയിൽ പ്രവർത്തനം നടത്തിയത് പ്രസീദ അനീഷ്, ഏബിൾ ജോസഫ്, സീന ഏബിൾ, ലെനിൻ ലോറൻസ്, അബിൻ മാത്യു, മനോജ് പ്രസാദ് എന്നിവരാണ്.
പ്രസിദ്ധ സെലിബ്രിറ്റി ഷെഫ് ജോമോൻ, ഇൻഫ്ലുവൻസർ റീന ജോൺ, ഡി4ഡാൻസ് നർത്തകി ഫിദ അഷറഫ്, റിഥം യുകെ യുടെ സാരഥികളായിൽ ഒരാളായ രഞ്ജിത്ത് ഗണേഷ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. എൻഎംസിഎഡി പ്രസിഡൻ്റും സെക്രട്ടറിയുമായ ബെന്നി, ജയകൃഷ്ണൻ, മുദ്ര നോട്ടിംഗ്ഹാമിൻെറ നെബിൻ ആൻഡ് പ്രിൻസ്, യുക്മ ഡി ഡിക്സ് ജോർജ്, അനിത മധു, ജോബി ജോൺ പുതുക്കുളങ്ങര, ഇഎംഎംഎ ഭാരവാഹികളും പങ്കുവച്ചു.
ഇതിലെ പരിപടികൾ അവതരിപ്പിച്ച ഡാൻസ് ട്രൂപ്പുകൾ ടീം നവരസ ഡെർബി, പാർവതി ഡാൻസ് സ്കൂൾ, സംസ്കൃതി സ്കൂൾ ഓഫ് ഡാൻസ്, നാട്യരസ സ്കൂൾ ഓഫ് ആർട്സ്, അർപ്പണ സ്കൂൾ ഓഫ് ആർട്സ് കവെൻട്രി, റോസിയുടെ അക്കാദമി ഓഫ് ഡാൻസ്, നന്ദിനി ആർട്സ് സ്പേസ് എന്നിവിടങ്ങളിൽ നിന്നും മാൻസ്ഫീൽഡിൽ നിന്നും നൃത്തം ഉണ്ടായിരുന്നു. നിരവധി പ്രാദേശിക കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കൊപ്പം, വയലിനിൽ മാന്ത്രികത തീർക്കുന്ന വിഷ്ണുരാജ്, കീതരുമായി ഇമ്മാനുവൽ, ഡ്രംസിൽ ചടുല താളവുമായി രാജേഷ് ചാലിയത്ത്, ഡിജെ നൈറ്റ് ഡിജെ എകെഎൻ ആന്റ് ഡിജെ അരുൺ, ലൈവ് മ്യൂസിക് ബൈ ടീം റെട്രോ റിവൈൻഡ്, ആങ്കർ ഗസ്റ്റായി രാജേഷ് രാഘവനും അന്ന മാത്യുവും, പ്രോഗ്രാം കോർഡിനേറ്റർമാർ ആയി അനിത മധു, അനൂപ, മിൽക്ക ഒപ്പം ഉത്തരാദേവി രാജീവും ആയിരുന്നു.
നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുക്കുന്ന ചങ്ങനാശ്ശേരി ബോട്ട് ക്ലബിന് പിന്തുണയേകാൻ ചങ്ങനാശ്ശേരി ബോട്ട് ക്ലബ് ഫാൻസ് ടീം മെഗാ മീറ്റ് മീഡിയ വില്ലേജിൽ സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാൻസ് ടീം അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ അതിരൂപത വികാരി ജനറാൾ മോൺ. ആൻറണി ഏത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
ഏഷ്യാനെറ്റ് സീനിയർ റിപ്പോർട്ടറും ഈ വർഷത്തെ നെഹ്റു ട്രോഫി മാധ്യമ അവാർഡ് ജേതാവുമായ ബിദിൻ എം. ദാസ് ഉദ്ഘാടനം നിർവഹിച്ചു. മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോ ഫി പുതുപ്പറമ്പിൽ, മീഡിയ വില്ലേജ് ബർസാർ ഫാ. ലിബിൻ തുണ്ടുകളം , ബോട്ട് ക്ലബ് ക്യാപ്റ്റൻ സണ്ണി ഇടിമണ്ണിക്കൽ എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബിൻറെ ഔദ്യോഗിക ജേഴ്സി ലോഞ്ചിംഗും സംഭാവന കൂപ്പണിന്റെ പ്രകാശനവും ബോട്ട് ക്ലബ്ബിൻറെ തീം സോംഗ് പ്രദർശനവും നടന്നു.