തുടക്കത്തില്‍ തിരിച്ചറിയുകയും ചികില്‍സ തേടുകയും ചെയ്താല്‍ കോവിഡിനെ പേടിക്കേണ്ടെന്ന് സംസ്ഥാനത്ത് ആദ്യം രോഗത്തെ അതിജീവിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി. രോഗം സ്ഥിരീകരിച്ചശേഷവും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായില്ല. അഞ്ചുദിവസത്തിനകം പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അതേപടി പാലിച്ചതാണ് ഗുണകരമായതെന്നും അവര്‍ പറഞ്ഞു.
‘ചൈനയിൽ നിന്നു വരുന്നതായതുകൊണ്ട് എന്തെങ്കിലും ലക്ഷണം കാണുന്നുണ്ടെങ്കിൽ അറിയിക്കണമെന്ന നിർദേശം ലഭിച്ചിരുന്നു. അതിനാൽ ഞാൻ വീട്ടിൽത്തന്നെയായിരുന്നു. ചെറിയൊരു തൊണ്ടവേദനയും ചുമയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു കണ്ടപ്പോൾത്തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഉടൻ വീട്ടിലേക്ക് ആംബുലൻസ് വന്ന് ആശുപത്രിയിൽ കൊണ്ടുപോയി.
തൊണ്ടവേദന ഉള്ളതുകൊണ്ട് ആശുപത്രിയിൽ അതിനുള്ള ചികിത്സ നൽകി. പിറ്റേ ദിവസം രക്തസാംപിളുകളും തൊണ്ടയിൽ നിന്നെടുത്ത സ്രവവുമെല്ലാം പരിശോധനയ്ക്ക് അയച്ചു. 30നാണ് അതിന്റെ റിസൽട്ടു വന്നത്.
തുടക്കത്തിൽതന്നെ ആശുപത്രിയിൽ പോയി മരുന്നു കഴിച്ചതുകൊണ്ടാണോ എന്നറിയില്ല വേറേ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഉണ്ടായിരുന്ന തൊണ്ടവേദനയും ചുമയും മരുന്ന് കഴിച്ച് മാറുകയും ചെയ്തു.
കൃത്യമായ ചികിത്സ കിട്ടിയാൽ ജലദോഷപ്പനി പോലെതന്നെ മാറ്റി എടുക്കാവുന്ന ഒന്നാണ് ഇതും. നമുക്ക് ഒരു ബുദ്ധിമുട്ട് തോന്നുമ്പോൾതന്നെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഗുരുതരമാകുന്നതിനു മുൻപു ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു.
അഞ്ചു ദിവസം മാത്രമേ എനിക്ക് മരുന്ന് ഉണ്ടായിരുന്നുള്ളു. 25 ദിവസം ആശുപത്രിയിൽ ഐസൊലേഷനിലായിരുന്നു. എന്റെ രോഗം മുഴുവൻ മാറിയതിനു ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
ചൈനയിൽ നിന്നു വന്നപ്പോൾതന്നെ ഇവിടെയുള്ള ഡിസ്പെൻസറിയിൽ അറിയിക്കണമെന്ന നിർദേശം നൽകിയിരുന്നു. അവിടെ എത്ര ദിവസം താമസിച്ചിരുന്നു തുടങ്ങിയ പൂർണവിവരങ്ങളും എയർപോർട്ടിൽ നൽകി. വീട്ടിൽ വന്ന് അടുത്തദിവസംതന്നെ ഹെൽത്ത് സെന്ററിൽ റിപ്പോർട്ട് ചെയ്തു. അതിനുശേഷം വിവരങ്ങൾ കൊടുത്ത എയർപോർട്ടിൽ നിന്നും എന്നെ ബന്ധപ്പെട്ടിരുന്നു. നാട്ടിലുള്ള ഹെൽത്ത് ഇൻസ്പെക്ടറും ദിവസവും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
ലക്ഷണങ്ങൾ കാണുമ്പോൾതന്നെ ചികിത്സിച്ചാൽ നമ്മളിൽ നിന്നു മറ്റൊരാളിലേക്ക് പകരുന്നത് ഒഴിവാക്കാം. അതുതന്നെയാണ് ഏറ്റവും പ്രധാനവും.
രോഗബാധിത മേഖലയിൽ നിന്നു വരുന്നവർ 28 ദിവസം വീട്ടുകാരുമായി സമ്പർക്കം പാടില്ലാതെ ഒറ്റയ്ക്ക് ഒരു റൂമിൽ താമസിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ മാസ്ക് ധരിച്ച് വീട്ടിൽ ഒറ്റയ്ക്ക് ഒരു റൂമിൽ കഴിയുകയാണ് ഉണ്ടായത്. വേറേ ആരുമായും സമ്പർക്കം ഉണ്ടായില്ല. അതുകൊണ്ടുതന്നെ വീട്ടിലോ പരിസരത്തോ ഉള്ള ആർക്കും രോഗം ബാധിച്ചില്ല. ക്വാറന്റൈൻ നിരീക്ഷണങ്ങൾ കൃത്യമായി പാലിച്ചതുകൊണ്ടാണ് രോഗപ്പകർച്ച ഉണ്ടാകാഞ്ഞത്.
സാധാരണ പനിക്ക് ഉണ്ടാകുന്നതുപോലെയുള്ള ലക്ഷണങ്ങളാണെങ്കിലും അനുഭവപ്പെടുന്ന ബുദ്ധിമുട്ടിൽ വ്യത്യാസം തോന്നിയിരുന്നു. തൊണ്ടയിൽ നല്ല ഇറിറ്റേഷനുംവരണ്ട ചുമയുമായിരുന്നു. ചൈനയിൽ നിന്നു വന്നതുകൊണ്ട് ഒരു പേടിയുമുണ്ടായിരുന്നു.
ആരോഗ്യവകുപ്പും ഡോക്ടർമാരും നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട സാഹചര്യമേ ഇല്ല. പുറത്തു നിന്നു വരുന്ന ആളാണെങ്കിൽ, നമുക്കു വേണ്ടിയും മറ്റുള്ള ജനങ്ങൾക്കു വേണ്ടിയും 28 ദിവസം ഒറ്റയ്ക്കു താമസിക്കുക. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അപ്പോൾതന്നെ ആരോഗ്യവകുപ്പിനെ അറിയിക്കുക. ബാക്കി കാര്യങ്ങളെല്ലാം അവർ നോക്കിക്കോളും.’
ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ ആക്ഷേപങ്ങള്‍ക്ക് ഇരയായ ക്വാഡന്‍ ബെയില്‍സ് എന്ന ക്വീന്‍സ്ലാന്റ് സ്വദേശിയായ ഒമ്പതുവയസുകാരന്റെ കരച്ചിൽ ലോകം മുഴുവൻ കണ്ടിരുന്നു. അവന് ആശ്വാസം പകർന്ന് നിരവധി സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിലൊരാളാണ് മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു. ഇപ്പോള്‍ തനിക്ക് നന്ദി പറഞ്ഞ് ക്വാഡന്‍ രംഗത്തെത്തിയ സന്തോഷം പക്രു തന്നെയാണ് അറിയിക്കുന്നത്. ഓസ്ട്രേലിയയിലെ ദേശീയ മാധ്യമമായ എസ്.ബി.എസ് മലയാളത്തിന്‍റെ വാര്‍ത്ത ഷെയര്‍ ചെയ്താണ് പക്രു അപൂര്‍വമായ ഈ അനുഭവം അറിയിക്കുന്നത്.
താനും ക്വേഡനെ പോലെ ഒരുകാലത്ത് കരഞ്ഞിട്ടുണ്ട്. ക്വാഡൻ കരഞ്ഞാൽ തോറ്റുപോകുന്നത് ക്വാഡന്റെ അമ്മയാണെന്നായിരുന്നു പക്രുവിന്റെ വാക്കുകൾ. ‘പക്രുവിന്റെ പോലെ ക്വാഡന്റെയും ആഗ്രഹം ഒരു അഭിനേതാവ് ആകുകയെന്നുള്ളതാണ്. അവനും അദ്ദേഹത്തെപ്പോലെ നടനാകണം.’ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മകന് വലിയ പ്രചോദനമാണ് നൽകിയതെന്ന് അമ്മ അറിയിക്കുന്നു. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേൾക്കാനാകില്ല. അതിനാൽ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡൻ കാത്തിരിക്കുകയാണെന്നും എന്നെങ്കിലും ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ കാണുമെന്നും അമ്മ അറിയിച്ചു.
ഗിന്നസ് പക്രുവുമായി സംസാരിച്ച എസ് ബി എസ് മലയാളം ഇംഗ്ലീഷിലും മലയാളത്തിലും ഇത് റിപ്പോര്ട്ട് ചെയ്തിരുന്നു. റിപ്പോര്‍ച്ച് വായിച്ച യാരാക്ക ബെയില്‍സ് ‘അവന് നിങ്ങളോട് സംസാരിക്കണം’ എന്നാണ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്.
ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത് – യാരാക്ക പറഞ്ഞു.
ആലുവ∙ കോവിഡ് രോഗഭീതിയും തൊഴിലില്ലായ്മയും വർധിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടുന്നു. ഒരാഴ്ചയായി ഉറങ്ങിക്കിടന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൻ തിരക്ക്. ഗുവാഹത്തി, ഹൗറ എക്സ്പ്രസുകളിലും ചെന്നൈ മെയിലിലും കാലുകുത്താൻ ഇടമുണ്ടായിരുന്നില്ല.
എറണാകുളത്തുനിന്നു കയറിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ ആലുവയിൽ എത്തിയപ്പോൾ കൂടുതൽ പേർ കയറാതിരിക്കാൻ വാതിലുകൾ അകത്തുനിന്നടച്ചതു സംഘർഷത്തിനിടയാക്കി. ആർപിഎഫ് ഇടപെട്ടു വാതിൽ തുറപ്പിച്ചു.
തിരക്കു മൂലം ഗുവാഹത്തി, ഹൗറ എക്സ്പ്രസുകളിൽ കയറിപ്പറ്റാൻ കഴിയാത്തവരാണ് ചെന്നൈ മെയിലിൽ പോയത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കു കുറച്ചുനാളായി പണി കുറവാണ്. നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പുകൾക്കിടെയാണ് കോവിഡ് ഭീതി പടർന്നത്.
യാത്രയ്ക്ക് അണുമുക്ത ബസുകളും ട്രെയിനുകളും
തിരുവനന്തപുരം ∙ കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ബസുകളും ട്രെയിനുകളും അണുമുക്തമാക്കാനുള്ള നടപടികൾ തുടങ്ങി. ബസുകൾ യാത്ര ആരംഭിക്കും മുൻപാണു വൃത്തിയാക്കുന്നത്. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തറ കഴുകി വൃത്തിയാക്കുകയും സീറ്റും കമ്പികളും ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളും അണുനാശിനികൾ സ്പ്രേ ചെയ്തു തുടയ്ക്കുകയുമാണു ചെയ്യുന്നത്. ഇതിനു ജീവനക്കാരെ നിയോഗിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
യാത്ര പുറപ്പെടും മുൻപ് ട്രെയിനുകളുടെ അകത്തും പുറത്തും അണുനാശിനികൾ സ്പ്രേ ചെയ്യുന്നതായി ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. ട്എസി കോച്ചുകളിൽ കമ്പിളിപ്പുതപ്പു വിതരണം ഒരു മാസത്തേക്കു നിർത്തി. ആവശ്യമെങ്കിൽ കോച്ച് അറ്റൻഡന്റിനോടു ചോദിച്ചു വാങ്ങാം. എസി കോച്ചുകളിലെ കർട്ടനുകൾ നീക്കം ചെയ്തു തുടങ്ങി. ജീവനക്കാർക്കു മാസ്ക് നൽകി.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ട് തേടിയില്ല. വിശ്വാസ വോട്ട് എന്ന് തേടണമെന്ന് എന്ന് നിര്‍ദ്ദേശിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വനേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടന ചട്ടങ്ങള്‍ പാലിക്കണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്‍ ആവശ്യപ്പെട്ടപ്പോള്‍ സഭയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ ഈ മാസം 26 ന് സഭ വീണ്ടും സമ്മേളിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ഇന്ന് വിശ്വാസ വോട്ട് തേടാനായിരുന്നു ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സഭയില്‍ എങ്ങനെ കാര്യങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടാണ് സര്‍ക്കാരും സ്പീക്കറും തീരുമാനിച്ചത്. ഇന്നലെ രാത്രി മന്ത്രിസഭ യോഗം ചേര്‍ന്ന് ഗവര്‍ണറെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം വിശ്വാസ വോട്ട് തേടാൻ തയ്യാറാണെന്നും അതിന് മുമ്പ് ബിജെപി തടവിലാക്കിയ കോൺഗ്രസ് എംഎൽഎമാരെ മോചിപ്പിക്കണമെന്നായിരുന്നു കോൺഗ്രസിൻ്റെ ആവശ്യം. കോൺഗ്രസിൽ രാജിവെച്ച എംഎൽഎമാർ ബാംഗളുരുവിൽ ബിജെപിയുടെ തടവിലാണെന്നാണ് ആരോപണം.
ഇന്ന് രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ എല്ലാ ചട്ടങ്ങളും പാലിച്ച് മധ്യപ്രദേശിന്റെ അന്തസ് ഉയര്‍ത്തിപിടിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണര്‍ സഭയെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ഇതേ തുടര്‍ന്നാണ് ഈ മാസം 26 വരെ സഭ നിര്‍ത്തിവെച്ചത്. ഇനി അതിന് ശേഷമെ വിശ്വാസ വോട്ടു നടക്കുകയുള്ളൂ
വിജയ ചിഹ്നം കാണിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കമല്‍നാഥും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും സഭയിലെത്തിയത്. ബിജെപി നേതാവും മുന്‍മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹ്വാനും ആത്മവിശ്വാസത്തോടെയാണ് സഭയില്‍ എത്തിയത്.
വിശ്വാസ വോട്ട് സംബന്ധിച്ച് സ്പീക്കറാണ് തീരുമാനമെടുക്കുകയെന്ന് ഇന്നലെ ഗവര്‍ണറെ കണ്ടതിന് ശേഷം മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കിയിരുന്നു. എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്
കോണ്‍ഗ്രസിന് സഭയില്‍ 108 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 22 പേരാണ് രാജി സമര്‍പ്പിച്ചത്. ഇത് സ്വീകരിക്കപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം തികയ്ക്കാനുള്ള സീറ്റുകള്‍ ഉണ്ടാവില്ല. 230 അംഗസഭയില്‍ 22 പേരുടെ പേര് രാജി സ്വീകരിക്കുകയാണെങ്കില്‍ ആകെ സീറ്റ് 206 ആകും. 104 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ആവശ്യം . രാജി സ്വീകിരിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിന് അത്രയും അംഗങ്ങളുടെ പിന്തുണയില്ല. രാജിക്കാര്യം നേരിട്ട് വിശദീകരിക്കണമെന്നാണ് സ്പീക്കർ ആവശ്യപ്പെട്ടിട്ടുള്ളത്.
കൊറോണ വൈറസില്‍ നിന്നും മുക്തിക്കായ് പ്രാര്‍ഥിച്ചുകൊണ്ട് റോമിലെ വിജനമായ തെരുവുകളിലൂടെ നടന്നു ഫ്രാൻസിസ് മാർപാപ്പ. ഇത്തവണത്തെ അദ്ദേഹത്തിന്‍റെ ഈസ്റ്റര്‍ പരിപാടികള്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങൾ ഇല്ലാതെ നടക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെയാണ് വത്തിക്കാനില്‍നിന്നും അദ്ദേഹം ഇറങ്ങിയത്. സാന്റാ മരിയ മഗിയൂറിലെ ബസിലിക്കയിൽ പ്രാർത്ഥന നടത്തുകയും റോമിലെ ഒരു പ്രധാന തെരുവിലൂടെ നടന്ന് സാൻ മാർസെല്ലോ അൽ കോർസോ പള്ളി സന്ദർശിക്കുകയുമാണ് ലക്ഷ്യം. 1522-ൽ റോമിനെ പ്ലേഗെന്ന മഹാമാരിയില്‍ നിന്നും രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുരിശുമരത്തിനു മുന്നിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തും.
മഹാമാരി അവസാനിപ്പിക്കണമേയെന്ന പ്രാര്‍ഥനയോടെയാണ് പോപ്പിന്‍റെ നടത്തം തുടങ്ങിയത്. രോഗികൾക്കും, അവരുടെ കുടുംബങ്ങൾക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഭക്ഷണവും മരുന്നും നല്‍കുന്നവര്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു. മാർപ്പാപ്പയും കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും ശൂന്യമായ വിയ ഡെൽ കോർസോയിലൂടെ ഇറങ്ങി നടന്നു. സാധാരണ ഞായറാഴ്ചകളില്‍ ജനനിബിഡമാകാറുള്ള തെരുവാണത്.
നേരത്തെ, വിജനമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിനു മുകളിലുള്ള ബാൽക്കണിയില്‍ നിന്നുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹം നല്‍കിയിരുന്നു. അവിടെ പൊതുജനങ്ങള്‍ക്കു വിലക്കെര്‍പ്പെടുത്തിയിരിക്കുകയാണ്. ശക്തമായ ജലദോഷം ഉണ്ടെങ്കിലും ഒരു തീർത്ഥാടനത്തിലെന്നപോലെ തെരുവിലൂടെ നടക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
കൊറോണ ഏറ്റവും ശക്തമായി ഇറ്റലിയെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയതോടെ വത്തിക്കാനിലെ എല്ലാ മതപരമായ ചടങ്ങുകളും സ്വകാര്യമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിധരുള്ളത് ഇറ്റലിയിലാണ്. ഇന്നലെവരെ അവിടെ 24,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 1,809 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ ഭീതിയില്‍ വീടുകളിലേക്ക് ആളുകള്‍ ഒതുങ്ങുമ്പോള്‍ വീട്ടിലിരിക്കാന്‍ ഭയപ്പെടുകയാണ് ഇടുക്കിയിലെ ഹൈറേഞ്ച് വാസികള്‍. അടിക്കടിയുണ്ടാവുന്ന ഭൂചലനങ്ങളുടെ ഭീതിയിലാണ് ഇവര്‍. ഏത് സമയവും ഉണ്ടാവുന്ന ‘വിറയല്‍’ ഇവരുടെ സാധാരണ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുന്നു. 15 ദിവസത്തിനിടെ ഇരുപതിലധികം തവണയാണ് ഇടുക്കിയില്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയത്. അപകടകരമായ തോതിലേക്ക് ഇവ വളര്‍ന്നില്ല.
എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന ഭൂചലനങ്ങള്‍ മൂലം വീടും നാടും ഉപേക്ഷിച്ച് പോവേണ്ടി വരുമോ എന്ന ആശങ്കയും ഹൈറേഞ്ച് വാസികളില്‍ നിലനില്‍ക്കുന്നു. അതേ സമയം ഇടുക്കിയിലെ ഭൂചലനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തണമെന്ന് കേന്ദ്ര കാലാവവസ്ഥാ വകുപ്പിനോട് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മാത്രം ഇടുക്കിയില്‍ 12 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത് രാവിലെ അഴ് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിലാണ് ഇവ അനുഭവപ്പെട്ടത്. നെടുങ്കണ്ടം, വാഗമണ്‍, കുമളി, കട്ടപ്പന, ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ രണ്ടില്‍ കൂടുതല്‍ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളാണ് സാധാരണ ജനങ്ങള്‍ക്ക് കൂടുതലായും അനുഭവപ്പെടുക.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തിന് സമീപം ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.8 ആണ് രേഖപ്പെടുത്തിയത്. വലിയ മുഴക്കത്തോടെയുണ്ടായ ഭൂചലനം 70 സെക്കന്‍ഡ് നേരം നീണ്ട് നില്‍ക്കുകയും ചെയ്തു. ഇടുക്കി അണക്കെട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ പ്രദേശത്ത് ചലനമുണ്ടായത് നാട്ടുകാരെ വലിയ തോതില്‍ ഭീതിയിലാഴ്ത്തി. നെടുങ്കണ്ടം മേഖലയിലെ പല വീടുകള്‍ക്കും ഭൂചലനത്തില്‍ നേരിയ വിള്ളലുകളും ഉണ്ടായി. ‘കഴിഞ്ഞ മാസം ഒടുക്കം മുതല്‍ പല തവണയായി ഭൂമി കുലുക്കം ഉണ്ടാവുന്നുണ്ട്. ചിലത് നമുക്ക് ശരിക്കും തിരിച്ചറിയാന്‍ കഴിയും. നന്നായി വിറയ്ക്കും. ചിലത് നേരിയ ഒരു അനക്കം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിങ്ങനെ ഇടക്കിടെ ഉണ്ടാവുന്നത് കൊണ്ട് വീട്ടില്‍ കഴിയാനുള്ള മനസമാധാനം പോയി.
രാത്രിയെങ്ങാനും വലിയ കുലുക്കം വന്നാലോ എന്ന പേടിയാണ്. ഇപ്പോള്‍ വിള്ളല്‍ മാത്രമെ ഉണ്ടായുള്ളൂ. നാളെ അത് കുറച്ചൂടെ കൂടുതലായാല്‍ ഞങ്ങളുടെ ജീവനും അപകടമാണ്.’ നെടുങ്കണ്ടം സ്വദേശിയായ ഹരിഹരന്‍ പറയുന്നു.
ഫെബ്രുവരി 27ന് ഉച്ച മുതലാണ് ഇടുക്കിയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. 1988 ജൂണില്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നതായി ഹൈറേഞ്ച് നിവാസികള്‍ പറയുന്നു. ഏതാണ്ട് മൂന്ന് മാസത്തോളം തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടായി. അന്ന് പലരും നാട്ടില്‍ നിന്ന് മാറിത്താമസിച്ചതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇടുക്കിയിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളില്‍ രേഖപ്പെടുത്തുന്ന ചലനങ്ങള്‍ ആണ് അപകടകരമെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.
കേരളത്തില്‍ പെരിയാര്‍ ബെല്‍റ്റും, പാലക്കാട് ചുരമുള്‍പ്പെടുന്ന മേഖലയും ഭൂചലന സാധ്യതാ മേഖലകളാണ്. ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാവുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഭൗമശാസ്ത്രജ്ഞരും പറയുന്നു. ഭൗമപാളികളില്‍ ഉണ്ടാവുന്ന തെന്നിമാറലും ക്രമീകരണങ്ങളും മൂലം നേരിയ ചലനങ്ങള്‍ ഉണ്ടാവുന്നതില്‍ അസ്വാഭാവികതയില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ‘ 1988ലെ ചലനങ്ങള്‍ കൂടാതെ 2005ല്‍ ഈരാറ്റുപേട്ടയില്‍ ചെറിയ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട്, ഇടുക്കി എല്ലാം ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളാണ്. എന്നാല്‍ അത് അപകടകരമായ രീതിയിലേക്ക് മാറുന്നത് ഇതേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ഇടക്ക് നേരിയ ചലനങ്ങള്‍ ഉണ്ടായി പ്രഷര്‍ റിലീസ് ചെയ്ത് പോവുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ആ പ്രദേശത്ത് മര്‍ദ്ദം സ്വരൂപിക്കപ്പെടുകയും അത് വലിയ ചലനങ്ങള്‍ക്ക് സാധ്യതയേറ്റുകയും ചെയ്യും. എന്നാല്‍ ഇത്തരം ചലനങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഇടക്കിടെ ഇത് പ്രതീക്ഷിക്കുകയും ചെയ്യാമെങ്കിലും ആളുകള്‍ ആശങ്കപ്പെടേണ്ടതില്ല.’ ഭൗമ ശാസ്ത്രജ്ഞനായ ഡോ. ശ്രീകുമാര്‍ പറയുന്നു.
എന്നാല്‍ അടിക്കടി ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ സംവിധാനമൊരുക്കണമെന്നതാണ് ദുരന്ത നിവാരണ വിഭാഗത്തിന്റെ ആവശ്യം. പത്തിലധികം വര്‍ഷമായി ഭൂചലനങ്ങളെ കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ സംവിധാനം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദുരന്ത നിവാരണ വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ അത് ഇതേവരെ പരിഗണിച്ചിട്ടില്ല.
കൊവിഡ് 19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം. തൃശൂരിലാണ് സംഭവം. കൊവിഡ് സംശയിച്ച് തൃശൂരിൽ ഫ്ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടെന്നാണ് പരാതി. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു.
ഡോക്ടര്‍ നൽകിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുണ്ടൂപാലത്തെ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ക്ക് കൊവിഡ് ഉണ്ടെന്ന് ഇത് വരെ ഒരു പരിശോധനയിലും സ്ഥിരീകരിച്ചിട്ടില്ലെന്നിരിക്കെയാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നടപടി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറും മാതാപിതാക്കളും അടുത്തിടെ വിദേശത്ത് പോയി വന്നിരുന്നു. ഇതാണ് ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികളിൽ ചിലർ ഇവരോട് മോശമായി പെരുമാറുന്നതിന് ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.
നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്.ആരാച്ചാർ മീററ്റ് സ്വദേശി പവൻ ജല്ലാദിനോട് നാളെ ഹാജരാകണമെന്നു തിഹാർ ജയിൽ അധികൃതർ നിർദേശം നൽകി. വെള്ളിയാഴ്ച പുലർച്ചെ 5.30നു നാലു പേരുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് കോടതി നിർദേശം.
പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ്കുമാർ സിങ് (31) എന്നിവരെയാണ് ഒരുമിച്ചു തൂക്കിലേറ്റുന്നത്. നാലുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് ശിക്ഷാ നടപടികൾ വീണ്ടും ആരംഭിച്ചത്. നാളെ ആരാച്ചാർ എത്തിയതിന് ശേഷം ഡമ്മി പരീക്ഷണം വീണ്ടും നടത്തും.
2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയക്കേസ് സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെചെയ്യുകയായിരുന്നു.
ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വന്ന വിമാനത്തില്‍ എത്തിയ 5 ഫ്രഞ്ചുകാര്‍ നിരീക്ഷണത്തില്‍ കഴിയുന്ന കൊല്ലത്തെ റിസോര്‍ട്ടിനു സമീപത്തു താമസിക്കുന്ന 10 വയസ്സുകാരന്‍ പനി ബാധിച്ചു മരിച്ചു.
ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ വന്ന വിമാനത്തില്‍ ആയിരുന്നു ഈ ഫ്രഞ്ചുകാരും കേരളത്തിലെത്തിയത്.കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശികളെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കടുത്ത പനിയെ തുടര്‍ന്നാണു 10 വയസ്സുകാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചിരുന്നോയെന്നു വ്യക്തമല്ല.
സൗദി തലസ്ഥാന നഗരത്തിൽ മലയാളികൾ നടത്തുന്ന റസ്റ്റോറൻറ് തകർന്നുവീണ് മലയാളിയും തമിഴ്നാട്ടുകാരനും മരിച്ചു. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗമായ റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60) ഉം തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. ഇവർ കടയുടെ മുൻവശത്ത് നിൽക്കുകയായിരുന്നു.
കെട്ടിടത്തിന്റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്റെ ബോർഡും അടക്കമുള്ളവ നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അപ്പോൾ തന്നെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.
പ്രഭാത ഭക്ഷണത്തിന്റെ സമയമായിരുന്നതിനാൽ നിരവധിയാളുകൾ റെസ്റ്റോറൻറിൽ ഉണ്ടായിരുന്നു. മരിച്ച അബ്ദുൽ അസീസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. അദ്ദേഹം ഭക്ഷണം കഴിക്കാൻ പതിവായെത്തിയിരുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം ഹോട്ടലിന്റെ തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.