ബലാത്സംഗ കേസില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീന് 23 വര്‍ഷം തടവുശിക്ഷ. ന്യൂയോര്‍ക്ക് കോടതിയാണ് വീന്‍സ്റ്റീന് ശിക്ഷ വിധിച്ചത്. ഹോളിവുഡിലെ വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങിവച്ച മീ ടൂ ലൈംഗികാതിക്രമ ആരോപണങ്ങളില്‍, കുപ്രസിദ്ധി നേടിയ നിര്‍മ്മാതാവാണ് ഹാര്‍വി വീന്‍സ്റ്റീന്‍. ശിക്ഷ അഞ്ച് വര്‍ഷത്തിലൊതുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ജഡ്ജി ജയിംസ് ബൂര്‍ക്ക് തള്ളിക്കളഞ്ഞു.
സ്ത്രീകളോട് വീന്‍സ്റ്റീന്‍ കാണിച്ച അതിക്രമങ്ങള്‍ കണക്കിലെടുത്തും ചെയ്ത കുറ്റകൃത്യങ്ങളില്‍ അദ്ദേഹത്തിന് യാതൊരു പശ്ചാത്താപവുമില്ലാത്ത നിലയ്ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. 2017 ഒക്ടോബറില്‍ നിരവധി സ്ത്രീകളാണ് ഹാര്‍വി വീന്‍സ്റ്റീനെതിരെ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തിയത്. 2006ല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിറിയം ഹാലിയെ ലൈംഗികമായി പീഡിപ്പച്ചതും 2013ല്‍ നടി ജസീക്ക മാനെ ബലാത്സംഗം ചെയ്‌തെന്നുമുള്ള കേസുകളിലാണ് ഹാര്‍വി വീന്‍സ്റ്റീനെ ശിക്ഷിച്ചത്.
അതേസമയം ചെയ്ത കാര്യങ്ങളില്‍ താന്‍ പശ്ചാത്തപിക്കുന്നതായും മെച്ചപ്പെട്ട മനുഷ്യനാകാന്‍ ശ്രമിക്കുമെന്നും വീന്‍സ്റ്റീന്‍ കോടതിയില്‍ പറഞ്ഞു. പ്രായവും ആരോഗ്യ സ്ഥിതിയും ആതുരസേവന പ്രവര്‍ത്തനങ്ങളുമെല്ലാം കണക്കിലെടുത്ത് ഇളവുകള്‍ നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
മുൻ ഡിജിപി ടി.പി.സെൻകുമാർ കൊല്ലത്ത് വിളിച്ച പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവർത്തകർ സെൻകുമാറിനോടു ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, ഹാളിലുണ്ടായിരുന്നവർ അതു തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എസ്എൻഡിപി യോഗം മാവേലിക്കര യൂണിയൻ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു ഉൾപ്പെടെ നേതാക്കൾ പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അടങ്ങിയില്ല.
തുടർന്ന് മാധ്യമ പ്രവർത്തകർ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാനാണ് സെൻകുമാർ കൊല്ലത്ത് എത്തിയത്.
സെൻകുമാർ യോഗതീരുമാനം വിശദീകരിക്കവെ കൊറോണ വൈറസ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി മാധ്യമപ്രവർത്തകർ തുടർ ചോദ്യം ഉന്നയിച്ചു. അത് തെൻറ അഭിപ്രായമല്ലെന്നും ഡോ. പോൾ ഹേലി ഉൾപ്പെെടയുള്ളവരുടെ അഭിപ്രായമാണെന്നും വിശദീകരിക്കവെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇതോടെ സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു.
പലരും മാധ്യമപ്രവർത്തകരോട് മോശം രീതിയിൽ പ്രതികരിക്കാനും തുടങ്ങി. പ്രവർത്തകരെ നേതാക്കൾ ശാന്തരാക്കി വാർത്ത സമ്മേളനം തുടർന്നതോടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ ചിത്രം മൊബൈലിൽ പകർത്താൻ ഒരാൾ ശ്രമിച്ചു. ഇതോടെ വീണ്ടും തർക്കമായി. ഇത് മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാക്കുതർക്കം രൂക്ഷമായി.
ഒടുവിൽ മാധ്യമപ്രവർത്തകർ വാർത്ത സമ്മേളനം ബഹിഷ്കരിച്ച് മടങ്ങുകയായിരുന്നു. അതേസമയം, തർക്കത്തിൽ ഇടപെടാനോ കൂടുതലെന്തെങ്കിലും വിശദീകരിക്കാനോ സെൻകുമാറും തയാറായില്ല. മുൻപ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറിയ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
മറുനാടൻ എഡിറ്റർ ഷാജന്റെ സഹോദരനായ വൈദികനെ സഭ പുറത്താക്കി. സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് വൈദികനെ പുറത്താക്കിയത് . ഫാ. ടോമി കരിയിലക്കുളത്തിനെതിരെയാണ് MCBS സന്യാസ സഭയാണ് നടപടി എടുത്തത് .
സന്യാസ സഭ നേത്യത്വം സ്വീകരിച്ച നടപടിക്ക് വത്തിക്കാൻ അംഗീകാരം നൽകി. MCBS സന്യാസ സഭയുടെ മഹാരാഷ്ട്രയിലെ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു ഇദ്ദേഹം. ഇക്കാലയളവിൽ വൻ തുകയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സഭയുടെ ആലുവ ജനറലേറ്റാണ് നടപടി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഓൺലൈൻ വാർത്ത സ്ഥാപനമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയുടെ സഹോദരനാണ് സാമ്പത്തിക ആരോപണത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട വൈദീകൻ.
ക്രമക്കേട് 600 കോടിയുടേത് ?
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പാഞ്ച് ഗനിയിൽ ആശുപത്രി സമുച്ചയം, അന്താരാഷ്ട്ര നേഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട്, സ്കൂൾ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിക്കുകയാണ് വൈദികൻ. വർഷങ്ങൾക്ക് മുൻപ് MCBS സഭയാണ് ഇയാളെ മഹാരാഷ്ട്രയിലേക്ക് അയച്ചത്. സഭയുടെ പണവും , സംവിധാനങ്ങളും ഉപയോഗിച്ച് സംരഭങ്ങൾ സ്ഥാപിച്ചു. ഇവ ശരവേഗം വളർന്നു. മഹാരാഷ്ട്ര സർക്കാരിന്റെ അടുപ്പക്കാരനായി വൈദികൻ മാറി. ക്രമേണയാണ് സഭ യഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞത്. 600 കോടി വിലമതിക്കുന്നുവെന്ന് കരുതപ്പെടുന്ന സ്വത്തുവകകൾ സഭയുടെ പേരിലല്ല. ഒടുവിൽ സ്ഥാപനം നിയന്ത്രണത്തിലാക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അച്ചടക്കം പാലിക്കാനുള്ള നിർദേശം വൈദികൻ തള്ളിയതോടെ പുറത്തേക്ക് വഴി തെളിഞ്ഞു. സ്വത്ത് വകകളും പണവും കൈവിടുകയും ചെയ്തു.
ഉന്നത രാഷ്ട്രീയ സ്വാധീനം
പാഞ്ച് ഗനിയിലെ ബെൽ എയർ എന്ന ആശുപത്രി നടത്തുന്ന സേവനങ്ങൾ മാർക്കറ്റ് ചെയ്താണ് സർക്കാർ സംവിധാനങ്ങളെ പാട്ടിലാക്കിയത്. കോടികളുടെ സംരഭങ്ങൾ വഴി സർക്കാർ സംവിധാനങ്ങളിൽ വിശ്വാസ്യത നേടിയെടുത്തു. സംരഭങ്ങളിൽ പല ഉന്നതരെയും സഹകരിപ്പിച്ചു. രണ്ട് പതിറ്റാണ്ടായി സത്താറ കേന്ദ്രീകരിച്ച് മഹാരാഷട്രയിൽ പ്രവർത്തിക്കുന്ന ഇയാൾ വൻ സാമ്രാജ്യമാണ് പടുത്തുയർത്തിയത്. ഇവിടെ ഒരു പളളിയിൽ വികാരിയായെത്തിയ ഇയാൾ പിന്നീട് ഒരു ട്രാൻസ്ഫറിനും വഴങ്ങിയില്ല. ധ്യാന പ്രാസംഗികനായി ആദ്യഘട്ടത്തിൽ യു കെ അടക്കമുള്ള പല രാജ്യങ്ങളിലും കറങ്ങി നടന്ന ഇയാൾ പണവും സ്വീകാര്യതയും നേടി. 2013 കാലത്ത് ബ്രിട്ടനിൽ പരസ്യം ചെയ്ത് ധ്യാനം നടത്തി പണം സമ്പാദിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനവുമായി ബിസിനസ് ബാന്ധവമുണ്ട് വൈദികന്.
മാർക്കറ്റിങ്ങിനായി മറുനാടനും ബ്രിട്ടീഷ് മലയാളിയും
വൈദികനെ പുകഴ്ത്തിയുള്ള വാർത്തകൾ മറുനാടനും ബ്രിട്ടീഷ് മലയാളിയും നിരന്തരമായി പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലേക്കടക്കം ധ്യാന പ്രസംഗത്തിന് സമാനമായി ഓൺലൈൻ പ്രമോഷനും നടത്തി. സ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതോടെ ധ്യാന പരിപാടികൾ നിർത്തി. പുതിയ നിലപാടുകൾ സ്വീകരിച്ച് ശ്രദ്ധ നേടാൻ ശ്രമിച്ചു. മാധ്യമ പ്രവർത്തകനായ സഹോദരനും ബിസിനസിൽ പങ്കാളിത്തമുണ്ടെന്നാണ് വിവരം. ഷാജൻ സ്കറിയയുടെ സംരഭങ്ങളിൽ സഹോദരനായ വൈദികൻ പ്രധാന നിക്ഷേപകനാണെന്നാണ് വിവരം. ഇയാളെ മുൻപ് ബ്രിട്ടനിലെത്തിക്കാനും കച്ചവടങ്ങൾ നടത്താനും വൈദികനാണ് സഹായിച്ചുതെന്നും പറയപ്പെടുന്നു.

നാട്ടിലേക്ക് മടങ്ങാനാകാതെ നാല്‍പത്തിയഞ്ച് മലയാളികള്‍ ഇറ്റലിയിലെ ഫ്ലുമിച്ചിനോ വിമാനത്താവളത്തില്‍ കുടുങ്ങി. കോവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഗര്‍ഭിണികളും കുഞ്ഞുങ്ങളുമടക്കമുള്ളവര്‍ 24 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുകയാണ്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ കേന്ദ്ര നടപടി അപരിഷ്കൃതമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് നാല്‍പത്തിയഞ്ച് മലയാളികള്‍ ഫ്ലുമിചിനോ വിമാനത്താവളത്തിലെത്തിയത്. ഇവിടെയെത്തിയശേഷം മാത്രമാണ് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അറിയിപ്പ് ലഭിക്കുന്നത്. വിമാനത്താവളത്തില്‍ തടഞ്ഞതോടെ കൈക്കുഞ്ഞുമായെത്തിവര്‍ പോലും കുടുങ്ങി.
കയ്യില്‍ കരുതിയിരിക്കുന്ന ലഘുഭക്ഷണങ്ങള്‍ കൂടി തീര്‍ന്നാല്‍ എന്തുചെയ്യുമെന്ന ആശങ്കയും യാത്രക്കാര്‍ പങ്കുവച്ചു. അതേസമയം, കോവിഡ് വ്യാപിച്ച രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. വിലക്ക് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രിക്കും കത്തുനല്‍കി. ഇക്കാര്യത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും പ്രതിപക്ഷം പിന്തുണച്ചു.
ലോകത്ത് അവശേഷിച്ച വെള്ള നിറമുള്ള ഏക പെൺജിറാഫിനെ വെടിവെച്ചു െകാന്ന് വേട്ടക്കാരുടെ കൊടുംക്രൂരത. കെനിയയിലെ ഗാരിസ പ്രവിശ്യയിലാണ് സംഭവം. ഒരമ്മയും രണ്ടു കുട്ടികളുമായിരുന്നു വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ലോകത്ത് ബാക്കിയുണ്ടായിരുന്നത്. ഇതിലെ അമ്മയെയും ഒരു കുഞ്ഞിനെയുമാണ് വെടിയേറ്റ് ചത്ത നിലയിൽ അധികൃതർ കണ്ടെത്തിയത്. ഇതിന് പിന്നിൽ വേട്ടക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇനി ഇക്കൂട്ടത്തിൽ ഒരു ആൺജിറാഫ് മാത്രമാണ് അവശേഷിക്കുന്നത്. 2017ലാണ് ഇൗ വെള്ള ജിറാഫുകൾ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം മൃഗസ്നേഹികളുടെ ഇഷ്ടം നേടിയിരുന്നു. മൃഗങ്ങളിലെ വർണ്ണം നഷ്ടപ്പെടുന്ന ലൂസിസം എന്ന അവസ്ഥയെ തുടർന്നാണ് ഈ ജിറാഫുകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്.
പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിനകം അഞ്ച് തവണയാണ് യുവതി ഒളിച്ചോടിയത്. 2015ൽ ആയിരുന്നു യുവതിയുടെ അവസാന ഒളിച്ചോട്ടം. അന്ന് ഇവരെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നായിരുന്നു. ഓരോ തവണയും വ്യത്യസ്തരായ കാമുകന്മാർക്കൊപ്പമായിരുന്നു യുവതി ഒളിച്ചോടിയിരുന്നത്. ഫോണിലൂടെയും നേരിട്ടും ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും ആ സൗഹൃദം പ്രണയമായി വളർത്തുകയുമാണ് യുവതിയുടെ രീതി.
ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്. ഒരുമിച്ച് ജീവിക്കണം എന്ന രജനിയുടെ ഡിമാന്റ് കാമുകൻ അംഗീകരിച്ചാൽ പിന്നെ വീടും കുഞ്ഞും ഒന്നും രജനിക്ക് പ്രശ്‌നമല്ല. എല്ലാം ഉപേക്ഷിച്ച കാമുകനൊപ്പം പോകും. പരാതിയുമായി വീട്ടുകാർ എത്തുന്നതോടെ കേരള പൊലീസ് രജനിയെ അന്വേഷിച്ചിറങ്ങും. കണ്ടെത്തി വീട്ടിലെത്തിക്കും. ഇത്തവണയും കാമുകനൊപ്പം പോയി വീട് വാടകക്കെടുത്ത് ഒരുമിച്ച് താമസിക്കുന്നതിനിടയിലായിരുന്നു രജനി പിടിയിലായത്. ഈ മാസം രണ്ടാം തീയതി ആയിരുന്നു രജനി കാമുകനൊപ്പം പോയത്.
റാന്നിയിൽ ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന വീടെടുത്ത് താമസവുമായി. ഭാര്യയെ കാണാതായതോടെ ഭർത്താവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ഗിരീഷ് കുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ലോകത്താകമാനം കൊറോണവൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ തങ്ങളുടെ രാജ്യത്ത് ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ലെന്ന് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ ഔദ്യോഗിക മാധ്യമമായ റോഡോംഗ് സിന്‍മുനാണ് രാജ്യത്ത് വൈറസ് ബാധയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അയല്‍രാജ്യമായ ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധ പടര്‍ന്ന് പിടിക്കുമ്പോള്‍ ഉത്തരകൊറിയയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഉത്തരകൊറിയയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ദക്ഷിണ കൊറിയ, ഹോങ്കോങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരകൊറിയയില്‍ വൈറസ് ബാധയില്ലെന്ന അവകാശവാദം സംശയാസ്പദമായിരുന്നു. ചൈനയുമായി 1500 കിലോമീറ്ററാണ് ഉത്തരകൊറിയ അതിര്‍ത്തി പങ്കിടുന്നത്.
ഉത്തര കൊറിയയില്‍ കൊവിഡ് ബാധിച്ച് 19 പേര്‍ മരിച്ചതായും 200 സൈനികര്‍ക്ക് വൈറസ് ബാധയേറ്റതായും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളും പശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധ ഉത്തരകൊറിയയില്ലെന്ന വാദവും മാധ്യമങ്ങള്‍ നിരാകരിക്കുന്നു. ചില മാധ്യമങ്ങള്‍ 200ഓളം സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയേറ്റ 4000ത്തോളം പേരെ തടവിലാക്കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി ഡെയ്‍ലി എന്‍കെ ന്യൂസ് ഓര്‍ഗനൈസേഷനും ബ്രിട്ടീഷ് മാധ്യമങ്ങളുമാണ് ഉത്തരകൊറിയയിലെ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ലോകമാകെ കൊറോണയില്‍ പേടിച്ചിരിക്കുമ്പോള്‍ ഉത്തരകൊറിയ മൂന്ന് മിസൈല്‍ പരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 200 കിലോമീറ്റര്‍ പരിധിയുള്ള മൂന്ന് രഹസ്യ മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ നടപടിയില്‍ ദക്ഷിണ കൊറിയ ആശങ്ക പ്രകടിപ്പിച്ചു.
ഉത്തരകൊറിയയില്‍ ആദ്യമായി വൈറസ് ബാധിച്ചയാളെ വെടിവെച്ച് കൊന്നെന്നും പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഉത്തരവ് പ്രകാരമാണത്രെ ഇയാളെ വെടിവെച്ച് കൊന്നത്. ഇയാള്‍ ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സംബന്ധിച്ച രാജ്യത്തെ യാതൊരു വിധ വിവരങ്ങളും പുറത്തുവരാതിരിക്കാന്‍ അതീവ ശ്രദ്ധയാണ് കിം പുലര്‍ത്തുന്നതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു.
ഇറ്റലിയിൽനിന്ന് എത്തിയ കൊറോണ വൈറസ് കുടുംബവുമായി നേരിട്ടു സന്പർക്കത്തിൽ ഏർപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറാണു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇറ്റലിയിൽനിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളുമായി നേരിട്ട് സന്പർക്കത്തിൽ ഏർപ്പെട്ടത് ഇദ്ദേഹമാണ്. പത്തനംതിട്ട എസ്പി ഓഫീസിൽ എത്തിയപ്പോഴാണു കുടുംബവുമായി പോലീസ് ഉദ്യോഗസ്ഥനു സന്പർക്കം പുലർത്തേണ്ടിവന്നത്.
ഇറ്റലി കുടുംബത്തിനു കൊറോണ സ്ഥിരീകരിച്ചശേഷം തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം, ഇറ്റലിയിൽനിന്നു വന്ന കുടുംബം കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയാണ്.
സംസ്ഥാനത്ത് എട്ടു പേർക്കുകൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ഇവരിൽ 14 പേരാണു ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞമാസം രോഗം ബാധിച്ച മൂന്നു പേർ സുഖം പ്രാപിച്ചിരുന്നു. അവർക്ക് ഇപ്പോൾ രോഗമില്ല. സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇറ്റലിയിൽനിന്നു റാന്നിയിലെത്തിയവരുമായി നേരിട്ടു സന്പർക്കം പുലർത്തിയ ആറു പേർക്ക് തിങ്കളാഴ്ച രാത്രി രോഗം സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കൾ, ഇറ്റലിയിൽനിന്നെത്തിയവരെ വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാൻ പോയ കോട്ടയം സ്വദേശികൾ, ഇറ്റലിയിൽനിന്നെത്തിയവരുമായി സന്പർക്കം പുലർത്തിയ റാന്നി സ്വദേശികളായ മറ്റു രണ്ടുപേർ എന്നിവർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയ രോഗബാധിതനായ മൂന്നുവയസുള്ള കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പരിശോധനാ സൗകര്യം
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും പരിശോധനാ സംവിധാനം ഒരുക്കും. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി വൈറസ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നത് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പശ്ചാത്തലത്തിൽ ഇതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ജോലി നോക്കുന്ന മലയാളികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ട്.
കൂടുതൽ പേർ വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിൽ സ്വാഭാവികമായി ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും മുടക്കമില്ലാതെ ഇന്റർനെറ്റ് കിട്ടാനും നടപടിയെടുക്കും. സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാൽ കോവിഡ്-19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോരാ. സ്ഥിതി നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണം.
മറച്ചുവയ്ക്കരുത്.
രോഗബാധയുള്ള രാജ്യങ്ങളിൽനിന്നെത്തുന്ന കാര്യം മറച്ചുവയ്ക്കുന്നവർക്കെതിരേ നിയമനടപടികളിലേക്കു സർക്കാർ നീങ്ങും. നേരിയ അനാസ്ഥ പോലും നാടിനെയാകെ പ്രതിസന്ധിയിൽ പെടുത്തുമെന്നതാണ് മുന്നിലുള്ള അനുഭവമെന്നും ഇറ്റലിയിൽനിന്നു വന്ന മൂന്നു പേർ വിവരം മറച്ചുവച്ചതിനെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരാശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടുമെന്നും കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങളേർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരം. 85 വയസുള്ള സ്ത്രീയുടെ ആരോഗ്യ നിലയിലാണ് ആശങ്ക.നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്.
ഇതില്‍ മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയി ഉയര്‍ന്ിരിക്കുകയാണ്.നിലവിലെ സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പും സര്‍ക്കാരും മുന്നോട്ട് വെയ്ക്കുന്നത്.
റോഡ് സേഫ്‌റ്റി വേൾഡ് സീരിസിൽ ഇന്ത്യ ലെജൻഡ്‌സിന് തുടർച്ചയായ രണ്ടാം ജയം. ശ്രീലങ്ക ലെജൻഡ്‌സിനെയാണ് ഇന്ത്യ ലെജൻഡ്‌സ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ലെജൻഡ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടിയപ്പോൾ 18.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ ലെജൻഡ്‌സ് വിജയം സ്വന്തമാക്കി. ടോസ് ലഭിച്ച ഇന്ത്യ ലെജൻഡ്‌സ് നായകൻ സച്ചിൻ ടെൻഡുൽക്കർ ശ്രീലങ്ക ലെജൻഡ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മുൻനിര ബാറ്റ്‌സ്‌മാൻമാർ അതിവേഗം കൂടാരം കയറിയപ്പോൾ ഇന്ത്യ ലെജൻഡ്‌സ് പരാജയം മണത്തു. എന്നാൽ, ഇർഫാൻ പത്താന്റെ ബാറ്റിങ് കരുത്ത് ഇന്ത്യ ലെജൻഡ്‌സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. 31 പന്തിൽ നിന്ന് പുറത്താകാതെ 57 റൺസാണ് പത്താൻ നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറുമടക്കമാണിത്. മൊഹമ്മദ് കെെഫ് 45 പന്തിൽ നിന്ന് 46 റൺസ് നേടി പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സച്ചിൻ-സേവാഗ് ഓപ്പണിങ് കൂട്ടുക്കെട്ട് ഇത്തവണ അതിവേഗം പിരിഞ്ഞു. സച്ചിൻ റൺസൊന്നും എടുക്കാതെ പുറത്തായപ്പോൾ സേവാഗ് മൂന്ന് റൺസെടുത്ത് കൂടാരം കയറി. യുവരാജ് സിങ് ഒരു റൺസും സഞ്ജയ് ബംഗാർ 18 റൺസുമെടുത്ത് പുറത്തായി. മൻപ്രീത് ഗോണി 11 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്ക ലെജൻഡ്‌സിനുവേണ്ടി ചാമിന്ദ വാസ് രണ്ട് വിക്കറ്റുകൾ നേടി.
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ലെജൻഡ്‌സിനുവേണ്ടി തിലകരത്‌നെ ദിൽഷൻ (23), റോമേഷ് കലുവിതരണ (21), ചാമര കപുഗദേര (23) സചിത്ര സേനാനായകെ (19) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയ്‌ക്കുവേണ്ടി മുനാഫ് പട്ടേൽ നാല് വിക്കറ്റ് നേടി. സഹീർ ഖാൻ, ഇർഫാൻ പത്താൻ, മൻപ്രീത് ഗോണി, സഞ്ജയ് ബംഗാർ എന്നിവർ ഓരോ വിക്കറ്റ് നേടി. നേരത്തെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ജയിച്ചത്.