നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ പരസ്പരം ആക്രമിക്കുമെങ്കിലും പുറത്താരെങ്കിലും വിമര്‍ശിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ല. അതിനിപ്പോള്‍ മാതൃകയാകുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാക്കിസ്ഥാന്‍ മന്ത്രി ചൗധരി ഫവാദ് ഹുസൈനെ രൂക്ഷമായി വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും നരേന്ദ്ര മോദി തന്റെ പ്രധാനമന്ത്രി കൂടിയാണെന്നും അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്കെതിരായ ഏതുതരം ആക്രമണത്തെയും അംഗീകരിക്കില്ലെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ഹുസൈന്റെ പരാമര്‍ശത്തിന് പിന്നാലെയാണ്് കെജ്രിവാള്‍ മറുപടിയുമായി രംഗത്തെത്തിയത്.
‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സംഘാടകര്‍ കയറി ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാക്കിസ്ഥാന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ലെന്നും” കെജ്രിവാള്‍ ട്വീറ്ററില്‍ കുറിച്ചു. യുദ്ധമുണ്ടായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന പ്രധാനമന്ത്രി മോദിയുടെ സമീപകാല പ്രസ്താവനയെയാണ് നേരത്തെ ഫവാദ് ഹുസൈന്‍ പരിഹസിച്ചത്. ”ഇന്ത്യയിലെ ജനങ്ങള്‍ മോദിമാഡ്‌നെസിനെ പരാജയപ്പെടുത്തണം എന്നായിരുന്നു പാക് മന്ത്രിയുടെ പരിഹാസിച്ച് ട്വീറ്റ് ചെയ്തത്.
മറ്റൊരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെടാനുള്ള സമ്മര്‍ദ്ദത്തില്‍ മോദി മേഖലയില്‍ അവകാശവാദങ്ങളും ഭീഷണികളും മുഴക്കുകയാണെന്നും ഫവാദ് പറഞ്ഞു. കശ്മീര്‍, പൗരത്വ നിയമം, പരാജയപ്പെട്ട സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് ശേഷം മോദിക്ക് നിലതെറ്റിയെന്നും ഫവാദ് പരിഹസിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതോടെയാണ് തന്റെ കടുത്ത വിമര്‍ശകനായ മോദിയെ പ്രതിരോധിച്ച് കെജ്‌രിവാള്‍ രംഗത്തുവന്നതെന്ന് ശ്രദ്ധേയമാണ്. ഫെബ്രുവരി എട്ടിന് വോട്ടുചെയ്യാന്‍ പോകുമ്പോള്‍, നിങ്ങള്‍ എന്നെ നിങ്ങളുടെ മകനായി കരുതുന്നുവെങ്കില്‍, എ.എ.പിയുടെ ചിഹ്നമായ ചൂല് അമര്‍ത്തുക, നിങ്ങള്‍ എന്നെ തീവ്രവാദിയാണെന്ന് കരുതുന്നുവെങ്കില്‍, താമര അമര്‍ത്തുക എന്ന കെജ്രിവാളിന്റെ അഭിപ്രായം നേരത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അരവിന്ദ് കെജ്!രിവാളിനെ തീവ്രവാദി എന്ന് വിളിച്ച് ആക്ഷേപിച്ച ബി.ജെ.പിയുടെ പശ്ചിമ ഡല്‍ഹി എം.പി പര്‍വേഷിന്റെ വീഡിയോ വൈറലായതോടെയാണ് ഈ കെജ്രിവാള്‍ ഈ മറുപടി നല്‍കിയത്.
കെജ്‌രിവാളിനെപ്പോലുള്ള നിരവധി ചതിയന്‍മാരും കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികളും ഡല്‍ഹിയില്‍ ഒളിഞ്ഞിരിക്കുകയാണ്. കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെയാണോ ഡല്‍ഹിയിലെ കെജ്‌രിവാളിനെപ്പോലുള്ള തീവ്രവാദികള്‍ക്കെതിരെയാണോ പോരാടേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല… എന്നായിരുന്നു പര്‍വേഷിന്റെ അധിക്ഷേപം. ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ വികാരാധീനനായി സംസാരിച്ചത്. എനിക്ക് വല്ലാത്ത വേദന തോന്നി. എന്റെ വേദന നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിച്ചു. ബി.ജെ.പി നേതാക്കള്‍ എന്നെ തീവ്രവാദി എന്നാണ് വിളിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഞാന്‍ ഡല്‍ഹിയിലെ ഓരോ കുട്ടിയെയും എന്റെ സ്വന്തം മക്കളെ പോലെയാണ് കണ്ടതും പരിഗണിച്ചതും. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.
എന്നിട്ട് ബി.ജെ.പി എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു.
ആരെങ്കിലും രോഗബാധിതനാകുമ്പോള്‍, അവരുടെ ചികിത്സയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഞാന്‍ നടത്തി. വാര്‍ദ്ധക്യത്തിലുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് വഴിയൊരുക്കി. അതൊരു കുറ്റമാണോ? അതാണോ എന്നെ തീവ്രവാദിയാക്കുന്നത്? സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ഹോമിച്ചപ്പോള്‍ ഞാന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നിട്ടും അവര്‍ എന്നെ തീവ്രവാദി എന്ന് വിളിക്കുന്നു, കെജ്‌രിവാള്‍ പറഞ്ഞു. ഇത്രയൊക്കെ ബിജെപിയെ വിമര്‍ശിച്ച കെജ്രിവാളാണ് മോദിയെ അനുകൂലിച്ചത് എന്നതിനാല്‍ വലിയ കൈയ്യടിയാണ് കെജ്രിവാളിന് കിട്ടുന്നത്.
അമലപോളിന്റെയും സംവിധായകന്‍ എ.എല്‍. വിജയ്‌യുടെയും വിവാഹമോചനത്തിൽ പുതിയ വെളിപ്പെടുത്തലുകൾ.ഇവര്‍ തമ്മിലുള്ള വിവാഹമോചനത്തിന് പിന്നില്‍ നടന്‍ ധനുഷാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ പിതാവ് അളകപ്പന്‍.
അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന് അളകപ്പന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. വിജയ്‌യുമായുള്ള വിവാഹത്തിന് ശേഷം അമല പോള്‍ അഭിനയിക്കില്ലെന്ന് സമ്മതിച്ചിരുന്നു.
എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അമല പോള്‍ ഇതിന് മുന്‍പ് തന്നെ കരാര്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചുവെന്നും ഇതോടെ അമല അതിന് തയ്യാറായെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അളകപ്പന്‍ പറയുന്നു.
ധനുഷിനെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു. അതേസമയം അമല പോള്‍ അഭിനയിക്കുന്നതിന് താന്‍ ഒരിക്കലും വിലങ്ങുതടിയായിട്ടില്ലെന്നായിരുന്നു വിജയ് വ്യക്തമാക്കിയിരുന്നത്.
സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.
കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.
ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു
പതിനഞ്ച് ലക്ഷം രൂപവരെ വാർഷിക വരുമാനക്കാർക്ക് ആദായനികുതിയിൽ ഗണ്യമായ ഇളവുനൽകി നികുതിദായകരായ ഇടത്തരക്കാരുടെ പ്രതീക്ഷ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കാത്തു. ഇളവു പ്രതീക്ഷിച്ചിരുന്നു, എന്നാൽ കടുത്ത വരുമാന പ്രതിസന്ധിയിൽ നീങ്ങുന്ന കേന്ദ്രസർക്കാർ നികുതിദായകരെ കയ്യൊഴിയുമോ എന്ന ശങ്കയുമുണ്ടായിരുന്നു. പുതിയ നിരക്കുകൾ സ്വീകരിക്കുകയോ പഴയപടി തുടരുകയോ ചെയ്യാമെന്ന് ധനമന്ത്രി പറയുന്നു. നികുതിദായകന് നിലവിലുള്ള നികുതി സ്ലാബിൽ തുടരുകയോ പുതിയ സ്ലാബിലേക്ക് മാറുകയോ ചെയ്യാം.
കുറഞ്ഞ പുതിയ നിരക്കുകൾ സ്വീകരിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന 100 ഇളവുകളിൽ 70 ലഭിക്കില്ല. നഷ്ടമാകുന്ന ഇളവുകൾ ഏതൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ആദായനികുതി സ്ലാബുകളും മാറ്റി.
∙ 2.5 ലക്ഷം രൂപ വരെ വരുമാനക്കാർക്ക് നികുതിയില്ല.
∙ 2.5– 5 ലക്ഷം രൂപ വിഭാഗത്തിൽ 5 ശതമാനം നികുതി തുടരും.
∙ 5–7.5 ലക്ഷം വരുമാനക്കാർക്ക് 10 ശതമാനമാണ് പുതിയ നിരക്ക്. നേരത്തെ 5–10 ലക്ഷം വരുമാന വിഭാഗത്തിൽ പെട്ടിരുന്നതിനാൽ 20 ശതമാനമായിരുന്നു നികുതി.
∙ 7.5–10 ലക്ഷം വരുമാന വിഭാഗത്തിൽ 15 ശതമാനമാണ് പുതിയ നികുതി. നേരത്തെ 20%.
∙ 10–12.5 ലക്ഷം വരുമാന വിഭാഗത്തിൽ 20 ശതമാനമാണ് നിരക്ക്. നേരത്തേ ഈ വിഭാഗത്തിന് 30 ശതമാനമായിരുന്നു.
∙ 12.5–15 ലക്ഷം വിഭാഗത്തിൽ നികുതി 25 ശതമാനം. നേരത്തെ 30 ശതമാനം.
∙ 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം.
∙ 50 ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനമുള്ള വർക്ക് ബാധകമായി സെസും സർച്ചാർജും തുടരും.
ആദ്യ വിലയിരുത്തലിൽ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന നികുതിദായകർക്ക് പുതിയ നിരക്കിലൂടെ കാര്യമായ നേട്ടമുണ്ടാകില്ല. എന്നാൽ ഭൂരിഭാഗം പേർക്കും ഗണ്യമായ നേട്ടമുണ്ടാകും.
15 ലക്ഷം വരുമാനമുള്ളയാൾക്ക് ഇളവുകളൊന്നും പ്രയോജനപ്പെടുത്താത്ത സാഹചര്യത്തിൽ പുതിയ നിരക്കുകളിലൂടെ 79,000 രൂപയുടെ വരെ നേട്ടം ലഭിക്കുമെന്നു കണക്കാക്കുന്നു. മുൻ നിരക്കിൽ 2,73,000 നികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 1,95,000 രൂപ ആദായനികുതി നൽകിയാൽ മതി.
ഇളവുകളിലൂടെ കേന്ദ്ര സർക്കാരിന് പ്രതിവർഷം 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. സ്ലാബുകളുടെ എണ്ണം കുറച്ചും ഇളവുകൾ ഒഴിവാക്കിയും ആദായ നികുതി ഘടന ലളിതമാക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങളും സജീവമാവുകയാണ്. രോഗ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാണ്.
മദ്യപിച്ചാല്‍ വൈറസ് നശിക്കുമെന്നും രസം കുടിച്ചാല്‍ വൈറസ് ബാധ തടയാമെന്നും തരത്തിലുള്ള സന്ദേശങ്ങല്‍ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ കുറിച്ച് ഡോക്ടര്‍ രാജീവ് ജയദേവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം.
സത്യവും മിഥ്യയും:
കൊറോണ വൈറസിനെ പറ്റി വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുക
ഡോ . രാജീവ് ജയദേവന്‍
29 January 2020
മിഥ്യ (വ്യാജ വാര്‍ത്ത):
”ബാംഗ്ലൂരിലുള്ള ഹോമിയോ ക്ലിനിക്കില്‍ ചികിത്സ കണ്ടുപിടിച്ചിരിക്കുന്നു”.
ജനങ്ങളുടെ ഭയം മുതലെടുത്ത് ചുളിവില്‍ പ്രശസ്തി നേടാന്‍ ചില വ്യക്തികള്‍ ശ്രമിക്കാറുണ്ട് , ഇത്തരം അവകാശവാദങ്ങളെ തള്ളിക്കളയുക, ഫോര്‍വേഡ് ചെയ്യാതിരിക്കുക. ഹോമിയോപ്പതി ഡോക്ടര്‍മാരുടെ ഔദ്യോഗിക സംഘടനയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇത്തരം വിരുതന്മാര്‍ പ്രവര്‍ത്തിക്കുന്നത് എന്നും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.
സത്യം: കൊറോണ വൈറസിന് പ്രത്യേക മരുന്നോ വാക്സിനോ ഇതു വരെ കണ്ടുപിടിച്ചിട്ടില്ല. ചൈനയിലാണ് 99% കേസും എന്നോര്‍ക്കണം. മറ്റു വൈറസുകള്‍ക്കുള്ള മരുന്നുകള്‍ കോറോണയ്ക്ക് ഫലിക്കുമോ എന്ന് പരീക്ഷണങ്ങള്‍ ചൈനയില്‍ നടന്നു വരുന്നു. ഫലം അറിവായിട്ടില്ല. അതു കൊണ്ട് ‘എന്റെ കയ്യില്‍ ഇതിനു മരുന്നുണ്ട്’ എന്ന് ആരെങ്കിലും അവകാശവാദം ഉന്നയിച്ചാല്‍ അത് വ്യാജം തന്നെ എന്നോര്‍ക്കുക.
മിഥ്യ: ‘തൊണ്ട നനച്ചുകൊണ്ടിരുന്നാല്‍ കൊറോണ വരില്ല’
കൊറോണയെപ്പറ്റി യാതൊരു അറിവുമില്ലാത്തവര്‍ എന്തും എഴുതുന്ന കാലമാണിത്. തീര്‍ത്തും വ്യാജം .
മിഥ്യ: ‘മദ്യപിച്ചാല്‍ കൊറോണ വൈറസ് നശിച്ചു പൊയ്‌ക്കൊള്ളും’
മദ്യത്തെ ഏതു വിധേനയും വാഴ്ത്തുന്നവര്‍ അവസരം നോക്കി ഇറക്കിയ പോസ്റ്റ്. വ്യാജം .
മിഥ്യ: ‘നോണ്‍ വെജ് കഴിച്ചാല്‍ കൊറോണ വരും’
വ്യാജ വാര്‍ത്തയാണ്. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്ന അനേകം വയറസുകളില്‍ ഒന്നാണ് കൊറോണ എന്നത് വാസ്തവം. എന്നാല്‍ ഇപ്പോള്‍ അത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കാണ് പകരുന്നത്. അതു കൊണ്ട് നോണ്‍ വെജ് ഭക്ഷണം ഒഴിവാക്കേണ്ട കാര്യമില്ല. ബീഫ് ഫ്രൈ തിന്നാല്‍ പേ പിടിക്കും എന്നു പറയുന്നതു പോലെയാണിത്, ശുദ്ധ മണ്ടത്തരം.
സാധാരണ മാസ്‌ക്ക് ധരിച്ചാല്‍ കൊറോണ വരില്ല: തെറ്റ്
പനിയുള്ള രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പ്രത്യേക N-95 മാസ്‌ക്ക് ധരിക്കേണ്ടതാണ്, അത് മുഖത്ത് വിടവില്ലാതെ നന്നായി ഫിറ്റ് ചെയ്യേണ്ടതാണ്. സാധാരണ മാസ്‌ക്ക് വൈറസിനെ തടഞ്ഞു നിര്‍ത്തുകയില്ല, കാരണം അവയുടെ സുഷിരങ്ങളിലും വിടവിലും കൂടി വൈറസ് അടങ്ങിയ ചെറിയ കണങ്ങള്‍ ഉള്ളില്‍ പ്രവേശിക്കും .
അത്യാവശ്യം അറിയേണ്ട മറ്റു കാര്യങ്ങള്‍:
1. ഇന്ത്യയില്‍ കൊറോണ ഇന്നു വരെ സ്ഥിതീകരിച്ചിട്ടില്ല. ‘ചിലര്‍ നിരീക്ഷണത്തിലാണ് ‘ എന്നു വച്ചാല്‍ ‘അവര്‍ക്ക് കൊറോണ ഉണ്ട്’ എന്നര്‍ത്ഥമാക്കരുത്. Pune Institute of Virology ആണ് പരിശോധന നടത്തുന്നത്.
2. ലോകത്ത് ഇന്നു വരെ 4593 കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു, അതില്‍ 4537 ചൈനയില്‍ ആണ് , അവരില്‍ 106 പേര്‍ മരണപ്പെട്ടു. (WHO data, 29.1.2020)
3. വൈറസ് ശ്വാസകോശത്തെ സാരമായി ബാധിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ARDS, pneumonia എന്നിവ ഗുരുതരമായ സങ്കീര്‍ണതകളാണ് .
4. കൃത്യമായ ചികിത്സയില്ലാത്ത കോറോണയുടെ കേസിലും, നിപ്പയുടെ കാര്യത്തില്‍ എന്ന പോലെ വൈറസ് പൊതുസമൂഹത്തില്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി കൈക്കൊള്ളുകയാണ് ഇപ്പോള്‍ വേണ്ടത്. ഛൗയേൃലമസ തടയാനുള്ള ഫലപ്രദമായ ഉപാധിയാണ് containment. അതു കൊണ്ടാണ് വൈറസ് ബാധയുണ്ടോ എന്നു സംശയം തോന്നുന്ന രോഗികളെ നിരീക്ഷിക്കുന്നത്.
6. ചുമ , തുമ്മല്‍ എന്നിവ മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി ഒരിക്കലും ചെയ്യരുത് , സ്വന്തം കൈവെള്ളയിലേക്കും അരുത്. കൈമുട്ടു മടക്കി (bent elbow)അതിലേയ്ക്കാണ് ചുമയ്‌ക്കേണ്ടത് , അങ്ങനെയാവുമ്പോള്‍ നമ്മുടെ വിരലുകളില്‍ വൈറസ് പറ്റിയിരിക്കുകയില്ല, കൈ മറ്റുള്ളവരെ സ്പര്‍ശിക്കുമ്പോള്‍ വൈറസ് പടരുകയുമില്ല.
7. Shake hands പരമാവധി ഒഴിവാക്കുക. ഒരാളുടെ വിരലുകളില്‍ പറ്റിയിരിക്കുന്ന വൈറസുകള്‍ മറ്റൊരാള്‍ക്ക് എളുപ്പം പകര്‍ന്നു കൊടുക്കാനുള്ള മാര്‍ഗമായാണ് ആധുനിക വൈദ്യശാസ്ത്രം ഹസ്തദാനത്തെ ഇന്നു കാണുന്നത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Shake hands-നു പകരം നിര്‍ദോഷകരമായ ഒരു കൂപ്പുകൈ ആവാം.
സ്‌ക്കൂള്‍, ഷോപ്പിംഗ് മാള്‍, റയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥങ്ങളിലെ ഗോവണിയുടെ റെയ്ലിങ്ങ്, ബാത്‌റൂം വാതിലിന്റെ ഹാന്‍ഡില്‍, കമ്പ്യൂട്ടര്‍ മൗസ് മുതലായ ഇടങ്ങളില്‍ മറ്റുള്ളവരോടൊപ്പം നമ്മളും കൈ കൊണ്ടു പിടിക്കാന്‍ ഇടയാകാറുണ്ട്.
ഇവിടെയൊക്കെ പറ്റിയിരിക്കുന്ന അണുക്കള്‍ക്ക് നമ്മുടെ കൈവിരലുകളില്‍ എളുപ്പം കയറിപ്പറ്റാന്‍ ഇപ്രകാരം സാധിക്കുന്നു. അതിനാല്‍, കൈ ഇടയ്ക്കിടയ്ക്ക് കഴുകുന്നത് അണുബാധ ഒഴിവാക്കാന്‍ ഉപകരിക്കും.
പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ കഴുകാത്ത കൈ കൊണ്ട് ഇടയ്ക്കിടയ്ക്ക് മൂക്ക്, മുഖം, ചുണ്ട് ഇവയൊക്കെ തൊടുന്നത് അദൃശ്യരായ അനേകം രോഗാണുക്കള്‍ എളുപ്പത്തില്‍ നമ്മുടെ ഉള്ളില്‍ കയറാനുള്ള വഴിയൊരുക്കുന്നു.
കൊറോണ, H1N1 വൈറസ് ഭീഷണി ഉണ്ടെങ്കിലും ഇല്ലെങ്കിലും, പനിക്കാലമാവുമ്പോള്‍ കൈ ഇടയ്ക്കിടക്ക് സോപ്പിട്ടു കഴുകുന്നത് മറ്റുള്ളവരില്‍ നിന്നുള്ള വൈറസ് നമ്മുടെയുള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ ഉപകരിക്കും.
9. H1N1 ഉള്‍പ്പെടുന്ന influenza virus family, RSV, Adenovirus മുതലായ അനേകം വൈറസുകള്‍ മൂലം പനി വരാം. വൈറല്‍ പനിയുള്ളവര്‍ പനി മാറി രണ്ടു ദിവസമെങ്കിലും കഴിയുന്നതു വരെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക എന്നത് എല്ലാവരും അറിയേണ്ട കാര്യമാണ്. പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കാരണം അവര്‍ ക്ളാസിലുള്ള മറ്റുള്ളവര്‍ക്ക് പനി പടര്‍ത്താന്‍ സാധ്യത കൂടുതലാണ്.
10. ഡോക്ടര്‍മാരുടെ ശ്രദ്ധയ്ക്ക്:
ആരെ സംശയിക്കണം ?
കഴിഞ്ഞ 14 ദിവസങ്ങള്‍ക്കുള്ളില്‍ കൊറോണ വൈറസ് രോഗികളുമായി സമ്പര്‍ക്കമോ, ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ യാത്രയോ ചെയ്ത ഒരാളില്‍ പനി, ചുമ, ശ്വാസം മുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ വന്നാല്‍ സംശയിക്കേണ്ടതാണ്.
അതിനാല്‍ പനിയുമായി വരുന്ന രോഗികളുടെ യാത്ര വിവരങ്ങള്‍ ഡോക്ടര്‍മാര്‍ ചോദിച്ചറിയേണ്ടതാണ്.
സംശയമുണ്ടെങ്കില്‍ എന്തു ചെയ്യണം?
കൊറോണ സംശയിക്കുന്നുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യേണ്ടതാണ്. എറണാകുളം ജില്ലയിലെ ഡോക്ടര്‍മാരുടെ സാങ്കേതികമായ ചോദ്യങ്ങള്‍ക്ക് എറണാകുളം നോഡല്‍ ഓഫീസര്‍ ഡോ ഫത്താഹുദീന്‍ 9847278924 മറുപടി നല്‍കുന്നതാണ്. DHS വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
പുതിയ ഒരു ആരോഗ്യ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന അവസ്ഥ നമുക്ക് സുപരിചിതമാണ് . കൊറോണ ഗൗരവമേറിയ ആരോഗ്യ വിഷയമാണ്. WHO, CDC, DHS (directorate of health services), IMA (Indian Medical Association) മുതലായ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാതെ വാര്‍ത്തയോ നിര്‍ദ്ദേശങ്ങളോ ഉപദേശമോ വായിച്ചാല്‍ കബളിപ്പിക്കപ്പെടാനും അകാരണമായ ഭയം ഉണ്ടാകാനും കാരണമാകും. അത്തരം വ്യാജ സന്ദേശങ്ങള്‍ ദയവു ചെയ്ത് ഫോര്‍വേഡ് ചെയ്യാതിരിക്കുക.
പ്രശസ്ത അമേരിക്കൻ വ്യവസായിയും സാമൂഹ്യപ്രവർത്തകനും ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളുമായ ബിൽ ഗേറ്റ്സിന്റെ മകൾ ജെന്നിഫർ ഗേറ്റ്സ് വിവാഹിതയാകുന്നു. കാമുകൻ നയേൽ നാസറുമായുള്ള തന്റെ വിവാഹനിശ്ചയം ഇന്‍സ്റ്റാഗ്രാം വഴിയാണ് ജെന്നിഫർ ലോകത്തെ അറിയിച്ചത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പഠനം പൂര്‍ത്തിയാക്കിയ ഈജിപ്ഷ്യൻ കോടീശ്വരനുമായുള്ള മകളുടെ വിവാഹനിശ്ചയത്തില്‍ ബില്‍ ഗേറ്റ്സും സന്തോഷം അറിയിച്ചു.
ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി ധര്‍മേന്ദര്‍ റാണയുടേതാണ് ഉത്തരവ്. ഫെബ്രുവരി ഒന്നിലെ വധശിക്ഷ നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
അതേസമയം, ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതി പവൻ ഗുപ്‌തയുടെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. കൂട്ടബലാത്സംഗം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണു പവൻ ഗുപ്‌ത സുപ്രീം കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പവൻ ഗുപ്‌ത നൽകിയ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് ജസ്റ്റിസ് ആർ.ഭാനുമതി അധ്യക്ഷയായ ബഞ്ച് തള്ളിയത്. പവൻ ഗുപ്‌തയുടെ വാദങ്ങളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല.
നേരത്തെയുള്ള കോടതി ഉത്തരവ് പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറിനാണു പ്രതികളായ അക്ഷയ് താക്കൂർ (31), പവൻ ഗുപ്ത (25), മുകേഷ് സിങ് (32), വിനയ് ശർമ (26) എന്നിവരെ തൂക്കിലേറ്റാനാണ് തീരുമാനിച്ചിരുന്നത്. ആറ് പ്രതികളിൽ ഒരാളായ രാം സിങ് ജയിലിൽ വിചാരണ സമയത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇയാളായിരുന്നു ബസ് ഡ്രൈവർ. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്നു വർഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ലൈംഗിക അതിക്രമത്തിനിരയായി അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
കടപ്പാട് : ദി ഗാര്‍ഡിയന്‍
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്ന് മൂന്നര വര്‍ഷത്തോളമാകുമ്പോള്‍ ഇന്ന് ബ്രിട്ടന്‍ ഇ യു വിടുകയാണ്. മൂന്നര വര്‍ഷം നീണ്ട വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ചര്‍ച്ചകള്‍ക്കും രൂക്ഷമായി അഭിപ്രായ സംഘര്‍ഷങ്ങള്‍ക്കും ശേഷമാണ് യുകെ ഔദ്യോഗികമായി ഇ യു വിടുന്നത്. ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇത് കാര്യമായി ആഘോഷിക്കുമ്പോള്‍ എതിര്‍ക്കുന്നവര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാധാനം, സമൃദ്ധി, എല്ലാ രാഷ്ട്രങ്ങളുമായും സാഹോദര്യം എന്നിങ്ങനെ രേഖപ്പെടുത്തിയ മുപ്പത് ലക്ഷം 50 പൗണ്ട് നാണയങ്ങള്‍ ബ്രെക്‌സിറ്റിനെ അനുസ്മരിച്ച് ഇന്ന് മുതല്‍ വിനിമയത്തിലുണ്ടാകും. അടുത്തവര്‍ഷത്തോടെ ഇത്തരത്തിലുള്ള 70 ലക്ഷം നാണയങ്ങള്‍കൂടി വരും. ചാന്‍സിലര്‍ സാജിദ് ഡേവിഡിനാണ് ആദ്യ ബാച്ച് നാണയങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ബ്രെക്‌സിറ്റ് നാണയങ്ങള്‍ നല്‍കും.
യുകെ സമയം രാത്രി 9 മണിക്കും 11.15നുമിടയ്ക്ക് The Leave Means Leave കാംപെയിനിന്റെ ഭാഗമായി റാലി നടക്കും. റിച്ചാര്‍ഡ് ടൈസിന്റെ നേതൃത്വത്തിലാണിത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റില്‍ രാത്രി 11 മണിക്ക്, നേരത്തെ റെക്കോഡ് ചെയ്തുവച്ചിട്ടുള്ള പ്രധാനമന്ത്രിയും പ്രസംഗം വയ്ക്കും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് യോഗം ചേര്‍ന്നിരുന്നു.
യുകെ ഇ യു വിടുന്ന കൃത്യം സമയം രാത്രി 11 മണിയാണ്. ഇതിനായി ഒരു ക്ലോക്ക് ഡൗണിംഗ് സ്ട്രീറ്റ് കെട്ടിടങ്ങളിലേയ്ക്ക് തിരിച്ചുവയ്ക്കും. ഇതില്‍ കൗണ്ട് ഡൗണ്‍ ഉണ്ടാകും. പാര്‍ലമെന്റ് സ്്ക്വയറിലൂടനീളം ദേശീയ പതാക ആയ യൂണിയന്‍ ജാക്ക് ഉയര്‍ത്തും. മേയര്‍ സാദിഖ് ഖാനാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുക. ഇ യുവില്‍ തുടരണം എന്ന ആവശ്യമുന്നയിക്കുന്ന ലണ്ടന്‍കാര്‍ക്ക് നിയമസഹായവും വൈകാരിക പിന്തുണയും നല്‍കും. ഇതിനായി സിറ്റി ഹാള്‍ തുറക്കും. നാളെ മുതല്‍ ഇ യുവുമായുള്ള യുകെയുടെ ബന്ധം എത്തരത്തിലായിരിക്കുമെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്്. ഇയുവുമായുള്ള ധാരണകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
ഇയു വിടുന്നതില്‍ പ്രതിഷേധമുള്ളവര്‍ ലണ്ടനിലെ സൗത്ത് ബാങ്കില്‍ ഒത്തുകൂടും. ബ്രെക്സ്റ്റ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനേയും തൊഴിലാളികളുടെ അവകാശങ്ങളേയും പ്രതികൂലമായി ബന്ധിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. Shine a Light Through Darkness എന്ന പേരില്‍ ടോര്‍ച്ച് ലൈറ്റുകള്‍ ഓണാക്കി പ്രതിഷേധിക്കും. ഇത്തരം പ്രതിഷേധപ്രകടനങ്ങള്‍ ബ്രൈറ്റണിലും ബോണ്‍മൗത്തിലും സംഘടിപ്പിക്കും.
ബ്രെക്‌സിറ്റിന് വേണ്ടി പള്ളിമണികള്‍ മുഴങ്ങില്ല.ബിഗ് ബെന്നും. രാജ്യത്തെ വിഭജനങ്ങള്‍ ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ദ്ധിക്കുമെന്നാണ് വികാരികളുടെ അഭിപ്രായം. ബ്രെക്‌സിറ്റ് ദിനം കുറിക്കാനായായി ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെന്‍ മണി മുഴക്കാനാണ് ഈ ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത്. ഇതൊരു അനാവശ്യ ചിലവാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. ബെല്‍ പ്രവര്‍ത്തിക്കുന്നതിനായി ആകെ വരുന്ന ചിലവ് അഞ്ച് ലക്ഷം പൗണ്ടാണ്. സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ബ്രെക്‌സിറ്റ് എന്ന പേരിലുള്ള ക്രൗഡ് ഫണ്ടിംഗ് പരിപാടിയില്‍ 2.70 ലക്ഷം പൗണ്ട് വരെ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
അതേസമയം ബ്രെക്‌സിറ്റ് ആഘോഷിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്ന ഒരു കാര്യം വെടിക്കെട്ടിന് പൊലീസ് അനുമതി നിഷേധിച്ചു എന്നതാണ്. യുകെ നിയമപ്രകാരം രാത്രി 11നും രാവിലെ ഏഴിനുമിടയിലുള്ള സമയത്ത് വെടിക്കെട്ട് പാടില്ല. എന്നാല്‍ നവംബര്‍ അഞ്ച്, ഡിസംബര്‍ 31 എന്നീ ദിവസങ്ങളില്‍ ഈ നിയന്ത്രണമില്ല.
ന്യൂസിലന്‍ഡിനെതിരായ നാലാം പരമ്പരയും പിടിച്ചെടുത്ത് ഇന്ത്യന്‍ ടീം. ട്വന്റി20 ല്‍ സൂപ്പര്‍ ഓവര്‍ എത്തിയപ്പോഴും രണ്ടാമതും ഇന്ത്യയെ ഭാഗ്യം തുണച്ചു. 14 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ വേണ്ടിയിരുന്നു. ഇന്ത്യ അനായാസം ഈ റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
നേരത്തെ ഇരുടീമുകളും 165 റണ്‍സെടുത്തിരുന്നു. തുടര്‍ന്നാണ് സൂപ്പര്‍ഓവറിലേക്ക് നീങ്ങിയത്. ഇന്ത്യ പരമ്പരയില്‍ 4-0 ന് മുന്നിലാണ്.കഴിഞ്ഞ കളിയും സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയാണ് ഇന്ത്യ ജയം ഉറപ്പാക്കിയത്.
സൂപ്പര്‍ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ 10 റണ്‍സ് എടുത്ത കെ.എല്‍ രാഹുല്‍ ഇന്ത്യക്ക് വിജയം ഏകദേശം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോഹ്‌ലി ഇന്ത്യക്ക് അനായാസം ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 13 റണ്‍സാണ് എടുത്തത്. ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. മുന്‍നിരയും മധ്യനിരയും നിരാശപ്പെടുത്തിയപ്പോള്‍ മനീഷ് പാണ്ഡെ (36 പന്തില്‍ 50), കെ എല്‍ രാഹുല്‍ (26 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. മലയാളി താരം സഞ്ജു സാംസണ് ഓപ്പണറായി അവസരം ലഭിച്ചെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ സഞ്ജുവിന് എട്ട് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇഷ് സോഥി ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
സഞ്ജുവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മോഹിക്കുന്ന തുടക്കമായിരുന്നു സഞ്ജുവിന്റേത്. നേരിട്ട മൂന്നാം പന്ത് പന്ത് താരം സിക്‌സ് പായിച്ചു. എന്നാല്‍ അതേ ഓവറില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. കുഗ്ഗലെജിന്റെ ലെങ്ത് ഡെലിവറില്‍ സിക്‌സിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് മിച്ചല്‍ സാന്റ്‌നര്‍ കയ്യിലൊതുക്കി.
പിന്നാലെ എത്തിയ കോലിക്കും അധികനേരം ക്രീസില്‍ നില്‍ക്കായില്ല. രണ്ട് ബൗണ്ടറി നേടിയെങ്കിലും ബെന്നറ്റിന്റെ ഒരു സ്ലോ ബൗളില്‍ കവറില്‍ ക്യാച്ച് നല്‍കി. ഇത്തവണയും സാന്റ്‌നറാണ് ക്യാച്ചെടുത്തത്. ക്യാപ്റ്റന് പിന്നാലെ ശ്രേയസ് അയ്യര്‍ (1) എത്തിയെങ്കിലും ഇഷ് സോഥിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ സോഥിയുടെ പന്തില്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി.
ശിവം ദുബെ (12), വാഷിംഗ്ടണ്‍ സുന്ദര്‍ (0) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. ഇതിനിടെ ഷാര്‍ദുല്‍ ഠാകൂറിന്റെ (15 പന്തില്‍ 20) ഇന്നിങ്‌സ് ഇന്ത്യക്ക് ഗുണം ചെയ്തു. മനീഷിനൊപ്പം 43 റണ്‍സാണ് ഠാകൂര്‍ കൂട്ടിച്ചേര്‍ത്തത്. ഠാകൂറിനെ ബെന്നറ്റ് മടക്കിയപ്പോള്‍ പിന്നീടെത്തി യൂസ്‌വേന്ദ്ര ചാഹലിനെ സൗത്തി വിക്കറ്റ് കീപ്പര്‍ സീഫെര്‍ട്ടിന്റെ കൈകളിലെത്തിച്ചു. മനീഷിനൊപ്പം നവ്ദീപ് സൈനി (11) പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്.
സോഥിക്ക് പുറമെ ഹാമിഷ് ബെന്നറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, സോട്ട് കുഗ്ഗെലജിന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ, രണ്ട് മാറ്റങ്ങാണ് ന്യൂസിലന്‍ഡ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കോളിന്‍ ഡി ഗ്രാന്‍ഹോമിന് പകരം ടോം ബ്രൂസ് ടീമിലെത്തി. പരിക്കേറ്റ വില്യംസണിന് പകരം ഡാരില്‍ മിച്ചലിന് അവസരം നല്‍കി. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തി. സഞ്ജുവിനെ കൂടാതെ രണ്ട് മാറ്റങ്ങള്‍ കൂടി ടീമിലുണ്ട്. മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനിയും രവീന്ദ്ര ജഡേജയ്ക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി.
ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി.
പള്ളിയിലെ പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ വന്നതില്‍ ഖേദിക്കുന്നുവെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. മനപ്പൂര്‍വമായി ആരെയും വേദനിപ്പിക്കാനല്ല.
ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണ് മറുപടി പറഞ്ഞത്. ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരില്‍ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികള്‍ കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതായി പറഞ്ഞെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍.
കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല. തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണ്. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.