നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച മൂന്നിന് നടപ്പാക്കുമെന്ന് പുതിയ മരണ വാറണ്ട്. തിഹാർ ജയിൽ അധികൃതര്‍, നിർഭയയുടെ മാതാവ് എന്നിവരുടെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറത്തിറക്കിയത്. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പുതിയ മരണ വാറണ്ടിൽ പറയുന്നത്.
മരണ വാറണ്ട് പുറപ്പെടുവിച്ച കോടതിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് നടപികൾക്ക് പിന്നാലെ നിർഭയയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പ്രതികളില്‍ ഒരാളായ പവൻകുമാറിർ ഇതുവരെ ദയാഹർജി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നതാണ് ശിക്ഷ നടപ്പാക്കുന്നതിന് മുന്നിലുള്ള മറ്റൊരു പ്രതിസന്ധി. നിയമനടപടികൾ പൂർത്തിയാക്കാൻ നേരത്തെ ഡൽഹി ഹൈക്കോടതി പ്രതികൾക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പവൻകുമാറിന്റെ നിലപാട് കോടതി കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവൻകുമാർ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തത്. അവസാനം വരെ പ്രതികൾക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്നായിരുന്നു ഇതിന് കോടതി നൽകിയ വിശദീകരണം. പവൻകുമാറിന് നിയമ സഹായത്തിനായി ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ അഭിഭാഷകനായി കോടതി നിയമിക്കുകയും ചെയ്തിരുന്നു.
കടപ്പാട്; ദി ഗാർഡിയൻ
ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.
എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.
സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്.
വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കാൻ സർക്കാര്‍ തുടർച്ചയായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ ഹർജി. സ്യൂട്ട് ഹർജി നൽകാതെ റിട്ട് ഹർജി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. എന്നാൽ ഹൈക്കോടതിയുടെ വിധി തെറ്റാണെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ടെണ്ടറിൽ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടർ തുക കൂട്ടാമെന്ന നിർദ്ദേശവുമായി സർക്കാർ കേന്ദ്രത്തിന് മുന്നിലെത്തിയത്. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുത്ത കെഎസ്ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപ. എന്നാൽ അദാനിയുടെ ടെണ്ടർ തുക നൽകാൻ തയ്യാറാണെന്നായിരുന്നു സർക്കാർ മുന്നോട്ട് വച്ച പുതിയ വാഗ്ദാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാറിന്റേതാണ്.
കന്നഡ പിന്നണി ഗായിക സുശ്മിത (26)യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബെംഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് സുശ്മിത ജീവനൊടുക്കിതെന്ന് ബന്ധുക്കൾ ആരോപിച്ചു.
മരിക്കുന്നതിന് മുമ്പ് താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്. ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിൽ സുശ്മിത ഗാനമാലപിച്ചിട്ടുണ്ട്.
ശരത് കുമാർ ആണ് ഭർത്താവ്. സുശ്മിതയുടെ മരണ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ചലച്ചിത്രലോകം. സംഭവത്തിൽ അന്നപൂർണ്ണേശ്വരി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പത്തനംതിട്ട∙ കേന്ദ്രസർക്കാർ കർശനനിലപാടെടുത്തതോടെ സംസ്ഥാനത്തെ ഭൂമി ഉടമകളെല്ലാം വസ്തുവിന്റെ വിവരങ്ങൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സംസ്ഥാന സർക്കാരും ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമാണ് എല്ലാ സംസ്ഥാനങ്ങളോടും ഇത് നിർദേശിച്ചതെങ്കിലും ബെനാമി ഇടപാടിൽ ഭൂമി വാങ്ങിക്കൂട്ടുന്നവർക്കു കൂച്ചുവിലങ്ങിടാൻ കൂടിയാണ് ഇൗ നടപടി കേന്ദ്രം കർശനമായി നടപ്പാക്കുന്നത്.
ഇത് എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുന്നതോടെ രാജ്യത്ത് എവിടെ ഭൂമി വാങ്ങിയാലും ഒരാളുടെ ഉടമസ്ഥതയിൽ രാജ്യത്തു മറ്റെവിടെയൊക്കെ ഭൂമി വാങ്ങിയിട്ടുണ്ടെന്നു മനസിലാകും. കേരളത്തെ കൂടാതെ കർണാടകവും മഹാരാഷ്ട്രയും ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ ഇതുപോലെ നടപടിക്രമങ്ങൾക്കു തുടക്കമിട്ടുകഴിഞ്ഞു.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി)യുടെ സഹായമാണ് സംസ്ഥാന സർക്കാർ തേടുന്നത്. സംസ്ഥാനത്തെ എല്ലാ പൗരൻമാരിലേക്കും ആധാർ അധിഷ്ഠിത ഏകീകൃത തണ്ടപ്പേർ നടപ്പാക്കുന്നതിനു പ്രത്യേക സോഫ്റ്റ്‌വെയറും തയാറായിട്ടുണ്ട്. നിലവിൽ അതത് വില്ലേജ് ഓഫിസിലുകളിൽ മാത്രമാണ് ഭൂമി സംബന്ധിച്ച രേഖകളുള്ളു. മറ്റേതു സ്ഥലത്ത് വാങ്ങിയാലും മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോയെന്ന കാര്യം വില്ലേജ് ഓഫിസർമാർക്ക് അറിയാൻ കഴിയുമായിരുന്നില്ല.
രാജ്യത്തെ എവിടെ ഭൂമി വാങ്ങിയാലും വാങ്ങുന്നയാൾക്ക് എത്ര ഭൂമി മറ്റിടങ്ങളിലുണ്ടെന്ന് അപ്പോൾ തന്നെ ഏതു വില്ലേജ് ഓഫിസിലും സബ് റജിസ്ട്രാർ ഓഫിസിലും അറിയാൻ കഴിയും. ഓരോ പൗരന്റെയും പേരിൽ എത്ര ഭൂമിയുണ്ടെന്നു കൃത്യമായി അറിയുന്നതോടെ സർക്കാർ പുറമ്പോക്കും മിച്ചഭൂമിയുമൊക്കെ തിരിച്ചറിയാനും കഴിയും. സർക്കാരിന് ഇതു മറ്റു വികസന പദ്ധതികൾ ആലോചിക്കുന്നതിനും ഗുണപ്രദമാകുമെന്നും കണക്കുകൂട്ടുന്നു.
2018ലാണ് കേന്ദ്രസർക്കാരിന്റെ നിർദേശം ചീഫ് സെക്രട്ടറിക്കും റജിസ്ട്രേഷൻ വകുപ്പ് മേധാവിക്കും ലാൻഡ് റവന്യു കമ്മീഷണർക്കും ലഭിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ കത്തുകൾ തുടരെ വന്നതോടെ ഇതുസംബന്ധിച്ച് നിർദേശങ്ങൾ തയാറാക്കി ലാൻഡ് റവന്യു കമ്മീഷണർ റവന്യു വകുപ്പിന് 2019ൽ നൽകിയിരുന്നു, വിശദമായ ചർച്ചകൾക്കുശേഷം കഴിഞ്ഞദിവസം റവന്യുസെക്രട്ടറിയുടെ ഉത്തരവിറങ്ങി.
ഷാഹീൻബാഗ് വിഷയത്തിൽ ഒരു പരിഹാരം കാണാൻ വേണ്ടി സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത് ഒരു മൂന്നംഗ സംഘത്തെയാണ്. സീനിയർ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രൻ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും മുമ്പ് ദേശീയ ന്യൂനപക്ഷകമ്മീഷന്റെ തലവനുമായിരുന്ന വജാഹത്ത് ഹബീബുള്ള തുടങ്ങിയവരാണ് ഈ പ്രശ്നം ‘പറഞ്ഞു’ തീർക്കാൻ കോടതി നിയോഗിച്ചിരിക്കുന്നു മധ്യസ്ഥർ. ഇവരാണ് സർക്കാരിനും പ്രതിഷേധക്കാർക്കുമിടയിൽ ആഴ്ചകളായി നിലനിൽക്കുന്ന ഷാഹീൻബാഗിലെ പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെട്ടിരിക്കുന്നവർ.
തെക്കൻ ഡൽഹിയെയും നോയിഡയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ജി ഡി ബിർള മാർഗ് ഉപരോധിച്ച് അവിടെ റോഡിൽ പന്തലിട്ടുകൊണ്ടാണ് ഷാഹീൻ ബാഗിൽ നൂറുകണക്കിന് സ്ത്രീകൾ രാപകൽ സമരം ചെയ്യുന്നത്. അവരോട് കാര്യങ്ങൾ ചർച്ചചെയ്യാനും, അവർക്ക് പറയാനുള്ള പരാതികളും പരിഭവങ്ങളും ക്ഷമയോടെ കേട്ടിരുന്ന്, അവർക്കും സർക്കാരിനും ഇടയിൽ നിലനിൽക്കുന്ന ഇപ്പോഴത്തെ കലുഷിതമായ സാഹചര്യം ഒഴിവാക്കാനുമാണ് കോടതി ഇവരെ നിയോഗിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടു മാസത്തോളമായി ഈ വഴിക്കുള്ള ഗതാഗതം തടഞ്ഞു കൊണ്ട് നടക്കുന്ന സമരത്തിൽ കോടതി ഒടുവിൽ ഇടപെട്ടു നടപടി സ്വീകരിക്കുകയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കണം എന്ന കേന്ദ്ര സർക്കാർ നിലപാട് നിരസിച്ചുകൊണ്ടാണ്, പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ വേണ്ട ചർച്ചകൾ ചെയ്യാൻ വേണ്ടി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടായത്.
അഡ്വ. സഞ്ജയ് ഹെഗ്‌ഡെ
ഈ പേര് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഏതാനും മാസങ്ങൾക്കു മുമ്പ് ട്വിറ്ററുമായി നടന്ന ഒരു തർക്കത്തിന്റെ പേരിൽ അദ്ദേഹം മാധ്യമങ്ങളുടെ ഒന്നാം പേജിൽ തന്നെ ഇടം പിടിച്ചിരുന്നു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് സഞ്ജയ് ഹെഗ്‌ഡെ. ഹിറ്റ്ലർക്കെതിരെ ഓഗസ്റ്റ് ലാൻഡ്‌മെസ്സർ എന്ന സൈനികൻ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധത്തിന്റെ അതിപ്രസിദ്ധമായ ചരിത്രചിത്രം തന്റെ പ്രൊഫൈലിന്റെ കവറാക്കി എന്ന പേരിലാണ്, മീഡിയാ പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണം കാട്ടിക്കൊണ്ട് ഹെഗ്‌ഡെയുടെ അക്കൗണ്ട് റദ്ദാക്കപ്പെടുന്നത്. ആദ്യതവണ റദ്ദാക്കപ്പെട്ടതിനു ശേഷം പ്രതിഷേധങ്ങളെത്തുടർന്ന് ട്വിറ്റര്‍ ഹാൻഡിൽ പുനഃസ്ഥാപിക്കപ്പെട്ടു. അടുത്തനിമിഷം ഹെഗ്‌ഡെ വീണ്ടും അതേ ചിത്രം കവറാക്കി . എന്നാൽ, ഹെഗ്‌ഡെ വീണ്ടും കവർ ചിത്രമായി അതേ ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ ട്വിറ്റർ അദ്ദേഹത്തിന്റെ ഹാൻഡിൽ വീണ്ടും സസ്‌പെൻഡ് ചെയ്തു. ഹെഗ്‌ഡെ അപ്‌ലോഡ് ചെയ്ത ചിത്രം ‘വെറുപ്പ് പ്രചരിപ്പിക്കുന്ന ഒന്നാണെന്ന് ട്വിറ്ററും അല്ലെന്ന് ഹെഗ്‌ഡെ അടക്കമുള്ളവരും അന്ന് പറഞ്ഞിരുന്നു.കശ്മീർ ഹേബിയസ് കോർപ്പസ്, ആരേ കോളനി മരം വെട്ട് തുടങ്ങിയ പല സെൻസിറ്റീവ് കേസുകളിലും വക്കാലത്തേറ്റെടുത്തിട്ടുള്ള ഹെഗ്‌ഡെ കേന്ദ്രസർക്കാരിനെതിരെയുള്ള തന്റെ നിലപാടുകൊണ്ട് ശ്രദ്ധേയനായ ഒരു നിയമജ്ഞനാണ്. മുംബൈ സർവകലാശാലയിൽ നിന്ന് എൽഎൽഎം എടുത്തിട്ടുള്ള അദ്ദേഹം സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനാണ്.
അഡ്വ.സാധന രാമചന്ദ്രൻ
അഡ്വ.സാധന രാമചന്ദ്രൻ സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകയാണ്. മുമ്പ് ദില്ലി ഹൈക്കോടതി റെസൊല്യൂഷന്റെ ആർബിട്രേഷൻ വിഭാഗത്തിന്റെ അധ്യക്ഷയായി പ്രവർത്തിച്ച പരിചയവും അവർക്കുണ്ട്. അതായത് മുമ്പും മാധ്യസ്ഥ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വേണ്ടത്ര പരിചയമുള്ള വ്യക്തിയാണ് അവർ എന്നർത്ഥം.
വജാഹത്ത് ഹബീബുള്ള
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുൻ ചെയർമാൻ ആയിരുന്ന വജാഹത്ത് ഹബീബുള്ള 1968 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുമ്പ് അദ്ദേഹം ഇന്ത്യയുടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2005 -ലാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. സെന്റ് സ്റ്റീഫൻസിലും ദില്ലി സർവകലാശാലയുടെ ചരിത്രത്തിൽ ഉന്നത പഠനം കഴിഞ്ഞ ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരൻ കൂടിയാണ് വജാഹത് ഹബീബുള്ള ഐഎഎസ്.
ബെംഗളൂരു ∙ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരിക്കെ കൊലപാതകക്കേസിൽ അറസ്റ്റിൽ; 14 വർഷം ജയിൽവാസം. ഇപ്പോഴിതാ, പാതിവഴിയിൽ നിലച്ച പഠനം പൂർത്തിയാക്കി ഡോക്ടർ. സിനിമയെ വെല്ലുന്ന ജീവിതം കലബുറഗി അഫ്സൽപുര സ്വദേശി സുഭാഷ് പാട്ടീലി (40) ന്റേത്.
രണ്ടായിരത്തിൽ അറസ്റ്റിലായ സുഭാഷിന് 2002ലാണു കോടതി ജീവപര്യന്തം തടവു വിധിച്ചത്. പിന്നാലെ ജയിലിലെ ഒപി വിഭാഗത്തിൽ സേവനമാരംഭിച്ചു. നല്ലനടപ്പിനെ തുടർന്ന് 2016ലെ സ്വാതന്ത്ര്യദിനത്തിൽ മോചനം. ‘‘കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാകാൻ. ആശ കൈവിടാതെ പഠനം തുടർന്നു. കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയാക്കി. ഒരു വർഷ ഇന്റേൺഷിപ്പ് ഈ മാസമാദ്യം പൂർത്തിയാക്കിയതോടെ സ്വപ്നം സഫലമായി,’’ സുഭാഷ് പറയുന്നു.
കോഴിക്കോട്: അഡംബര കപ്പലായ എംഎസ് വെസ്റ്റര്‍ഡാമില്‍ ഹോങ്കോങ്ങില്‍നിന്ന് ജപ്പാനിലെ യോക്കോഹാമയിലേക്ക് യാത്ര തിരിക്കുമ്പോള്‍ പതിവുപോലെ ആര്‍ത്തുല്ലസിച്ചൊരു യാത്ര മാത്രമേ മലയാളിയായ ബിറ്റാ കുരുവിളയുടെ മനസിലുണ്ടായിരുന്നുള്ളു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത രണ്ടാഴ്ചക്കാലമാണ് ഇത്തവണ ബിറ്റായ്ക്ക് ലഭിച്ചത്. കൊറോണ വൈറസ് ബാധ സംശയിച്ച് അഞ്ച് രാജ്യങ്ങള്‍ കരയിലേക്ക് അടുക്കാന്‍ അനുമതി നല്‍കാതെ രണ്ടാഴ്ച നടുക്കടലില്‍ അലഞ്ഞ എംഎസ് വെസ്റ്റര്‍ഡാം കപ്പലിലെ എക്‌സിക്യൂട്ടീവ് ഷെഫായിരുന്നു കോട്ടയം സ്വദേശിയായ ബിറ്റാ കുരുവിള.
യാത്ര ആരംഭിച്ച രണ്ടാംദിനം മുതല്‍ കപ്പലില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായി ബിറ്റ പറയുന്നു. കൊറോണ രോഗ ഭീതിയില്‍ ഫിലിപ്പിന്‍സ്, ജപ്പാന്‍, തായ്‌ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ കപ്പലിന് തീരത്തടുപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ദിവസങ്ങളോളം കരകാണാതെ കപ്പലിലെ 1500ഓളം യാത്രക്കാര്‍ക്ക് നടുക്കടലില്‍ കഴിയേണ്ടി വന്നു. ഒടുവില്‍ യാത്രതുടങ്ങി പതിമൂന്നാമത്തെ ദിവസം കംബോഡിയ കപ്പലിന് അഭയമേകി. കംബോഡിയന്‍ പ്രധാനമന്ത്രി നേരിട്ടെത്തി കപ്പലിലെ യാത്രക്കാരെ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെ ഓര്‍ക്കുകയാണ് ബിറ്റാ കുരുവിള.
മുഴുവന്‍ യാത്രക്കാര്‍ക്കും കൊറോണ ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കംബോഡിയന്‍ സര്‍ക്കാര്‍ കപ്പലില്‍നിന്ന് പുറത്തിറങ്ങാനുള്ള അനുമതി ഇവര്‍ക്ക് നല്‍കിയത്. ചെറിയ പനിയും മറ്റുമുള്ള പതിനെട്ട് പേരുടെ രക്ത, സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാ ഫലവും നെഗറ്റീവായിരുന്നെന്ന് ബിറ്റ ഏറെ ആശ്വാസത്തോടെ ഓര്‍ക്കുന്നു. കൊറോണയ്‌ക്കെതിരേ മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി ഹോങ്കോങ്ങില്‍നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ചൈനക്കാരായ യാത്രക്കാരെ ഒഴിവാക്കിയിരുന്നെന്നും. കപ്പലിന്റെ പരമാവധി ശേഷിയെക്കാള്‍ 800ഓളം യാത്രക്കാരെ കുറച്ചായിരുന്നു യാത്രയെന്നും ബിറ്റാ പറഞ്ഞു.
15 വര്‍ഷമായി കപ്പലുകളില്‍ ജോലി ചെയ്യുന്ന തനിക്ക് ഇതുവരെ ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെ. ഇത്രയധികം ദിവസങ്ങള്‍ നടുക്കടലില്‍ കുടുങ്ങിയ യാത്രനുഭവം ഇതാദ്യമാണ്. ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങള്‍ കപ്പലില്‍ സംഭരിച്ചത് കൊണ്ടാണ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ രണ്ടാഴ്ചക്കാലം ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചതെന്നും ബിറ്റ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ബിറ്റയ്ക്ക് പുറമേ ജോലിക്കാരായി കൊല്ലം സ്വദേശി മണിലാല്‍, തൊടുപുഴ സ്വദേശി സിജോ, വൈക്കം വെച്ചൂര്‍ സ്വദേശി അനൂപ് എന്നീ മലയാളികളും കപ്പലിലുണ്ടായിരുന്നു. ഇവരടക്കം ആകെ പത്ത് ഇന്ത്യക്കാരാണ് പതിനാല് ദിവസം കപ്പലില്‍ കഴിച്ചുകൂട്ടിയത്.
നിലവില്‍ കംബോഡിയന്‍ തീരത്ത് തുടരുന്ന കപ്പലില്‍നിന്ന് ഇനിയും 257 യാത്രക്കാരെ കൂടി പുറത്തിറക്കാനുണ്ട്. പരിശോധനയ്ക്ക് ശേഷം ഘട്ടംഘട്ടമായാണ് എല്ലാവരെയും കംബോഡിയ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. യുഎസ്, കാനഡ, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നള്ളവരാണ് യാത്രക്കാരില്‍ ഏറെയും. മുഴുവന്‍ യാത്രക്കാര്‍ക്കും അവരുടെ രാജ്യത്തേക്ക് വിമാന മാര്‍ഗം മടങ്ങാനുള്ള സൗകര്യങ്ങള്‍ കമ്പനി ഒരുക്കിയിട്ടുണ്ടെന്നും ബിറ്റാ കുരുവിള വ്യക്തമാക്കി.
എല്ലാവരെയും സുരക്ഷിതമായി കംബോഡിയയില്‍നിന്ന് അവരവരുടെ നാട്ടിലേക്ക് മടക്കി അയച്ച ശേഷം ബിറ്റ അടക്കം 802 ജീവനക്കാരുമായി എംഎസ് വെസ്റ്റര്‍ഡാം ഞായറാഴ്ച ജപ്പാനിലെ യോക്കോഹാമയിലേക്ക് മടങ്ങും. ഫെബ്രുവരി 29നാണ് കപ്പലിന്റെ അടുത്ത യാത്ര ആരംഭിക്കുന്നത്. കൊറോണ ഭീതിയില്‍ കഴിഞ്ഞ യാത്ര പാതി വഴിയില്‍ മുടങ്ങിയ എല്ലാ യാത്രക്കാര്‍ക്കും സൗജന്യമായ ഒരു യാത്ര കപ്പല്‍ കമ്പനി ഒരുക്കുമെന്നും ബിറ്റ ഓര്‍മപ്പെടുത്തി.
റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനുള്ള ഇന്ത്യന്‍ ലെജന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ നായകനാവുന്ന ടീമില്‍ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ എന്നിവരുമുണ്ട്. സെവാഗും സച്ചിനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സഹ പരീലകനായിരുന്ന സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, സമീര്‍ ദിഗെ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ട്.
പതിനൊന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസതാരങ്ങളാണ് പങ്കെടുക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുക.
വിന്‍ഡീസിനെ ബ്രയാന്‍ ലാറയും, ദക്ഷിണാഫ്രിക്കയെ ജോണ്ടി റോഡ്സും ശ്രീലങ്കയെ തിലകരത്നെ ദില്‍ഷനുമാണ് നയിക്കുന്നത്. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണർ സുനിൽ ഗാവസ്കറാണ്.കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്ട്രേലിയയിലെ ചാരിറ്റി മത്സരത്തിൽ ഒരുമിച്ച് കളിച്ചിരുന്നു.
യുഎഇയില്‍ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എ.ജി നൈനാന്റെ മകന്‍ അനില്‍ നൈനാന്‍ (32) ആണ് മരിച്ചത്. തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റാണ് അനിൽ മരിച്ചത്.
അനിലും നീനുവും നാല് വയസുള്ള മകനൊപ്പം ഉമ്മുല്‍ ഖുവൈനിലെ അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

അപ്പാര്‍ട്ട്മെന്റിലെ ഇടനാഴിയില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കുകയായിരുന്നു. നീനുവിന്റെ ശരീരത്തിലേക്കാണ് ആദ്യം തീപടര്‍ന്ന്.ഈ സമയം വീടിന്റെ കിടപ്പുമുറിയിലായിരുന്ന അനില്‍, ഭാര്യയുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.പൊള്ളലേറ്റ ഭാര്യ നീനു ചികിത്സയിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്.