അമേരിക്കയിൽ ഇന്ത്യൻ വംശജയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ഓണേഴ്സ് വിദ്യാർഥിനിയായ റൂത്ത് ജോർജാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച കോളജ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് പത്തൊന്‍പതുകാരിയായ റൂത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിൽനിന്നുള്ളവരാണ് റൂത്തിന്റെ കുടുംബം.
കൊലയാളിയെന്നു കരുതപ്പെടുന്ന ഡോണൾഡ് തർമൻ എന്ന യുവാവിനെ പോലീസ് ഞായറാഴ്ച ഷിക്കാഗോ മെട്രോ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കു യൂണിവേഴ്സിറ്റിയുമായി ബന്ധമില്ല. വെള്ളിയാഴ്ച വൈകിട്ട് മുതൽ റൂത്തുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നു നടത്തിയ തെരച്ചിലിലാണ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ റൂത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തർമൻ റൂത്തിനു പിന്നാലെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റിട്ട. എസ്ഐ കെ.ആർ. ശശിധരന്റെ കൊലപാതക കേസിൽ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവിനെ പിടികൂടി. ശശിധരന്റെ അയൽവാസിയായ സിജുവിനെ മണർകാട് പോലീസാണ് പിടികൂടിയത്. മണർകാട് നാലുമണിക്കാറ്റിൽ ഇരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. സിജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് പോലീസ് വാദിച്ചിരുന്നത്. എന്നാൽ സിജു തന്നെയാണു കൊലപാതകം നടത്തിയതെന്നും ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കസ്റ്റഡിയിൽനിന്നു ചാടിപ്പോയതാണെന്നും ശശിധരന്റെ ബന്ധുക്കൾ ആരോപിച്ചു.
ശശിധരനെ കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ശശിധരനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി സിജുവിന്റെ വീട്ടുപരിസരത്ത് പോലീസ് തെരച്ചിൽ നടത്തി. ഗാന്ധിനഗർ സ്റ്റേഷനിൽനിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ മൂന്നു വിടുകളിലെത്തി സഹായം അഭ്യർഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിക്കുകയായിരുന്നു.
പിടികൂടി 24 മണിക്കൂർ കഴിഞ്ഞതിനാൽ സിജുവിനെ വിട്ടതാണെന്നാണ് പൊലീസ് വാദം. എന്നാൽ വീട്ടിലേക്ക് വിട്ട സിജു വീട്ടിലെത്താതെ മുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരികയും ചെയ്തില്ല. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണർകാട് നാലുമണിക്കാറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്.
ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.
അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.
ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ നടന്ന തങ്ങളുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ജയം വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 46 റൺസിനുമായിരുന്നു ഇന്ത്യൻ ജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് ലീഡ് പിന്തുടർന്ന ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 195 ൽ അവസാനിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ കോഹ്‌ലി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ഏറെ പ്രശംസിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ജൈത്രയാത്ര ആരംഭിച്ചത് സൗരവ് ഗാംഗുലി നായകനായിരുന്ന കാലത്താണെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പറഞ്ഞത്. ”മനക്കരുത്തിന്റെ കളിയാണ് ടെസ്റ്റ് ക്രിക്കറ്റ്. തളരാതെ കരുത്തോടെ പൊരുതുവാൻ ഞങ്ങൾ പഠിച്ചുകഴിഞ്ഞു. ദാദാ (സൗരവ് ഗാംഗുലി) യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കം കുറിച്ചത്. ഞങ്ങൾ അത് മുന്നോട്ടുകൊണ്ടുപോകുന്നുവെന്നേയുളളൂ” ഇതായിരുന്നു മത്സരശേഷം കോഹ്‌ലി പറഞ്ഞത്.
കോഹ്‌ലിയുടെ ഈ വാക്കുകൾക്ക് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ മുൻനായകൻ സുനിൽ ഗവാസ്കർ. 1970 കളിലും 80 കളിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ ജയിച്ചിട്ടുണ്ടെന്നായിരുന്നു ഗവാസ്കർ ഇന്ത്യൻ നായകനെ ഓർമിപ്പിച്ചത്.
”ഇതൊരു അത്ഭുതകരമായ വിജയമാണ്, പക്ഷെ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. 2000 ൽ ദാദ (ഗാംഗുലി)യുടെ ടീമിന്റെ കാലത്താണ് ഇതിന് തുടക്കമായതെന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്. ദാദ ബിസിസിഐ പ്രസിഡന്റാണെന്ന് എനിക്കറിയാം, അതിനാലായിരിക്കും കോഹ്‌ലി അദ്ദേഹത്തെ സുഖിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നത്. 70 കളിലും 80 കളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഒന്നു കോഹ്‌ലി ജനിച്ചിട്ടുപോലുമില്ല.”
”2000 നുശേഷമാണ് ക്രിക്കറ്റ് ആരംഭിച്ചതെന്നു കരുതുന്ന പലരുമുണ്ട്. പക്ഷേ 70 കളിൽതന്നെ വിദേശ മണ്ണിൽ ഇന്ത്യൻ ടീം ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്. 1986 ലും ഇന്ത്യൻ ടീം വിദേശത്ത് ജയിച്ചു. വിദേശ പര്യടനങ്ങളിൽ ടെസ്റ്റ് പരമ്പര സമലനിലയിലാക്കിയിട്ടുമുണ്ട്. മറ്റു ടീമുകൾ തോറ്റതുപോലെ മാത്രമേ ഇന്ത്യയും തോറ്റിട്ടുളളൂ” ഗവാസ്കർ മത്സരശേഷം നടന്ന ഷോയിൽ പറഞ്ഞു.
രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബോളർമാരാണ് ബംഗ്ലാ വീര്യത്തെ തച്ചുടച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ച് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റുകൾ നേടിയ ഇഷാന്ത് ശർമ രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റുകൾ സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറിന് 152 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൂന്നാം ദിനത്തിൽ 43 റൺസ് കൂടി ചേർക്കാനേ ബംഗ്ലാദേശിന് സാധിച്ചുള്ളൂ. ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ തന്നെ വിജയിക്കാൻ സാധിച്ചത് ഇന്ത്യയ്‌ക്ക് ഇരട്ടി മധുരമാണ്.
അന്നയും റസൂലിലേയും അന്നയായെത്തി മലയാളികളുടെ മനം കവർന്ന ആൻഡ്രിയ ജെർമിയ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ്. തമിഴിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച താരം മലയാളത്തിലും ചിത്രങ്ങൾ ചെയ്തിരുന്നു. നായികയായും സഹനടിയായും വില്ലത്തിയായും ഒകെ ആൻഡ്രിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ആൻഡ്രിയ ജെറാമിയ ഇപ്പോൾ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതിൽ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയിൽ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാൻ ആയുർവേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആൻഡ്രിയ പറഞ്ഞു.
കുറച്ചു നാളുകളായി വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന ആൻഡ്രിയ ഇക്കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കവേ സംസാരിക്കുകയായിരുന്നു. വിഷാദരോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമായിരുന്നു പരിപാടിയിൽ ആൻഡ്രിയ സംസാരിച്ചത്.
വിവാഹിതനായ ഒരു വ്യക്തിയുമായി ഞാൻ പ്രണയത്തിലായിരുന്ന. അയാൾ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതിൽ നിന്നും രക്ഷപ്പെടാൻ ആയുർവേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു ഫഹദ് പറഞ്ഞു. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുക്കങ്ങളിലാണ് ആൻഡ്രിയയിപ്പോൾ
2005ൽ പിന്നണി ഗായികയായി സിനിമയിൽ എത്തിയ ആൾ ആണ് അഡ്രിയ ജെറാമിയ, ഗൗതം മേനോൻ സംവിധാനം ചെയിത വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ കൂടിയായിരുന്നു ഗാന ലോകത്തേക്ക് അരങ്ങേറുന്നത്. തുടർന്ന് അഭിനയ രംഗത്തേക്ക് മാറിയ ആൻഡ്രിയ, മലയാളത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടി.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ആൻഡ്രിയ സിനിമയിൽ നിന്നും വിട്ടുനിൽക്കുക ആയിരുന്നു, വിഷാദ രോഗത്തിന് അടിമയായ ആൻഡ്രിയ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ബാംഗൂരിൽ നടന്ന ഒരു പടിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആണ് നടിയുടെ വെളിപ്പെടുത്തൽ.
താൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു എന്നും അയാൾ തന്നെ എല്ലാ രീതിയിലും ഉപയോഗിച്ച ഒഴിവാക്കി എന്നാണ് നടി പറഞ്ഞത്, അയാൾ തന്നെ വെറും പാവയെ പോലെ ആണ് കണ്ടത്, അയാൾ തനിക്ക് തന്ന വേദനക്ക് കണക്കുകൾ ഇല്ല എന്നും തുടർന്ന് ആ ബന്ധം തകർന്നപ്പോൾ മാനസികമായി താഴെ വീഴുതുക ആയിരുന്നു, തുടർന്ന് താൻ വിഷാദ രോഗത്തിന് അടിമ ആകുകയും തുടർന്ന് ആയുർവേദ ചികിത്സയിൽ കൂടിയാണ് ജീവിതം തിരിച്ചു ലഭിച്ചത് എന്നും നടി പറഞ്ഞു.
മഹാനാടകത്തില്‍ വമ്പന്‍ വഴിത്തിരിവ്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത്ത് പവാര്‍ സ്ഥാനം രാജിവച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാര്‍ രാജിവച്ചത്. നാളെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അജിത്ത് പവാറിന്‍റെ രാജി.
അജിത്ത് പവാര്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അല്‍പസമയം മുന്‍പ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെനേതാവുമായ രാംദാസ് അതുലെയും വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളെ കാണും എന്നറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് മുന്‍പായി ഫഡ്നാവിസ് രാജിവച്ചേക്കും എന്നാണ് അതുലെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി പിളര്‍ത്തി ഉപമുഖ്യമന്ത്രിയാകാന്‍ പോയ അജിത്ത് സ്ഥാനം രാജിവച്ചതോടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനും സഖ്യകക്ഷികളായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഇത് രാഷ്ട്രീയവിജയമാണ്. കടുത്ത സമ്മര്‍ദ്ദം ചെലുത്തി സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും അജിത്ത് പവാര്‍ അടക്കം വെറും മൂന്ന് എംഎല്‍എമാരെയാണ് എന്‍സിപിയില്‍ നിന്നും ബിജെപിക്ക് ചാടിക്കാന്‍ സാധിച്ചത്. ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ ചോര്‍ത്താനും ഇക്കുറി ബിജെപിക്ക് സാധിച്ചില്ല.
ഇന്നലെ ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാരെ അണിനിര്‍ത്തി ത്രികക്ഷി സംഖ്യം നടത്തിയ ശക്തിപ്രഖ്യാപനത്തോടെ തന്നെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്‍റെ വിധിയെന്തെന്ന് വ്യക്തമായിരുന്നു. ചൊവ്വാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ ഉത്തരവും ബിജെപിക്കും അജിത്ത് പവാറിനും കനത്ത പ്രഹരമായി മാറി.
അജിത്ത് പവാറിനൊപ്പം പോയ പല എംഎല്‍എമാരേയും ശനിയാഴ്ച മുതല്‍ തന്നെ ശരത് പവാര്‍ തിരിച്ചു കൊണ്ടു വന്നിരുന്നു. മുംബൈ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒളിച്ചിരിക്കുകയും ചെയ്ത ചില എന്‍സിപി എംഎല്‍എമാരെ ശിവസേന നേതാക്കള്‍ പൊക്കി ശരത് പവാര്‍ ക്യാംപിലേക്ക് എത്തിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസമായി അജിത്ത് പവാറിന്‍റെ സഹോദരങ്ങളെ മധ്യസ്ഥരാക്കി ശരത് പവാറും സുപ്രിയ സുലെയും ചില അനുനയനീക്കങ്ങള്‍ നടത്തിയിരുന്നതായാണ് സൂചന. അജിത്തിനോട് സ്ഥാനം രാജിവച്ച് പാര്‍ട്ടിയിലേക്കും കുടുംബത്തിലേക്കും മടങ്ങി വരാന്‍ ആവശ്യപ്പെട്ട ശരത് പവാര്‍ ത്രികക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
7000 കോടി രൂപയുടെ വിഭര്‍ഭ ജലസേചന പദ്ധതി കുംഭക്കോണകേസില്‍ കഴിഞ്ഞ ദിവസം അജിത്ത് പവാറിനെ കുറ്റവിമുക്തനാക്കി എന്‍ഫോഴ്സമെന്‍റ് ഡയറക്ടേറ്റ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അജിത്ത് പവാര്‍ ബിജെപി ക്യാംപിലെത്തി മൂന്നാം ദിവസമായിരുന്നു ഈ നടപടി.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു വ്യക്തിയെ തൂക്കിലേറ്റും മുന്പ് പാലിക്കേണ്ട ചില നിബന്ധനക ളുണ്ട്. അവ പൂര്‍ണ്ണമായി പാലിക്കപ്പെടാതെ തൂക്കിക്കൊല നടപ്പാക്കാന്‍ കഴിയില്ല.
തൂക്കിക്കൊല്ലുന്ന സമയത്ത് അവിടെ പ്രധാനപ്പെട്ട നാലു വ്യക്തികള്‍ ഉണ്ടായിരിക്കേണ്ടതാണ്. ജയില്‍ സൂപ്രണ്ട്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ആരാച്ചാര്‍ ,ഡോക്ടര്‍ എന്നിവരാണവര്‍.ഇവര്‍ നാലുപേരുമില്ലാതെ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ല..
ജയില്‍ അധികാരികളെ സംബന്ധിച്ചിടത്തോളം വധശിക്ഷ നടപ്പാക്കുക എന്നത് ജയിലിലെ ഏറ്റവും വലിയ ഒരു ചടങ്ങാണ്. ഇത് നേരം പുലരും മുൻപ് നടപ്പാക്കുകയും വേണം. അതിനുള്ള കാരണമെ ന്തെന്നാല്‍ ജയിലിലെ മറ്റു തടവുപുള്ളികള്‍ ഉണരും മുൻപ് നടത്തണം എന്നതും ജയിലിലെ പതിവ് ജോലികള്‍ മുടങ്ങാന്‍ പാടില്ല എന്നതുമാണ്. നേരം പുലരുമ്പോള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊ ടുക്കാന്‍ കഴിയുന്നതുമൂലം സംസ്കാരച്ചടങ്ങുകള്‍ അന്നുതന്നെ നടത്താന്‍ അവര്‍ക്കും കഴിയുന്നു എന്നതുമാണ്.
ഭാരതത്തില്‍ ഇപ്പോള്‍ രണ്ട് ആരാച്ചാര്‍മാര്‍ മാത്രമാണ് ഉള്ളത്. ആരാച്ചാര്‍ക്ക് ഒരു വധശിക്ഷയ്ക്കു സര്‍ക്കാര്‍ നല്‍കുന്നത് മൂവായിരം രൂപയാണ്. എന്നാല്‍ തീവ്രവാദികളെ തൂക്കിലേറ്റുമ്പോള്‍ തുക കൂടുതല്‍ നല്‍കപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 25000 രൂപയായിരുന്നു.
തൂക്കുകയര്‍ കഴുത്തില്‍ മുറുക്കിയശേഷം പ്രതിയുടെ ചെവിയില്‍ ആരാച്ചാര്‍ ഇങ്ങനെ മന്ത്രിക്കുക പതിവാണ്. ” എന്നോട് ക്ഷമിക്കണം , എനിക്കെന്തു ചെയ്യാന്‍ കഴിയും, നിയമത്തിനു വിധേയരാണ് നമ്മള്‍” .
ഇതിനുശേഷം കുറ്റവാളി ഹിന്ദുവാണെങ്കില്‍ രാം രാം എന്നും മുസ്ലീമാണെങ്കില്‍ സലാം എന്നും സിഖ് ആണെങ്കില്‍ വാഹ് ഗുരു എന്നും ക്രിസ്ത്യന്‍ ആണെങ്കില്‍ പ്രേസ് ദ ലോര്‍ഡ് എന്നും പറഞ്ഞ ശേഷമാണ് ആരാച്ചാര്‍ ലിവര്‍ വലിക്കുന്നതും വധശിക്ഷ നടപ്പാക്കുന്നതും.
വധശിക്ഷയ്ക്കുള്ള കയര്‍ നിര്‍മ്മിക്കുന്നത് ആരാച്ചാര്‍ തന്നെയാണ്. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ അത്രയും ഭാരമുള്ള വെയിറ്റ് കൊണ്ട് തലേദിവസം ജയിലില്‍ അതിന്‍റെ ബലപരീക്ഷണം നടത്തി ഉറപ്പുവരുത്തപ്പെടുന്നു . തൂക്കിക്കൊലയ്ക്ക് ശേഷം ഉപയോഗിച്ച തൂക്കുകയര്‍ ആരാച്ചാര്‍ തന്നെ കൊണ്ടുപോകുകയാണ് പതിവ്.
വധശിക്ഷ വിധിച്ച ശേഷം,ആ വിധി രേഖപ്പെടുത്തിയ പേന ജഡ്ജി കുത്തിയൊടിയ്ക്കുന്നതു പതിവാണ്.
വധശിക്ഷ ഇന്ത്യന്‍ നീതിവ്യവസ്ഥയില്‍ ഒരാള്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷയാണ്. അത്ര നീചമായ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് നീതിവ്യവസ്ഥ ഈ വിധി നല്‍കാറുള്ളൂ.ശിക്ഷ പേപ്പറില്‍ എഴുതി രേഖപ്പെടുത്തുന്നത് ജഡ്ജിയാണ്.
ഇത്തരം രംഗം നേരിട്ടു കാണാന്‍ സാധിച്ചില്ലെങ്കിലും സിനിമയിലെങ്കിലും നിങ്ങള്‍ കണ്ടിരിയ്ക്കും.സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ കോടതിയിലും ഇതു തന്നെയാണ് നടക്കുന്നത്.വധശിക്ഷ വിധിച്ച ശേഷം, ശിക്ഷയെഴുതി ഒപ്പിട്ട ശേഷം ജഡ്ജി ആ പേന കുത്തിയൊടിയ്ക്കുന്നതിനു പുറകില്‍ കാരണങ്ങള്‍ പലതാണ്.
ഇത് സിംബോളിക് ആക്ടാണെന്നു പറയാം, അതായത് പ്രതീതാത്മകമായ ഒരു പ്രവൃത്തി. ഇത്തരം കുറ്റം ഇനിയാരും ചെയ്യരുത്, ഇനി ഇത്തരമൊരു ശിക്ഷ ആര്‍ക്കും നല്‍കാനിട വരരുതെന്നതിന്റെ ഒരു സൂചന.
ഇത്തരമൊരു ശിക്ഷ എഴുതിയ, ഉറപ്പിച്ച പേന കൊണ്ട് ഇനി വീണ്ടും ഇത്തരം ശിക്ഷ എഴുതാനിട വരരുതെന്നതിന്റെ സൂചന.
വധശിക്ഷയെഴുതി ഈ പേന കറ പറ്റിയതാണെന്നതാണു വിശ്വാസം. പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും, ഈ ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രഖ്യാപിയ്ക്കുന്നു.
പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണയത്തിന് അവകാശമില്ലെന്നാണര്‍ത്ഥം. ജഡ്ജിയ്ക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.
ഇത്തരമൊരു വിധി പ്രഖ്യാപനത്തിന് മൂകസാക്ഷിയായ പേന കൊണ്ട് ഇനിയൊരിയ്ക്കലും ഇതോ ഇതുപോലുള്ള മറ്റു വിധികളോ എഴുതാന്‍ കാരണമാകാതിരിയ്ക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിയ്ക്കുന്നതിനു പുറകിലുണ്ട്.
ഇത്തരമൊരു വിധി പ്രഖ്യപിയ്ക്കുന്ന കോടതി 70 വര്‍ഷം രക്തപങ്കിലമാണെന്നാണ് വിശ്വാസം. കാരണം വധശിക്ഷ ഒരാളോടു ചെയ്യാവുന്ന പരമാവധി ക്രൂരതയാണ്.സങ്കടകരമെങ്കിലും അത്ര ക്രൂരമായ കുറ്റം ചെയ്ത വ്യക്തിയ്ക്കാണ് ഈ വിധി നല്‍കുന്നത്. പേന കുത്തിയൊടിയ്ക്കുന്നത് ആ ദുഖം രേഖപ്പെടുത്തുന്നതിനുള്ള പ്രതീതാത്മക പ്രവൃത്തിയായും വിശ്വസിയ്ക്കപ്പെടുന്നു.
ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന 500 സിസി ബൈക്കുകളുടെ ഉത്പാദനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബുള്ളറ്റ്, ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ മൂന്ന് ബൈക്കുകളുടേയും 500 സിസി പതിപ്പ് നിരത്തിലെത്തുന്നുണ്ട്. എന്നാല്‍ പുതിയ മലിനീകരണ നിയന്ത്രണ സംവിധാനമായ ബിഎസ്6ലേക്ക് ഈ ബൈക്കുകളുടെ എഞ്ചിന്‍ ഉയര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലെ ഇടിവാണ് നീക്കത്തിനു പിന്നില്‍.
ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ ഈ ബൈക്കുകളുടെ വില ഉയര്‍ത്തേണ്ടി വരുമെന്നതിനാലാണ് ഉല്‍പ്പാദനം നിര്‍ത്തുന്നൊരുങ്ങുന്നതെന്നാണ് സൂചന. 500 സിസി സെഗ്‌മെന്റില്‍ നിന്നും പിന്‍മാറി പൂര്‍ണമായും പുതിയ പവര്‍ട്രെയ്ന്‍ നല്‍കി 350 സിസി സെഗ്‌മെന്റ് ഇറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. 500 സിസി ബൈക്കുകള്‍ നിര്‍ത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.
ഈ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോഡലുകളൊന്നും പ്രദര്‍ശിപ്പിച്ചിരുന്നില്ല. നിലവിലെ മോഡലുകളും കസ്റ്റം മോട്ടോര്‍സൈക്കിളുകളും മാത്രമാണ് പ്രദർശിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് മാസങ്ങളായി ആഭ്യന്തര വിപണിയില്‍ വാര്‍ഷികാടിസ്ഥാന വില്‍പ്പനയില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എണ്‍പതുകളിലെ താരങ്ങള്‍ പ്രമുഖ നടന്‍ ചിരഞ്ജീവിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. അപൂര്‍വ്വ നിമിഷങ്ങളിലൊന്നായിരുന്നു അത്. എല്ലാ വര്‍ഷവും ഈ സുവര്‍ണ്ണനിമിഷം നടക്കാറുണ്ട്. ഇത്തവണ ഒരുപാട് പേരെ ഒന്നിച്ചു കണ്ടു. എന്നാല്‍ തന്നെയാരും വിളിച്ചില്ലെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ പറയുന്നു.
എണ്‍പതുകളിലെ താരങ്ങളുമായി എനിക്ക് വ്യക്തിപരമായി എനിക്ക് യാതൊരു ബന്ധവുമില്ല, ചിലപ്പോള്‍ അത് ഞാനൊരു മോശം നടനും സംവിധായകനും ആയതുകൊണ്ടാകും. അതുകൊണ്ടാകാം അവരുടെ കൂടിച്ചേരലില്‍ എന്നെ വിളിക്കാതിരുന്നത്. എനിക്ക് ദുഃഖമുണ്ട്. പക്ഷേ എന്തുപറയാന്‍. എന്റെ സിനിമാ കരിയര്‍ ഒന്നുമല്ലാതായി. ചിലര്‍ക്ക് നമ്മെ ഇഷ്ടപ്പെടാം, ചിലര്‍ വെറുക്കും. പക്ഷേ ജീവിതം മുന്നോട്ടുപോകുമെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാല്‍, ജയറാം, ജാക്കി ഷറഫ്, ശരത് കുമാര്‍, പ്രഭു, നാഗാര്‍ജുന, അമല അക്കിനേനി, ശോഭന, സുഹാസിനി, രേവതി, മേനക, ഖുശ്ബു, രാധിക ശരത് കുമാര്‍, രാധ, ലിസി, പാര്‍വതി, ജയപ്രദ, പൂര്‍ണ്ണിമ ഭാഗ്യരാജ്, അംബിക, സുമലത തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ അര്‍ദ്ധരാത്രി സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യത. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുവര്‍ക്കുമെതിരെ സ്പീക്കര്‍ ഒ പി ബിര്‍ള കടുത്ത നടപടിക്കൊരുഭങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഹൈബി എറണാകുളം എംപിയും പ്രതാപന്‍ തൃശൂര്‍ എംപിയുമാണ്.
പതിനാലാം ലോക്‌സഭ തുടങ്ങിയ ശേഷം ഇതാദ്യമായാണ് അംഗങ്ങളുടെ പ്രതിഷേധം കാരണം സഭാനടപടികള്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ഹൈബിയെയും പ്രതാപനെയും മാര്‍ഷല്‍മാരെക്കൊണ്ട് സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
സഭയില്‍ നിന്നും തങ്ങളെ കൊണ്ടുപോകാനുള്ള മാര്‍ഷല്‍മാരുടെ നീക്കം ഹൈബിയും പ്രതാപനും തടഞ്ഞതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭയിലെ നാടകീയരംഗങ്ങള്‍ക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് ജോഷി എന്നിവര്‍ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംപിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും അഞ്ച് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യണം എന്ന നിര്‍ദ്ദേശവും സ്പീക്കറുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.
കേള്‍വി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കു വേണ്ടി സഭ നടത്തുന്ന സ്കൂളിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത റോമന്‍ കത്തോലിക്കാ പുരോഹിതര്‍ക്ക് തടവുശിക്ഷ വിധിച്ച് അര്‍ജന്റീനിയന് കോടതി. രണ്ട് പുരോഹിതര്‍ക്കാണ് നാല്‍പ്പതു വര്‍ഷത്തിലധികം നീളുന്ന തടവുശിക്ഷ വിധിച്ചത്.
പോപ്പ് ഫ്രാന്‍സിസിന്റെ ജന്മദേശത്ത് നടന്ന ഈ സംഭവം സഭയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സഭ വൈദികരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാപകമായി ആരോപിക്കപ്പെട്ടു. 2004നും 2016നും ഇടയിലാണ് വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത്.
മെന്‍ഡോസ നഗരത്തിലെ ഒരു മൂന്നംഗ ബഞ്ചാണ് കേസില്‍ വാദം കേട്ട് വിധി പറഞ്ഞത്. വൈദികരിലൊരാളായ നിക്കോളാ കൊരാഡിക്ക് 42 വര്‍ഷത്തെ തടവ് വിധിച്ചു. ഹൊരൈകോ കോര്‍ബച്ചോ എന്ന മറ്റൊരു വൈദികന് 45 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
കൊരാഡിക്ക് 83 വയസ്സാണ് പ്രായം. കോര്‍ബചോവിന് 59 വയസ്സും.
വൈദികര്‍ക്കൊപ്പം കുട്ടികളെ പീഡിപ്പിക്കാന്‍ ചേര്‍ന്ന സ്കൂളിലെ തോട്ടക്കാരന്‍ അമാന്‍ഡോ ഗോമസ്സിന് 18 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ഈ വിധിക്കുമേല്‍ അപ്പീല്‍ പോകാന്‍ പ്രതികള്‍ക്ക് സാവകാശമുണ്ട്.
കോടതി വിധി പ്രസ്താവിക്കുമ്പോള്‍ ലൈംഗികാക്രമണത്തിന് ഇരയായിരുന്നവരും എത്തിച്ചേര്‍ന്നിരുന്നു. വിധി എന്താണെന്നറിഞ്ഞപ്പോള്‍ ഇവര്‍ ആഹ്ലാദാരവം മുഴക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. “ഈ വിധി എന്റെ ജീവിതത്തെ തന്നെ മാറ്റും,” ലൈംഗികോപദ്രവമേറ്റവരിലൊരാളായ വിദ്യാര്‍ത്ഥിനികളിലൊരാള്‍ പറഞ്ഞു.