Latest News

കുറാഞ്ചേരിയിലെ വിജനമായ കുന്നിന്‍പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ സംബന്ധിച്ച് പകുതിയോളം കാര്യങ്ങൾ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം സ്വദേശിനിയായ അന്‍പത്തിയൊന്നുകാരിയുടേതാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടു മണിയോടെ ആഭരണവും വസ്ത്രാവ ശിഷ്ടങ്ങളും കണ്ടായിരുന്നു ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

കൊലപാതകമാണെന്നാണ് സൂചന .ഒരാഴ്ച മുൻപായിരുന്നു ഇവരെ കാണാതായത് എന്ന വിവരമ മനസിലായി . ഇവരെ കാണാനില്ല എന്ന പരാതി ഉന്നയിച്ച് ബന്ധുക്കള്‍ ഒറ്റപ്പാലം പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതിനിടെയായിരുന്നു അജ്ഞാത ജഡം കണ്ട വിവരം അറിഞ്ഞതും അത് തിരിച്ചറിഞ്ഞതും. കൊല്ലപ്പെടുന്നതിനു മുൻപ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യത്തിൽ  സംശയം. പോസ്റ്റുമോർട്ടം കഴിഞ്ഞാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാക്കുവാൻ സാധിക്കുകയുള്ളൂ . .

കുറാഞ്ചേരിയിലെ പ്രധാന റോഡിനു സമീപമുള്ള പ്രദേശത്തായിരുന്നു ഇവരുടെ മൃതദേഹം കണ്ടത്. ഈ പ്രദേശത്ത് മദ്യപാനികളുടെ ശല്യം കൂടുതലാണ് . എന്നാൽ ഈ സ്ത്രീയുടെ മൃതദേഹം കുന്നിൻ മുകളിൽ ആയിരുന്നു കണ്ടത്തിയത്. ഈ സ്ത്രീ എങ്ങനെ ഈ കുന്നിന്‍ മുകളില്‍ എത്തിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കുറാഞ്ചേരി മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. ഡിഐജി എസ്.സുരേന്ദ്രന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു .

നമ്മുടെ നാട്ടിന്‍പുറത്തു സര്‍വ സാധാരണം ആയി കണ്ടുവരുന്ന ഒരു ചെടിയാണ് ചെറൂള.ദശപുഷ്പങ്ങളില്‍ ഒന്നാണ് ചെറൂള .വെറുതെ മുടിയില്‍ ചൂടിയാല്‍ ആയുസ്സ് വര്‍ധിക്കും എന്നൊരു വിശ്വാസം പണ്ടുമുതല്‍ക്കെ നിലനില്‍ക്കുന്നുണ്ട് .ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒരു ചെടിയാണ് ചെറൂള എന്ന കാര്യത്തില്‍ സംശയം ഇല്ല .വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറൂള.മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെറൂള.ചെറൂളയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം .

ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കിഡ്നി സ്ടോന്‍ ഒരു പരിതിയില്‍ അധികം വളര്‍ന്നാല്‍ കിഡ്നി സ്ടോന്‍ സര്‍ജറി ചെയുക അല്ലാതെ വേറെ മാര്‍ഗം ഇല്ല എന്ന് എല്ലാവര്ക്കും അറിയാം .എന്നാല്‍ തുടക്കത്തില്‍ കിഡ്നി സ്ടോന്‍ കണ്ടെത്തുക ആണ് എങ്കില്‍ .അല്ലങ്കില്‍ കിഡ്നി സ്ടോന്‍ വരുന്നത് തടയാന്‍ ഒക്കെ നല്ലൊരു പരിഹാരം ആണ് ചെറൂള .ചെറൂളയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോനിന് നല്ലൊരു പരിഹാരം ആണ് .ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പ്രമേഹ രോഗികള്‍ക്കും പ്രമേഹം തടയുന്നതിനും ഉള്ള നല്ലൊരു മരുന്നാണ് ചെറൂള .മാറികൊണ്ടിരിക്കുന്ന ജീവിത ശൈലിയും ജീവിത രീതിയും ഭക്ഷണവും ഒക്കെയാണ് പ്രമേഹത്തിന് കാരണം . അല്‍പം ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് പ്രമേഹം നിയന്ത്രണ വിധേയം ആക്കാന്‍ സഹായിക്കുന്നു .

മൂത്രാശയരോഗങ്ങളും മൂത്രാശയാതിലെ അണുബാധയും സ്ത്രീ പുരുഷ ഭേദം ഇല്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നം ആണ് .മൂതാശയത്തില്‍ അണുബാധ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത്‌ .ചെറൂള ഇല ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരം ആണ് .

ശരീര വേദനയും സന്ധി വേദനയും വളരെ വേഗത്തില്‍ ശമിപ്പിക്കുന്നതിനുള്ള കഴിവ് ചെറൂളക്ക് ഉണ്ട് .ചെറൂള ഇല ഇട്ടു ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീര വേദനക്കും സന്ധി വേദനക്കും ഉള്ള നല്ലൊരു പരിഹാരം ആണ് .

പലരും പുറത്ത് പറയാന്‍ മടിക്കുന്ന രോഗാവസ്ഥയാണ് മൂലക്കുരു. എന്നാല്‍ ഇതിന് നല്ല നാടന്‍ ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇതില്‍ ഒന്നാണ് ചെറൂള. ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാവുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില്‍ കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതും ഉത്തമം.

കൃമിശല്യം കൊണ്ട് വലയുന്നവര്‍ക്കും നല്ല ആശ്വാസമാണ് ചെറൂള. ചെറൂള കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ പുതിയതായി എന്ത് കാര്യങ്ങള്‍ പരീക്ഷിക്കുമ്പോഴും ഒരു നല്ല ആരോഗ്യ വിദഗ്ധന്റെ ഉപദേശ പ്രകാരം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യത്തിന് വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. കാരണം ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചില ശീലങ്ങളില്‍ മാറ്റം വരുത്തേണ്ടതാണ്. അതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച സിനിമയാണ് വരനെ ആവിശ്യമുണ്ട് . മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ പ്രദർശന തുടരുകയാണ് . എന്നാൽ ശോഭനയും സുരേഷ് ഗോപിയും തയ്യാറായിരുന്നില്ല എങ്കില്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമ മലയാളത്തില്‍ ചെയ്യില്ലായിരുന്നുവെന്ന് സംവിധായകന്‍ അനൂപ് സത്യന്‍ തുറന്ന് പറയുന്നു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോടി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്തപ്പോള്‍ അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചത്. ഇംഗ്ലീഷില്‍ കഥ പറഞ്ഞു തുടങ്ങി. പത്ത് മിനിറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതെ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞുകൊടുത്തു. അതുകേട്ട് അവര്‍ ചിരിച്ചു. അവിടെ നിന്നും 45 മിനിറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ചുപോയി. കഥ നല്ലതാണെന്ന് പറഞ്ഞെങ്കിലും പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.’

‘വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുമ്പില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ചു കൊടുത്തിട്ട് പറയും ‘ഞാന്‍ വീടിനു മുന്നിലുണ്ടെന്ന്’. എന്നാലും നോ റിപ്ലെ. ഞാന്‍ തിരിച്ചുപോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും, ‘കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന്’ എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകെ നടന്നു. പിന്നെയാണ് ചെയ്യാമെന്ന് സമ്മതം മൂളിയത്. അനൂപ് പറഞ്ഞു.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്.

മര്‍ദനമേറ്റ മാരായമുട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സുരേഷിന്റെ സഹോദരന്‍ ബാങ്ക് പ്രസിഡന്റായിരുന്ന മുന്‍ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച്‌ ജയന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ നേതൃത്വത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജയന്‍ തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി മൂന്നിനാണ് സംഭവം. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ വച്ച്‌ പട്ടാപ്പകലാണ് ജയനെ സുരേഷും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഏക മകളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു. കല്ലറ തെങ്ങുംകോട് പെരുമ്പേലി തടത്തരികത്തു വീട്ടില്‍ രാഹുലിന്റെ ഭാര്യ ജി മീര (24), മകള്‍ മൂന്നു വയസ്സുകാരി ഋഷിക എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാരിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മീര. സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ കീഴില്‍ വില്ലേജ് റിസോഴ്‌സ് പേഴ്‌സണായി താല്‍ക്കാലിക ജോലി നോക്കുകയായിരുന്നു മീര. ഉച്ചയ്ക്ക് വീട്ടില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് മരണത്തിനു കാരണമെന്ന് സംശയിക്കുന്നുവെന്നും യുവതി എഴുതിയതെന്നു കരുതുന്ന കുറിപ്പു ലഭിച്ചിട്ടുണ്ടെന്നും പാങ്ങോട് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് പാങ്ങോട് സിഐ എന്‍ സുനീഷ് പറഞ്ഞു.

നിര്‍മാണം നടക്കുന്ന, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട വീട്ടിലാണ് സംഭവം. സാരിയുടെ മറ്റേ തുമ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. നിര്‍മാണം നടക്കുന്നതിനു സമീപത്തെ ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഇന്നലെ ഉച്ച ഭക്ഷണത്തിന് മകളെയും കുഞ്ഞിനെയും കാണാത്തതു കൊണ്ട് മീരയുടെ മാതാവ് ഗിരിജ അന്വേഷിക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭര്‍ത്താവ് ജോലിക്കു പോയിരുന്നു.

2011 ൽ കൊച്ചി ടസ്കേഴ്സ് കേരള ടീം ഐപിഎല്ലിന്റെ ഭാഗമായിരുന്നപ്പോൾ മാത്രമാണ് കേരളത്തിൽ ഐപിഎൽ മത്സരങ്ങൾ നടന്നിട്ടുള്ളത്. ഒരേയൊരു സീസൺ കളിച്ച് കൊണ്ട് കൊച്ചി ടസ്കേഴ്സ് ചരിത്രമായതോടെ കേരളത്തിൽ നിന്ന് ഐപിഎൽ മത്സരങ്ങളും പുറത്തായി. പിന്നീട് പല വർഷങ്ങളിലും കേരളത്തിൽ ഐപിഎൽ മത്സരങ്ങളിൽ ചിലത് നടന്നേക്കുമെന്ന് വാർത്തകൾ ഉയർന്നെങ്കിലും അത് വാർത്തകൾ തന്നെയായി അവസാനിച്ചു. അടുത്ത സീസൺ ഐപിഎല്ലിന് ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രം ബാക്കി നിൽക്കേ ഇപ്പോളിതാ വീണ്ടും കേരളം ഐപിഎല്ലിന് വേദിയായേക്കുമെന്ന് സൂചനകൾ പുറത്ത് വന്നിരിക്കുന്നു‌.

പ്രഥമ ഐപിഎൽ കിരീട ജേതാക്കളും മലയാളി താരം സഞ്ജു സാംസണിന്റെ ടീമുമായ രാജസ്ഥാൻ റോയൽസ് ഈ സീസൺ മുതൽ ഐപിഎല്ലിൽ പുതിയ തട്ടകത്തിലേക്ക് മാറാൻ സാധ്യതകളുണ്ട്. നിലവിൽ ജയ്പൂരാണ് ടീമിന്റെ ആസ്ഥാനം. അവരുടെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിന്റെ നിലവാരക്കുറവും, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളുമാണ് ജയ്പൂർ വിടാൻ രാജസ്ഥാൻ ഫ്രാഞ്ചൈസിയെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിൽ രാജസ്ഥാൻ, ജയ്പൂർ വിടുകയാണെങ്കിൽ തങ്ങളുടെ ഹോം മത്സരങ്ങൾ നടത്താൻ പുതിയ സ്റ്റേഡിയം അവർ കണ്ടെത്തേണ്ടി വരും. അങ്ങനെ വരുമ്പോൾ തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബ്ബും മത്സരങ്ങൾ നടത്താൻ പരിഗണിച്ചേക്കും.

ടീമിലെ സൂപ്പർ താരമായ സഞ്ജു സാംസണിന്റെ നാടാണെന്നതും, തിരുവന്തപുരത്ത് കഴിഞ്ഞയിടയ്ക്ക് നടന്ന ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സഞ്ജുവിന് ഗ്യാലറിയിൽ നിന്ന് ലഭിച്ച പിന്തുണയും കാര്യവട്ടം സ്പോർട്സ് ഹബ്ബിനെ ഐപിഎൽ വേദിയാകാൻ തുണച്ചേക്കും. തിരുവനന്തപുരം ഐപിഎല്ലിന് വേദിയാകാൻ സാധ്യതകൾ ഉണ്ടെന്ന വാർത്ത മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശമാണ്‌സമ്മാനിക്കുന്നത്‌. എന്തായാലും നിലവിൽ ഇക്കാര്യത്തിൽ പുറത്ത് വരുന്ന സൂചനകൾ സത്യമാകണേയെന്ന പ്രാർത്ഥനയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ.

വാവ സുരേഷിന് പാമ്പു കടിയേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കിണറ്റില്‍ നിന്ന് പാമ്പിോനെ പിടിച്ച്‌ പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലതുകയ്യിലെ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നരമണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയിലേക്ക് ജനങ്ങള്‍ കൂടത്തോടെ എത്തുന്നു. 24 മണിക്കൂറിനിടെ 11 ലക്ഷം പേരാണ് പാര്‍ട്ടി അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഎപി രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണം ആരംഭിച്ചിരുന്നു. 9871010101 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് പ്രചാരണത്തില്‍ പങ്കാളികളാകാം എന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.

എഎപിയുടെ നിലപാടിനോട് യോജിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാമെന്നും പാര്‍ട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പിന്നീടാണ് ജനങ്ങള്‍ കൂട്ടത്തോടെ മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാന്‍ തുടങ്ങിയത്. സോഷ്യല്&മീഡിയ വഴിയും മറ്റുമായി മേല്‍പ്പറഞ്ഞ മൊബൈല്‍ നമ്പര്‍ എഎപി പ്രചരിപ്പിച്ചിരുന്നു…

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുള്ള മിസ് കോളുകള്‍. ദേശനിര്‍മാണത്തിന് ജനം എഎപിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന് തെളിവാണിതെന്ന് നേതാക്കള്‍ പ്രതികരിക്കുന്നു. ദില്ലി തിരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടിയാണ് എഎപി ജയിച്ചത്. ബാക്കി എട്ട് സീറ്റുകള്‍ ബിജെപി നേടുകയും ചെയ്തു. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല.

ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ പ്രചാരണം ജനങ്ങള്‍ തള്ളുകയും തങ്ങളുടെ വികസന മുദ്രാവാക്യങ്ങള്‍ ജനം ഏറ്റെടുക്കുകയും ചെയ്തതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് എഎപി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ദില്ലി മുഖ്യമന്ത്രിയായി അടുത്ത ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ കെജ്രിവാള്‍ വീണ്ടും അധികാരമേല്‍ക്കും.

2013ല്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ മികച്ച വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എഎപി നേടിയത് എന്നത് എടുത്തുപറയേണ്ടതാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് എഎപിയുടെ ഉദയം. ദില്ലിയിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ഉയര്‍ന്ന അഴിമതിയും എഎപിയുടെ വളര്‍ച്ച വേഗമേറിയതാക്കി.

2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച എഎപിക്ക് പക്ഷേ, കേവല ഭൂരിപക്ഷം ലഭിച്ചില്ല. കോണ്‍ഗ്രസ് പിന്തുണയില്‍ ഭരണം തുടങ്ങിയെങ്കിലും 49 ദിവസത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവയ്ക്കുകയായിരുന്നു. പിന്നീട് രണ്ടു വര്‍ഷം രാഷ്ട്രപതി ഭരണത്തിന് കീഴിലായി രാജ്യതലസ്ഥാനം.

2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെയും അല്‍ഭുതപ്പെടുത്തുന്ന വിജയമാണ് എഎപി നേടിയത്. 70ല്‍ 67 സീറ്റ് നേടി അധികാരത്തിലെത്തി. ബാക്കി മൂന്ന് സീറ്റ് ബിജെപി പിടിച്ചു. കോണ്‍ഗ്രസിന് പൂജ്യം. അഞ്ച് വര്‍ഷത്തിന് ശേഷവും എഎപിയുടെ ജനകീയത കുറഞ്ഞിട്ടില്ല. ഇത്തവണ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

 

എഎപി വളരുമ്പോള്‍ കോണ്‍ഗ്രസ് തളരുകയായിരുന്നുവെന്ന് പറയാം. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്നാണ് എഎപിയുടെ തുടക്കമെന്നും പറയാം. ഇക്കാര്യം കഴിഞ്ഞദിവസം രാജിപ്രഖ്യാപിച്ച ദില്ലി ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ വ്യക്തമാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ദില്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ട്. പിസിസി അധ്യക്ഷന്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിസി ചാക്കോയും രാജിവച്ചത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം 2013 വരെ ദില്ലി ഭരിച്ച ഷീല ദീക്ഷിത് സര്‍ക്കാരിന്റെ ഭരണമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന 2013ലാണ് ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചതെന്ന് പിസി ചാക്കോ പറഞ്ഞു. പുതിയ പാര്‍ട്ടിയായ എഎപി വരികയും കോണ്‍ഗ്രസ് വോട്ടുകള്‍ മൊത്തമായി കൊണ്ടുപോകുകയും ചെയ്തു. ഈ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് പിന്നീട് സാധിച്ചില്ല. ഈ വോട്ടുകള്‍ ഇപ്പോഴും എഎപിക്കൊപ്പമാണെന്നും പിസി ചാക്കോ പറഞ്ഞു.

70 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് പാര്‍ട്ടിയുടെ തിരിച്ചുവരവ് ചര്‍ച്ചകള്‍ അസ്ഥാനത്താക്കുന്നു. മാത്രമല്ല, മല്‍സരിച്ച മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച കാശ് കോണ്‍ഗ്രസിന് നഷ്ടമായി. 2013 വരെ തുടര്‍ച്ചയായി മൂന്ന് തവണ ദില്ലി ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഷീല ദീക്ഷിതിന്റെ ഭരണത്തിന്റെ അവസാന കാലയളവില്‍ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, പുതിയ കെജ്രിവാള്‍ മന്ത്രിസഭയില്‍ 16 പുതുമുഖ എംഎല്‍എമാര്‍ക്ക് പദവി ഒരുക്കിവച്ചിട്ടുണ്ടെന്നാണ് വിവരം. രാഘവ് ചദ്ദയും അദിഷിയുമാണ് ഇതില്‍ പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍. 31കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാഘവ് ചദ്ദയായിരിക്കും ധനമന്ത്രി എന്ന്് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരോ രാഷ്ട്രീയ പ്രമുഖരോ എത്തില്ല. ജനങ്ങള്‍ മാത്രമാണ് 16ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക എന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. നേരത്തെ ചില മുഖ്യമന്ത്രിമാരെ കെജ്രിവാള്‍ ക്ഷണിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ തിരുത്ത് നല്‍കിയിരിക്കുകയാണ് ഗോപാല്‍ റായ്.

കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും വ്യാപിക്കുമെന്ന് ഹോങ്കോങ്ങിലെ പ്രമുഖ പബ്ലിക് ഹെൽത്ത് എപ്പിഡെമോളജിസ്റ്റിന്‍റെ മുന്നറിയിപ്പ്. അടുത്തിടെ ചൈന സന്ദർശിച്ചിട്ടില്ലാത്തവരിലും കൊറോണ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അത് ഒരു ‘മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ പറഞ്ഞിരുന്നു. ആ മഞ്ഞുമലയുടെ വലുപ്പവും ആകൃതിയും എങ്ങിനെ കണ്ടെത്തും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യമെന്ന് ഹോങ്കോംഗ് സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഗബ്രിയേൽ ല്യൂംഗ് പറയുന്നു.

രോഗം ബാധിച്ച ഓരോ വ്യക്തിയില്‍ നിന്നും 2.5 ഓളം ആളുകളിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അത് 60-80% ജനങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തില്‍ എത്തിയേക്കാം. ലോകമെമ്പാടും പകർച്ചവ്യാധി വർദ്ധിച്ചുവരുന്നത് പ്രധാന പ്രശ്നമാണ്. വൈറസിന്‍റെ വ്യാപനം തടയാൻ ചൈന സ്വീകരിച്ച കടുത്ത നടപടികൾ ഫലപ്രദമാണോയെന്ന് കണ്ടെത്തുക എന്നതും അതിനേക്കാള്‍ പ്രധാനമാണ്.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ 99% കേസുകളും ചൈനയിൽ ആണെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും അത് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ചൈനയിൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കു പ്രകാരം 97 ഇന്നലെ മരണപ്പെട്ടത്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 108 മായി താരതമ്യം ചെയ്യുമ്പോള്‍ മരണ സംഖ്യയില്‍ 10.2% ഇടിവ് രേഖപ്പെടുത്തിയെന്നത് ആശ്വാസ വാര്‍ത്തയാണ്. ചൊവ്വാഴ്ച അർദ്ധരാത്രി വരെ 2,015 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് ചൈനയുടെ ആരോഗ്യ കമ്മീഷൻ പറയുന്നത്. തിങ്കളാഴ്ച ഇത് 2,478 ആയിരുന്നു. 18.6 ശതമാനം ഇടിവ്. ചൈനയിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോൾ 44,653 ആണ്.

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തിൽ തിരിച്ചെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തെ പ്രശംസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം പ്രണയത്തിന്റെ കാര്യത്തില്‍ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകള്‍ എങ്ങനെയൊക്കെ എന്ന് അതിസമര്‍ത്ഥമായി ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

അതേസമയം, സുരേഷ് ഗോപി എന്ന നടനെ പരീക്ഷിച്ച് അറിഞ്ഞ വ്യക്തികളിൽ ഒരാളാണ് താനെന്ന് വ്യക്തമാക്കുന്നുണ്ട് ശ്രീകുമാരൻ തമ്പി. എന്നാൽ അടുത്തിടെ സുരേഷ് ഗോപി സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെടുകയായിരുന്നോ എന്നും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? എന്നും അദ്ദേഹം ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ !

അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച ”വരനെ ആവശ്യമുണ്ട്” എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാൻ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാൻ അവസരം ലഭിച്ചത്. പ്രണയത്തിന്റെ കാര്യത്തിൽ പഴയ തലമുറയും പുതിയ തലമുറയും എങ്ങനെ വ്യത്യസ്തരാകുന്നു, പുതിയ തലമുറയുടെ മാറി വരുന്ന കാഴ്ചപ്പാടുകൾ എങ്ങനെയൊക്കെ എന്ന് ഈ ചിത്രത്തിൽ അതിസമർത്ഥമായി ആവിഷ്കരിച്ചിരിക്കുന്നു. സുരേഷ് ഗോപിയെയും ശോഭനയെയും ദീർഘ കാലത്തിനു ശേഷം വീണ്ടും ഒരുമിച്ച് ഒരു ചിത്രത്തിൽ കൊണ്ടു വരാൻ മുൻകൈ എടുത്ത ഈ ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന നടനുമായ ദുൽക്കർ സൽമാനെയും സംവിധായകൻ അനൂപ് സത്യനെയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന നാൾ മുതൽ ദുൽക്കർ സൽമാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. അഭിനയത്തിൽ അദ്ദേഹം കാണിക്കുന്ന അനായാസതയും അവധാനതയും പല നടന്മാർക്കും മാർഗ്ഗ ദർശകം ആകേണ്ടതാണ്.

” ഓർമ്മയുണ്ടോ ഈ മുഖം ? ” എന്ന് ചോദിച്ചു കൊണ്ട് തോക്ക് ചൂണ്ടാനും സംഘട്ടന രംഗങ്ങൾ അഭിനയിക്കാനും മാത്രം അറിയുന്ന ഒരു നടൻ അല്ല സുരേഷ് ഗോപി എന്ന് തുടക്കത്തിൽ തന്നെ അദ്ദേഹത്തെ പരീക്ഷിച്ചറിഞ്ഞ എനിക്ക് എല്ലാ കാലത്തും ഉറപ്പുണ്ടായിരുന്നു. ഉദ്ദേശ്യ ശുദ്ധിയോടെ നിർമ്മിക്കപ്പെട്ട അനവധി സിനിമകളിലെ പ്രകടനത്തിലൂടെ സുരേഷ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തിൽ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് ആ നടൻ അപ്രത്യക്ഷനായത്? അതിന്റെ പിന്നിൽ കേവലം യാദൃച്ഛികത മാത്രം ആണോ ഉണ്ടായിരുന്നത്? അതോ തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ ? ഏതായാലും നിർമ്മാതാവായ ദുൽക്കർ സൽമാനും സംവിധായകൻ അനൂപ് സത്യനും പൂച്ചയുടെ കഴുത്തിൽ ആദ്യം ആര് മണി കെട്ടും? എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുന്നു. ഈ ചെറുപ്പക്കാർ തനിക്കു നൽകിയ അവസരം സുരേഷ് ഗോപി എന്ന നടൻ സൂക്ഷ്മതയോടെയും അതീവ ചാരുതയോടെയും കൈകാര്യം ചെയ്തിട്ടുമുണ്ട്.. ഒരൊറ്റ നോട്ടത്തിൽ പത്തു വാക്യങ്ങളുടെ അർത്ഥം കൊണ്ടു വരാൻ കഴിവുള്ള ശോഭന എന്ന അഭിനേത്രിയുടെ സാന്നിദ്ധ്യം കൂടി ആയപ്പോൾ സ്വർണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയായി.. അവർ രണ്ടുപേരും ഒരുമിക്കുന്ന എല്ലാ മുഹൂർത്തങ്ങളും അതീവ ചാരുതയാർന്നവയാണ്. മലയാളത്തിന്റെ പ്രിയ നടി ഉർവശി തനിക്കു കിട്ടിയ ചെറിയ വേഷം സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ എത്ര മനോഹരമാക്കിയിരിക്കുന്നു ! അച്ഛൻ സത്യൻ അന്തിക്കാടിന്റെ പ്രിയ നടിയായ കെ പി എ സി ലളിതയെ മകനും ഒഴിവാക്കിയിട്ടില്ല. ” ആകാശവാണി” അത്യുജ്ജ്വലം!

ആദ്യ പകുതിയുടെ ദൈർഘ്യം ലേശം കുറയ്ക്കാമായിരുന്നു എന്ന് തോന്നി. എന്നാൽ രണ്ടാം പകുതി അത്യധികം നന്നായി. ഗാനരംഗങ്ങളും ചെന്നൈ നഗരദൃശ്യങ്ങളും മികച്ച രീതിയിൽ പകർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഛായാഗ്രഹണവും നന്നായി. മമ്മൂട്ടിയുടെ മകനും പ്രിയദർശന്റെ മകളും ഒരുമിച്ചു വരികയും മികച്ച അഭിനയം കൊണ്ടു കാണികളെ കീഴടക്കുകയും ചെയ്യുമ്പോൾ ഏതു മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക!! മലയാള സിനിമയുടെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ഇതു പോലുള്ള ചിത്രങ്ങൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

അർത്ഥശൂന്യമായ ചേരിതിരിവുകൾക്ക് അടിമകളാകാതെ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം എന്ന് മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു..

RECENT POSTS
Copyright © . All rights reserved