നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും സ്ഥിരീകരിക്കുന്നത്.
കാറിന്റെ പുതുച്ചേരി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്തതെന്നതിനായി വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാൻ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. 2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.
കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു.
ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍. പുതുവര്‍ഷ ദിനത്തില്‍ രാത്രി 12.01 നാണ് മരക്കാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലൂടൊണ് പോസ്റ്റര്‍ പുറത്തുവിടുന്നത്.
പുതുവത്സരാശംസകള്‍. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ദൃശ്യവിരുന്ന് ഈ വര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ പ്രോമിസ് ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേര്‍ത്ത്ുവെച്ച ഒരു ചിത്രത്തിലൂടെ. പോസ്റ്ററിലെ മോഹന്‍ലാലിന്റെ വാക്കുകള്‍.
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം, 2020 മാര്‍ച്ച് 26 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരും സി ജെ റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിനെ കൂടാതെ മഞ്ജു വര്യര്‍, അര്‍ജുന്‍ സാര്‍ജ, കീര്‍ത്തി സുരേഷ്, മധു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലേയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. കൂടാതെ പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനും ചിത്രത്തിലുണ്ട്.
ആഘോഷത്തിമിർപ്പിൽ 2020നെ വരവേറ്റ് കൊച്ചിയും. പതിവുപോലെ ഫോർട്ട്‌കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരങ്ങൾ ഒത്തുചേർന്നു. ഹരിത പ്രോട്ടോകോൾ പാലിച്ച് ഒരുക്കിയ പച്ച പാപ്പാഞ്ഞി പുതുവർഷം പിറന്നപ്പോൾ കത്തിയമർന്നു
കിടുവാണ് പൊളിയാണ് അന്ന്യായമാണ്. പാട്ടിനൊപ്പം ചടുലനൃത്തമാടിയ ആയിരങ്ങൾക്ക് പറയാൻ മറിച്ചൊന്നുമില്ലായിരുന്നു …വൈകീട്ട് അഞ്ചുമണി മുതലങ്ങോട്ട് മിനിറ്റ് വച്ചാണ് ഫോർട്ട് കൊച്ചിയിലെ കാർണിവൽ മൈതാനം ജനങ്ങളാൽ നിറഞ്ഞത്.
മൈതാനത്തോട് ചേർന്നാണ് 50 അടിയോളം ഉയരത്തിൽ പപ്പാഞ്ഞിയെ ഒരുക്കിയത്. ഹരിത പ്രോട്ടോകോൾ പാലിച്ഛ് പച്ചയുടുപ്പും പച്ച പാന്റുംമൊക്കെയണിഞ്ഞാണ് പപ്പാഞ്ഞി തലയുയർത്തി നിന്നത്. വന്നവരെല്ലാം പപ്പാഞ്ഞിയെ കണ്ട് വണങ്ങി, സെൽഫിയെടുത്തു, രാത്രിയോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ളവർ ഫോർട്ട് കൊച്ചിയിലെത്തി. ഒരു ദശാബ്ദത്തിന് അന്ത്യം കുറിച്ച് 2020 പിറന്നു ..പപ്പാഞ്ഞി എരിഞ്ഞടങ്ങി
മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷൻ നടി. വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചതാണ് കാരണം. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ച് നടിയായ എസ്.ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫിലിം ടെക്‌നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പിന്നീട് പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്‌ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇടവേളകളില്‍ ദേവി സീരിയലുകളിലും അഭിനയിച്ചിരുന്നു. ശങ്കര്‍ തെയ്‌നാംപെട്ടില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്.
ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ് പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചുവരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
രാജീവ് പോൾ
നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്ത ഗായകൻ ചിൽപ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു . യു കെ മലയാളികളുടെ സംരംഭമായ .കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന സെറീൻ എന്ന മലയാളം ഷോർട് ഫിലിമിലെ ഗാനം യുട്യൂബിൽ തരംഗമാകുന്നു .ഈ ചിത്രത്തിലെ പ്രിയതേ ..എന്ന് തുടങ്ങുന്ന അതി മനോഹരമായ പ്രണയ ഗാനവുമായിട്ടാണ് ഗായകൻ ചിൽപ്രകാശ് തിരിച്ചെത്തുന്നത് .കോസ്മോപോളിറ്റൻ മൂവീസിന്റെ മലയാളം ഷോർട് ഫിലിം സെറീൻ ഷൂട്ടിങ് പുരോഗമിക്കുന്നു . സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം ..കോസ്മോപൊളിറ്റൻ മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു .പ്രശസ്ത ഗാനരചയിതാവായ
ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് യുവ സംഗീത സംവിധായകനായ ശ്രി അനന്തു ശാന്തജനാണ് .
ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സീ. എസ്സ് .സനൽകുമാറും ഫ്ലളൂട്ട് വായിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രി ജോസ്സി ആലപ്പുഴയാണ് .തബല -ജോർജ്കുട്ടി .മാസ്റ്ററിങ് & മിക്സിങ്ങ് -അനൂപ് ആനന്ദ് , എ ജെ മീഡിയ ചേർത്തല .ഗാനത്തിന്റെ റെക്കോർഡിങ് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോയിലും ശ്രീജിത്ത് ദുബായിലും ആണ് പൂർത്തിയായത്. ഈ വരുന്ന ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന “സെറീൻ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണമാവും എഡിറ്റിങ്ങും ശ്രി സോബിജോസഫും ,രചനയും സംവിധാനവും ശ്രി ജി .രാജേഷും നിർവഹിച്ചിരിക്കുന്നു .
യുകെയിലെ ബ്രിസ്റ്റോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നിർമാണ കമ്പനിയാണ് കോസ്മോപോളിറ്റൻ മൂവീസ് .
For Audio of Song Please click below
പാട്ടു കേൾക്കാനായി യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക
ലണ്ടന്‍ വിസാ തട്ടിപ്പിന്റെ മുഖ്യ കണ്ണി എന്ന് കരുതപ്പെടുന്ന ജോഷി തോമസ് 38 പോലീസ് പിടിയില്‍. യുകെയിലേക്കു നഴ്‌സിങ് ജോലി തരപ്പെടുത്താം എന്ന വാഗ്ദാനവുമായി ഇയാള്‍ നൂറുകണക്കിന് ആളുകളെ കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിയുന്നത്.
ലണ്ടനില്‍ എത്താന്‍ ഐഇഎല്‍ടിഎസ് പരീക്ഷാ സ്‌കോറിങ് നിര്‍ബന്ധം ആണെന്നിരിക്കെ ഇതൊന്നും ഇല്ലാതെ താന്‍ ലണ്ടനില്‍ എത്തിക്കാം എന്നതായിരുന്നു ഇയാളുടെ ഓഫര്‍. ഇയാളുടെ ഭാര്യ എന്ന് കരുതപ്പെടുന്ന സ്ത്രീയും തട്ടിപ്പില്‍ മുഖ്യ കണ്ണിയാണെന്നു സംശയിക്കപ്പെടുന്നു. ജോഷി തോമസിന്റെ വലംകൈ ആയി പ്രവര്‍ത്തിച്ച മാര്‍ഗരറ്റ് വിസ നടപടിക്രമങ്ങളുടെ ഭാഗം എന്ന് വിശ്വസിപ്പിച്ചു അപേക്ഷകരെ എറണാകുളം വിഎഫ്എസ് കേന്ദ്രത്തില്‍ എത്തിച്ചു അവസാന ഗഡു ആയി 50000 രൂപ കൂടി കൈക്കലാക്കുന്നതിനിടയില്‍ സംശയം തോന്നിയ അപേക്ഷകരുടെ ഇടപെടലാണ് ഈ തട്ടിപ്പു സംഘത്തെ പോലീസ് പിടിയിലാക്കാന്‍ സഹായിച്ചത്.
മാര്‍ഗരറ്റിനെ പിടികൂടിയതിനെ തുടര്‍ന്ന് രംഗത്ത് നിന്നും അപ്രത്യക്ഷനായ ജോഷിയെ പിടികൂടുന്നതിനായി കേരള പോലീസ് അന്യ സംസ്ഥാന പോലീസിന്റെ സഹായവും തേടിയിരുന്നു. പ്രധാന എയര്‍പോര്‍ട്ടുകളില്‍ കൂടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കാന്‍ എത്തിയ ജോഷി തോമസ് മുംബൈ എയര്‍പോര്‍ട്ട് പോലീസിന്റെ പിടിയിലാകുന്നത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തിയ പോലീസ് സംഘം മുംബൈയില്‍ വച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക ആയിരുന്നു.
കാസര്‍ഗോഡ് കരിപേടകം സ്വദേശിയാണ് ജോഷി തോമസ് എന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാളുടെ തട്ടിപ്പില്‍ കൂടുതല്‍ അകപ്പെട്ടതും കാസര്‍ഗോഡ്, കാഞ്ഞങ്ങാട് പ്രദേശങ്ങളില്‍ ഉള്ളവരാണ്. കേരളത്തിലെ ഒരു പ്രധാന ധ്യാനകേന്ദ്രത്തിലെ വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. വാട്സ്ആപ് കൈകാര്യം ചെയ്തിരുന്ന ഏതാനും പേരും ഇയാളുടെ സഹായകളായി പ്രവര്‍ത്തിച്ചിരിക്കാം എന്ന് സംശയമുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ധ്യാനകേന്ദ്രം അധികൃതര്‍ വാട്ട്സ്ആപ്പ് കൂട്ടായ്മകള്‍ പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
എറണാകുളം സൗത്ത് പോലീസ് ആണ് ജോഷി തോമസിനെതിരെ കേസെടുത്തിരിക്കുന്നത്. ഏകദേശം 45 പേരുടെ പരാതിയാണ് എറണാകുളം പോലീസ് കൈകാര്യം ചെയ്യുന്നത്. ഇയാളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇപ്പോഴും പോലീസ് കണ്ടെത്തുകയാണ്. ഇയാള്‍ മുന്‍പ് ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ താമസിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മുന്‍പും സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും ഇപ്പോള്‍ വിവരം പുറത്തു വരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പൊടുന്നനെ വിദേശത്തേക്ക് കടക്കുന്നതില്‍ വിജയിച്ചിരുന്നു.
എന്നാല്‍ മടങ്ങി എത്തി പണ സംബന്ധമായ ചില ഇടപാടുകള്‍ നടത്തി വീണ്ടും വിദേശത്തേക്ക് മടങ്ങുന്നതിനിടയിലാണ് പോലീസ് കുരുക്കില്‍ പെട്ടിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട കേസ് വിവരങ്ങള്‍ പോലീസ് ഫോറീനഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിനും കൈമാറിയിട്ടുണ്ട്. ഇതാണ് ഇയാളെ ഇപ്പോള്‍ പിടിയിലാക്കാന്‍ കാരണമായി മാറിയതും. രാജ്യമെങ്ങും ഇയാള്‍ക്ക് വേണ്ടി അന്വേഷണ സംഘത്തിന്റെ കണ്ണ് ഉണ്ടായിരുന്നു എന്നതറിയാതെയാണ് ഇയാള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തുന്നതും ഒടുവില്‍ പിടിയിലാകുന്നതും.
ഇയാള്‍ക്ക് എതിരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റില്‍ ആയ നിലക്ക് ചോദ്യം ചെയ്യലിനായി വിവിധ ജില്ലകളിലെ പൊലീസിന് ഇയാളെ കൈമാറേണ്ടി വരും. ഇംഗ്ലണ്ട് വിസ തട്ടിപ്പ് കേസില്‍ മെറിന്‍ ജോഷി എന്ന വ്യക്തി കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അപേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭാര്യ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖേനെയാണ് ഇയാള്‍ പണം കൈകാര്യം ചെയ്തിരുന്നതെന്നും സൂചനായുണ്ട്. അതിനിടെ പണം നഷ്ടമായവര്‍ക്കു പ്രതി അറസ്റ്റില്‍ ആയതോടെ താല്‍ക്കാലിക ആശ്വാസം ആയെങ്കിലും നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യം കണ്ടറിയണം.
ഇംഗ്ലണ്ട അടക്കമുള്ള സ്ഥലങ്ങളിലേക്ക് ഒരു യോഗ്യതയും ഇല്ലാതെ ജോലി ചെയ്യാന്‍ എത്താം എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇപ്പോഴും വിശ്വസിക്കാന്‍ മലയാളികള്‍ തയ്യാറാണ് എന്നതാണ് ജോഷി തോമസും സംഘവും നടത്തിയ തട്ടിപ്പിലൂടെ വ്യക്തമാകുന്നത്. ഇന്നേവരെ ഒരാളെ പോലും ഇയാള്‍ വിദേശത്തു എത്തിച്ചിട്ടില്ലെങ്കിലും പ്രാര്‍ത്ഥനാ ഗ്രൂപ്പ് വഴി ഇത്തരം ഒരു തട്ടിപ്പ് ഒരിക്കലും നടക്കില്ലെന്നു കരുതിയ അപേക്ഷകരുടെ നിഷ്‌കളങ്കതയാണ് ജോഷി തോമസ് തന്റെ കച്ചവടത്തിന് അടിത്തറയാക്കി മാറ്റിയത്.
ഈ കേസില്‍ അന്താരാഷ്ട്ര കണ്ണികള്‍ ഉള്‍പ്പെട്ടിരിക്കാന്‍ ഉള്ള സാധ്യതയും പണം നഷ്ടമായവര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവരില്‍ പലരും ഇംഗ്ലണ്ടില്‍ ഉള്ള സാം എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് യുകെ റിക്രൂട്ട്മെന്റിന്റെ കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇയാള്‍ യുകെയില്‍ നിന്ന് തന്നെയാണോ വിളിച്ചിരിക്കുന്നത് എന്നത് പോലീസ് കണ്ടെത്തേണ്ട കാര്യമാണ്. കേസിലെ പ്രതികള്‍ ഇരകളായവര്‍ക്കു വിശ്വാസത്തിനായി നല്‍കിയ നമ്പറുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.
ഇപ്പോള്‍ പ്രധാന പ്രതി അകത്തായതോടെ കേസിലെ യുകെ കണ്ണികളെ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘം പങ്കുവയ്ക്കുന്നത്. ഗള്‍ഫില്‍ വച്ച് താന്‍ പരിചയപ്പെട്ട ജോഷി തോമസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് മാര്‍ഗരറ്റ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കേസില്‍ ഇവരുടെ റോള്‍ എന്തെന്ന് അന്വേഷണത്തിന്റെ പ്രധാന ഘട്ടത്തില്‍ പൊലീസിന് പറയാനാകില്ല. പണം ഇവരിലൂടെ കൈമറിഞ്ഞു പോയിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ മാര്‍ഗരറ്റിന് അറിയാം എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.
അതിനിടെ സെഹിയോന്‍ ധ്യാനകേന്ദ്രവുമായി ഈ കേസിനു യാതൊരു ബന്ധവും ഇല്ലെന്ന മട്ടില്‍ പ്രാര്‍ത്ഥന കേന്ദ്രത്തിന്റെ വിശദീകരണവും നേരത്തെ പുറത്തു വന്നിരുന്നു. പ്രസ്തുത പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ വാട്സ്ആപ് പിരിച്ചു വിടാനും നിര്‍ദ്ദേശം നല്‍കിയതായി സെഹിയോന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാഞ്ഞങ്ങാട്ടെ പ്രാര്‍ത്ഥന ഗ്രൂപ്പിലെ ജിമ്മി, ബിജു എന്നിവര്‍ ഈ തട്ടിപ്പിലെ കണ്ണികള്‍ തന്നെ ആണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
ജോഷി തോമസ് കൈപ്പറ്റിയ പണം ജിമ്മിയുടെ ഭാര്യ സനിത ജോസ് അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ വഴിയാണ് കൈമാറിയിരിക്കുന്നത്. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഉള്ള 25 പേരുടെ അക്കൗണ്ടുകള്‍ വഴിയാണ് രണ്ടേകാല്‍ കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പൊടുന്നനെ വന്‍തുക ഒരു അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് അധികൃതരുടെ കണ്ണില്‍ പെടാതിരിക്കാന്‍ ആണ് ജോഷി തോമസ് ഇത്തരത്തില്‍ പലര്‍ വഴി പണം കൈമാറ്റം ചെയ്തത്.
വിവിധ രാജ്യങ്ങളില്‍ തൊഴില്‍ അവസരം എന്ന പേരില്‍ അടുത്തിടെയാണ് തട്ടിപ്പുകാരുടെ എണ്ണം ഏറിയിരിക്കുക ആണെന്ന് പോലീസ് തന്നെ സൂചിപ്പിക്കുന്നു. ഇത് തടയാന്‍ നാലു മാസം മുന്‍പ് കേരള പോലീസ് ഇമൈഗ്രെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്ന പേരില്‍ പ്രത്യേക ടീമിനെ ക്രൈം ബ്രാഞ്ചിന്റെ കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. വിദേശത്ത് ആളെ പറഞ്ഞയക്കാം എന്ന പേരില്‍ റിക്രൂട്ട്മെന്റ് ബിസിനസ് നടത്തുന്നവരെ കുടുക്കാന്‍ ഈ പ്രത്യേക യൂണിറ്റ് പ്രയോജനപ്പെടും എന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ ജോഷി തോമസ് പ്രതിയായ ഇംഗ്ലണ്ട് വിസ കേസ് ഉടനെ ഈ പ്രത്യേക വിഭാഗത്തിലേക്ക് കൈമാറില്ലെന്നു എറണാകുളം പോലീസ് സൂചിപ്പിക്കുന്നു. പ്രാഥമിക അന്വേഷണം ലോക്കല്‍ പോലീസ് നടത്തി ലഭ്യമായ തെളിവുകള്‍ അടക്കമാകും കേസ് പ്രത്യേക വിഭാഗത്തിന് കൈമാറുകയെന്നും നിലവിലെ അന്വേഷണ സംഘ തലവന്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. കേസിലെ മുഴുവന്‍ ആളുകളെയും ഉടന്‍ പിടികൂടാന്‍ കഴിയും എന്ന പ്രതീക്ഷയാണ് പോലീസ് നല്‍കുന്നതും.
സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും, പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സിനിമ ലൊക്കേഷനുകളില്‍ മദ്യം-മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും, ശക്തമായ നിയമത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും സമര്‍പ്പിച്ചിട്ടുണ്ട്.
മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന രചയിതാവും സംവിധായകനുമാണ് അന്തരിച്ചു പോയ പദ്മരാജൻ. പപ്പേട്ടൻ എന്നു സിനിമാ ലോകം വിളിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുന്നവയാണ്. അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടന കിളി കരയാറില്ല, കരിയില കാറ്റു പോലെ, തൂവാനത്തുമ്പികൾ, നമ്മുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ, അപരൻ, സീസണ്, ഞാൻ ഗന്ധർവൻ, തിങ്കളാഴ്ച നല്ല ദിവസം, മൂന്നാം പക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം നമ്മുക്കു സമ്മാനിച്ചു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിത കഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒരു ചിത്രം ഒരുങ്ങാൻ പോവുകയാണ് എന്നു പറയുന്നു അദ്ദേഹത്തിന്റെ മകനും രചയിതാവും ആയ അനന്ത പദ്മനാഭൻ. അടുത്ത വർഷം ഈ ചിത്രം സംഭവിക്കും എന്നും അദ്ദേഹം പറയുന്നു. നടൻ പൃഥ്വിരാജ് താടി വെച്ചുള്ള ഗെറ്റപ്പിൽ പദ്മരാജന്റെ രൂപ സാദൃശ്യം ഉണ്ടെന്നുള്ള ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വെച്ചു കൊണ്ടാണ് അനന്ത പദ്മനാഭൻ ഇത് പറഞ്ഞത്.
അനന്ത പദ്മനാഭന്റെ വാക്കുകൾ ഇങ്ങനെ, “ ഇന്നിപ്പോൾ പ്രിയ അഭിനേതാവ് ഹരീഷ് പേരാടി എഫ്.ബി ൽ പങ്കു വെച്ച ഒരു ചിന്ത. നന്ദി ഹരീഷ് .പക്ഷേ അത്തരമൊരു ബയോപ്പി കിന്റെ ചിന്ത ആ കുറിപ്പുകൾ വന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു കൂട്ടർ തുടങ്ങി വെച്ചു .ഞാനതിൽ ഭാഗമല്ല. നിങ്ങൾക്കും പ്രിയപ്പെട്ടവർ തന്നെ പേര് പറയുന്നില്ല ഇപ്പോൾ.
അച്ഛനെ നന്നായി അറിയുന്നവർ. അമ്മയുടെ ഓർമ്മക്കുറിപ്പുകൾ ആണ് അവർ അവലംബമാക്കുന്നത്.ഈ ചിന്ത പങ്കിടാൻ വിളിച്ചപ്പോൾ Inspired from His life and Times എന്നു കൊടുത്താൽ മതി എന്ന് ഒരു നിർദ്ദേശം നൽകി. താടി വെച്ച് ഒരു ഫാൻസി ഡ്രസ്സ് കളി ആകാതെ നോക്കണമെന്നു പറഞ്ഞപ്പോൾ അത് തന്നെയാണവരുടെയും മനസ്സിൽ.
പ്രധാന വേഷം ചെയ്യുന്ന ആൾ ആരെന്നത് സൃഷ്ടാക്കൾ തന്നെ പറഞ്ഞറിയിക്കട്ടെ. 2020ൽ തന്നെ അത് ഉണ്ട് എന്നാണ് പറഞ്ഞത് (അഛന്റെ 75 ആം പിറന്നാൾ ആണല്ലൊ വരും വർഷം) .ശരിയാണ് ഹരീഷ് പറഞ്ഞത്, ചിത്രത്തിൽ രാജുവിന് അഛന്റെ ഛായ ഉണ്ട്. സ്നേഹം, ഹരീഷ്..”.
ഡൽഹി:ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണ് അഞ്ചുവർഷം രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം നടത്താൻ ശ്രമിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആതിഥേയത്വം വഹിച്ച ക്രിസ്തുമസ്- ന്യൂ ഇയർ വിരുന്നു സൽക്കാരത്തിനിടയിലാണ് ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ക്രിസ്തുവിന്റെ പ്രബോധനത്തിന് തന്റെ സർക്കാർ നൽകിയ പ്രാധാന്യം ഡൽഹി മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
പാവങ്ങളെയും, അനാഥരെയും തന്റെ ജീവിതകാലം മുഴുവൻ ക്രിസ്തു ശുശ്രൂഷിച്ചുവെന്നും, ക്രിസ്തു കാണിച്ചുതന്ന പ്രസ്തുത മാതൃകയനുസരിച്ചാണ് തീർത്തും സൗജന്യമായി മരുന്നുകൾ നൽകുന്ന മോഹല്ല ക്ലിനിക്കുകൾ ഡൽഹിയിലുടനീളം തങ്ങൾ ആരംഭിച്ചതെന്നും കേജ്രിവാൾ പറഞ്ഞു.
ക്ഷമിക്കാനുളള പ്രബോധനമാണ് ക്രിസ്തു നൽകിയ ഏറ്റവും വലിയ സന്ദേശമെന്നും കെജ്രിവാൾ പറഞ്ഞു.
യേശുക്രിസ്തു പഠിപ്പിച്ച ഒരു ശതമാനമെങ്കിലും കാര്യങ്ങൾ നമുക്ക് പിന്തുടരാൻ സാധിച്ചാൽ അത് ഭാഗ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി ആർച്ചുബിഷപ്പ് അനിൽ കൂട്ടോയും, മെത്തഡിസ്റ്റ് സഭയുടെ മെത്രാനായ സുബോധ് മണ്ഡലുമടക്കം നിരവധി ക്രൈസ്തവ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
അജ്മാനിൽ ചികിത്സപ്പിഴവുകാരണം മലയാളി യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഏകദേശം രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരമായി ലഭിക്കും.. സംഭവത്തിൽ 10 ലക്ഷം ദിർഹം അതായത് 1.94 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതിവിധി.
കൊല്ലം സ്വദേശിയായ അലോഷ്യസ് മെൻഡസ് ആണ് ശരിയായ ചികിത്സ ലഭിക്കാതെ അജ്മാനിൽ വെച്ച് മരണമടഞ്ഞത് .ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അലോഷ്യസ് അജ്മാനിൽ മലയാളി ഡോക്ടർമാർ നടത്തുന്ന ഒരു മെഡിക്കൽ സെന്ററിൽ പോയത് . എന്നാൽ ശരിയായ രീതിയിൽ രോഗനിർണയം നടത്താൻ വേണ്ട ടെസ്റ്റുകളൊന്നും നടത്താതെ പ്രാഥമിക നിഗമനത്തിന്റെയടിസ്ഥാനത്തിൽ രോഗിക്ക് മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു…..കടുത്ത നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ കാര്യമാക്കിയില്ല എന്ന് പരാതിയിൽ പറയുന്നു.
അലോഷ്യസ് വീട്ടിലെത്തി നാല് മണിക്കൂർ കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണു. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഈ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു…….
ഇതിനെത്തുടർന്നാണ് അലോഷ്യസ് ആദ്യം ചെന്ന ഹോസ്പിറ്റലിനെതിരെ ബന്ധുക്കൾ കേസ് കൊടുത്തത് . ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. സഹിക്കാനാകാത്ത നെഞ്ച് വേദദനയുണ്ടെന്നു രോഗി പറഞ്ഞിട്ടും ചികിത്സയിൽ അലംഭാവം കാണിച്ചു എന്നായിരുന്നു കേസ് , കൃത്യസമയത്തു വേണ്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അലോഷ്യസിന്റെ ജീവൻ തിരിച്ചു പിടിക്കാമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മെഡിക്കൽ സെന്ററിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച ബോധ്യപ്പെട്ടു.. അലോഷ്യസിന്റെ ബന്ധുക്കൾ ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിന്റെ വിചാരണവേളയിൽ കോടതി അന്വേഷണത്തിനായി ഉന്നത മെഡിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ടിലും മെഡിക്കൽ സെന്ററിന്റെ വീഴ്ച സ്ഥിരീകരിച്ചു. തുടർന്നായിരുന്നു 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിവിധി ഉണ്ടായത്